columns
വാക്കുകള്‍ കത്തിയ വെളിച്ചത്തില്‍
‘ഞങ്ങള്‍ ഉറങ്ങുകയായിരുന്നു.കട്ടിക്കൂരിരുട്ടിന്റെ തിരശ്ശീലയില്‍ ജീനിയും കടിഞ്ഞാണുമില്ലാതെ, കടന്നുപോയ കാലമാം ജവനാശ്വത്തിന്റെ കാല്പ്പെരുമാറ്റത്തിന് കാതോര്‍ക്കാതെ, മൂഢസങ്കല്പങ്ങളില് മൂടിപ്പുതച്ചുറങ്ങുകയായിരുന്നു ഞങ്ങള്‍.

സി.പി സൈതലവി
”ഞങ്ങള്‍ ഉറങ്ങുകയായിരുന്നു.കട്ടിക്കൂരിരുട്ടിന്റെ തിരശ്ശീലയില്‍ ജീനിയും കടിഞ്ഞാണുമില്ലാതെ, കടന്നുപോയ കാലമാം ജവനാശ്വത്തിന്റെ കാല്പ്പെരുമാറ്റത്തിന് കാതോര്‍ക്കാതെ, മൂഢസങ്കല്പങ്ങളില് മൂടിപ്പുതച്ചുറങ്ങുകയായിരുന്നു ഞങ്ങള്‍.
ഞങ്ങള്‍ക്കു ചുറ്റും ഭൂമിയാകെ ഉഴുതുമറിക്കപ്പെട്ടിട്ടും, ആഴിയിലെ ജലബിന്ദുക്കള്‍ മുഴുവന്‍ ആവിയായി രൂപാന്തരപ്പെട്ടിട്ടും, കാര്യമറിയാതെ കാല്‍വണ്ണകള്‍ക്കിടയില്‍ കൈകള്‍ തിരുകി മുത്തശ്ശിക്കഥയിലെ മുയലിനെപ്പോലെ ഞങ്ങളുറങ്ങി. ഞങ്ങളറിയാതെ, ഞങ്ങളെക്കൂടാതെ, പല ആമകളും ഇഴഞ്ഞുപോയി.മോഹങ്ങള്‍പോലും മരവിച്ചുപോയ ഒരു ജനത.
സ്വാതന്ത്ര്യത്തിന്റെ സ്വര്‍ണ്ണരശ്മികള്‍ ഉദയം ചെയ്തിട്ടും നിറഞ്ഞ മനസ്സോടെ പുഞ്ചിരിക്കാന്‍ ഞങ്ങള്‍ക്കായില്ല. സ്വാതന്ത്ര്യത്തോടൊപ്പം കുത്തിയൊലിച്ചത് ചോരപ്പുഴകളായിരുന്നു. ആ പുഴകളിലൂടെ പൊങ്ങുതടികള്‍പോലെ ഒഴുകിപ്പോയത് ഞങ്ങളുടെ തലകളായിരുന്നു.വെളിച്ചം വിതറാന്‍ ഒരു വിളക്കുമരമില്ലാതെ, കൂടാരമൊരുക്കാന്‍ മരുപ്പച്ച കാണാതെ, ഭാരമിറക്കിവെക്കാന്‍ അത്താണിയില്ലാതെ, മൂടല്‍മഞ്ഞിന്റെ മൂടുപടത്തിനുള്ളില്‍ ഞങ്ങളിരുന്നു. ഞങ്ങളുടെ മോതിരവിരലുകള്‍ പോലും മുരടിച്ചുപോയിരുന്നു. ആകാശത്തുനിന്നു മന്നാ വീണില്ല, പെട്ടകവുമായി ഒരു നോഹാ വന്നില്ല എം.സി കഥ പറഞ്ഞു തുടങ്ങുകയാണ്.
ചരിത്രത്തിന്റെ കല്പടവുകളിലിരുന്ന്, വാക്കുകള്‍ കൂട്ടിയിട്ടുകത്തിച്ച വെളിച്ചത്തില്‍ ഉടലാകെ ആ കഥ പടരുമ്പോള്‍ കേള്‍ക്കുന്നുണ്ടൊരു കാലൊച്ച. പതിറ്റാണ്ടുകള്‍ക്കപ്പുറത്തെങ്ങോ പോയ്മറഞ്ഞ പടനായകന് ചരിത്രത്തിന്റെ അടരുകളില്‍ നിന്നിറങ്ങി അടുത്തേക്കുവരുന്നു. എന്നോ വീണുടഞ്ഞ ഗോപുരമണി വീണ്ടും ശബ്ദിക്കുന്നു. സി.എച്ച് മുഹമ്മദ് കോയ എന്ന ഇതിഹാസം കണ്മുന്നില് കൈകൂപ്പി മന്ദഹസിച്ചങ്ങനെ….
മലയാളത്തിലേതു രാഷ്ട്രീയ നേതാവിന്റെ ജീവചരിത്ര കൃതിക്കുമില്ല ഇവ്വിധമൊരാമുഖം. ഭാഷയില്‍ മറ്റൊരു ജീവിത കൃതിയിലും കണ്ടുമില്ല. ആദിമധ്യാന്തം കവിതപെയ്യുന്ന വരികള്‍. ചരിത്രത്തിന്റെ ഇരുളും വെളിച്ചവും പ്രതിബിംബിച്ച ഉള്ളടക്കം. രാഷ്ട്രീയ സത്യസന്ധതയില്‍ നിന്നുതിര്‍ന്ന നിശിത വിമര്‍ശനങ്ങള്‍.
സി.എച്ച് മുഹമ്മദ് കോയ രാഷ്ട്രീയ ജീവചരിത്രം’ എന്ന ബൃഹദ്ഗ്രന്ഥം സി.എച്ചിനെകുറിച്ച് പ്രസിദ്ധീകൃതമായതില്‍ ഏറ്റവും ആധികാരികവും അനുബന്ധകാലഘട്ടങ്ങളിലെ രാജ്യത്തിന്റെ നേര്‍ചിത്രവുമാണ്. 1983 വരെയുള്ള കേരള രാഷ്ട്രീയത്തിന്റെ അടിസ്ഥാനരേഖകളാണ് ഈ കൃതി കോര്‍ത്തുവെച്ചിരിക്കുന്നത്. മലയാളത്തില്‍ ന്യൂനപക്ഷ രാഷ്ട്രീയ ചരിത്രം ഇത്രയേറെ രേഖപ്പെടുത്തിയ മറ്റൊരാളില്ല. ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗിന്റെ നയവും നിലപാടും പ്രയാണപഥവും ഗഹനമായി അടയാളപ്പെടുത്തിയതും എം.സി തന്നെ. ‘മുസ്ലിംലീഗ് ചരിത്രത്തിന്റെ ദശാസന്ധികളില്‍’ എന്ന കൃതിയോടെ ആരംഭിച്ച രചനാദൗത്യം സി.എച്ച് മുഹമ്മദ് കോയ രാഷ്ട്രീയ ജീവചരിത്രം, മുസ്ലിം രാഷ്ട്രീയത്തിന്റെ നൂറുവര്‍ഷങ്ങള്‍, മുസ്ലിംലീഗ് നിലപാടുകളുടെ നീതിശാസ്ത്രം, സയ്യിദ് അബ്ദുറഹിമാന് ബാഫഖി തങ്ങള്‍, മുസ്ലിംലീഗ് സ്വതന്ത്ര ഇന്ത്യയില്‍ എന്നീ മഹദ്കൃതികളെ സംഭാവന ചെയ്തു.
വടകരയിലെ പഴയ തറവാടുകളിലൊന്നായ മീത്തലെചാലിയില്‍ എന്ന വീട്ടുപേര് എം.സി’യായി ഇബ്രാഹിമിനു മുന്നില്‍നിന്നു. സര്‍ക്കാര്‍ സര്‍വീസിന്റെ കടുത്ത നിയന്ത്രണത്തിലും രാഷ്ട്രീയ, സാമൂഹ്യപ്രവര്ത്തനത്തിന്റെയും എഴുത്തിന്റെയും തീവ്രത കുറക്കാനുദ്ദേശ്യമില്ലാത്തതിനാല്‍ ‘എം.സി വടകര’യായി. പലചരക്ക് വ്യാപാരിയായിരുന്നു പഴങ്കാവില്‍ രേരോട്ടില്‍ മൂസയുടെയും മീത്തലെചാലിയില്‍ സൈനബയുടെയും പുത്രന് എം.സി ഇബ്രാഹിമിന്റെ ജനനം രേഖകളില്‍ 1939 ജൂലൈ 1. തീയ്യതി കൃത്യമല്ലെന്നും അത് അധ്യാപകരുടെ സൗകര്യത്തിനു ചെയ്തതാണെന്നും എം.സി. രണ്ടാംലോക മഹായുദ്ധം തുടങ്ങുന്നതും എം.സി ജനിക്കുന്നതും ഒരേവര്‍ഷം. പക്ഷേ, ലോകയുദ്ധം ശമിച്ചാലും അവസാനിക്കാത്ത ആശയയുദ്ധത്തിലേക്ക് ബാല്യത്തിലേ പോര്‍ച്ചട്ടയണിഞ്ഞിറങ്ങി എം.സി.
സ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ എം.എസ്.എഫില്‍ തുടങ്ങിയ സംഘടനാ ജീവിതം. പൊതുവേദിയില്‍ പ്രസംഗത്തുടക്കവും ഇതേകാലം. കവിതയും കഥയും നാടകനിരൂപണവും എഴുതിത്തുടങ്ങിയ ബാല്യ, കൗമാരം. വായനയുടെ സ്വര്‍ഗം തേടിയുള്ള സഞ്ചാരങ്ങള്‍. അഗ്നിപടരുന്ന അക്ഷരങ്ങളുമൊത്ത് എഴുപത് വര്‍ഷമായി തുടരുകയാണ് എം.സിയുടെ സര്‍ഗസപര്യ. എഴുത്തിലും പ്രസംഗത്തിലും സംഭാഷണത്തിലും ഒരേഭാഷ. ലോക സാഹിത്യ, രാഷ്ട്രീയ രംഗം മുതല്‍ നൂറുനൂറായിരം എഴുത്തുകാരുടെ പേരുകള്‍, ചരിത്രസന്ദര്‍ഭങ്ങള്‍, കഥാ, കാവ്യ ഖണ്ഡങ്ങള്‍ അക്ഷരം പിഴക്കാതെ ഒഴുകിവരുമ്പോള്‍ എം.സി, സി.എച്ചിനെ വിശേഷിപ്പിച്ച പ്രയോഗം കരിക്കട്ടകളെപ്പോലും കനല്‍ക്കട്ടകളാക്കി മാറ്റുന്ന കരവിരുതും കരിമ്പാറക്കൂട്ടങ്ങളെപ്പോലും കാട്ടരുവികളാക്കിയൊഴുക്കുന്ന വാഗ്വിലാസവുമായി കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്ന ഉത്തുംഗപ്രതിഭയെന്ന് ശിഷ്യനുകൂടി ചേര്‍ത്തുവെക്കാം. ഒരുമാത്ര പോലും മറവി പറ്റാത്ത ഓര്‍മകള്‍. നിലയ്ക്കാത്ത ചരിത്രഗവേഷണങ്ങള്‍. പുതുകഥ, കവിതകള്‍പോലും വായിച്ച് കാലാതീതമായി മിനുക്കിയെടുക്കുന്ന പ്രതിഭ. സദാപുതുക്കുന്ന അറിവുകളുടെ സമ്പന്നത. ഒരു ചരിത്രപണ്ഡിതനോട് സംവാദത്തിന്, യുക്തിവാദിയെ തര്‍ക്കിച്ചുജയിക്കാന്‍, കവിതയുടെ ഛന്ദസ്സിനെക്കുറിച്ചും നോവലിന്റെ ശില്പഭദ്രതയെ സംബന്ധിച്ചും പണ്ഡിതോചിതമായ വിമര്‍ശനത്തിന് എം.സിയുടെ ആവനാഴിയില്‍ ഏതുകാലത്തും അസ്ത്രങ്ങളേറെ.
കവിതയിലെ നാലുവരികളല്ല; അതുമുഴുവനാണു മനഃപാഠം. മലയാള സാഹിത്യമെന്നപോലെ ഇംഗ്ലീഷിലും നല്ല വഴക്കം. ഉള്ളില്‍ നിറഞ്ഞ ചിന്തകള്‍, സംഘര്‍ഷങ്ങള്‍ വരിയായും വാദമായും ഉച്ചസ്ഥായില്‍ പുറത്തേക്കുവരുന്നതിന് സ്ഥല, കാല പരിമിതികളില്ല. ചിലപ്പോള്‍ വളരെ നിശബ്ദമായ ഒരു സദസ്സില്‍ ശ്രോതാക്കള്ക്കിടയിലിരിക്കുമ്പോഴാകും. ട്രെയിന്‍ യാത്രയിലോ പള്ളി വരാന്തയിലോ, ആസ്പത്രിയിലോ എം.സി പറയാന്‍ വന്നത് പിന്നേക്കുവെക്കില്ല.
പ്രതിഭയും പ്രവര്‍ത്തന പാരമ്പര്യവുംകൊണ്ട് കേരളത്തിലിന്നുള്ളവരില്‍ ഏറ്റവും മുന്‍നിരയിലെ മുസ്്ലിംലീഗ് നേതാവാണ് എം.സി.
ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗിന്റെ സ്ഥാപകനേതാക്കളില്‍ അധികപേരുമായും അടുത്ത സൗഹൃദത്തിന് ബാല്യത്തിലേ കൈവന്ന അവസരങ്ങള്‍. മുസ്്ലിംലീഗിലും യൂത്ത്ലീഗിലും എം.എസ്.എഫിലും പലതലമുറകളെ പ്രതിഭയാല്‍ രൂപകല്പന ചെയ്ത ശില്പി. പക്ഷേ, ആ ചമയങ്ങളൊന്നും എടുത്തണിയാന്‍ എം.സിയെ കിട്ടില്ല. മുസ്്ലിംലീഗില്‍ സമുന്നത പദവി വഹിക്കാന്‍ സര്‍വഥാ യോഗ്യനായിട്ടും എം.സി തന്റെ ഇരിപ്പിടം വേദിക്കുതാഴെ സദസ്സില്‍ കണ്ടെത്തി. വലിയ നേതാക്കളുമൊത്തുള്ള ചിത്രങ്ങളില്‍ എം.സിയെ കാണില്ല. മുസ്്ലിംലീഗിന്റെ പ്രാദേശിക, മണ്ഡലം ഘടകങ്ങളുടെ ഭാരവാഹിത്വത്തില്‍ അദ്ദേഹം സംതൃപ്തനായി. കനത്ത
പദവികളുടെ ഭാരമില്ലാത്ത ജീവിതം ആദര്‍ശത്തെ കൂടുതല്‍ മൂര്‍ച്ചയുള്ളതാക്കി. തന്നിലുമിളയവരെത്രയോ ഉയരങ്ങളിലെത്തുമ്പോഴും അസൂയലേശമന്യെ അനുമോദിച്ചു. പിന്തുണച്ചു.
സര്‍വീസില്‍ നിന്നു വിരമിച്ച ഉടന്‍ നഗരസഭാ കൗണ്‍സിലറായി പ്രാദേശിക വികസനത്തില്‍ മാതൃകകള്‍ സൃഷ്ടിച്ചു. രാത്രിയില്‍ ലോറികളില്‍ യാത്രചെയ്തുപോലും പഠനകേമ്പുകളില്‍ വിഷയാവതാരകനായെത്തി. മുമ്പൊരിക്കല്‍ കുറിച്ച പോലെ; മലയാളകവിതക്കു വെച്ച മഷികൊണ്ട് രാഷ്ട്രീയ സാഹിത്യമെഴുതുന്ന ചരിത്രപണ്ഡിതനായ എം.സിയുമായി ഒരു അഭിമുഖം നേര്‍ച്ചയാക്കി കാലമേറെ കടന്നുപോയി. വടകരയിലെ ഹരിതാലയത്തില്‍ വര്‍ത്തമാനത്തിനിരുന്നപ്പോള്‍ ഒരു പകലും രാവും മതിയായതുമില്ല. പിന്നെയും തേടിച്ചെന്നു. ആ സുദീര്‍ഘ സംഭാഷണങ്ങളില്‍ എം.സിയുടെ സ്വന്തം കഥയില്‍ നിന്നൊരു ചീന്ത് മാത്രം ഇവിടെ:
എസ്.പി.എച്ച് വിലാസം സ്കൂളില്‍ അഞ്ചുവരെ പഠനം. മനാറുല്‍ ഉലൂം മദ്രസ ഹയര്‍ എലമെന്ററി സ്കൂളില്‍ നിന്ന് ഇ.എസ്.എല്‍.സി. തേര്‍ഡ് ഫോം മുതല്‍ ബി.ഇ.എം ഹൈസ്കൂളില്‍. അക്കാലത്ത് സ്കൂളിലെ സമരങ്ങളിലെല്ലാം സജീവം. അതില്‍ പ്രധാനപ്പെട്ടതായിരുന്നു ഡീറ്റന്‍ഷന്‍ വിരുദ്ധ സമരം. എസ്.എസ്.എല്‍.സി പരീക്ഷക്ക് പാസാകുമെന്ന് ഉറപ്പുള്ളവരെ മാത്രം അയക്കുന്ന സംവിധാനത്തിനെതിരെ. മലബാറിലെ തന്നെ ആദ്യത്തെ വിദ്യാര്‍ത്ഥി സമരമായിരുന്നു അത്.
ഹൈസ്കൂള്‍ പഠനകാലത്ത് വടകര ടൗണ്‍ എം.എസ്.എഫിന്റെ ഓര്‍ഗനൈസിങ് സെക്രട്ടറിയായി. 1954ല്‍ വടകരയില്‍ നടന്ന മലബാര്‍ ജില്ലാ എം.എസ്.എഫ് സമ്മേളനത്തില്‍ പങ്കെടുത്തു. ആ സമ്മേളനം നടന്ന സ്ഥലം ഇന്ന് സീതി സാഹിബ് മൈതാനം എന്നറിയപ്പെടുന്നു. മലബാറില്‍ എം.എസ്.എഫ് പുനര്‍ജനിക്കുന്നത് ആ സമ്മേളനത്തിലൂടെയാണ്. അതില്‍ വെച്ച് മലബാര്‍ ജില്ലാ എം.എസ്.എഫിന്റെ പ്രവര്‍ത്തക സമിതിയില്‍ ഞാന്‍ വരുന്നുണ്ട്. പി.എം അബുബക്കര്‍ ആയിരുന്നു പ്രസിഡന്റ്, കെ ഹംസത്ത് സെക്രട്ടറി, അദ്ദേഹം ലക്ഷദ്വീപില്‍ പോയ സമയത്താണ് ഇ അഹമ്മദ് സെക്രട്ടറിയാകുന്നത്.
തലശ്ശേരി ബ്രണ്ണന്‍ കോളജിലാണ് പിന്നീട് പഠിച്ചത്. ഇ അഹമ്മദ് സാഹിബ് അവിടെ എന്റെ സീനിയറായിരുന്നു. മതപഠനം വടകര ജുമാമസ്ജിദ് ദര്സില്.
സ്കൂളില്‍ പഠിക്കുന്ന കാലം തൊട്ട് തന്നെ നന്നായി പുസ്തകം വായിക്കുമായിരുന്നു. രാവിലെ തന്നെ ലൈബ്രറിയില്‍ എത്തും, അടയ്ക്കുന്നത് വരെ അവിടെയുണ്ടാകും. അക്കാലത്ത് ലോകപ്രശസ്തമായ പല ഗ്രന്ഥങ്ങളും വായിച്ചു. ‘ദ മാന്‍ ഹു ചേയ്ഞ്ച്ഡ് ചൈന’ എന്ന പേള്‍ബക്കിന്റെ പുസ്തകം സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ കൗതുകത്തിന് വേണ്ടി തര്‍ജ്ജമ ചെയ്തിട്ടുണ്ട്.
ബഷീറിന്റെ പുസ്തകങ്ങളുടെ വലിയ ആരാധകനായിരുന്നു ഞാന്‍. പൊറ്റക്കാടിന്റെയും ബഷീറിന്റെയും എല്ലാ പുസ്തകവും വായിച്ചിട്ടുണ്ട്. മലയാളം പുസ്തകങ്ങള്‍ തന്നെയായിരുന്നു വായിച്ചതിലധികവും. മാര്‍ക്സിന്റെ ‘ദാസ് കാപ്പിറ്റലി’ന്റെ ഇംഗ്ലീഷും ദേവദാസ് തര്‍ജ്ജമ ചെയ്ത പുസ്തകവും വായിച്ചു. പക്ഷെ ഒരിക്കലും എനിക്ക് കമ്മ്യൂണിസ്റ്റ് ആഭിമുഖ്യം തോന്നിയിട്ടില്ല.
നാടകത്തിലും കലാപ്രവര്‍ത്തനത്തിലുമൊക്കെ അക്കാലത്ത് പങ്കെടുക്കാറുണ്ടായിരുന്നു. ഈ കാലത്ത് എന്റെ കൂടെയുള്ളവരെല്ലാം കമ്മ്യൂണിസ്റ്റ് ആഭിമുഖ്യമുള്ളവരായിരുന്നു. കമ്മ്യൂണിസ്റ്റ് യോഗങ്ങള്‍ കേള്‍ക്കാന്‍ പോകാറുണ്ടായിരുന്നെങ്കിലും അന്ന് എന്റെ മനസ്സില്‍ ശക്തമായി മതമുണ്ടായിരുന്നു. സ്ഥിരമായി ജിന്നാ തൊപ്പിയിടും. ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്ത് സ്കൂളില്‍ നിന്നും കലാമണ്ഡലത്തിലേക്ക് എസ്കര്ഷന് പോയി. മഹാകവി വള്ളത്തോളിന്റെ അടുത്ത് നിന്ന് ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഫോട്ടോയെടുത്തു.
സി.എച്ചുമായി ആദ്യം സംസാരിക്കുന്നത്, ഞാന്‍ എഴുതി ചന്ദ്രികയിലേക്ക് അയച്ച കഥ പ്രസിദ്ധീകരിക്കാത്തതുമായി ബന്ധപ്പെട്ടാണ്. എം.എസ്.എഫ് കാലത്ത് ചന്ദ്രികയില്‍ പോയിട്ടുണ്ടെങ്കിലും അന്നൊന്നും നേരിട്ട് സംസാരിച്ചിരുന്നില്ല. 1957-58 കാലഘട്ടത്തിലാണ് ഞാന്‍ കഥ അയക്കുന്നത്. ഞാന്‍ ലേഖനം എഴുതിത്തുടങ്ങിയതിന് ശേഷമാണ് സി.എച്ചിന് എന്നെ പേരറിയുന്ന പരിചയമുണ്ടായത്. ആദ്യകഥ അച്ചടിച്ചുവന്നില്ലെങ്കിലും 1961 ല്‍ ഞാന്‍ ഗവണ്മെന്റ് സര്‍വീസിലുള്ള സമയത്ത് തീക്കാറ്റ്’ എന്ന നാടകത്തിന്റെ നിരൂപണമെഴുതി ചന്ദ്രികക്ക് അയച്ചു. ചന്ദ്രിക വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു.ആദ്യത്തെ പുസ്തകം ‘ചരിത്രത്തിന്റെ ദശാസന്ധികളില്‍’ ആണ് ചന്ദ്രിക പ്രസിദ്ധീകരിച്ച ഏക രാഷ്ട്രീയ കൃതി. പിന്നീട് ആ പുസ്തകത്തിന് പല രൂപപരിണാമങ്ങളും വന്നു. ഒടുവില്‍ ഇറങ്ങിയത് ‘മുസ്്ലിം രാഷ്ട്രീയത്തിന്റെ നൂറ് വര്‍ഷങ്ങള്‍’ എന്ന പേരിലായിരുന്നു.
മലയാള ഭാഷയില്‍ തന്നെയാണ് കാര്യമായി അറിവുള്ളത്. ഇംഗ്ലീഷ്, തമിഴ്, ഗുജറാത്തി എന്നിവ സാമാന്യം നന്നായി അറിയാം. ഗുജറാത്തിയും തമിഴുമെല്ലാം എഴുതാനും കഴിയും. വിമോചന സമരത്തില്‍ പല തവണ അറസ്റ്റ് ചെയ്യപ്പെട്ടു. രാവിലെ അറസ്റ്റ് ചെയ്താല്‍ വൈകീട്ട് വിട്ടയക്കും. വടകര താലൂക്ക് ഓഫീസ് പിക്കറ്റ് ചെയ്തതിന് ഒരിക്കല്‍ രണ്ടാഴ്ചത്തേക്ക് ശിക്ഷിക്കപ്പെട്ടു. അന്ന് സമരക്കാരെകൊണ്ട് ജയില്‍ നിറഞ്ഞതിനാല്‍ സാമൂതിരി കോവിലകം ജയിലാക്കിയിരുന്നു. അവിടെയായിരുന്നു ഞാന്‍. അന്ന് ജയിലില്‍ ഡോ. കെ.ബി മേനോന് തുടങ്ങിയവരുണ്ട്. ജയിലില്‍ പത്ത് ദിവസം പൂര്‍ത്തിയാക്കിയപ്പോഴേക്കും ഗവണ്മെന്റിനെ പിരിച്ചു വിട്ടു. അതിന്റെ തുടര്‍ച്ചയായി രാഷ്ട്രീയ തടവുകാരെ വിട്ടയക്കുകയും ചെയ്തു. എം.എസ്.എഫ് പ്രഥമ സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയില്‍ അംഗമായിരുന്നു. എം.എസ്.എഫ് കോഴിക്കോട് ജില്ലാ ജോയിന്റ് സെക്രട്ടറിയായിട്ടുണ്ട്.
1961ല്‍ നടുവണ്ണൂരില്‍ രജിസ്ട്രേഷന് വകുപ്പില്‍ ക്ലാര്‍ക്ക് ആയി സര്‍വീസില്‍ കയറി. ആ കാലഘട്ടത്തില്‍ എന്‍.ജി.ഒ യൂണിയന് രൂപീകരണ യോഗത്തില്‍ പങ്കെടുത്തു. അന്ന് സംഘടനക്ക് രാഷ്ട്രീയമുണ്ടായിരുന്നില്ല. ആദ്യ സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയില്‍ അംഗമായി. ക്രമേണ അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൈയിലൊതുക്കി. സംഘടനയിലെ സി.പി.എം മുദ്രാവാക്യത്തോട് യൂത്ത് ലീഗുകാരും എം.എസ്.എഫുകാരുമായി വന്ന ഉദ്യോഗസ്ഥര്‍ക്ക് വെറുപ്പുതോന്നി. ഇവര്‍ക്കെല്ലാം സംഘടനയുണ്ടാക്കാമെങ്കില്‍ നമുക്കും ആയിക്കൂടെ എന്നൊരു ചിന്ത മുസ്്ലിംലീഗുകാരായ ഉദ്യോഗസ്ഥരില്‍ വന്നു.
അതിന്റെ ഭാഗമായി 1982ല്‍ കോഴിക്കോട് നീലിമ ലോഡ്ജില്‍ യു.എ ബീരാന് സാഹിബിന്റെ ഒത്താശയോടെ ഉദ്യോഗസ്ഥര്‍ ഒത്തുചേര്‍ന്നു. ഞാന്‍ പ്രസിഡന്റും കെ.എസ് ഹലീലുറഹ്്മാന്‍ (ചങ്ങനാശ്ശേരി) ജനറല്‍ സെക്രട്ടറിയും കെ.എം കോയാമു (മലപ്പുറം) ഖജാഞ്ചിയുമായി ആദ്യത്തെ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന് സംസ്ഥാന കമ്മിറ്റി വന്നു. സംഘടനയുണ്ടാക്കിയ വിവരം സി.എച്ചിനോട് പറഞ്ഞു. ‘എന്‍.ജി.ഒ യൂണിയന്‍കാരോട് തവാന്തകന്‍ ഭൂമിതലേ ജനിച്ചു’ എന്നു പറഞ്ഞേക്ക് എന്നായിരുന്നു സി.എച്ചിന്റെ പ്രതികരണം.
സര്‍വീസിലുള്ളതിനാല്‍ യൂത്ത് ലീഗ് ഭാരവാഹിത്വത്തില്‍ എനിക്ക് വരാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും അണിയറയില്‍ സജീവമായുണ്ടായിരുന്നു. ഭാഷാസമരത്തിന്റെ ഓരോ അണുവിലും ഞാനുണ്ട്. സര്‍വീസിലുള്ള സമയത്ത് ചന്ദ്രികയിലും മാപ്പിള നാടിലും ധാരാളം രാഷ്ട്രീയ ലേഖനങ്ങള്‍ എം.സി എന്ന പേരില്‍ എഴുതിയിരുന്നു. ഞങ്ങള്‍ മുന്‍കൈ എടുത്ത് രൂപീകരിച്ച യങ് ലീഗ് സ്പീക്കേഴ്സ് ഫോറത്തില്‍ വെച്ചാണ് സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ‘ബഹറില്‍ മുസല്ലയിട്ട് നിസ്കരിച്ചാലും ഞാന്‍ ആര്.എസ്.എസിനെ വിശ്വസിക്കില്ല’ എന്ന പ്രസിദ്ധമായ പ്രസംഗം സംഭവിച്ചത്. സര്‍വീസില്‍ നിന്നു വിരമിച്ച കൊല്ലം തന്നെ വടകര ടൗണ്‍ മുസ്്ലിംലീഗ് പ്രസിഡന്റായി. 1995 ല്‍ വടകര മുനിസിപ്പല്‍ കൗണ്‍സിലറായി, കൗണ്‍സിലില്‍ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ലീഡറായിരുന്നു. ജില്ലാ പ്ലാനിങ് കമ്മിറ്റിയിലും അംഗമായി. നാട്ടിലെ ചെറിയ കലാസംഘടനകളിലൊക്കെ ഞാനുണ്ടായിരുന്നു. എവറസ്റ്റ് മ്യൂസിക് ക്ലബ്, വി.ടി കുമാരന് മാസ്റ്റര്‍ ട്രസ്റ്റ്, എ. മമ്മുമാഷ് സ്ഥാപിച്ച ‘പ്രതീക്ഷ’ ലൈബ്രറിയുടെ പ്രസിഡന്റാണിപ്പോള്‍. 1996ല്‍ വടകര മണ്ഡലം മുസ്്ലിംലീഗ് ജനറല്‍ സെക്രട്ടറിയായി. 2018 മുതല്‍ വടകര മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റാണ്. വടകര എം.ഐ സഭയുടെ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ദീര്‍ഘകാലമായി മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗവും മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ സീതിസാഹിബ് പഠനഗവേഷണ കേന്ദ്രം ചെയര്‍മാനുമാണ്. കാലിക്കറ്റ് സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസിലും അംഗമായിരുന്നു. പാര്‍ട്ടിയിലെ പിളര്‍പ്പിനുശേഷം മുസ്ലിം യൂത്ത് ലീഗ് പുനഃസംഘടിപ്പിക്കുന്നതില്‍ പ്രധാന പ്രവര്‍ത്തകനായി ഉണ്ടായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ സ്ഥലം മാറ്റങ്ങള്‍ക്കും വിധേയനായി.
വൈക്കം മുഹമ്മദ് ബഷീറിന്റെ രചനകളാണ് എഴുത്തിലെ എന്റെ പ്രചോദനം. ആദ്യത്തെ ഖണ്ഡിക തന്നെ ആകര്‍ഷകമാവണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. സി.എച്ചിന്റെ ചരിത്രം എഴുതുന്നതില്‍ കുമാരനാശാന്റെ വീണ പൂവിന്റെ സ്വാധീനമുണ്ട്. വീണ പൂവിലെ ആദ്യത്തെ വാക്ക് ഹാ’ എന്നും അവസാനം ‘കഷ്ടം’ എന്നുമാണ്. അതുപോലെയൊരു നാടകീയത വേണമെന്ന് ഞാന്‍ കരുതി. സി.എച്ചിന്റെ ചരിത്രം ഞങ്ങള്‍ ഉറങ്ങുകയായിരുന്നു’ എന്നാണ് തുടങ്ങുന്നത്. അവസാനിക്കുന്നത് ‘ഉണര്‍ന്നു കഴിഞ്ഞിരിക്കുന്നു’ എന്നാണ്.സി.എച്ച് ജീവിച്ചിരുന്ന സമൂഹത്തെ അവതരിപ്പിക്കുക. ആ സമൂഹത്തില്‍ നിന്നും ഒരു പൂ വിരിയുന്ന പോലെ സി.എച്ച് വിരിഞ്ഞു വരണം എന്നതായിരുന്നു എന്റെ ആഗ്രഹം. പുസ്തകത്തിന്റെ തുടക്കമായിരുന്ന ‘ഞങ്ങള്‍ ഉറങ്ങുകയായിരുന്നു’ എന്ന് എഴുതിയതിന് ശേഷം മൂന്ന് ആഴ്ചയോളം ഞാന്‍ പിന്നെ ഒന്നും എഴുതിയില്ല. അത് കണ്ടിട്ട് പി.എ റഷീദ് എന്നോട് കലഹിച്ചു. അങ്ങനെയാണ് അടുത്ത വരികള്‍ എഴുതുന്നത്. പുസ്തകം എഴുതിത്തീര്‍ക്കാന്‍ വര്‍ഷങ്ങളെടുത്തു. സി.എച്ച് മരിക്കുന്നതിന് മുമ്പ് എട്ട് അധ്യായങ്ങളായിരുന്നു പൂര്‍ത്തിയായത്. എഴുത്തിന്റെ ഭാഗമായി ഒന്നുരണ്ടു പ്രാവശ്യം സി.എച്ചിനെ കണ്ടിരുന്നു. പക്ഷെ ആ സമയം ആയപ്പോഴേക്കും സി.എച്ചിന് ഓര്‍മപ്പിശകുണ്ടായിരുന്നു. പറഞ്ഞ കാര്യങ്ങള്‍ ഉറപ്പുവരുത്തിയതിനു ശേഷമായിരുന്നു എഴുത്ത്.
പതുക്കെ എഴുതി പൂര്‍ത്തീകരിച്ചാല്‍ മതിയല്ലോ എന്ന് വിചാരിച്ചിരിക്കുന്ന സമയത്താണ് പെട്ടെന്ന് സി.എച്ച് മരിച്ചുവെന്ന് കേള്‍ക്കുന്നത്. എന്റെ ഉദാസീനത കാരണം സി.എച്ച് ജീവിച്ചിരിക്കുമ്പോള്‍ പുസ്തകം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വിഷമം. പിന്നീട് എഴുത്ത് വേഗത്തിലായി.
എം.ടി വാസുദേവന്‍ നായരാണ് പുസ്തകത്തിന്റെ ആദ്യപതിപ്പ് പ്രകാശനം ചെയ്തത്. അന്നദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞു; ഈ പുസ്തകം ഞാന്‍ ഒരു തവണ വായിച്ചു. ഗൗരവമായ വായന അര്‍ഹിക്കുന്നത് കൊണ്ട് ഒരുതവണകൂടി വായിക്കാന്‍ ഞാന്‍ എടുത്തുവെച്ചിട്ടുണ്ട്.’ എനിക്കത് വലിയൊരു അംഗീകാരമായിരുന്നു.അടിസ്ഥാനപരമായി ഞാന്‍ ഒരു ചരിത്രകാരനൊന്നുമല്ല. സാഹചര്യം എന്നെ എഴുതാന്‍ പ്രേരിപ്പിച്ചു. എഴുതിയപ്പോള്‍ ചരിത്രമാണെന്ന് ആളുകളൊക്കെ പറഞ്ഞു. ചരിത്രരചനയുടെ സാങ്കേതിക വശമൊന്നും എനിക്ക് അറിഞ്ഞു കൂടാ. മുസ്ലിം രാഷ്ട്രീയത്തിന്റെ അടിവേരുകള്‍ കണ്ടെത്തി സമൂഹങ്ങള്‍ക്ക് പകരുക, പൊതുസമൂഹം വില്ലന്മാരാക്കി അവമതിച്ചവരെ ചരിത്രത്തിന്റെ അഭ്രപാളിയില്‍ എത്തിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ചരിത്രത്തോടുള്ള ആവേശത്തേക്കാള്‍ എന്നില്‍ മുന്നിട്ടുനിന്നത് രാഷ്ട്രീയ ആവേശവും മതപരമായ ആവേശവുമായിരുന്നു. ചരിത്രം സ്വാഭാവികമായി വന്നുകൂടിയതാണ്. സി.എച്ചിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തയാളാണ് ഞാന്‍. ‘എന്റെ സമുദായത്തിന്റെ അവകാശം മുടിനാരു പോലും വിട്ടുകൊടുക്കില്ല’ എന്ന പ്രസിദ്ധമായ പ്രസംഗം അന്നായിരുന്നു. ജീവിതം, അനുഭവം, യാത്ര, എത്തിനില്‍ക്കുന്ന ഇടം ഇതുകൊണ്ടെല്ലാം സംതൃപ്തനാണോ?
വേണ്ടത്ര ചെയ്യാന്‍ കഴിഞ്ഞില്ല എന്ന സങ്കടമുണ്ട്. പക്ഷെ ഒട്ടും തന്നെ നിരാശയില്ല. കെ.സി അബൂബക്കര്‍ മൗലവിയുടെ ഒരു പ്രസംഗമാണ് എന്റെ ചിന്തയില്‍ നിറയുന്നത്. ഞാന്‍ എത്രകാലമായി മുസ്ലിംലീഗില്‍ പ്രവര്‍ത്തിക്കുന്നു. അതൊക്കെ സമുദായത്തോടുള്ള ഞങ്ങളുടെ കടമയായിരുന്നുവെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. അതുകൊണ്ട് എന്ത് കിട്ടുമെന്ന് ഞാന്‍ ആലോചിച്ചിട്ടില്ല. യാതൊരു നിരാശയുമില്ലാത്ത മുസ്്ലിംലീഗുകാരനാണ് ഞാന്‍. ലീഗിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്, ഉറക്കമൊഴിച്ചിട്ടുണ്ട്. അതൊക്കെ എന്റെ സമുദായത്തോട് എനിക്ക് ചെയ്യാനുള്ള ബാധ്യതയായിരുന്നു. ഇപ്പോള്‍ സമുദായം അനുഭവിക്കുന്നതില്‍ ഒരു പങ്ക് ഞാനും നിര്‍വഹിച്ചല്ലോ എന്നുള്ളൊരു സംതൃപ്തിയാണ് എനിക്കുള്ളത്’. കെ.സിയുടെ വാക്കുകള്‍ ആപ്തവാക്യം പോലെ എഴുതിവെക്കണം. ഭാവി തലമുറക്കും ചിന്തിക്കാന്‍.
മറ്റൊന്ന് തിരുവനന്തപുരത്ത് പി.വി മുഹമ്മദ് എം.എല്‍.എയുടെ മുറിയില്‍ ഞാന്‍ ഇരിക്കുമ്പോള്‍ കെ.സി അബൂബക്കര്‍ മൗലവി അവിടെ വന്നിട്ട് പറഞ്ഞു. ‘പി.വീ, എനിക്ക് ഒരു അഞ്ചുറുപ്പിക വേണം. ട്രെയിനിന് ടിക്കറ്റെടുക്കാനാണ്.’ മുസ്ലിംലീഗിന് മന്ത്രിമാരുള്ള കാലമാണ് അത്. പി.വിയുടെ കണ്ണില്‍ കണ്ണീര് നിറഞ്ഞു. അദ്ദേഹം എന്നോട് പറഞ്ഞു. ‘ഇവരൊക്കെ പ്രസംഗിച്ച് തൊണ്ടപൊട്ടിയത് കൊണ്ടല്ലെ ഞാനൊരു എം.എല്‍.എയായത്. എന്നിട്ട് ഞാനിവിടെ എം.എല്‍.എയായിട്ട് സുഖിക്കുക, ശില്പികളായ ഇവര്‍ക്ക് ടിക്കറ്റെടുക്കാന്‍ അഞ്ചുറുപ്പികയില്ലാതെ വര്വാന്ന് പറഞ്ഞാല്‍ എത്ര സങ്കടകരമാണ്.’
കഥ തീരുമ്പോള്‍ എം.സി കൂട്ടിച്ചേര്‍ത്തു:
ഓര്‍ത്തോര്‍ത്ത് കോള്‍മയിര്‍കൊള്ളാന്‍ ഒരുപാട് അനുഭവങ്ങള്‍ അവശേഷിപ്പിച്ചുകൊണ്ട് സി.എച്ച് പോയ്മറഞ്ഞു. ആലസ്യത്തിന്റെ പുതപ്പിനുള്ളില്‍നിന്നു ഞങ്ങളെ തുയിലുണര്ത്താന് മൃതസഞ്ജീവനിയുമായി വന്ന ആ ഉണര്‍ത്തുപാട്ടിന്റെ നാദധാരകള്‍ ഞങ്ങളുടെ ഹൃദയ ഭിത്തികളില്‍നിന്നു ഒരുകാലത്തും മാഞ്ഞുപോകില്ല. ഞങ്ങള്‍ക്കിനി ഉറങ്ങാനാവില്ല. ഉറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ചാട്ടുളിപോലെ ചീറിവന്നു ഞങ്ങളെ കര്‍മ്മനിരതരാക്കും. ഞങ്ങള്‍ക്ക് ഉണര്‍ന്നിരിക്കാനേ കഴിയൂ. ഉണര്‍വ്വിന്റെ സന്ദേശം ഞങ്ങളുടെ ചെവികളില്‍ ഓതിക്കേള്‍പ്പിച്ചുകൊണ്ടാണ് അദ്ദേഹം പോയത്. അദ്ദേഹം പോയി.അപ്പോഴേക്കും ഞങ്ങള്‍ ഉണര്‍ന്നുകഴിഞ്ഞിരുന്നു.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്കാത്തതിനാല് സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന് പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര് ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്മാന് നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന് ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന് അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ് ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന് യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന് വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന് ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
kerala22 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala2 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
kerala3 days ago
ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകം: സമദാനി
-
Health2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു