Connect with us

Video Stories

ഉമ്പായി: ഗസല്‍വഴികളിലെ വിസ്മയ സാന്നിധ്യം

Published

on

ഡോ. എം.കെ മുനീര്‍

ഗസലിന്റെ ലോകത്ത് സ്വന്തമായി ഇടം കണ്ടെത്തിയ സംഗീതപ്രതിഭയായിരുന്നു ഉമ്പായി. മലയാളത്തില്‍ ഗസല്‍ സാധ്യമാക്കിയ അദ്ദേഹം പാട്ടിന്റെ ലോകത്ത് ബദ്ധശ്രദ്ധനായിരുന്നു. ഗസലിന്റെ നിയമങ്ങള്‍ ഒട്ടും തെറ്റിക്കാതെയാണ് അദ്ദേഹം ഗാനങ്ങള്‍ തെരഞ്ഞെടുത്തിരുന്നത്. ജീവിതത്തില്‍ നിരവധി ദുരനുഭവങ്ങളിലൂടെ കടന്നുപോയ വ്യക്തിത്വമായിരുന്നു ഉമ്പായിയുടേത്. ദാരിദ്ര്യവും കഷ്ടപ്പാടും ചെറുപ്പകാല ജീവിതത്തില്‍ എന്നും കൂട്ടിനുണ്ടായിരുന്നു. എങ്കിലും സംഗീതത്തിന്റെ വഴിയില്‍ സമ്പന്നനായിരുന്നു അദ്ദേഹം. പല ജോലികളും ചെയ്‌തെങ്കിലും അന്തിമമായി തന്റെ ലോകം സംഗീതമാണെന്ന് തിരിച്ചറിയുകയും അവിടേക്ക് തിരിച്ചെത്തുകയുമായിരുന്നു ഉമ്പായി. മെഹ്്തി ഹസന്‍ ആയിരുന്നു ഉമ്പായി ഏറ്റവും കൂടുതല്‍ ആരാധിച്ചിരുന്ന ഗായകന്‍. ഉമ്പായിയുടെ വീട്ടില്‍ മെഹ്്തി ഹസന്റെ ഫോട്ടോ മാത്രമെ തൂക്കിയിരുന്നുള്ളു.
ഒന്നരമാസം മുമ്പാണ് ഉമ്പായിയെ അവസാനമായി കണ്ടത്. അന്നദ്ദേഹം ഒന്നര മണിക്കൂര്‍ സംസാരിച്ചു. അദ്ദേഹം മാത്രമാണ് സംസാരിച്ചത്. ഞാന്‍ ശ്രോതാവായി. രോഗത്തിന്റെ കാര്യങ്ങളൊന്നും പറഞ്ഞില്ല. പറഞ്ഞത് മുഴുവന്‍ സംഗീതത്തിന്റെ വിശേഷങ്ങളായിരുന്നു. ജയകുമാറിന്റെ കവിതകള്‍ ഗസല്‍ രൂപത്തില്‍ അവതരിപ്പിക്കുന്നതിനെപറ്റിയാണ് സംസാരിച്ചത്. ഇനി ജയകുമാറിന്റെ കവിതകള്‍ പാടിയിട്ട് വേറെ കാര്യം എന്ന നിലയിലായിരുന്നു സംസാരം. അത് എന്റെ അഭിലാഷമാണ് എന്നദ്ദേഹം പറഞ്ഞു. അത്രയും സ്പിരിറ്റായിരുന്നു സംഗീതത്തിന്റെ കാര്യത്തില്‍.
മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട മെലഡികള്‍ ഗസല്‍ ആക്കി മാറ്റുകയെന്നത് ഉമ്പായിയുടെ മികച്ച സംഭാവനയായിരുന്നു എന്നു പറയേണ്ടിവരും. ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോള്‍ എന്ന ഗാനവും ഇന്ദ്രവല്ലരി പൂ ചൂടിവരും എന്ന പാട്ടും എത്ര ഹൃദ്യവും മനോഹരവുമായാണ് അദ്ദേഹം ആലപിച്ചത്! മലയാളികള്‍ക്ക് അതൊരിക്കലും മറക്കാനാവില്ല. ഞങ്ങളുടെ സൗഹൃദത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എവിടെക്കണ്ടാലും സൗഹൃദം പുതുക്കും. ചില ഗാനമേളകളില്‍ സദസ്സില്‍ ഞാനുണ്ടെങ്കില്‍ സ്റ്റേജിലേക്ക് വിളിക്കും. പിന്നെ പാടാന്‍ ആവശ്യപ്പെടും. സുറുമയെഴുതിയ മിഴികളെ… എന്ന ഗാനം യൂസഫലി കേച്ചേരിയുടെ സാന്നിധ്യത്തില്‍ ഉമ്പായിയും ഞാനും പാടിയിട്ടുണ്ട്. കുറച്ച് ഞാന്‍ പാടും ബാക്കി ഉമ്പായിയും. ഇത്തരത്തില്‍ സൗഹൃദം മുന്നോട്ട് പോകുമ്പോഴാണ് ഗസല്‍ എഴുതാന്‍ ഉമ്പായി എന്നെ നിര്‍ബന്ധിച്ചത്. ടി.എന്‍ പ്രതാപന്‍, ബിനോയ് വിശ്വം എന്നിവരാണ് എന്നോടൊപ്പം പാട്ടെഴുതാന്‍ ഉണ്ടായിരുന്നത്. എട്ടു പാട്ടുകളാണ് ആ ആല്‍ബത്തില്‍ ഉണ്ടായിരുന്നത്. രണ്ടെണ്ണം എന്റേതായിരുന്നു. ഈസ്റ്റ്‌കോസ്റ്റ് വിജയന്‍ ആണ് ആല്‍ബം പുറത്തിറക്കിയത്. ആ പാട്ടുകള്‍ യുട്യൂബിലും മറ്റും ഇപ്പോഴും ആളുകള്‍ കേട്ടുകൊണ്ടിരിക്കുന്നു.
ഹാര്‍മോണിയം ഉമ്പായിക്ക് കേവലം ഒരു സംഗീതോപകരണം മാത്രമായിരുന്നില്ല. ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു. ഹാര്‍മോണിയം ഇല്ലാതെ തനിക്ക് മുന്നോട്ടുപോകാന്‍ പറ്റില്ലെന്ന് അദ്ദേഹം പറയുമായിരുന്നു. സ്വരസ്ഥാനങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ ഹാര്‍മോണിയം കൂടെയുണ്ടാവണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
ഗസല്‍ എന്നു കേള്‍ക്കുമ്പോള്‍ ഉറുദുവിലുള്ള വിഷാദ, പ്രണയഗാനങ്ങളാണ് നമുക്ക് ഓര്‍മവരിക. എന്നാല്‍ അത്രയും വൈകാരികമായി തന്നെ മലയാള ഗസലും അനുഭവിപ്പിക്കുന്നതില്‍ ഉമ്പായി വിജയിച്ചു. രോഗത്തിന്റെ പീഢകള്‍ തളര്‍ത്തുമ്പോഴും അദ്ദേഹം തിരിച്ചുവരവ് ആഗ്രഹിച്ചു. സംഗീതലോകത്ത് ഇനിയും ഏറെ ചെയ്യാനുണ്ട് എന്ന ഉറച്ച ചിന്തയായിരുന്നു എപ്പോഴും ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെയാവണം സുഹൃത്തുക്കളോടും ആരാധകരോടും സഹപ്രവര്‍ത്തകരോടും അദ്ദേഹം സംഗീതത്തെപറ്റി മാത്രം വാതോരാതെ സംസാരിച്ചത്. സംഗീതത്തെ അത്രമേല്‍ സ്‌നേഹിച്ചിരുന്നു ഈ കലാകാരന്‍. ഉമ്പായിയുടെ ഗസലുകള്‍ കാലത്തെ അതിജീവിച്ച് നിലനില്‍ക്കും എന്ന കാര്യത്തില്‍ സംശയമില്ല.

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending