Connect with us

Video Stories

തഖ്‌വയാണ് ഉത്തമമായ പാഥേയം

Published

on

വെള്ളിത്തെളിച്ചം/ടി.എച്ച് ദാരിമി

നബി തിരുമേനിയുടെ കാലത്ത് യെമനില്‍ നിന്നുവരുന്ന ഹജ്ജ് തീര്‍ഥാടകര്‍ യാത്രയില്‍ തങ്ങള്‍ക്കുവേണ്ടിവരുന്ന ഭക്ഷണങ്ങളോ മറ്റോ കരുതുമായിരുന്നില്ല. കരുതാന്‍ കാര്യമായി ഒന്നും അവരുടെ കയ്യിലുണ്ടായിരുന്നുമില്ല. പിന്നെ ശക്തമായ വിശ്വാസം പകരുന്ന വികാരത്തില്‍ അവരങ്ങ് ഇറങ്ങുക മാത്രമായിരുന്നു. തീര്‍ഥാടകര്‍ എന്ന നിലക്ക് വഴിയിലും മക്കയിലും ഉള്ളവര്‍ കാണിക്കുന്ന ദയാവായ്പുകളിലായിരുന്നു അവരുടെ പ്രതീക്ഷ. വഴിയിലും മക്കയിലുമുള്ളവരാവട്ടെ അവരും ദാരിദ്ര്യത്തില്‍ തന്നെയായിരുന്നു. എന്നാല്‍ തീര്‍ഥാടകര്‍ എന്ന നിലക്ക് അവരെ സഹായിക്കാതിരിക്കാന്‍ അവര്‍ക്ക് മനസ്സ് വരികയുമില്ല. ഇങ്ങനെ ഒരു ക്രമപ്രശ്‌നം അല്ലാഹു ശ്രദ്ധിച്ചു. അല്ലാഹു പറഞ്ഞു: ‘നിങ്ങള്‍ പാഥേയം കരുതുക, ഏറ്റവും ഉത്തമമായ പാഥേയം തഖ്‌വ ആണ്’ (അല്‍ ബഖറ: 197). നിങ്ങള്‍ ഹജ്ജ് യാത്രയില്‍ ആര്‍ക്കും ഭാരമാവരുത് എന്നതാണ് ഈ ഉപദേശത്തിന്റെ ധ്വനിയെങ്കിലും അതിനേക്കാള്‍ വിശാലമായ ഒരു അര്‍ഥതലം ഈ നിര്‍ദ്ദേശത്തിനുണ്ട്. കാരണം, ഇത് ദീര്‍ഘമായ ഒരു ആയത്തിന്റെ അവസാന ഭാഗം മാത്രമാണ്. ഇതിനുമുമ്പ് ഈ ആയത്തില്‍ മൂന്ന് ഉപദേശങ്ങള്‍ അല്ലാഹു നല്‍കുന്നുണ്ട്. ലൈംഗികമായ തെറ്റുകള്‍, ലൈംഗികേതരമായ തെറ്റുകള്‍, തര്‍ക്കവിതര്‍ക്കങ്ങള്‍ എന്നിവ ഹജ്ജില്‍ പാടില്ല എന്നതാണ് അവ. ഇതും ഹജ്ജ് യാത്രയില്‍ നിങ്ങള്‍ പാഥേയം കരുതണമെന്നു പറഞ്ഞതിനുശേഷം തഖ്‌വ എന്ന പാഥേയത്തെ ഓര്‍മ്മിപ്പിക്കുമ്പോള്‍ അത് കേവലം ഭക്ഷണ കാര്യത്തില്‍ മാത്രമൊതുങ്ങുന്നില്ല, പ്രത്യുത അത് ഹജ്ജിന്റെ ചുവടുകളോരോന്നിലും വ്യാപിച്ചുകിടക്കുന്നതാണ് എന്ന് പ്രമുഖ മുഫസ്സിറുകള്‍ വീക്ഷിക്കുന്നു.

ഹജ്ജ് ഇസ്‌ലാമിലെ ദീര്‍ഘമായ ഒരു ആരാധനയാണ്. ഏതാനും ദിവസങ്ങള്‍ അത് നീണ്ടുനില്‍ക്കുന്നു. ഈ ദിവസങ്ങളിലാവട്ടെ ഒന്നിലധികം സ്ഥലങ്ങളില്‍ തീര്‍ഥാടകര്‍ക്ക് പോകാനും എത്താനുമുണ്ട്. ഇതിനെല്ലാം കൃത്യമായ സമയക്രമമുണ്ടുതാനും. ഇതെല്ലാം വെച്ചുനോക്കുമ്പോള്‍ അവിടെ സ്വാഭാവികമായും ഉണ്ടാകുന്ന പല സാഹചര്യങ്ങളുണ്ട്. ഒന്ന് തിക്കും തിരക്കുമാണ്. എല്ലാവര്‍ക്കും ഒരേ ബിന്ദുവില്‍ ഒരോ സമയം ഒരുമിച്ചുകൂടുകയോ കര്‍മ്മം നിര്‍വഹിക്കുകയോ ചെയ്യേണ്ടിവരുമ്പോള്‍ തിക്കും തിരക്കും സ്വാഭാവികമാണ്. ഈ തിരക്ക് പല പ്രശ്‌നങ്ങള്‍ക്കും വഴിവെച്ചേക്കും. അനിയന്ത്രിതമായ ഉന്തും തിരക്കും മോഷണം തുടങ്ങിയ ഹീനശ്രമങ്ങള്‍, കായികമായ ബലത്തിന്റെ ന്യായത്തിലുള്ള കയ്യേറ്റം തുടങ്ങിയ പലതിനും. മറ്റൊന്ന് സ്ത്രീ-പുരുഷ സങ്കലനമാണ്. ഓരോ കേന്ദ്രത്തിലും കൃത്യസമയത്ത് രണ്ടു ലിംഗങ്ങള്‍ ഒരുമിച്ചു കൂടുന്നത് നല്ലതും അല്ലാത്തതുമായ പല പ്രശ്‌നങ്ങള്‍ക്കും വഴിവെക്കും. തികച്ചും ആത്മീയ പരിവേഷത്തില്‍ നിര്‍വഹിക്കേണ്ട ആരാധനയുടെ ആത്മീയ ഭാവത്തിന് എതിര്‍ലിംഗത്തിന്റെ സാന്നിധ്യം നിറംകെടുത്തിയേക്കും. ഇത് അതിരുകടന്ന് ചിലപ്പോള്‍ ലൈംഗികമായ തെറ്റിന് അവസരം ഉണ്ടാക്കുകയും ചെയ്‌തേക്കാം. ഇവിടെ ഇതെല്ലാം തടയാന്‍ ഭൗതിക സംവിധാനങ്ങള്‍ക്ക് കഴിഞ്ഞുകൊള്ളണമെന്നില്ല. കാരണം ഈ തെറ്റുകള്‍ക്കധികവും മനസ്സിനുള്ളില്‍ അങ്കുരിക്കുന്ന ചില ദുര്‍വികാരങ്ങളാണ് കാരണം. പൊലീസിനോ പട്ടാളത്തിനോ അവയൊക്കെയും തടയാന്‍ കഴിയില്ല. അവ തടയാന്‍ മറ്റെന്തെങ്കിലും സംവിധാനമൊരുക്കാന്‍ ഒരു ഭരണകൂടത്തിനും കഴിയില്ല. അതെല്ലാം മുന്‍കൂട്ടി കണ്ടതുകൊണ്ട് ഇസ്‌ലാം തഖ്‌വ എന്ന വികാരംകൊണ്ട് ഇത്തരം പ്രവണതകളെയെല്ലാം തടുക്കാനും തടയാനും ഓരോ തീര്‍ഥാടകനെയും ചുമതലപ്പെടുത്തുകയാണ്.

ലൈംഗികവും അല്ലാത്തതുമായ തെറ്റുകള്‍ പൊതുവെ സ്വകാര്യമായി ചെയ്യുന്നതായിരിക്കാം. തര്‍ക്കവിതര്‍ക്കങ്ങളില്‍പെടുന്നവരാവട്ടെ ഓരോരുത്തരുടെയും വാദം മുറുകുന്നത് തന്റെ ന്യായം ശരിയാണ് എന്ന തോന്നല്‍ ബലപ്പെടുന്നതുകൊണ്ടുമായിരിക്കാം. അതിനാല്‍ അതിന്റെ പ്രകടനം പരസ്യമായിരിക്കുമെങ്കിലും കാരണം രഹസ്യമാണ്. ഗോപ്യവും രഹസ്യവുമായ തെറ്റുകളില്‍ നിന്നും തിന്‍മകളില്‍ നിന്നും മനുഷ്യനെ പിന്തിരിപ്പിക്കാന്‍ ഏറ്റവും നല്ലതും ശക്തമായതുമായ മാര്‍ഗം ദൈവ ഭയം തന്നെയാണ്. ആ ദൈവ ഭയമാണ് ഈ ആയത്തില്‍ പറയുന്ന തഖ്‌വ. ദൈവഭയത്തില്‍നിന്നും സൂക്ഷ്മത പുലര്‍ത്താനുള്ള ഒരു ഉള്‍വിളിയുണ്ടാവുമ്പോള്‍ മനുഷ്യന്‍ അടങ്ങുകയും മടങ്ങുകയും ചെയ്യും. രണ്ടു വശവും നിറയെ മുള്ളുകളുള്ള ഇടുങ്ങിയ വഴിയിലൂടെ ഒരു മുള്ളും കൊള്ളാതെ നടന്നുപോകുന്നതിനോടാണല്ലോ ചില മഹാന്‍മാര്‍ തഖ്‌വയെ ഉപമിച്ചത്.
മാത്രമല്ല, ഹജ്ജിന് ഈ തഖ്‌വയുടെ പാഥേയം പലതുകൊണ്ടും അനുപേക്ഷണീയമാണ്. അവയിലൊന്ന് ഹജ്ജിന്റെ യഥാര്‍ഥ പ്രതിഫലമായ പാപമുക്തിയും സ്വര്‍ഗപ്രവേശവും ലഭിക്കുക ഒരു തെറ്റും സംഭവിക്കാത്ത മബ്‌റൂറായ ഹജ്ജിനു മാത്രമാണ്. അത് നബി(സ)തങ്ങള്‍ പലവുരു വ്യക്തമാക്കിയതാണ്. മറ്റൊന്ന് ഹജ്ജ് ചരിത്രപരവും കര്‍മ്മപരവുമായ ഒരുപാട് മഹാത്മ്യങ്ങളുടെ അനുസ്മരണയാണ് എന്നതാണ്. അതിനാല്‍ ആ സ്ഥലങ്ങളിലൂടെയെല്ലാം സഞ്ചരിക്കുമ്പോള്‍ തീര്‍ഥാടകന്റെ മനസ്സുനിറയെ ആത്മീയതയുടെ ആന്ദോളനങ്ങള്‍ ഉണ്ടായിരിക്കണം. അപ്പോള്‍ മാത്രമേ ആ സ്ഥലങ്ങളും സമയങ്ങളും പകരുന്ന ആത്മീയവികാരം അനുഭവപ്പെടൂ. അത് അനുഭവപ്പെടുന്നതും അനുഭവപ്പെടേണ്ടതുമായ സ്ഥാനങ്ങളായതുകൊണ്ടാണല്ലോ അവ മശാഇറുകള്‍ എന്നറിയപ്പെടുന്നത്. മശാഇറുകള്‍ എന്നാല്‍ ബോധദായകങ്ങള്‍ എന്നാണ്. മനസ്സ് മറ്റൊന്നിലേക്കും തിരിയാതിരുന്നാല്‍ മാത്രമേ ഈ ബോധം ലഭിക്കൂ. അത്തരം ഒന്നിലധികം മശാഇറുകളാണ് ആത്മീയ വികാരങ്ങളുടെ നിറവും മണവുമായി തീര്‍ഥാടകനെ കാത്തിരിക്കുന്നത്.

അവയിലൊന്ന് പരിശുദ്ധ കഅ്ബാലയമാണ്. ഭൂമിയുടെ മധ്യത്തില്‍ കറുത്ത പട്ടും പുതച്ച് 15 മീറ്റര്‍ ഉയരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഈ ചതുരക്കെട്ട് മനുഷ്യന്‍ കടന്നുവരുന്നതിനും മുമ്പെ അല്ലാഹു ഭൂമിയില്‍ തന്റെ മലക്കുകളെ കൊണ്ട് പണികഴിപ്പിച്ചുവെച്ചതാണ്. ലോകത്തിലെ ഏറ്റവും വലിയ സാക്ഷിയാണത്. മനുഷ്യന്‍ വരും മുമ്പെ ഉണ്ടാവുകയും മനുഷ്യന്റെ അവസാനത്തോളം നിലനില്‍ക്കുകയും ചെയ്യുന്ന ഏക ആരാധനാലയമാണത്. ഖിയാമത്ത് നാളില്‍ കഅ്ബാലയം തകര്‍ക്കപ്പെടുമെന്നും ഉടനെ ലോകാവസാനം സംഭവിക്കുമെന്നും സ്വഹീഹായ ഹദീസുകളിലുണ്ട്. ആദം നബി മുതല്‍ എല്ലാ പ്രവാചകന്‍മാരുടെയും പാദ സ്പര്‍ശമേറ്റതും ഇബ്രാഹീം നബിയുടെയും ഇസ്മാഈല്‍ നബിയുടെയും മഹാത്യാഗങ്ങളുടെ ചിത്രങ്ങള്‍ മങ്ങാതെ കിടക്കുന്നതുമായ ഈ സ്ഥലത്ത് ഇബ്‌റാഹീം നബിയിലൂടെ അല്ലാഹു കൈമാറിയ ക്ഷണത്തിനുത്തരവുമായി തല്‍ബിയ്യത്തു മുഴക്കി എത്തിച്ചേരുമ്പോള്‍ അത് സഫലമാകാന്‍ തഖ്‌വ എന്ന ഉള്‍ഭയംതന്നെ വേണം. അവയില്‍ മറ്റൊന്നിലേക്കാണ് ഹാജിമാര്‍ പിന്നെ നീങ്ങുന്നത്. അത് പരിശുദ്ധ മക്കയുടെ വടക്കുകിഴക്ക് ഏഴു കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന മിനാ താഴ്‌വരയാണ്. ഹജ്ജിന്റെ ഏറ്റവും വലിയ ഭൂമികയാണ് മിന. പത്തൊമ്പതു ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ പരന്നുകിടക്കുന്ന ഈ താഴ്‌വരയാണ് ലോകം കണ്ടതില്‍വെച്ച് ഏറ്റവും വലിയ ത്യാഗമായിരുന്ന ഇബ്രാഹീം നബി എന്ന പിതാവ് ഇസ്മാഈല്‍ എന്ന മകന്റെ ഗളത്തില്‍ അല്ലാഹുവിനുവേണ്ടി കത്തിവെക്കുന്നതിന് സാക്ഷിയായത്. ആ ഉദ്യമത്തില്‍ നിന്നു അവരെ പിന്തിരിപ്പിക്കാന്‍ കൊണ്ടുപിടിച്ചു ശ്രമിച്ച പിശാചിനെ എറിഞ്ഞാട്ടിയ താഴ്‌വരയാണത്. നബിതിരുമേനിയുടെ ദൗത്യജീവിതം വിജയത്തിന്റെ വീഥിയിലേക്കു തിരിഞ്ഞ മദീനാ ഹിജ്‌റയുടെ കാരണമായിത്തീര്‍ന്ന അഖബാ ഉടമ്പടികള്‍ക്കു സാക്ഷ്യംവഹിച്ച താഴ്‌വരയും കൂടിയാണ് മിന.

പിന്നെയും മുന്നോട്ടുനീങ്ങുമ്പോള്‍ തീര്‍ഥാടകര്‍ക്ക് എത്താനുള്ളത് ആകാശച്ചുവട്ടിലെ ഏറ്റവും ശ്രേഷ്ഠമായ മശ്അറിലാണ്. അത് ദുല്‍ ഹജ്ജ് ഒമ്പതിലെ അറഫയാണ്. പ്രാര്‍ഥനക്കുത്തരം ഉറപ്പുള്ള അറഫ ഹജ്ജിന്റെ ആത്മാവാണ്. അത് ഫലപ്പെടാനും തഖ്‌വ എന്ന പാഥേയം അനിവാര്യമാണ്. പിന്നെ വീണ്ടും മിനാതാഴ്‌വരയിലേക്കും കഅ്ബാലയത്തിലേക്കും മടങ്ങുന്നതിനു മുമ്പ് മുസ്ദലിഫാ ഇടത്താവളത്തില്‍ രാത്രി കഴിച്ചുകൂട്ടുന്നു. ദുനിയാവിനും ആഖിറത്തിനും ഇടയിലുള്ള ഖബര്‍ ജീവിതത്തിനു സമാനമായ അനുഭവമാണ് മുസ്ദലിഫയിലെ രാവ്. അതും ആത്മീയ ബന്ധുരമാകാന്‍ തഖ്‌വ എന്ന അവബോധം തന്നെ വേണം. അതുകൊണ്ട് തഖ്‌വ എന്ന പാഥേയം ഓരോ വിശ്വാസിയുടേയും ജീവിത യാത്രയിലുമെന്നപോലെ ഹജ്ജ് യാത്രയിലും അനിവാര്യമാണ്.

Video Stories

‘കശ്മീർ ഫയൽസും കേരള സ്റ്റോറിയും തുടങ്ങി നട്ടാൽ കിളിർക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ “ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവരാണ്‌ എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്’

സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട.

Published

on

തിയറ്ററുകളില്‍ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ തരംഗം ആഞ്ഞടിക്കുന്നതിനിടെ സിനിമക്കും നടന്‍മാരായ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രസ്താവനകളും കമന്റുകളും വ്യാപിപ്പിക്കുകയാണ് സംഘ്പരിവാര്‍ അനുകൂലികള്‍. സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരായ സിനിമയിലെ വിമര്‍ശനമാണ് ഇവരുടെ പ്രകോപനം. എന്നാല്‍, നടക്കുന്ന ഹേറ്റ് കാമ്പയിന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് തുറന്നടിക്കുകയാണ് പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍.

‘കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്.

മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍, the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല. സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി, മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം’ -രാഹുല്‍ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്നലെ തന്നെ എമ്പുരാന്‍ കണ്ടിരുന്നു.

KGFഉം പുഷ്പയും ഒക്കെ വന്നു മലയാളക്കര കീഴടക്കി പോയപ്പോള്‍ മലയാളി കൊട്ടും കുരവയുമായി ആര്‍ത്തുവിളിച്ചപ്പോഴും ഇങ്ങനെ ഒന്ന് നമുക്കില്ലല്ലോ എന്ന് തെല്ല് അസൂയ നമുക്കുണ്ടായിരുന്നു. കേരളത്തിന്റെ ആ പ്രദേശിക അഭിമാനബോധത്തിലേക്കാണ് പൃഥ്വിരാജ് എമ്പുരാനിലൂടെ സേഫ് ലാന്റ് ചെയ്തിരിക്കുന്നത്.

മേക്കിങ് കൊണ്ടും സാങ്കേതികത്തികവ് കൊണ്ടും മലയാളം പറയുന്ന ഒരു പാന്‍ ഇന്ത്യന്‍ സിനിമ തന്നെയാണ് എമ്പുരാന്‍. മോഹന്‍ലാലും മഞ്ജു വാര്യരും പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ബൈജു സന്തോഷും തൊട്ട് പേര് അറിയാത്ത വിദേശ അഭിനേതാക്കള്‍ വരെ തകര്‍ത്തിട്ടുണ്ട്. ടിക്കറ്റ് എടുത്തവര്‍ക്ക് ഓരോ ഫ്രെയിമും മുതലാകുന്നുണ്ട് എന്ന് ചുരുക്കം.

എന്നാല്‍ സിനിമയില്‍ പറഞ്ഞിരിക്കുന്ന രാഷ്ട്രീയത്തിന്റെ പേരില്‍ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്ന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. ബജറംഗിയെന്ന് പറഞ്ഞപ്പോള്‍ തന്നെ അത് തങ്ങളാണെന്ന തിരിച്ചറിവിന് എന്തായാലും അഭിവാദ്യങ്ങള്‍. ആ തിരിച്ചറിവ് നാളെകളിലേക്കുള്ള തിരുത്തലിന്റെ കാരണമാകട്ടെ.

എന്തായാലും സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്. മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍ , the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല.

സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി,

മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം

Continue Reading

News

‘നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നത്’; ലോക്‌സഭയില്‍ പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍

അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു.

Published

on

ലോക്‌സഭയില്‍ വീണ്ടും പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍. വിവധ വിഷയങ്ങളിലെ അടിയന്തര പ്രമേയം തള്ളിയതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷത്തോട് സ്പീക്കര്‍ കയര്‍ത്തത്. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് സഭാ നടപടികളെന്നും. നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നതെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്.

അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു. കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മേഘ് വാളാണ് ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ സ്പീക്കറുടെ നിലപാടില്‍ കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്.

Continue Reading

News

ഇസ്രാഈല്‍ ഗസ്സയിലെ നാസര്‍ ഹോസ്പിറ്റലില്‍ ബോംബെറിഞ്ഞു; ഹമാസ് നേതാവ് കൊല്ലപ്പെട്ടു

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

on

ഇസ്രാഈല്‍ സൈന്യം ഗാസയിലെ നാസര്‍ ഹോസ്പിറ്റല്‍ ആക്രമിച്ചു, ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഗസ്യയിലെ അല്‍-മവാസിയില്‍ ഇസ്രാഈല്‍ സൈന്യം ഒരു കൂടാരം ബോംബെറിഞ്ഞ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാ അല്‍-ബര്‍ദാവില്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കൊലപാതകം.
തലസ്ഥാനമായ സനയിലെ ജനസാന്ദ്രതയുള്ള അയല്‍പ്രദേശം ഉള്‍പ്പെടെ യെമനിലെ രണ്ട് പ്രദേശങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തി, കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഇസ്രാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.

തെക്കന്‍ ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും 16 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹമാസും ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

Continue Reading

Trending