Connect with us

News

ലുസൈല്‍ മൈതാനത്ത് ഞായറാഴ്ച ആര് ലോക കിരീടത്തില്‍ മുത്തമിടും?

ലോകകപ്പില്‍ മൂന്ന് തവണയാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നത്. രണ്ട് തവണയും ജയം അര്‍ജന്റീനയ്‌ക്കൊപ്പമായിരുന്നു.

Published

on

ദോഹ: ലുസൈല്‍ മൈതാനത്ത് ഞായറാഴ്ച ആര് ലോക കിരീടത്തില്‍ മുത്തമിടും. ഈ ചോദ്യത്തിന് ഉത്തരം കിട്ടാന്‍ ഇനി ഒരു ദിവസത്തെ കാത്തിരിപ്പ് മാത്രം. അത്ഭുതങ്ങളും വമ്പന്‍ അട്ടിമറികളും കണ്ട ഖത്തര്‍ ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് ഞായര്‍ രാത്രിയോടെ തിരശ്ശീല വീഴും. അവസാന അങ്കത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് വലിയ പ്രതീക്ഷകളുമായെത്തിയ അര്‍ജന്റീനയെ നേരിടും. തുടര്‍ച്ചയായ രണ്ടാം കിരീടമെന്ന സ്വപ്‌ന നേട്ടമാണ് ഫ്രാന്‍സ് ലക്ഷ്യമിടുന്നത്.

അതേസമയം, 1986ന് ശേഷം ലോകകപ്പ് കിരീടമെന്ന സ്വപ്‌നത്തിലേക്കാണ് മെസിയും സംഘവും ബൂട്ട് കെട്ടുന്നത്. ലോകകപ്പില്‍ മൂന്ന് തവണയാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നത്. രണ്ട് തവണയും ജയം അര്‍ജന്റീനയ്‌ക്കൊപ്പമായിരുന്നു. ഒരു തവണ മാത്രമാണ് ഫ്രാന്‍സിന് അര്‍ജന്റീനയെ തോല്‍പ്പിക്കാനായത്. 35കാരനായ ലിയോ മെസിക്ക് കലാശപ്പോര് അദ്ദേഹത്തിന്റെ അവസാന ലോകകപ്പ് മത്സരമായിരിക്കും. ഏഴ് തവണ ലോക ഫുട്‌ബോളര്‍ക്കുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരം നേടിയ മെസിക്ക് ലോകകപ്പ് ഒഴികെയുള്ള കപ്പുകളെല്ലാം നേടാന്‍ സാധിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ മെസിയുടെ അവസാന ലോകകപ്പ് മത്സരത്തില്‍ അദ്ദേഹം കപ്പ് വാനിലേക്കുയര്‍ത്തുമെന്ന പ്രതീക്ഷയില്‍ കളി എഴുത്തുകാര്‍ ഇപ്പോള്‍ തന്നെ കുറിപ്പ് തുടങ്ങിക്കഴിഞ്ഞു.

ഫൈനല്‍ വരെയുള്ള പോരാട്ടങ്ങളില്‍ ഇരു ടീമുകളുടെയും പ്രകടനം ഒപ്പത്തിനൊപ്പമാണ്. എന്നാല്‍ കണക്കുകളില്‍ നേരിയ മുന്‍തൂക്കം അര്‍ജന്റീനയ്ക്കുണ്ട്. ഈ ലോകകകപ്പില്‍ ഇതുവരെ ആറ് മത്സരങ്ങളാണ് ഇരു ടീമുകളും പൂര്‍ത്തിയാക്കിയത്. ഓരോ മത്സരങ്ങള്‍ ഇരു ടീമുകളും തോറ്റു. ഫൈനല്‍ വരെ പതിമൂന്ന് തവണ ഫ്രാന്‍സ് എതിര്‍ വല കുലുക്കിയപ്പോള്‍ അര്‍ജന്റീന പന്ത്രണ്ട് ഗോളുകള്‍ നേടി. അഞ്ചു ഗോളുകള്‍ വീതം ഇരു ടീമുകളും വഴങ്ങിയിട്ടുണ്ട്. എന്നാല്‍ ക്ലീന്‍ ഷീറ്റിന്റെ കാര്യത്തില്‍ അര്‍ജന്റീനയാണ് മുന്നില്‍. മൂന്ന് തവണ അര്‍ജന്റീനന്‍ പ്രതിരോധം എതിരാളികളെ ഗോള്‍ അടിക്കാന്‍ അനുവദിക്കാതെ കോട്ട കാത്തു. ഫ്രാന്‍സ് ആകട്ടെ ടൂര്‍ണമെന്റില്‍ ഒരു വട്ടം മാത്രമാണ് ഗോള്‍ വഴങ്ങാതിരുന്നത്. മൊറോക്കോയ്‌ക്കെതിരെ സെമിയിലായിരുന്നു ആ പ്രകടനം. എതിര്‍ പോസ്റ്റില്‍ ഭീതി വിതക്കുന്നതില്‍ ഫ്രഞ്ച് പടയാണ് അര്‍ജന്റീനയെക്കാളും മുന്നില്‍. 91 തവണയാണ് ഫ്രാന്‍സ് എതിരാളികളുടെ വലകുലുക്കാന്‍ ശ്രമിച്ചത്. അതില്‍ 30 ശ്രമങ്ങളും ലക്ഷ്യം കണ്ടു. അര്‍ജന്റീനയുടെ കണക്കില്‍ 83 ശ്രമങ്ങളില്‍ 39 എണ്ണം ലക്ഷ്യത്തിലേക്കെത്തി.

ഫ്രാന്‍സിനായി ഈ ലോകകപ്പില്‍ കൂടുതല്‍ ഗോളുകള്‍ നേടിയ (അഞ്ച്) കിലിയന്‍ എംബാപ്പെയാണ് കൂടുതല്‍ ഗോള്‍ ശ്രമങ്ങള്‍ നടത്തിയത്. 25 തവണയാണ് എംബാപ്പെ ഗോളിനായി ശ്രമിച്ചത്. 27 ഗോള്‍ ശ്രമത്തില്‍ നിന്നാണ് മെസിയുടെ അഞ്ച് ഗോള്‍. അര്‍ജ ന്റീന ടീമില്‍ സഹതാരങ്ങളുടെ ഗോളിന് വഴിയൊരുക്കിയവരുടെ കണക്കിലും മെസിയാണ് മുന്നില്‍. മൂന്ന് തവണ സഹതാരങ്ങള്‍ക്ക് ഗോള്‍ അടിക്കാ ന്‍ മെസി അവസരം ഒരുക്കി. ഫ്രഞ്ച് പടയില്‍ ഇത് അന്റോയി ന്‍ ഗ്രീസ്മാനാണ്. മൂന്ന് തവണ. ഫ്രാന്‍സ് മൊത്തം കളികളിലായി 3140 പാസുകള്‍ക്ക് ശ്രമിച്ചു. അതില്‍ 2773 പാസുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. 399 പാസ്സുകളുമായി യുവതാരം ഔറേലിയന്‍ ചൗമേനിയാണ് വ്യക്തികളില്‍ മുന്നില്‍. അര്‍ജന്റീന കളിച്ച 3727 പാസുകളില്‍ 3297 എണ്ണം വിജയകരമായി പൂര്‍ത്തിയാക്കി. റോഡ്രിഗോ ഡി പോളാണ് 476 പാസുമായി അര്‍ജന്റീനിയന്‍ നിരയില്‍ മുന്നില്‍. ഇവര്‍ ഇരുവരും തന്നെയാണ് ഇരു ടീമുകള്‍ക്കായും ലോകകപ്പില്‍ കൂടുതല്‍ ദൂരം താണ്ടിയിരിക്കുന്നതും. ചൗമേനി 63.4 കിലോമീറ്റര്‍ ഓടിയപ്പോള്‍ ഡി പോള്‍ 61.03 കിലോമീറ്റര്‍ ഓടി. ക്രോസുകളുടെ എണ്ണത്തില്‍ ഫ്രാന്‍സിനായി ഗ്രീസ്മാനും (37) അര്‍ജന്റീനയ്ക്കായി എയ്ഞ്ചല്‍ ഡി മരിയയുമാണ് (24) മുന്നില്‍.

പതിവ് തണുപ്പനായ മെസിയല്ല ദോഹയിലെ ലിയോ മെസി. സബലേറ്റ എന്ന മുന്‍ അര്‍ജന്റീനക്കാരന്‍ ഉപദേശിച്ചത് പോലെ നായകന്‍ കടന്നാക്രമണകാരിയാവുകയാണ്. ആവശ്യം വന്നാല്‍ അത്യാക്രമണത്തിലേക്ക് പോവണമെന്നതായിരുന്നു സബലേറ്റയുടെ നിര്‍ദ്ദേശം. കളത്തില്‍ ശാന്തനാണ് സാധാരണ മെസി. ഇനിയൊരു ലോകകപ്പ് ഫൈനല്‍ മെസിക്കില്ലെന്നിരിക്കെ കപ്പ് സ്വന്തമാക്കാന്‍ മൈതാനത്ത് കൂടുതല്‍ ആക്രമണത്തിനാണ് സീനിയേഴ്‌സിന്റെ ഉപദേശം. ദോഹയിലെ മെസി ആത്മവിശ്വാസത്തിന്റെ പ്രതിരൂപമാണ്. ആദ്യ മല്‍സരത്തില്‍ സഊദി അറേബ്യക്കെതിരായ തോല്‍വിക്ക് ശേഷം അദ്ദേഹം അടിമുടിയങ്ങ് മാറി. നെതര്‍ലന്‍ഡ്‌സിനെതിരായ മല്‍സരത്തില്‍ റഫറിയോട് കയര്‍ത്തു അദ്ദേഹം. മഞ്ഞക്കാര്‍ഡുകള്‍ റഫറി വാരി വിതറിയപ്പോള്‍ അതിലൊന്ന് മെസിയിലുമെത്തിയിരുന്നു. ആ മല്‍സരത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലും അദ്ദേഹം ക്ഷുഭിതനായിരുന്നു. സെമി ഫൈനലില്‍ ക്രൊയേഷ്യക്കെതിരെ പതിവ് മെസിയായിരുന്നില്ല ഗംഭീരമായി പന്ത് വാങ്ങിയും നല്‍കിയും കളിച്ചു. ആ മെസിയെയാണ് ആരാധകര്‍ ഫൈനലില്‍ പ്രതീക്ഷിക്കുന്നത്. ഇന്നലെ പരിശീലനത്തില്‍ നായകന്‍ സജീവമായിരുന്നു. ഇന്നുമുണ്ട് പരിശീലനം.

kerala

വഖഫ് ഭേതഗതി നിയമത്തിനെതിരെ മുസ്‌ലിം ലീഗ് മഹാറാലി; ജനലക്ഷങ്ങള്‍ ഒഴുകിയെത്തും

16ന് ബുധനാഴ്ച കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മഹാറാലിയിലേക്ക് ജില്ലകളില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളനുസരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ലക്ഷങ്ങള്‍ ഒഴുകിയെത്തും

Published

on

ഭരണഘടനാ വിരുദ്ധമായ വഖഫ് ഭേദഗതി നിയമത്തിനെതിരെ ജനലക്ഷങ്ങളെ അണിനിരത്തുന്ന പ്രക്ഷോഭവുമായി മുസ്ലിംലീഗ്. 16ന് ബുധനാഴ്ച കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മഹാറാലിയിലേക്ക് ജില്ലകളില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളനുസരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ലക്ഷങ്ങള്‍ ഒഴുകിയെത്തും. ഭരണഘടന രാജ്യത്തെ പൗരന്മാര്‍ക്ക് ഉറപ്പ് നല്‍കുന്ന മത സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തി വെച്ചുകൊണ്ടാണ് ഭൂരിപക്ഷത്തിന്റെ തിണ്ണമിടുക്ക് ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ വഖഫ് ഭേദഗതി നിയമം പാര്‍ലിമെന്റില്‍ പാസ്സാക്കിയത്. ജനത്തെ മതത്തിന്റെ പേരില്‍ ഭിന്നിപ്പാക്കാനും മുസ്ലിംകളുടെ അവകാശങ്ങളെ ഹനിക്കാനും ലക്ഷ്യമിട്ട് നടത്തിയ ഈ നിയമ നിര്‍മ്മാണത്തെ പ്രതിപക്ഷം കരുത്തോടെ നേരിട്ടെങ്കിലും ഇരുസഭകളും ബില്‍ പാസ്സാക്കി രാഷ്ട്രപതി ഒപ്പുവെച്ചതോടെ വഖഫ് ഭേദഗതി നിയമമായി മാറിയിരിക്കുകയാണ്. രാജ്യത്തെമ്പാടും ഈ കരിനിയമത്തിനെതിരെ ശക്തമായ പ്രതിഷേധം അലയടിക്കുകയാണ്. മതേതര കക്ഷികളെല്ലാം ഒറ്റക്കെട്ടായാണ് വഖഫ് ഭേദഗതി നിയമത്തെ എതിര്‍ക്കുന്നത്. കേന്ദ്രത്തിന്റെ സ്വേച്ഛാധിപത്യ നയത്തിനെതിരെ ശക്തമായ ജനകീയ പ്രതിഷേധത്തിനാണ് മുസ്ലിംലീഗ് ഒരുങ്ങുന്നത്.

വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന മഹാറാലി വിജയിപ്പിക്കുന്നതിന് സംസ്ഥാനത്തെമ്പാടും വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. റാലി വിജയിപ്പിക്കുന്നതിന് 14ന് മണ്ഡലം ഭാരവാഹികള്‍ ശാഖകളില്‍ പര്യടനം നടത്തും. 15ന് മണ്ഡലം തലങ്ങളില്‍ വാഹന പര്യടനവും ശാഖാതലങ്ങളില്‍ വിളംബര ജാഥകളും നടക്കും. മുന്നൊരുക്കങ്ങളുടെ ഭാഗമായി കോഴിക്കോട് ലീഗ് ഹൗസില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാമിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. മുസ്ലിംലീഗ് നിയമസഭാ പാര്‍ട്ടി ഉപനേതാവ് ഡോ. എം.കെ മുനീര്‍, മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മയില്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്‍.സി അബൂബക്കര്‍, സി.പി.എ അസീസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്‍ ഹാജി സ്വാഗതവും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ല നന്ദിയും പറഞ്ഞു.

Continue Reading

kerala

സൗഹൃദം തകര്‍ക്കുന്ന സാഹജര്യങ്ങളെ കരുതിയിരിക്കണം; മുസ്‌ലിം ലീഗ്

സാമുദായിക മൈത്രിയും പരസ്പര വിശ്വാസവും തകർക്കാൻ നിക്ഷിപ്ത താൽപര്യക്കാർ കാലങ്ങളായി നടത്തുന്ന ശ്രമങ്ങളെ കേരളീയ സമൂഹം എന്നും തള്ളിക്കളഞ്ഞിട്ടുണ്ട്

Published

on

കേരളത്തിന്റെ പരമ്പരാഗതമായ സാമുദായിക സൗഹൃദം തകർക്കുന്ന സാഹചര്യങ്ങളെ കരുതിയിരിക്കണമെന്ന് ഡബ്ല്യു.എം.ഒ മുട്ടിൽ ഓർഫനേജ് ഓഡിറ്റോറിയത്തിൽ ചേർന്ന മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയം വ്യക്തമാക്കി. സാമുദായിക മൈത്രിയും പരസ്പര വിശ്വാസവും തകർക്കാൻ നിക്ഷിപ്ത താൽപര്യക്കാർ കാലങ്ങളായി നടത്തുന്ന ശ്രമങ്ങളെ കേരളീയ സമൂഹം എന്നും തള്ളിക്കളഞ്ഞിട്ടുണ്ട്.

ആ പൈതൃകവും പാരമ്പര്യവും ഉൾക്കൊണ്ട് പൊതുനന്മക്ക് വേണ്ടി പരസ്പരം സഹകരിക്കാനുള്ള വിശാല മനസ്‌കതയാണ് കാലം ആവശ്യപ്പെടുന്നതെന്നും പ്രമേയം വിശദീകരിച്ചു. 16ന് ബുധനാഴ്ച കോഴിക്കോട്ട് നടക്കുന്ന വഖഫ് സംരക്ഷണ മഹാറാലി വൻ വിജയമാക്കുന്നതിനുള്ള പരിപാടികൾ ജില്ലാ കമ്മിറ്റികൾ അവതരിപ്പിച്ചു.

മെയ് 25ന് ഡൽഹിയിലെ ഖാഇദെ മില്ലത്ത് സെന്റർ ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ മാനദണ്ഡങ്ങൾ പാലിച്ച് പ്രതിനിധികളെ തെരഞ്ഞെടുക്കാൻ കീഴ് ഘടകങ്ങൾക്ക് നിർദേശം നൽകി. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള തയ്യാറെപ്പുകൾ പൂർത്തിയാക്കാൻ ശാഖാതലങ്ങളിൽ സംഘടനാ സംവിധാനം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.

സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആമുഖ ഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു.

ഇ.ടി മുഹമ്മദ് ബഷീർ എം.പി, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, പി.വി അബ്ദുൽ വഹാബ് എം.പി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, കെ.പി.എ മജീദ് എം.എൽ.എ, ഡോ. എം.കെ മുനീർ എം.എൽ.എ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സംസാരിച്ചു. സംസ്ഥാന ഭാരവാഹികൾ, സെക്രട്ടേറിയറ്റ് അംഗങ്ങൾ, ജില്ലാ പ്രസിഡന്റ് ജനറൽ സെക്രട്ടറിമാർ, എം.എൽ.എമാർ, പോഷക ഘടകം പ്രതിനിധികൾ സംബന്ധിച്ച യോഗത്തിൽ സി.ടി അഹമ്മദലി, എൻ.സി മായിൻ ഹാജി, അബ്ദുറഹ്‌മാൻ കല്ലായി, സി.എച്ച് റഷീദ്, ഡോ. സി.പി ബാവ ഹാജി, ഉമർ പാണ്ടികശാല, പൊണ്ടങ്കണ്ടി അബ്ദുല്ല, സി.പി സൈതലവി, അഡ്വ. എൻ. ഷംസുദ്ദീൻ, കെ.എം ഷാജി, അബ്ദുറഹ്‌മാൻ രണ്ടത്താണി, സി. മമ്മൂട്ടി, പി.എം സാദിഖലി, പാറക്കൽ അബ്ദുല്ല, സി.പി ചെറിയ മുഹമ്മദ്, യു.സി രാമൻ, അഡ്വ. മുഹമ്മദ് ഷാ, ഷാഫി ചാലിയം, പി.കെ അബ്ദുറബ്ബ്, ടി.എ അഹമ്മദ് കബീർ, അഡ്വ. എം ഉമർ, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, പി.കെ ബഷീർ എം.എൽ.എ, മഞ്ഞളാംകുഴി അലി എം.എൽ.എ, പി. ഉബൈദുല്ല എം.എൽ.എ, കളത്തിൽ അബ്ദുല്ല, അഡ്വ. നാലകത്ത് സൂപ്പി, വി.എം ഉമർ മാസ്റ്റർ, എം.എ സമദ്, പി. അബ്ദുൽ ഹമീദ് എം.എൽ.എ, എ. അബ്ദുറഹ്‌മാൻ, അഡ്വ. അബ്ദുൽകരീം ചേലേരി, കെ.ടി സഅദുല്ല, കെ.കെ അഹമ്മദ് ഹാജി, ടി. മുഹമ്മദ്, എം.എ റസാഖ് മാസ്റ്റർ, ടി.ടി ഇസ്മായിൽ, മരക്കാർ മാരായമംഗലം, അഡ്വ. ടി.എ സിദ്ദീഖ്, സി.എ മുഹമ്മദ് റഷീദ്, പി.എം അമീർ, അഡ്വ. വി.ഇ അബ്ദുൽ ഗഫൂർ, എ.എം നസീർ, നൗഷാദ് യൂനുസ്, അഡ്വ. സുൽഫീക്കർ സലാം, ബീമാപ്പള്ളി റഷീദ്, കുറുക്കോളി മൊയ്തീൻ എം.എൽ.എ, യു.എ ലത്തീഫ് എം.എൽ.എ, ടി.വി ഇബ്രാഹിം എം.എൽ.എ, എ.കെ.എം അഷ്‌റഫ് എം.എൽ.എ, നജീബ് കാന്തപുരം എം.എൽ.എ, പി.കെ ഫിറോസ്, അഹമ്മദ് കുട്ടി ഉണ്ണികുളം, അഡ്വ. എം. റഹ്‌മത്തുല്ല, സുഹ്‌റ മമ്പാട്, അഡ്വ. പി കുൽസു, അഡ്വ. നൂർബിന റഷീദ്, യു. പോക്കർ, ഇ.പി ബാബു, ഹനീഫ മൂന്നിയൂർ ചർച്ചയിൽ പങ്കെടുത്തു.

Continue Reading

kerala

പരീക്ഷക്കെത്തിയ പി.എസ്.എസി ഉദ്യോഗാര്‍ഥിയുടെ ഹാള്‍ടിക്കറ്റ് റാഞ്ചി പരുന്ത്; നിമിഷങ്ങള്‍ക്ക് ശേഷം തിരികെ നല്‍കി

എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടിരിക്കുമ്പോള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി പരുന്ത് ഹാള്‍ ടിക്കറ്റ് തിരികെ കൊണ്ടു വച്ചു

Published

on

കാസര്‍കോട് ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ പി.എസ്.എസി പരീക്ഷ എഴുതാന്‍ എത്തിയ ഉദ്യോഗാര്‍ഥിയില്‍ നിന്ന് ഹാള്‍ടിക്കറ്റ് കൊത്തിയെടുത്ത് ഒരു പരുന്ത് ജനാലയിലൂടെ പുറത്തേക്ക് പറന്നു. പരീക്ഷ തുടങ്ങാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പരുന്തിന്റെ പ്രവര്‍ത്തിയില്‍ ഉദ്യോഗാര്‍ഥികളാകെ അമ്പരന്നിരുന്നു.

എന്നാല്‍ തട്ടിയെടുത്ത ഹാള്‍ ടിക്കറ്റുമായി പരുന്ത് ജനലിലാണ് നിലയുറപ്പിച്ചത്. ഹാള്‍ടിക്കറ്റില്ലാതെ പി.എസ്.എസി പരീക്ഷ എഴുതാന്‍ അനുവാദം ലഭിക്കില്ല. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടിരിക്കുമ്പോള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി പരുന്ത് ഹാള്‍ ടിക്കറ്റ് തിരികെ കൊണ്ടു വച്ചു. ഉദ്യോഗാര്‍ഥി പരീക്ഷ എഴുതി മടങ്ങുകയും ചെയ്തു. എന്തായാലും സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.

Continue Reading

Trending