Connect with us

Article

സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്പോള്‍

ജെന്റര്‍ ന്യൂട്രല്‍ സമീപനം എന്ന ആശയം ചര്‍ച്ചാകുറിപ്പില്‍ ഉള്ളതാണ് വിവാദങ്ങള്‍ക്ക് കാരണം. പതിനാറാം അധ്യായത്തില്‍ ലിംഗസമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന ശീര്‍ഷകത്തില്‍ പേജ് 71, 72ല്‍ ലാണ് ഈ പരാമര്‍ശമുള്ളത്. വിദ്യാഭ്യാസ കാര്യത്തില്‍ ആണ്‍ പെണ്‍ സമത്വം വേണമെന്നും മറ്റു ലിംഗവിഭാഗങ്ങളെയും പരിഗണിക്കണമെന്നുമാണ് പറയുന്നത്. കേരളം വിദ്യാഭ്യാസ കാര്യത്തില്‍ ആണ്‍ പെണ്‍ വിവേചനം എന്നോ അവസാനിപ്പിച്ച സംസ്ഥാനമാണ്.

Published

on

അബ്ദുല്ല വാവൂര്‍

പത്ത് വര്‍ഷത്തെ ഇടവേളക്ക്‌ശേഷം സംസ്ഥാനത്ത് സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പരിഷ്‌കരണത്തിന്റെ മുന്നോടിയായി കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2022 തയ്യാറാക്കാനുള്ള ചര്‍ച്ചാകുറിപ്പുകള്‍ സമൂഹ ചര്‍ച്ചക്കായി പുറത്തിറക്കി കഴിഞ്ഞു. 25 മേഖലകളില്‍ 25 ഫോക്കസ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു അതിന്റെ മേല്‍നോട്ടത്തില്‍ ചര്‍ച്ചകളും അഭിപ്രായ ക്രോഡീകരണവും നടത്തി കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2022 പുറത്തിറക്കും.

34 വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസ നയം 2020 കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയും അതിലെ നിര്‍ദേശങ്ങള്‍ ഓരോന്നോരോന്നായി നടപ്പാക്കി വരികയുമാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവട്പിടിച്ചു സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കേണ്ടതുണ്ട്. അതിനുള്ള മാര്‍ഗരേഖ എന്ന നിലയില്‍ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് കേന്ദ്രം തയ്യാറാക്കുകയും അത് രേഖയായി സ്വീകരിച്ചു സംസ്ഥാനങ്ങള്‍ ചട്ടക്കൂട് തയ്യാറാക്കലുമാണ് നേരത്തെയുള്ള രീതി. കേന്ദ്രം ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കാനുള്ള മാന്‍ഡേറ്റ് പുറത്തിറക്കി എന്നതൊഴിച്ചാല്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താതെ സംസ്ഥാനങ്ങളോട് ആദ്യം പാഠ്യപദ്ധതി ചട്ടക്കൂട് ഉണ്ടാക്കാന്‍ നിര്‍ദേശിച്ചിരിക്കയാണ്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് കേരളം പാഠ്യപദ്ധതി പരിഷ്‌കരണവുമായി മുന്നോട്ട്‌പോകുന്നത്.

കേരളത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ അക്കാദമികരംഗത്ത് സമൂല പരിഷ്‌കരണങ്ങള്‍ക്ക് തുടക്കംകുറിച്ചത് തൊണ്ണൂറുകളില്‍ ആണ്. 1986ലെ ദേശീയ വിദ്യാഭ്യാസ നയത്തിലും 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലും പറഞ്ഞ സ്‌കൂള്‍ പ്രാപ്യത, പഠന തുടര്‍ച്ച ഉറപ്പാക്കല്‍ എന്നിവയൊക്കെ സംസ്ഥാനം ഏറെക്കുറെ പരിഹരിച്ച പ്രശ്‌നങ്ങളാണ്. ഇവിടെ ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടുന്ന കുട്ടികളില്‍ തൊണ്ണൂറ് ശതമാനത്തില്‍ കൂടുതല്‍ പന്ത്രണ്ടാം ക്ലാസ്‌വരെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നുണ്ട്. ദേശീയ തലത്തില്‍ ഇത് 40 ശതമാനം മാത്രമാണ്. എന്നാല്‍ വിദ്യാഭ്യാസ ഗുണനിലവാരത്തില്‍ പ്രതീക്ഷിത നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടുമില്ല.

വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്താനായി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടപ്പാക്കിയിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു 1994ല്‍ നടപ്പാക്കിയ അവശ്യപഠന നിലവാര (MLL) പദ്ധതി. പ്രാഥമിക വിദ്യാഭ്യാസ കാലഘട്ടത്തില്‍ പ്രതീക്ഷിക്കപ്പെടുന്ന ഒരു കൂട്ടം പ്രാപ്തികള്‍ പ്രാവിണ്യ നിലവാരത്തില്‍ എല്ലാകുട്ടികളും നേടിയിരിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പാക്കാന്‍ നടത്തിയ ശ്രമങ്ങളുടെ പട്ടികയിലെ പ്രധാന നാഴികക്കല്ലായിരുന്നു ഇത്. 1995മുതല്‍ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ആറ് ജില്ലകളില്‍ ഒന്ന് മുതല്‍ നാല് വരെ ക്ലാസ്സുകളില്‍ നടപ്പിലാക്കിയ ഡി.പി.ഇ.പി പദ്ധതിയുടെ അനുഭവങ്ങളും പിന്നീട് നടന്ന പാഠ്യപദ്ധതി പരിഷ്‌കരണത്തിലേക്ക് നയിച്ചു. 1997ല്‍ ശിശു കേന്ദ്രീകൃത സമീപനവും ജ്ഞാന നിര്‍മിതി വാദത്തിന്റെ താത്വികാടിത്തറയിലും പാഠ്യപദ്ധതി പരിഷ്‌കരിച്ചു. ഈ പരിഷ്‌കരണത്തോടെ പരമ്പരാഗതമായ പഠന രീതിയില്‍ കാതലായ മാറ്റം വന്നു. പഠനം കുട്ടികള്‍ക്ക് ആകര്‍ഷകവും അവരില്‍ ആഹ്ലാദകരമായ മാനസികാവസ്ഥയും സൃഷ്ടിച്ചു. പ്രവര്‍ത്തനാധിഷ്ഠിതവും പ്രക്രിയബന്ധിതവുമായ പഠന തന്ത്രങ്ങള്‍ ക്ലാസ്മുറികളില്‍ ആവിഷ്‌കരിക്കപ്പെട്ടു. മൂല്യനിര്‍ണയ രീതി സമഗ്രമായി പരിഷ്‌കരിച്ചു. ടെര്‍മിനല്‍ പരീക്ഷയോടൊപ്പം നിരന്തര വിലയിരുത്തല്‍ കൂടി കൊണ്ട് വന്നു. ഓര്‍മ പരീക്ഷിക്കുന്ന രീതിയില്‍നിന്ന് അന്വേഷണ നിരീക്ഷണ പാടവവും അപഗ്രഥന വിശകലന ശേഷിയുമൊക്കെ വിലയിരുത്തലിന്റെ ഭാഗമായി. 2005ല്‍ രാജ്യത്താദ്യമായി കേരളത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷക്ക് മാര്‍ക്കിന് പകരം ഗ്രേഡിംഗ് നടപ്പാക്കി.

2005ല്‍ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് നിലവില്‍ വന്നു. അതിനനുസൃതമായി കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2007 രൂപീകൃതമായി. അത്‌വരെ കേരളം പിന്തുടര്‍ന്ന ജ്ഞാന നിര്‍മിതി, സാമൂഹ്യജ്ഞാന നിര്‍മിതി സമീപനത്തിലേക്ക് മറ്റൊരു ആശയം കൂടി കടന്ന്‌വന്നു. ബ്രസീലിയന്‍ ചിന്തകനായ പൗലോ ഫ്രെയറുടെ വിമര്‍ശനാത്മക ബോധനമാണത്. യുക്തിസഹവും കാര്യകാരണ ബന്ധവുമായ രീതികളിലൂടെ വിദ്യാര്‍ത്ഥിയെ മുന്നോട്ട് നയിക്കാന്‍ വേണ്ടിയുള്ള പാഠ്യപദ്ധതിയുടെ ചാലക ശക്തി വിമര്‍ശനാധിഷ്ഠിത ബോധന രീതിയാണ്. ഈ ദര്‍ശനം പാഠ്യപദ്ധതിയില്‍ വന്നത് പ്രശ്‌നോന്നീത സമീപനത്തിലൂടെയാണ്. എട്ട് പ്രശ്‌നമേഖലകളില്‍ ഊന്നി കൊണ്ടുള്ള പാഠ്യപദ്ധതി സമീപനം വലിയ വിവാദങ്ങളുണ്ടാക്കി. മതേതര ആശയങ്ങള്‍ സന്നിവേശിപ്പിക്കാനായി (പറയപ്പെടുന്ന ലക്ഷ്യം) ഏഴാംതരം സാമൂഹ്യശാസ്ത്രത്തില്‍ മത മില്ലാത്ത ജീവന്‍ എന്ന ശീര്‍ഷത്തില്‍ ഒരു പാഠം കൊണ്ട് വന്നു. അത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചു. പ്രതിഷേധങ്ങളെ തുടര്‍ന്ന് വിവാദ പാഠങ്ങള്‍ ഒഴിവാക്കി. 2007ലെ പരിഷ്‌കാരം അക്കാദമിക മേഖലയെ പിറകോട്ടടിപ്പിച്ചു എന്നാണ് പിന്നീട് കണ്ടെത്തിയത്. അന്നത്തെ സര്‍ക്കാര്‍ പരിഷ്‌കരിച്ച പാഠ്യപദ്ധതിയിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാനായി ഡോ. കെ.എന്‍ പണിക്കരുടെ നേതൃത്വത്തില്‍ കമ്മിറ്റിയെ വെച്ചു. പാഠ്യപദ്ധതിയില്‍ നിരവധി പ്രശ്‌നങ്ങള്‍ കമ്മിറ്റി കണ്ടെത്തി. 2010ല്‍ ഡോ. നാഗരാജുവിന്റെ നേതൃത്വത്തില്‍ എസ്.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങളെ കുറിച്ചും പാഠ്യപദ്ധതിയെ കുറിച്ചും പഠനം നടത്തുകയുണ്ടായി. ഈ പഠനത്തിലും ഒട്ടേറെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. പാഠപുസ്തങ്ങളില്‍ ഉള്ളടക്കക്കുറവുണ്ടെന്നും സാമൂഹ്യ പ്രശ്‌നങ്ങളെ കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ വേണ്ടി അദ്ധ്യാപക സഹായികളില്‍ കൊടുത്തപ്രവര്‍ത്തനങ്ങള്‍ അപര്യാപ്തമാണെന്നും പഠനം കണ്ടെത്തി. നിര്‍ദേശങ്ങളും പഠനങ്ങളും സര്‍ക്കാരിന് മുമ്പില്‍ സമര്‍പ്പിച്ചെങ്കിലും കാര്യമായ ഇടപെടലുകള്‍ ഇല്ലാതെ പോയി.

2011 ല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് അന്നത്തെ പാഠ്യപദ്ധതിയിലുള്ള പ്രശ്‌നങ്ങള്‍ പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി മുന്‍ അലിഗഡ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി.കെ അബ്ദുല്‍ അസീസ് ചെയര്‍മാനായി വിദഗ്ധ സമിതിയെ നിയമിച്ചു. സോഷ്യല്‍ കണ്‍സ്ട്രക്ടീവിസം, വിമര്‍ശനാത്മക ബോധനം എന്നിവയില്‍ ബോധനം പരിമിതപെടുത്തിയത് ഫലപ്രദമായി ബോധനം നടത്തുന്നതിന് അധ്യാപകര്‍ക്ക് തടസ്സമായി കമ്മിറ്റി കണ്ടെത്തി. ഭാഷാ പഠനത്തില്‍ അക്ഷരബോധം, പദബോധം എന്നിവയുടെ ഉപയോഗത്തിലും വിദ്യാര്‍ഥികള്‍ പിന്നാക്കമായി തുടങ്ങിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ 2013ല്‍ സംസ്ഥാനത്തെ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 2014-15 വര്‍ഷത്തില്‍ 1,3,5,7,9 ക്ലാസ്സുകളിലേതും 201516ല്‍ 2,4,6,8,,12 ക്ലാസുകളിലേതും 201617ല്‍ 10,11 ക്ലാസ്സുകളിലേതും പരിഷ്‌കരിച്ചു. ഈ പാഠ്യപദ്ധതിയാണ് നിലവിലുള്ളത് .

ജ്ഞാന നിര്‍മിതി വാദത്തിലധിഷ്ഠിതമായ പഠന നേട്ടങ്ങള്‍ ഉറപ്പാക്കുന്ന പാഠ്യപദ്ധതിയാണിപ്പോഴുള്ളത് എന്നതാണിതിന്റെ സവിശേഷത. പ്രവര്‍ത്തനാധിഷ്ഠിതവും പ്രക്രിയാബന്ധിതവുമായ പഠന തന്ത്രങ്ങളാണ് പുസ്തകങ്ങളില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. വിദ്യാഭ്യാസ അവകാശ നിയമം അനുശാസിക്കുന്നപോലെ ഓരോ തലത്തിലും കുട്ടി നേടേണ്ട ശേഷി പാഠപുസ്തകങ്ങളില്‍ ഉറപ്പാക്കി. ഒന്ന് മുതല്‍ നാല് വരെ ക്ലാസ്സുകളില്‍കൂടി ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ ഏര്‍പ്പെടുത്തിയതും ഒന്ന് രണ്ട് ക്ലാസ്സുകളില്‍ ഗണിതപഠനത്തിന് പ്രത്യേകം പുസ്തകം കൊണ്ട് വന്നതും ഉല്‍ഗ്രഥന സമീപനം തുടര്‍ന്നതും പാഠ്യപദ്ധതിയുടെ പ്രത്യേകതയാണ്. പാഠപുസ്തകത്തില്‍ ഐ.ടി സാധ്യത പരമാവധി കൊണ്ട്‌വന്നതും ഓരോ ക്ലാസ്സിനനുസരിച്ച് ഉള്ളടക്കം വിന്യസിച്ചതും സവിശേഷതയാണ്. നിലവിലുള്ള പാഠ്യപദ്ധതിക്കെതിരെ കാര്യമായ വിമര്‍ശനം ഉണ്ടായില്ലെന്നതും ദേശീയ പഠനങ്ങളില്‍ കേരളത്തിലെ കുട്ടികള്‍ വിവിധ ശേഷി വികാസത്തില്‍ മികച്ചുനില്‍ക്കുന്നതും ഈ പാഠ്യപദ്ധതിയുടെ ഫലമാണ്. ഒന്നാം പിണറായി സര്‍ക്കാര്‍ ആദ്യം പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുമെന്ന് പറഞ്ഞെങ്കിലും അതില്‍നിന്ന് പിന്നീട് പിറകോട്ട് പോയി.

ജെന്റര്‍ ന്യൂട്രല്‍ സമീപനം എന്ന ആശയം ചര്‍ച്ചാകുറിപ്പില്‍ ഉള്ളതാണ് വിവാദങ്ങള്‍ക്ക് കാരണം. പതിനാറാം അധ്യായത്തില്‍ ലിംഗസമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന ശീര്‍ഷകത്തില്‍ പേജ് 71, 72ല്‍ ലാണ് ഈ പരാമര്‍ശമുള്ളത്. വിദ്യാഭ്യാസ കാര്യത്തില്‍ ആണ്‍ പെണ്‍ സമത്വം വേണമെന്നും മറ്റു ലിംഗവിഭാഗങ്ങളെയും പരിഗണിക്കണമെന്നുമാണ് പറയുന്നത്. കേരളം വിദ്യാഭ്യാസ കാര്യത്തില്‍ ആണ്‍ പെണ്‍ വിവേചനം എന്നോ അവസാനിപ്പിച്ച സംസ്ഥാനമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ ഇപ്പോഴും ഇക്കാര്യത്തില്‍ വലിയ അന്തരം നിലനില്‍ക്കുന്നുണ്ട്. കേരളത്തിന്റെ ഇക്കാര്യത്തിലെ മാതൃക പല സംസ്ഥാനങ്ങളും പകര്‍ത്തിയതുമാണ്. ലിംഗ സമത്വം കൈവരിക്കാന്‍ പാഠ്യപദ്ധതിയില്‍ എന്തൊക്കെ വേണമെന്നത് 2007ലെ കേരള പാഠ്യപദ്ധതി ചട്ടക്കൂടില്‍ അക്കമിട്ടു പറയുന്നുണ്ട്. (കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2007, പേജ് 99). ഇത്തരത്തിലുള്ള വിവാദങ്ങള്‍ കടന്ന്കൂടിയതായിരുന്നു 2007ലെ പരിഷ്‌കരണത്തിന്റെ പ്രധാന പോരായ്മകള്‍.

പുതിയ പാഠ്യപദ്ധതിയില്‍ സ്വീകരിക്കുന്ന സമീപനം വളരെ പ്രധാന പെട്ടതാണ്. ഏറെ വിമര്‍ശനങ്ങള്‍ കേട്ട എല്ലാ വിദഗ്ധ സമിതികളും തള്ളിക്കളഞ്ഞ പ്രശ്‌നോന്നീത സമീപനം വീണ്ടും കൊണ്ട് വന്നാല്‍ അത് ക്ലാസ്സ്‌റൂം വിനിമയത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. പാഠ്യ പദ്ധതി ചട്ടക്കൂട് ഉണ്ടാക്കി പാഠപുസ്തക പരിഷ്‌കരണത്തിലേക്ക് കടക്കും മുമ്പ് ഇപ്പോള്‍ വിനിമയം ചെയ്തുകൊണ്ടിരിക്കുന്ന പാഠ്യപദ്ധതിയുടെ പോരായ്മകള്‍ പഠനം നടത്തി കണ്ടെത്തണം. പത്തു വര്‍ഷത്തോളം പഴക്കമുള്ള പാഠപുസ്തകങ്ങളാണ് ചില ക്ലാസ്സുകളിലെങ്കിലും ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇക്കാലത്തിനിടയില്‍ വൈജ്ഞാനിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അവ പുതിയ പുസ്തകങ്ങളില്‍ ഉള്‍ചേര്‍ക്കേണ്ടതുണ്ട്. കോവിഡ് മഹാമാരി തീര്‍ത്ത പഠന വിടവ് കുട്ടികളില്‍ ഒരുപാട് അക്കാദമിക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഡിജിറ്റല്‍ പഠനം കുട്ടികളില്‍ ഒരുതരം പഠനവിരസത സൃഷ്ടിച്ചിട്ടുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ഇവയൊക്കെ പുതിയ പാഠപുസ്തകങ്ങളില്‍ അഭിസംബോധന ചെയ്യണം. ദേശീയ വിദ്യാഭ്യസ നയത്തോടുള്ള നിലപാടും വ്യക്തമാക്കേണ്ടതുണ്ട്. രാജ്യം നാളിതുവരെ കാത്തുസൂക്ഷിച്ച മതേതര ജനാധിപത്യ ഭരണഘടനാ മൂല്യങ്ങളെ പൂര്‍ണമായും ത്യജിച്ച് ഏക ശിലാത്മകമായ സംസ്‌കാരം അടിച്ചേല്‍പ്പിക്കുന്ന വിദ്യാഭ്യാസ നയം അപകടകരമാണ്. സംഘ്പരിവാര്‍ ആശയങ്ങളെ പുല്‍കാന്‍ കെല്‍പുള്ള തലമുറ സൃഷ്ടിക്കലാണ് ഈ വിദ്യാഭ്യാസ നയത്തിലെ ഒളിയജണ്ട. ഇത് തിരിച്ചറിഞ്ഞു പ്രതിരോധിക്കാനുതകുന്ന സമീപനം കൈക്കൊള്ളുകയാണ് കേരളം വേണ്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Article

വിഴിഞ്ഞം പദ്ധതിയില്‍ സര്‍ക്കാറിന്റെ നിഴല്‍ യുദ്ധം

EDITORIAL

Published

on

സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ലോകത്തിനു സമര്‍പ്പിക്കുന്നതിനായി പ്രതീക്ഷയോടെ കാത്തിരിക്കുമ്പോള്‍ പിണറായി സര്‍ക്കാറിന്റെ നെറികെട്ട രാഷ്ട്രീയക്കളികള്‍ അതിനുമേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടിരിക്കുന്നത് കേരളത്തിനാകെ അപമാനം വരുത്തിവെച്ചിരിക്കുകയാണ്. സങ്കുചിത രാഷ്ട്രീയ താല്‍പര്യത്തിന്റെ പേരില്‍ സി.പി.എമ്മും ഇടതുപക്ഷവും വിഴിഞ്ഞം പദ്ധതിയോട് കാണിച്ചിട്ടുള്ള എതിര്‍പ്പ് ചരിത്രത്തിന്റെ ഭാഗമാണ്. അവയെല്ലാം തൃണവല്‍ക്കരിച്ച്‌കൊണ്ട് പദ്ധതിക്ക് അടിത്തറപാകിയത് 2011-16 കാലത്തെ യു.ഡി.എഫ് സര്‍ക്കാറിന്റെ വികസന കാഴ്ച്ചപ്പാടും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇഛാശക്തിയുമാണ് എന്നത് പകല്‍ വെളിച്ചം പോലെയുള്ള യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ 2016 ല്‍ അധികാരത്തിലേറിയ ഒന്നാം പിണറായി സര്‍ക്കാര്‍ ഈ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനും യു.ഡി.എഫിന്റെ പരിശ്രമങ്ങളെ ഇല്ലാതാക്കാനും നടത്തിക്കൊണ്ടിരിക്കുന്ന ഹീനശ്രമങ്ങള്‍ കണ്ടാമൃഗത്തെ പോലും നാണിക്കുന്ന തൊലിക്കട്ടിയോടെയാണ്. ഒരു ജനാധിപത്യ സംവിധാനത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ തുടര്‍ പ്രകിയയാണെന്ന പ്രാഥമിക ധാരണ പോലുമില്ലാതെയുള്ള ഈ ചെയ്തികള്‍ നാണക്കേടിന്റെ അങ്ങേയറ്റത്തെത്തി നില്‍ക്കുന്നു.

വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുള്ള ആലോചനകള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആ ചരിത്രത്തിന് കേരളത്തേക്കാളും പഴക്കമുണ്ട്. 1940 ല്‍ വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകളെ കുറിച്ച് പരിശോധിക്കുകയും തുടര്‍ന്ന് സര്‍വെ നടത്താന്‍ തീരുമാനം എടുക്കുകയും ചെയ്തത് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുന്നാള്‍ ബാലരാമവര്‍മയാണ്. തിരുവിതാംകൂറിന്റെ പല വികസന പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ച ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ തന്നെയാണ് ഇതിനുവേണ്ടി ഇംഗ്ലണ്ടിലെ ഒരു തുറമുഖ കമ്പനിയുമായി ചര്‍ച്ചകള്‍ തുടങ്ങിയത്. പലകാരണങ്ങള്‍ ആ ചര്‍ച്ചകള്‍ നിലച്ചുപോയെങ്കിലും 1991 ല്‍ കെ. കരുണാകരന്‍ സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതി പൊടിതട്ടിയെടുക്കുകയായിരുന്നു. അന്ന് തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവനാണ് തുറമുഖ നിര്‍മാണത്തെക്കുറിച്ച് പഠിക്കാന്‍ കുമാര്‍ ഗ്രൂപ്പുമായി ചര്‍ച്ചകള്‍ നടത്തിയത്. 2001 ല്‍ എ.കെ. ആന്റണി മന്ത്രിസഭയിലും തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവന്‍ വീണ്ടും തുറമുഖ നിര്‍മാണത്തിന് ആഗോള ടെന്‍ഡര്‍ വിളിച്ചു. 2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് അസ്ഥിവാരമിട്ടത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തുറമുഖ വ കുപ്പ് മന്ത്രി കെ. ബാബു എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുകയും പദ്ധതിയുമായി മുന്നോട്ടു പോകാന്‍
തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പദ്ധതിക്കെതിരെ പ്രതിഷേധം ആളിക്കത്തിക്കുന്ന തിരക്കിലായിരുന്നു. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച്, പാവപ്പെട്ട മത്സ്യത്തൊഴിലാളികളെയുള്‍പ്പെടെ ഇളക്കി വിടാനുള്ള ആസൂത്രിത നീക്കങ്ങളാണ് സംഘടനാപരമായി തന്നെ സി.പി.എം നടത്തിയിട്ടുള്ളത്. അന്നത്തെ പാര്‍ട്ടി സെക്രട്ടറിയുടെയും പ്രതിപക്ഷ നേതാവിന്റെയുമെല്ലാം പ്രതികരണങ്ങള്‍ ഇതിന് സാക്ഷിയാണ്. അദാനി ഗ്രൂപ്പിന് അവിഹിതമായ ഔദാര്യം നല്‍കിയിരിക്കുന്നു എന്നായിരുന്നു അവരുടെ ആരോപണം.

പദ്ധതിക്കായി അഹോരാത്രം പരിശ്രമിച്ച ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളെ പോലും മായ്ച്ചുകളയുന്ന പിണറായി സര്‍ക്കാര്‍ ട്രയല്‍ റണ്ണിന്റെ സമയത്ത് അദ്ദേഹത്തിന്റെ സംഭാവനകളെ വിസ്മരിക്കുകയും പ്രതിപക്ഷ നേതാവിന് സംസാരിക്കാനുള്ള അവസരം പോലും നിഷേധിക്കുകയുമായിരുന്നു. ഇപ്പോള്‍ ഉദ്ഘാടനച്ചടങ്ങിലും അതേ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പ്രതിപക്ഷ നേതാവിനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കം തിരിച്ചിയായപ്പോള്‍ തൊടിന്യായങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. തുറമുഖ മന്ത്രിയുടെ വിശദീകരണങ്ങളാകട്ടെ വെളുക്കാന്‍ തേച്ചത് പാണ്ടായ മട്ടിലുമാണ്. ഏതായാലും സി.പി.എമ്മിന്റെ ഈ നിഴല്‍ യുദ്ധങ്ങള്‍ തന്നെയാണ് കേരളത്തിന്റെ സ്വപ്ന പദ്ധതിയില്‍ യു.ഡി.എഫിനുള്ള പങ്കിന്റെ ഏറ്റവും വലിയ തെളിവ്.

Continue Reading

Article

ഭീകരവാദത്തിന് മാപ്പില്ല

EDITORIAL

Published

on

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും രാജ്യത്തെ ഒന്നടങ്കം കനത്ത ദുഖത്തിലേക്ക് തള്ളിവിടുന്നതുമാണ്. ഒരു ഇടവേളക്കുശേഷം ഭൂമിയിലെ സ്വര്‍ഗത്തില്‍ അശാന്തിയും അക്രമവും വിതക്കാനുള്ള ഭീകരരുടെ ശ്രമങ്ങളെ എന്തുവിലകൊടുത്തും ചെറുത്തുതോല്‍പ്പിക്കുകയെന്നതാണ് നമ്മുടെ മുമ്പിലുള്ള അടിയന്തിര നടപടി. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കു മെതിരായ നീക്കത്തെ വെച്ചുപൊറുപ്പിക്കാനാവില്ലെന്ന സന്ദേശം ഭീകരര്‍ക്ക് എത്രയും പെട്ടെന്ന് കൈമാറിയേ മതിയാകൂ.

27 പേര്‍ കൊല്ലപ്പെട്ടതായുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളാണ് രാത്രി വൈകി പുറത്തുവന്നിരിക്കുന്നത്. ട്രക്കിങ് മേഖലയിലേക്കു പോയ രാജസ്ഥാനില്‍ നിന്നെത്തിയ വിനോദസഞ്ചാരികള്‍ക്കാണ് പരിക്കേറ്റത്. ജമ്മുകശ്മീരില്‍ 2019 ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്. റിസോര്‍ട്ട് പട്ടണമെന്ന് അറിയപ്പെടുന്ന പഹല്‍ഗാമില്‍ നിന്ന് ഏകദേശം ആറ് കിലോമീറ്റര്‍ അകലെയുള്ള ബൈസാരനിലാണ് ആക്രണമുണ്ടായത്. ഇടതൂര്‍ന്ന പൈന്‍ വനങ്ങളാലും പര്‍വതങ്ങളാലും ചുറ്റപ്പെട്ട വിശാലമായ ഒരു പുല്‍മേടാണീ പ്രദേശം.

രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള സന്ദര്‍ശകരുടെ ഇഷ്ട കേന്ദ്രമാണിവിടം. മിനി സിറ്റ്‌സര്‍ലാന്റ് എന്നറിയപ്പെടുന്ന ഈ പുല്‍മേട്ടിലേക്ക് കടന്നുവന്ന ആയുധ ധാരികളായ ഭീകരര്‍ ഭക്ഷണശാലക്ക് ചുറ്റും കൂടിനിന്ന വരും കുതിരസവാരി നടത്തിക്കൊണ്ടിരുന്നവരുമായ വിനോദ സഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ത്തിരുന്നതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

പാകിസ്താന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍ ഇത്വയ്ബയുടെ നിഴല്‍ സംഘടനയായ ദി റസിസ്റ്റന്റ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് പ്രദേശത്ത് വീണ്ടും തലപൊക്കുന്ന ഭീകരത പ്രവര്‍ത്തനങ്ങളിലേക്കുള്ള സൂചനയാണ്. സഊദി സന്ദര്‍ശനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശ പ്രകാരം ആഭ്യന്തര മന്ത്രി അമിത്ഷാ സംഭവ സ്ഥലത്ത് കുതിച്ചെത്തുകയും സുരക്ഷാ ഏജന്‍സികളുടെ അടിയന്തിര യോഗം ചേരുകയും ചെയ്തിരിക്കുകയാണ്.

ആക്രമികളെ വെറുതെ വിടുകയില്ലെന്നും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നുമുള്ള മുന്നറിയിപ്പുകള്‍ ഇരുവരും നല്‍കുകയും ചെയ്തിട്ടുണ്ട്. ആക്രമണങ്ങളില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടവരുടെയും ദൃക്സാക്ഷികളുടെയും വാക്കുകള്‍
സംഭവത്തിനുപിന്നിലെ ക്രൂരത അക്കമിട്ടു നിരത്തുന്നുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള മഞ്ജുനാഥ് കൊല്ലപ്പെടുന്നത് ഭാര്യയുടെയും മകന്റെയും കണ്‍മുന്നില്‍ വെച്ചാണ്. ‘എന്റെ ഭര്‍ത്താവിനെ നിങ്ങള്‍ കൊന്നില്ലേ എന്നെയും കൊല്ലൂ’ എന്ന് പറഞ്ഞ് ആ സ്ത്രീ അലമുറയിടുമ്പോള്‍ നിന്നെ കൊല്ലില്ല, നീ മോദിയോട് ചെന്നു പറയൂ എന്നായിരുന്നുവത്രെ ഭീകരരുടെ പ്രതികരണം. കളിചിരികള്‍ക്കിടയിലുണ്ടായ അപ്രതീക്ഷിതവും നടുക്കുന്നതുമായ സംഭവ വികാസങ്ങള്‍ പലരും ഒരു ദുസ്വപ്‌നം പോലെയാണ് അനുഭവിച്ചത്.

നിരവധി പേര്‍ പ്രദേശത്ത് ഒരു വിവരവുമില്ലാതെ കുടുങ്ങിക്കിടക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സൈനികരെയും തദ്ദേശികളെയുമായിരുന്നു കശ്മീരില്‍ ഭീകരവാദികള്‍ ലക്ഷ്യം വെച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അത് വിനോദ സഞ്ചാരികളിലേക്കും എത്തിയിരിക്കുന്നു എന്നതാണ് ഏറ്റവും ഗൗരവതരം. പ്രദേശത്തിന്റെ ഭരണപരമായ അസ്ഥിരതയെ ലക്ഷ്യംവെച്ചായിരുന്നു മുന്‍കാലങ്ങളിലെ നീക്കങ്ങളെങ്കില്‍ സാമ്പത്തികമുള്‍പ്പെടെയുള്ള കൂടുതല്‍ മേഖലകളിലേക്ക് ഇത് വ്യാപിച്ചിരിക്കുന്നു എന്നതാണ് ഇന്നലത്തെ ആക്രമണങ്ങള്‍ സൂചിപ്പിക്കുന്നത്. 2019നു ശേഷമുണ്ടായ ഇടവേള ഭീകരരുടെ പിന്‍വാങ്ങലോ, നിര്‍മാര്‍ജ്ജനമോ ആയിരുന്നില്ല, പുതിയ തലങ്ങളിലേക്കുള്ള വ്യാപനത്തിന്റെ ഭാഗംകൂടിയായിരുന്നു എന്നുകൂടി ഈ സംഭവം സൂചന നല്‍കുന്നു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിലുള്ള രാജ്യത്തിന്റെ ആശങ്കയും ഇവിടെ ശരിവെക്കപ്പെടുകയാണ്. 370-ാം വകുപ്പിന്റെ നിര്‍മാര്‍ജ്ജനം സംസ്ഥാനത്ത് ആക്രമണങ്ങള്‍ക്ക് തടയിട്ടു വെന്ന കേന്ദ്രസര്‍ക്കാറിന്റെ വാദം ശരിയല്ലെന്നുള്ളതിനു കൂടി ഈ സംഭവം അടിവരയിടുന്നുണ്ട്. പ്രദേശത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുള്ള സംസ്ഥാനത്തുതന്നെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പോലും മുന്നറിയിപ്പുകളും അഭ്യര്‍ത്ഥനകളും മറി കടന്നുകൊണ്ടായിരുന്നു മോദി സര്‍ക്കാറിന്റെ പ്രസ്തുത വിഷയത്തിലുള്ള നീക്കം.

ശാശ്വത സമാധാനത്തിനു പകരം അവസാനിക്കാത്ത അക്രമങ്ങള്‍ക്കായിരിക്കും ഈ നീക്കം വഴിമരുന്നിടുകയെന്നായിരുന്നു അവരുടെ നിരീക്ഷണങ്ങള്‍. 2019 ലെ പുല്‍വാമ ആക്രമണത്തിന്‍ന്റെയും 2016 ലെ ഉറിഭീകാരാക്രമണത്തിന്റെയുമെല്ലാം നടുക്കുന്ന ഓര്‍മകളെ തൊട്ടുണര്‍ത്തി മറ്റൊരു ഭീകരാക്രമണത്തിന് കശ്മീര്‍ വേദിയാകുമ്പോള്‍, ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ സ്ഥാനമില്ലെന്ന് ബോധ്യപ്പെടുത്തുന്ന ശക്തമായ നടപടികള്‍ ഭരണകൂടത്തിന്റ ഭാഗത്തു നിന്നുണ്ടാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Continue Reading

Article

അറുതിവേണം ഈ അഴിഞ്ഞാട്ടത്തിന്

EDITORIAL

Published

on

അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ കൊലപാതകങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2016 – 17 വര്‍ഷങ്ങളില്‍ 305 കൊലപാതകങ്ങളായിരുന്നു സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ കഴിഞ്ഞവര്‍ഷമായപ്പോഴേക്കും അത് 350 ല്‍ എത്തിയിരിക്കുകയാണ്. ലഹരിയും അക്രമവാസനകള്‍ പ്രോത്സാഹിപ്പിക്കുന്ന സിനിമകളുമാണ് കൊലപാതകങ്ങളുടെ പെരുംവര്‍ധനവിന് ഇടയാക്കിയിരിക്കുന്നതെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

എന്നാല്‍ സിനിമയും ലഹരിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ തുറന്നുകാണിച്ചിരിക്കുകയാണ് കഴിഞ്ഞ ദിവസമുണ്ടായ സംഭവവികാസങ്ങള്‍. നടന്‍ ഷൈന്‍ടോം ചാക്കോ ലഹരിക്കേ സില്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ സിനിമാ മേഖലയില്‍ അരങ്ങുവാണുകൊണ്ടിരിക്കുന്ന ലഹരിയുടെ മായാലോകത്തിലോക്കുള്ള വിരല്‍ചൂണ്ടലായി അത് മാറിയിരിക്കുകയാണ്. സമൂഹത്തെ, പ്രത്യേകിച്ച് യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ആഴത്തില്‍ സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ക ലാരൂപമാണ് സിനിമ.

സിനിമാ താരങ്ങള്‍ക്കു സമൂഹത്തിലുള്ള അംഗീകാരവും ആരാധനയും ഈ യാഥാര്‍ത്ഥ്യത്തിനുള്ള തെളിവാണ്. സമീപകാലത്തുണ്ടായ ദൗര്‍ഭാഗ്യകരമായ പല സംഭവങ്ങള്‍ക്കും പിന്നില്‍ സിനിമ പ്രസരിപ്പിക്കുന്ന സന്ദേശങ്ങള്‍ വഹിക്കുന്ന പങ്ക് ഗൗരവതരമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്, കഥയേക്കാള്‍ വലിയ സ്വാധീനശക്തിയായ കഥാപാത്രങ്ങളില്‍ നിന്നും ഇത്തരം തിക്താനുഭവങ്ങള്‍ പുറത്തുവരുന്നത്.

സംസ്ഥാനത്ത് ലഹരി വ്യാപകമായിക്കൊണ്ടിരിക്കുമ്പോള്‍ അതിന്റെ ഏറ്റവും വലിയ സങ്കേതങ്ങളിലൊന്നായി സിനിമാ മേഖല മാറിക്കഴിഞ്ഞിട്ടുണ്ട്. ലോകത്ത് ലഭ്യമാവുന്ന എല്ലാത്തരം ലഹരികളും ഏറിയും കുറഞ്ഞും മലയാള സിനിമ മേഖലയിലും ലഭിക്കുമെന്നത് ഇന്ന് പരസ്യമായ രഹസ്യമാണ്. മദ്യത്തിന്റെയും കഞ്ചാവിന്റെയുമെല്ലാം ഉപയോഗം സര്‍വസാധാരണമായിരുന്ന ഷൂട്ടിങ് സെറ്റുകളില്‍ രാസല ഹരിയുടെ കടന്നുവരവോടെ കാര്യങ്ങള്‍ അപ്പാടെ മാറിമറിഞ്ഞതായാണ് പുതിയ വെളിപ്പെടുത്തലുകള്‍.

ആരൊക്കെ എന്തോക്കെ ലഹരികള്‍ ഉപയോഗിക്കുന്നുവെന്നത് എല്ലാവര്‍ക്കും പരസ്പരം അറിയാവുന്ന സ്ഥിതി വിശേഷം വരെ നിലനില്‍ക്കുന്നു. സ്ത്രീയെന്നോ പുരുഷനെന്നോ വ്യ ത്യാസമില്ലാതെ ലഹരിയുടെ ഉപയോഗവും വിപണനവുമെല്ലാം തകൃതിയായി നടക്കുമ്പോള്‍ അതിനെ നിര്‍ലജ്ജം ന്യായീകരിക്കാനും ആളുകളുണ്ടെന്നത് ഏറെ ഗൗരവതര വും, ലഹരി ഈ മേഖലയിലുണ്ടാക്കിയിരിക്കുന്ന സ്വാധീ നത്തിന്റെ തെളിവുമാണ്. യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ പിന്നെ ഈ വ്യവസായത്തില്‍ തന്നെ ഇടമില്ല എന്നതാണ് അവസ്ഥ. അവസരങ്ങള്‍ ലഭിക്കുന്നതിനുവേണ്ടിയും ഫീല്‍ഡില്‍ പിടിച്ചുനില്‍ക്കുന്നതിനുവേണ്ടിയും എല്ലാ സഹിക്കുകയും ക്ഷമിക്കുകയും ചെയ്യേണ്ടിവരുന്ന സ്ഥിതിയാണ് പല നടീനടന്‍മാര്‍ക്കും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഈ ദുഷ്പ്രവണതക്കെതിരെ പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്തവരുടെ അനുഭവങ്ങള്‍ ഇരകളാക്കപ്പെട്ടവരെ നിശബ്ദരും നിഷ്‌ക്രിയരുമാക്കാന്‍ പ്രേരിപ്പിക്കുകയാണ്. ഷൈന്‍ ടോം ചാക്കോക്കെതിരായ ആരോപണത്തില്‍പോലും ഈ പിന്‍വലിയല്‍ പ്രകടമാണ്. അതുപോലെ ഇത്തരം കൃത്യങ്ങള്‍ക്കെതിരെ ന്യായീകരണവുമായെത്തുന്നവരുടെയും ലക്ഷ്യം അവസരവും അം ഗീകാരവും തന്നെയാണ്.

ലഹരിയുടെ ഉപയോഗം ഷൂട്ടിങ്ങ് സെറ്റുകളില്‍ വലിയ പ്രയാസം സൃഷ്ടിക്കുന്നതായുള്ള പരാതികള്‍ വര്‍ഷങ്ങളായി ഉയര്‍ന്നുകേള്‍ക്കുന്നുണ്ടെങ്കിലും പ്രസ്താവനകളും പ്രഖ്യാപനങ്ങളുമല്ലാതെ ഈ പ്രവണതക്കെതിരെ ഒരുനടപടിയു മുണ്ടായിട്ടില്ല എന്നതാണ് വാസ്തവം. ഷൂട്ടിങ് സെറ്റുകളില്‍ ലഹരി ഉപയോഗിച്ച് പ്രശ്നമുണ്ടാക്കുന്നവരുടെ പട്ടിക തയ്യാറാക്കാന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തീരുമാനിക്കുകയും അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയതിരുന്നു.

സിനിമാ സെറ്റുകളില്‍ ഷാഡോ പൊലീസിനെ നിയമിക്കുന്നതിനെയും സംഘടന അംഗീകരിച്ചിരുന്നു. സെറ്റുകളിലെ ലഹരിയുടെ വ്യാപനത്തിനെതിരെ തങ്ങള്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഒരു അനുകൂല സമീപനവും ഉണ്ടാവുന്നില്ലെന്നാണ് ഇവരുടെ പരാതി.

സിനിമാ രംഗത്തുമാത്രമല്ല, കേരളത്തിന്റെ സാമൂഹ്യ മണ്ഡലത്തില്‍ തന്നെ വലിയകോളിളക്കങ്ങള്‍ സൃഷ്ടിച്ച ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലും സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വന്‍പരാമര്‍ശങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇത് അവസാനിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ പോലും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ആലില അനങ്ങിയില്ലെന്നുള്ളതാണ് പിന്നീടുണ്ടായ യാഥാര്‍ത്ഥ്യം. സമൂഹത്തെ ഏറെ സ്വാധീനിക്കുന്ന മേഖലയെന്ന നിലയില്‍ സിനിമയും സിനിമാ മേഖലയും ശുദ്ധീകരിക്കുകയെന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.

എന്നാല്‍ ലഹരിയുടെ വ്യാപനത്തിന് എല്ലാം അനുകൂല സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കുന്ന ഒരുഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുക വയ്യ. പുതിയ സാഹചര്യങ്ങള്‍ വിഷയത്തിന്റെ രൗദ്രത വരച്ചുകാണിക്കുമ്പോള്‍ ഇനിയെങ്കിലും ഇടപെടാന്‍ ഭരണകൂടത്തിന് കഴിയേണ്ടതുണ്ട്.

Continue Reading

Trending