kerala
യുഎഇ എല്ലാം സാധ്യമെന്ന് തെളിയിച്ച രാജ്യം: സുനിത വില്യംസ് , ബഹിരാകാശ വാസം ദുഷ്‌കരം: ഹസ്സ അല്‍ മന്‍സൂരി
നാല്‍പത്തി രണ്ടാം ഷാര്‍ജ രാജ്യാന്തര പുസ്തക മേളയിലെ ബാള്‍ റൂമില്‍ യുഎഇ ബഹിരാകാശ യാത്രികന്‍ ഹസ്സ അല്‍ മന്‍സൂരിയോടൊപ്പം വിശിഷ്ടാതിഥിയായി പങ്കെടുത്ത് സദസ്സുമായി സംവദിക്കുകയായിരുന്നു അവര്‍.

ഷാര്‍ജ: എല്ലാം സാധ്യമെന്ന് തെളിയിച്ച രാജ്യമാണ് യുഎഇയെന്നും പല മേഖലകളിലും, വിശേഷിച്ച് ബഹിരാകാശ രംഗത്ത് ഈ രാഷ്ട്രം അതുല്യമായ ഉയരങ്ങളാണ് നേടിയെടുത്തതെന്നും അമേരിക്കന്‍ ബഹിരാകാശ യാത്രികയും യുഎസ് നേവി ഓഫീസറുമായ സുനിത വില്യംസ്. നാല്‍പത്തി രണ്ടാം ഷാര്‍ജ രാജ്യാന്തര പുസ്തക മേളയിലെ ബാള്‍ റൂമില്‍ യുഎഇ ബഹിരാകാശ യാത്രികന്‍ ഹസ്സ അല്‍ മന്‍സൂരിയോടൊപ്പം വിശിഷ്ടാതിഥിയായി പങ്കെടുത്ത് സദസ്സുമായി സംവദിക്കുകയായിരുന്നു അവര്‍.
”യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ എത്താനായതില്‍ വളരെയേറെ സന്തോഷിക്കുന്നു. അതില്‍ അഭിമാനം തോന്നുന്നു. എന്റെ സുഹൃത്ത് ഹസ്സയുമായി ചേരാനായ സന്ദര്‍ഭത്തെ അങ്ങേയറ്റം വിലമതിക്കുന്നു. അനേകം കുട്ടികളെ പ്രത്യേകമായി ഈ സദസ്സില്‍ കാണാനാകുന്നത് എന്റെ ആഹ്‌ളാദം ഇരട്ടിപ്പിക്കുന്നു” -സുനിത ഇങ്ങനെ പറഞ്ഞു കൊണ്ടാണ് തന്റെ സംസാരം ആരംഭിച്ചത്.
നാസയില്‍ നിര്‍വഹിച്ച ദൗത്യമെന്തെന്ന് പറയാനാണ് ഇപ്പോള്‍ താനും ഹസ്സയും ഇവിടെയുള്ളതെന്ന് പറഞ്ഞ അവര്‍, നാസയ്ക്ക് പല രാജ്യാന്തര പങ്കാളികളുമുണ്ടെന്നും ഈയിടെ യുഎഇയും അതില്‍ ചേര്‍ന്നുവെന്നും ബഹിരാകാശ യാത്രയില്‍ താല്‍പര്യമുള്ളവരെ നാസ അവിടെ എത്തിക്കുന്നുവെന്നും വിശദീകരിച്ചു. ”മനുഷ്യ സമൂഹത്തിനായി ഞങ്ങള്‍ക്ക് വലിയ പ്‌ളാനുകളുണ്ട്. ഭൂമിയില്‍ ജീവിക്കുക എന്നതിനതിപ്പുറം, അതിന്റെ ഏറ്റവുമടുത്തുള്ള ഇടങ്ങളിലേക്ക് കൂടി എത്താന്‍ ശ്രമിക്കുക എന്നതാണ് ആ പ്‌ളാനുകളില്‍ ചിലത്. അതു പോലെ തന്നെയാണ് ചൊവ്വാ ദൗത്യവും. എന്നാല്‍, അതല്‍പം പ്രയാസം പിടിച്ച കാര്യമാണ്. ബഹിരാകാശ യാത്രയ്ക്ക് സ്‌പേസ് ക്രാഫ്റ്റുകള്‍ ഉപയോഗിക്കുന്നു. നാസയുടെ ഇന്റര്‍നാഷണല്‍ സ്‌പേസ് സ്‌റ്റേഷന്‍ റഷ്യന്‍ പങ്കാളികളുമായി ചേര്‍ന്ന് നിര്‍മിച്ചതാണ്. അവിടേയ്ക്ക് സ്‌പേസ് ഷട്ടില്‍ പ്രോഗ്രാമുകള്‍ നടക്കുന്നു. കാനഡ, ജപ്പാന്‍ രാജ്യങ്ങളുമായും യൂറോപ്പുമായും ചേര്‍ന്ന് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഹസ്സയെ പോലുള്ളവരെ ഐഎസ്എസില്‍ ചേരാന്‍ ഞങ്ങള്‍ ക്ഷണിക്കുന്നു” -സുനിത പറഞ്ഞു.
ഭൂമി, ചൊവ്വ, ചന്ദ്രന്‍ എന്നിവയുടെ ഡയഗ്രം സ്‌ക്രീനില്‍ പ്രദര്‍ശിച്ചു കൊണ്ടായിരുന്നു സുനിതയുടെ പ്രാരംഭ സംഭാഷണം. ഭൂമിയ്ക്ക് പുറമെ, നാം ചന്ദ്രനിലേയ്ക്കും ചൊവ്വയിലേക്കും കൂടി ധാരാളമായി സഞ്ചരിക്കേണ്ടിയിരിക്കുന്നുവെന്ന് അഭിപ്രായപ്പെട്ട അവര്‍, ചൊവ്വാ യാത്ര കൂടുതല്‍ കാര്യങ്ങളെ ലോകത്തിന് മനസ്സിലാക്കാന്‍ ഉപകരിക്കുമെന്നും പ്രത്യാശിച്ചു. ഏതാനും സ്‌പേസ് ക്രാഫ്റ്റുകളിലൂടെയാണ് നാമത് നിര്‍വഹിക്കുകയെന്ന് വെളിപ്പെടുത്തിയ സുനിത, അതിലൊന്നാണ് ബോയിംഗ് സ്റ്റാര്‍ ലൈനറെന്നും, മറ്റൊന്ന് സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ആണെന്നും പറഞ്ഞു. യുഎഇയുടെ സ്‌പേസ് ക്രാഫ്റ്റുമുണ്ട്. ബോയിംഗ് സ്റ്റാര്‍ ലൈനറില്‍ ആളുകള്‍ ഈ വര്‍ഷാദ്യം സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യ മിഷനില്‍ അംഗമാവാന്‍ കഴിഞ്ഞതില്‍ താന്‍ ഭാഗ്യവതിയാണ്. ചന്ദ്രന്റെയടുത്തായി സ്‌പേസ് സ്‌റ്റേഷന്‍ നിര്‍മിക്കാന്‍ നാസയ്ക്ക് പദ്ധതിയുണ്ട്. അങ്ങനെ, ചന്ദ്രനിലേയ്ക്കും കൂടുതല്‍ പറക്കലുകള്‍ നടത്താനാകും. ഡ്രാഗണ്‍ ടെസ്റ്റിംഗിന് തയാറാണ്. പാരച്യൂട്ടിന്റെ അവസാന ടെസ്റ്റ് ജനുവരിയില്‍ നടക്കും. 2024 ഏപ്രിലിലാണ് അതിന് സമയം കണ്ടിരിക്കുന്നത്.
നിരവധി രാജ്യങ്ങളും വാണിജ്യ കമ്പനികളും സ്‌പേസില്‍ പോകാന്‍ താല്‍പര്യമറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞ സുനിത, നാസയിലേക്ക് താന്‍ എത്തിയതെങ്ങനെയെന്നും മറ്റുമുള്ള കാര്യങ്ങള്‍ വിശദീകരിച്ചു. തന്റെ നാസ ഔദ്യോഗിക കാലയളവിനെ ഭര്‍ത്താവും കുടുംബവും വളരെയധികം പ്രോല്‍സാഹിപ്പിച്ചുവെന്നും താന്‍ ഇന്നീ നിലയിലെത്താന്‍ കാരണം മാതാപിതാക്കളാണെന്നും തന്റെ പിതാവ് ദീപക് പാണ്ഡ്യ ജീനിയസായിരുന്നുവെന്നും സുനിത പറഞ്ഞു.
പത്തോ പതിനഞ്ചോ വര്‍ഷത്തിനകം മനുഷ്യര്‍ക്ക് ചന്ദ്രനില്‍ ജീവിക്കാനാകുന്ന കാലം വരുമെന്ന് അവര്‍ പറഞ്ഞു. കാരണം, സാങ്കേതിക വിദ്യ അത്രയേറെ വികസിച്ചിരിക്കുന്നു. കഴിഞ്ഞ 3 ദശകത്തിനുള്ളില്‍ ബഹിരാകാശ രംഗത്ത് വമ്പിച്ച കുതിച്ചു ചാട്ടമാണുണ്ടായിട്ടുള്ളത്. 20 വര്‍ഷം മുന്‍പ് താന്‍ നാസയിലെത്തുമ്പോള്‍ ഇത്രയും കാര്യങ്ങള്‍ തനിക്ക് ചെയ്യാനാകുമോയെന്ന് സംശയമുണ്ടായിരുന്നു. പക്ഷേ, അതൊരു വലിയ വിജയമായിരുന്നുവെന്ന് ഇന്ന് തിരിച്ചറിയാനാകുന്നു.
103 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് ബഹിരാകാശ യാത്രകള്‍ നടത്തുന്നത്. എന്തിനാണ് ഇത്രയധികം പണം ചെലവഴിക്കുന്നതെന്ന് അവതാരക ചോദിച്ചപ്പോള്‍, പല രീതികളില്‍ മനുഷ്യ വികസനത്തെ സഹായിക്കുന്നതാണീ ബഹിരാകാശ യാത്രകളെന്നും അതില്‍ ചെലവഴിക്കുന്ന പണത്തിന്റെ അളവ് പ്രധാനമല്ലെന്നും അവര്‍ മറുപടി പറഞ്ഞു. ബഹിരാകാശ സഞ്ചാരികളാവാന്‍ ആഗ്രഹിക്കുന്ന പുതിയ തലമുറയോട് എന്താണ് പറയാനാഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോള്‍, ‘എവ്‌രിതിംങ് ഈസ് പോസ്സിബ്ള്‍’ എന്നായിരുന്നു പ്രതികരണം. അതോടൊപ്പം തന്നെ, റിസര്‍ച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും അവര്‍ വ്യക്തമാക്കി. എവിടെയെങ്കിലും കാലുറപ്പിച്ചു നിര്‍ത്തിയാല്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ ശരിയായ ഗവേഷണം ആവശ്യമാണ്. അങ്ങനെ ഗവേഷണം ചെയ്യുന്നയാളുകളെ സംബന്ധിച്ചിടത്തോളം ഒന്നും അസാധ്യമല്ലെന്നും അവര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി.
ഇതേ ചോദ്യത്തിന് യുഎഇ ബഹിരാകാശ യാത്രികനായ ഹസ്സ അല്‍ മന്‍സൂരി ‘ഗോസ് എറൗണ്ട്, കംസ് എറൗണ്ട്’ എന്നാണ് മറുപടി നല്‍കിയത്. ഇഷ്ടപ്പെട്ട പുസ്തകം ഏതാണെന്ന ചോദ്യത്തിന് സുനിത നല്‍കിയ മറുപടി, ‘ലൈഫ് ഓഫ് പൈ’ എന്നായിരുന്നു. അത് മഹത്തായ കൃതിയാണെന്ന് പറഞ്ഞ അവര്‍, താനൊരു മൃഗ സ്‌നേഹിയാണെന്നും ഇഷ്ടപ്പെട്ട സിനിമകളിലൊന്ന് ‘അപ്പോളോ 8’ ആണെന്നും കൂട്ടിച്ചേര്‍ത്തു.
അന്യഗ്രഹ ജീവികളെന്നത് യഥാര്‍ത്ഥത്തില്‍ ഉള്ളതു തന്നെയാണോയെന്ന സദസ്സില്‍ നിന്നുള്ള ചോദ്യത്തിന്, അനേകം നക്ഷത്രങ്ങളിലൊന്നാണ് സൂര്യനെന്നും സൂര്യനെ കേന്ദ്രമാക്കി രൂപം കൊണ്ട ഭൂമി എന്നൊരു സംവിധാനത്തിനകത്ത് നമുക്കിങ്ങനെ ജീവിക്കാനാകുമെങ്കില്‍, മറ്റനേകം സംവിധാനങ്ങളുള്ളതിനാല്‍ അവയെ കേന്ദ്രീകരിച്ച് രാസിക രൂപങ്ങളുണ്ടാവാമെന്നും, അവിടങ്ങളില്‍ ജീവികളുണ്ടെന്ന് തന്നെയാണ് തന്റെ ശക്തമായ അഭിപ്രായമെന്നും സുനിത വ്യക്തമാക്കി.
ബഹിരാകാശ വാസം എളുപ്പമല്ലെന്നും, ഗുരുത്വാകര്‍ഷണ ബലം ഇല്ലാത്തതിനാല്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വിവരണാതീതമാണെന്നും മന്‍സൂരി പറഞ്ഞു. കടുത്ത മര്‍ദം താഴെ നിന്നുണ്ടാകുന്നതിനാല്‍ ആദ്യമൊക്കെ ഇരിക്കുന്നത് പോലും വേദനാജ നകവും അത്യന്തം പ്രയാസകരവുമായിരുന്നുവെന്നും പിന്നീടതിനോട് പൊരുത്തപ്പെടുകയായിരുന്നുവെന്നും മന്‍സൂരി തന്റെ അനുഭവം വിവരിച്ചു. സ്‌പേസിലെ സാധാരണ ജീവിതം ആദ്യ സമയത്ത് അത്യന്തം ദുഷ്‌കരമെന്ന് സുനിതയും പറഞ്ഞു. ശരീരത്തിന്റെ ഓരോ ഭാഗത്തെയും അത് ബാധിക്കും. ദൗത്യം കഴിഞ്ഞ് ഭൂമിയില്‍ തിരിച്ചിറങ്ങുന്ന ആദ്യ സമയത്തും ബുദ്ധിമുട്ടുകളുണ്ടാകും. നടക്കുമ്പോള്‍ വീഴുമെന്ന തോന്നലുണ്ടാകുമെന്നും സുനിത പറഞ്ഞു.
ഷാര്‍ജ തന്നെ വിസ്മയിപ്പിക്കുന്നുവെന്ന് പറഞ്ഞ സുനിത, യുഎഇ തനിക്കേറെ ഇഷ്ടമുള്ള രാജ്യമാണെന്നും ശാസ്ത്ര കാര്യങ്ങളില്‍ ഈ രാജ്യം നടത്തുന്ന മുന്നേറ്റത്തില്‍ ഭരണാധികാരികളെ അനുമോദിക്കുന്നുവെന്നും
പറഞ്ഞു.
അനേകം കുരുന്നുകളാണ് ചോദ്യങ്ങളുമായി സദസ്സില്‍ നിന്നെഴുന്നേറ്റത്. സുനിതയും ഹസ്സയുമായി സംവദിക്കാന്‍ സദസ് അത്യധികം താല്‍പര്യപ്പെട്ടത് പ്രത്യേകം എടുത്തു പറയേണ്ടതായിരുന്നു.
ഒരു അസ്ട്രനോട്ട് ആവലാണ് തന്റെ സ്വപ്നമെന്നും സുനിതയും ഹസ്സയുമെന്ന രണ്ടു മഹാ വ്യക്ത്വങ്ങളുടെ നേട്ടങ്ങളെ താന്‍ അങ്ങേയറ്റം അഭിമാനപൂര്‍വം കാണുന്നുവെന്നും ഒരു പെണ്‍കുട്ടി നിറകണ്‍ചിരിയോടെ അറിയിച്ചത് ഹര്‍ഷാരവത്തോടെയാണ് സദസ് സ്വീകരിച്ചത്.
ബഹിരാകാശത്ത് നമസ്‌കരിക്കാനാകുമോയെന്ന മറ്റൊരു കുരുന്നിന്റെ ചോദ്യത്തിന് ഹസ്സ പ്രായോഗിക അനുഭവങ്ങളെ മുന്‍നിര്‍ത്തി മറുപടി പറഞ്ഞു. ഐഎസ്എസ് എത്ര അകലെയാണെന്ന വിദ്യയെന്ന പെണ്‍കുട്ടിയുടെ ചോദ്യത്തിന് നമുക്ക് 400 കിലോമീറ്റര്‍ ഉയരത്തില്‍ എന്ന് സുനിത വില്യംസ് മറുപടി നല്‍കി.
വികാരനിര്‍ഭരമായാണ് സദസ് സംവാദത്തിന് സാക്ഷ്യം വഹിച്ചത്. നിശ്ചയിച്ചതിലുമധികം സമയമെടുത്ത പരിപാടി അത്യധികം പ്രയോജനകരമായിരുന്നു.
ഏറ്റവുമധികം ബഹിരാകാശ യാത്ര നടത്തിയ മുന്‍ റെക്കോര്‍ഡ് ഉടമയാണ് 58 വയസുള്ള സുനിത ലിന്‍ വില്യംസ്. അമേരിക്കയില്‍ സുനി എന്നും സ്‌ളോവേനിയയില്‍ സോങ്ക എന്നും വിളിപ്പേരുള്ള സുനിതയെ എക്‌സ്‌പെഡിഷന്‍ 14, എക്‌സ്‌പെഡിഷന്‍ 15 എന്നിവയിലെ അംഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തി(ഐഎസ്എസ്)ല്‍ നിയമിച്ചു. 2012ല്‍ അവര്‍ എക്‌സ്‌പെഡിഷന്‍ 32ല്‍ ഫ്‌ളൈറ്റ് എഞ്ചിനീയറായും പിന്നീട് എക്‌സ്‌പെഡിഷന്‍ 33ന്റെ കമാന്‍ഡറായും സേവനമനുഷ്ഠിച്ചു.
ഏറ്റവും കൂടുതല്‍ കാലം (322 ദിവസം) ബഹിരാകാശത്ത് കഴിഞ്ഞ ബഹിരാകാശ സഞ്ചാരികളില്‍ ഒരാള്‍ കൂടിയാണ് സുനിതാ വില്യംസ്. മസാച്യുസെറ്റ്‌സിലെ നീധാം സ്വദേശിയായ സുനിത ഒഹായോയിലെ യൂക്‌ളിഡില്‍ ഇന്ത്യക്കാരനായ അമേരിക്കന്‍ ന്യൂറോ അനാട്ടമിസ്റ്റ് ദീപക് പാണ്ഡ്യയുടെയും മസാച്യുസെറ്റ്‌സിലെ ഫാല്‍മൗത്തില്‍ താമസിക്കുന്ന സ്‌ളോവേനിയന്‍-അമേരിക്കക്കാരിയായ ഉര്‍സുലിന്‍ ബോണി (സലോകര്‍) പാണ്ഡ്യയുടെയും മൂന്ന് മക്കളില്‍ ഇളയവളായി ജനിച്ചു. സഹോദരന്‍ ജെയ് തോമസ്. സഹോദരി ദിന അന്നാദ്. സുനിതയുടെ പിതൃകുടുംബം ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ ജുലാസനില്‍ നിന്നുള്ളതാണ്. മാതൃകുടുംബം സ്‌ളേവനിയയില്‍ നിന്നും. സുനിത തന്റെ ഇന്ത്യന്‍, സ്‌ളോവേനിയന്‍ പൈതൃകത്തെ ആഘോഷിക്കുന്നതിനായി സ്‌ളോവേനിയന്‍ പതാകയും സമൂസയും കാര്‍ണിയോലന്‍ സോസേജും ബഹിരാകാശത്തേക്ക് കൊണ്ടുപോയിരുന്നു.
ഭര്‍ത്താവ് ടെക്‌സസിലെ ഫെഡറല്‍ പൊലീസ് ഓഫീസര്‍ മൈക്കിള്‍ ജെ.വില്യംസ്. 1983ല്‍ നീധാം ഹൈസ്‌കൂളില്‍ നിന്ന് സുനിത വില്യംസ് ബിരുദം നേടി. 1987ല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് നേവല്‍ അക്കാദമിയില്‍ നിന്ന് ഫിസിക്കല്‍ സയന്‍സില്‍ ബിരുദവും 1995ല്‍ ഫ്‌ലോറിഡ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എഞ്ചിനീയറിംഗ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവും നേടി.
2007 സെപ്തംബറില്‍ ഗുജറാത്തിലെ സബര്‍മതി ആശ്രമവും തന്റെ പൂര്‍വിക ഗ്രാമമായ ജുലാസനും അവര്‍ സന്ദര്‍ശിച്ചു. വേള്‍ഡ് ഗുജറാത്തി സൊസൈറ്റിയുടെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിശ്വപ്രതിഭ പുരസ്‌കാരം അവര്‍ സ്വീകരിച്ചു. ഈ പുരസ്‌കാരം ലഭിച്ച ഇന്ത്യന്‍ പൗരത്വമില്ലാത്ത ആദ്യ ഇന്ത്യന്‍ വംശജ കൂടിയാണ് സുനിത വില്യംസ്. 2007 ഒക്ടോബര്‍ 4ന് അമേരിക്കന്‍ എംബസി സ്‌കൂളില്‍ പ്രഭാഷണം നടത്തിയ സുനിത അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ സന്ദര്‍ശിച്ചിരുന്നു.
kerala
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടേതാണ് പരാതി

തിരുവനന്തപുരം: ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിനും മകള്‍ക്കും എതിരെ തട്ടിക്കൊണ്ട് പോവല്‍ കേസ്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായി ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലാണ് നടപടി.
കവടിയാറില്‍ ഒ ബൈ ഓസി എന്ന പേരില്‍ നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് പരാതി നല്‍കിയത്. തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിച്ചു എന്നാണ് പരാതി. ക്യൂആര്‍ കോഡില്‍ കൃത്രിമം കാട്ടി ദിയയുടെ സ്ഥാപനത്തില്‍ നിന്നും പണം തട്ടിയെന്ന് കാട്ടി ജീവനക്കാര്‍ക്ക് എതിരെ നേരത്തെ പരാതി നല്‍കിയിരുന്നു. 69 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്ന പരാതിയില്‍ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.
സ്ഥാനത്തില്‍ നിന്നും പണം നഷ്ടപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയരായ ജീവനക്കാരുമായി കൃഷ്ണ കുമാറും ദിയയും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം എട്ട് ലക്ഷം രൂപ നല്‍കി. ബാക്കി പിന്നീട് നല്‍കാമെന്നായിരുന്നു ജീവനക്കാരികളും അവരുടെ ബന്ധുക്കളും അറിയിച്ചത്.
kerala
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച
തൃശൂർ മുണ്ടൂരിലെ വീട്ടിൽ നാളെ വൈകിട്ട് നാല് മണി മുതലാണ് പൊതുദർശനം

തമിഴ്നാട്ടിലെ വാഹനാപകടത്തിൽ മരിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച. തൃശൂർ മുണ്ടൂർ പരികർമ്മല മാതാ പള്ളിയിലാണ് സംസ്കാരം. അപകടത്തിൽ പരുക്കേറ്റ് തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷൈൻ ടോം ചാക്കോയെയും അമ്മയെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും സിനിമ പ്രവർത്തകരും സന്ദർശിച്ചു.
തൃശൂർ മുണ്ടൂരിലെ വീട്ടിൽ നാളെ വൈകിട്ട് നാല് മണി മുതലാണ് പൊതുദർശനം. മുണ്ടൂർ പരികർമ്മല മാതാ പള്ളിയിൽ തിങ്കളാഴ്ച മൃതദ്ദേഹം സംസ്കരിക്കാനാണ് കുടുംബത്തിൻറെ തീരുമാനം.വിദേശത്തുള്ള ഷൈനിന്റെ സഹോദരിമാർ ഇന്ന് രാത്രിയോടെ നാട്ടിലെത്തും. സംസ്കാരത്തിനുശേഷം ഷൈൻ ടോമിന്റെയും അമ്മ മരിയയുടെയും ശസ്ത്രക്രിയ നടത്തും.
ഇരുവരുടെയും ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രിയിൽ സന്ദർശനം നടത്തിയ ശേഷം കേന്ദ്രമന്ത്രി സുരേഷ്ഗോപി പ്രതികരിച്ചു. കൈക്ക് പരുക്കേറ്റ ഷൈൻ ടോം ചാക്കോയും നടുവിന് പരിക്കേറ്റ അമ്മയും
തൃശൂരിലെ സൺ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
crime
കാന്‍സര്‍ രോഗിയെ കെട്ടിയിട്ട് പണം കവര്‍ന്നു; അന്വേഷിക്കാന്‍ പ്രത്യേക സംഘം
ഇടുക്കി ഡിവൈഎസ്പിയുടെ കീഴിൽ പത്തംഗ സംഘമാണ് അന്വേഷണം നടത്തുക

ഇടുക്കി: ഇടുക്കി അടിമാലിയിൽ ക്യാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. ഇടുക്കി ഡിവൈഎസ്പിയുടെ കീഴിൽ പത്തംഗ സംഘമാണ് അന്വേഷണം നടത്തുക. വീട്ടിൽ നിന്ന് കിട്ടിയ വിരലടയാളത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം. അടിമാലി സ്വദേശി ഉഷ സന്തോഷിനെയാണ് കെട്ടിയിട്ട ശേഷം പണം കവർന്നത്.
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുന്നു എന്ന് പൊലീസ് അറിയിച്ചു.വ്യാഴാഴ്ച പുലര്‍ച്ചെയിരുന്നു കേസിനാസ്പദമായ സംഭവം. കാന്‍സര്‍ രോഗിയായ അടിമാലി വിവേകാനന്ദ നഗര്‍ സ്വദേശി കളരിക്കല്‍ ഉഷാ സന്തോഷിനെയാണ് കെട്ടിയിട്ട് ചികിത്സയ്ക്ക് കരുതിയിരുന്ന പണം അപഹരിച്ചത്. കാന്‍സര്‍ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു ഉഷ. കഴിഞ്ഞ ദിവസം കീമോ തെറാപ്പി കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് മോഷണം. കട്ടിലില്‍ കെട്ടിയിട്ട ശേഷം ഇവരുടെ വായില്‍ തുണി തിരുകിയാണ് പേഴ്‌സിലുണ്ടായിരുന്ന 16500 രൂപ കവര്‍ന്നത്. അയല്‍വാസികള്‍ ഇവരെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് കട്ടിലില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
-
kerala24 hours ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
kerala2 days ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
kerala3 days ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
india3 days ago
ഇറാനില്‍ കാണാതായ മൂന്ന് ഇന്ത്യന്‍ പൗരന്മാരെയും മോചിപ്പിച്ചു; നാട്ടിലേക്ക് മടങ്ങാനുള്ള നടപടികള്‍ സ്വീകരിക്കും
-
india23 hours ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
film23 hours ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
kerala2 days ago
വിദ്യാര്‍ഥിനിക്ക് എതിരായ വ്യാജപ്രചാരണം; അധ്യാപികയ്ക്ക് സസ്പെന്ഷന്
-
india2 days ago
രാജ്യത്തെ കോവിഡ് കേസുകള്‍ 4,866 ആയി ഉയര്‍ന്നു; മരിച്ചവരില്‍ 5 മാസം പ്രായമായ കുഞ്ഞും