കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബന്ദി സഞ്ജയ് കുമാറുടെ മകൻ ബന്ദി സായ് ഭഗീരഥിനെതിരെ പോക്സോ കേസിൽ അന്വേഷണം ശക്തമാക്കി തെലങ്കാന സർക്കാർ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ച് നടപടി വേഗത്തിലാക്കിയത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നേരിട്ടുള്ള ഇടപെടലോടെയാണ് കേസിൽ കടുത്ത നീക്കങ്ങൾ നടക്കുന്നതെന്നാണ് റിപ്പോർട്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈദരാബാദ് സന്ദർശിച്ച് മടങ്ങിയതിന് പിന്നാലെയാണ് കേസിൽ നിർണായക നടപടികൾ ആരംഭിച്ചത്. ബന്ദി സായ് ഭഗീരഥിന് അന്വേഷണ സംഘത്തിന്റെ സമൻസ് അയച്ചതായും റിപ്പോർട്ടുകളുണ്ട്.
17 വയസ്സുള്ള പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബർ 31-ന് ഹൈദരാബാദിന് സമീപമുള്ള മോയിനാബാദിലെ ഒരു ഫാംഹൗസിൽ വെച്ച് ഭഗീരഥ് മകളെ പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. എതിർത്തെങ്കിലും നിർബന്ധിച്ച് മദ്യം നൽകിയതായും തുടർന്ന് മുറിയിൽ അതിക്രമിച്ച് കയറി അപമര്യാദയായി പെരുമാറിയതായും പരാതിയിൽ ആരോപിക്കുന്നു.
18 വയസ്സ് തികഞ്ഞാൽ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് കഴിഞ്ഞ ആറുമാസമായി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്തുവെന്നും പരാതിയിൽ പറയുന്നു. സംഭവങ്ങൾക്ക് പിന്നാലെ ബന്ധം അവസാനിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ പെൺകുട്ടി കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നും, കഴിഞ്ഞ ജനുവരിയിൽ രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും മാതാവ് വെളിപ്പെടുത്തി. കേസ് പിൻവലിക്കാൻ ശക്തമായ സമ്മർദവും ഉണ്ടായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.


