യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് സീസണിൽ ബയേണിന്റെ ആദ്യ മത്സരത്തിൽ നോർവീജിയൻ ക്ലബ്ബായ ബോഡോ-ഗ്ലിംറ്റിനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് ജർമൻ വമ്പന്മാർ. സ്വന്തം തട്ടകമായ അലയൻസ് അറീനയിൽ നടന്ന പോരാട്ടത്തിൽ രണ്ടാം പകുതിയിലാണ് അഞ്ച് ഗോളുകളും പിറന്നത്. 2002 മുതൽ ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരങ്ങൾ ജയിക്കുന്ന പാരമ്പര്യം ബയേൺ ഇതോടെ 24 വിജയങ്ങളിലേക്ക് ഉയർത്തി.
മുസിയാലയുടെ ശക്തമായ തിരിച്ചുവരവ്
പരിക്കിന് ശേഷം ആദ്യ ഇലവനിലേക്ക് തിരിച്ചെത്തിയ ജമാൽ മുസിയാലയാണ് ആദ്യ പകുതിയിലെ സമനിലപ്പൂട്ട് പൊട്ടിച്ച് 47-ാം മിനിറ്റിൽ ഗോൾ നേടിയത്. ഹാരി കെയ്നിന്റെ ശ്രമം ബോഡോ-ഗ്ലിംറ്റ് ഡിഫൻഡേഴ്സ് പ്രതിരോധിച്ചതിനു പിന്നാലെ ലൂസ് ബോൾ ലക്ഷ്യത്തിലെത്തിച്ചാണ് മുസിയാല സ്കോറിംഗിന് തുടക്കമിട്ടത്.
ഹാരി കെയ്നിന്റെ ഹെഡർ (‘): മൈക്കൽ ഒലീസെ എടുത്ത ഫ്രീ കിക്ക് മനോഹരമായ ഹെഡറിലൂടെ വലയിലാക്കി 61-ാം മിനിറ്റിൽ ഹാരി കെയ്ൻ ലീഡ് ഇരട്ടിയാക്കി. ഇതോടെ ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ എട്ട് മത്സരങ്ങളിൽ ഗോൾ നേടുന്ന റെക്കോർഡ് കെയ്ൻ നിലനിർത്തി.77-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്ന് അൽഫോൻസോ ഡേവീസ് തൊടുത്ത ശക്തമായ ഷോട്ടിലൂടെ മൂന്നാം ഗോൾ പിറന്നത്.തകർപ്പൻ ഫോമിലുള്ള മൈക്കൽ ഒലീസെ 83-ാം മിനിറ്റിലും ഇഞ്ചുറി ടൈമിലും (90+2’) ഗോളുകൾ നേടി ബയേണിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി.
അവസാന മിനിറ്റിൽ ചുവപ്പ് കാർഡ്
ആദ്യ പകുതിയിൽ ബയേണിനെ ഗോൾ നേടുന്നതിൽ നിന്ന് വിജയകരമായി തടഞ്ഞുനിർത്താൻ ബോഡോ-ഗ്ലിംറ്റിന് സാധിച്ചെങ്കിലും രണ്ടാം പകുതിയിൽ ജർമ്മൻ വമ്പന്മാരുടെ അക്രമണനിരയ്ക്ക് മുന്നിൽ പ്രതിരോധം തകരുകയായിരുന്നു. മത്സരത്തിന്റെ 87-ാം മിനിറ്റിൽ ഫൗൾ ചെയ്തതിന് ബോഡോ-ഗ്ലിംറ്റ് താരം ഓഡിൻ ബ്യോർടഫ്റ്റ് ചുവപ്പ് കാർഡ് കണ്ട് പുറത്താവുകയും ചെയ്തു.


