Connect with us

kerala

ഉള്ളിവില ധനമന്ത്രിയുടെ തട്ടിപ്പ് തെളിവുസഹിതം പൊളിച്ച് വി.ടി ബല്‍റാം

ടോക്കണിസം കൊണ്ട് പ്രശ്ന പരിഹാരമുണ്ടാവില്ല

Published

on

സവാള വിലക്കയറ്റത്തിൽ സർക്കാർ നടത്തുന്ന മാർക്കറ്റ് ഇൻറർവെൻഷനേക്കുറിച്ച് ധനമന്ത്രിയുടെ വിശദീകരണം കണ്ടു. പതിവുപോലെ അദ്ദേഹം എല്ലാമറിയുന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ, ബാക്കി എല്ലാവരും വിഡ്ഢിത്തം പറയുന്നവർ എന്ന പരപുച്ഛം തന്നെയാണ് വിശദീകരണത്തിൻ്റെ ആകത്തുക. ഏതായാലും പോളിടെക്നിക്കിൽ പോയി സാമ്പത്തിക ശാസ്ത്രം പഠിക്കാത്തവരും ഇന്നാട്ടിലെ പൗരന്മാരാണല്ലോ. അവർക്ക് മനസ്സിലാവുന്ന രീതിയിൽ കാര്യങ്ങൾ വിശദീകരിക്കുക എന്നത് കൂടി ജനാധിപത്യത്തിൽ ഭരണാധികാരികളുടെ ഉത്തരവാദിത്തമാണ്.
വിലക്കയറ്റം പിടിച്ചു നിർത്താൻ 75 ടൺ ഇറക്കുമതി ചെയ്യും, അതിൻ്റെ ഭാഗമായുള്ള 25 ടൺ എത്തി, ബാക്കി 50 ടൺ കൂടി എത്തും എന്ന കൃഷി വകുപ്പ് മന്ത്രിയുടെ വാചകം ഉദ്ധരിച്ചു കൊണ്ടുള്ള പത്രവാർത്തയാണ് എൻ്റെ ആദ്യ പോസ്റ്റിന് ആധാരം. ധനമന്ത്രി ഈ ഇറക്കുമതിക്കണക്കിനെ തിരുത്തുന്നില്ല. “ഇതുകൊണ്ട് നിർത്തുമെന്ന് ആര് പറഞ്ഞു” എന്നാണദ്ദേഹത്തിൻ്റെ ലൈൻ. എന്നാലും എത്ര ടണ്ണാണ് സർക്കാർ കുറഞ്ഞ വിലക്ക് മാർക്കറ്റിൽ ഇറക്കാൻ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹത്തിനും വ്യക്തമാക്കാൻ കഴിയുന്നില്ല. വിലയുടെ കാര്യത്തിൽ എന്തെങ്കിലുമൊരു ചലനമുണ്ടാക്കാൻ എങ്ങനെയാണ് ഈ നാമമാത്രമായ ഇടപെടൽ കൊണ്ട് കഴിയുക എന്നത് വിശദീകരിക്കാനും സാമ്പത്തിക ശാസ്ത്രജ്ഞനായ അദ്ദേഹം തയ്യാറാവുന്നില്ല. അതൊക്കെ കാത്തിരുന്ന് കണ്ടോളൂ എന്നാണദ്ദേഹത്തിൻ്റെ അവകാശവാദം.
ആഴ്ചയിൽ ഏതാണ്ട് 25000 ടൺ ആണ് കേരളത്തിൻ്റെ ഡിമാൻഡ് എന്ന് ഞാൻ പറഞ്ഞതിനെ ധനമന്ത്രിയേതായാലും ഖണ്ഡിക്കുന്നില്ല. അതിലേക്ക് ഒരു 75 ടൺ സർക്കാരിൻ്റെ വകയായി സപ്ലൈ വർദ്ധിപ്പിച്ചാൽ അത് സപ്ലൈ കർവിനെ എത്രകണ്ട് വലത്തേക്ക് നീക്കാൻ ഉതകും എന്ന് ഒരു ഗ്രാഫ് വച്ച് വിശദീകരിക്കാൻ അദ്ദേഹത്തിന് കഴിയുമോ?
75 ടൺ എന്നത് കേവലം നാല് ലോറി ലോഡ് സവാള മാത്രമാണെന്നും മൂന്നര കോടി ജനങ്ങൾ ഏതാണ്ട് നിത്യേനയെന്നോണം ഉപയോഗിക്കുന്ന ഒരു ഭക്ഷ്യവസ്തുവിൻ്റെ കാര്യത്തിൽ ഈ നാല് ലോഡ് എന്നത് കടലിൽ കായം കലക്കുന്നത്ര ഇമ്പാക്റ്റ് മാത്രമേ ഉണ്ടാക്കൂ എന്നുമാണ് ഞാൻ പറഞ്ഞത്. 75 എന്നത് 250 ടൺ ആയാലും അത് കാര്യമായ വ്യത്യാസമുണ്ടാക്കാൻ പോകുന്നില്ല. കേരളത്തിനാവശ്യമായ മൊത്തം സവാളയും (എൻ്റെ കണക്കിൽ ആഴ്ചയിൽ 25000 ടൺ) സർക്കാർ വിലകുറച്ച് വിറ്റാൽ മാത്രമേ വിലക്കയറ്റം പിടിച്ചു നിർത്താൻ കഴിയൂ എന്നൊന്നും ഇവിടെ ഞാനടക്കം ആരും വാദിച്ചിട്ടില്ല. ഇല്ലാത്ത അത്തരമൊരു വാദം എൻ്റെ വായിൽ തിരുകുന്നത് ഒരു ധനമന്ത്രിക്ക് ചേർന്ന പണിയല്ല. എന്നാൽ മൊത്തത്തിൽ കേരളത്തിന് ആവശ്യമായതിൻ്റെ ഒരു ശതമാനം പോലും സർക്കാരാഭിമുഖ്യത്തിൽ വിലകുറച്ച് ലഭ്യമാക്കിയില്ലെങ്കിൽ പിന്നെ എങ്ങനെയാണ് അതിനെ ഒരു “ഇടപെടൽ” എന്ന് വിശേഷിപ്പിക്കാൻ സാധിക്കുക എന്നതാണ് മനസ്സിലാവാത്തത്. എൻ്റെ പോസ്റ്റിൽ പഞ്ചായത്തും വാർഡുമൊക്കെത്തിരിച്ച് കണക്ക് പറഞ്ഞത് 75 ടൺ എന്നത് കേരളമെന്ന സംസ്ഥാനത്തെ സംബന്ധിച്ച് എത്ര ചെറിയ ഒരു ക്വാണ്ടിറ്റി ആണെന്ന് വിശദീകരിക്കാനാണെന്ന കാര്യം തോമസ് ഐസക്കിന് മനസ്സിലാകാത്തതാവില്ല. ഏതായാലും ഉള്ളിയുടെ കാര്യത്തിൽ നാളിതുവരെയുള്ള മാർക്കറ്റ് ഇൻ്റർവെൻഷൻ്റെ അനുഭവത്തിൽ മാർജിനൽ ഡിമാൻഡ് ആയി ധനവകുപ്പും സ്റ്റാറ്റിസ്റ്റിക്സ് വകുപ്പുമൊക്കെ കണക്കാക്കുന്നത് എത്ര ടണ്ണാണ് എന്നതെങ്കിലും ധനമന്ത്രി വിശദീകരിക്കേണ്ടിയിരുന്നു. അതനുസരിച്ചുള്ള ഇറക്കുമതി ഉണ്ടെങ്കിൽ പിന്നെ ആർക്കും തർക്കമില്ല.
കമ്പോളത്തിലേക്ക് പുതുതായി എത്തുന്ന ചരക്കിൻ്റെ അളവ്, കമ്പോളത്തിലെ അതിൻ്റെ ലേല വില, കഴിഞ്ഞ കുറച്ച് കാലത്തെ ശരാശരി വില എന്നിവയൊക്കെ കണക്കിലെടുത്തു കൊണ്ടുള്ള ഒരു വെയ്റ്റഡ് ആവറേജ് കോസ്റ്റ് മോഡൽ വച്ചുകൊണ്ട് മാത്രമേ വിലനിയന്ത്രണത്തേക്കുറിച്ചുള്ള ഏത് ചർച്ചയും യുക്തിസഹമാകൂ എന്നത് ധനകാര്യ വിദഗ്ദനായ തോമസ് ഐസക്കിന് അറിയാത്തതാവില്ല. ഇതിൽ ഫ്രഷ് അറൈവൽ വോള്യം ഡിമാൻഡിനേക്കാൾ കൂടുതലും ലേലവില ശരാശരിയേക്കാൾ താഴേക്ക് പോകുകയും ചെയ്യുന്ന തരത്തിലുള്ള ട്രെൻഡ് കുറച്ച് ദിവസമെങ്കിലും തുടർന്നാൽ മാത്രമേ റീറ്റെയിൽ വില കുറയുന്ന പ്രവണത സൃഷ്ടിക്കാൻ കഴിയുകയുള്ളൂ. അതുകൊണ്ടാണ് ഫ്രഷ് അറൈവൽ വോള്യം എത്രയാണെന്നത് വിലയുടെ കാര്യത്തിൽ നിർണ്ണായകമാണെന്ന് പറയുന്നത്.
87 രൂപക്ക് കേരളത്തിലെമ്പാടും കേരള ചിക്കൻ ലഭ്യമാക്കും എന്ന ധനമന്ത്രിയുടെ മുൻ പ്രഖ്യാപനം എന്തുകൊണ്ടാണ് യാഥാർത്ഥ്യമാവാത്തതെന്ന് അദ്ദേഹത്തിന് ഈ മാർജിനൽ ഡിമാൻഡ്, മാർജിനൽ സപ്ലൈ, പ്രൈസ് ഇലാസ്റ്റിസിറ്റി സിദ്ധാന്തങ്ങൾ വച്ച് വിശദീകരിക്കാൻ കഴിയുമോ? 87 രൂപക്ക് ചിക്കൻ വിൽക്കുന്ന കോഴിക്കടകൾ ചിലത് അദ്ദേഹം സർക്കാർ ഏജൻസികൾ വഴി തുടങ്ങുകയും ചെയ്തല്ലോ. എന്നിട്ടും ഇപ്പോഴും പൊതുമാർക്കറ്റിൽ ചിക്കൻ ലഭിച്ചിരുന്നത് 120-140 രൂപ നിരക്കിലാണ്. (ഇപ്പോൾ കോവിഡ് ലോക്ക്ഡൗൺ ഒക്കെ കാരണം കോഴിവില വലിയ തോതിൽ കുറഞ്ഞിട്ടുണ്ട് എന്നത് വേറെ വിഷയം, അതിൽ സർക്കാരിന് കാര്യമൊന്നുമില്ല).
സർക്കാർ ഇടപെടൽ കോഴിവിലക്കാര്യത്തിൽ ഫലപ്രദമാകാതെ പോയതിന് എന്താണ് കാരണം? ഒരു സാധാരണക്കാരൻ്റെ എളിയ ബുദ്ധിയിൽ മനസ്സിലായത് ഞാനങ്ങോട്ട് പറയാം. തോമസ് ഐസക്ക് കുറഞ്ഞ വിലക്ക് ചിക്കൻ കിട്ടുന്ന കടകൾ തുടങ്ങിയത് സംസ്ഥാനത്ത് അഞ്ചോ പത്തോ എണ്ണം മാത്രമാണ്. മൂന്നര കോടി ജനങ്ങളുള്ള ഒരു സംസ്ഥാനത്ത് ഇത് തീർത്തും അപര്യാപ്തമാണ്. എന്നാൽ ഇക്കാര്യത്തിൽ നേരത്തേ പ്രഖ്യാപിച്ചിരുന്നത് പോലെ ഒരു രണ്ടായിരമോ മൂവായിരമോ കോഴിക്കടകൾ സർക്കാർ ആഭിമുഖ്യത്തിൽ തുടങ്ങിയിരുന്നുവെങ്കിൽ അത് കോഴിവിലയെ 80- 90 രൂപ നിലവാരത്തിൽ നിയന്ത്രിച്ചു നിർത്തുമായിരുന്നു.
അതായത് പ്രശ്നത്തിൻ്റെ വ്യാപ്തിയനുസരിച്ച് ഇടപെടലിൻ്റെ സ്കെയിലും വർദ്ധിക്കണം. അല്ലാത്തതൊക്കെ മേനി നടിക്കാനുള്ള ടോക്കണിസം മാത്രമാണ്. മാർക്കറ്റ് മെക്കാനിസത്തിൻ്റെ സ്വാഭാവികമായ പ്രവർത്തനം കൊണ്ടുതന്നെ ഒരുപക്ഷേ കുറച്ച് ദിവസം കഴിഞ്ഞാൽ സവാള വില കുറഞ്ഞേക്കാം. കാരണം പെരിഷബിൾ ഗുഡ് ആയ സവാള ഒരു പരിധിക്കപ്പുറം പൂഴ്ത്തിവക്കാനുള്ള സ്റ്റോറേജ് സംവിധാനങ്ങളൊന്നും വൻകിടക്കാർക്ക് പോലും ഇല്ല. അവർക്കത് ഇന്നല്ലെങ്കിൽ നാളെ വിറ്റഴിച്ചേ പറ്റൂ. വില സ്വാഭാവികമായും ഇടിയും. അങ്ങനെയൊരു സാഹചര്യം വരുമ്പോൾ അതിൻ്റെ ക്രഡിറ്റ് അടിച്ചെടുക്കാനുള്ള ഒരു മുൻകൂർ പിആർ നീക്കം എന്നതിൽക്കവിഞ്ഞ് സർക്കാറിൻ്റെ ഈ നാല് ലോറി ഉള്ളി കൊണ്ടുവരൽ ഇടപെടലിന് മറ്റെന്തെങ്കിലും പ്രസക്തിയുണ്ടോ എന്നതാണ് ധനമന്ത്രിയുടെ നീട്ടിപ്പരത്തിയുള്ള വിശദീകരണത്തിന് ശേഷവും ജനങ്ങളുടെ മനസ്സിൽ അവശേഷിക്കുന്ന ചോദ്യം.
സർക്കാർ യഥാർത്ഥത്തിൽ ചെയ്യേണ്ടത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരേണ്ട ഉള്ളി പോലുള്ള ഭക്ഷ്യവസ്തുക്കൾ ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്ന സ്റ്റോറേജ് സംവിധാനങ്ങൾ വ്യാപകമായി ഒരുക്കുക എന്നതാണ്. കോൾഡ് സ്റ്റോറേജ് സംവിധാനങ്ങളും റഫ്രിജറേറ്റഡ് ഡിസ്ട്രിബ്യൂഷൻ ഹബ്സുമൊക്കെയാണ് ഇക്കാര്യത്തിൽ വിദഗ്ദർ മുന്നോട്ടുവക്കുന്ന നിർദ്ദേശങ്ങൾ. അവ ഒരുക്കുകയാണെങ്കിൽ ഹോർട്ടി കോർപ്, നാഫെഡ് പോലുള്ള സർക്കാർ ഏജൻസികൾക്ക് തന്നെ ഉത്തരേന്ത്യയിൽ നിന്ന് നേരിട്ട് വിലക്കുറവിൽ സാധനങ്ങൾ സംഭരിക്കാനും അത് സൂക്ഷിച്ച് വച്ച് വിലക്കയറ്റ സമയത്ത് മാർക്കറ്റിൽ ഫലപ്രദമായി ഇടപെടാനും സാധിക്കും. ഈ സർക്കാർ കാലാവധി പൂർത്തിയാക്കാൻ പോകുന്ന സമയത്ത് ആ നിലക്കുള്ള എന്തെന്ത് സൗകര്യങ്ങളാണ് കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് പുതുതായി സൃഷ്ടിച്ചത് എന്നതിൻ്റെ വിശദാംശങ്ങളാണ് ധനമന്ത്രിയേപ്പോലൊരാൾ പറയേണ്ടിയിരുന്നത്. ദൗർഭാഗ്യവശാൽ വിഷയത്തെ അങ്ങനെ നേരിട്ട് അഡ്രസ് ചെയ്യാത്ത പതിവ് ഇവേസീവ് ടാക്റ്റിക്സ് മാത്രമാണ് തോമസ് ഐസക്കിൻ്റെ വിശദീകരണക്കുറിപ്പിൽ കാണാൻ കഴിയുന്നത്.

kerala

നെന്മാറ കൊലപാതകം; ചെന്താമരയുമായി അടുത്ത ദിവസങ്ങളില്‍ തെളിവെടുപ്പ്

കസ്റ്റഡിക്കായി ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും

Published

on

നെന്മാറ പോത്തുണ്ടിയില്‍ രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി ചെന്താമരയുമായി അടുത്ത ദിവസങ്ങളില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്. വിയ്യൂര്‍ സബ് ജയിലിലാണ് നിലവില്‍ പ്രതിയുള്ളത്. കസ്റ്റഡിയില്‍ കിട്ടാനായി പൊലീസ് ഇന്ന് ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും.

അതേസമയം തെളിവെടുപ്പിന് മുന്നോടിയായി പ്രദേശത്തെ സുരക്ഷാ സാഹചര്യം പൊലീസ് അവലോകനം ചെയ്യുന്നു. കര്‍ശന സുരക്ഷയേര്‍പ്പെടുത്തി തെളിവെടുപ്പിന് കൊണ്ടുവരാനാണ് തീരുമാനം. കൊലപാതകം നടത്തിയ സ്ഥലം, ആയുധം വാങ്ങിയ സ്ഥലം തുടങ്ങിയ ഇടങ്ങളിലാവും തെളിവെടുപ്പ് നടത്തുക.

അതേസമയം വൈരുധ്യമുള്ള മൊഴികളാണ് പ്രതി നല്‍കുന്നതെന്ന് പൊലീസ് പറഞ്ഞിരുന്നു. ആലത്തൂര്‍ സബ് ജയിലിലാണ് ചെന്താമരയെ ആദ്യം റിമാന്‍ഡ് ചെയ്തിരുന്നത്. എന്നാല്‍, സബ് ജയിലിലെ മറ്റ് തടവുകാര്‍ സുരക്ഷ സംബന്ധിച്ച ആശങ്ക ഉയര്‍ത്തിയതോടെ പ്രതിയെ വിയ്യൂരിലേക്ക് മാറ്റുകയായിരുന്നു.

ജനുവരി 27നാണ് അയല്‍വാസികളായ നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍നഗറില്‍ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 28ന് രാത്രിയാണ് മാട്ടായിയിലെ വീടിന് സമീപത്തെ വയലില്‍ നിന്ന് ചെന്തമാരയെ പിടികൂടുന്നത്.2019ല്‍ അയല്‍വാസിയായ സജിതയെ കൊന്ന് ജയിലില്‍ പോയ കുറ്റവാളിയാണ് ഇയാള്‍. ഇപ്പോള്‍ കൊല്ലപ്പെട്ട സുധാകരന്‍ സജിതയുടെ ഭര്‍ത്താവാണ്. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്ന ചെന്താമര രണ്ട് മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.

മകളുടെയും മരുമകന്റെയും മുന്നില്‍ തല കാണിക്കാന്‍ പറ്റില്ലെന്നും എത്രയും വേഗം ശിക്ഷിക്കൂവെന്നും ചെന്താമര പറഞ്ഞിരുന്നു.

 

Continue Reading

kerala

സംസ്ഥാനത്ത് ചൂട് കൂടും; ജാഗ്രത നിര്‍ദേശവുമായി കാലാവസ്ഥ വകുപ്പ്

Published

on

സംസ്ഥാനത്ത് തിങ്കളാഴ്ച ഒറ്റപ്പെട്ടയിടങ്ങളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ജാഗ്രത നിര്‍ദേശങ്ങള്‍

പകല്‍ 11 മുതല്‍ മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ.ആര്‍.എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ളാസ്മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 മണി മുതല്‍ 3 മണി വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
അങ്കണവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അങ്കണനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മുതല്‍ മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.
മാധ്യമപ്രവര്‍ത്തകരും പൊലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയാന്‍ സഹായിക്കുക.
പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ മൂന്ന് വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.
യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യില്‍ വെള്ളം കരുതുക.
നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജലലഭ്യത ഉറപ്പാക്കുക.
കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.
ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ എപ്പോഴും ചെറിയ കുപ്പിയില്‍ കുടിവെള്ളം കൈയില്‍ കരുതുക.
അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
കാലാവസ്ഥ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

Continue Reading

kerala

കോഴിക്കോട് സ്വിഗ്ഗി ഡെലിവറി ബോയ് വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍

റോഡില്‍ പൈപ്പിടാനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

on

കോഴിക്കോട്: കോഴിക്കോട് ചേവരമ്പലം ബൈപ്പാസ് ജങ്ഷനിലെ വെള്ളക്കെട്ടില്‍ യുവാവ് മരിച്ച നിലയില്‍. സ്വിഗ്ഗി ഡെലിവറി ബോയാണ് മരിച്ചത്. റോഡില്‍ പൈപ്പിടാനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാത്രി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വിതരണം ചെയ്യാന്‍ പോകുന്ന വഴി വെള്ളക്കെട്ടില്‍ വീണതാകാമെന്നാണ് സൂചന. പൈപ്പിടാനായി കുഴിച്ച കുഴിക്ക് ചുറ്റും ആകെയുള്ളത് ബലമില്ലാത്ത ഒരു ചെറിയ ബാരിക്കേഡ് മാത്രമാണ്. സംഭവസ്ഥലത്ത് മുമ്പും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. സ്ഥലത്ത് കൃത്യമായ മുന്നറിയിപ്പ് സംവിധാനങ്ങള്‍ വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. അതേസമയം ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് യുവാവ് മരിക്കാനിടയായ അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.

 

Continue Reading

Trending