Connect with us

Culture

നിലപാടുകള്‍ ഉച്ചത്തില്‍ വിളിച്ചുപറയുക തന്നെ വേണം എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയ സക്കറിയ സംസാരിക്കുന്നു

Published

on

സക്കറിയ / പ്രശോഭ് സാകല്യം

മലയാള സാഹിത്യത്തില്‍ സാമൂഹിക അവബോധത്തിന്റെ മുദ്രണം ചാര്‍ത്തിയ പ്രതിഭാശാലിയായ എഴുത്തുകാരനാണ് സക്കറിയ. സൗമ്യമായ ഭാഷയില്‍ സമൂഹത്തിലെ കപട സദാചാരത്തിനു മുകളില്‍ അദ്ദേഹം ആഴത്തിലുള്ള വിള്ളലുകള്‍ സൃഷ്ടിക്കുന്നു.
ഒരു സാധാരണ വാക്കുപോലും സക്കറിയയുടെ തൂലികയിലൂടെ കടന്നുവരുമ്പോള്‍ അസാധാരണമായ ഒരു രാസമാറ്റം സംഭവിക്കുന്നു. കണ്ടു പരിചയമുള്ള വസ്തുവിനെ മുന്‍വിധികളില്ലാതെ വീണ്ടും കാണാന്‍ അങ്ങനെയാണ് സക്കറിയയുടെ കഥകളും നോവലുകളും നമ്മെ പ്രാപ്തരാക്കുന്നത്. ആ നിലക്ക് സമൂഹത്തെ ശരിയായ രീതിയില്‍ കാണാന്‍ നമ്മുടെ കണ്ണുകള്‍ക്ക് കാഴ്ച നല്‍കുന്ന സിദ്ധൗഷധം കൂടിയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.
എഴുത്തിലെ പൂര്‍വസൂരികള്‍ പകര്‍ന്നു നല്‍കിയ രചനാസങ്കല്‍പ്പത്തെ നിരാകരിക്കുന്നതില്‍ ശ്രദ്ധ കാണിക്കുന്ന പുതിയ തലമുറയിലെ എഴുത്തുകാര്‍ പോലും സക്കറിയയുടെ സാഹിത്യഭാവുകത്വത്തെ തള്ളിപ്പറയാന്‍ തയ്യാറാകുന്നില്ല എന്നിടത്താണ് ഇന്നും സക്കറിയക്കുള്ള പ്രസക്തി.
ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയ സക്കറിയ സംസാരിക്കുന്നു.

എഴുത്തുകാര്‍ നിശബ്ദരാക്കപ്പെടുന്ന കാലത്ത് ലഭിച്ച പുരസ്‌കാരത്തിന് പ്രാധാന്യം കൂടുതലാണെന്ന് താങ്കള്‍ പറയുകയുണ്ടായി. ഒരു എഴുത്തുകാരനെ ബഹുമാനിതനാക്കുന്നത് അദ്ദേഹത്തിന്റെ രചനകളും നിലപാടുകളുമായിരിക്കണ്ടേ?
രചനകളും നിലപാടുകളുമാണ് എഴുത്തുകാരനെ ഇത്തരത്തിലുള്ള അവാര്‍ഡിന് അര്‍ഹനാക്കുന്നത്. ആ നിലപാടുകളുടെ പ്രാധാന്യമാണ് പുരസ്‌കാരലബ്ധിയിലൂടെ ഉയര്‍ത്തപ്പെടുന്നത് എന്നാണ് ഞാന്‍ ആ വാചകത്തിലൂടെ അര്‍ത്ഥമാക്കിയത്. അസ്വാതന്ത്ര്യങ്ങളുടെയും വിവേചനങ്ങളുടെയും ഇക്കാലത്ത് എഴുത്തുകാരുടെ ഒച്ചയെ, അവരുടെ വാക്കുകളെ അടിച്ചമര്‍ത്താനും ഇല്ലാതാക്കാനും ഫാസിസ്റ്റ് ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ എഴുത്തുകാരന്‍ സ്വീകരിക്കുന്ന നിലപാടിന് വളരെയധികം പ്രാധാന്യമുണ്ട്. അത് എഴുത്തിലും പ്രതിഫലിക്കും. ആ നിലപാടുകള്‍ മതേതരവും ജനാധിപത്യപരവും മൂല്യസൗഹാര്‍ദ്ദങ്ങളെ പിന്തുണക്കുന്നതും സ്ത്രീകളുടെയും പീഡിപ്പിക്കപ്പെടുന്നവരുടെയും ദളിതരുടെയും പക്ഷത്ത് നില്‍ക്കുന്നതുമായതിനാലാവാം അത് അംഗീകരിക്കപ്പെടുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
സ്വേച്ഛാധിപത്യ നിലപാടുകള്‍ സ്വീകരിച്ച് വര്‍ഗീയ ശക്തികളുടെ തോളില്‍ കൈയിട്ടുകൊണ്ട് നാണംകെട്ടു നടക്കുന്ന അല്‍പ്പജ്ഞാനികളും നട്ടെല്ലില്ലാത്തവരുമായ ചില എഴുത്തുകാരെങ്കിലും നമുക്ക് ചുറ്റിലുമുണ്ട്. ആ നിലക്ക് വര്‍ഗീയ ശക്തികള്‍ ഭരിക്കുന്ന ഒരു രാജ്യത്തിരുന്നുകൊണ്ട് അതിനെതിരെ ചിന്തിക്കുന്ന എഴുത്തുകാരന് ലഭിക്കുന്ന ഏതൊരംഗീകാരവും വളരെയധികം വിലപ്പെട്ടതു തന്നെയാണ്. ഭരണകൂട നിലപാടുകള്‍ക്കെതിരെയുള്ള സമൂഹത്തിന്റെ മനസ്സ് ഈ പുരസ്‌കാരത്തിന് ഒപ്പമുണ്ട് എന്നും ഞാന്‍ കരുതുന്നു. അതുതന്നെയാണ് അതിന്റെ പ്രാധാന്യം.

ഇത്തരം നിലപാടുകള്‍ പലപ്പോഴും താങ്കള്‍ ഒച്ചയില്‍ വിളിച്ചു പറയാറുണ്ട്. രചനകള്‍ക്ക് പ്രതികരണ ശേഷി പോരെന്ന തോന്നലാണോ ഇതിന് കാരണം? പൊതുവേദികളില്‍ പ്രതികരിച്ചിട്ടില്ലെങ്കില്‍ എഴുത്തുകാരന്റെ സാമൂഹ്യ പ്രതിബദ്ധതയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ഊനം തട്ടുമെന്നു കരുതുന്നുണ്ടോ?
നമ്മുടെ നിലപാടുകള്‍ പൊതുജനങ്ങളെ അറിയിക്കാന്‍ വേണ്ടിയല്ല സാഹിത്യ രചന നടത്തുന്നത്. കഥകളും കവിതകളും നോവലുകളും പ്രതികരിക്കാനുള്ള ഉപാധി മാത്രമാണെങ്കില്‍ സര്‍ഗ സൃഷ്ടി എന്ന നിലയില്‍ അതിനുള്ള പ്രാധാന്യമെന്താണ്? നിലപാടുകളും സാഹിത്യവും വേറെ വേറെയാണ്. ഒരു പ്രത്യേക ഉദ്ദേശ്യത്തോടെ നടത്തുന്ന രചനകള്‍ക്ക് മാറ്റ് കുറയും. വായനക്കാരും കുറയും. രചനകളിലൂടെ സാമൂഹ്യ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്ന രീതി ശരിയല്ല. അതിന് ഒരു തെരുവു നാടകത്തിന്റെ പ്രാധാന്യമേയുള്ളൂ. ഏതെങ്കിലും ഒരു കാര്യത്തില്‍ നമ്മുടെ പ്രതികരണം സമൂഹത്തെ അറിയിക്കണമെന്നുണ്ടെങ്കില്‍ അതിന് അഭിപ്രായങ്ങളുടെ ഒരു ലോകം വേറെയുണ്ട്. അത് ഇതുപോലെയുള്ള അഭിമുഖങ്ങളാകാം, ചര്‍ച്ചയാകാം, പ്രസംഗമാകാം. അല്ലാതെ അത് കഥകളിലും നോവലുകളിലും പറയാന്‍ കഴിയില്ല. അങ്ങനെ കുത്തിച്ചെലുത്താന്‍ പാടില്ല എന്നു തന്നെയാണ് എന്റെ അഭിപ്രായം. അപ്പോള്‍ സാഹിത്യത്തിനു തന്നെ അര്‍ത്ഥമില്ലാതായി തീരും. പ്രസക്തി നഷ്ടപ്പെടും. അഭിപ്രായങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാകും. അത് മുഖത്തു നോക്കി തുറന്നു പറയാനുള്ള നട്ടെല്ലുണ്ടായിരിക്കണം. അതിന് ഒരു എഴുത്തുകാരനോ കലാകാരനോ രാഷ്ട്രീയക്കാരനോ ആയിരിക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ല. ഇനി അഭിപ്രായങ്ങള്‍ പറയാനില്ലെങ്കില്‍ മിണ്ടാതിരിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. എല്ലാവര്‍ക്കും അതിനുള്ള കരുത്തും ആര്‍ജ്ജവവും ഉണ്ടാകണമെന്നില്ലല്ലോ. അങ്ങനെയുള്ളര്‍ അങ്ങനെ ചെയ്യട്ടെ.
മാറിയ ഇന്ത്യന്‍ സാഹചര്യത്തില്‍ അഭിപ്രായം പറയുന്നതു പോലും ഒരു വലിയ രാഷ്ട്രീയപ്രവര്‍ത്തനമാണ്. എന്നാല്‍ പൊതുവേദികളില്‍ പ്രതികരിക്കാന്‍ മടിക്കുന്ന എഴുത്തുകാരുമുണ്ട്. അതുകൊണ്ടുമാത്രം എഴുത്തുകാരന്റെ സാമൂഹ്യപ്രതിബദ്ധതയ്ക്ക് ഊനം തട്ടുമെന്നൊന്നും ഞാന്‍ കരുതുന്നില്ല. എന്തായാലും നാലാള്‍ കൂടുന്ന ഏതിടങ്ങളിലും ഞാന്‍ എന്റെ അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കും. അതുകൊണ്ടുള്ള ഭവിഷ്യത്ത് ഞാന്‍ കാര്യമാക്കാറില്ല.

പ്രതികരിക്കാനുള്ള ഒരു മാധ്യമമല്ല എഴുത്ത് എന്നാണല്ലോ പറയുന്നത്. എന്നാല്‍ സാമൂഹ്യ പ്രസക്തമായ താങ്കളുടെ ചില കഥകളെങ്കിലും വായിക്കാനിട വന്നിട്ടുണ്ട്. ഉദാഹരണത്തിന് ‘കണ്ണാടി കാണ്മോളവും’ എന്ന കഥ നിലവിലുള്ള സാമൂഹിക സാഹചര്യത്തില്‍ വളരെ പ്രസവുക്തമാണ്.
ആ കഥയില്‍ യേശു ഒരു പ്രതിനിധി മാത്രമാണ്. യേശുവിന്റെ സ്ഥാനത്ത് ആരായാലും വെളിപ്പെടുന്ന കാഴ്ചകള്‍ തന്നെയാണത്. കേരള സമൂഹമാണ് കണ്ണാടിയില്‍ നോക്കുന്നതെങ്കില്‍ വിവിധതരം പ്രതിലോമകാരികളായ ശക്തികള്‍ നിര്‍മ്മിക്കുന്ന മായക്കാഴ്ചകളായിരിക്കും വെളിപ്പെടുന്നത്. നോക്കൂ, ഈ കേരളത്തെക്കുറിച്ചുള്ള ആഖ്യാനങ്ങള്‍ക്ക് അടിമകളായി, അതില്‍ വിശ്വസിച്ച് അപകടകരമായ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തെയാണ് ഞാന്‍ കാണുന്നത്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ നിര്‍മ്മിക്കുന്ന ആഖ്യാനങ്ങളുണ്ട്, മതങ്ങളും ജാതികളും നിര്‍മ്മിക്കുന്ന ആഖ്യാനങ്ങളുണ്ട്, സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി നിര്‍മ്മിക്കുന്നവയുണ്ട്. ഇതെല്ലാം വെള്ളപൂശിയും സ്വര്‍ണ്ണംപൂശിയും പുറത്തേക്ക് കൊണ്ടുവന്ന മാധ്യമങ്ങളാണ്, ഇവയ്‌ക്കെല്ലാം ജീവിതത്തേക്കാള്‍ വലിയതാണ് എന്ന് തോന്നിപ്പിക്കുന്ന ഒരു ആഖ്യാനം പ്രതിഷ്ഠിച്ചുകൊടുക്കുന്നത്. ഇതില്‍ വിശ്വസിച്ചുപോയ മലയാളിയെയാണ് കണ്ണാടിയില്‍ നോക്കിയാല്‍ സ്വയം കാണുക. എന്നാല്‍ അവര്‍ക്ക് കണ്ണാടിയില്‍ നോക്കാനുള്ള ശേഷി ഉണ്ടായിരുന്നെങ്കില്‍ ഈ ആഖ്യാനങ്ങള്‍ക്കു പിറകിലെ അജണ്ടകളും കള്ളത്തരങ്ങളും കാപട്യങ്ങളും എന്നേ മനസ്സിലാകുമായിരുന്നു. പക്ഷെ, ഭൂരിപക്ഷം മലയാളികളും അത് മനസ്സിലാക്കുന്നില്ല. അപ്പോള്‍ അടിസ്ഥാനപരമായി മാധ്യമങ്ങള്‍ക്ക് കീഴടങ്ങി ജീവിക്കുന്ന ഒരു സമൂഹത്തെയാണ് ഞാന്‍ കണ്ണാടിയിലൂടെ കാണുന്നത്.

മലയാളത്തിലും ഇംഗ്ലീഷിലും എഴുതാറുണ്ടല്ലോ? എന്തിന്റെ അടിസ്ഥാനത്തിലാണ് രചനകളില്‍ ഭാഷാപരമായ തെരഞ്ഞെടുപ്പ് നടത്തുന്നത്?
പ്രത്യേകമായ ഒരു അജണ്ട വെച്ച് അങ്ങനെയൊരു തെരഞ്ഞെടുപ്പും ഞാന്‍ നടത്താറില്ല. എനിക്ക് അറിവുള്ള ഭാഷയില്‍ ഞാന്‍ എഴുതുന്നു. അത്രമാത്രം. എനിക്ക് ചൈനീസ് ഭാഷ അറിയാമായിരുന്നെങ്കില്‍ അതിലും ഞാന്‍ എഴുതിയേനെ. ഹിന്ദിയോ തമിഴോ അങ്ങനെ മറ്റേതെങ്കിലും ഭാഷ അറിയാമായിരുന്നെങ്കില്‍ അതിലൊക്കെ എഴുതാമായിരുന്നു.
മലയാളത്തിലാണ് ഞാന്‍ എഴുത്ത് ആരംഭിക്കുന്നത്. പിന്നീട് ഇംഗ്ലീഷിനോടുള്ള ഒരു അടുപ്പം വായനയിലൂടെയും അതിന്റെ ഉപയോഗത്തിലൂടെയും വന്നുചേര്‍ന്നു. ഇംഗ്ലീഷില്‍ എഴുതാന്‍ കഴിയുമെന്ന ആത്മവിശ്വാസം തോന്നിയതുകൊണ്ട് ഞാന്‍ ഇംഗ്ലീഷിലുമെഴുതി. ഒരു ഭാഷയെ നമുക്ക് ആസ്വദിക്കാനുള്ള ശേഷി കൈവരുമ്പോഴേ ആ ഭാഷയില്‍ നമുക്ക് സാഹിത്യം രചിക്കാന്‍ സാധിക്കുകയുള്ളൂ.

മലയാളത്തിന്റെ റീച്ച് കുറവാണ് എന്ന ഒരു തോന്നലുകൂടി ഇംഗ്ലീഷിലെഴുതാന്‍ പ്രേരിപ്പിക്കുണ്ടാകില്ലേ?
മലയാളത്തിന്റെ റീച്ച് കുറവാണ് എന്ന തോന്നലൊന്നുമല്ല അതിന് പ്രേരിപ്പിച്ചത്. ലോകമൊട്ടുക്കുമുള്ള മലയാളികള്‍ക്കിടയില്‍ മലയാളത്തിന് റീച്ചുണ്ടല്ലോ. മലയാളത്തിന് പുറത്ത് റീച്ച് ഉണ്ടാകണമെങ്കില്‍ മലയാളത്തെ മാത്രം ആശ്രയിച്ചിട്ട് കാര്യമില്ല എന്നേയുള്ളൂ. അപ്പോള്‍ മറ്റൊരു ഭാഷ കൂടി തെരഞ്ഞെടുക്കേണ്ടി വരും. റീച്ച് കണ്ടുകൊണ്ടുള്ള എഴുത്ത് വളരെ മോശമായ കാര്യമാണ്. നമ്മള്‍ എഴുതുന്നത് മികവുറ്റ ഒരു രചനയാണെങ്കില്‍ അതിന് ഭാഷ ഒരിക്കലും ഒരു തടസ്സമല്ല. ലോകത്തിലെ മറ്റു ഭാഷകളില്‍ എഴുതപ്പെട്ടിട്ടുള്ള മികച്ച രചനകളെക്കുറിച്ച് നമുക്കറിയാമല്ലോ. വിവര്‍ത്തനത്തിലൂടെയാണെങ്കിലും നമുക്കത് വായിക്കാനും സാധിക്കുന്നുണ്ട്. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന് ഏറ്റവും കൂടുതല്‍ വായനക്കാരുള്ളത് കേരളത്തിലാണ് എന്നു പറയാറുണ്ട്. ഒരു ആഗോള ഭാഷയായതുകൊണ്ട് ചില സാധ്യതകള്‍ ഇംഗ്ലീഷ് രചനകള്‍ക്കുണ്ട്. എന്നാല്‍ ഇംഗ്ലീഷിലെഴുതിയാലും ഒരു മോശം രചനയാണെങ്കില്‍ വേണ്ടത്ര വായിക്കപ്പെടണമെന്നില്ല. ഒരു മെറിറ്റ് ഉണ്ടെങ്കില്‍ ലോകമൊട്ടാകെ അത് വായിക്കും. സ്വാഭാവികമാണ്.

ഒരു കലാകാരന്റെ പ്രസക്തിയും അവന്‍ സ്വയം തീര്‍ക്കുന്ന പ്രതിരോധവും?
എഴുത്തുകാരനുള്ള പ്രസക്തി എന്നു പറയുന്നത് സാഹിത്യത്തിനുള്ള പ്രസക്തി മാത്രമാണ്. ഓരോ എഴുത്തുകാരനും വിഭിന്നമായ ജീവിത വീക്ഷണമായിരിക്കും ഉണ്ടാകുക. അതുകൊണ്ടുതന്നെ മനുഷ്യകുലത്തോടും മനുഷ്യബന്ധങ്ങളോടും ലോകത്തോടും ലോകത്ത് നമ്മള്‍ കാണുന്ന വിവിധ പ്രതിഭാസങ്ങളോടും അവര്‍ക്ക് ഓരോരോ സമീപനങ്ങളായിരിക്കും. ആ സമീപനമായിരിക്കും അവരുടെ എഴുത്തിലും പ്രകടമാകുക. അത് രസകരമാണെങ്കില്‍ ആളുകള്‍ വായിക്കും. അത് ഉദാത്തമാണെങ്കില്‍ എക്കാലും നിലനില്‍ക്കും. ചര്‍ച്ച ചെയ്യപ്പെടും. അതാണ് സാഹിത്യത്തിനുള്ള പ്രസക്തി. ആ പ്രസക്തി മാത്രമാണ് ഓരോ എഴുത്തുകാരനുമുള്ളത്.
സാഹിത്യത്തിനുള്ള പ്രസക്തി പോലെ തന്നെ പ്രധാനമാണ് സിനിമ, പെയിന്റിംഗ്, സംഗീതം, ചരിത്രം മുതലായ എല്ലാ വിധത്തിലുള്ള ആത്മാവിഷ്‌കാരങ്ങളും. ഇതൊക്കെ നമുക്ക് പുതിയ അനുഭവങ്ങളും അറിവുകളും സമ്മാനിക്കുന്നവയാണ്. അവ പുതിയ പുതിയ ആശയങ്ങള്‍ തരുന്നു. ജീവസ്സുറ്റ ഒരു ജീവിതം നയിക്കാനുള്ള ഊര്‍ജ്ജം നമുക്ക് പ്രദാനം ചെയ്യുന്നു. മനസ്സിന്റെ ചക്രവാളങ്ങള്‍ വികസിക്കുന്നു. ചില തിരിച്ചറിവുകള്‍ ഉണ്ടാകുന്നു. നമ്മെ കൂടുതല്‍ കൂടുതല്‍ മനുഷ്യരാക്കി മാറ്റുന്നു. അതുകൊണ്ട് ഇത്തരം കലകള്‍ തന്നെയാണ് മാനുഷിക മൂല്യങ്ങളെ ഉത്തേജിപ്പിക്കാനുള്ള സിദ്ധൗഷധം. ഒരു കലാകാരന്റെ പ്രസക്തിയും അവന്‍ സ്വയം തീര്‍ക്കുന്ന പ്രതിരോധവും ഈ വിധത്തിലാണ്. വര്‍ഗീയശക്തികളുടെ തോളില്‍ കൈവെച്ച് നടക്കുന്ന മനസ്സുള്ളവരാണെങ്കില്‍ അവര്‍ സാഹിത്യത്തിലും ഇതര കലകളിലും വിഷം പരത്തും. ശ്രദ്ധിക്കേണ്ട കാര്യമാണത്.

രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ വന്ന അപചയം. ഭൗതികമായ ജീവിതക്രമീകരണങ്ങളില്‍ പോലും ആദര്‍ശവും പ്രത്യയശാസ്ത്രവും പരിഗണിക്കപ്പെടുന്നില്ല. ഈ മൂല്യശോഷണത്തെക്കുറിച്ച്?

എല്ലാ കാലത്തും അങ്ങനെയൊക്കെത്തന്നെയാണ്. സ്വാതന്ത്ര്യാനന്തര കാലശേഷം തന്നെ നമ്മുടെ രാഷ്ട്രീയ മേഖലയില്‍ ഈ മൂല്യശോഷണം വന്ന് തുടങ്ങിയിട്ടുണ്ട്. അതിനു മുമ്പുള്ള കാലവുമായി തട്ടിച്ചുനോക്കുന്നതുകൊണ്ടാണ് ഇങ്ങനെ തോന്നുന്നത്. അതിന് മുമ്പുണ്ടായിരുന്നത് രാഷ്ട്രീയമായിരുന്നില്ല. പ്രസ്ഥാനമായിരുന്നു. കോണ്‍ഗ്രസ് ആണ് ആദ്യം രൂപപ്പെട്ട പ്രസ്ഥാനം. ഈ നാടിന്റെ കാര്യങ്ങള്‍ അന്വേഷിക്കാനും നടത്താനും ഇവിടെ രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യമുണ്ടായിരുന്നു. എന്നാല്‍ അധികാരകേന്ദ്രീകൃതമായി അത് വളര്‍ന്നുവരാന്‍ തുടങ്ങിയപ്പോള്‍ ആര്‍ത്തിയും അഴിമതിയും അധികാര ദുര്‍വിനിയോഗവും സ്വേച്ഛാധിപത്യ മനോഭാവവും ജനാധിപത്യത്തോടുള്ള പുച്ഛവും രൂപപ്പെട്ടുവരാന്‍ തുടങ്ങി. ഇത്തരം ജനാധിപത്യ-മതേതര വിരുദ്ധമായ പ്രവണതകളെ ചോദ്യം ചെയ്യാനുള്ള ശേഷി ജനങ്ങള്‍ക്കില്ലാത്തതുകൊണ്ട് ഇന്നും അത് തുടരുന്നു എന്നുമാത്രം. ലോകത്തെവിടെയുമുള്ള ഏതു രാഷ്ട്രത്തിനും ഇത്തരം പ്രതിലോമകരമായ പ്രവണതകളെ പ്രതിരോധിക്കാനുള്ള ജനാധിപത്യ സംവിധാനം മാധ്യമങ്ങളുടെ കൈയിലാണ്. എന്നാല്‍ ഇന്ത്യയിലെയും കേരളത്തിലെയും മാധ്യമങ്ങള്‍ ഈ പറഞ്ഞ തരത്തിലുള്ള എല്ലാ കാര്യങ്ങളുടെയും ചൂട് പറ്റി അവയെ കണ്ടില്ലെന്ന് നടിച്ച് അവയോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന മറ്റൊരു ജീര്‍ണിച്ച പ്രസ്ഥാനമായി മാറി. ഇതാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. നമ്മുടെ ആളുകള്‍ക്ക് സദ്ബുദ്ധിയുണ്ടാകുന്നതുവരെ ഇത് ഇങ്ങനെ പോയിക്കൊണ്ടിരിക്കും.

കോവിഡ് കാലത്തെ ജീവിതം?
എന്നെ സംബന്ധിച്ചിടത്തോളം കോവിഡ് വലിയ രീതിയിലൊന്നും ബാധിച്ചിട്ടേയില്ല. ഞാന്‍ വീട്ടിലിരുന്ന് രാവിലെ മുതല്‍ വൈകുന്നേരം വരെ ജോലി ചെയ്യുന്ന ആളാണ്. കോവിഡ് കാലത്ത് കുറച്ചുകൂടി നന്നായി ജോലി ചെയ്യാന്‍ സാധിച്ചു. സന്ദര്‍ശനങ്ങളില്ല, യാത്രകളില്ല, പ്രസംഗങ്ങളില്ല -സ്വതന്ത്രമായ സമയം കൈയില്‍ വന്നു.
എന്നാല്‍, എത്രയോ ലക്ഷം ആളുകള്‍ക്ക് അവരുടെ ഉപജീവനം നഷ്ടപ്പെട്ടു. തട്ടുകട നടത്തിയും ഓട്ടോറിക്ഷ ഓടിച്ചുമൊക്കെയാണ് എത്രയോ ആളുകള്‍ ഇവിടെ ജീവിക്കുന്നത്. അവരൊക്കെയും പട്ടിണിയിലായി. ഇവിടയുള്ള സാധാരണക്കാരായ നിരവധി ആളുകളുടെ ജീവിതം പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിധത്തില്‍ ദുരിതപൂര്‍ണമായി. പല കുടുംബ ബന്ധങ്ങളിലും അസ്വാരസ്യങ്ങളുണ്ടായി. ഡിപ്രഷന്‍ രോഗികള്‍ കൂടി വന്നു. ആത്മഹത്യകള്‍ പെരുകി. നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങള്‍ പലതും നടക്കാതായി. നിരവധി ആഘോഷങ്ങള്‍ക്കും പരിപാടികള്‍ക്കും മുടക്കം വന്നു. ഓരോ ആളുകളുടെയും ജീവിതം വ്യത്യസ്ത തരത്തിലുള്ള പ്രതിസന്ധികളില്‍ ചെന്നുമുട്ടി.

ചില നല്ല ശീലങ്ങള്‍ മലയാളികള്‍ പഠിച്ചില്ലേ?
കോവിഡ് കാലം മലയാളികളില്‍ ഒരു പുതിയ ശീലവും ഉണ്ടാക്കാന്‍ സാധ്യതയില്ല. കോവിഡ് നിയമങ്ങളൊക്കെ താല്‍ക്കാലികമായി പാലിച്ചു പോകാം എന്നു മാത്രമേയുള്ളൂ. പുറത്തുപോയി വന്നാല്‍ കൈ കഴുകണം, പൊതു സ്ഥലങ്ങളില്‍ അകലം പാലിക്കണം തുടങ്ങിയ നിയമങ്ങളൊന്നും പാലിക്കാന്‍പോകുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഈ പ്രത്യേക സാഹചര്യത്തില്‍ അങ്ങനെ ചെയ്യേണ്ടി വരുന്നുണ്ടാകാം. അത് പേടികൊണ്ടാണ്, കോവിഡിനെ മാത്രമല്ല പൊലീസിനേയും. കോവിഡ് എന്ന് പോകുന്നോ അന്നു മുതല്‍ മലയാളികള്‍ പഴയ മലയാളികള്‍ തന്നെയായിരിക്കും. സംശയമില്ല. മറ്റുള്ളവരെ പരിഗണിക്കാനുള്ള സഹിഷ്ണുതയുള്ളവരല്ല മലയാളികള്‍.
സാംസ്‌കാരികമായി ഉയര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളില്‍ എല്ലാ കാലത്തും പാലിക്കുന്ന നിയമങ്ങള്‍ മാത്രമാണ് ഇവിടെ ഇപ്പോള്‍ കോവിഡ് നിയമങ്ങളായി വന്നിരിക്കുന്നത്. വിദേശങ്ങളിലൊക്കെയുള്ള ബസ് സ്റ്റോപ്പുകളില്‍ ബസ് കാത്തുനില്‍ക്കുന്നവര്‍ ഒരാള്‍ മുന്നിലും മറ്റെയാള്‍ പിറകിലുമായി മാത്രമേ നില്‍ക്കുകയുള്ളൂ. ആരും തള്ളിക്കയറാന്‍ ശ്രമിക്കുകയില്ല. ഇവിടെ അത് ചിന്തിക്കാന്‍ സാധിക്കുമോ?

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പശു ഞങ്ങളുടെ അമ്മയാണ്, പൊലീസ് ഞങ്ങളുടെ പിതാവാണ്; രണ്ട് മുസ്ലിം യുവാക്കളെ കൈവിലങ്ങിട്ട് മര്‍ദിച്ച് മധ്യപ്രദേശ് പൊലീസ്

സംഭവത്തിൽ ഹിന്ദുത്വ സംഘടനകൾ അനുമോദനവുമായി രംഗത്തെത്തി.

Published

on

രണ്ട് മുസ്ലിം ചെറുപ്പക്കാരെ കൈവിലങ്ങിട്ട് ലാത്തികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച് നഗരം ചുറ്റിച്ച് മധ്യപ്രദേശ് പൊലിസ്. യുവാക്കളെ കൊണ്ട് ‘പശു ഞങ്ങളുടെ മാതാവാണ്, പൊലീസ് ഞങ്ങളുടെ പിതാവാണ്’ വിളിപ്പിച്ചു കൊണ്ടാണ് പൊലീസ് നഗരം ചുറ്റിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ ഹിന്ദുത്വ സംഘടനകള്‍ അനുമോദനവുമായി രംഗത്തെത്തി. പൊലീസിനെ ബജ്രംഗ്ദളിന്റെയും വി.എച്ച്.പിയുടെയും പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അനുമോദിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മൂന്ന് പേർ ചേർന്ന് പശുവിനെ കശാപ്പ് ചെയ്യാൻ നീക്കം നടക്കുന്നുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയതെന്നാണ് പൊലിസ് പറയുന്നത്.  സലിം മേവാതി, ആഖിബ് മേവാതി എന്നീ യുവാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ശേഷം രണ്ടു പേരുടേയും കൈകൾ കൂട്ടി വിലങ്ങു വച്ചു. പിന്നെ എന്ന് വിളിപ്പിച്ച് ഘടിയ ടൗണിലൂടെ നടത്തിച്ചു. ഇതിനിടെ ലാത്തി ഉപയോഗിച്ച് ക്രൂരമായി മർദിക്കുന്നുമുണ്ട് പൊലീസ്.  ഓരോ അടിയേൽക്കുമ്പോഴും ഇവർ വേദന കൊണ്ട് പുളയുന്നുണ്ട്. അടിയേറ്റ് ഇവരിലൊരാൾ നിലത്ത് വീഴുന്നതും ദൃശ്യങ്ങളിലുണ്ട്.

സംഭവത്തിൽ ഹിന്ദുത്വ സംഘടനകൾ അനുമോദനവുമായി രംഗത്തെത്തി. പൊലീസിനെ ബജ്രംഗ്ദളിൻറെയും വി.എച്ച്.പിയുടെയും പ്രവർത്തകരുടെ നേതൃത്വത്തിൽ അനുമോദിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

കഴിഞ്ഞ ദിവസം ഹരിയാനയിലെ പല്‍വാള്‍ ജില്ലയില്‍ പശുക്കടത്ത് ആരോപിച്ച് ഗോരക്ഷാ ഗുണ്ടകളുടെ വിളയാട്ടമുണ്ടായിരുന്നു. ഗോരക്ഷ ഗുണ്ടകള്‍ രണ്ട് യുവാക്കളെ മര്‍ദിച്ച് കനാലിലെറിയുകയായിരുന്നു. രണ്ടുപേരില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. ട്രക്കില്‍ കന്നുകാലികളെ കൊണ്ടുപോകുന്നതിനിടെ ഡ്രൈവര്‍ ബാല്‍കിഷന്‍ സഹായി സന്ദീപ് എന്നിവര്‍ക്കെതിരേയാണ് ആക്രമണമുണ്ടായത്. ഇതില്‍ സന്ദീപാണ് കൊല്ലപ്പെട്ടത്. ബാല്‍കിഷന്‍ നീന്തി രക്ഷപ്പെടുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജസ്ഥാനില്‍ നിന്ന് ലഖ്നൗവിലേക്ക് കന്നുകാലികളുമായി പോകുകയായിരുന്ന ട്രക്കിന്റെ ഡ്രൈവര്‍ക്ക് വഴിതെറ്റിയാണ് പല്‍വാളിലെത്തിയത്. ബൈക്കിലെത്തിയ പ്രതികള്‍ ട്രക്ക് ഡ്രൈവറെയും സഹായിയെയും തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദിക്കുകയും പിന്നീട് കനാലില്‍ തള്ളുകയുമായിരുന്നു.

ഫെബ്രുവരി 22നാണ് ആക്രമണമുണ്ടായതെങ്കിലും ഞായറാഴ്ചയാണ് സന്ദീപിന്റെ മൃതദേഹം കനാലില്‍നിന്ന് കണ്ടെടുത്തത്. സന്ദീപിന്റെ ശരീരത്തില്‍ ഒന്നിലധികം ഗുരുതരമായ പരുക്കുകളുള്ളതായി പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായെന്ന് പല്‍വാള്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മനോജ് വര്‍മ പറഞ്ഞു. കേസില്‍ ആകെ 11 പ്രതികളാണുള്ളതെന്നും പല്‍വാള്‍, ഗുരുഗ്രാം, നുഹ് ജില്ലകളില്‍ നിന്നുള്ള ദേവരാജ്, നിഖില്‍, നരേഷ്, പവന്‍, പങ്കജ് എന്നിവരാണ് അറസ്റ്റിലായതെന്നും എസ്.പി അറിയിച്ചു.

Continue Reading

kerala

പാർട്ടി അനുഭാവികൾക്ക് മദ്യപിക്കാം, അംഗങ്ങളും നേതാക്കളും മദ്യപിക്കരുത്: സി.പി.എം സംസ്ഥാന സെക്രട്ടറി

കഴിഞ്ഞ ദിവസം വാർത്ത സമ്മേളനത്തിൽ മദ്യപിക്കുന്നവരെ പുറത്താക്കുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നു.

Published

on

മദ്യപിക്കുന്നവർക്ക് പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിന് തടസമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടിയുടെ സംഘടനാ നേതൃത്വത്തിൽ നിൽക്കുന്നവർ മദ്യപിക്കരുത് എന്നാണ് പറഞ്ഞത്. പാർട്ടി ബന്ധുക്കൾക്കും അനുഭാവികൾക്കും മദ്യപിക്കുന്നതിന് തടസമില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

“മദ്യപിക്കുന്നവർ പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല. പാർട്ടി അംഗങ്ങളല്ലാത്ത അനുഭാവികൾ, പാർട്ടി ബന്ധുക്കൾ എന്നിവർ മദ്യപിക്കുന്നതിൽ എതിർപ്പില്ല. മദ്യപിക്കുന്നവർക്ക് പാർട്ടിയുമായി ബന്ധം പാടില്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല. പാർട്ടി സംഘടനാ രംഗത്ത് നിൽക്കുന്ന സഖാക്കൾ, പാർട്ടി അംഗങ്ങൾ മദ്യപിക്കരുതെന്നാണ് ഞാൻ പറഞ്ഞത്.

ഒരു സുപ്രഭാതത്തിൽ വെളിപാടുണ്ടായിട്ട് പറഞ്ഞതല്ല. കൃത്യമായ രാഷ്ട്രീയ ധാരണയുടെ അടിസ്ഥാനത്തിൽ പറഞ്ഞതാണ്. അതിലേക്കാണ് നമ്മൾ എത്തേണ്ടത്. ലഹരിയെക്കുറിച്ചാണ് ഇപ്പോൾ ചർച്ച നടക്കുന്നത്. ഇക്കാര്യങ്ങളിലെല്ലാം സഖാക്കൾക്ക് അവബോധം ഉണ്ടാകണമെന്നാണ് പാർട്ടി നിലപാട്” -എം.വി. ഗോവിന്ദൻ പറഞ്ഞു.

കഴിഞ്ഞ ദിവസം വാർത്ത സമ്മേളനത്തിൽ മദ്യപിക്കുന്നവരെ പുറത്താക്കുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നു. “പാർട്ടി അംഗങ്ങൾ മദ്യപിക്കാൻ പാടില്ല. മദ്യപിക്കരുതെന്ന് ഭരണഘടനാപരമായി തന്നെ പറയുന്നുണ്ട്. ഞങ്ങളാരും ഇന്നുവരെ ഒരുതുള്ളി കുടിച്ചിട്ടില്ല. മദ്യപിക്കില്ല, സിഗരറ്റ് വലിക്കില്ല, അങ്ങനെ വലിക്കാൻ പാടില്ല എന്ന ദാർശനിക കാഴ്ചപ്പാടിൽ വളർന്നുവന്നവരാണ് ഞങ്ങൾ. ആരെങ്കിലും മദ്യപിക്കുന്നതായി നിങ്ങൾ പറഞ്ഞാൽ ഞങ്ങൾ അപ്പോൾ തന്നെ അവരെ പുറത്താക്കും” -ഗോവിന്ദൻ പറഞ്ഞു.

കുട്ടികളിലെ അക്രമ വാസന വളർത്തുന്ന നിലയിൽ മയക്കുമരുന്നിന്റെ ഉപയോഗം വ്യാപിക്കുന്നതായി അദ്ദേഹം പറ‌ഞ്ഞു. ലഹരിയുടെ വിപണനവും ഉപയോഗവും കേരളത്തിലും സജീവമാകുന്നുണ്ട്. അതിന്റെ തെളിവുകളാണ് അടുത്തിടെ ഉണ്ടായ സംഭവങ്ങൾ. അതിനെതിരെ കക്ഷി രാഷ്ട്രീയം നോക്കാതെ ഒന്നിക്കണം. സർക്കാർ സംവിധാനം സ്കൂളുകളിൽ ഉൾപ്പെടെ ഇടപെടൽ നടത്തുമെന്നും അ​ദ്ദേഹം പറഞ്ഞു.

Continue Reading

india

ഛത്തീസ്ഗഡില്‍ ബിജെപി വനിതാ പഞ്ചായത്ത് പ്രതിനിധികള്‍ക്ക് പകരം സത്യപ്രതിജ്ഞ ചെയ്തത് ഭര്‍ത്താക്കന്മാര്‍; വിമര്‍ശനം

ഗ്രാമത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ആറ് വനിതാ പഞ്ചായത്ത് പ്രതിനിധികളുടെ ഭര്‍ത്താക്കന്മാര്‍ ഭാര്യമാര്‍ക്ക് പകരം സത്യപ്രതിജ്ഞ ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.

Published

on

ഛത്തീസ്ഗഡില്‍ വനിതാ പഞ്ചായത്ത് പ്രതിനിധികള്‍ക്ക് പകരം സത്യപ്രതിജ്ഞ ചെയ്ത് ഭര്‍ത്താക്കന്മാര്‍. ഛത്തീസ്ഗഡിലെ കബീര്‍ധാം ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ആറ് വനിതാ പഞ്ചായത്ത് പ്രതിനിധികളുടെ ഭര്‍ത്താക്കന്മാര്‍ ഭാര്യമാര്‍ക്ക് പകരം സത്യപ്രതിജ്ഞ ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.

തിങ്കളാഴ്ച്ചയാണ് സംഭവം നടന്നത്. കബീര്‍ധാം ജില്ലയിലെ പര്‍ശ്വര ഗ്രാമത്തിലെ പഞ്ചായത്ത് പ്രതിനിധികളുടെ സത്യപ്രതിജ്ഞയാണ് ഭര്‍ത്താക്കന്മാര്‍ ചെയ്തത്. തുടര്‍ന്ന് പര്‍ശ്വര ജന്‍പദ് പഞ്ചായത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറോട് ഇക്കാര്യം അന്വേഷിക്കാന്‍ ആവശ്യപ്പെട്ടതായി കബീര്‍ധാം ജില്ലാ പഞ്ചായത്ത് സി.ഇ.ഒ അജയ് ത്രിപാഠി പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി എം.എല്‍.എ ഭാവന ബോറ പണ്ഡരിയ പ്രതിനിധീകരിക്കുന്ന നിയമസഭാ മണ്ഡലമാണിത്.

അടുത്തിടെ നടന്ന ത്രിതല പഞ്ചായത്ത് ഇലക്ഷനില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ തിങ്കളാഴ്ച അതത് പ്രദേശങ്ങളിലെ ആദ്യ യോഗത്തില്‍ സത്യപ്രതിജ്ഞ ചെയ്തതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു. പര്‍ശ്വര പഞ്ചായത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 11 വാര്‍ഡ് മെമ്പറുകളില്‍ ആറ് പേര്‍ സ്ത്രീകളാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ഒരു പുരുഷനാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രചരിക്കുന്ന വീഡിയോയില്‍ കഴുത്തില്‍ മാലയണിഞ്ഞ് പുരുഷന്മാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാന്‍ സാധിക്കും. സംഭവം സ്ത്രീ ശാക്തീകരണത്തെ പരിഹസിക്കുന്നതാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ വിമര്‍ശിച്ചു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കൃത്യമായ നടപടി സ്വീകരിച്ചില്ലെങ്കില്‍, അത് തെറ്റായ മാതൃക സൃഷ്ടിക്കുമെന്നും ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും വിമര്‍ശകര്‍ പറഞ്ഞു.

Continue Reading

Trending