Connect with us

Culture

വേങ്ങരയില്‍ യു.ഡി.എഫ് വിജയത്തിനു തിളക്കങ്ങളേറെ

Published

on

വേങ്ങര നിയോജകമണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മുസ്‌ലിംലീഗിലെ അഡ്വ:കെ.എന്‍.എ ഖാദര്‍ നേടിയ വിജയത്തിനു തിളക്കങ്ങളേറെ. ഇടതുമുന്നണിയുണ്ടാക്കിയ അവിശുദ്ധ ബാന്ധവങ്ങളെ തകര്‍ത്തു കളഞ്ഞാണ് 23310 വോട്ടുകളുടെ ഉജ്വല ഭൂരിപക്ഷവുമായി വേങ്ങര മണ്ഡലം യു.ഡി.എഫിന്റെ ഉരുക്കുകോട്ടതന്നെയെന്ന് തെളിയിച്ച് അഡ്വ കെഎന്‍എ ഖാദര്‍ കേരളനിയമസഭയുടെ പടികയറുന്നത്. 65227 വോട്ടുകളാണ് ഖാദര്‍ നേടിയത്. 41917വോട്ടുകള്‍കൊണ്ട് ഇടതുമുന്നണിക്ക് തൃപ്തിപ്പെടേണ്ടി വന്നു. 5728 വോട്ടുകള്‍ മാത്രമാണ് ബി.ജെപിക്ക്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹഭരണത്തിനെതിരെ ശക്തമായ വിധിയെഴുത്തു കൂടിയാണ് വേങ്ങരയിലെ ഫലം. ന്യൂനപക്ഷങ്ങളോടുള്ള ഇടത് സര്‍ക്കാര്‍ സമീപനത്തിനും ബി.ജെപിയോടുള്ള പ്രീണനത്തിനും ആഘാതമാണ് ഫലം. ഇത് മറച്ചുപിടിക്കാന്‍ വേങ്ങരയില്‍ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ലഭിച്ചില്ലെന്നു പറഞ്ഞു കൈകഴുകാനാണ് ഇടതുമുന്നണിയും ബി.ജെപിയും ശ്രമിക്കുന്നത്. രാജ്യം ഉറ്റുനോക്കുന്ന തരത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ കാല്‍ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷം ഉജ്വലമാണെന്ന് രാഷട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഒന്നരവര്‍ഷത്തെ ഭരണം വിലയിരുത്തലാകില്ലെന്ന് പറഞ്ഞാണ് ഇടതുമുന്നണി വേങ്ങരയില്‍ ജനവിധി തേടിയത്. ഭരണ സ്വാധീനം ഉപയോഗിച്ചിട്ടും കനത്ത വോട്ടുകള്‍ക്കാണ് ഇടതുമുന്നണി വീണ്ടും പരാജയം രുചിച്ചത്. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനു ശേഷം ഇടതുമുന്നണി സര്‍ക്കാറിനെതിരെയുള്ള രണ്ടാമത് ഷോക്ക് ട്രീറ്റ്‌മെന്റാണ് വേങ്ങര നല്‍കിയത്. ബി.ജെപിക്കും നല്‍കിയ പ്രഹരം ചെറുതല്ല. ബി.ജെ.പിക്ക് ദേശീയ തലത്തില്‍ വേങ്ങര കൂടുതല്‍ അപമാനകരമായ ചര്‍ച്ചയാവുകയാണ്. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് വേങ്ങര കനത്ത തിരിച്ചടിയായിരുന്നു.

ബി.ജെപിയും ഇടതുമുന്നണിയും തമ്മിലെ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം യു.ഡി.എഫ് തെരഞ്ഞടുപ്പിനു മുമ്പേ പറഞ്ഞതായിരുന്നു. വേങ്ങരയില്‍ വോട്ടുകളെണ്ണിയപ്പോള്‍ ഇത് ശരിക്കും പ്രകടമായിയെന്നു മാത്രം. 2016ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ ബി.ജെപിക്ക് 7055 വോട്ടുകള്‍ ലഭിച്ച സ്ഥാനത്ത് 5728 വോട്ടുകളായി കുറയുമ്പോള്‍ ബി.ജെപിയുടെ വോട്ടുകള്‍ പോളിംങ് ശതമാനം വര്‍ധിച്ചിട്ടും എങ്ങോട്ട് മാറിയെന്ന അന്വേഷണം ചെന്നെത്തുന്നത് യു.ഡി.എഫ് ഉയര്‍ത്തിയ ബി.ജെ.പി -ഇടത് ബന്ധത്തിലേക്കാണ്. താനൂരിലും മറ്റും കഴിഞ്ഞ നിയമസഭാതെരഞ്ഞടുപ്പില്‍ ബി.ജെ.പിയും ഇടതുമുന്നണിയും തമ്മിലുണ്ടാക്കിയ ബന്ധത്തിന്റെ ആവര്‍ത്തനമാണ് വേങ്ങരയിലും അരങ്ങേറിയത്. ഇടതുമുന്നണിക്ക് വോട്ടുകള്‍ മറിച്ചു നല്‍കിയ ബി.ജെ.പി വേങ്ങരയിലും കൃത്യം നിര്‍വഹിച്ചുവെന്നു മാത്രം. ഇടതുപക്ഷ സര്‍ക്കാറും ബി.ജെ.പിയും തമ്മിലുള്ള അമിതബന്ധങ്ങളിലെ ഉദാഹരണമായി വേങ്ങര ഫലം വെളിപ്പെടുത്തുന്നു.

കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ മത്സരിച്ച ജമാഅത്തെ ഇസ്‌ലാമിയും പി.ഡി.പിയും ഇക്കുറി ഇവിടെ മത്സരിച്ചിരുന്നില്ല. ജമാഅത്തെ ഇസ്‌ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടിക്ക് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ 1864 വോട്ടുകളും പി.ഡി.പിക്ക് 1472 വോട്ടുകളും ഇവിടെ ലഭിച്ചിരുന്നു. ഇരുപാര്‍ട്ടികളും വേങ്ങരയില്‍ മന;സാക്ഷിവോട്ടുചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ഇവരുടെ വോട്ടുകള്‍ എങ്ങോട്ട് ചെരിഞ്ഞുവെന്നത് എല്ലാവര്‍ക്കും മനസ്സിലായതാണ്.

ലോക്‌സഭയില്‍ പി.ഡി.പി പരസ്യമായി ഇടതുമുന്നണിക്ക് വോട്ട് ചെയ്യുമെന്ന് വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചതായിരുന്നു.ഇത് ഏറെ വിവാദമാവുകയും എന്നാല്‍ ഇടതുമുന്നണി ആവശ്യപ്പെട്ടത് പ്രകാരമാണ് പി.ഡി.പി വോട്ടുകള്‍ ഇടതുമുന്നണിക്ക് ചെയ്യാന്‍ തീരുമാനിച്ചതെന്നും പി.ഡി.പി വ്യക്തമാക്കിയിരുന്നു. വേങ്ങരയില്‍ പിന്തുണ പരസ്യമായി പ്രഖ്യാപിക്കാതെ പി.ഡി.പിപഴയ നിലപാട് വേങ്ങരയില്‍ ആവര്‍ത്തിക്കുകയായിരുന്നു. പിന്തുണ പരസ്യമായി പ്രഖ്യാപിക്കുന്നത് തങ്ങള്‍ക്ക് ദോഷം ചെയ്യുന്നുവെന്ന് കണ്ട് രഹസ്യമായി മതിയെന്ന് ഇടതുമുന്നണിയുടെ നേതാക്കള്‍ പി.ഡി.പിയെ അറിയിക്കുകയായിരുന്നു. വെല്‍ഫെയര്‍പാര്‍ട്ടിയും സ്വീകരിച്ച മന:സാക്ഷി തന്ത്രം ഇടതുമുന്നണിക്ക് വേണ്ടിയായിരുന്നുവെന്ന് പോങിംങ് ബൂത്തുകളിലെ വിവരങ്ങള്‍ സൂചിപ്പിച്ചിരുന്നു. യു.ഡി.എഫിനെതിരെ മറ്റു കക്ഷികളുടെയെല്ലാം വോട്ടുകള്‍ രഹസ്യമായും പരസ്യമായും വാങ്ങിയ ഇടതുമുന്നണിയോട് രാഷട്രീയമായ പോരാട്ടം നടത്തിയാണ് കാല്‍ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ കൈവരിച്ചത്.

ഇടതുമുന്നണിയോട് യു.ഡി.എഫ് സംശുദ്ധമായി പോരാടിയപ്പോള്‍ ആവനാഴിയിലെ സര്‍വ അസ്ത്രങ്ങളും എടുത്തു പ്രയോഗിച്ചാണ് ഇടതുമുന്നണി വേങ്ങരയില്‍ പ്രചാരണം നടത്തിയത്. അധികാരത്തിന്റെ എല്ലാ സീമകളും വേങ്ങരയില്‍ അവര്‍ ലംഘിച്ചു. മന്ത്രിമാരും എംഎല്‍എമാരും ഭരണത്തണലില്‍ വേങ്ങരയില്‍ വിലസി. വാഗ്ദാനങ്ങള്‍ നല്‍കി. വീടുകള്‍ തോറും മന്ത്രിമാര്‍ കയറിയിറങ്ങി വിസിറ്റിംഗങ് കാര്‍ഡും നല്‍കിയാണ് മടങ്ങിയത്. വ്യാപകമായി പണമിറക്കി. കല്ലുവെച്ച നുണകള്‍ പ്രചരിപ്പിച്ചു.ഇതുകൊണ്ടൊന്നും യുഡിഎഫിനെ തളര്‍ത്താന്‍ കഴിയില്ലെന്നു കണ്ടാണ് വോട്ടെടുപ്പ് സമയം നോക്കി സോളാറില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ മുഖ്യമന്ത്രി അന്വേഷണ ബോംബെറിഞ്ഞത്. അതും ഒട്ടും ഏശിയില്ലെന്ന് ഫലം തെളിയിച്ചു. വേങ്ങരയില്‍ ഇക്കുറി എന്തായാലും ഇടതുമുന്നണി വിജയിക്കുമെന്നായിരുന്നു അവസാന മണിക്കൂര്‍ വരെ ഇടതുമുന്നണി നേതാക്കള്‍ പ്രചരിപ്പിച്ചത്. വോട്ടുകളെണ്ണിയപ്പോള്‍ അവരുടെ വാദങ്ങള്‍ പൊളിഞ്ഞു.

വര്‍ഗീയ വികാരം ഇളക്കിവിട്ടു എസ്.ഡി.പി.ഐ നേടിയ വോട്ടുകള്‍ക്കും വേങ്ങരയില്‍ സ്ഥിരതയില്ലെന്ന് വോട്ട് ചരിത്രത്തില്‍ കാണാം. 2011ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ എസ്.ഡി.പിഐയുടെ അബ്ദുല്‍മജിദ് ഫൈസി 4683 വോട്ടുകള്‍ നേടിയപ്പോള്‍ 2016ല്‍ അത് 3049 വോട്ടുകളായി ചുരുങ്ങിയിരുന്നു. 1634 വോട്ടുകളാണ് എസ.്ഡി.പി.ഐക്ക് ഒറ്റയടിക്ക് കുറഞ്ഞത്. 2014 ലെ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ 9058 വോട്ടുകള്‍ വേങ്ങരയില്‍ എസ്.ഡി.പിഐയുടെ നസ്‌റുദ്ദീന്‍ എളമരം നേടിയിരുന്നു. അന്ന് ലോക്‌സഭയിലേക്ക് എസ്.ഡി.പി.ഐ കൂടുതല്‍ വോട്ടുകള്‍ നേടിയതും വേങ്ങരനിയോജകമണഡലത്തിലായിരുന്നു. പിന്നാലെ വന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ ഈ വോട്ടുകള്‍ കുത്തനെ താഴ്ന്നു. 6004 വോട്ടുകളാണ് ഒറ്റയടിക്ക് എസ്.ഡി.പി.ഐക്ക് കുറഞ്ഞത്. 2014-ല്‍ ലഭിച്ച വോട്ടുകള്‍ എസ്.ഡി.പി.എക്ക് വേങ്ങരയില്‍ ലഭിച്ചില്ലെന്ന് വ്യക്തം. അതുകൊണ്ടു തന്നെ വേങ്ങരയില്‍ എസ്ഡിപിഐക്ക് ലഭിച്ച വോട്ടുകള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ കാണാനാകില്ലെന്നുറപ്പ്.
വേങ്ങരയില്‍ മുസ്‌ലിംലീഗ് വിമതന്‍ രംഗത്തിറങ്ങിയെന്ന് പറഞ്ഞ് ചാനലുകളും ഇടതുപക്ഷവും വലിയ പ്രചാരണം നടത്തിയ കെ.ഹംസക്ക് ലഭിച്ച വോട്ടുകള്‍ നോട്ടയേക്കാളും പിറകിലായെന്നത് ഹംസയെ ഉയര്‍ത്തിക്കാട്ടിയവര്‍ക്ക് ഏല്‍പ്പിച്ച തിരിച്ചടി ചെറുതല്ല. ലീഗ് കോട്ടയില്‍ വിള്ളലുണ്ടാക്കുമെന്ന് പറഞ്ഞവര്‍ക്ക് കിട്ടിയത് 442 വോട്ടുകള്‍ മാത്രം.

തങ്ങള്‍ വലിയമുന്നേറ്റമുണ്ടാക്കിയെന്ന് പറയുന്ന ഇടതുമുന്നണിക്ക് അവരുടെ സ്ഥാനാര്‍ത്ഥിയുടെ സ്വന്തം ബൂത്തില്‍ പോലും ഇടതിനു വോട്ടുകള്‍ കൂടുതല്‍ ലഭിച്ചില്ല. 146 വോട്ടുകളാണ് ഏ.ആര്‍നഗറിലെ അഡ്വ:പി.പി ബഷീറിന്റെ 22-ബൂത്തില്‍ അഡ്വ കെഎന്‍എ ഖാദറിന്റെ ലീഡ്. 534 വോട്ടുകള്‍ അഡ്വ: കെ.എന്‍.എ ഖാദര്‍ നേടിയപ്പോള്‍ 388 വോട്ടുകളാണ് ഇടതുമുന്നണിയുടെ ബഷീറിനു ലഭിച്ചത്. കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ 409 വോട്ടുകളുടെ ഭൂരിപക്ഷമാണ് പി,കെ കുഞ്ഞാലിക്കുട്ടിക്ക് ഇതേ ബൂത്തില്‍ ലഭിച്ചത്. ഇക്കുറിയും കാടിളക്കിവെടിവെച്ചിട്ടും ഇടതുമുന്നണി സ്ഥാനാര്‍ഥിക്ക് സ്വന്തം ബൂത്തില്‍ ലീഡ് ചെയ്യനായില്ല. എല്ലാ പഞ്ചായത്തുകളിലും തുടക്കം മുതലേ യു.ഡി.എഫ്സ്ഥാനാര്‍ത്ഥി ഖാദര്‍ ലീഡ് ഉയര്‍ത്തിക്കൊണ്ടേയിരുന്നു. യു.ഡി.എഫ് നേടിയ തിളക്കമാര്‍ന്ന വിജയത്തെ കുറച്ച് കാണിക്കാനുള്ള ശ്രമങ്ങള്‍ ഇടതിന്റെ പാഴ്‌വേലമാത്രമാണ്.

ഇടത്-ബിജെപി ബാന്ധവം
വോട്ടിംങിലും പ്രകടമായി
വോട്ടെണ്ണലിലൂടനീളം
കെ.എന്‍.എ.ഖാദറിനു ലീഡ്
ഇടത് സ്ഥാനാര്‍ത്ഥിക്ക് സ്വന്തം
ബൂത്തില്‍ പോലും
146 വോട്ടുകളുടെ തോല്‍വി
എസ്.ഡി.പി.ഐ വോട്ടുകള്‍ 2014ലെ ലോക്‌സഭാതെരഞ്ഞെടുപ്പിനേക്കാളും
കുത്തനെ കുറഞ്ഞു
മുസ്‌ലിംലീഗിനെതിരെ മാധ്യമങ്ങള്‍
പ്രചരിപ്പിച്ചയാള്‍ നോട്ടയേക്കാളും
പിറകില്‍
കഴിഞ്ഞ നിയമസഭാതെരഞ്ഞെടു
പ്പില്‍ മത്സരിച്ച വെല്‍ഫയര്‍
പാര്‍ട്ടിയും പി.ഡി.പിയും
വോട്ടുകള്‍ മറിച്ചു നല്‍കി

Film

കഞ്ചാവുമായി സഹ സംവിധായകന്‍ പിടിയില്‍

മൂന്നുകിലോ കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്

Published

on

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കഞ്ചാവുമായി സഹ സംവിധായകന്‍ പിടിയില്‍. നേമം സ്വദേശി അനീഷ് അലിയാണ് പിടിയിലായത്. മൂന്നുകിലോ കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. തുടര്‍ന്ന് വാഹനപരിശോധനയ്ക്കിടെ അനീഷിനെ എക്‌സൈസ് സംഘം പിടികൂടി. നാലോളം സിനിമകളുടെ സഹസംവിധായകനാണ്. ഇയാളുടെ ഒരു സിനിമ പുറത്തിറങ്ങാന്‍ ഇരിക്കുകയാണെന്ന് എക്‌സൈസ് സംഘം അറിയിച്ചു.

അതേസമയം ഇന്ന് കണ്ണൂര്‍ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിലായി. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം നദീഷിനെ പരിശോധിച്ചത്. തുടര്‍ന്നാണ് നദീഷ് നാരായണന്‍റെ കയ്യിൽ നിന്നും 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ഏറെ നാളായി ഇയാള്‍ എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് ബൈക്കിൽ പോവുകയായിരുന്ന ഇയാളെ റെയില്‍വെ ഗേറ്റിന് സമീപത്ത് വെച്ച് തടഞ്ഞ് പരിശോധിച്ചത്.

Continue Reading

Features

നാടിനുവെളിച്ചമായ അത്ഭുത പ്രതിഭ

വൈകല്യവും അര്‍ബുദവും ബാധിച്ചപ്പോഴും അതൊന്നും സാരമില്ലെന്ന് പറഞ്ഞ് സാമൂഹിക ജീവിത ശാക്തീകരണ പദ്ധതികള്‍ വിജയകമാരമായി നടപ്പാക്കിയാണ് വെള്ളിലക്കാട് എന്ന കുഗ്രാമത്തില്‍ നിന്ന് ലോകത്തോളം വളര്‍ന്ന റാബിയ കടന്നുപോയിരിക്കുന്നത്.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

അക്ഷരങ്ങളെ ചേര്‍ത്തുവെച്ചു സമൂഹത്തിനു വെളിച്ചം പകര്‍ന്നാണ് പത്മശ്രീ കെ.വി റാബിയ വിടവാങ്ങിയിരിക്കുന്നത്. ജീവിതകാലം മുഴുവന്‍ തന്റെ ചുറ്റും ജ്ഞാനവും ആത്മവിശ്വാസവും പ്രതീക്ഷയും പകര്‍ന്നു നല്‍കി. സംഭവബഹുലമായ ജീവിതമായിരുന്നു അവരുടേത്. കുട്ടിക്കാലത്ത് ഓടിയും ചാടിയും നടന്ന റാബിയ സ്‌കൂള്‍ പഠനകാലത്താണ് പൊടുന്നനെ ശാരിരിക പ്രയാസത്തിലേക്ക് കടന്നത്. തിരൂരങ്ങാടിയിലെ പള്ളിപറമ്പ് നൂറുല്‍ ഹുദ മദ്രസയിലായിരുന്നു ആദ്യ പഠനം. ചന്തപ്പടിയിലെ ജി.എല്‍.പി സ്‌കൂളില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസവും തുടങ്ങി. പിന്നീട് തിരുരങ്ങാടി ഗവ ഹൈസ്‌കുളിലായി പഠനം. സഹപാഠികള്‍ക്കൊപ്പം ഉച്ചയൂണിനു വീട്ടിലെത്തുമായിരുന്നു. ഏറെ ദൂരം നടന്നുവേണം വീട്ടി ലെത്താന്‍. ഇതിനിടെ കാലിനു ബാധിച്ച വൈകല്യം പതുക്കെ കുടികൊണ്ടിരുന്നു. അതോടെ ഉച്ചയൂണിനു വീട്ടലെത്താന്‍ കഴിയാതായി. ഉച്ചഭക്ഷണം സ്‌കുളിലേക്കു കൊണ്ടുപോവലായി. പഠിക്കാനുള്ള ആവേശവും ആഗ്രഹവും തിളച്ചുമറിയുന്ന ദിനങ്ങള്‍, എസ്എസ്എല്‍സി ക്ലാസി ലേക്കുള്ള ഒരുക്കത്തിനിടെ കാലിനു വീണ്ടും കലശാലയ വേദന. ഒരു ദിവസം ക്ലാസ് വിട്ടപ്പോള്‍ തിരെ നടക്കാന്‍ കഴിയുന്നില്ല. രണ്ടു കാലുകള്‍ തളര്‍ന്നിരിക്കുന്നു. സഹോദരികളുടെയും സഹപാഠികളുടെയും കഴുത്തിലൂടെ ഇരു കൈകളുമിട്ട് കിലോമീറ്ററോളം നിലം തൊടാതെയാണ് വി ട്ടിലെത്തിയത്.

നടക്കാന്‍ കഴിയാത്തത് റാബിയ വകവെച്ചില്ല. പിതൃസഹോദരന്റെ സഹായത്തോടെ സൈക്കിളിലായിരുന്നു പിന്നീട് സ്‌കൂളിലെത്തിയത്. എസ്എസ്എല്‍സി പരീക്ഷ നല്ല മാര്‍ക്കോടെ വിജയിച്ചു. തുടര്‍ന്ന് തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍ പ്രീഡിഗ്രി. സെക്കന്റ് ഗ്രൂപ്പ് എടുക്കാനായിരുന്നു റാബിയയുടെ ആഗ്രഹം. പക്ഷേ ലാബില്‍ എണീറ്റ് നില്‍ക്കാന്‍ കഴിയാത്തതിനാല്‍ തേര്‍ഡ് ഗ്രൂപ്പ് എടുത്തു. ഓട്ടോ റിക്ഷയിലായിരുന്നു കോളജില്‍ എത്തിയിരുന്നത്. മുകള്‍ നിലയിലേക്ക് കയറാന്‍ കഴിയാത്തതിനാല്‍ കോളജ് അധിക്യതര്‍ ക്ലാസ് താഴെയാക്കി കൊടുത്തു. എളാപ്പമാരുടെ സൈക്കിളിന്റെ സഹായത്തോടെയായി പിന്നെയും യാത്ര. പ്രീഡിഗ്രി പഠന കാലത്ത് കാലിന്റെ വേദനയും തളര്‍ച്ചയും താങ്ങാവുന്നതിലപ്പുറമായി. രണ്ടാം വര്‍ഷ പ്രീഡിഗ്രി പരീക്ഷ സാഹസപ്പെട്ട് എഴുതിയെങ്കിലും ഔപചാരിക വിദ്യാഭ്യാസത്തിന്റെ അവസാനത്തേത് കൂടിയായി അത്. കോളജില്‍ പഠിക്കാന്‍ മനസ്സ് കൊതിച്ചെങ്കിലും വൈകല്യം പ്രതിസന്ധി സൃഷ്ടിച്ചു.

റാബിയ വെറുതെയിരുന്നില്ല. ക്ലാസിലെ പഠനങ്ങള്‍ക്കപ്പുറത്തായി റാബിയയുടെ പഠനം. റാബിയ വായനയുടെ ചിറകിലേറി. മലയാളം, ഇംഗ്ലിഷ്, അറബി പുസ്തകങ്ങള്‍ റാബിയക്ക് സ്വന്തമായിരുന്നു. സാഹിത്യ, ചരിത്ര ഗവേഷണ പുസ്തകങ്ങള്‍ റാബിയ വായിച്ചുകൊണ്ടേയിരുന്നു. അറിവിന്റെ വലിയൊരു ലോകമായി റാബിയ വളര്‍ന്നത് ആരുമറിഞ്ഞില്ല. റേഷന്‍ കടയില്‍ നിന്ന് പിതാവിനു കിട്ടിയിരുന്ന തുച്ഛമായ വരുമാനം കൊണ്ടായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. പ്രാരാബ്ധങ്ങള്‍ക്ക് നടുവിലായിരുന്നു റാബിയ. തന്റെ അറിവ് കുട്ടികള്‍ക്ക് പകരാനായി റാബിയ
ട്യൂഷന്‍ തുടങ്ങി. സമീപത്തെ കുട്ടികളെല്ലാം റാബിയയെ തേടിയെത്തി. അപ്പോഴാണ് കേരളത്തില്‍ സാക്ഷരത യജ്ഞം തുടങ്ങുന്നത്. ഇതില്‍ റാബിയക്ക് ഏറെ താല്‍പ്പര്യം തോന്നി. 1990 ജൂണ്‍ 17ന് ഏഴ് പഠിതാക്കളുമായി റാബിയ സാക്ഷരത ക്ലാസ് തുടങ്ങി. റാബിയയുടെ ക്ലാസില്‍ ചേരാന്‍ പരിസരത്തെ പലരും എത്തി. വീല്‍ ചെയറിലിരുന്ന് അവരുടെ കൈപിടിച്ച് അക്ഷരങ്ങള്‍ ചേര്‍ത്തുവെച്ച് പഠിപ്പിച്ചു. അവരെല്ലാം നന്നായി പഠിച്ചു. അന്നത്തെ മലപ്പുറം ജില്ലാ കലക്ടര്‍ കുരുവിള ജോണ്‍ ഐ.എ.എസ് റാബിയയയുടെ സാക്ഷരത ക്ലാസ് കേട്ടറിഞ്ഞ് വെള്ളിലക്കാട് എത്തി. മികവുറ്റ ക്ലാസ് കണ്ട് കലക്ടര്‍ വിസ്മയം കൊണ്ടു. വെള്ളിലക്കാട് പ്രദേശത്തേക്ക് റോഡില്ലാതെ ഒറ്റപ്പെട്ട് കഴിയുന്നതിലെ പ്രയാസം കലക്ടര്‍ക്ക് മുന്നില്‍ റാബിയ നിരത്തി. തുടര്‍ന്ന് റോഡിനായുള്ള കൂട്ടായ്മ. ഒപ്പം വൈദ്യുതിയും. പ്രദേശത്തേക്ക് റോഡ് വന്നപ്പോള്‍ അതൊരു ആഘോഷമായിരുന്നു. അക്ഷര റോഡ് എന്ന പേരിലായിരുന്നു റോഡ് അറിയപ്പെട്ടതും രേഖയില്‍ സ്ഥാനം പിടിച്ചതും.

റാബിയയുടെ ക്ലാസുകളും വിശേഷങ്ങളും പുറത്തേക്കറിയാന്‍ തുടങ്ങി. മാതൃകാപരമായ സാക്ഷരതാ ക്ലാസ് നടക്കുന്ന തറിഞ്ഞ് കാണാനായി സാക്ഷരതാ ലോകം വന്നുകൊണ്ടിരുന്നു. പ്രദേശത്തുകാരെ പഠിക്കാന്‍ മാത്രമല്ല അവരെ ജീവിതം കരുപ്പിടിപ്പിക്കാന്‍ കുടി റാബിയ ചക്രം ഉന്തുകയായിരുന്നു. പാവപ്പെട്ട മണ്‍പാത്ര തൊഴിലാളികള്‍ നിറഞ്ഞ പ്രദേശമാണ് വെള്ളിലക്കാട്. അവര്‍ക്ക് അക്ഷര അഭ്യാസവും അവരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനും റാബിയ അത്താണിയായി നിന്നു. അക്ഷര സംഘം, മഹിളാസമാജം, വികസന വേദി, വനിതാ വേദി. വിജ്ഞാന വേദി. വിനോദ വേദി, സംസ്‌കാര വേദി തുടങ്ങിയവ റാബിയയുടെ കരുത്തില്‍ പിറന്നു. മഹിളാ സമാജത്തിനു കിഴില്‍ കുടില്‍ വ്യവസായം തുടങ്ങി. തിരുരങ്ങാടി ബ്ലോക്കി ന്റെ സഹായത്തോടെ അക്ഷര കവര്‍ പാക്കേജ് നിര്‍മാണം. ആവശ്യമായ സ്ഥലവും കെട്ടിടം നിര്‍മിക്കാന്‍ തുക പിതാവ് നല്‍കി. മെഡിക്കല്‍ സ്റ്റോറിലേക്ക് ആവശ്യമായ ചെറിയ കവറുകള്‍ നല്‍കുന്ന സഹകരണ സംഘമായി രജിസ്റ്റര്‍ ചെയ്തു. സാക്ഷരതയിലൂടെ ദാരിദ്ര്യ ലഘുകരണവും നടപ്പാക്കി റാബിയ മാതൃക തീര്‍ത്തു. അന്ന് കുടില്‍ വ്യവസായത്തിനു റാബിയക്ക് താങ്ങായി നിന്നത് ചന്ദ്രിക ദിന പത്രമായിരുന്നുവെന്ന് റാബിയ ‘സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്’ എന്ന ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. കിലോ ഒന്നിനു രണ്ടു രൂപ വെച്ച് ചന്ദ്രിക വണ്‍സൈഡ് പ്രിന്റ് പേപ്പര്‍ തന്നു. ഈ സഹായമാണ് പേപ്പര്‍ കവര്‍ കുടില്‍ വ്യവസായത്തിന്റെ മുന്നോട്ടുള്ള പാത സുഗമമാക്കിയത് എന്ന് റാബിയ രേഖപ്പെടുത്തിയിരിക്കുന്നു.

വീടിനോട് ചേര്‍ന്ന് വുമണ്‍സ് ലൈബ്രറിയും തുടങ്ങി. തിരുരങ്ങാടി പഞ്ചായത്ത് ആവശ്യമായ പത്രങ്ങള്‍ നല്‍കി. ഒപ്പം ചലനം എന്ന കൂട്ടായ്മയും റാബിയ ശക്തിപ്പെടുത്തി. ഭിന്നശേഷിക്കാര്‍ക്ക് കരുത്തായി റാബിയ മുന്നില്‍ നിന്നു. ചലനത്തിലൂടെ പ്രസിദ്ധീകരണം ഉള്‍പ്പെടെ വൈവിധ്യ പദ്ധതികള്‍ നടപ്പാക്കി. മികവുറ്റ പ്രവര്‍ത്തനങ്ങള്‍ റാബിയയെ അംഗീകാരങ്ങളിലെത്തിച്ചു. ഡല്‍ഹിയില്‍ നിന്ന് 1994 ജനുവരി 3 ന് ദേശീയ യൂത്ത് അവാര്‍ഡ് റാബിയയെ തേടിയെത്തി. 1995ല്‍ നാലാം ക്ലാസ് പാഠ പുസ്തകത്തില്‍ ഒമ്പതാമത്തെ അധ്യായത്തില്‍ മാര്‍ഗദീപങ്ങള്‍ എന്ന പാഠഭാഗത്ത് റാബിയിയുടെ പേരും ഉള്‍പ്പെട്ടു. വൈകല്യവും അര്‍ബുദവും ബാധിച്ചപ്പോഴും അതൊന്നും സാരമില്ലെന്ന് പറഞ്ഞ് സാമൂഹിക ജീവിത ശാക്തീകരണ പദ്ധതികള്‍ വിജയകമാരമായി നടപ്പാക്കിയാണ് വെള്ളിലക്കാട് എന്ന കുഗ്രാമത്തില്‍ നിന്ന് ലോകത്തോളം വളര്‍ന്ന റാബിയ കടന്നുപോയിരിക്കുന്നത്.

Continue Reading

Film

മലയാളത്തിൽ വീണ്ടുമൊരു സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ചിത്രം ‘പിൻവാതിൽ’ ഫസ്റ്റ് ലുക്ക്

Published

on

കഞ്ചനതോപ്പിൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ തിരക്കഥാകൃത്തും സംവിധായകനുമായ ജെ.സി. ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം പിൻവാതിലിൻ്റെ (Pinvathil) ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ആയി. തമിഴ് താരം അജിത്ത് ജോർജ്, കന്നഡ താരം മിഹിറ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ഡ്രാമയാണ്. ഇരുവരും മലയാളത്തിൽ ആദ്യമായാണ് അഭിനയിക്കുന്നത്. പഞ്ചവടി പാലം, സന്ദേശം, ലാൽസലാം, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, പടവെട്ട് എന്നീ ചിത്രങ്ങൾ സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ എന്ന നിലയിൽ പ്രേക്ഷകർ സ്വീകരിച്ചിരുന്നു.
വർഷങ്ങൾക്കു മുമ്പ് ജെസി. ജോർജ്‌ കഥയും തിരക്കഥയും സംഭാഷണവും രചിച്ച ‘കരിമ്പന’യുടെ ഷൂട്ടിംഗ് നടന്നത് പാറശ്ശാലയിലും പരിസര പ്രദേശങ്ങളിലുമായാണ്. ദേശീയ പുരസ്കാര ജേതാക്കളായ ഛായാഗ്രാഹകൻ മധു അമ്പാട്ട്, എഡിറ്റർ ബി. ലെനിൻ, സൗണ്ട് എഞ്ചിനീയർ കൃഷ്ണനുണ്ണി എന്നിവർ ഈ പടത്തിൽ ഒരുമിച്ചതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
അജിത്ത്, മിഹിറ എന്നിവരെ കൂടാതെ കുറവിലങ്ങാട് സുരേന്ദ്രൻ, കെ.പി.എ.സി. രാജേന്ദ്രൻ, സിബി വള്ളൂരാൻ, അനു ജോർജ്, ഷേർളി, അമൽ കൃഷ്ണൻ, അതിശ്വ മോഹൻ, പി.എൽ. ജോസ്, ഹരികുമാർ, ജാക്വലിൻ, ബിനീഷ്, ബിനു കോശി, മാത്യൂ ലാൽ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
സൗണ്ട് എഞ്ചിനീയറിംഗ് വിദ്യാർഥിയായ അദ്വൈതിന്റെ ബാൻഡ് ആയ എത്തെനിക് മ്യൂസിക് ആണ് ചിത്രത്തിൻ്റെ സംഗീതം നിർവഹിക്കുന്നത്. എത്തെനിക് മ്യൂസിക്കിൻ്റെ അരങ്ങേറ്റം ചിത്രമാണ് പിൻവാതിൽ. ശ്രീലങ്കൻ ഗായിക ജിഞ്ചർ പടത്തിന്റെ ടൈറ്റിലിനു വേണ്ടി ഒരു ഗാനം ആലപിച്ചിരിക്കുന്നു. സാരേഗമ മലയാളം ആണ് ചിത്രത്തിൻ്റെ മ്യൂസിക്കൽ റൈറ്റ്സ് കരസ്ഥമാക്കിയിരിക്കുന്നത്.
പ്രീതി ജോർജ്, ദീപു ജോർജ് കാഞ്ചനതോപ്പിൽ എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. നിറം വിജയകുമാർ ആണ് കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്. വെട്രി, പ്രീതി ജോർജ്, ജെ.സി ജോർജ് എന്നിവരുടെ വരികൾക്ക് ജിഞ്ചർ, ഗോവിന്ദ് പ്രസാദ്, ആദിൽ റഷീദ്, സഞ്ജയ് എ.ആർ.എസ്, തൻവി നായർ, ശ്രദ്ധ ഷൺമുഖൻ എന്നിവർ ആലപിച്ചിരിക്കുന്നു.

Continue Reading

Trending