columns
ഭക്ഷണത്തില്‍ വര്‍ഗീയ വിഷം കലര്‍ത്തുന്നവര്‍-ഇഖ്ബാല്‍ വാവാട്
ഇന്ത്യയിലെ 70 ശതമാനം ആളുകളും മാംസാഹാരം കഴിക്കുന്നവരാണ് എന്നതാണ് സമീപകാലത്ത് പുറത്ത് വന്ന എല്ലാ ഡാറ്റകളും വ്യക്തമാക്കുന്നത്. പക്ഷെ, സസ്യാഹാരം ആണ് ഇന്ത്യയുടെ പൊതു ഭക്ഷണം എന്ന തെറ്റായ സന്ദേശമാണ് പൊതുവെ പ്രചരിക്കപ്പെടുന്നത്.

നിരവധി ജാതിയും മതവും ഭാഷയും കൊണ്ട് വൈവിധ്യം നിറഞ്ഞ ഇന്ത്യ ഭക്ഷണ വൈജാത്യങ്ങള്‍ കൊണ്ടും സമ്പന്നമാണ്. ഒരേ ഉല്‍പന്നങ്ങള്‍ കൊണ്ട് വിവിധ വിഭവങ്ങള്‍ ഉണ്ടാക്കുന്നവരും ഒരേ വിഭവം പല രീതിയില്‍ ഉണ്ടാക്കുന്നവരുമുള്ള ഇന്ത്യയിലെ ഭക്ഷണരീതിയെ പൊതുവായി സസ്യാഹാരികളും മാംസാഹാരികളുമായാണ് വിഭജിച്ചിട്ടുള്ളത്. ഒരാള്‍ കഴിക്കുന്ന ഭക്ഷണം മറ്റൊരാള്‍ കഴിക്കണമെന്ന് വാദിക്കുന്നതും ഏതെങ്കിലും ഭക്ഷണം ആരെങ്കിലും കഴിക്കരുതെന്ന് വാദിക്കുന്നതും ഇന്ത്യയുടെ ബഹുസ്വര സംസ്‌കാരത്തെ ദോഷകരമായി ബാധിക്കുന്നതും വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ അലോസരം സൃഷ്ടിക്കുന്നതുമാണ്.
ഭക്ഷണത്തിന്റെ പേരില്‍ നിര്‍ഭാഗ്യകരമായ നിരവധി സംഭവങ്ങള്‍ക്ക് ഇന്ത്യ സാക്ഷിയായിട്ടുണ്ട്. സമീപകാലത്ത് പശുക്കടത്ത് ആരോപിച്ചും ഗോമാംസം കഴിച്ചുവെന്ന് ആരോപിച്ചും നടന്ന സംഭവങ്ങളുടെ അടിസ്ഥാനം ഭക്ഷണത്തിലുള്ള താല്‍പര്യങ്ങളാണ്. ഇത്തരം താല്‍പര്യങ്ങളെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തി വര്‍ഗീയത സൃഷ്ടിക്കുകയും അതിലൂടെ നേട്ടം കൊയ്യുകയും ചെയ്യുകയെന്നത് ഹിന്ദുത്വ ശക്തികളുടെ അജണ്ടയാണ്. 2014ല്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിന് ശേഷം ഇത്തരം അക്രമങ്ങള്‍ വ്യാപകമാവുകയും അതിന് പ്രത്യക്ഷമായി തന്നെ രാഷ്ട്രീയ നിയമ പിന്തുണ ലഭിക്കുകയും ചെയ്യുന്നു.
രാമനവമി ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന കലാപവും ഹിന്ദുത്വ ശക്തികള്‍ നടത്തുന്ന വര്‍ഗീയ ധ്രുവീകരണ പദ്ധതികളുടെ തുടര്‍ച്ചയാണ്. മുസ്‌ലിംകളെ ഭവനരഹിതരാക്കുകയും ദരിദ്രരാക്കുകയും പലായനം ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്ന തരത്തില്‍ ഭീതി ജനിപ്പിക്കുന്ന കലാപങ്ങള്‍ അഴിച്ചുവിട്ട് വംശീയ ഉന്മൂലനം നടത്തുകയെന്ന വിശാല ലക്ഷ്യത്തിന്റെ ഭാഗമായി വേണം ഇതിനെ കാണാന്‍. രാമനവമി ദിനത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടന്ന അതിക്രമവും ഇതിന്റൊ ഭാഗം തന്നെയാണ്. രാമനവമി ദിനത്തില്‍ ഒരു മെസ്സില്‍ മാംസാഹാരം വിളമ്പിയതില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും അത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. പിന്നീട്, കാമ്പസില്‍ മാംസാഹാരം ഉപയോഗിക്കുന്നതില്‍ പ്രശ്‌നങ്ങളില്ലെന്ന് സ്ഥാപന അധികാരികള്‍ നോട്ടീസ് ഇറക്കിയിരുന്നു.
ഇത് ഒരു ഒറ്റപ്പെട്ട സംഭവമോ ജെഎ.എന്‍.യുവിനകത്തെ രാഷ്ട്രീയത്തിന്റെ ഭാഗമോ മാത്രമായി കാണാനാവില്ല. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയൊട്ടുക്കും നടന്ന് കൊണ്ടിരിക്കുന്ന ഒരു വലിയ പദ്ധതിയുടെ ഭാഗമാണ് ഇതും. പശുവിനെ പരിശുദ്ധ മൃഗമായി ഉയര്‍ത്തിക്കാണിക്കുകയും സസ്യാഹാരം പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന ബ്രാഹ്മണ സങ്കല്‍പത്തെ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിന്റെ ഒരു പ്രക്രിയയുടെ തുടര്‍ച്ചയാണ് ഇത്. ജാതിയെ നിലനിര്‍ത്തുകയും അതില്‍ ബ്രാഹ്മണ മേല്‍ക്കോയ്മയും മേധാവിത്വവും ഉറപ്പിക്കുകയും ചെയ്യുന്നതിന്റെ ഒരു രീതി മാത്രമല്ല, ഭക്ഷണത്തിലൂടെ ചില വിഭാഗങ്ങളെ പൊതു ഇന്ത്യന്‍ സമൂഹത്തിന്റെ പുറത്ത് നിര്‍ത്താനുള്ള ശ്രമവും ഇതിന്റെ ഭാഗമായുണ്ട്. ദലിതുകളും മുസ്‌ലിംകളും ആണ് ഇതിന്റെ പ്രധാന ഇരകള്‍.
ഇന്ത്യയിലെ 70 ശതമാനം ആളുകളും മാംസാഹാരം കഴിക്കുന്നവരാണ് എന്നതാണ് സമീപകാലത്ത് പുറത്ത് വന്ന എല്ലാ ഡാറ്റകളും വ്യക്തമാക്കുന്നത്. പക്ഷെ, സസ്യാഹാരം ആണ് ഇന്ത്യയുടെ പൊതു ഭക്ഷണം എന്ന തെറ്റായ സന്ദേശമാണ് പൊതുവെ പ്രചരിക്കപ്പെടുന്നത്. ഇന്ത്യയിലെ പൊതു ഇടങ്ങളില്‍ മാംസാഹാര ലഭ്യത കുറയുന്നതും ഈ തെറ്റിദ്ധാരണയുടെ ഭാഗമായാണ്. വിമാനങ്ങളിലും ട്രെയിനുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും മറ്റ് പൊതു ഇടങ്ങളിലും സസ്യാഹാരം പ്രോല്‍സാനഹിപ്പിക്കുന്നതും അത് മാത്രം കിട്ടുന്ന ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നതും ദലിതുകളെയും മുസ്‌ലിംകളെയും അരികുവല്‍ക്കരിക്കുക കൂടി ചെയ്യുന്നുണ്ട്.
കേരളം, തെലങ്കാന, ആന്ധ്ര, ബംഗാള്‍, തമിഴ്‌നാട്, ഒഡീഷ, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ 90 ശതമാനത്തിലധികം ആളുകള്‍ മാംസാഹാരം കഴിക്കുന്നുണ്ട്. പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് 40 ശതമാനത്തില്‍ താഴെ മാംസാഹാരികള്‍ ഉള്ളത്. ഗോമാംസം കേരളം പോലെയുള്ള അപൂര്‍വം സ്ഥലങ്ങളില്‍ മാത്രമാണ് ലഭിക്കുന്നത്. കോഴിയും ആടും മുട്ടയുമാണ് പൊതുവായി മാംസാഹാരമായി ഉപയോഗിക്കപ്പെടുന്നത്. ഗോമാംസം വ്യാപകമായി കഴിച്ചിരുന്ന ദലിത് വിഭാഗം ഇന്ന് അത് ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. അതിനെ ആശ്രയിച്ച് ജീവിച്ചിരുന്ന വലിയ വിഭാഗം ആളുകള്‍ മറ്റ് തൊഴിലുകളിലേക്ക് മാറി. മുസ്‌ലിംകളുടെ സ്ഥിതിയും ഒട്ടും വിത്യസ്തമല്ല.
ചില വിശേഷ ദിവസങ്ങളില്‍ മാംസാഹാരം പാടില്ലെന്ന ഹിന്ദു ആശയമാണ് രാമനവമി ദിനത്തില്‍ ജെ.എന്‍.യുവില്‍ ഉയര്‍ത്തിക്കാണിക്കാന്‍ എ.ബി.വി.പി ശ്രമിച്ചത്. ഇന്ത്യയിലെ പൊതു സ്ഥാപനങ്ങളിലെയും കാമ്പസുകളിലെയും മെനു പരിശോധിച്ചാല്‍ ഹിന്ദു മതത്തിന്റെനിരവധി സ്വാധീനങ്ങള്‍ കാണാനാവും. ദ ഹിന്ദു പത്രത്തിന്റെ ഓഫീസില്‍ മാംസാഹാരം പാടില്ലെന്നതും ചില കാന്റീനുകളില്‍ ചൊവ്വാഴ്ച മാംസാഹാരം മെനുവില്‍ ഇല്ലാത്തതും പല സ്ഥലത്തും മാംസാഹാരം കഴിക്കുന്നവര്‍ക്ക് പ്രത്യേകം പാത്രങ്ങളും സീറ്റുകളും ഉള്ളതും ഇതിന്റെ ഉദാഹരണങ്ങളാണ്.
പക്ഷെ അവയെ രാഷ്ട്രീയമായി ഉപയോഗിക്കുകയും വര്‍ഗീയതക്കുള്ള ആയുധമാക്കുകയും ചെയ്യുകയാണ് സംഘ്പരിവാര്‍. മാംസാഹാരത്തിനെതിരെ ശബ്ദിക്കുക വഴി മുഖ്യ ശത്രുക്കളായ മുസ്‌ലിംകളെ തന്നെയാണ് അവര്‍ ലക്ഷ്യം വെക്കുന്നത്. കാരണം മാംസാഹാരം കഴിക്കുക മാത്രമല്ല അത് വഴി ഉപജീവനം നടത്തുന്നതും കൂടുതല്‍ മുസ്‌ലിംകള്‍ തന്നെയാണ്. ഇന്ത്യയിലെ ഭൂരിഭാഗം ഹിന്ദുക്കളും കോഴി എങ്കിലും കഴിക്കുന്നവരാണെങ്കിലും ആ യാഥാര്‍ത്ഥ്യം മറച്ച് പിടിച്ചാണ് മുസ്‌ലിംകളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങള്‍ നടക്കുന്നത്. കേരളത്തിലടക്കം സമീപകാലത്ത് നടന്ന ഹലാല്‍ വിവാദത്തെയും ഇതിനോട് ചേര്‍ത്ത് വായിക്കാം. മുസ്‌ലിംകളെ ഏത് വിധേനയും തകര്‍ക്കുകയും അവരുടെ സാമ്പത്തിക സ്രോതസുകള്‍ ക്ഷയിപ്പിക്കുകയും ചെയ്യുകയെന്ന തന്ത്രമാണ് സംഘ്പരിവാര്‍ സമീപകാലത്ത് ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. ഒരു നിത്യോപയോഗ സാധനമായ ഭക്ഷണത്തെ പോലും വര്‍ഗീയവല്‍ക്കരിക്കുകയും അതിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യുകയും ചെയ്യുന്ന ബി.ജെ.പിയുടെയും സംഘ്പരിവാറിന്റെയും തന്ത്രങ്ങളെ മാംസാഹാരം കഴിക്കുന്ന ഹിന്ദുക്കളും ചിലയിടങ്ങളില്‍ ദലിതുകളും പിന്തുണക്കുന്നുവെന്നതാണ് ഇന്നത്തെ ഇന്ത്യയെ കൂടുതല്‍ അരക്ഷിതമാക്കുന്നത്.
ഭക്ഷണവും ഒരു രാഷ്ട്രീയമായി മാറിയ ഇന്ന് ഓരോ വ്യക്തിയും എന്ത് തിരഞ്ഞെടുക്കുന്നുവെന്നതും ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടെയും നിലനില്‍പിന് അടിസ്ഥാനമായി മാറുകയാണ്. മക്‌ഡൊനാള്ഡ് എന്ന മള്‍ട്ടി നാഷണല്‍ കമ്പനി പോലും ഇന്ത്യയില്‍ അവരുടെ ഏറ്റവും മികച്ച വിഭവമായ ബീഫ് ഇനങ്ങള്‍ വില്‍ക്കാത്തത് അതിന്റെ പ്രത്യാഘാതം ഭയന്നാണ്. വിവാദങ്ങള്‍ സൃഷ്ടിക്കുകയും അതിലൂടെ തങ്ങളുടെ അജണ്ടകള്‍ കോടതി വഴിയും അധികാരം വഴിയും നടപ്പിലാക്കുകയും ചെയ്യുകയാണ് സംഘ്പരിവാര്‍. സസ്യാഹാരം കഴിക്കുന്നവര്‍ ‘ശുദ്ധരും’ മറ്റുള്ളവര്‍ ‘അശുദ്ധരും’ ആണെന്ന മിഥ്യാബോധം ജനിപ്പിക്കുകയും മാംസാഹാരം കഴിക്കുന്നവര്‍ ഇന്ത്യ എന്ന ആശയത്തിന് പുറത്താണെന്ന് വരുത്തിത്തീര്‍ക്കുകയുമാണ് ഇതിലൂടെ ചെയ്യുന്നത്.
അഥവാ ഭക്ഷണത്തിലൂടെ രാജ്യസ്‌നേഹം ഉണ്ടെന്ന് പറഞ്ഞുവെക്കുകയും അതിലൂടെ മുസ്‌ലിംകളെയും ദളിതരെയും അശുദ്ധരും ദേശ വിരുദ്ധരുമാക്കുകയും ചെയ്യുന്നു. ഇതിനെ പ്രതിരോധിക്കുന്നത് സംഘ്പരിവാറിന്റെ വിശാല അജണ്ടയെ കൂടി തകര്‍ക്കുന്നതിന് ഉപകരിക്കും. അത്തരം ശ്രമങ്ങളാണ് ഇന്ത്യന്‍ പൊതു സമൂഹം ഇന്ന് നടത്തേണ്ടത്.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala3 days ago
മലപ്പുറം കാക്കഞ്ചേരിയില്‍ ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടു; ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു
-
kerala3 days ago
കൊച്ചി പുറംകടലില്‍ മുങ്ങിയ കപ്പലിലെ നൂറോളം കണ്ടെയ്നറുകള്‍ കടലില്‍ വീണെന്ന് വിലയിരുത്തല്‍
-
kerala3 days ago
സംസ്ഥാനത്തെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ ഇന്നത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കും
-
india3 days ago
പ്രസവാവധി ഭരണഘടനാപരമായ അവകാശമാണ; സുപ്രീം കോടതി വിധി
-
india3 days ago
ഊട്ടിയില്‍ ദേഹത്ത് മരംവീണ് വടകര സ്വദേശിക്ക് ദാരുണാന്ത്യം
-
india3 days ago
യുപിയില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് നാല് മുസ്ലിം യുവാക്കളെ ക്രൂരമായി മര്‍ദിച്ച് ഹിന്ദുത്വവാദികള്‍
-
kerala3 days ago
പാലക്കാട് വീടിനുമുകളില്‍ മരം വീണ് നാലുപേര്‍ക്ക് പരിക്ക്