Connect with us

More

യെസ് യുവറോണര്‍ ഹാപ്പിയാണ്, പക്ഷെ…

Published

on

ലുഖ്മാന്‍ മമ്പാട്

എനിക്ക് സ്വാതന്ത്ര്യം വേണം. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ അകത്തളം പ്രകമ്പനം കൊണ്ടു. മതത്തിനും ജാതിക്കും വര്‍ഗത്തിനും അപ്പുറം ലോകത്തെ മനുഷ്യാവകാശ കുതുകികളുടെ ഹൃദയാന്തരാളം മന്ത്രിച്ചു; ഹാദിയ. ആ പേര് കേട്ടാല്‍ രാജ്യത്തെ സാമാന്യ പൊതു ബോധമുള്ളവരെല്ലാം തിരിച്ചറിയുന്നൊരാളായി ഒരു സാധാരണ പെണ്‍കുട്ടി മാറിയത് യാദൃശ്ചികമല്ല. കോട്ടയം വൈക്കത്തെ അശോകന്‍പൊന്നമ്മ ദമ്പതികളുടെ ഏകമകളാണ് അഖില എന്ന ഹാദിയ. ഭരണകൂടവും ന്യായാധിപന്മാരും നീതിപാലകരും ചില തല്‍പര കക്ഷികളും ചേര്‍ന്ന് രാജ്യത്തിന്റെ ഭരണഘടനയെ പിച്ചിച്ചീന്താന്‍ ശ്രമിച്ചപ്പോള്‍ നിശ്ചയദാര്‍ഢ്യത്തോടെ നിന്നു അവള്‍. സ്വതന്ത്ര ഇന്ത്യയുടെ എഴുപതാണ്ടിനിടെ സംഭവിച്ചിട്ടില്ലാത്ത വിവേചനത്തിന് ഇരയാക്കപ്പെട്ട അവള്‍ക്ക് പരമോന്നത നീതിപീഠം ഇടപെട്ടാണ് മനുഷ്യാവകാശവും ജീവിതവും നല്‍കിയത്. വിവാഹം അസാധുവാക്കാന്‍ ഒരു കോടതിക്കും അധികാരമില്ലെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് മൂന്നു ദിവസത്തെ ലീവ് ചോദിച്ചു വാങ്ങിയാണ് സേലത്തെ കോളജില്‍ നിന്ന് ഷെഫിന്‍ ജഹാന്‍ നാട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. കൊല്ലത്ത് പോയി വീട്ടുകാരെ കണ്ട് സേലത്തേക്ക് മടങ്ങും വഴിയാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിരുന്നൊരുക്കി നന്ദി പറയാന്‍ കോഴിക്കോട്ടെത്തിയത്. മനുഷ്യാവകാശത്തിനും മൗലികാവകാശത്തിനും വേണ്ടി ചരിത്രത്തില്‍ തുല്ല്യയില്ലാത്ത പോരാട്ടത്തിലൂടെ ഇന്ത്യന്‍ പൗരന്റെ അന്തസ് കാത്ത വര്‍ത്തമാനം പറഞ്ഞു തുടങ്ങുമ്പോള്‍ ക്ഷമാപണവും മേമ്പൊടി ചേര്‍ന്നു. അപ്രിയ സത്യങ്ങളും നോവും കടപ്പാടും പ്രത്യാശയും മിന്നിത്തെളിയുന്ന വാക്കുകള്‍ക്കൊപ്പം സമൂഹത്തിലേക്ക് എറിയുന്ന ചോദ്യങ്ങള്‍ പലയിടത്തും ചെന്നുകൊള്ളുന്നു.

? രാജ്യമാകെ ഉറ്റുനോക്കിയ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധിവന്നപ്പോള്‍ എന്തു തോന്നി.

തുല്ല്യനീതിയും സ്വാതന്ത്ര്യവും ഉറപ്പാക്കുന്ന ഭരണഘടനയുള്ള രാജ്യമാണ് നമ്മുടേത്. എന്നിട്ടും ഒരിന്ത്യന്‍ പൗരയായ എന്റെ കാര്യത്തില്‍ സുപ്രീം കോടതിവരെ പോവേണ്ടി വന്നു. രണ്ടു സ്വാതന്ത്ര്യത്തിനായാണ് നിയമ പോരാട്ടം നടത്തിയത്. ഒന്ന് ശരിയെന്ന് തോന്നുന്ന മതം സ്വീകരിക്കാനും മറ്റൊന്ന് ഇഷ്ടപ്പെട്ട് തെരഞ്ഞെടുത്ത പങ്കാളിക്കൊപ്പം ജീവിക്കാനും. രണ്ടും പരമോന്നത കോടതി അനുവദിച്ചു തന്നപ്പോള്‍ സന്തോഷമായി. ഇതുമായി ബന്ധപ്പെട്ടുയര്‍ന്നുവന്ന വിവാദങ്ങളും അനാവശ്യമായ വലിച്ചിഴക്കലുമൊക്കെ വേദനയുണ്ടാക്കുന്നതാണ്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ മാതാപിതാക്കളും കൂടെയുണ്ടായിരുന്നെങ്കില്‍ ഇതിലേറെ സന്തോഷമാകുമായിരുന്നു.

? സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മാതാപിതാക്കളെ കുറിച്ച് അത്രനല്ല അഭിപ്രായമല്ലല്ലോ പറയുന്നത്.

ഞാനറിയുന്ന എന്റെ മാതാപിതാക്കള്‍ ഇങ്ങനെയൊന്നുമല്ല. എനിക്ക് ഏറെ പ്രിയപ്പെട്ടവരാണവര്‍. അവര്‍ക്കും അങ്ങിനെതന്നെയാണ്. ഇപ്പോഴും അവരില്‍ നിന്നു വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. മാതാപിതാക്കളോട് ഇങ്ങനെ പാടില്ല, ഞാന്‍ ചെയ്തത് തെറ്റായിപ്പോയി, അവരെ കഷ്ടപ്പെടുത്തുന്നു തുടങ്ങിയ അഭിപ്രായങ്ങളൊക്കെ സോഷ്യല്‍ മീഡിയയിലൊക്കെ കാണാനിടയായി. എന്നോടുള്ള ഇഷ്ടം മുതലെടുത്ത് ചില ദേശവിരുദ്ധ ശക്തികള്‍ അവരെ ഉപയോഗപ്പെടുത്തുകയായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. അവരുടെ രാഷ്ട്രീയ നിലപാടു വിജയിപ്പിക്കാന്‍ എന്റെ അച്ഛനെയും അമ്മയെയും ഉപയോഗപ്പെടുത്തിയവരെ കുറിച്ച് ഇപ്പോള്‍ ഏറെക്കുറെ എല്ലാവര്‍ക്കും ബോധ്യമുണ്ടായിട്ടുണ്ടാവും.

മതവിശ്വാസമൊന്നും ഇല്ലാത്ത ആളായിരുന്നു അച്ഛന്‍. അമ്മ അമ്പലത്തിലൊക്കെ പോയിരുന്നു. ഏകെ മകളായ ഞാന്‍ അവരുടെ താല്‍പര്യത്തില്‍ നിന്ന് മാറുമ്പോള്‍ അവര്‍ക്കും വിഷമം കാണും. അതെനിക്കും മനസ്സിലാകും. കോളജില്‍ പഠിക്കുമ്പോള്‍ ഹോസ്റ്റലിലെ എന്റെ കൂട്ടുകാരികളില്‍ നിന്ന് ഇസ്‌ലാമിനെ കുറിച്ച് മനസ്സിലാക്കിയും ആഴത്തില്‍ പഠിച്ചുമാണ് മുസ്‌ലിമാവാന്‍ തീരുമാനിക്കുന്നത്. 2013ല്‍ മനസ്സില്‍ മുസ്‌ലിമായി (ഖലിമ ചൊല്ലി) ജീവിക്കാന്‍ തുടങ്ങിയിരുന്നു. അപ്പോള്‍ വിവാഹത്തെ കുറിച്ചുള്ള ചിന്തകളൊന്നും മനസ്സിലില്ല. രണ്ടു വര്‍ഷത്തിന് ശേഷമാണ് എന്റെ വിശ്വാസത്തെ കുറിച്ച് മാതാ പിതാക്കളെ അറിയിക്കുന്നത്. തുടര്‍ന്നും ദിവസം രണ്ടു തവണയെങ്കിലും ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു.

? പിന്നെ എപ്പോഴാണ് ഇതിന് മാറ്റം വരുന്നത്

ആരെയെങ്കിലും ഇഷ്ടപ്പെട്ട് വിവാഹം കഴിക്കാന്‍വേണ്ടിയായിരുന്നില്ല എന്റെ മതംമാറ്റം. എനിക്ക് ശരിയെന്ന് തോന്നുന്ന ഒരു വിശ്വാസത്തിലേക്ക് മാറുകയായിരുന്നു. ആ വിശ്വാസം അനുസരിച്ച് ജീവിച്ചില്ലെങ്കിലും നമുക്ക് ശരിയെന്ന് തോന്നുന്നൊരു കാര്യം പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരുന്നതും നമുക്കെല്ലാവര്‍ക്കും ഒരു ബുദ്ധിമുട്ടല്ലേ. അത്തരമൊരു അവസ്ഥയിലാണ് ഞാന്‍ വിശ്വസിക്കുന്ന കാര്യം ശരിക്കും പുറംലോകത്തെ അറിയിക്കണമെന്ന് തീരുമാനിച്ചത്. ഇതോടെ എന്റെ വസ്ത്രധാരണ രീതി പൂര്‍ണമായും മാറ്റി. ഹിജാബൊക്കെ ധരിച്ച് ശരിയായി ശരീരം മറിച്ചതോടെയാണ് യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പലരും അതിന്റെ ആവശ്യമുണ്ടോയെന്നൊക്കെ ചോദിക്കുന്നു. ആവശ്യമില്ലേ. നമ്മള്‍ ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്തൊരു രീതിയില്‍ നമുക്ക് ജീവിക്കാനാവേണ്ടേ. അല്ലെങ്കില്‍ നമ്മുടെയൊക്കെ ജീവിതം എങ്ങനെയാണ് പൂര്‍ണമാവുക. നിനക്കിങ്ങനെ ഡ്രസ് ചെയ്തൂടേ, ഇങ്ങനെ നടന്നൂടെ എന്നൊക്കെയാണ് ചിലരുചെ ചോദ്യങ്ങള്‍. ഇതൊക്കെ അവരവരുടെ ഇഷ്ടമല്ലേ. നമുക്ക് അതില്‍ അഭിപ്രായം പറയാമെന്നുണ്ടെങ്കിലും ശരിക്കും ഇതൊക്കെ അവരവരുടെ ഇഷ്ടമല്ലേ. അവരവരുടെ കാര്യം തീരുമാനിക്കുന്നത് അതാതു വ്യക്തികളല്ലേ. നമ്മുടെ ഭരണഘടനയും മനുഷ്യന്റെ സാമാന്യ ബോധവുമൊക്കെ അതല്ലേ വ്യക്തമാക്കുന്നത്. വേഷമൊക്കെ മാറ്റിയതോടെ ധൈര്യത്തോടെ വീട്ടില്‍ പോകുന്നത് സുരക്ഷിതമായിരുന്നില്ല. അങ്ങനെയാണ് 2016 ജനുവരി ആദ്യം വീട്ടില്‍ നിന്ന് വിട്ടുനില്‍ക്കേണ്ട സാഹചര്യമുണ്ടായത്. അതിന് ശേഷവും ഫോണില്‍ ബന്ധപ്പെടാനും പരസ്പരം സുഖവിവരങ്ങള്‍ തിരിക്കാനും സമയം കണ്ടെത്തിയിരുന്നു. സേലത്തെ പഠനം കഴിഞ്ഞ് കൂട്ടുകാരികളായ ഫസീനക്കും ജസീനക്കുമൊപ്പം പെരിന്തല്‍മണ്ണയില്‍ കഴിയുമ്പോള്‍ തന്നെ കാണാനില്ലെന്ന് കാണിച്ച് അച്ഛന്‍ ഹൈക്കോടതിയില്‍ ആദ്യം 2016 ജനുവരി 19ന് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കുന്നത്. ബാഹ്യ ഇടപെടലും മറ്റും ഉണ്ടാകുന്നത് ഈ സമയം മുതലാണ്. മകള്‍ സ്വതന്ത്ര ഇച്ഛാശക്തിയില്‍ പ്രവര്‍ത്തിക്കുന്നതല്ലെന്നും ആരേേുടെയാ പ്രേരണയാല്‍ മതം മാറിയതാണെന്നുമൊക്കെയാണ് കോടതിയോട് പറഞ്ഞത്. താന്‍ സ്വന്തം ഇഷ്ടപ്രകാരം മതം മാറിയതാണെന്നും സ്വതന്ത്രമായി പോകാന്‍ അനുവദിക്കണമെന്നുമൊക്കെ വിശദീകരിച്ചു. തന്റെ സുഹൃത്തുക്കളുടെ സമയബന്ധിതമായ പ്രാര്‍ഥനകളും നല്ല സ്വഭാവവും കണ്ടാണ് ഇസ്‌ലാമിനെ അറിയാന്‍ ശ്രമിച്ചത്. നിരന്തരമായ വായനയും ഇതേക്കുറിച്ചുള്ള വീഡിയോകളും കണ്ടപ്പോള്‍ അതില്‍ ആകൃഷ്ടയായി സ്വയം ഇസ്‌ലാം മതം സ്വീകരിക്കുകയായിരുന്നു. ആരും തടഞ്ഞുവച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 2016 ജനുവരി 25ന് ആദ്യത്തെ ഹേബിയസ് കോര്‍പ്പസ് തള്ളി. എന്നെ വിട്ടയച്ചു. പക്ഷെ, പ്രതിസന്ധികള്‍ വരാനിരിക്കുന്നേയുണ്ടായിരുന്നുള്ളൂ.

? പിന്നെയും ഹേബിയസ് കോര്‍പ്പസുണ്ടായി. സിറിയയിലേക്ക് ആടുമേക്കാന്‍ കടത്തികൊണ്ടുപോകുന്നുവെന്നൊക്കെയായിരുന്നു ആരോപണം

വിവാഹം ചെയ്ത് ഐ.എസിലേക്ക് കടത്തിക്കൊണ്ടു പോകാനാണ് ശ്രമമെന്നും സിറിയയില്‍ പോയി ആടുമേക്കാതെ ഇസ്‌ലാം പൂര്‍ണ്ണമാവില്ലെന്ന് വിശ്വസിക്കുന്നവരുടെ വലയത്തിലാണ് തുടങ്ങിയ ആരോപണങ്ങളൊക്കെയായിരുന്നു പുതിയ (ആദ്യ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കഴിഞ്ഞ് ആറു മാസത്തിന് ശേഷം) 2016 ഓഗസ്റ്റ് 16ലെ ഹേബിയസ് കോര്‍പ്പസി ഉന്നയിച്ചിരുന്നത്. വിവാഹത്തെ കുറിച്ച് അടുത്ത ചില സുഹൃത്തുകളൊക്കെ ചോദിച്ച് തുടങ്ങിയിരുന്നെങ്കിലും പഠനമായിരുന്നു ആ സമയത്തൊക്കെ ലക്ഷ്യം. അപ്പോഴേക്കും പെരിന്തല്‍മണ്ണയിലെ സുഹൃത്തുക്കളുടെ വീട്ടില്‍ നിന്ന് മാറിതാമസിക്കാന്‍ കാരണവും കൂടുതല്‍ പഠിക്കണമെന്ന മോഹമായിരുന്നു. സംഘ്പരിവാറുകാരുടെ കയ്യില്‍ അവരുടെ ഉപകരണമായി അച്ഛന്‍ മാറിയെന്ന് വേദനയോടെ തിരിച്ചറിയുന്ന സമയമായിരുന്നു അത്. ഭീകര പ്രസ്ഥാനങ്ങളുടെ പിടിയിലാണെന്നും മകളെ സുക്ഷ്മ നിരീക്ഷണം നടത്തണമെന്നും അവരെ രാജ്യത്തു നിന്ന് പുറത്തേക്കു കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നുമൊക്കെയായിരുന്നല്ലോ അച്ഛന്റെ വാദം. അതൊക്കെ സ്വന്തം ഇഛപ്രകാരം ആരോപിച്ചതാണോ. ഹൈക്കോടതിയില്‍ പല ദിവസങ്ങളിലായി വാദം തുടര്‍ന്നപ്പോള്‍ കേസ്സും കോടതിയുമായി കെട്ടുപിണയുന്ന അവസ്ഥയിലായി. മുമ്പൊന്നും ഇല്ലാത്ത അനുഭവങ്ങളിലൂടെയാണ് കടന്നുപോയത്. അനന്തമായ വിചാരണ പീഡനമായി തുടങ്ങിയിരുന്നു, താന്‍ ആടുമേക്കാന്‍ സിറിയയിലേക്ക് പോകുകയാണെന്ന് പറയുന്നതായി ഓഡിയോ കാസറ്റൊക്കെയാണ് കോടതിയില്‍ ഹാജരാക്കിയത്. അതില്‍ അങ്ങിനെയൊന്നുമില്ലെന്ന് വ്യക്തമായപ്പോള്‍ അച്ഛനെ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചവരൊക്കെ നിരാശരായി. സൈനബ തന്റെ സംരക്ഷകയാണെന്നും താന്‍ മാതാപിതാക്കളുടെ അടുത്തേക്കു തിരിച്ചുപോകാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു എന്റെ നിലപാട്. തന്റെ സുരക്ഷയെക്കുറിച്ച് പിതാവ് ആശങ്ക പ്രകടിപ്പിച്ചതിനേത്തുടര്‍ന്ന് കോടതി തല്‍ക്കാലം എറണാകുളത്തുള്ള ഒരു വനിതാ ഹോസ്റ്റലിലേക്കാണയച്ചത്. ഏതാനും കാലത്തെ വിചാരണക്ക് ശേഷം ആ പീഡനത്തിന് വിരാമമായി. ഒരു പാസ്‌പോര്‍ട്ട് പോലും എടുത്തിട്ടില്ലാത്ത തന്നെ ആര്‍ക്കും കടത്തിക്കൊണ്ടുപോകാനാവില്ലെന്ന് കോടതിയില്‍ വ്യക്തമായതോടെ, സൈനബക്കൊപ്പം പോകണമെന്ന തന്റെ ആവശ്യം കോടതി അംഗീകരിച്ചു.

? അപ്പോഴൊന്നും വിവാഹം നടന്നിരുന്നില്ലേ

പലരും ധരിച്ചത് വിവാഹം കഴിഞ്ഞ ശേഷമാണ് കോടതി ഇടപെടലും പ്രശ്‌നങ്ങളുമെന്നാണ്. 2013ല്‍ ഇസ്‌ലാം സ്വീകരിച്ച ഞാന്‍ മാട്രിമോണിയല്‍ പരസ്യം വഴി കണ്ടെത്തിയ ഷെഫിന്‍ ജഹാനെ കോട്ടക്കല്‍ പുത്തൂര്‍ മഹലില്‍വെച്ച് 2016 ഡിസംബര്‍ 19നാണ് വിവാഹം ചെയ്യുന്നത്. പിറ്റേന്ന് തന്നെ ഒതുക്കുങ്ങല്‍ ഗ്രാമപ്പഞ്ചായത്തില്‍ വിവാഹ രജിസ്‌ട്രേഷന് അപേക്ഷയും സമര്‍പ്പിച്ചു. അതിന്റെ തൊട്ടടുത്ത ദിവസം ഹൈക്കോടതിയില്‍ കേസ്സെടുത്തപ്പോള്‍ കേട്ടുകേള്‍വിയില്ലാത്ത വിധം ഭര്‍ത്താവില്‍ നിന്ന് വേര്‍പെടുത്തി ഹോസ്റ്റലിലേക്ക് അയക്കുകയായിരുന്നു. രണ്ടു ദിവസം മാത്രമാണ് ഞങ്ങളുടെ വൈവാഹിക ജീവിതത്തിന് അപ്പോള്‍ പ്രായം. എനിക്ക് അന്ന് 24 വയസ്സുണ്ട് എന്നത് ഓര്‍ക്കണം. 18 വയസ്സു മുതല്‍ വിവാഹം കഴിച്ചോ അല്ലാതെയോ ഇഷ്ടപ്പെട്ട ആള്‍ക്കൊപ്പം കഴിയാനാവുമെന്നാണ് രാജത്തെ പൗര നിയമം. വിവാഹത്തെ കുറിച്ചോ ജീവിത പങ്കാളിയെ കുറിച്ചോ എന്റെ താല്‍പര്യത്തെ കുറിച്ചോ ആ ഹൈക്കോടതി ബെഞ്ച് ഒരു വാക്ക് പോലും എന്നോട് ചോദിച്ചില്ല. പ്രായപൂര്‍ത്തിയായ പൗരയെന്ന നിലയിലുള്ള എന്റെ മൗലികാവകാശമാണ് ഹൈക്കോടതിയില്‍ എനിക്ക് നഷ്ടപ്പെട്ടത്.

ഞങ്ങളുടെ വിവാഹത്തില്‍ ദുരൂഹതയുണ്ടെന്ന വാദത്തിനാണ് അവര്‍ പ്രാധാന്യം നല്‍കിയത്. ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്ന് ഉദ്യോഗസ്ഥനോട് കോടതി നിര്‍ദേശിക്കുക മാത്രമല്ല, ഞങ്ങളുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോടു ഉത്തരവിടുകയും ചെയ്തു. തുടര്‍ന്ന് നടന്ന വാദങ്ങളും വിചാരണകളുമൊക്കെ കൗതുകകരമായിരുന്നു. വിവാഹ വാര്‍ത്ത ഷെഫിന്‍ ജഹാന്‍ ഫെയ്‌സ്ബുക്കില്‍ പ്രസിദ്ധീകരിക്കാത്തതെന്തെന്ന് പോലും ചോദ്യവും അന്വേഷണവുമുണ്ടായി. രാജ്യത്തെ ഒരു കോടതിയില്‍ നിന്നും കേട്ടുകേള്‍വിയില്ലാത്ത വിധം എന്തോ അപരാധം ചെയ്തപോലെ കേസ്സും വിചാരണയും നീണ്ടു നീണ്ടു പോയി. ഹോസ്റ്റലില്‍ നിന്ന് കോടതിയിലേക്കും തിരിച്ചുമുള്ള യാത്രകളുടെ ദിനങ്ങളായിരുന്നു അത്. ഫോണില്‍ പോലും ഭര്‍ത്താവിനെ ബന്ധപ്പെടാനാവാത്ത നിസ്സഹായാവസ്ഥയും. വിശദമായ അന്വേഷണവും വാദവുമെല്ലാം കഴിഞ്ഞതോടെ, വേനലവധിക്ക് പിരിയുന്നതിന് മുമ്പ് മാര്‍ച്ച് ആദ്യത്തോടെ ഒരു അവസാനമുണ്ടാക്കുമെന്നായിരുന്നു വിവരം. പക്ഷെ, ഉത്തരം കിട്ടാത്ത കാരണങ്ങളാല്‍ പിന്നെയും രണ്ടര മാസം വിചാരണ നീണ്ടു. അപ്പോഴൊക്കെ പുറം ലോകവുമായി സ്വതന്ത്ര്യമായി ഇടപെടാനോ ഭര്‍ത്താവിനെയോ സുഹൃത്തുകളെയോ കാണാനോ കഴിയാതെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. 2017 മെയ് 24നാണ് കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് നീതിന്യായ ചരിത്രത്തിലെ കറുത്ത അധ്യായമെന്ന് പലരും വിശേഷിപ്പിച്ച വിധിന്യായം ഹൈക്കോടതി ബെഞ്ചില്‍ നിന്നുണ്ടാകുന്നത്. എന്നോട് എന്തെങ്കിലും ചോദിക്കുകയോ പ്രായപൂര്‍ത്തിയായ വ്യക്തിയെന്ന പ്രാഥമിക പരിഗണനയോ നല്‍കാതെ വിവാഹം അസാധുവാക്കിയതായി പ്രഖ്യാപിച്ച് എന്റെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടുകൊണ്ട് ഉത്തരവിടുകയായിരുന്നു. ഇതോടെ അര്‍ധ തടവറയില്‍ നിന്ന് സമ്പൂര്‍ണ്ണ ജയിലറയിലായി.

? ആറു മാസത്തോളം വീട്ടു തടങ്കലില്‍

വീട്ടു തടങ്കല്‍ എന്ന വാക്കൊന്നും മതിയാവില്ല, ഞാന്‍ അനുഭവിച്ച പീഡനം വിവരിക്കാന്‍. ഏതൊക്കെയോ ദേശവിരുദ്ധ ശക്തികളുടെ പ്രലോഭനത്തില്‍ പെട്ട മാതാപിതാക്കളുടെ സാനിധ്യത്തില്‍ മാനസികമായ വല്ലാത്ത ടോര്‍ച്ചറിംഗായിരുന്നു. ഞാന്‍ കാണാന്‍ ആഗ്രഹിക്കാത്ത എനിക്ക് ഇഷ്ടമില്ലാത്തവരായിരുന്നു സന്ദര്‍ശകര്‍. വീടിന് വലിയ പൊലീസ് സംഘം കാവലുണ്ട്. എന്റെ സുരക്ഷക്കാണ് അവരെ നിയോഗിച്ചിരുന്നത്. പക്ഷെ, അവരുടെ മൗനാനുവാദത്തോടെയും സഹകരണത്തോടെയുമായിരുന്നു എല്ലാ പീഡനങ്ങളും. താന്‍ തട്ടിപ്പോയാല്‍ ഞങ്ങളുടെ ജോലി തെറിക്കുമെന്നൊക്കെയായിരുന്നു പൊലീസിന്റെ ഉപദേശം. സ്വന്തം വീട്ടില്‍ നിയമ പാലകരുടെ സുരക്ഷയില്‍ മരണത്തിന്റെ കാലൊച്ചക്കായി കാതോര്‍ത്ത് എത്രയോ രാപകലുകള്‍. പുറം ലോകത്ത് എന്ത് നടക്കുന്നു എന്നൊന്നും അറിയുന്നുണ്ടായിരുന്നില്ല. സനാതന ധര്‍മ്മത്തിലേക്ക് തിരികെയെത്തിക്കാനെന്ന പേരില്‍ പല ദേശക്കാരും വേഷക്കാരും നിരന്തരം വന്നുകൊണ്ടിരുന്നു. എനിക്ക് കാണേണ്ടെന്നും സംസാരിക്കേണ്ടെന്നും പറഞ്ഞാലും കൗണ്‍സിലിംഗും ടോര്‍ച്ചറിംഗുമായി സദാസമയവും അത്തരക്കാര്‍ വരും. എന്നെങ്കിലും മോചനമുണ്ടാകുമോ എന്നു പോലും അറിയാത്ത ധൈര്യ സമേതം ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും കഴിയാത്ത അവസ്ഥ. ഞാനൊരു ഉറച്ച വിശ്വാസിയായിരുന്നില്ലെങ്കില്‍ ഭ്രാന്ത് പിടിക്കുകയോ കടുംകൈക്ക് മുതിരുകയോ ചെയ്യാന്‍ മാത്രം അസഹ്യം.

? അമ്മയും അച്ഛനുമൊക്കെ ആ സമയത്ത് എങ്ങനെയാണ് പെരുമാറിയത്. അമ്മ ഭക്ഷണത്തില്‍ വിഷം നല്‍കാന്‍ ശ്രമിച്ചു എന്നൊക്കെ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നതായാണല്ലോ വിവരം.

അങ്ങനെയൊരു സത്യവാങ്മൂലം കോടതിയില്‍ നല്‍കേണ്ടിവന്നതില്‍ സങ്കടമുണ്ട്. പക്ഷെ, ഞാന്‍ അനുഭവിച്ചതാണതൊക്കെ. എന്റെ മാതാപിതാക്കളോട് അങ്ങിനെയൊക്കെ ചെയ്യിക്കുകയായിരുന്നുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ അറിയുന്ന അമ്മയും അച്ഛനും അങ്ങിനെയല്ലായിരുന്നു. എനിക്ക് മാനസിക രോഗമാണെന്ന് സുപ്രീം കോടതിയില്‍ അച്ഛന്‍ വാദിച്ചതൊക്കെ എല്ലാവരും കണ്ടതാണല്ലോ. എനിക്കാരോടും വെറുപ്പില്ല. എന്റെ അമ്മയും അച്ഛനും എന്നെ മനസ്സിലാക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. എന്റെ മത വിശ്വാസം പൂര്‍ണ്ണമാകണമെങ്കില്‍ മാതാ പിതാക്കളോടുള്ള കടമകള്‍ നിറവേറ്റണമെന്നതാണ്. അവരോട് മോശമായിട്ട് സംസാരിക്കാന്‍ പോലും പാടില്ലെന്നാണ്, ഒരിക്കല്‍ പോലും അങ്ങനെയൊന്നും സംസാരിക്കാതിരിക്കാന്‍ ശ്രമിച്ചതും ക്ഷമയോടെ നിലകൊണ്ടതുമൊക്കെ ഇസ്‌ലാം എന്നില്‍ ചെലുത്തിയ സ്വാധീനം കൊണ്ടാണ്. കൊല്ലപ്പെടുമോ എന്ന് ഭയന്ന് രാപകലുകള്‍ കഴിച്ചു കൂട്ടിയ ആറുമാസം ഞാന്‍ അനുഭവിച്ച പീഡനങ്ങളെ കുറിച്ച് സുപ്രീം കോടതിയില്‍ അഫ്ഡവിറ്റ് നല്‍കിയപ്പോള്‍ പല അപ്രിയ സത്യങ്ങളും പറയേണ്ടി വന്നിട്ടുണ്ട്. അതില്‍ വേദനിച്ചവര്‍ ക്ഷമിക്കണം. അതെല്ലാം സത്യമാണ്. ആ സത്യവാങ്മൂലം വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. ചിലപ്പോള്‍ എന്റെ തോന്നലായിരിക്കാം.

? ആ ആറുമാസവും ‘സനാതന ധര്‍മ്മക്കാര്‍’ മാത്രമാണോ വീട്ടിലെത്തിയത്.

അത്തരക്കാരെ മാത്രമാണ് എന്റെ രക്ഷിതാക്കളും പൊലീസും കടത്തിവിട്ടത്. ഹൈക്കോടതി ജഡ്ജി പറഞ്ഞിട്ട് വന്നതാണ്, ഉന്നതങ്ങളില്‍ പിടിപാടുള്ളവരാണ് എന്നൊക്കെയായിരുന്നു നിര്‍ബന്ധിത കൗണ്‍സിലര്‍മാരുടെ ഭീഷണി. പേരും വിവരവുമൊക്കെ പലരും മറച്ചുവെച്ചാണ് സംസാരിച്ചത്. രാഹുല്‍ ഈശ്വറുള്‍പ്പെടെ ‘സനാതന ധര്‍മ്മക്കാരായ’ പല സ്വാമിമാരും വന്നുകൊണ്ടേയിരുന്നു. രാഹുല്‍ ഈശ്വറിനെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും അതൊക്കെ പറയുന്നുണ്ട്. അതൊന്നും പിന്‍വലിച്ചിട്ടില്ല. ഒരിക്കല്‍ ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ വന്നപ്പോള്‍ ആശ്വാസമാകുമെന് കണ്ട്, എന്റെ അവസ്ഥ അവരോട് വിശദീകരിച്ചു. പറഞ്ഞതൊക്കെ ശരിയാണോ എന്ന് അവര്‍ വീട്ടുകാരോട് ചോദിച്ചു മടങ്ങി. നടപടിയൊന്നുമുണ്ടായില്ല. മുസ്‌ലിം പേരുള്ള ജാമിത ടീച്ചര്‍ വന്നത് മാത്രമാണ് അതില്‍ നിന്ന് വ്യത്യസ്ഥമായുള്ളത്. അവര്‍ വന്നതും മതം മാറ്റത്തില്‍ നിന്ന് പിന്തിരിക്കാനായിരുന്നു. ഞാന്‍ മുമ്പൊരു ലേഖനം അവരുടേത് വായിച്ചിരുന്നു. ക്രിസ്തു മതത്തില്‍ നിന്ന് ഇസ്‌ലാമിലേക്ക് മാറിയ അനുഭവം അതില്‍ അവര്‍ പറയുന്നുണ്ട്. ഒരു കാലില്‍ നിന്ന് മന്ത് മറ്റേ കാലിലേക്ക് മാറി എന്നാണ് അതില്‍ വിശദീകരിച്ചിരുന്നത്. വന്ന് സംസാരം തുടങ്ങിയപ്പോള്‍ അതാണ് ഞാനോര്‍ത്തത്. ഞാനെന്റെ കാല് കാണിച്ചുകൊടുത്തു. മന്തില്ലെന്ന് അവരോട് പറഞ്ഞു. അവര്‍ക്കത് മനസ്സിലാവാത്തതുകൊണ്ടോ എന്തോ, പുറത്തു വന്ന് അവര്‍ പറഞ്ഞത് ഹാദിയക്ക് കാലിന് സുഖമില്ല എന്ന തരത്തിലായിരുന്നെന്ന് പിന്നീട് അറിഞ്ഞു. മക്കളെ എവിടെയോ നിര്‍ത്തി ത്യാഗം സഹിച്ചാണ് വന്നതെന്നും രക്ഷപ്പെടുത്താന്‍ പറയുകയാണ് എന്നൊക്കെയായിരുന്നു രണ്ടു ദിവസം വന്ന് ഉപദേശിച്ചത്. സുപ്രീം കോടതിയിലേക്ക് കൊണ്ടു പോവാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുമ്പോള്‍ മാധ്യമങ്ങളുടെ സാനിധ്യം കണ്ടപ്പോഴാണ് എനിക്ക് വേണ്ടി പുറത്ത് വലിയ പോസിറ്റീവ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ശരിക്കും മനസ്സിലാക്കുന്നത്. അതുവരെ ഒന്നും അറിയുന്നുണ്ടായിരുന്നില്ല.

? വീട്ടു തടങ്കലിനും പീഡനത്തിനും നഷ്ടപരിഹാരം ആവശ്യപ്പെട്ടല്ലോ.

രണ്ടു വര്‍ഷത്തോളം ഒരു തെറ്റും ചെയ്യാത്ത ഞാന്‍ അനുഭവിച്ചത് അത്രത്തോളമുണ്ട്. പ്രത്യേകിച്ചും 2017 മെയ് 24 മുതല്‍ 2017 നവംബര്‍ 27 വരെ കഠിനമായ ആറുമാസം. ഭരണഘടന അനുവദിച്ച അവകാശം ഉപയോഗിച്ചതിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടതും പൂട്ടിയിടപ്പെട്ടതും കഷ്ടമല്ലേ. ഞാനാരു തെറ്റും ചെയ്തിട്ടില്ലെന്ന് എനിക്കുറപ്പുണ്ട്. എനിക്ക് ശരിയെന്ന് തോന്നിയിട്ടുള്ളത് മാത്രമാണ് ഞാന്‍ ചെയ്തിട്ടുള്ളത്. പലര്‍ക്കും പലനിലയിലും വ്യാഖ്യാനിക്കാം. പോറ്റി വളര്‍ത്തിയ മാതാപിതാക്കളോടാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത് എന്നൊക്കെ പലരും വ്യാഖ്യാനിക്കുന്നതും പറയുന്നതും കേട്ടു. എന്റെ മാതാപിതാക്കളെ രാഷ്ട്രീയ ലക്ഷ്യത്തോടെ ദേശ വിരുദ്ധ ശക്തികള്‍ കരുക്കളാക്കുകയായിരുന്നുവെന്ന് നേരത്തെ പറഞ്ഞല്ലോ. ന്യായാധിപന്മാരും ഭരണകൂടവുമാണ് എന്റെ ദുരവസ്ഥക്ക് ഉത്തരവാദി. ഹൈക്കോടതിയിലെ ഒരു ബെഞ്ചില്‍ വരുമ്പോഴായിരുന്നു കടുത്ത വിവേചനം. സംരക്ഷണം നല്‍കേണ്ട പൊലീസാണ് എല്ലാ നിയമ ലംഘനത്തിനും കൂട്ടുനിന്നത്. എനിക്ക് സംരക്ഷണം നല്‍കാന്‍ നിയോഗിക്കപ്പെട്ട പൊലിസ് ഘര്‍വാപസിക്കായെത്തിയവരുടെ മുന്നില്‍ തൊഴുകൈയോടെ നില്‍ക്കുന്നതാണ് കണ്ടത്. ഞാന്‍ കാര്യങ്ങള്‍ പറയുമ്പോള്‍ എന്നോട് വെറുപ്പ് കാണിക്കുകയായിരുന്നു രീതി. ആരൊക്കെയാണ് പൊലീസ് കടത്തിവിട്ടതെന്നും ഘര്‍വാപ്പസിക്ക് നേതൃത്വം നല്‍കിയതെന്നും അറിയാന്‍ പൊലീസ് അവിടെ വെച്ച വിസിറ്റേഴ്‌സ് ഡയറി പരിശോധിച്ചാല്‍ മതി. ഭരണകൂടമാണ് ഉത്തരവാദി. സര്‍ക്കാറില്‍ നിന്നാണ് ഞാന്‍ നഷ്ടപരിഹാരം തേടിയത്.

? രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം വീണ്ടും വൈവാഹിക ജീവിതത്തില്‍.

വിവാഹത്തിന്റെ രണ്ടാം നാള്‍ ഞങ്ങളെ വേര്‍പ്പെടുത്തിയതാണ്. രണ്ടു വര്‍ഷത്തിന് ശേഷം വീണ്ടും ഒന്നിച്ചു. ഞങ്ങള്‍ ഭാര്യയും ഭര്‍ത്താവുമാണെന്ന് ലോകം കേള്‍ക്കെ സുപ്രീം കോടതി പ്രഖ്യാപിച്ചു. ഇപ്പോള്‍ ഹാപ്പിയാണ്. ഇഷ്ടപ്പെട്ട മതമനുസരിച്ച് ഇഷ്ടപ്പെട്ട പങ്കാളിക്ക് ഒപ്പം ജീവിക്കാന്‍ കോടതി ഇടപെടലിലാണെങ്കിലും സാധിച്ചല്ലോ. ഷെഫിനെതിരെ എന്‍.ഐ.എ അന്വേഷണമൊക്കെ നടക്കുന്നുണ്ടെന്നത് സങ്കടകരമാണ്. ഒരു പെറ്റിക്കേസില്‍ പോലുമില്ലാത്ത ആളായിട്ടും കൊടും ക്രിമിനലായൊക്കെ സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിപ്പിക്കുന്നു. തെറ്റായതായോ മറച്ചവെക്കേണ്ടതായോ ഒന്നും മില്ലാത്തതിനാല്‍ അതൊക്കെ അതിന്റെ വഴിക്ക് പോയ്‌ക്കോളും. ആരെയും കുറ്റപ്പെടുത്താനോ ബുദ്ധിമുട്ടിലാക്കാനോ ഉദ്ദേശിക്കുന്നില്ല. എന്റെ കൈപേറിയ അനുഭവവും സുപ്രീം കോടതി വിധിയുമൊക്കെ ആ അര്‍ത്ഥത്തില്‍ നല്ലതിനാവും. 24 വയസ്സു മുതല്‍ 26 വയസ്സു വരെയുള്ള പ്രധാനപ്പെട്ട രണ്ടു വര്‍ഷമാണ് എനിക്ക് നഷ്ടപ്പെട്ടത്. ഓര്‍ക്കുമ്പോള്‍ സങ്കടമാവുന്നു. എങ്കിലും ഇപ്പോള്‍ ഏകദേശം രക്ഷപ്പെട്ടൊരു അവസ്ഥയിലാണ്. മേലില്‍ ഒരാള്‍ക്കും ഇതുപോലൊരു അവസ്ഥ ഉണ്ടാവരുതെന്നാണ് ആഗ്രഹം. എന്റെ പേരില്‍ ഇനി വിവാദങ്ങളൊന്നുമുണ്ടാക്കരുതെന്നാണ് അഭ്യര്‍ത്ഥന.

? അടുത്ത പ്ലാന്‍ എന്താണ്.

ഈ പോരാട്ടത്തില്‍ ഒട്ടേറെ സംഘടനകളും വ്യക്തികളുമെല്ലാം കൂടെ നിന്നിട്ടുണ്ട്. വിജയം അവരുടേതെല്ലാമാണ്. ഏതെങ്കിലും ഒരു സംഘടനയുടെയോ വ്യക്തികളുടെയോ പിന്തുണയും സഹായവും കുറച്ചു കാണുന്നില്ല. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് ചിലരുടെ വേണ്ടത്ര സഹകരിച്ചില്ല എന്ന തരത്തിലും നല്ലവണ്ണം സഹായിച്ചു എന്ന അര്‍ത്ഥത്തിലും ചിലവാക്കുകള്‍ വീണു പോയതാണ്. ഞാന്‍ വെറും സാധാരണക്കാരിയാണ്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളെയൊന്നും ആ രീതിയില്‍ നേരിടാന്‍ കഴിയുന്ന ആളല്ലല്ലോ. ഒരു സംഘടനയുടെയും പേരൈടുത്ത് പറയുന്നില്ല. എല്ലാവരോടും നിറഞ്ഞ കടപ്പാടും സ്‌നേഹവുമാണുളളത്. സച്ചിദാനന്ദന്‍ മാഷ്, ഡോ ദേവിക, ഗോപാല്‍ മേനോന്‍ തുടങ്ങി മനുഷ്യാവകാശ പ്രശ്‌നമായി സജീവമായി ഇടപെട്ടവരോടും പ്രസ്ഥാനങ്ങളോടും നേതാക്കളോടും പണ്ഡിത ശ്രേഷ്ഠരോടുമൊക്കെ എങ്ങനെ നന്ദിപറയണമെന്നറിയില്ല. നിയമ സഹായം നല്‍കിയവര്‍, പ്രാര്‍ത്ഥിച്ചവര്‍, നോമ്പ് നോറ്റവര്‍, പ്രതികരിച്ചവര്‍ തുടങ്ങിയ ഏതൊക്കെയോ ദിക്കുകളില്‍ നിന്ന് മനസ്സ് ചേര്‍ത്തുവെച്ചവരെല്ലാവരെയും പ്രാര്‍ത്ഥനാപൂര്‍വ്വം ഓര്‍ക്കുന്നു. സേലത്തെ ഹൗസ് സര്‍ജന്‍സി പഠനം പൂര്‍ത്തിയാക്കി ഹോമിയോ ഡോക്ടറായി കേരളത്തില്‍ പ്രാക്ടീസ് ചെയ്യണം. സമാധാനത്തോടെ മാതൃകാ ദമ്പതികളായി ജീവിക്കണം. പിന്നെ, അമ്മയും അച്ഛനും ഞങ്ങളെ മനസ്സിലാക്കി സ്വീകരിക്കണേയെന്നൊരു പ്രാര്‍ത്ഥനയുമുണ്ട്. അള്ളാഹു കൈവെടിയില്ലെന്ന പ്രത്യാശയാണ് മുമ്പിലുള്ളത്.

”മാണിക്യമലരായ പൂവി, ബീവിയാം ഖദീജ ബീവി…” മുഹബ്ബത്തിന്റെ അനശ്വര പ്രണയ ഗാനം മുഴങ്ങുമ്പോള്‍ തന്റേടമൊക്കെ പോയ് വെറും മണവാട്ടിയായി മൊബൈല്‍ ചെവിയോട് ചേര്‍ത്തു. നന്ദി സാര്‍, നന്ദിസാര്‍…

GULF

സൗദിയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് വൻ അപകടം; നാലു പ്രവാസികൾ മരിച്ചു, ഏഴ് പേർക്ക്

Published

on

ജുബൈൽ: സൗദി അറേബ്യയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നാല് പ്രവാസികൾ മരിച്ചു. രണ്ട് ബംഗ്ലാദേശ് സ്വദേശികളും ഇന്ത്യ, പാകിസ്താൻ പൗരന്മാരുമാണ് മരിച്ചത്. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ബസും ഡംപ് ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. ബംഗ്ലാദേശികളായ മസൂം അലി (45), മുഹമ്മദ് സർദാർ (22), ഇന്ത്യൻ പൗരൻ ആബിദ് അൻസാരി (25), പാകിസ്​താൻ പൗരൻ ഷെഹ്‌സാദ് അബ്​ദുൽഖയൂം (30) എന്നിവരാണ് മരിച്ചത്.

ജുബൈൽ വ്യവസായ നഗരിക്ക് സമീപമാണ് സംഭവം. റിയാസ് എൻ.ജി.എൽ പ്രൊജക്ടിലെ ജോലിക്കാരാണ് മരിച്ചവലെല്ലാം. കൂട്ടിയിടിയുടെ ആഘാതത്തിൽ ട്രക്കിലുണ്ടായിരുന്ന ലോഡ് ബൻ്റെ മുകളിലേക്ക് മറിയുകയായിരുന്നു. ഇത് അപകടത്തിൻ്റെ അഘാതം വർധിപ്പിച്ചു.
.
ഗഫൂർ അഹമ്മദ്, രാഗേഷ്, മുഹമ്മദ് റഫീഖ്, മഹേഷ് മെഹദ എന്നിവർ ഉൾപ്പെടെ ഏഴു പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവർ ജുബൈൽ അൽ മന ആശുപത്രിയിലും ജുബൈൽ ജനറൽ ആശുപത്രിയിലുമായി ചികിത്സയിലാണ്. പരിക്കേറ്റവരിൽ നാലു പേർ ഇന്ത്യക്കാരാണ്. മൃതദേഹങ്ങൾ സഫ്‌വ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading

Article

ഭീകരവാദത്തിന് മാപ്പില്ല

EDITORIAL

Published

on

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും രാജ്യത്തെ ഒന്നടങ്കം കനത്ത ദുഖത്തിലേക്ക് തള്ളിവിടുന്നതുമാണ്. ഒരു ഇടവേളക്കുശേഷം ഭൂമിയിലെ സ്വര്‍ഗത്തില്‍ അശാന്തിയും അക്രമവും വിതക്കാനുള്ള ഭീകരരുടെ ശ്രമങ്ങളെ എന്തുവിലകൊടുത്തും ചെറുത്തുതോല്‍പ്പിക്കുകയെന്നതാണ് നമ്മുടെ മുമ്പിലുള്ള അടിയന്തിര നടപടി. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കു മെതിരായ നീക്കത്തെ വെച്ചുപൊറുപ്പിക്കാനാവില്ലെന്ന സന്ദേശം ഭീകരര്‍ക്ക് എത്രയും പെട്ടെന്ന് കൈമാറിയേ മതിയാകൂ.

27 പേര്‍ കൊല്ലപ്പെട്ടതായുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളാണ് രാത്രി വൈകി പുറത്തുവന്നിരിക്കുന്നത്. ട്രക്കിങ് മേഖലയിലേക്കു പോയ രാജസ്ഥാനില്‍ നിന്നെത്തിയ വിനോദസഞ്ചാരികള്‍ക്കാണ് പരിക്കേറ്റത്. ജമ്മുകശ്മീരില്‍ 2019 ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്. റിസോര്‍ട്ട് പട്ടണമെന്ന് അറിയപ്പെടുന്ന പഹല്‍ഗാമില്‍ നിന്ന് ഏകദേശം ആറ് കിലോമീറ്റര്‍ അകലെയുള്ള ബൈസാരനിലാണ് ആക്രണമുണ്ടായത്. ഇടതൂര്‍ന്ന പൈന്‍ വനങ്ങളാലും പര്‍വതങ്ങളാലും ചുറ്റപ്പെട്ട വിശാലമായ ഒരു പുല്‍മേടാണീ പ്രദേശം.

രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള സന്ദര്‍ശകരുടെ ഇഷ്ട കേന്ദ്രമാണിവിടം. മിനി സിറ്റ്‌സര്‍ലാന്റ് എന്നറിയപ്പെടുന്ന ഈ പുല്‍മേട്ടിലേക്ക് കടന്നുവന്ന ആയുധ ധാരികളായ ഭീകരര്‍ ഭക്ഷണശാലക്ക് ചുറ്റും കൂടിനിന്ന വരും കുതിരസവാരി നടത്തിക്കൊണ്ടിരുന്നവരുമായ വിനോദ സഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ത്തിരുന്നതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

പാകിസ്താന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍ ഇത്വയ്ബയുടെ നിഴല്‍ സംഘടനയായ ദി റസിസ്റ്റന്റ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് പ്രദേശത്ത് വീണ്ടും തലപൊക്കുന്ന ഭീകരത പ്രവര്‍ത്തനങ്ങളിലേക്കുള്ള സൂചനയാണ്. സഊദി സന്ദര്‍ശനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശ പ്രകാരം ആഭ്യന്തര മന്ത്രി അമിത്ഷാ സംഭവ സ്ഥലത്ത് കുതിച്ചെത്തുകയും സുരക്ഷാ ഏജന്‍സികളുടെ അടിയന്തിര യോഗം ചേരുകയും ചെയ്തിരിക്കുകയാണ്.

ആക്രമികളെ വെറുതെ വിടുകയില്ലെന്നും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നുമുള്ള മുന്നറിയിപ്പുകള്‍ ഇരുവരും നല്‍കുകയും ചെയ്തിട്ടുണ്ട്. ആക്രമണങ്ങളില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടവരുടെയും ദൃക്സാക്ഷികളുടെയും വാക്കുകള്‍
സംഭവത്തിനുപിന്നിലെ ക്രൂരത അക്കമിട്ടു നിരത്തുന്നുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള മഞ്ജുനാഥ് കൊല്ലപ്പെടുന്നത് ഭാര്യയുടെയും മകന്റെയും കണ്‍മുന്നില്‍ വെച്ചാണ്. ‘എന്റെ ഭര്‍ത്താവിനെ നിങ്ങള്‍ കൊന്നില്ലേ എന്നെയും കൊല്ലൂ’ എന്ന് പറഞ്ഞ് ആ സ്ത്രീ അലമുറയിടുമ്പോള്‍ നിന്നെ കൊല്ലില്ല, നീ മോദിയോട് ചെന്നു പറയൂ എന്നായിരുന്നുവത്രെ ഭീകരരുടെ പ്രതികരണം. കളിചിരികള്‍ക്കിടയിലുണ്ടായ അപ്രതീക്ഷിതവും നടുക്കുന്നതുമായ സംഭവ വികാസങ്ങള്‍ പലരും ഒരു ദുസ്വപ്‌നം പോലെയാണ് അനുഭവിച്ചത്.

നിരവധി പേര്‍ പ്രദേശത്ത് ഒരു വിവരവുമില്ലാതെ കുടുങ്ങിക്കിടക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സൈനികരെയും തദ്ദേശികളെയുമായിരുന്നു കശ്മീരില്‍ ഭീകരവാദികള്‍ ലക്ഷ്യം വെച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അത് വിനോദ സഞ്ചാരികളിലേക്കും എത്തിയിരിക്കുന്നു എന്നതാണ് ഏറ്റവും ഗൗരവതരം. പ്രദേശത്തിന്റെ ഭരണപരമായ അസ്ഥിരതയെ ലക്ഷ്യംവെച്ചായിരുന്നു മുന്‍കാലങ്ങളിലെ നീക്കങ്ങളെങ്കില്‍ സാമ്പത്തികമുള്‍പ്പെടെയുള്ള കൂടുതല്‍ മേഖലകളിലേക്ക് ഇത് വ്യാപിച്ചിരിക്കുന്നു എന്നതാണ് ഇന്നലത്തെ ആക്രമണങ്ങള്‍ സൂചിപ്പിക്കുന്നത്. 2019നു ശേഷമുണ്ടായ ഇടവേള ഭീകരരുടെ പിന്‍വാങ്ങലോ, നിര്‍മാര്‍ജ്ജനമോ ആയിരുന്നില്ല, പുതിയ തലങ്ങളിലേക്കുള്ള വ്യാപനത്തിന്റെ ഭാഗംകൂടിയായിരുന്നു എന്നുകൂടി ഈ സംഭവം സൂചന നല്‍കുന്നു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിലുള്ള രാജ്യത്തിന്റെ ആശങ്കയും ഇവിടെ ശരിവെക്കപ്പെടുകയാണ്. 370-ാം വകുപ്പിന്റെ നിര്‍മാര്‍ജ്ജനം സംസ്ഥാനത്ത് ആക്രമണങ്ങള്‍ക്ക് തടയിട്ടു വെന്ന കേന്ദ്രസര്‍ക്കാറിന്റെ വാദം ശരിയല്ലെന്നുള്ളതിനു കൂടി ഈ സംഭവം അടിവരയിടുന്നുണ്ട്. പ്രദേശത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുള്ള സംസ്ഥാനത്തുതന്നെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പോലും മുന്നറിയിപ്പുകളും അഭ്യര്‍ത്ഥനകളും മറി കടന്നുകൊണ്ടായിരുന്നു മോദി സര്‍ക്കാറിന്റെ പ്രസ്തുത വിഷയത്തിലുള്ള നീക്കം.

ശാശ്വത സമാധാനത്തിനു പകരം അവസാനിക്കാത്ത അക്രമങ്ങള്‍ക്കായിരിക്കും ഈ നീക്കം വഴിമരുന്നിടുകയെന്നായിരുന്നു അവരുടെ നിരീക്ഷണങ്ങള്‍. 2019 ലെ പുല്‍വാമ ആക്രമണത്തിന്‍ന്റെയും 2016 ലെ ഉറിഭീകാരാക്രമണത്തിന്റെയുമെല്ലാം നടുക്കുന്ന ഓര്‍മകളെ തൊട്ടുണര്‍ത്തി മറ്റൊരു ഭീകരാക്രമണത്തിന് കശ്മീര്‍ വേദിയാകുമ്പോള്‍, ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ സ്ഥാനമില്ലെന്ന് ബോധ്യപ്പെടുത്തുന്ന ശക്തമായ നടപടികള്‍ ഭരണകൂടത്തിന്റ ഭാഗത്തു നിന്നുണ്ടാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Continue Reading

india

പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ടവരിൽ മലയാളിയും; എറണാകുളം ഇടപ്പള്ളി സ്വദേശി

Published

on

ന്യൂഡൽഹി/ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും. എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രനാണ് മരിച്ചതെന്നാണ് കൊച്ചി പൊലീസിന് ലഭിച്ച വിവരം.

ഭീകരാക്രമണത്തിൽ മൂന്നു വിദേശികളും കൊല്ലപ്പെട്ടിട്ടുണ്ട്. ഇറ്റലി, ഇസ്രായേൽ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരാണെന്നാണ് പ്രാഥമിക വിവരം.

അതേസമയം, ഭീകരാക്രമണത്തിൽ 25ലധികം പേർ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റ 12 പേർ അനന്ത്നാഗിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചു പേരുടെ നില അതീവ ഗുരുതരമാണ്.

Continue Reading

Trending