പൗരന്മാരോട് ചെലവു ചുരുക്കലിനും സാമ്പത്തിക അച്ചടക്കത്തിനും നിര്‍ദേശിച്ച് രംഗത്തെത്തിയ പ്രധാനമന്ത്രിയുടെ നടപടി രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചയുടെ നേര്‍ചിത്രമാണെന്നതാണ് യാഥാര്‍ത്ഥ്യം. ലോകം ഊര്‍ജ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും ഇന്ത്യയെ അത് രൂക്ഷമായി ബാധിക്കുമെന്നും പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ത്തന്നെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. പലയിടങ്ങളിലും സിലിണ്ടറിനായി ആളുകള്‍ കിലോമീറ്റര്‍ ക്യൂ നില്ക്കവേ സിലിണ്ടറുകള്‍ ആവശ്യാനുസരണം ലഭ്യമാകുന്നുണ്ടെന്നായിരുന്നു അന്ന് സര്‍ക്കാറിന്റെ വാദം. എന്നാല്‍ സര്‍ക്കാറിന്റെ അവകാശ വാദങ്ങള്‍ക്ക് നേര്‍വിപരീതമായ കാര്യങ്ങളാണ് പിന്നീട് സംഭവിച്ചത്.
വാണിജ്യാടിസ്ഥാനത്തിലുള്ള പാചക വാതകങ്ങള്‍ക്ക് ഒറ്റയടിക്ക് ആയിരം രൂപയോളം വര്‍ധിച്ചപ്പോള്‍ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഭക്ഷണവില കുതിച്ചുയര്‍ന്നുവെന്നു മാത്രമല്ല, പ്രതിസന്ധി തരണം ചെയ്യാനാകാതെ നിരവധി സ്ഥാപനങ്ങള്‍ക്ക് പൂട്ടുവീഴുകയും ചെയ്തു. ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വിതരണത്തില്‍ നഗര – ഗ്രാമ വ്യത്യാസമില്ലാതെ നിയന്ത്രണം ഏര്‍പ്പെടുത്തുകയുണ്ടായി. ഇതിനു പുറമെ ഇവക്കുള്ള സബ്സിഡി ഒഴിവാക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയും ചെയ്യുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി സര്‍ക്കാറിന്റെ കൈയ്യില്‍ നില്ക്കുന്നില്ലെന്നു മാത്രമല്ല, വളര്‍ച്ചയുടെയും തകര്ച്ചയുടെയുമൊന്നും വ്യക്തമായ ചിത്രങ്ങള്‍പോലും അവരുടെ പക്കലില്ലെന്നുമാണ് യാഥാര്‍ത്ഥ്യങ്ങളോട് പുലബന്ധംപോലുമില്ലാത്ത ഈ പ്രസ്താവനകള്‍ വിളിച്ചറിയിക്കുന്നത്.
വിദേശനാണ്യ ശേഖരവും പുറത്തേക്കൊഴുകുന്ന പണവും തമ്മിലുള്ള അന്തരം മുമ്പൊന്നുമില്ലാത്ത വിധം വര്‍ധിച്ചുവരുന്ന അവസ്ഥയിലാണ് രാജ്യം നിലവിലുള്ളത്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അസംസ്കൃത എണ്ണവില ക്രമാതീതമായി വര്‍ധിക്കുകയും ചെയ്യുന്നതോടെ ഈ വ്യത്യാസം ഇനിയും വര്‍ധിക്കും. എന്നാല്‍ ഗൗരവതരമായ ഈ യാഥാര്‍ത്ഥ്യം തുറന്നുപറയാതെ അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് വിദഗ്ധമായി മൂടിവെക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഈ പൂഴ്ത്തിവെപ്പിന്റെ അനിവാര്യമായ പരിണിതഫലമാണ് പ്രധാനമന്ത്രിയുടെ വാക്കുകളില്‍ നിഴലിച്ചിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശങ്ങളെല്ലാം രാജ്യത്തെ സാധാരണക്കാരായ ജനങ്ങളോടാണ്. ഇന്ധന ഉപയോഗം കുറക്കുന്നതിലൂടെ ഇറക്കുമതി നിയന്ത്രിച്ച് രാജ്യത്തിന്റെ വിദേശ കരുതല്‍ ശേഖരം സംരക്ഷിക്കാന്‍ സഹായിക്കണം, ജോലി ആവശ്യങ്ങള്‍ക്കും മറ്റും യാത്ര ചെയ്യുന്നവര്‍ പൊതു ഗതാഗതത്തെയും കാര്‍പൂളിങ് സംവിധാനത്തേയും ഇലക്ട്രിക് വാഹനങ്ങളേയും ആശ്രയിക്കണം, ദീര്‍ഘദൂര ചരക്കുകടത്തിന് പരമാവധി റെയില്‍വേയെ ആശ്രയിക്കണം, മറ്റൊന്ന് വിദേശ യാത്രകള്‍ പരമാവധി ഒഴിവാക്കണം എന്നിങ്ങനെ നീണ്ടുപോവുകയാണ് ഈ ഉപദേശങ്ങള്‍. ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്നാണ് മറ്റൊരു അഭ്യര്‍ത്ഥന. ഇതെല്ലാം സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളാണ്.
ഭരണകൂടത്തിന്റെ വീഴ്ച്ചകളുടെ പാപഭാരം രാജ്യത്തെ സാധാരണക്കാര്‍ ഏറ്റെടുക്കണമെന്ന ധ്വനിയാണ് ഇതില്‍ നിന്ന് വായിച്ചെടുക്കാനാവുന്നത്. എന്തു നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാലും എല്ലാം ജനങ്ങള്‍ സഹിക്കുമെന്ന ധാരണയാണ് ഈ ധിക്കാരപരമായ സമീപനത്തിലേക്ക് ഭരണകൂടത്തെ നയിക്കുന്നത്. നോട്ടുനിരോധനം പോലെയുള്ള സര്‍ക്കാറിന്റെ തലതിരിഞ്ഞ നയങ്ങളത്രയും ജനങ്ങള്‍ ക്ഷമയോടെ ഏറ്റുവാങ്ങിയതാവണം സര്‍ക്കാറിന് പ്രേരണയായിത്തീരുന്നത്. എന്നാല്‍ ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവരുമ്പോള്‍ സാധാരണക്കാരന്റെ ജീവിതമാണ് വഴിമുട്ടുന്നതെന്ന് മോദിയും കൂട്ടരും തിരിച്ചറിയാതെ പോവുകയാണ്.
അന്നന്നത്തെ ജീവിതത്തിന് അന്നന്ന് വരുമാനം കണ്ടെത്തുന്ന കര്‍ഷകരും തൊഴിലാളികളുമെല്ലാം എന്ത് വര്‍ക്ക് അറ്റ് ഹോമിനെയാണ് ആശ്രയിക്കുക. അത്യാവശ്യത്തിന് മാത്രം വാഹനങ്ങള്‍ ഉപയോഗിക്കുന്ന ഗ്രാമീണരായ മനുഷ്യര്‍ ഇനി എങ്ങോട്ടാണ് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത്. സര്‍ക്കാര്‍ പറയുമ്പോഴേക്ക് ഇലക്ട്രിക്ക് വാഹനങ്ങള്‍ വാങ്ങി ഉപയോഗിക്കാനുള്ള സാഹചര്യം രാജ്യത്തെ സാധാരണക്കാര്ക്കുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ധരിച്ചുവെച്ചിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട കോര്‍പറേറ്റ് മേഖലക്ക് ഒരു ഉപദേശവും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നതും ശ്രദ്ധേയമാണ്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം സമ്പദ് വ്യവസ്ഥക്ക് ഏല്‍പ്പിച്ച ആഘാതം നേരിടുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടതിന്റെ തെളിവായാണ് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥനയെ പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തിക്കാട്ടുന്നത്. പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായും റിപ്പോര്‍ട്ടുണ്ട്. എണ്ണവില വര്‍ധനവ് അവശ്യസാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റത്തിനും കുടുംബ ബജറ്റുകള്‍ താളം തെറ്റുന്നതിലേക്കും എത്തിക്കും. ഇന്ധന വില വര്‍ധവിലുള്ള ജനരോഷം കുറക്കാനും വില വര്‍ധനവിനെ ന്യായീകരിക്കാനുമാണ് പ്രതിസന്ധി രൂക്ഷമെന്ന് ധ്വനിപ്പിക്കുന്ന മോദിയുടെ വാക്കുകള്‍. അതേസമയം പ്രധാനമന്ത്രിയുടെ പ്രസ്താവന രാജ്യത്ത് ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
ലക്നോവില്‍ ജ്വല്ലറി തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ജ്വല്ലറി മേഖലയെ തകര്‍ക്കുന്നതാണ് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥനയെന്നാണ് വിമര്‍ശനം. പ്രമുഖ ജ്വല്ലറി ബ്രാന്‍ഡുകളായ ടൈറ്റന്, കല്യാണ്‍ ജ്വല്ലേഴ്സ്, സെന്‍കോ ഗോള്‍ഡ്, സ്കൈ ഗോള്‍ഡ്, തങ്കമയില് ജ്വല്ലറി, പി.സി ജ്വല്ലറി, ത്രിഭുവന്‍ദാസ് തുടങ്ങിയവയുടെ ഓഹരികളെല്ലാം മോദിയുടെ അഭ്യര്‍ത്ഥനയില്‍ കൂപ്പുകുത്തി.ട്രാവല്‍ ആന്റ് ടൂറിസം, പൊതുമേഖലാ എണ്ണക്കമ്പനികള്‍ എന്നിവയുടെ ഓഹരികളും വീണു. ട്രാവല്‍ ആന്റ് ടൂറിസം മേഖലയിലും പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥനക്കെതിരെ പ്രതിഷേധം രൂപപ്പെട്ടിട്ടുണ്ട്.
പ്രതിസന്ധികളില്‍ സാധാരണക്കാരന്റെ ഏക ആശ്രയമായ സ്വര്‍ണ നിക്ഷേപത്തെ നിരുത്സാഹപ്പെടുത്തു കയും സ്വര്‍ണം വാങ്ങുന്നത് ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കണമെന്നുമുള്ള പ്രധാനമന്ത്രിയുടെ നിര്‍ദേശം പ്രയാസകരമാണെന്ന് ഓള് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന് ആരോപിച്ചു. തകര്‍ന്നുകിടക്കുന്ന സമ്പദ്ഘടനയെ സംബന്ധിച്ചടുത്തോളം കൂനിന്മേല് കുരുവായി മാറാനേ ഈ പ്രഖ്യാപനങ്ങള്‍ ഉപകരിക്കുകയുള്ളൂ.


