Connect with us

india

‘യു.പിയില്‍ അടിതെറ്റിയത് അവിടെ’; ബി.ജെ.പി നേതൃത്വത്തിനു മുന്നില്‍ കണക്കുനിരത്തി എന്‍.ഡി.എ ഘടകകക്ഷികള്‍

70 ശതമാനത്തോളം ഒ.ബി.സി കുര്‍മി വോട്ടുകള്‍ എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിലേക്കു മറിഞ്ഞിട്ടുണ്ടെന്നാണ് ബി.ജെ.പിയുടെ

Published

on

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ എന്തു സംഭവിച്ചുവെന്നു തലപുകഞ്ഞ് ആലോചിക്കുകയാണ് ബി.ജെ.പി. എവിടെയാണു പാര്‍ട്ടി കണക്കുകൂട്ടലുകള്‍ പാളിയതെന്നാണു കേന്ദ്ര-സംസ്ഥാന നേതൃത്വം അന്വേഷിക്കുന്നത്. ഇതിനിടെ പരാജയത്തിന്റെ കാരണങ്ങള്‍ നിരത്തി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു കത്തെഴുതിയിരിക്കുകയാണ് എന്‍.ഡി.എ ഘടകകക്ഷിയായ അപ്നാദളിന്റെ നേതാവും കേന്ദ്ര മന്ത്രിയുമായ അനുപ്രിയ പട്ടേല്‍.

ബി.ജെ.പിയുടെ സംവരണ വിരുദ്ധ നയമാണു തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായതെന്നാണ് അനുപ്രിയ ചൂണ്ടിക്കാട്ടിയത്. ഒ.ബി.സി വോട്ടുകള്‍ ഭീകരമായ തോതില്‍ പ്രതിപക്ഷത്തേക്കു ചോര്‍ന്നെന്നാണ് അവര്‍ പറയുന്നത്. അപ്നാദളിനു പുറമെ മറ്റു സഖ്യകക്ഷികളായ നിഷാദ് പാര്‍ട്ടിയും ഓം പ്രകാശ് രാജ്ഭറിന്റെ സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുമെല്ലാം ഇതേ ആശങ്ക പരസ്യമാക്കി രംഗത്തെത്തിക്കഴിഞ്ഞു.

എന്‍.ഡി.എ അധികാരത്തിലേറിയാല്‍ സംവരണം ഇല്ലാതാക്കുമെന്ന പ്രചാരണം പട്ടികജാതി, പട്ടിക വര്‍ഗ, ഒ.ബി.സി വിഭാഗങ്ങള്‍ക്കിടയില്‍ ഭീതി സൃഷ്ടിച്ചിരുന്നു. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിക്കു വോട്ട് ചെയ്യാന്‍ അവരെ പ്രേരിപ്പിച്ചതില്‍ പ്രധാന ഘടകം അതുതന്നെണെന്നാണ് അനുപ്രിയ പട്ടേല്‍ യോഗിക്ക് എഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടിയത്. കിഴക്കന്‍-മധ്യ യു.പിയില്‍ അപ്നാദളിന്റെ കരുത്തായ കുര്‍മി വിഭാഗമെല്ലാം മറ്റു പാര്‍ട്ടികളിലേക്കു ചേക്കേറാന്‍ തുടങ്ങിയ കാര്യവും അവര്‍ സൂചിപ്പിച്ചിരുന്നു.

മിര്‍സാപൂരിലെ സ്വന്തം തട്ടകത്തില്‍ അനുപ്രിയയുടെ വോട്ട് വന്‍ തോതില്‍ ചോര്‍ന്നിരുന്നു. 2019ല്‍ ലഭിച്ച 2.9 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ 37,810 ആയി കുത്തനെ ഇടിയുകയായിരുന്നു. മിര്‍സാപൂരിനു പുറമെ റോബര്‍ട്സ്ഗഞ്ചിലായിരുന്നു പാര്‍ട്ടി മത്സരിച്ചിരുന്നത്. ഇവിടെ 1.29 വോട്ടിനാണ് അപ്നാദള്‍ സ്ഥാനാര്‍ഥി ഇത്തവണ തോറ്റത്. ഇതിനു പുറമെ നിഷാദ് പാര്‍ട്ടി നേതാവ് സഞ്ജയ് നിഷാദിന്റെ മകന്‍ പ്രവീണ്‍ സന്ത് കബീര്‍ നഗറിലും എസ്.ബി.എസ്.പിയുടെ രാജ്ഭറിന്റെ മകന്‍ അരവിന്ദ് ഘോസിയിലും തോറ്റിരുന്നു.

ഉത്തര്‍പ്രദേശില്‍ നിന്ന് പാര്‍ലമെന്റിലെത്തിയ ഒ.ബി.സി അംഗങ്ങളുടെ കാര്യത്തിലും ഇത്തവണ റെക്കോര്‍ഡിട്ടിരുന്നു. 34 ഒ.ബി.സി എം.പിമാരാണു പുതിയ ലോക്സഭയിലുള്ളത്. ഇതില്‍ 21 പേരും പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്നാണെന്നതാണു ശ്രദ്ധേയം. യാദവന്മാര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ഒ.ബി.സി വിഭാഗമായ കുര്‍മികളില്‍നിന്ന് ഏഴു പേരാണു പ്രതിപക്ഷനിരയില്‍ വിജയിച്ചത്. എസ്.പിയുടെ അഞ്ച് യാദവ എം.പിമാര്‍ക്കു പുറമെ മൂന്ന് പട്ടേലുമാര്‍, രണ്ട് നിഷാദുമാര്‍, രണ്ടു വീതം വര്‍മമാരും കുഷ്വാഹമാരും രാജ്ഭറുമാരും ലോധിമാരും പ്രതിപക്ഷ നിരയിലുണ്ട്. യാദവേതര ഒ.ബി.സികളെയും ജാതവേതര ദലിതുകളെയും കൂട്ടുപിടിച്ചായിരുന്നു 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലും യു.പിയില്‍ ബി.ജെ.പി വന്‍ മുന്നേറ്റമുണ്ടാക്കിയത്. ഇത്തവണ ആ സമവാക്യമെല്ലാം പൊളിയുന്നതാണു കണ്ടത്.

ഈ മാറ്റം സഖ്യകക്ഷികള്‍ ഉള്‍പ്പെടെ എല്ലാവരെയും ബാധിച്ചിട്ടുണ്ടെന്നാണ് ഒരു ബി.ജെ.പി നേതാവ് ‘ഇന്ത്യന്‍ എക്സ്പ്രസി’നോട് വെളിപ്പെടുത്തിയത്. മധ്യ-കിഴക്കന്‍ യു.പിയില്‍ കരുത്തനായൊരു കുര്‍മി നേതാവിനെ ഉയര്‍ത്തിക്കാണിക്കാത്തത് പാര്‍ട്ടിക്കു തിരിച്ചടിയായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലെല്ലാം കുര്‍മി നേതാക്കള്‍ക്കു പദവി നല്‍കിയിട്ടുണ്ടെന്നുമാണ് ബി.ജെ.പി നേതാവ് വാദിച്ചത്.

നരേന്ദ്ര മോദിയുടെ വാരാണസിയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ നിര്‍ണായക ശക്തിയാണ് കുര്‍മികള്‍ എന്നതും ശ്രദ്ധേയമാണ്. 2012ല്‍ അനുപ്രിയ പട്ടേല്‍ ആദ്യമായി എം.എല്‍.എയായ റോഹാനിയയും സേവാപുരിയുമാണ് ഈ രണ്ടു മണ്ഡലങ്ങള്‍. ഇത്തവണ മോദിയുടെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതില്‍ കുര്‍മികള്‍ക്കും വലിയ പങ്കുണ്ടെന്ന് ഇതിനോട് ചേര്‍ത്തുവായിക്കാവുന്നതാണ്.

70 ശതമാനത്തോളം ഒ.ബി.സി കുര്‍മി വോട്ടുകള്‍ എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിലേക്കു മറിഞ്ഞിട്ടുണ്ടെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. ബുന്ദേല്‍ഖണ്ഡ് മേഖലയിലും മധ്യ യു.പിയിലും ഒ.ബി.സി ശാക്യ വോട്ടര്‍മാര്‍ ബി.ജെ.പിയെ പിന്തുണച്ചില്ല. ഇതിനു പുറമെ ഒ.ബി.സിയില്‍പെട്ട മൗര്യ, സൈനി വിഭാഗങ്ങളിലെ വലിയ ശതമാനം വോട്ടുകളും പ്രതിപക്ഷത്തേക്കു ചോര്‍ന്നെന്നും ഇന്‍ഡ്യ സഖ്യം ഉയര്‍ത്തിയ ഭരണഘടനാ സംരക്ഷണ മുദ്രാവാക്യമാണ് ഒ.ബി.സി വോട്ടര്‍മാരെ വീഴ്ത്തിയതെന്നുമെല്ലാമാണ് ബി.ജെ.പി വിലയിരുത്തല്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കാറിടിച്ച് സ്ത്രീ കൊല്ലപ്പെട്ട സംഭവം; അറസ്റ്റിലായ ശിവസേന ഷിൻഡെ വിഭാഗം നേതാവിന് ജാമ്യം

പാൽഘർ ജില്ലയിലെ ഷി​ൻഡെ വിഭാഗം സേന ഡെപ്യൂട്ടി ലീഡറായ രാജേഷ് ഷായുടെ ഉടമസ്ഥതയിലുള്ള കാർ മകൻ മിഹിർ ഷായാണ് ഓടിച്ചിരുന്നതെന്നും ഇയാൾ മദ്യലഹരിയിലായിരുന്നെന്നുമാണ് ആരോപണം.

Published

on

ബി.എം.ഡബ്ല്യു കാറിടിച്ച് സ്ത്രീ മരിച്ച സംഭവത്തിൽ ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗം നേതാവ് രാജേഷ് ഷാക്ക് ജാമ്യം. 15,000 രൂപയുടെ ബോണ്ടിലാണ് മുംബൈയിലെ കോടതി ജാമ്യം അനുവദിച്ചത്. പാൽഘർ ജില്ലയിലെ ഷി​ൻഡെ വിഭാഗം സേന ഡെപ്യൂട്ടി ലീഡറായ രാജേഷ് ഷായുടെ ഉടമസ്ഥതയിലുള്ള കാർ മകൻ മിഹിർ ഷായാണ് ഓടിച്ചിരുന്നതെന്നും ഇയാൾ മദ്യലഹരിയിലായിരുന്നെന്നുമാണ് ആരോപണം.

കാർ വേർളിയിൽ വെച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ 45കാരിയായ കാവേരി നഖാവ മരിക്കുകയും ഭർത്താവ് പ്രദീപിന് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ മിഹിർഷാ ഒളിവിൽ പോവുകയും അപകടം സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധത്തിനിടയാക്കുകയും ചെയ്തിരുന്നു. ഇതോടെ, സംഭവം നിർഭാഗ്യകരമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നുമുള്ള പ്രതികരണവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ രംഗത്തെത്തി.

ബാറിൽ നിന്നിറങ്ങിയ ശേഷമാണ് മിഹിർഷായും കൂട്ടുകാരും കാർ അമിതവേഗത്തിൽ ഓടിച്ചതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിരുന്നു. നാല് സുഹൃത്തുക്കൾക്കൊപ്പമാണ് മിഹിർ ഷാ ബാറിൽ എത്തിയതെന്ന് ബാറുടമ മൊഴി നൽകിയിട്ടുണ്ട്. പുലർച്ചെ 1.40ന് ബില്ലടച്ച ശേഷം അവിടെനിന്ന് തിരിച്ചെന്നും ബാറുടമ വ്യക്തമാക്കി. ബാർ വിട്ട് മണിക്കൂറുകൾക്കകമാണ് അപകടം.

പ്രതി മിഹിർ ഷായെ രക്ഷപ്പെടുത്താൻ സഹായിച്ചതിനായിരുന്നു പിതാവ് രാജേഷ് ഷായെ പൊലീസ് അറസ്റ്റ് ചെയ്തത്. അപകട സമയത്ത് കാറിൽ ഉണ്ടായിരുന്ന രാജേഷ് ഷായുടെ ഡ്രൈവർ രാജഋഷി ബിദാവത്തിനെയും അറസ്റ്റ് ചെയ്തിരുന്നു. മിഹിർഷായെ കണ്ടെത്താനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് മുംബൈ പൊലീസ്.

അപകടത്തിൽ പ്രതിസ്ഥാനത്തുള്ളവരെല്ലാം വലിയ ആളുകളാണെന്നും അവർക്കെതിരെ നടപടിയെടുക്കാൻ ആരും തയാറാകില്ലെന്നും കൊല്ലപ്പെട്ട കാവേരിയുടെ ഭർത്താവ് പ്രദീപ് നഖാവ പൊട്ടിക്കരഞ്ഞുകൊണ്ട് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ‘കാറിടിച്ചതും ഞാൻ ഇടത് വശത്തേക്ക് തെറിച്ചുവീണു. എന്നാൽ, പിന്നിലിരുന്ന കാവേരിയെ കാർ ഇടിച്ച് വലിച്ചിഴച്ചുകൊണ്ടുപോയി. പുലർച്ചെ 5.30ഓടെയായിരുന്നു സംഭവം. അപകടത്തിലുൾപ്പെട്ടവരെല്ലാം വലിയ ആളുകളാണ്. അവർക്കെതിരെ എനിക്ക് എന്തുചെയ്യാനാകും? എനിക്ക് രണ്ട് കുട്ടികളാണുള്ളത്. ഞങ്ങൾ അനുഭവിക്കേണ്ടിവരും ബാക്കി’ -എന്നിങ്ങനെയായിരുന്നു പ്രദീപിന്റെ പ്രതികരണം.

Continue Reading

india

ബീഹാറിൽ വീണ്ടും പാലം തകർന്നെന്ന് തേജ്വസി; തകർന്നത് താത്കാലിക പാലമെന്ന് ഉദ്യോഗസ്ഥർ

കിഴക്കൻ ചമ്പാരനിൽ നടന്ന സംഭവത്തിന്റെ വീഡിയോ ബീഹാർ പ്രതിപക്ഷ നേതാവ് കൂടിയായ യാദവ് തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചു.

Published

on

ബീഹാറിലെ ചമ്പാരനിൽ പാലം തകരുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് ആർ.ജെ.ഡി നേതാവ് തേജ്വസി യാദവ്. എന്നാൽ തകർന്നത് പാലമല്ലെന്നും താത്കാലികമായി നിർമിച്ച പാലമാണെന്ന വാദവുമായി ജില്ലാ മജിസ്‌ട്രേറ്റ് രംഗത്തെത്തി. കിഴക്കൻ ചമ്പാരനിൽ നടന്ന സംഭവത്തിന്റെ വീഡിയോ ബീഹാർ പ്രതിപക്ഷ നേതാവ് കൂടിയായ യാദവ് തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചു.
പാലം നിർമിക്കാൻ ഉപയോഗിച്ച വസ്തുക്കളിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന് ആളുകൾ പറയുന്നതായി വിഡിയോയിൽ കാണാം. സംഭവത്തെക്കുറിച്ച് തനിക്കറിയാമായിരുന്നെന്നും എന്നാൽ തകർന്നത് യഥാർത്ഥ പാലമല്ലെന്നും താത്കാലികമായി നിർമിച്ച പാലമാണെന്നും ജില്ലാ മജിസ്‌ട്രേറ്റ് സൗരഭ് ജോർവാൾ പറഞ്ഞു.
‘ലോഹർഗവാൻ ഗ്രാമത്തിലൂടെ കടന്നുപോകുന്ന ഓടക്ക് കുറുകെ താത്കാലികമായി നിർമിച്ച പാലമാണ് അത്. ജനങ്ങൾക്ക് ഈ ഓവുചാൽ മുറിച്ച് കടക്കാൻ എളുപ്പത്തിനായി കുറച്ച് വർഷങ്ങൾക്ക് മുൻപ് നിർമിച്ചതാണിത്. നീളം കുറഞ്ഞ താത്കാലിക പാലമാണിത്. താത്കാലിക പാലമായതിനാൽ തന്നെ അതിന് അത്ര ഉറപ്പ് ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ കനത്തമഴയിൽ മണ്ണൊലിപ്പ് ഉണ്ടായപ്പോൾ അതിന്റെ പല ഭാഗങ്ങളും ഒലിച്ച് പോയി. എന്നിരുന്നാലും വിഷയം പരിശോധിച്ച് വരികയാണ്. വിഷയം പരിശോധിച്ച് വേണ്ട നടപടികൾ എടുക്കുകയും ചെയ്യും,’ ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ബീഹാറിൽ വിവിധ ജില്ലകളിലായി പന്ത്രണ്ടിലധികം പാലങ്ങളും കോസ്‌വേകളും തകർന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ അപകടം നടക്കുന്നത്. അപകടങ്ങളിൽ ആളപായങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും 15ഓളം എഞ്ചിനീയർമാരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ടായിരുന്നു.
മധുബനി, അരാരിയ, ഈസ്റ്റ് ചമ്പാരൻ, കിഷൻഗഞ്ച് തുടങ്ങിയ ജില്ലകളിലും സമാനമായ സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതേ തുടർന്ന് സർക്കാർ അന്വേഷണം നടത്തുകയും എഞ്ചിനീയർമാരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

Continue Reading

india

നീറ്റ് യുജി ക്രമക്കേട്: സർക്കാർ വിശദീകരിക്കണം വേണം; ചോര്‍ത്തിയവരെ കണ്ടെത്താനായില്ലെങ്കില്‍ പുനഃപരീക്ഷ, ഇടക്കാല ഉത്തരവുമായി കോടതി

ചോദ്യപേപ്പര്‍ ചോര്‍ന്നതിന്‍റെ സ്വഭാവവും എവിടെയൊക്കെ ചോര്‍ന്നുവെന്നും വ്യക്തമാക്കണമെന്നും ചോദ്യപ്പേപ്പര്‍ അച്ചടിച്ചതിലും വിതരണം ചെയ്തതിലുമുള്ള സമയക്രമം വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Published

on

നീറ്റ് യുജി ക്രമക്കേടിൽ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന് അംഗീകരിച്ച സുപ്രീംകോടതി ക്രമക്കേട് പരീക്ഷയുടെ വിശ്വാസ്യതയെ ബാധിച്ചുവോയെന്ന് പരിശോധിക്കുമെന്നും എന്‍ടിഎയും കേന്ദ്ര സര്‍ക്കാരും എല്ലാ കാര്യങ്ങളും വിശദീകരിക്കണമെന്നും പറഞ്ഞു.

ചോദ്യപേപ്പര്‍ ചോര്‍ന്നതിന്‍റെ സ്വഭാവവും എവിടെയൊക്കെ ചോര്‍ന്നുവെന്നും വ്യക്തമാക്കണമെന്നും ചോദ്യപ്പേപ്പര്‍ അച്ചടിച്ചതിലും വിതരണം ചെയ്തതിലുമുള്ള സമയക്രമം വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ചോദ്യപേപ്പര്‍ ചോര്‍ത്തിയവരെ കണ്ടെത്താനായില്ലെങ്കില്‍ പുനഃപരീക്ഷ നടത്തേണ്ടിവരുമെന്നും കോടതി അറിയിച്ചു.

നീറ്റ് ക്രമക്കേട് ഹർജികളിൽ വാദം കേൾക്കുന്ന കോടതി കേന്ദ്ര സർക്കാരിനോടും എൻടിഎയോടും ചോദ്യശരങ്ങൾ എയ്തുവിടുകയായിരുന്നു. ചോദ്യപേപ്പറുകള്‍ സൂക്ഷിച്ചത് ആരുടെ കസ്റ്റഡിയിൽ, ചോദ്യപ്പേപ്പറുകള്‍ ബാങ്കുകള്‍ക്ക് കൈമാറിയത് എന്ന്, ചോദ്യപേപ്പര്‍ പരീക്ഷാ കേന്ദ്രങ്ങളിലെത്തിക്കാന്‍ ചെയ്ത സൗകര്യങ്ങളെന്ത്, ചോദ്യപേപ്പറുകള്‍ പ്രസ് എന്‍ടിഎയ്ക്ക് കൈമാറിയത് എങ്ങനെ തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് ചോദിച്ചത്. കുറ്റക്കാരെ കണ്ടെത്താന്‍ എന്ത് നടപടി സ്വീകരിച്ചുവെന്നും എന്‍ടിഎയോട് കോടതി ചോദിച്ചു.

ചോദ്യപേപ്പര്‍ ചോര്‍ന്നത് എങ്ങനെയെന്ന് കണ്ടെത്തണമെന്ന് പറഞ്ഞ കോടതി കുറ്റക്കാരും ഉപഭോക്താക്കളും ആരെന്ന് കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു. ഭാവിയിലെ ക്രമക്കേട് തടയാന്‍ വിദഗ്ധ സമിതിയെ കേന്ദ്രം നിയോഗിക്കണം. വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടുന്നതാകണം ഈ വിദഗ്ധ സമിതി. ഇവരുടെ റിപ്പോർട്ട് അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദ്ദേശം നൽകി.

Continue Reading

Trending