ന്യൂഡൽഹി: ‘കേരളം’ പേരുമാറ്റൽ ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ രാജ്യസഭയിൽ മുസ്ലിം ലീഗിനെതിരെ വിദ്വേഷപരവും സത്യത്തിന് നിരക്കാത്തതുമായ പരാമർശങ്ങൾ നടത്തിയ ബി.ജെ.പി അംഗം ഡോ. സുധാൻഷു ത്രിവേദിയുടെ പ്രസംഗത്തിലെ വിവാദ ഭാഗങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ സി.പി രാധാകൃഷ്ണന് അഡ്വ. ഹാരിസ് ബീരാൻ എം.പി പരാതി നൽകി.
2026 ഓഗസ്റ്റ് 12-ന് രാജ്യസഭയിൽ ഉച്ചക്ക് ശേഷം നടന്ന ചർച്ചയ്ക്കിടെ സുധാൻഷു ത്രിവേദി നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ ചരിത്രവിരുദ്ധവും വിഷയവുമായി യാതൊരു ബന്ധവുമില്ലാത്തതുമാണെന്ന് എം.പി കത്തിൽ ചൂണ്ടിക്കാട്ടി. ‘കേരള’ എന്ന പേര് ‘കേരളം’ എന്ന് മാറ്റുന്ന ബില്ലിനെ സഭ ഐക്യകണ്ഠേനയാണ് സ്വാഗതം ചെയ്തത്. എന്നാൽ ഈ ചർച്ചയിൽ ചരിത്ര സത്യങ്ങളെ വളച്ചൊടിച്ചും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ഉന്നയിച്ചും മുസ്ലിം ലീഗിനെ അധിക്ഷേപിക്കാനാണ് ബി.ജെ.പി അംഗം ശ്രമിച്ചത്.
രാജ്യസഭാ നടപടിച്ചട്ടങ്ങളിലെ ഗ്രൂപ്പ് 110, 124, 240 എന്നിവ പ്രകാരം സഭയിൽ നടക്കുന്ന ചർച്ചയുമായി നേരിട്ട് ബന്ധമുള്ള വിഷയങ്ങളിൽ മാത്രമേ അംഗങ്ങൾ സംസാരിക്കാൻ പാടുള്ളൂ. എന്നാൽ പേരുമാറ്റുന്ന വിഷയത്തിൽ നടന്ന ചർച്ചയ്ക്കിടെ, ചരിത്രത്തെ തെറ്റായി ചിത്രീകരിക്കുകയും മതേതരത്വത്തെ അധിക്ഷേപിക്കുകയും ചെയ്യുന്ന പരാമർശങ്ങളാണ് സുധാൻഷു ത്രിവേദി നടത്തിയത്. ചട്ടങ്ങൾക്ക് വിരുദ്ധവും അനാവശ്യവുമായ ഇത്തരം പ്രസ്താവനകൾ സഭാ രേഖകളിൽ സൂക്ഷിക്കുന്നത് ശരിയല്ലെന്നും, അതിനാൽ പ്രസംഗത്തിലെ വിവാദ ഭാഗങ്ങൾ ഉടനടി നീക്കം ചെയ്യണമെന്നും ഹാരിസ് ബീരാൻ എം.പി രാജ്യസഭാ അധ്യക്ഷനോട് ആവശ്യപ്പെട്ടു.


