Connect with us

Education

പുരസ്‌ക്കാര നിറവില്‍ വള്ളിക്കാപ്പറ്റ സ്‌കൂള്‍ ഫോര്‍ ദ ബ്ലൈന്റ്

രാജ്യത്തിന് മാതൃകയാകുന്ന രൂപത്തില്‍ നടപ്പിലാക്കിയ വിവിധ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്

Published

on

കൂട്ടിലങ്ങാടി(മലപ്പുറം): ഭിന്നശേഷിക്കാര്‍ക്ക് മികച്ച പ്രാപ്യത നല്‍കുന്ന സ്‌കൂളിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ പുരസ്‌ക്കാരം വളളിക്കാപ്പറ്റ കേരള സ്‌കൂള്‍ ഫോര്‍ ദ ബ്ലൈന്റിന്. കാഴ്ച പരിമിതരുടെ വിദ്യാഭ്യാസത്തിനും പുനരധിവാസത്തിനുമായി രാജ്യത്തിന് തന്നെ മാതൃകയാകുന്ന രൂപത്തില്‍ നടപ്പിലാക്കിയ വിവിധ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്.

ഗണിത ജ്യോതിശാസ്ത്ര ആശയങ്ങള്‍ ചിത്രീകരിച്ച് നിര്‍മ്മിച്ച ഉല്ലാസ് പെഡഗോഗി പാര്‍ക്ക്, തൊട്ടും മണത്തും രുചിച്ചും പഠിക്കാനാവശ്യമായ രീതിയില്‍ രൂപകല്‍പ്പന ചെയ്ത നാമ്പ് എന്ന പേരിലുള്ള സ്പര്‍ശ ഗന്ധോദ്യാനം, ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകാര്‍ക്ക് ശാസ്ത്ര പരീക്ഷണ ക്കള്‍ക്കായി നിര്‍മ്മിച്ച അഡാപ്റ്റഡ് സയന്‍സ് ലാബ്, മികച്ച രീതിയില്‍ സജജീകരിച്ച ബ്രെയിനി ലൈബ്രറി, ആധുനിക സംവിധാനങ്ങളോടെ നിര്‍മ്മിച്ച ഭിന്ന സൗഹൃദ പാചക ഭക്ഷണപ്പുര തുടങ്ങിയവയാണ് സ്‌കൂളിനെ പുരസ്‌ക്കാരത്തിന് അര്‍ഹമാക്കിയത്.

മലപ്പുറം ജില്ലയില്‍ കൂട്ടിലങ്ങാടി പഞ്ചായത്തിലെ വള്ളിക്കാപ്പറ്റയില്‍ 1955 ല്‍ സ്ഥാപിച്ച ഈ റസിഡന്‍ഷ്യല്‍ വിദ്യാലയത്തില്‍ കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ,എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ഏഴ് ജില്ലകളില്‍ നിന്നുള്ളവരെ കൂടാതെ തമിഴ്‌നാട്ടിലെ ഗൂഢല്ലൂര്‍, ചെന്നെ. ബാംഗ്‌ളൂര്‍ എന്നിവിടങ്ങളില്‍ നിന്നായി 36 ആണ്‍കുട്ടികളും 38 പെണ്‍കുട്ടികളും ഉള്‍പ്പെടെ 74 കുട്ടികള്‍ താമസിച്ച് പഠിക്കുന്നുണ്ട്. കാഴ്ച പരിമിതരെ കൂടാതെ 2000 ല്‍ കേരളത്തില്‍ ആദ്യമായി സ്ഥാപിച്ച കാഴ്ച കേള്‍വി വൈകല്യങ്ങള്‍ ഒന്നിച്ച് ബാധിച്ച ബധിരാന്ധര്‍ക്കായുള്ള പുനരധിവാസ കേന്ദ്രവും ഇവിടെ പ്രവര്‍ത്തിക്കുന്നു. 29 പേര്‍ ഈ കേന്ദ്രത്തിലുണ്ട്. 13 അധ്യാപകരില്‍ സംഗീതം ,ബ്രെയ്ല്‍, ഐടി എന്നിവയിലെ 4 പേരും 10 അനധ്യാപക ജീവനക്കാരില്‍ രണ്ട് പേരും കാഴ്ച പരിമിതരാണ്.

ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച ബധിരാന്ധ പുനരധിവാസ കേന്ദ്രത്തിലേക്കാവശ്യമായ തെറാപ്പി ഉപകരണങ്ങള്‍, ബഹുവൈകല്യം, ഓട്ടിസം എന്നിവ ബാധിച്ചവര്‍ക്കുള്ള വാട്ടര്‍ തെറാപ്പി, സ്വിമ്മിംഗ് പൂള്‍, പൂര്‍ണ്ണമായും ഡിജിറ്റലൈസേഷന്‍, പൂജ്യം മുതല്‍ 6 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വൈകല്യങ്ങള്‍ ലഘൂകരിക്കുന്നതിന് വേണ്ടിയുള്ള ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങിയവ ഭാവി പദ്ധതികളാണെന്ന് പ്രധാനാധ്യാപകന്‍ പി.അബ്ദുല്‍ കരീം പറഞ്ഞു. 25000 രൂപയും പ്രശസ്തിപത്രവും, സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന അവാര്‍ഡ് ഭിന്നശേഷി ദിനമായ ഡിസംബര്‍ 3 ന് സമ്മാനിക്കും

Education

കെ-മാറ്റ് 2025 അവസാന തീയതി നീട്ടി

അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 15ന് വൈകുന്നേരം നാല് വരെയായാണ് നീട്ടിയത്

Published

on

സംസ്ഥാനത്ത് 2025 അദ്ധ്യയന വര്‍ഷത്തെ എംബിഎ പ്രവേശനത്തിനുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 15ന് വൈകുന്നേരം നാല് വരെയായാണ് നീട്ടിയത്.

മേയ് 24നാണ് കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (സെഷന്‍-II) നടക്കുക. കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍, ഡിപ്പാര്‍ട്ടുമെന്റുകള്‍, ഓട്ടോണമസ് കോളേജുകള്‍ ഉള്‍പ്പെടെയുള്ള അഫിലിയേറ്റഡ് മാനേജ്മെന്റ് കോളേജുകള്‍ എന്നിവയിലെ എംബിഎ പ്രവേശനം ലഭിക്കണമെങ്കില്‍ കെ-മാറ്റ് ബാധകമായിരിക്കും.

അപേക്ഷ സമര്‍പ്പിക്കേണ്ടത് www.cee.kerala.gov.in ലൂടെയാണ്. ഹെല്‍പ് ലൈന്‍ നമ്പര്‍ : 0471-2525300, 2332120, 2338487.

Continue Reading

Education

എസ്എസ്എൽസി പരീക്ഷകൾ ഇന്ന് സമാപിക്കും

സ്കൂളുകളിൽ ആഹ്ളാദപ്രകടനം പാടില്ലെന്ന് കര്‍ശനനിര്‍ദേശം

Published

on

ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷകൾ ഇന്ന് സമാപിക്കും. ജീവശാസ്ത്രമാണ് അവസാന പരീക്ഷ. 2,964 കേന്ദ്രങ്ങളിലായി 4,25,861 വിദ്യാർഥികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഗൾഫിലെ 7 കേന്ദ്രങ്ങളിലായി 682 പേരും ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളിലായി 447 പേരും പരീക്ഷ എഴുതി.

അവസാനദിനം സ്കൂളുകളിൽ ആഹ്ളാദപ്രകടനം പാടില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. മുന്നറിയിപ്പ് ലംഘിച്ച് പരിപാടികൾ നടത്തിയാൽ പൊലീസിൻ്റെ സഹായം തേടാനും പ്രധാനാധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. പ്ലസ് ടു പൊതുപരീക്ഷകളും ഇന്ന് സമാപിക്കും.

പ്ലസ് ടു ഇപ്രൂവ്‌മെൻ്റ് പരീക്ഷകളും, പ്ലസ് വൺ പരീക്ഷകളും മാർച്ച് 29നാണ് സമാപിക്കുക. ഒന്നുമുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാർച്ച് 27നും, വി.എച്ച്.എസ്.ഇ വിഭാഗം പരീക്ഷ മാർച്ച് 29 നും പൂർത്തിയാവും.

Continue Reading

Education

ഒമ്പതാം ക്ലാസിലെ സയന്‍സ്, സോഷ്യല്‍ സയന്‍സ് പരീക്ഷകളില്‍ മാറ്റം വരുത്തി സി.ബി.എസ്.ഇ

സ്റ്റാന്‍ഡേര്‍ഡ്, അഡ്വാന്‍സ്ഡ് എന്നിങ്ങനെ രണ്ട് നിലവാരത്തിലായായിരിക്കും പരീക്ഷകള്‍ നടത്തുക

Published

on

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒമ്പതാം ക്ലാസിലെ സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലെ പരീക്ഷകളില്‍ മാറ്റം വരുത്തി സി.ബി.എസ്.ഇ. സ്റ്റാന്‍ഡേര്‍ഡ്, അഡ്വാന്‍സ്ഡ് എന്നിങ്ങനെ രണ്ട് നിലവാരത്തിലായായിരിക്കും പരീക്ഷകള്‍ നടത്തുക.

2028 അധ്യയന വര്‍ഷം മുതല്‍ പത്താം ക്ലാസിലും ഈ മാറ്റം കൊണ്ടുവരും. സി.ബി.എസ്.ഇ കരിക്കുലം കമ്മിറ്റി മുന്നോട്ടുവെച്ച നിര്‍ദേശത്തിന് ബോര്‍ഡ് ഉന്നതാധികാര സമിതി അംഗീകാരം നല്‍കി.

2019-20 അധ്യയന വര്‍ഷം മുതല്‍ മാത്സ് വിഷയത്തില്‍ രണ്ട് നിലവാരത്തിലുള്ള പരീക്ഷയുണ്ട്. അടിസ്ഥാന വിവരങ്ങള്‍ ഉള്‍പ്പെടുന്ന ബേസിക്, കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുന്ന സ്റ്റാന്‍ഡേഡ് എന്നിങ്ങനെയാണവ. രണ്ട് നിലവാരത്തിലുള്ള പരീക്ഷയുണ്ട്. സിലബസ് ഒന്നാണെങ്കിലും ചോദ്യങ്ങളില്‍ വ്യത്യാസമുണ്ടാകും. ഇതേ മാതൃകയില്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലെ പരീക്ഷകള്‍ സ്റ്റാന്‍ഡേര്‍ഡ്, അഡ്വാന്‍സ്ഡ് എന്നിങ്ങനെ നടത്താനാണ് നിര്‍ദേശം. ഏത് വേണമെന്ന് ഒമ്പതാം ക്ലാസില്‍ എത്തുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് തീരുമാനിക്കാം.

അഡ്വാന്‍സ്ഡ് വിദ്യാര്‍ഥികള്‍ക്കുള്ള അധിക ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒറ്റചോദ്യപേപ്പറോ രണ്ട് വിഭാഗക്കാര്‍ക്കും പ്രത്യേകം ചോദ്യപേപ്പര്‍ ഉപയോഗിച്ചോ പരീക്ഷ നടത്തുന്നത് സംബന്ധിച്ചുള്ള കാര്യങ്ങളില്‍ പിന്നീട് തീരുമാനമെടുക്കും. ഇത്തരത്തില്‍ ഓപ്ഷന്‍ ലഭിക്കുന്നത് ജെ.ഇ.ഇ പോലുള്ള പ്രവേശന പരീക്ഷകള്‍ എഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഗുണം ചെയ്യുമെന്നാണ് സി.ബി.എസ്.ഇ വിലയിരുത്തല്‍.

Continue Reading

Trending