Connect with us

Article

സാഹസികത അവിവേകത്തിന് വഴിമാറുമ്പോള്‍

പക്വത എത്താത്തവരുടെ ഡ്രൈവിംഗ് അവരുടെ ജീവന് ഭീഷണിയാണ് എന്ന് മാത്രമല്ല റോഡുപയോഗിക്കുന്ന മറ്റു നിരപരാധികള്‍ പോലും ഇരയാകുന്നത് സാധാരണമാണ്. ഇതിന് അറുതിവരുത്തേണ്ടത് രക്ഷിതാക്കള്‍ തന്നെയാണ്. മിക്ക സ്‌കൂളുകളിലേക്കും കുട്ടികള്‍ വാഹനവുമായി വരുന്നത് തടയുന്നുണ്ടെങ്കിലും സമീപ പ്രദേശങ്ങളില്‍ പാര്‍ക്ക് ചെയ്ത് വരുന്നതാണ് പതിവ്.

Published

on

എം.പി അബ്ദുല്‍ സുബൈര്‍

ആധുനികതയുടെ മാസ്മരികതയില്‍ വേഗതയുടെ ഉന്നതിയില്‍ ജീവിതം മറന്ന ഒരു വിഭാഗമാണ് സാഹസികത എന്ന തോന്നലില്‍ എന്തിനും തയ്യാറായ ന്യൂ ജനറേഷന്‍. ഇവരുടെ യാത്ര പ്രത്യേകിച്ച് ഇരുചക്ര വാഹന ഉപയോഗം അശാന്തിയുടെ അനന്തതയിലേക്ക് നീങ്ങുന്നത്. നിയമത്തെ കുറിച്ചുള്ള അജ്ഞതയല്ല അനുസരിക്കില്ലെന്ന വാശിയില്‍ നിന്നാണ് സാഹസികത അവിവേകത്തിന് വഴിമാറുന്നത്. ഇരുചക്ര വാഹനം സ്വന്തമാക്കിയാല്‍ ആദ്യമായി ചെയ്യുന്നത് ആ വാഹനത്തിന്റെ യാത്ര സുരക്ഷക്ക് വേണ്ടിയുള്ള ഉപകരണങ്ങള്‍ (റിയര്‍ വ്യൂ മിറര്‍, ക്രാഷ് ഗാര്‍ഡ്, സാരി ഗാര്‍ഡ്, സൈലന്‍സര്‍, ഹാര്‍ഡില്‍ ബാര്‍ തുടങ്ങിയവ) അഴിച്ചുമാറ്റുക എന്നതാണ്. പിന്നീടുള്ളയാത്ര ആരുണ്ടിവിടെ എന്നെ പിടിച്ചുകെട്ടാന്‍ എന്ന ഭാവത്തില്‍. ഈ അശ്വമേധത്തിന്റെ പര്യവസാനം മിക്കതും ദുരന്തമാണ്. സമൂഹത്തിന്റെ അല്ലെങ്കില്‍ കുടുംബത്തിന്റെ കണ്ണീരാണ് പിന്നെ കാണുക. പിന്നെ വിധിയെ പഴിച്ച് കാലം കഴിക്കും. വാട്ടര്‍ ബെഡുകളിലും വീല്‍ചെയറുകളിലും ഊന്നുവടികളിലും ശേഷിച്ച ജീവിതം കഴിച്ചുകൂട്ടുന്നവര്‍ സമൂഹത്തില്‍ വര്‍ധിക്കുന്നു. ഒരല്‍പം ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍ അമിത വേഗത ആപത്താണെന്നും ഒരിക്കലും എത്താതിരിക്കുന്നതിലും എത്രയോ ഭേദം അല്‍പം വൈകി എത്തുന്നതാണെന്നും റോഡ് നിയമങ്ങള്‍ രക്ഷക്കാണ് എന്നും വിചാരിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ വിധി മറിച്ചാകുമായിരുന്നു.

ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ശരിയായ വിധത്തില്‍ ഉപയോഗിച്ചെങ്കില്‍ മാത്രമേ കാര്യമുള്ളൂ. മറ്റാര്‍ക്കോ വേണ്ടിയാവരുത്. ഗുണമേന്‍മയുള്ള ഹെല്‍മറ്റ് നിര്‍ദ്ദേശാനുസരണം ധരിച്ച് മാത്രം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് പുനര്‍ജന്മമായി അഭിമാനത്തോടെ പറയുന്നവരെ കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് ഇരുചക്രവാഹനങ്ങളിലെ എല്ലാവരും ഹെല്‍മെറ്റ് അണിയണമെന്ന് നിര്‍ദ്ദേശം വന്നത്. ജീവീതം നടുറോഡില്‍ തകര്‍ത്ത് കളയാനുള്ളതല്ല സന്തോഷിച്ച് കുടുംബത്തോടെ ആസ്വദിച്ച് നന്മ ചെയ്ത് ജീവിക്കാനുള്ളതാണ്. മക്കളുടെ പഠനകാര്യത്തിലും മറ്റും പ്രോത്സാഹനം നല്‍കുന്നതിനായി ഇരുചക്ര വാഹനങ്ങള്‍ വാഗ്ദാനം നല്‍കുകയും പ്രായപൂര്‍ത്തിയാകാത്ത പക്വത എത്താത്ത കുട്ടികള്‍ക്ക് വാഹനം വാങ്ങികൊടുക്കുന്ന രക്ഷിതാക്കളുമുണ്ട്. പ്രവാസികള്‍ നാട്ടിലെത്തുമ്പോള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ മാതാപിതാക്കളുടെ മൗനാനുവാദത്തോടെ ദുരുപയോഗം ചെയ്യുന്ന സാഹചര്യവും വിരളമല്ല. സ്‌കൂളുകളില്‍ പി.ടി.എ മീറ്റിംഗിന് അമ്മമാരെ എത്തിക്കുന്നത് മോട്ടോര്‍ സൈക്കിളില്‍ അതേ സ്‌കൂളിലെ കുട്ടികള്‍ തന്നെ എന്നത് വിരോധാഭാസം തന്നെയല്ലെ? ഇത്തരത്തിലുള്ള പ്രവര്‍ത്തി മൂലം ദുരന്ത മുഖങ്ങളില്‍പെട്ട് ജീവിതകാലം മുഴുവന്‍ യാതന അനുഭവിക്കാന്‍ വിധിക്കപ്പെട്ട് തീരാദുഃഖവുമായി കഴിയുന്ന മാതാപിതാക്കള്‍ക്ക് ഉത്തരവാദിത്വത്തില്‍നിന്നും ഒഴിഞ്ഞ് മാറാനാകുമോ?

പക്വത എത്താത്തവരുടെ ഡ്രൈവിംഗ് അവരുടെ ജീവന് ഭീഷണിയാണ് എന്ന് മാത്രമല്ല റോഡുപയോഗിക്കുന്ന മറ്റു നിരപരാധികള്‍ പോലും ഇരയാകുന്നത് സാധാരണമാണ്. ഇതിന് അറുതിവരുത്തേണ്ടത് രക്ഷിതാക്കള്‍ തന്നെയാണ്. മിക്ക സ്‌കൂളുകളിലേക്കും കുട്ടികള്‍ വാഹനവുമായി വരുന്നത് തടയുന്നുണ്ടെങ്കിലും സമീപ പ്രദേശങ്ങളില്‍ പാര്‍ക്ക് ചെയ്ത് വരുന്നതാണ് പതിവ്. രക്ഷിതാക്കളും നാട്ടുകാരും അധ്യാപകരും ഒത്തൊരുമിച്ച് പക്വതയില്ലാത്തവരുടെ ഡ്രൈവിംഗ് കര്‍ശനമായും തടയേണ്ടതാണ്. പുതിയ വാഹന നിയമത്തിലെ ശിക്ഷ കടുത്തതാണ് എന്നും ആധുനിക ഇലക്ട്രോണിക്‌സ് ഉപകരങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധന വാഹനങ്ങള്‍ വിറ്റാല്‍ പോലും പിഴ അടക്കാന്‍ തികയാതെ വരുമെന്നും മനസ്സിലാക്കുക.

അപകടം വരുത്തുന്ന ഡ്രൈവര്‍മാര്‍ ഭൂരിഭാഗവും ലൈസന്‍സ് എടുത്ത് രണ്ട് മൂന്ന് വര്‍ഷത്തിനുള്ളിലാണ്. അത് അവരുടെ പരിചയകുറവും അമിതമായ ആത്മവിശ്വാസവുംമൂലം സംഭവിക്കുന്നതാണ്. ഡ്രൈവിംഗ് ആരംഭിക്കുന്നതിന്റെ ആദ്യഘട്ടത്തില്‍ മിതവേഗത്തില്‍ വളരെ ശ്രദ്ധയോടെ വാഹനം ഓടിക്കണം എന്നാണ് ഇത് സൂചിപ്പിക്കുന്നത്. വാഹന സാന്ദ്രത ഏറെ വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ കാര്യക്ഷമതയോടെ നിയമങ്ങള്‍ പാലിച്ചുകൊണ്ട് ക്ഷമയോടുകൂടി വാഹനം ഓടിച്ചെങ്കില്‍ മാത്രമേ സുരക്ഷിതയാത്ര ഉറപ്പ് വരുത്താനാകൂ. ഡ്രൈവിംഗ് എന്ന ജോലിക്കിടെ മറ്റു പ്രവര്‍ത്തനങ്ങള്‍ (മൊബൈല്‍ ഫോണ്‍, വെള്ളം കുടിക്കുക, റേഡിയോ ട്യൂണിംഗ് തുടങ്ങിയവ) നിര്‍ബന്ധമായും ഒഴിവാക്കിയേ മതിയാവൂ. ഡ്രൈവ് ചെയ്യുമ്പോള്‍ നൂറ് ശതമാനം ശ്രദ്ധയും ഡ്രൈവിംഗില്‍ തന്നെയാവണം. കൊച്ചുകുട്ടികളെ മടിയിലിരുത്തിയുള്ള ഡ്രൈവിംഗും ഉറക്കിനെ വെല്ലുവിളിച്ചുള്ള ഡ്രൈവിംഗും ലഹരിക്കടിമപ്പെട്ടുള്ള ഡ്രൈവിംഗും നിരുല്‍സാഹപ്പെടുത്തണം.

2018 ന് ശേഷം പുതുതായി വന്നുചേര്‍ന്ന പ്രതിഭാസമാണ് വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും വിനോദയാത്രകളിലും പഠനയാത്രകളിലും ഉള്ള സാഹസികത എന്നറിയപ്പെടുന്ന യുവതയുടെ വഴിവിട്ട ആഭാസങ്ങള്‍. ശബ്ദ മലിനീകരണത്തിലൂന്നിയ ആഭാസങ്ങളും ഡാന്‍സിംഗ് ലൈറ്റുകളും ചെന്നെത്തിക്കുന്നത് നന്മയേക്കാളേറെ തിന്‍മയിലേക്കാണ്. പാട്ടിനൊപ്പം താളംപിടിച്ച് ഗിയര്‍ ലിവര്‍ മറ്റുള്ളവരെ ഏല്‍പിച്ച് മാസ്മരികതയുടെ അനുഭൂതിയില്‍ വാഹനം ഓടിക്കുന്ന ഡ്രൈവറുടെ പ്രവൃത്തി നാം കണ്ടതാണ്. ഇവരെ നിലക്ക് നിര്‍ത്താന്‍ നിലവിലെ ശിക്ഷ മതിയാവില്ല. വാഹന ഉടമകള്‍ നിലനില്‍പ്പിനായി പുതിയ ട്രെന്റിലേക്ക് മാറുമ്പോള്‍ യാത്രകള്‍ ദുരന്തത്തിലേക്ക് വഴിമാറുന്നു. അറിഞ്ഞോ അറിയാതെയോ രക്ഷിതാക്കളും അധ്യാപകരും ഡ്രൈവര്‍മാരും അതിന്റെ ഭാഗമാകുന്നു. അല്‍പം അശ്രദ്ധ ആയുസിന്റെ കണ്ണീരാണെന്നതും നിങ്ങളുടെ ഈ മൗനം കാത്തിരിക്കുന്നവരുടെ കണ്ണീരിലാണ് അവസാനിക്കുക എന്ന പ്രപഞ്ച സത്യം മനസിലാക്കുക.

കൂടെ യാത്രചെയ്യുന്ന യാത്രാസംഘ മേധാവിമാരും ടൂര്‍ ഓപറേറ്റര്‍മാരും വാഹന ഉടമകള്‍ക്കും ഇതില്‍നിന്നും ഒഴിഞ്ഞുമാറാന്‍ പറ്റില്ല. അവരുടെ മൗനം ഇവര്‍ക്ക് പ്രോത്സാഹനമാണ്. സാഹസികതക്ക് ഉത്സാഹം കൂട്ടുന്ന എല്ലാത്തരം ഉപകരണങ്ങളും ഇത്തരം യാത്രകളില്‍ ബന്ധപെട്ടവര്‍ ഒരുക്കിവെക്കുന്നു എന്നത് ഭയപ്പെടുത്തുന്നു. വാഹന നിയമം അവര്‍ക്കതിരെ ഉപയോഗിച്ചാല്‍ മാത്രം ഈ കുറ്റങ്ങള്‍ കുറയുകയില്ല. ഇത്തരത്തിലുള്ളവര്‍ക്കെതിരെ ഐ.പി.സി പ്രകാരം ക്രിമിനല്‍ കേസ് എടുത്താല്‍ മാത്രമേ ഇവ പൂര്‍ണമായും നിര്‍ത്താന്‍ സാധിക്കുകയുള്ളൂ. വാഹനാപകടങ്ങള്‍ ആകസ്മികവും മനുഷ്യ ശേഷിക്ക് അപ്പുറവുമായി സംഭവിക്കുന്നതിനാല്‍ വാഹന യാത്ര തുടങ്ങുന്നതിന് മുമ്പ് ഈ വാഹനം നിങ്ങള്‍ക്ക് അധീനപ്പെടുത്തി തന്ന പ്രപഞ്ച നാഥനെ സ്മരിച്ച് അവനില്‍ ഭരമേല്‍പ്പിച്ചുകൊണ്ടാകട്ടെ യാത്രകള്‍.
(തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ ആ ണ് ലേഖകന്‍)

Article

മെഡിക്കല്‍ കോളജിലെ പുകയും പൊട്ടിത്തെറിയും

EDITORIAL

Published

on

ആതുര ശുശ്രൂഷാ രംഗത്തെ മലബാറിന്റെ അത്താണിയായ കോഴിക്കോട് മെഡിക്കല്‍ കോളജിലുണ്ടായ പൊട്ടിത്തെറിയും പുകയുമെല്ലാം നാടിനെ ആശങ്കയുടെ മുള്‍മുനയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. അടിക്കടിയുണ്ടാകുന്ന ചികിത്സാ പിഴവും മരുന്നുകളുടെയും അനുബന്ധ വസ്തുക്കളുടെയും ലഭ്യതക്കുറവും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവുമൊക്കെയായി നിരന്തര പരാതികള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇന്നലെയും കഴിഞ്ഞ ദിവസവുമുണ്ടായ അസാധാരണ സംഭവങ്ങള്‍ക്ക് മെഡിക്കല്‍ കോളജ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിലെ സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യരുടെ അവസാന ആശ്രയവും, ദിനംപ്രതി പതിനായിരങ്ങള്‍ ചികിത്സക്കെത്തുന്ന ഇടവുമായ ഈ ആതുരാലയത്തിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളാണ് ഇതുവഴി ചോദ്യചിഹ്നമായി മാറിയിരിക്കുന്നത്.

ആദ്യ ദിവസത്തിലുണ്ടായ പൊട്ടിത്തെറി സംബന്ധിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ പരിശോധനയ്ക്കിടെയാണ് ഇന്നലെ വീണ്ടും പുക ഉയര്‍ന്നത്. കാഷ്വാലിറ്റിയിലെ യു.പി.എസ് പൊട്ടിത്തെറിച്ചാണ് ആദ്യ തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. രാത്രി എട്ടുമണിയോടെ കാഷ്വാലിറ്റിയില്‍ പെട്ടെന്ന് കനത്ത പുക പടര്‍ന്ന തോടെ അഗ്‌നിബാധ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പല രോഗികള്‍ക്കും അസ്വാസ്ഥ്യം അനുഭവപ്പെടുകയും പൊലീസും ഡോക്ടര്‍മാരും സന്നദ്ധപ്രവര്‍ത്തകരും രോഗികളുടെ കൂട്ടിരിപ്പുകാരും ചേര്‍ന്ന് കാഷ്വാലിറ്റിയിലെ രോഗികളെ പുറത്തെത്തിക്കുകയുമായിരുന്നു.

ഈ സംഭവത്തില്‍ തന്നെ രോഗികളെ മാറ്റുന്നതുള്‍പ്പെടെ അധികൃതരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ച്ചയുണ്ടാതായി ആരോപണമുയര്‍ന്നിരുന്നു. തീ അണക്കുന്നതില്‍പോലും കാലതാമസം നേരിട്ടുവെന്ന് മാത്രമല്ല, വെള്ളിമാട്കുന്ന്, ബീച്ച് തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്ന് ഏറെ പരിശ്രമിച്ചായിരുന്നു ഫയര്‍ഫോഴ്‌സ് ടീം പോലും എത്തിച്ചേര്‍ന്നത്. ഒരു അത്യാഹിതമുണ്ടാകുമ്പോള്‍ എന്ത് ചെയ്യണമെന്ന് സര്‍ക്കാറിനോ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കോ ഒരു ധാരണയുമില്ലെന്നതിന്റെ നിദര്‍ശനമായിരുന്നു ഈ പൊട്ടിത്തെറി. ഇത്ര വലിയ ഒരു ആശുപത്രി കോമ്പൗണ്ടില്‍ ഒരു ഫയര്‍ യൂണിറ്റ് പോലുമില്ലെന്നത് എത്രമാത്രം ഗൗരവതരമാണെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെടാന്‍ ഇനി എന്തൊക്കെ സംഭവിക്കണമെന്നാണ് ജനങ്ങളുയര്‍ത്തുന്ന ചോദ്യം.

അധികൃതരുടെ നിസംഗതയുടെ ഏറ്റവും മികച്ച ഉദാഹരണം ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെ അഭാവം തന്നെയാണ്. ഫയര്‍ യൂണിറ്റിനായി പ്ലാന്‍ ഉള്‍പ്പെടെ തയ്യാറായിട്ടും അതിനായി 20 സെന്റ് ഭൂമി കൊടുക്കാന്‍ ഏക്കര്‍ കണക്കിന് ഭൂമി കാടുപിടിച്ചുകിടക്കുന്ന ഒരു സ്ഥാപനത്തിന് ഇതുവരെ സാധിച്ചിട്ടില്ലെന്നത് എന്തിന്റെ പേരിലാണ് ന്യായീകരിക്കാനാവുക. വെന്റിലേറ്ററില്‍ കഴിയുന്ന രോഗികളെ കൈകാര്യം ചെയ്യുന്നതിന് പ്രോട്ടോക്കോളുകളൊന്നും പ്രസ്തുത സംഭവത്തില്‍ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അഞ്ചുജീവനുകള്‍ പൊലിഞ്ഞതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒറ്റയടിക്ക് കൈകഴുകാനുള്ള വ്യഗ്രതയായിരുന്നു ഉത്തരവാദപ്പെട്ടവരില്‍ നിന്ന് കാണാനായത്. സാധാരണക്കാരില്‍ സാധാരണക്കാരായവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്ക് എത്താറുള്ളത്. അങ്ങനെയുള്ള പാവങ്ങളെയാണ് ഒരു ദയാദാക്ഷിണ്യവുമില്ലാതെ സ്വകാര്യ ആശുപത്രികളിലേക്ക് ഈ സംഭവത്തോടെ തള്ളിവിട്ടത്.

ഈയൊരു പശ്ചാത്തലത്തിലാണ് ഇതേ കെട്ടിടത്തിന്റെ ആറാം നിലയില്‍ ഇന്നലെ വീണ്ടും തീപ്പിടുത്തമുണ്ടായിരിക്കുന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഓപറേഷന്‍ തിയേറ്ററുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. നേരത്തെയുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിടം മുഴുവന്‍ പരിശോധന നടത്തിയിരുന്നുവെന്നും ഈ ഘട്ടത്തിലുണ്ടായ ഷോര്‍ട് സര്‍ക്യൂട്ടായിരിക്കാം അപകട കാരണമെന്നുമാണ് പ്രാഥമിക നിഗമനം. ഇന്ന് മുതല്‍ കെട്ടിടത്തില്‍ വീണ്ടും ഓപ്പറേഷന്‍ തിയറ്റര്‍ അടക്കം പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുകയുമായിരുന്നു.

എന്നാല്‍ വലിയൊരു അപകടത്തിനു പിന്നാലെ ഒരു വിധത്തിലുള്ള ജാഗ്രതയുമില്ലാതെയാണ് ഇവിടേക്ക് രോഗികളെ മാറ്റാനും ഓപറേഷന്‍ തിയേറ്ററുള്‍പ്പെടെ സജ്ജീകരിക്കാനും അധികൃതര്‍ തയാറായതെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. പതിവു പോലെ മുഖ്യമന്ത്രിയുടെ നടുക്കവും ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനവും പത്രസമ്മേളനവും അന്വേഷണ പ്രഖ്യാപനവുമുള്‍പ്പെടെയുള്ള കലാപരിപാടികളെല്ലാം അരങ്ങേറിയിട്ടുണ്ടെങ്കിലും ഇതെല്ലാം എത്രമാത്രം പ്രഹസനമാണെന്നതാണ് അടിക്കടിയുണ്ടാകുന്ന ഈ ദുരന്തങ്ങള്‍ തെളിയിക്കുന്നത്. ആരോഗ്യ രംഗത്തെക്കുറിച്ചുള്ള ഒന്നും രണ്ടും പിണറായി സര്‍ക്കാറിന്റെ അവകാശവാദങ്ങളിലെ കാപട്യത്തിനുള്ള ഒന്നാമത്തെ ഉദാഹരണമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്. ദിവസങ്ങളുടെ ഇടവേളകളിലുണ്ടായ ഈ മുന്നറിയിപ്പുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മെഡിക്കല്‍ കോളജില്‍ ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും ഒരു ക്കാനെങ്കിലും സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകേണ്ടതുണ്ട്.

Continue Reading

Article

അക്ഷര വിപ്ലവത്തിന്റെ ദീപശിഖ

EDITORIAL

Published

on

നിന്റെ കാലിലൊന്ന് നഷട്മാകുമ്പോള്‍ നീ ഒരു കാലില്‍ നില്‍ക്കണം, കാലുകള്‍ രണ്ടും നഷ്ടമാകുമ്പോള്‍ കൈകളാകണം കരുത്ത്, കൈകളും വിധി കൊണ്ടു പോകുമ്പോള്‍ നീ നിന്റെ ബുദ്ധിയുടെ കരുത്തില്‍ മുന്നേറണം’. വിധിയോട് പൊരുതി ഒരു നാടിന്റെ മാത്രമല്ല, ഒരു ജനതയുടെ തന്നെ വെളിച്ചമായി മാറിയ കെ.വി റാബിയയുടെ വാക്കുകളാണിത്. ആയുസ് മുഴുവന്‍ ചക്രക്കസേരയിലിരുന്ന്, ജീവിതം പോരാട്ടമാക്കിമാറ്റിയ കെ.വി റാബിയയെന്ന പത്മ പുരസ്‌കാര ജേതാവിന്റെ വിയോഗം ഒരു കാലഘട്ടത്തിന്റെ അന്ത്യംകൂടിയാണെന്ന് നിസംശയം പറയാന്‍ കഴിയും. തളര്‍ന്നുപോവാന്‍ കാരണങ്ങള്‍ അനവധിയുണ്ടായിട്ടും തനിക്ക് ചെയ്തുതീര്‍ക്കാനെന്തക്കെയുണ്ടെന്ന് മാത്രം ചിന്തിച്ച അവര്‍ പുതുതലമുറക്ക് സമ്മാനിക്കുന്നത് ഏറ്റവും വലിയ കൗതുകവും പ്രചോദനവുമാണ്. പത്മത്തിളക്കത്തില്‍, തന്റെ കലാലയമായ തിരൂരങ്ങാടി പി.എ സ്.എം.ഒ കോളജ് ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ തിങ്ങിക്കൂടിയ ആബാല വൃദ്ധത്തെനോക്കി അവര്‍ പറഞ്ഞു, ‘നിങ്ങള്‍ക്കുള്ളത് ഞങ്ങള്‍ക്കില്ല, എന്നാല്‍ ഞങ്ങള്‍ക്കുള്ളത് നിങ്ങള്‍ക്കുമില്ല’. അംഗീകാരങ്ങളുടെ അഹന്തയായിരുന്നില്ല, ആത്മവിശ്വാസത്തിന്റെ പിന്‍ബലമായിരുന്നു അവരെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. അവശതയും അനാഥത്വവും പേറുന്നവര്‍ക്ക് ആരോഗ്യമുള്ളവര്‍ പിന്തുണ നല്‍കണമെന്നും ശാരീരിക വൈകല്യങ്ങള്‍ മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കാരണമാവരുതെന്നും അവര്‍ അതിയായി ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയും ചെയ്തു.

തകര്‍ന്നുപോവാനും തളര്‍ന്നിരിക്കാനും കാരണങ്ങളെമ്പാടുമുണ്ടായിരുന്നു റാബിയക്ക്. ചെറുപ്പത്തിലേ പിടിപെട്ട പോളിയോ, പാതി തളര്‍ന്ന ശരീരം, കാന്‍സര്‍, വീല്‍ചെയര്‍ ജീവിതം അങ്ങനെ പരീക്ഷണങ്ങളുടെ പട്ടിക നീണ്ടു നിവര്‍ന്നു കിടക്കുന്നു. എന്നാല്‍ എല്ലാ പരിമിതികളെയും പ്രതിരോധിക്കാന്‍ അവര്‍ കൂടെ കൂട്ടിയത് ഒരിക്കലും നശിക്കാത്ത അക്ഷരങ്ങളെയായിരുന്നു. ആ കരുത്തില്‍ സ്വന്തം ഗ്രാമമായ വെള്ളിലക്കാടില്‍ നിന്നാരംഭിച്ച വൈജ്ഞാനിക, സാമൂഹിക വിപ്ലവം കേരളവും ഇന്ത്യയും കടന്ന് ലോകത്തോളം ഉയര്‍ന്നുപൊങ്ങുകയായിരുന്നു. പ്രയാസങ്ങളും പരിമിതികളും ഒന്നിന്റെയും ഒടുക്കമല്ലെന്നു മാത്രമല്ല, പലതിന്റെയും തുടക്കം കൂടിയാണെന്ന് അവര്‍ ജീവിതംകൊണ്ട് തെളിയിച്ചു. വേദനകളേയും കൂടെ കൂട്ടിയായിരുന്നു കുഞ്ഞുറാബിയയുടെ ഭൂമുഖത്തേക്കുള്ള കടന്നു വരവു തന്നെ. മുട്ടിലിഴയുമ്പോഴും പിച്ചവെക്കുമ്പോഴും വിടാതെ പിന്തുടര്‍ന്ന വേദനകള്‍ സ്‌കൂള്‍ പ്രായത്തിലും റാബിയയെ വിട്ടുപോകാന്‍ തയാറായില്ല. എന്നാല്‍ അതിന്റെ പേരില്‍ സങ്കടപ്പെട്ട് വീട്ടിലിരിക്കാന്‍ ആ മിടുക്കിക്കുട്ടി തയാറല്ലായിരുന്നു. വേദനകള്‍ കടിച്ചമര്‍ത്തി അക്ഷരങ്ങളെ കൂട്ടുപിടിച്ച് കൂട്ടുകാരികളെ താങ്ങാക്കി അവള്‍ സ്‌കൂളിലേക്ക് നടന്നു നീങ്ങി. പത്താം ക്ലാസിലെത്തിയപ്പോഴേക്കും വിധി പോളിയോയുടെ രൂപത്തിലായിരുന്നു റാബിയയെ പരീക്ഷിച്ചത്. സ്വപ്നങ്ങള്‍ മടക്കിവെച്ച് കിടക്കപ്പായയില്‍ അഭയം തേടിപ്പോകേണ്ടിവരുന്ന അസന്നിഗ്ധ ഘട്ടത്തിലും ആ കൗമാരക്കാരി തോറ്റുകൊടുക്കാന്‍ തയാറായില്ല. കു ടുംബത്തിന്റെ കൂടി പൂര്‍ണ പിന്തുണയില്‍ വേദനകള്‍ കടിച്ചമര്‍ത്തി അവള്‍ സ്‌കൂള്‍ കാലത്തെ മാത്രമല്ല, കോളജ് കാലത്തെയും അതിജയിച്ചു. പരന്ന വായനയുടെ പിന്‍ബലത്തില്‍ ലോകത്തെ അടുത്തറിയുകയും സ്വയം വേദനകള്‍ മാറ്റിവെച്ച്, സങ്കടപ്പെടുന്നവരുടെയും ഒറ്റപ്പെട്ടുപോയ വരുടെയും ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്തു. പിന്നീടങ്ങോട്ട് ഇക്കഴിഞ്ഞ ദിവസം വരയുള്ള ജീവിതമാകട്ടെ ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു.

സാക്ഷരതാ പ്രവര്‍ത്തനങ്ങളിലൂടെ സ്വയം അനുഭവിച്ചറിഞ്ഞ അക്ഷരങ്ങളുടെ വെളിച്ചം മറ്റുള്ളവരിലേക്കു കൂടി പകര്‍ന്നു നല്‍കിയായിരുന്നു തന്റെ ജീവിത ദൗത്യത്തിന്റെ തുടക്കം. സ്വന്തം വീടിനോട് ചേര്‍ത്ത് കെട്ടിയുണ്ടാക്കിയ വെള്ളിലക്കാട് ട്യൂഷന്‍ സെന്റര്‍ പില്‍ക്കാലത്ത് അക്ഷര വിപ്ലവത്തിന്റെ മാത്രമല്ല, കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനത്തിന്റെ കൂടി അടയാളപ്പെടുത്തലായി മാറി. 1990 ല്‍ തുടക്കം കുറിച്ച സാക്ഷരതാ പ്രവര്‍ത്തനത്തില്‍ എട്ടു വയസ് മുതല്‍ 80 വയസുവരെയുള്ളവര്‍ പങ്കാളികളായി. അസാധ്യവും അല്‍ഭുതകരവുമായ ഈ ഉദ്യമം ഉദ്യോഗസ്ഥ വൃന്ദത്തെപ്പോലും ഞെട്ടിച്ചുകളഞ്ഞു. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ പ്രശസ്തിയുടെ കൊടുമുടി കയറിയ പ്രസ്ഥാനത്തിന് പിന്തുണയുമായി സംസ്ഥാന സര്‍ക്കാര്‍ തന്നെ രംഗത്തെത്തുകയുണ്ടായി. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ എന്ന പദ്ധതിയുടെ ഭാഗമായി ട്യൂഷന്‍ സെന്റര്‍, സ്ത്രീകളുടെ ഗ്രന്ഥശാല, സ്വയം തൊഴില്‍ സംരഭങ്ങള്‍, ബോധവല്‍ക്കരണ ശാക്തീകരണ പരിപാടികള്‍ തുടങ്ങിയ പദ്ധതികള്‍ക്കും അവര്‍ തുടക്കം കുറിച്ചു.

അക്ഷര വെളിച്ചം മാത്രമല്ല, അക്ഷരാര്‍ത്ഥത്തില്‍ നാടിന്റെ വെളിച്ചവും വഴികാട്ടിയുമായി മാറാനും അവര്‍ക്ക് സാധിച്ചു. സൗകര്യപ്രദമായ റോഡ്, വൈദ്യുതി കണക്ഷന്‍, ടെലിഫോണ്‍ കണക്ഷന്‍, കുടിവെള്ളം എന്നിവയെല്ലാം റാബിയയിലൂടെയാണ് വെള്ളിലക്കാടിലും പരിസര പ്രദേശ ങ്ങളിലും എത്തിച്ചേര്‍ന്നത്. കടന്നുപോയ പരീക്ഷണങ്ങളെയെല്ലാം അതിജയിച്ച അവര്‍ തന്നെപ്പോലെയുള്ളവരെ കൈപ്പിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങളിലും മുഴുകുകയുണ്ടായി. ‘ചലനം’ എന്ന സന്നദ്ധ സംഘടനയുടെ രൂപീകരണത്തിലൂടെ ശാരീരിക വെല്ലുവളി നേരിടുന്നവര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നവരെയെല്ലാം ചേര്‍ത്തുനിര്‍ത്തി. സ്ത്രീധനം തുടങ്ങിയ സാമൂഹ്യ തിന്മകള്‍ക്കെതിരായ പോരാട്ടവും ഇതിലൂടെ അവര്‍ നിര്‍വഹിച്ചു. കഠിനാധ്വാനത്തിനുള്ള അംഗീകാരമായി നാഷണല്‍ യൂത്ത് അവാര്‍ഡ്, സംസ്ഥാന സാക്ഷരതാ മിഷന്‍ അവാര്‍ഡ്, യു.എന്‍ നാഷണല്‍ അവാര്‍ഡ്, ഏറ്റവും ഒടുവില്‍ രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരമായ പത്മശ്രീ എന്നിവയെല്ലാം അവരെ തേടിയെത്തി. പ്രതിസന്ധികളെ പ്രസന്നതയോടെ നേരിട്ട ഈ ധീരവനിത തന്റെ കാലക്കാര്‍ക്കു മാത്രമല്ല, വരാനിരിക്കുന്ന തലമുറകള്‍ക്കും വലിയ പ്രചോദനം ബാക്കിവെച്ചാണ് ചരിത്രത്തിന്റെ ഭാഗമായിത്തീരുന്നത്.

Continue Reading

Article

വിഴിഞ്ഞം പദ്ധതിയില്‍ സര്‍ക്കാറിന്റെ നിഴല്‍ യുദ്ധം

EDITORIAL

Published

on

സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ലോകത്തിനു സമര്‍പ്പിക്കുന്നതിനായി പ്രതീക്ഷയോടെ കാത്തിരിക്കുമ്പോള്‍ പിണറായി സര്‍ക്കാറിന്റെ നെറികെട്ട രാഷ്ട്രീയക്കളികള്‍ അതിനുമേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടിരിക്കുന്നത് കേരളത്തിനാകെ അപമാനം വരുത്തിവെച്ചിരിക്കുകയാണ്. സങ്കുചിത രാഷ്ട്രീയ താല്‍പര്യത്തിന്റെ പേരില്‍ സി.പി.എമ്മും ഇടതുപക്ഷവും വിഴിഞ്ഞം പദ്ധതിയോട് കാണിച്ചിട്ടുള്ള എതിര്‍പ്പ് ചരിത്രത്തിന്റെ ഭാഗമാണ്. അവയെല്ലാം തൃണവല്‍ക്കരിച്ച്‌കൊണ്ട് പദ്ധതിക്ക് അടിത്തറപാകിയത് 2011-16 കാലത്തെ യു.ഡി.എഫ് സര്‍ക്കാറിന്റെ വികസന കാഴ്ച്ചപ്പാടും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇഛാശക്തിയുമാണ് എന്നത് പകല്‍ വെളിച്ചം പോലെയുള്ള യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ 2016 ല്‍ അധികാരത്തിലേറിയ ഒന്നാം പിണറായി സര്‍ക്കാര്‍ ഈ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനും യു.ഡി.എഫിന്റെ പരിശ്രമങ്ങളെ ഇല്ലാതാക്കാനും നടത്തിക്കൊണ്ടിരിക്കുന്ന ഹീനശ്രമങ്ങള്‍ കണ്ടാമൃഗത്തെ പോലും നാണിക്കുന്ന തൊലിക്കട്ടിയോടെയാണ്. ഒരു ജനാധിപത്യ സംവിധാനത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ തുടര്‍ പ്രകിയയാണെന്ന പ്രാഥമിക ധാരണ പോലുമില്ലാതെയുള്ള ഈ ചെയ്തികള്‍ നാണക്കേടിന്റെ അങ്ങേയറ്റത്തെത്തി നില്‍ക്കുന്നു.

വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുള്ള ആലോചനകള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആ ചരിത്രത്തിന് കേരളത്തേക്കാളും പഴക്കമുണ്ട്. 1940 ല്‍ വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകളെ കുറിച്ച് പരിശോധിക്കുകയും തുടര്‍ന്ന് സര്‍വെ നടത്താന്‍ തീരുമാനം എടുക്കുകയും ചെയ്തത് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുന്നാള്‍ ബാലരാമവര്‍മയാണ്. തിരുവിതാംകൂറിന്റെ പല വികസന പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ച ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ തന്നെയാണ് ഇതിനുവേണ്ടി ഇംഗ്ലണ്ടിലെ ഒരു തുറമുഖ കമ്പനിയുമായി ചര്‍ച്ചകള്‍ തുടങ്ങിയത്. പലകാരണങ്ങള്‍ ആ ചര്‍ച്ചകള്‍ നിലച്ചുപോയെങ്കിലും 1991 ല്‍ കെ. കരുണാകരന്‍ സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതി പൊടിതട്ടിയെടുക്കുകയായിരുന്നു. അന്ന് തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവനാണ് തുറമുഖ നിര്‍മാണത്തെക്കുറിച്ച് പഠിക്കാന്‍ കുമാര്‍ ഗ്രൂപ്പുമായി ചര്‍ച്ചകള്‍ നടത്തിയത്. 2001 ല്‍ എ.കെ. ആന്റണി മന്ത്രിസഭയിലും തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവന്‍ വീണ്ടും തുറമുഖ നിര്‍മാണത്തിന് ആഗോള ടെന്‍ഡര്‍ വിളിച്ചു. 2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് അസ്ഥിവാരമിട്ടത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തുറമുഖ വ കുപ്പ് മന്ത്രി കെ. ബാബു എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുകയും പദ്ധതിയുമായി മുന്നോട്ടു പോകാന്‍
തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പദ്ധതിക്കെതിരെ പ്രതിഷേധം ആളിക്കത്തിക്കുന്ന തിരക്കിലായിരുന്നു. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച്, പാവപ്പെട്ട മത്സ്യത്തൊഴിലാളികളെയുള്‍പ്പെടെ ഇളക്കി വിടാനുള്ള ആസൂത്രിത നീക്കങ്ങളാണ് സംഘടനാപരമായി തന്നെ സി.പി.എം നടത്തിയിട്ടുള്ളത്. അന്നത്തെ പാര്‍ട്ടി സെക്രട്ടറിയുടെയും പ്രതിപക്ഷ നേതാവിന്റെയുമെല്ലാം പ്രതികരണങ്ങള്‍ ഇതിന് സാക്ഷിയാണ്. അദാനി ഗ്രൂപ്പിന് അവിഹിതമായ ഔദാര്യം നല്‍കിയിരിക്കുന്നു എന്നായിരുന്നു അവരുടെ ആരോപണം.

പദ്ധതിക്കായി അഹോരാത്രം പരിശ്രമിച്ച ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളെ പോലും മായ്ച്ചുകളയുന്ന പിണറായി സര്‍ക്കാര്‍ ട്രയല്‍ റണ്ണിന്റെ സമയത്ത് അദ്ദേഹത്തിന്റെ സംഭാവനകളെ വിസ്മരിക്കുകയും പ്രതിപക്ഷ നേതാവിന് സംസാരിക്കാനുള്ള അവസരം പോലും നിഷേധിക്കുകയുമായിരുന്നു. ഇപ്പോള്‍ ഉദ്ഘാടനച്ചടങ്ങിലും അതേ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പ്രതിപക്ഷ നേതാവിനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കം തിരിച്ചിയായപ്പോള്‍ തൊടിന്യായങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. തുറമുഖ മന്ത്രിയുടെ വിശദീകരണങ്ങളാകട്ടെ വെളുക്കാന്‍ തേച്ചത് പാണ്ടായ മട്ടിലുമാണ്. ഏതായാലും സി.പി.എമ്മിന്റെ ഈ നിഴല്‍ യുദ്ധങ്ങള്‍ തന്നെയാണ് കേരളത്തിന്റെ സ്വപ്ന പദ്ധതിയില്‍ യു.ഡി.എഫിനുള്ള പങ്കിന്റെ ഏറ്റവും വലിയ തെളിവ്.

Continue Reading

Trending