Connect with us

EDUCATION

എയ്ഡഡ് സ്കൂളുകളിൽ കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

Published

on

എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) യോഗ്യതയില്ലാത്ത അധ്യാപകരെ ഒഴിവാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ്. സ്‌കൂളുകളില്‍ കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ നിയമിച്ച മാനേജര്‍മാരെ അയോഗ്യരാക്കുമെന്നും മുന്നറിയിപ്പുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കാതെയും ചട്ടവിരുദ്ധമായും യോഗ്യതയില്ലാത്ത അധ്യാപകരെ നിയമിക്കുകയും സ്ഥാനക്കയറ്റം നല്‍കുകയും ചെയ്യുന്ന മാനേജര്‍മാരെ അയോഗ്യരാക്കാന്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കണമെന്ന് എസ്. ഷാനവാസ് നിര്‍ദേശിച്ചു.

2019-20 അധ്യയനവര്‍ഷത്തില്‍ കെ-ടെറ്റ് യോഗ്യതയുള്ളവരെ മാത്രമേ അധ്യാപകരായി നിയമിക്കാവൂ എന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കെ.-ടെറ്റ് ഉള്ളവര്‍ക്ക് മാത്രമേ സ്ഥാനക്കയറ്റം നല്‍കാവൂവെന്നും ഉത്തരവിട്ടിരുന്നു.

എന്നാല്‍ ഈ ഉത്തരവുകള്‍ ലംഘിച്ച് നിരവധി എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റുകള്‍ അധ്യാപകനിയമനം നടത്തിയെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. നിലവിലെ തീരുമാനം അനുസരിച്ച് ഇതിനോടകം എയ്ഡഡ് സ്‌കൂളുകളില്‍ സ്ഥാനക്കയറ്റം ലഭിച്ചവര്‍ക്ക് അവര്‍ കെ-ടെറ്റ് എന്നാണോ പാസാകുന്നത് ആ തീയതി മുതല്‍ മാത്രമേ സ്ഥാനക്കയറ്റം നല്‍കാന്‍ സാധിക്കുകയുള്ളു.

ഇത്തരം അട്ടിമറികള്‍ കാരണം യോഗ്യതയുള്ള അധ്യാപകരാല്‍ പഠിപ്പിക്കപ്പെടാനുള്ള കുട്ടികളുടെ അവകാശം ലംഘിക്കപ്പെടുന്നതായും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞു. അക്കാരണത്താല്‍ കെ-ടെറ്റ് ഇല്ലാത്തവരെ ഉടന്‍ സര്‍വീസില്‍ നിന്നൊഴിവാക്കാനും ചട്ടവിരുദ്ധമായ സ്ഥാനക്കയറ്റങ്ങള്‍ റദ്ദാക്കാനുമാണ് വിദ്യാഭ്യാസ ബോര്‍ഡിന്റെ തീരുമാനം.

2011ല്‍ കേരള വിദ്യാഭ്യാസ അവകാശ ചട്ടങ്ങള്‍ നിലവില്‍ വന്നതോടെ കെ-ടെറ്റ് യോഗ്യത നേടാനുള്ള സമയപരിധി അഞ്ചുവര്‍ഷമായിരുന്നു. അതായത് എയ്ഡഡ് സ്‌കൂളുകളില്‍ 2012 ജൂണ്‍ ഒന്ന് മുതല്‍ 2019-20 അധ്യയനവര്‍ഷം വരെ നിയമിതരായ അധ്യാപകരില്‍ കെ-ടെറ്റ് ഇല്ലാത്തവര്‍ക്ക് അത് നേടാന്‍ 2020-21 അധ്യയനവര്‍ഷം വരെ സമയം ലഭിച്ചിട്ടുണ്ട്.

ഈ പശ്ചാത്തലത്തില്‍ അവസാന അവസരം എന്ന നിലയില്‍ പൊതുവിദ്യാഭ്യാസ ബോര്‍ഡ് പ്രത്യേകമായി പരീക്ഷയും നടത്തി. തുടര്‍ന്ന് കെ-ടെറ്റ് നേടാന്‍ കഴിയാത്ത അധ്യാപകര്‍ക്ക് 10 ഓളം അവസരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഡയറക്ടര്‍ പറയുന്നു. എന്നാല്‍ ഇത്തരത്തിലുള്ള അവസരങ്ങള്‍ ലഭ്യമാക്കിയിട്ടും ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്നത് നടപടിക്ക് വിധേയമാക്കേണ്ട വിഷയങ്ങളാണെന്നും ഡയറക്ടര്‍ പറഞ്ഞു.

EDUCATION

പൊതുപരീക്ഷാ ചോദ്യപേപ്പറുകളിൽ വീണ്ടും അക്ഷരത്തെറ്റുകൾ; ബയോളജി പരീക്ഷയിൽ മാത്രം 14 തെറ്റുകള്‍

‘വ്യത്യാസത്തിന് പകരം വൈത്യാസം’

Published

on

പൊതുപരീക്ഷാ ചോദ്യപേപ്പറുകളിൽ വീണ്ടും അക്ഷരത്തെറ്റുകൾ . പ്ലസ് വൺ ബയോളജി, കെമിസ്ട്രി പരീക്ഷകളിലെ ചോദ്യങ്ങളിലാണ് അക്ഷരത്തെറ്റ്. ബയോളജി പരീക്ഷയിൽ മാത്രം 14 തെറ്റുകളാണുള്ളത്. ചോദ്യ നിർമാണത്തിലും പ്രൂഫ് റീഡിങ്ങിലും ഗുരുതര വീഴ്ചയാണെന്ന് അധ്യാപകർ പറഞ്ഞു.

ദ്വിബീജപത്ര സസ്യം എന്നതിന് പകരം ദി ബീജ പത്രസസ്യം എന്ന് അച്ചടിച്ചിരിക്കുന്നു. അവായൂ ശ്വസനം എന്നതിന് പകരം അച്ചടിച്ചിരിക്കുന്നത് ആ വായൂ ശ്വസനം എന്ന്. വ്യത്യാസത്തിന് പകരം വൈത്യാസം, സൈക്കിളിൽ എന്നതിന് പകരം സൈക്ലിളിൽ എന്നും ചോദ്യത്തിൽ വിപലീകരിച്ചെഴുതുക, ബാഹ്യസവിഷേത, അറു ക്ലാസുകൾ എന്നിങ്ങനെയും തെറ്റുകൾ ആവര്‍ത്തിക്കുന്നു.

Continue Reading

EDUCATION

അക്ഷരത്തെറ്റുകള്‍ ആവര്‍ത്തിച്ച് പ്ലസ് ടു മലയാളം ചോദ്യപേപ്പര്‍

നാലാമത്തെ ചോദ്യത്തിൽ ‘താമസം’ എന്ന വാക്കിന് പകരം ‘താസമം’ എന്നാണ് അച്ചടിച്ചു വന്നിരിക്കുന്നത്.

Published

on

അക്ഷരതെറ്റുകൾ കൊണ്ട് നിറഞ്ഞ് പ്ലസ് ടു മലയാളം ചോദ്യപേപ്പർ.14 അക്ഷരതെറ്റുകളാണ് ചോദ്യപേപ്പറിൽ കണ്ടെത്തിയത്. ഒഎൻവിയുടെ ഒരു കവിതയിൽ മാത്രം മൂന്ന് അക്ഷരത്തെറ്റുകളാണുള്ളത്.

പ്രയോഗങ്ങളിലും വ്യാകരണത്തിലും പിശകുകൾ ഉണ്ടെന്ന് പരാതിയുണ്ട്. നാലാമത്തെ ചോദ്യത്തിൽ ‘താമസം’ എന്ന വാക്കിന് പകരം ‘താസമം’ എന്നാണ് അച്ചടിച്ചു വന്നിരിക്കുന്നത്.

ഇതിന് പുറമെ ‘സച്ചിനെക്കുറിച്ച്’ എന്നതിന് പകരം ‘സച്ചിനെക്കറിച്ച്’ എന്നതടക്കം നിരവധി തെറ്റുകളും ചോദ്യപേപ്പറിൽ കാണാം. ഇതുപോലെ പല ചോദ്യങ്ങളിലും നിരവധി അക്ഷരത്തെറ്റുകള്‍ കടന്നുകൂടിയെന്ന് അധ്യാപകര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. അക്ഷരത്തെറ്റിന് പുറമെ പല ചോദ്യങ്ങളിലും വ്യാകരണ പിശകും ഉണ്ടെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

Continue Reading

EDUCATION

വിദ്യാഭ്യാസത്തിന്റെ പവിത്രത നശിപ്പിക്കരുത്

Published

on

വിദ്യാഭ്യാസത്തിന്റെ പവിത്രത നമ്മുടെ രാജ്യത്തെ പരീക്ഷാ സമ്പ്രദായത്തെ ആശ്രയിച്ചിരിക്കുന്നു. വിദ്യാഭ്യാസവും പരിക്ഷകളും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങള്‍ പോലെയാണ്. അവ പരസ്പര പൂരകങ്ങളാണ്. ഒന്ന് മറ്റൊന്നിനെ മെച്ചപ്പെടുത്തുന്നതാണ്. ഇക്കാര്യങ്ങളെല്ലാം പരീക്ഷ നടത്തിപ്പിന് ഉത്തരവാദപ്പെട്ടവര്‍ക്കെല്ലാം ബോധ്യമുണ്ടാകേണ്ടതുമാണ്. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, നമ്മുടെ വിദ്യാഭ്യാസ വകുപ്പ് പരീക്ഷയെ വളരെ ലാഘവത്തോടെയാണ് കാണുന്നത്. കുട്ടികളുടെ ഭാവി തന്നെ അവതാളത്തിലാക്കുന്ന താളത്തിലാക്കുന്ന സമീപനമാണ് വകുപ്പില്‍ നിന്നുണ്ടാകുന്നത്. പിണറായി സര്‍ക്കാറിലെ മറ്റു വകുപ്പുകളെ പോലെ വിദ്യാഭ്യാസ വകുപ്പും നാഥനില്ലാ കളരിയാണ്. അവിടെ തോന്നിയപോലെയൊക്കെയാണ് കാര്യങ്ങള്‍ നടക്കുന്നത്. ഒന്നിനും ഒരു വ്യവസ്ഥയില്ല. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഇയ്യിടെയുണ്ടായ ചോദ്യപേപ്പര്‍ ചോര്‍ച്ച. പത്താം ക്ലാസിന്റെയും പ്ലസ് വണ്ണിന്റെയും ക്രിസ്മസ് പരീക്ഷാ ചോദ്യ ക്കടലാസുകളാണ് എം.എസ് സൊല്യൂഷന്‍സ് യുട്യൂബ് ചാനലിലൂടെ ചോര്‍ന്നത്. എന്നാല്‍ അതിനെ ന്യായീകരിക്കുന്ന സമീപനമാണ് വിദ്യാഭ്യാസ മന്ത്രിയില്‍നിന്നും വകുപ്പില്‍ നിന്നുമുണ്ടായത്. ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ അവകാശവാദം. വളരെ ലാഘവത്തോടെയായിരുന്നു സംഭവത്തെ വിദ്യാഭ്യാസ വകുപ്പ് സമീപിച്ചത്. എന്നാല്‍ ഇന്നലെ ഹൈക്കോടതിക്കുതന്നെ വകുപ്പിനെതിരെ വടി എടുക്കേണ്ടി വന്നു. ചോദ്യപേപ്പര്‍ ചോര്‍ന്നത് പരീക്ഷാ പ്രക്രിയയിലും വിദ്യാര്‍ഥികളിലും കാര്യമായ സ്വാധീനം ചെലുത്തുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചത് വിദ്യാഭ്യാസ വകുപ്പിന് പാഠമാകേണ്ടതുണ്ട്. പരീക്ഷയുടെ പവിത്രത നിലനിര്‍ത്തണമെന്നും ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ ഉറവിടം കണ്ടു പിടിക്കണമെന്നും എം.എസ് സൊല്യൂഷന്‍ സി.ഇ.ഒയുടെ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഉത്തരവില്‍ കോടതി പറഞ്ഞത് സര്‍ക്കാറിനുള്ള മുന്നറിയിപ്പാണ്.

പൊതു വിദ്യാലയങ്ങളിലെ പരീക്ഷകളുടെ വിശ്വാസ്യത തകര്‍ക്കുന്ന തരത്തില്‍ ചോദ്യപേപ്പറുകള്‍ ചോരുന്ന സംഭവം ഗൗരവത്തോടെയാണ് കാണേണ്ടത്. ചോദ്യക്കടലാസ് ചോര്‍ത്തിയ മലപ്പുറത്തെ സ്വകാര്യ സ്‌കൂളിലെ പ്യൂണ്‍ അബ്ദുല്‍ നാസറിന്റെ അറസ്റ്റോടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന മന്ത്രിയുടെ വാദം തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനുപിന്നാലെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച കേസില്‍ ഓണ്‍ലൈന്‍ ട്യൂഷന്‍ സ്ഥാപനമായ എം.എസ് സൊലൂഷന്‍സ് സി.ഇ.ഒ ഷുഹൈബ് കീഴടങ്ങുകയും ചെയ്തു. കേസില്‍ ഒന്നാം പ്രതിയാണ് ഷുഹൈബ്. അധ്യാപകരായ ഫഹദ്, ജിഷ്ണു എന്നിവരെയും ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്ലസ് വണ്‍ സയന്‍സിന്റെ നാലു വിഷയങ്ങളാണ് നാസര്‍ ചോര്‍ത്തി നല്‍കിയത്. മുന്‍വര്‍ഷങ്ങളിലും ചോദ്യങ്ങള്‍ ചോര്‍ത്തിയതായി നാസര്‍ മൊഴി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടന്ന പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചകളാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പ്രധാന തെളിവുകളായുള്ളത്. കഴിഞ്ഞ ഓണ പരീക്ഷയില്‍ മുന്‍ പരീക്ഷകളിലൊന്നും വരാത്ത മിസ്റ്റര്‍ ത്രോട്ട് എന്ന റിംഗ് മാസ്റ്ററുടെ ചോദ്യം ചോദിക്കുമെന്ന് എം.എസ് സൊല്യൂഷന്‍ പ്രവചിച്ചിരുന്നു. ഇതേ പരീക്ഷയില്‍ തന്നെ ന്യൂസ് റിപ്പോര്‍ട്ട് തയ്യാറാക്കുക എന്ന 25ാമത്തെ ചോദ്യവും എം.എസ് സൊല്യൂഷന്‍സ് പ്രവചിച്ചതാണ്. ഇക്കഴിഞ്ഞ അര്‍ധ വാര്‍ഷിക പരീക്ഷയില്‍ പത്താംക്ലാസ് ഇംഗ്ലീഷ് പേപ്പറില്‍ വന്ന 18 മുതല്‍ 26 വരെയുള്ള എല്ല ചോദ്യങ്ങളും എം.എസ് സൊല്യൂഷന്‍സ പ്രവചിച്ച രീതിയില്‍ തന്നെയാണ് വന്നത്. സാധാരണ നിലയില്‍ ഇംഗ്ലീഷ് പരീക്ഷയില്‍ പാസേജ് ചോദ്യത്തില്‍ അഞ്ച് ചോദ്യങ്ങളാണ് ഉണ്ടാകാറുള്ളത്. എന്നാല്‍, ഇക്കുറി ആറ് ചോദ്യങ്ങള്‍ ഉണ്ടാകുമെന്ന് എം.എസ് സൊല്യൂഷന്‍സ് പ്രവചിച്ചിരുന്നു. ആറാമത്തെ ചോദ്യം ഏത് തരത്തിലാകുമെന്നും പ്രവചിച്ചു. ചോദ്യപേപ്പര്‍ നേരത്തെ കാണാത്ത ഒരാള്‍ക്ക് ഇത്തരത്തില്‍ പ്രവചനം നടത്താന്‍ കഴിയില്ല. കെമിസ്ട്രി അധ്യാപകനായ ഷുഹൈബ് ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യങ്ങള്‍ ഇത്തരത്തില്‍ കൃത്യമായി പ്രവചിച്ചതില്‍നിന്ന് തന്നെ ചോദ്യപേപ്പര്‍ ചോര്‍ച്ച നടന്നതായി വ്യക്തമായിരുന്നു.

ചോദ്യക്കടലാസ് ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് മലപ്പുറത്തെ അണ്‍എയ്ഡഡ് സ്‌കൂളിലെ പ്യൂണിനെ ക്രൈം ബ്രാഞ്ച് പിടികൂടിയ പശ്ചാത്തലത്തില്‍ വകുപ്പുതല നടപടികള്‍ ആരംഭിക്കാന്‍ പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസിന് നിര്‍ദേശം നല്‍കിയതും മറ്റൊരു പ്രഹസനമാണ്. അണ്‍എയ്ഡഡ് സ്‌കൂളിലെ പ്യൂണിനെതിരെ സര്‍ക്കാര്‍ തലത്തില്‍ എന്ത് വകുപ്പുതല നടപടിയാണ് സ്വീകരിക്കാനാകുകയെന്നത് കണ്ടറിയണം.

നമ്മുടെ പവിത്രമായ വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള ഏതൊരു നീക്കത്തെയും ശക്തമായി എതിര്‍ക്കേണ്ടതുണ്ട്. ഭാവിയില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളും സ്വീകരിക്കണം. വിദ്യാഭ്യാസ മന്ത്രി ഇനിയെങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കണം. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും ഭാവി കഷ്ടത്തിലാക്കുന്ന നടപടികളില്‍ നിന്ന് എല്ലാവരും പിന്മാറണം.

 

Continue Reading

Trending