Connect with us

kerala

എനിക്കായി ചന്ദ്രിക ഓഫീസില്‍ മേശയും കസേരയും ഏര്‍പ്പാടാക്കിയ സിഎച്ച്

മലബാറിലെ മുസ്‌ലിംജീവിതത്തിന്റെ ഉള്ളറകള്‍ തേടുന്ന ചില രചനകള്‍ സ്വാഭാവികമായും എന്റേതായി അറുപതുകളിലും മറ്റും പുറത്തുവന്നു. അറബിക്കടലോരം, ഖുറൈശിക്കൂട്ടം, ചങ്ങല എന്നീ നോവലുകള്‍. അതെല്ലാം വെളിച്ചം കണ്ടത് ചന്ദ്രികയിലൂടെയാണ്. സി.എച്ച് മുഹമ്മദ്‌കോയ പത്രാധിപരായി ഇരിക്കുമ്പോള്‍.

Published

on

ജനിച്ചത് ബര്‍മയില്‍ ആണെങ്കിലും കൊയിലാണ്ടിയിലെ തൃക്കോട്ടൂര്‍ ആണ് എന്റെ ജീവിതത്തെയും സാഹിത്യാഭിരുചിയേയും വളര്‍ത്തിയെടുത്ത ഗ്രാമം. മാതാവ് ബര്‍മയില്‍ മരണപ്പെട്ടതോടെ ബാപ്പക്കൊപ്പം ഞാന്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നുവല്ലോ. ഉത്സവങ്ങളും തെയ്യം, തിറ തുടങ്ങിയ അനുഷ്ഠാന കലകളും നിറഞ്ഞ പ്രദേശമായിരുന്നു കൊയിലാണ്ടിയും തൃക്കോട്ടൂരും എല്ലാം. കടുംവര്‍ണങ്ങളില്‍ എഴുതപ്പെട്ട ജീവിതചിത്രങ്ങള്‍ തന്നെയായിരുന്നു അന്നുണ്ടായിരുന്നത്. സാഹോദര്യത്തിന്റെയും മതമൈത്രിയുടെയും സന്ദേശം എങ്ങും പരന്നിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ല.

അവിടെയുള്ള ഗ്രാമീണ അന്തരീക്ഷത്തില്‍ നിന്നാണ് ഞാന്‍ കഥകള്‍ സ്വരൂപിച്ച് എഴുതി തുടങ്ങിയത്. മദിരാശിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ജയകേരളത്തിലും മറ്റും എഴുതുകയുണ്ടായി. എം. ഗോവിന്ദന്‍, എം.വി ദേവന്‍, ടി. പത്മനാഭന്‍ തുടങ്ങിയവരുമായുള്ള ബന്ധം എന്റെ സാഹിത്യജീവിതത്തില്‍ പുതിയ വഴികള്‍ തുറന്നുതന്നു. അതോടൊപ്പം തന്നെ അന്നത്തെ പ്രസിദ്ധീകരണങ്ങളില്‍ ഏറെ സഹായിച്ചത് ചന്ദ്രികയായിരുന്നു. അതില്‍ എന്റെ കഥകളും നോവലുകളും തുടര്‍ച്ചയായി വന്നു. എന്റെ മാത്രമല്ല, എം.ടി മുകുന്ദന്‍ തുടങ്ങിയ പുതുതലമുറയിലെ പലരും ചന്ദ്രികയിലാണ് ഹരിശ്രീ കുറിച്ചത് എന്നു പറഞ്ഞാല്‍ തെറ്റാവില്ല. മുട്ടത്തുവര്‍ക്കി, ബഷീര്‍, കേശവദേവ് തുടങ്ങിയവരും ചന്ദ്രിക താളുകളില്‍ ഇടംനേടിയവരാണ്.

മലബാറിലെ മുസ്‌ലിംജീവിതത്തിന്റെ ഉള്ളറകള്‍ തേടുന്ന ചില രചനകള്‍ സ്വാഭാവികമായും എന്റേതായി അറുപതുകളിലും മറ്റും പുറത്തുവന്നു. അറബിക്കടലോരം, ഖുറൈശിക്കൂട്ടം, ചങ്ങല എന്നീ നോവലുകള്‍. അതെല്ലാം വെളിച്ചം കണ്ടത് ചന്ദ്രികയിലൂടെയാണ്. സി.എച്ച് മുഹമ്മദ്‌കോയ പത്രാധിപരായി ഇരിക്കുമ്പോള്‍.

ന്യൂനപക്ഷങ്ങളുടെ സാമൂഹികമായും വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും ഉള്ള മുന്നേറ്റം ആഗ്രഹിച്ച നേതാവായിരുന്നു സി.എച്ച് മുഹമ്മദ്‌കോയ. ഭരണാധികാരി, രാഷ്ട്രീയ നേതാവ് എന്നീ നിലകളില്‍ തിരക്ക് പിടിച്ച ജീവിതത്തിന്റെ ഉടമയാകുമ്പോഴും ചന്ദ്രികയുടെ കാര്യത്തില്‍ ഏറെ ശ്രദ്ധിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. പത്രത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല, എഡിറ്റോറിയല്‍ സംബന്ധമായ കാര്യങ്ങള്‍ മുതല്‍ എഴുത്തുകാരെ ചന്ദ്രികയുമായി ബന്ധപ്പെടുത്തുന്ന പ്രവൃത്തി വരെ അദ്ദേഹം സ്തുത്യര്‍ഹമായ നിലയില്‍ നിര്‍വഹിച്ചു. ഞാന്‍ പലപ്പോഴും ചന്ദ്രിക സന്ദര്‍ശിക്കും. സി.എച്ച് ഉണ്ടെങ്കില്‍ ഏറെ കഴിഞ്ഞുമാത്രമേ തിരിച്ചുപോകാന്‍ കഴിയു. എന്റെ കൈയില്‍ കഥയുണ്ടെങ്കില്‍ ചോദിച്ചു വാങ്ങും. എഴുതി തീരാത്തതാണെങ്കില്‍ അവിടെയിരുന്ന് എഴുതാന്‍ പറയും. അതിനായി മേശയും കസേരയും ഏര്‍പ്പാടാക്കും. അങ്ങനെ ചന്ദ്രികയില്‍ എനിക്ക് ഒരു കസേര ലഭിച്ചു എന്ന് ഞാന്‍ സൗഹൃദസദസ്സുകളില്‍ മേനി പറയും!

എഴുതാന്‍ പ്രേരിപ്പിക്കുന്ന പത്രാധിപര്‍ ആയിരുന്നു സി.എച്ച്. അങ്ങനെ ചന്ദ്രികയുമായി എനിക്ക് പതിറ്റാണ്ടുകളുടെ ബന്ധമുണ്ട്. പി.എ മുഹമ്മദ്‌കോയ എന്ന മുഷ്താഖ് പത്രാധിപരായിരുന്നപ്പോഴും എന്നെ വളരെയധികം പ്രോത്സാഹിപ്പിക്കുകയുണ്ടായി. എ.എം കുഞ്ഞിവാവ, കാനേഷ് പൂനൂര്‍ തുടങ്ങിയവരും എഴുത്തിന്റെ ലോകത്ത് എനിക്ക് ഊര്‍ജ്ജം പകര്‍ന്നു. മുസ്‌ലിംലീഗിന്റെ മുഖപത്രം ആണെങ്കിലും ചന്ദ്രിക സാഹിത്യ, സാംസ്‌കാരിക മേഖലകളില്‍ തുറന്ന സമീപനം പുലര്‍ത്തിയെന്ന് കാണാന്‍ കഴിയും. അങ്ങനെയാണ് ഒട്ടേറെ എഴുത്തുകാര്‍ക്ക് അത് പഠനകളരിയായി മാറിയത്. സാങ്കേതിക വിദ്യ വളര്‍ന്നു വികസിച്ച ഇക്കാലത്ത് ചന്ദ്രികക്ക് ഏറെ ചെയ്യാനാവും. ന്യൂനപക്ഷ സമുദായത്തെ സേവിക്കാന്‍ കഴിയും. അതിന് സാധിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ എല്ലാ ആശംസകളും നേരുന്നു.

kerala

അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് അംഗത്വ വിതരണ ക്യാമ്പയിന്‍ വിജയമാക്കുക: യൂത്ത് ലീഗ്

Published

on

കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് അംഗത്വ വിതരണ ക്യാമ്പയിന്‍ വിജയകരമാക്കാന്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ‘അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്’എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ചു നടക്കുന്ന അംഗത്വ വിതരണ കാമ്പയിന്‍ മെയ് ഒന്നിന് ആരംഭിക്കും. രാജ്യപുരോഗതിക്കും സാമൂഹ്യ നീതിക്കും രാഷ്ട്രശില്‍പ്പികള്‍ രൂപപ്പെടുത്തിയ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ പോലും ഭരണകൂടം പച്ചയായി നിഷേധിക്കപ്പെടുമ്പോള്‍ നീതിക്ക് വേണ്ടിയുള്ള പുതിയ പോരാട്ടങ്ങള്‍ക്ക് വഴിതുറക്കുകയാണ് യൂത്ത് ലീഗ്. സാമൂഹ്യ നീതി എന്നത് ഓരോ വ്യക്തിക്കും അവരുടെ അര്‍ഹതപ്രകാരം അവകാശങ്ങളും അവസരങ്ങളും ഉറപ്പാക്കുന്നതാവണം. സ്വതന്ത്ര ഭാരതം ഏഴര പതിറ്റാണ്ടു പിന്നിട്ടിട്ടും ന്യൂനപക്ഷ ജനത അവകാശ സ്വാതന്ത്ര്യത്തിനായുള്ള സമരത്തിലാണ്. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം തുടങ്ങിയ അടിസ്ഥാന തത്വങ്ങളില്‍ വരെ നീതിക്ക് വേണ്ടി രാജ്യത്തെ ന്യുനപക്ഷ ജനവിഭാഗം നിരന്തരമായി നീതിന്യായ കോടതികള്‍ കേറിയിറങ്ങേണ്ടിവരുന്നു. മതപരവും വിശ്വാസപരവുമായ അവകാശങ്ങളിന്‍മേൽ മാത്രമല്ല മുസ്‌ലിംകളുടെ പവിത്രമായ വഖഫ് സ്വത്തിൽപോലും ഭരണകൂടത്തിന്റെ അനാവശ്യ കടന്നുകയറ്റം തുടര്‍ച്ചയാകുന്ന രാജ്യത്തെ ഫാഷിസ്റ്റ് സര്‍ക്കാറിനെതിരെയും അവരുടെ കുഴലൂത്ത് കാരായിമാറിയ കപട രാഷ്ട്രീയത്തിനെതിരെയും യുവജനതയോട് സമരസജ്ജരാകുവാന്‍ യൂത്ത് ലീഗ് കാമ്പയിന്‍ ആഹ്വാനം ചെയ്യുന്നു.

മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഒരുക്കങ്ങള്‍ക്ക് കൗണ്‍സില്‍ അന്തിമ രൂപം നല്‍കി. ശാഖാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന അംഗത്വ വിതരണ കാമ്പയിന്‍ മെയ് 30ന് അവസാനിക്കും. ഡിജിറ്റല്‍ സംവിധാനത്തിലാണ് ഇത്തവണ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ സജ്ജമാക്കിയിരിക്കുന്നത്. മെമ്പര്‍ഷിപ്പ് ഫോറത്തില്‍ അപേക്ഷ സ്വീകരിച്ച് പ്രത്യേക ആപ്പില്‍ എന്‍ട്രി ചെയ്യുകയും ആയതിന് സംസ്ഥാന കമ്മിറ്റി അംഗീകാരം നല്‍കുയും ചെയ്യും. പഞ്ചായത്ത് മുതല്‍ സംസ്ഥാന തലം വരെയുള്ള ഭാരവാഹികള്‍, കമ്മിറ്റി അംഗങ്ങള്‍ കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക ആപ്പില്‍ ലഭ്യമാകും.

സംസ്ഥാന കൗണ്‍സില്‍ തീരുമാനപ്രകാരം ജില്ലാ പ്രവര്‍ത്തക സമിതി യോഗങ്ങള്‍ ഇന്നും (വെള്ളി) നാളെയും (ശനി) മറ്റന്നാളുമായി (ഞായര്‍) ചേരും, തുടര്‍ന്ന് 21,22 തിയ്യതികളില്‍ മണ്ഡലം യോഗങ്ങളും 23,24 തിയ്യതികളില്‍ പഞ്ചായത്ത് യോഗങ്ങളും റിട്ടേണിംഗ് ഓഫീസര്‍മാരുടെ സാന്നിദ്ധ്യത്തില്‍ ചേരും. യോഗത്തില്‍ വെച്ച് മെമ്പര്‍ഷിപ്പ് കൂപ്പണും പ്രമേയം അലേഖനം ചെയ്ത പോസ്റ്ററും കീഴ്ഘടകങ്ങള്‍ക്ക് കൈമാറും. 25 ന് കാമ്പയിന്‍ പ്രചാരണത്തിന്റെ ഭാഗമായി പോസ്റ്റര്‍ ഡേ ആചരിക്കും. 28,29 തിയ്യതികളില്‍ ശാഖതലത്തില്‍ യോഗങ്ങള്‍ ചേര്‍ന്ന് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ വിജയപ്പിക്കുന്നതിനായി സ്‌ക്വോഡുകള്‍ക്ക് രൂപം നല്‍കും.

സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന കൗണ്‍സില്‍ മീറ്റ് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി കെ.എം ഷാജി, രാജ്യസഭ എം.പി അഡ്വ. ഹാരിസ് ബീരാന്‍ കൗണ്‍സിലിനെ അഭിവാദ്യം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സംഘടന കാര്യങ്ങള്‍ വിശദീകരിച്ചു. സംസ്ഥാന ട്രഷറര്‍ പി. ഇസ്മായീല്‍, വൈസ് പ്രസിഡന്റ്മാരായ മുജീബ് കാടേരി, അഷ്‌റഫ് എടനീര്‍, കെ..എ മാഹിന്‍ സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, അഡ്വ. നസീര്‍ കാര്യറ, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം ജിഷാന്‍, ഫാത്തിമ തെഹ്ലിയ, മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ടിപി അഷ്‌റഫലി, എം. എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി. കെ നവാസ്, യുത്ത് ലീഗ് ദേശീയ ഭാരവാഹികളായ സാജിദ് നടുവണ്ണൂര്‍, ആഷിഖ് ചെലവൂര്‍, സി.കെ ഷാക്കിര്‍, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി. വി അഹമ്മദ് സാജു, പി.ജി മുഹമ്മദ് പ്രസംഗിച്ചു.

Continue Reading

kerala

വഖഫ് നിയമ ഭേദഗതി: സുപ്രിംകോടതി ഇടപെടലില്‍ ശുഭാപ്തി വിശ്വാസമുണ്ട്: സാദിഖലി ശിഹാബ് തങ്ങള്‍

Published

on

വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സുപ്രിംകോടതി ഇടപെടലിൽ ശുഭാപ്തി വിശ്വാസമുണ്ടെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. ഇടക്കാല ഉത്തരവ് പ്രതീക്ഷ നൽകുന്നതാണ്. കേന്ദ്ര സർക്കാർ വാദങ്ങൾ അപ്പടി അംഗീകരിക്കുകയല്ല കോടതി ചെയ്തത്. പ്രതിപക്ഷ ആവശ്യങ്ങൾ കോടതി ഗൗരവത്തിൽ കാണുന്നു എന്നത് ആശ്വാസകരമാണ്. നിലവിലുള്ള വഖഫ് നിയമ ഭേദഗതി അനാവശ്യമാണ് എന്നാണ് കോടതി ഇടപെടലിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്. നീതിപീഠത്തിൽ വിശ്വാസമുണ്ടെന്നും തങ്ങൾ പറഞ്ഞു.

Continue Reading

kerala

കോട്ടയത്തെ കൂട്ടാത്മഹത്യ; ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ ബന്ധുക്കള്‍

കോട്ടയം അയര്‍കുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യയില്‍ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ ബന്ധുക്കള്‍.

Published

on

കോട്ടയം അയര്‍കുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യയില്‍ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ ബന്ധുക്കള്‍. മക്കളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മക്കള്‍ക്ക് നീതി ഉണ്ടാകാന്‍ ഏതറ്റം വരെ പോകുമെന്നും മരിച്ച ജിസ്‌മോളുടെ അച്ഛന്‍ പറഞ്ഞു. യുവതിയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും ഭര്‍ത്താവ് മര്‍ദിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

മരിക്കുന്നതിന് മുന്‍പ് എന്തോ സംഭവിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം രണ്ട് മക്കളെയും കൂട്ടി ജിസ്‌മോള്‍ ജീവനൊടുക്കിയത്. ചില കുംടുബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന് കിട്ടിയ പ്രാഥമിക വിവരം. എന്നാല്‍ ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രഥമിക വിവരമനുസരിച്ച് മൂന്ന് പേരുടേയും ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതാണ് മരണകാരണം. യുവതിയുടെ കൈയ്യിലെ ഞരമ്പ് മുറിഞ്ഞ നിലയിലായിരുന്നു. നടുവിന് മുകളിലായി മുറിവേറ്റിട്ടുണ്ട്. മക്കള്‍ രണ്ട് പേരുടേയും ശരീരത്തില്‍ അണുനാശിനിയുടെ അംശം കണ്ടെത്തി. ആറ്റില്‍ ചാടുന്നതിന് മുമ്പ് ജിസ്‌മോള്‍ മക്കള്‍ക്ക് വിഷം നല്‍കിയിരുന്നുവെന്ന് നേരത്തെ തന്നെ പൊലീസിന് വിവരമുണ്ടായിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണം.

 

Continue Reading

Trending