Connect with us

kerala

വയനാട് മുണ്ടക്കൈ ദുരന്തം: പ്രധാനമന്ത്രി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: വി.ഡി സതീശന്‍

വീടുകള്‍ നഷ്ടമായവര്‍ക്ക് ടൗണ്‍ഷിപ്പ് ഉണ്ടാക്കി കമ്മ്യൂണിറ്റി ലിവിങ്‌ സാധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു

Published

on

കല്‍പ്പറ്റ: വയനാട്ടിലെ ദുരന്ത മേഖല സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വികസനത്തിലുള്‍പ്പെടെ കാലാവസ്ഥാ മാറ്റം പരിഗണിച്ചുള്ള നയരൂപീകരണമുണ്ടാകണമെന്നും പുനരധിവാസത്തില്‍ കോണ്‍ഗ്രസും യു ഡി എഫും സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം മധ്യമങ്ങളോട് പറഞ്ഞു. വീടുകള്‍ നഷ്ടമായവര്‍ക്ക് ടൗണ്‍ഷിപ്പ് ഉണ്ടാക്കി കമ്മ്യൂണിറ്റി ലിവിങ്‌ സാധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിയമപരമായി വയനാട്ടിലെ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ല. ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ അനുസരിച്ച് L0 മുതല്‍ L4 വരെയാണ്. L3 മുതല്‍ L4 വരെയുള്ള ദുരന്തമാണ് വയനാട്ടിലുണ്ടായതെന്നും L4 അനുസരിച്ചുള്ള പ്രത്യേക ഫിനാന്‍ഷ്യല്‍ പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും വി ഡി സതീശൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ അതുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരന്തത്തിന്റെ ആഴം മനസിലാക്കി മറ്റു സംസ്ഥാനങ്ങളില്‍ ചെയ്യുന്നതു പോലുള്ള സഹായമാണ് വേണ്ടത്.ഇരകളെ പുനരധിവസിപ്പിക്കല്‍ മാത്രമല്ല ദുരന്തമേഖലയില്‍ താമസിക്കുന്നവരെ കൂടി മാറ്റിപ്പാര്‍പ്പിക്കേണ്ടി വരും. മൂന്നാംഘട്ടത്തില്‍ കുട്ടികള്‍ അനാഥരാക്കപ്പെട്ടവരും പ്രായമയവരും വരുമാനം നഷ്ടപ്പെട്ടതുമായ കുടുംബങ്ങളെ പ്രത്യേകമായി പരിഗണിച്ച് ഫാമിലി പാക്കേജ് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തത്തിന് ഇരയായവരുടെ കണക്ക് പോലും ഇതുവരെ കൃത്യമായിട്ടില്ല. എന്നാല്‍ അത് സര്‍ക്കാരിന്റെ കുഴപ്പം കൊണ്ടല്ലന്നും കണാതായവരുടെ എണ്ണത്തിൽ പഞ്ചായത്തിന്റെ കണക്കും ഔദ്യോഗിക കണക്കും തമ്മില്‍ പോലും വ്യത്യാസമുണ്ടെന്നും അതിനേക്കാള്‍ കൂടുതലാണ് കാണാതായവരുടെ എണ്ണമെന്നും അദ്ദേഹംവ്യക്തമാക്കി. അന്യസംസ്ഥാനക്കാരുടെയും ലയങ്ങളില്‍ വാടകയ്ക്ക് താമസിച്ചവരുടെയും വിവരങ്ങള്‍ ലഭ്യമല്ല. വീട് നഷ്ടമായവരും സ്ഥലം ഒന്നാകെ നഷ്ടപ്പെട്ടവരുമുണ്ട്. ക്യാമ്പില്‍നിന്നും എങ്ങോട്ടേക്കാണ് മാറേണ്ടതെന്നതു സംബന്ധിച്ചും വ്യക്തതയില്ലതാവരും ഉണ്ട്. മറ്റു സ്ഥലങ്ങളിലേതു പോലെ വാടകവീടുകള്‍ ലഭിക്കാത്ത സ്ഥലമാണിതെന്നും ഈ സാഹചര്യത്തില്‍ ഒരു മുറിയും ടോയ്‌ലറ്റും അടുക്കളയുമുള്ള താത്കാലിക ഷെല്‍ട്ടറിനെക്കുറിച്ച് ആലോചിക്കണം. അതിന് വേണ്ട എല്ലാ സഹായവും സര്‍ക്കാരിന് നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നിര്‍മ്മിക്കുന്ന നൂറു വീടുകള്‍ ടൗണ്‍ഷിപ്പ് ഉണ്ടാക്കി കമ്മ്യൂണിറ്റി ലിവിങ്‌ ഉണ്ടാക്കുന്ന നിലയിലാണ് ഉദ്ദേശിക്കുന്നത്. ഈ നിര്‍ദ്ദേശം സര്‍ക്കാരിന് മുന്നില്‍ വച്ചിട്ടുണ്ട്. ഓരോ വീടിനും എട്ട് ലക്ഷം രൂപ വീതമാണ് നീക്കിവച്ചിരിക്കുന്നത്. വൃത്തിയുള്ള വീടുണ്ടാക്കി ജീവിക്കേണ്ട സാഹചര്യം ഉണ്ടാക്കിക്കൊടുക്കണം. ഒരു കുട്ടിയുടെ പഠിത്തം പോലും മുടങ്ങിപ്പോകരുത്. സര്‍ക്കാര്‍ സഹായം കിട്ടാത്തവരെ ഞങ്ങള്‍ സഹായിക്കും. എല്ലാവരുടെയും പട്ടിക തയാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പെട്ടിമലയും കവളപ്പാറയും പുത്തുമലയും വയനാടും പോലുള്ള ദുരന്തങ്ങള്‍ ഇനിയും കേരളത്തില്‍ ആവര്‍ത്തിക്കപ്പെടരുത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളും വിവിധ സ്ഥാപനങ്ങളും ഡിപ്പാര്‍ട്ട്‌മെന്റുകളും ഏകോപിപ്പിച്ച് കൊണ്ടുള്ള വാണിങ് സിസ്റ്റം ഡെവലപ് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘സല്യൂട്ട് പ്രിയപ്പെട്ട ശാരദ മുരളീധരന്‍, കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു’; പിന്തുണയുമായി വി.ഡി. സതീശന്‍

തന്റെ ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റെയും തന്റെയും നിറവ്യത്യാസത്തെ കുറിച്ച് സുഹൃത്ത് താരതമ്യം ചെയ്‌തെന്നും ചീഫ് സെക്രട്ടറിയായി ചുമതല ഏറ്റെടുത്തത് മുതല്‍ ഇത്തരം പരിഹാസം നേരിടേണ്ടി വരുന്നുണ്ടെന്നും ശാരദ കുറിച്ചിരുന്നു.

Published

on

നിറത്തിന്റെ പേരില്‍ അപമാനിക്കപ്പെട്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയ ചീഫ് സെക്രട്ടറി ശാരദ മുരളീധരന് പിന്തുണയുമായി വി.ഡി. സതീശന്‍.

തന്റെ ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റെയും തന്റെയും നിറവ്യത്യാസത്തെ കുറിച്ച് സുഹൃത്ത് താരതമ്യം ചെയ്‌തെന്നും ചീഫ് സെക്രട്ടറിയായി ചുമതല ഏറ്റെടുത്തത് മുതല്‍ ഇത്തരം പരിഹാസം നേരിടേണ്ടി വരുന്നുണ്ടെന്നും ശാരദ കുറിച്ചിരുന്നു. ശാരദ എഴുതിയ ഓരോ വാക്കും ഹൃദയസ്പര്‍ശിയാണെന്നും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘സല്യൂട്ട് പ്രിയപ്പെട്ട ശാരദ മുരളീധരന്‍. നിങ്ങള്‍ എഴുതിയ ഓരോ വാക്കും ഹൃദയസ്പര്‍ശിയാണ്. ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ്. കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു’ -എന്നായിരുന്നു സതീശന്റെ പോസ്റ്റ്. അതേസമയം ശാരദ മുരളീധരനു പിന്തുണയുമായി നിരവധി പേരാണ് രംഗത്തുവരുന്നത്.

കഴിഞ്ഞദിവസം തന്നെ കാണാനെത്തിയ ഒരു സുഹൃത്താണ് ഇത്തരത്തില്‍ അധിക്ഷേപ പരാമര്‍ശം നടത്തിയതെന്ന് ശാരദ പറഞ്ഞിരുന്നു.

ശാരദയുടെ ഫേസ്ബുക്ക് കുറിപ്പില്‍നിന്ന്;

”ഇന്ന് രാവിലെ (ബുധനാഴ്ച) ഞാന്‍ ഇട്ട ഒരു പോസ്റ്റാണിത്, പിന്നീട് പ്രതികരണങ്ങളുടെ ബാഹുല്യം കണ്ട് ഞാന്‍ അസ്വസ്ഥനായി ഡിലീറ്റ് ചെയ്തു. ചര്‍ച്ച ചെയ്യേണ്ട ചില കാര്യങ്ങള്‍ അവിടെയുണ്ടെന്ന് ചില അഭ്യുദയകാംക്ഷികള്‍ പറഞ്ഞതിനാലാണ് ഞാന്‍ ഇത് വീണ്ടും പോസ്റ്റ് ചെയ്യുന്നത്.

എന്തിനാണ് ഞാന്‍ ഇക്കാര്യം പ്രത്യേകം ചൂണ്ടിക്കാട്ടി പ്രതിഷേധിക്കുന്നത്. അതേ, എന്റെ മനസിന് മുറിവേറ്റു. കഴിഞ്ഞ ഏഴ് മാസം മുഴുവന്‍ എന്റെ മുന്‍ഗാമിയുമായുള്ള ഇത്തരം താരതമ്യങ്ങളുടെ ഘോഷയാത്രയിലായിരുന്നു.

തീവ്രമായ നിരാശയോടെ നാണക്കേട് തോന്നേണ്ട ഒരു കാര്യമാണെന്ന രീതിയില്‍ കറുത്ത നിറമുള്ള ഒരാള്‍ എന്നു മുദ്ര ചാര്‍ത്തപ്പെടുന്നതിനെപ്പറ്റിയാണിത് (വനിതായായിരിക്കുക എന്ന നിശബ്ദമായ ഉപവ്യാഖ്യാനത്തിനൊപ്പം). കറുപ്പെന്നാല്‍ കറുപ്പ് എന്ന മട്ടില്‍. നിറമെന്ന നിലയില്‍ മാത്രമല്ലിത്.

കറുപ്പ് വെറുമൊരു നിറം മാത്രമല്ല, നല്ലതല്ലാത്ത കാര്യങ്ങളെ, അസ്വസ്ഥതയെ, തണുത്ത സ്വേച്ഛാധിപത്യത്തെ, ഇരുട്ടിന്റെ ഹൃദയത്തെ… പക്ഷേ കറുപ്പിനെ ഇങ്ങനെ നിന്ദിക്കുന്നത് എന്തിനാണ്. കറുപ്പ് എന്നത് പ്രപഞ്ചത്തിലെ സര്‍വവ്യാപിയായ സത്യമാണ്. എന്തിനെയും ആഗിരണം ചെയ്യാന്‍ കഴിവുള്ള, മനുഷ്യകുലത്തിന് അറിയാവുന്ന ഏറ്റവും കരുത്തുറ്റ ഊര്‍ജത്തിന്റെ തുടിപ്പ്. എല്ലാവര്‍ക്കും ചേരുന്ന നിറപ്പൊരുത്തം. ഓഫിസിലേക്കുള്ള ഡ്രസ് കോഡ്, സായാഹ്നവേളയിലെ ഉടയാടയഴക്, കണ്‍മഷിയുടെ കാതല്‍, മഴയുടെ വാഗ്ദാനം, എന്നിങ്ങനെ

നാലുവയസുള്ളപ്പോള്‍ ഞാന്‍ അമ്മയോട് ചോദിച്ചിട്ടുണ്ട്, വീണ്ടും ഗര്‍ഭപാത്രത്തിലേക്ക് തിരിച്ചെടുത്ത് എന്നെ വെളുത്ത നിറമുള്ള കുട്ടിയായി ഒന്നുകൂടെ ജനിപ്പിക്കുമോ എന്ന്. നല്ല നിറമില്ലെന്ന വിശേഷണത്താലാണ് കഴിഞ്ഞ അമ്പത് വര്‍ഷമായി ജീവിക്കുന്നത്.

കറുപ്പിലെ ഭംഗി തിരിച്ചറിയാത്തതില്‍, വെളുത്ത തൊലിയില്‍ ആകൃഷ്ടയായതില്‍ ഉള്‍പ്പെടെ ഇത്തരം വിശേഷണത്തില്‍ ജീവിച്ചതില്‍ എനിക്ക് പ്രായശ്ചിത്വം ചെയ്യേണ്ടതുണ്ട്.

കറുപ്പില്‍ ഞാന്‍ കണ്ടെത്താത്ത സൗന്ദര്യം എന്റെ മക്കളാണ് കണ്ടെത്തിയത്. കറുപ്പിന്റെ പാരമ്പര്യത്തോട് അവര്‍ക്ക് ആരാധനയായിരുന്നു. ഞാന്‍ കാണാതിരുന്ന ഭംഗി അവരതില്‍ കണ്ടത്തിക്കൊണ്ടേയിരുന്നു. കറുപ്പെന്നാല്‍ അതിസുന്ദരമാണെന്ന് അവര്‍ കരുതി. കറുപ്പിന്റെ അഴക് എനിക്കവര്‍ കാട്ടിത്തന്നു. ആ കറുപ്പ് മനോഹരമാണ്, കറുപ്പ് അതിമനോഹരമാണ് ”

 

 

 

Continue Reading

kerala

‘പണം വാങ്ങി രാജീവ് ചന്ദ്രശേഖറിനെ തോൽപ്പിച്ചു’;ബിജെപി നേതാവ് വി.വി രാജേഷിനെതിരെ തിരുവനന്തപുരത്ത് പോസ്റ്റർ

ബിജെപി പ്രതികരണ വേദിയുടെ പേരിലാണ് പോസ്റ്റർ. 

Published

on

തിരുവനന്തപുരം ബിജെപി മുൻ ജില്ലാ പ്രസിഡൻ്റ് വി.വി. രാജേഷിനെതിരെ പോസ്റ്റർ പ്രതിഷേധം. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിലും രാജേഷിൻ്റെ വീടിന് മുന്നിലുമാണ് പോസ്റ്ററുകളുടെ പ്രത്യക്ഷപ്പെട്ടത്.

രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദി രാജേഷാണെന്നാണ് പോസ്റ്ററിലെ പ്രധാന ആരോപണം. ഇയാളുടെ അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ച് അന്വേഷിക്കണമെന്നും പോസ്റ്ററിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി പ്രതികരണ വേദിയുടെ പേരിലാണ് പോസ്റ്റർ.

തിരുവനന്തപുരം പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്നും പണം പറ്റിയ വി.വി. രാജേഷ്, ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്തിയെന്നാണ് പോസ്റ്ററിലെ ആരോപണം. രാജേഷിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും ആവശ്യമുണ്ട്.

തെരഞ്ഞെടുപ്പില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ രാജേഷിനെതിരെ പാര്‍ട്ടി നടപടിയെടുക്കുക, രാജേഷ് അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ടു കെട്ടുക, രാജേഷിന്റെ 15 വര്‍ഷത്തിനുള്ളിലെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് പാര്‍ട്ടി വിശദമായി അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളാണ് പോസ്റ്ററില്‍ ഉന്നയിച്ചിരിക്കുന്നത്.

സംസ്ഥാന നേതൃത്വത്തിലേക്ക് തിരുവനന്തപുരത്ത് നിന്നും മുൻ ജില്ലാ പ്രസിഡൻ്റ് വി.വി. രാജേഷിനെ പരിഗണിക്കാനിരിക്കെയാണ് ഈ വാർത്ത പുറത്തെത്തുന്നത്.

Continue Reading

gulf

ഹജ്ജ് യാത്രക്കാരോട് എന്തിനീ അനീതി

കേരളത്തില്‍ നിന്നുള്ള മറ്റു രണ്ട് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളായ കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്കാളും 41000 രൂപയാണ് ഇത്തവണ കോഴിക്കോട് വഴി ഹജ്ജിന് പോകുന്നവര്‍ നല്‍കേണ്ടിവരുന്നത്.

Published

on

കോഴിക്കോട് നിന്നുള്ള ഹജ്ജ് യാത്രാ നിരക്കു വര്‍ധനവ് ഇത്തവണയും തുടരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്. കേരളത്തില്‍ നിന്നുള്ള മറ്റു രണ്ട് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളായ കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്കാളും 41000 രൂപയാണ് ഇത്തവണ കോഴിക്കോട് വഴി ഹജ്ജിന് പോകുന്നവര്‍ നല്‍കേണ്ടിവരുന്നത്. കഴിഞ്ഞ തവണ ഇത് 35000 ലധികം രൂപയായിരുന്നു. വ്യാപകമായ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ തവണ തന്നെ നിരക്കില്‍ മാറ്റമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും അതുണ്ടായില്ലെന്നു മാത്രമല്ല, ഇത്തവണ അതിനേക്കാള്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കോഴിക്കോട് 135828 രൂപ, കൊച്ചി 93231 രൂപ, കണ്ണൂര്‍ 94248 രൂപ എന്നിങ്ങനെയാണ് ഇത്തവണത്തെ യാത്രാ നിരക്ക്. കേരളത്തിലെ എംബാര്‍ക്കേഷന്‍ പോയിന്റുകളായ കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളെ അപേക്ഷിച്ച് കോഴിക്കോട് നിന്നുള്ള തീര്‍ത്ഥാടകര്‍ നല്‍കേണ്ടി വരുന്ന അമിത യാത്രാക്കൂലിയെ ചോദ്യം ചെയ്തുകൊണ്ട് ഹാരിസ് ബി രാന്‍ എം.പി കേന്ദ്ര വ്യോമയാന വകുപ്പ് സെക്രട്ടറിയെ നേരില്‍ കണ്ടിരുന്നു. മലബാറില്‍ നിന്നുള്ള സാധാരണക്കാരായ ഹജ്ജ് യാത്രക്കാര്‍ക്കാര്‍ക്ക് താങ്ങാനാവാത്ത യാത്രക്കൂലിയില്‍ ഇളവ് അനുവദിക്കണമെന്ന് ആവഷ്യപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ നിവേദനം. എന്നാല്‍ ഒരു തരത്തിലുള്ള നി രക്കുമാറ്റവുമുണ്ടാകുകയില്ലെന്നാണ് വ്യോമയാന മന്ത്രാലയം അറിയിച്ചത്. ഭൂമിശാസ്ത്രപരമായ വ്യത്യാസം, റൂട്ടുകളിലെ പ്രത്യേകത, വിമാന ലഭ്യത തുടങ്ങിയ വ്യത്യസ്ത ഘടകങ്ങള്‍ കാരണം വ്യത്യസ്ത എമ്പാര്‍ക്കേഷന്‍ പോയന്റുകളെ നേരിട്ട് താരതമ്യം ചെയ്യാന്‍ കഴിയില്ലന്നും കേരളത്തിലെ മറ്റു വിമാനത്താവളങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കോഴിക്കോട്ടെ ഉയര്‍ന്ന വിമാന നിരക്കുകള്‍ ഭൂമി ശാസ്ത്രപരമായ പരിമിതികളുടെയും (ടേബിള്‍ടോപ്പ് റണ്‍ വേ), കുറഞ്ഞ യാത്രക്കാരുടെ എണ്ണം, വൈഡ്‌ബോഡി വിമാന പ്രവര്‍ത്തനങ്ങളെ തടയുന്ന റണ്‍വേ നിയന്ത്രണങ്ങള്‍, സീറ്റുകളുടെയും യാത്രക്കാരുടെയും എണ്ണക്കുറവ് തുടങ്ങിയ കാരണങ്ങളാണ് നിരക്കുവര്‍ധനവിന്റെ ആധാരമെന്നുമാണ് സര്‍ക്കാറിന്റെ ഭാഷ്യം. കോഴിക്കോട് നിന്നും 2024ല്‍ ഹജ്ജിന് നിര്‍ദേശിക്കപ്പെട്ട തീര്‍ത്ഥാടകരുടെ എണ്ണം 9770 ആയിരുന്നുവെന്നും എന്നാല്‍ 2025ല്‍ ഇത് 5591 മാത്രമായി കുറഞ്ഞതുവഴി തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടായിട്ടും വിമാനചാര്‍ജ്ജില്‍ മാറ്റമില്ലതെ തുടരു കയാണെന്നും കേന്ദ്രം പറയുന്നു.

എന്നാല്‍ ഒരു നീതീകരണവുമില്ലാത്ത വിമാന ചാര്‍ജ് വര്‍ധനയാണ് കോഴിക്കോട് വിമാനത്താവളം വഴിയുള്ള ഹജ്ജ് യാത്രക്ക് താര്‍ത്ഥാടകര്‍ താല്‍പര്യപ്പെടാത്തത് എന്നതാണ് വസ്തുത. നിരക്ക് വര്‍ധന ഇത്തവണയും തുടരുമെന്നുറപ്പായതോടെ കോഴിക്കോട് വഴിയാത്ര ഉദ്ദേശിച്ച 3000ത്തോളം പേര്‍ യാത്ര കണ്ണൂര്‍ വഴിയാക്കാന്‍ ഇപ്പോള്‍ തന്നെ ആവശ്യപ്പെട്ടുകഴിഞ്ഞിരിക്കുകയാണ്. കോഴിക്കോട് നിന്ന് വലിയ വിമാനങ്ങള്‍ പറത്താനുള്ള സൗകര്യമില്ലാത്തതിനാല്‍ എയര്‍ ഇന്ത്യ മാത്രമാണ് ടെണ്ടറില്‍ പങ്കെടുക്കുന്നതെന്നും അവര്‍ ക്വാട്ട് ചെയ്യുന്ന തുകക്ക് കരാര്‍ ഉറപ്പിക്കുകയാണ് ചെയ്യുന്നതെന്നും അതിനാല്‍ നിരക്കിന്റെ കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തുകയാണ് ഇതുമായി ബന്ധപ്പെട്ടുള്ള എല്ലാ ആവശ്യങ്ങളോടുമുള്ള കേന്ദ്ര സര്‍ക്കാറിന്റെ സമീപനം. പാര്‍ലമെന്റംഗങ്ങളുള്‍ പ്പെടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളും ഇതര സംഘടനകളുമെല്ലാം ഇക്കാര്യത്തില്‍ നിരന്തരമായി സര്‍ക്കാറിനെ സമീപിക്കുമ്പോഴും അവരോടെല്ലാമുള്ള സര്‍ക്കാര്‍ സമീപനം നിസംഗതയുടേതാണ്. വിഷയം സുപ്രീംകോടതിയില്‍ വരെയെത്തിയത് കാര്യത്തിന്റെ ഗൗരവം അ ധികൃതര്‍ക്ക് വ്യക്തമാകാന്‍ പര്യാപ്തമാണ്.

കോഴിക്കാട് വിമാനത്താവള വികസനം പൂര്‍ത്തീകരിക്കേണ്ടതും വലിയ വിമാനങ്ങളുള്‍പ്പെടെയുള്ളവ ഇറങ്ങാനുള്ള സാഹചര്യം ഒരുക്കേണ്ടതും ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പു വരുത്തുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്തത്തിന്റെ ഭാഗാമായാണ് അതിനെ കാണേണ്ടത്. എന്നാല്‍ ആ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചക്ക് ജനങ്ങള്‍ ബലിയാടായി മാറുന്ന അവസ്ഥയാണ് കോഴിക്കോട് വിമാനത്താവളത്തിന്റെ കാര്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. നിരന്തരം വിമാനങ്ങളും നിറയെ യാത്രക്കാരുമുണ്ടായിരുന്ന കരിപ്പൂരിനെ ഇന്നത്തെ അവസ്ഥയിലേക്കെത്തിച്ചത് കേന്ദ്ര സര്‍ക്കാറിന്റെ അവഗണനാപരമായ സമീപനം കൊണ്ടാണെന്നത് അവിതര്‍ക്കിതമാണ്. പശ്ചാത്തല സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊടുത്തിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിന്റെ ഭാഗമാണ്, ഒരു കാലത്ത് കേരളത്തിലെ ഒരേയൊരു ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായിരുന്ന കരിപ്പൂരിനുണ്ടായിരിക്കുന്ന ഈ ദുസ്ഥിതി. ഇനിയെങ്കിലും ഈ അനീതിക്കെതിരെ കണ്ണുതുറക്കുകയും ഇത്തവണ തന്നെ ഇതിന് പരിഹാരം കാണാനുള്ള ശ്രമവും വ്യോമയാന മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടതുണ്ട്. ഹജ്ജ് കര്‍മം നിര്‍വഹിക്കുകയെന്നത് ഓരോ വിശ്വാസിയുടെയും ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ്. അതിനായി സൊരുക്കൂട്ടുന്ന പണത്തിന് ഒരായുസിന്റെ തന്നെ മൂല്യമുണ്ട്. ആ പണം ചൂഷണം ചെയ്യപ്പെടുന്നത് ഒരിക്കലും പൊറുക്കാനാകാത്ത അപരാധമാണെന്ന് തിരിച്ചറിയാന്‍ ഭരണകൂടത്തിന് സാധിക്കേണ്ടതുണ്ട്.

Continue Reading

Trending