Connect with us

kerala

ഇത്തവണ തീവ്രമാണ്; ലൈംഗിക ആരോപണത്തില്‍ പകച്ച് സി.പി.എം

എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എക്കെതിരെ കേസെടുക്കാന്‍ ആര്‍ജ്ജവം കാട്ടിയ സര്‍ക്കാര്‍, സമാനപദവിയിലുള്ള കടകംപള്ളിക്കെതിരെ എന്തുകൊണ്ട് എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്യുന്നില്ലെന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.

Published

on

പ്രമുഖരായ മൂന്ന് നേതാക്കള്‍ക്കെതിരെ സ്വപ്‌നാ സുരേഷ് ഉന്നയിച്ച ലൈംഗികാരോപണത്തില്‍ പകച്ച് സി.പി.എം. ആരോപണം ശരിയല്ലെങ്കില്‍ തനിക്കെതിരെ കേസ് കൊടുക്കണം എന്ന സ്വപ്‌നയുടെ വെല്ലുവിളിയാണ് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയത്. തെളിവുകള്‍ പുറത്തുവിടുമെന്ന് സ്വപ്‌ന പറഞ്ഞതിനാല്‍ നേതാക്കളെ സംരക്ഷിച്ചുകൊണ്ട് സ്വപ്‌നക്കെതിരെ രംഗത്തുവരാന്‍ നേതൃത്വത്തിന് കഴിയുന്നില്ല. സംസ്ഥാന സി.പി.എമ്മിലെ ഏറ്റവും ഉന്നത പദവി വഹിക്കുന്ന മൂന്ന് നേതാക്കള്‍ ലൈംഗികാരോപണത്തില്‍ കുടുങ്ങിയത് പാര്‍ട്ടിക്കുണ്ടാക്കിയ ക്ഷീണം ചെറുതല്ല.

മുന്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്, മുന്‍ നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ സ്വപ്‌ന ഉന്നയിച്ച പരാതിയില്‍ കഴമ്പുണ്ടെന്നോ ഇല്ലെന്നോ സി.പി.എം ഇനിയും വ്യക്തമാക്കിയിട്ടില്ല. അതേസമയം അന്വേഷണത്തിന് ‘പാര്‍ട്ടി കമ്മീഷന്‍’ പ്രഖ്യാപിക്കാനുള്ള സാധ്യതയുള്ളതായി അറിയുന്നു. കടകംപള്ളിയുമായി അടുത്ത തലസ്ഥാനത്തെ ചില നേതാക്കളാണ് ഇക്കാര്യത്തില്‍ സൂചന നല്‍കുന്നത്. ആരോപണം പാര്‍ട്ടിതലത്തില്‍ അന്വേഷിച്ചേക്കുമെന്നാണ് ഇവര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ മുന്‍പ് പി.കെ ശശിക്കെതിരായ പരാതി അന്വേഷിച്ച എ.കെ ബാലന്‍- പി.കെ ശ്രീമതി കമ്മീഷന് സമാനമായ ഒരു അന്വേഷണം പ്രഖ്യാപിച്ച് തല്‍ക്കാലം തടിയൂരാനാകും സി.പി.എം ശ്രമിക്കുക.

പി.കെ ശശിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ തീവ്രത കുറഞ്ഞ പീഡനമാണ് നടന്നതെന്നായിരുന്നു പാര്‍ട്ടി കമ്മീഷന്റെ കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ടിന്റെ ബലത്തില്‍ പി.കെ ശശി പിന്നീട് പാര്‍ട്ടി വേദികളില്‍ തിരിചെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അങ്ങനെയല്ല. അതുകൊണ്ടുതന്നെ തീവ്രത കുറവാണെന്ന് പറഞ്ഞ് ഒതുക്കിത്തീര്‍ക്കാനും കഴിയില്ല.

മൂവര്‍ക്കുമെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കെ സി.പി.എം കേന്ദ്രങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ പോലും തയാറാകുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനോ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനോ വിഷവുമായി ബന്ധപ്പെട്ട് ഇനിയും മിണ്ടിയിട്ടില്ല. സ്വര്‍ണക്കടത്ത് കേസില്‍ നിയമനടപടി നേരിടുന്നയാള്‍ എന്നതിനപ്പുറം സ്വപ്‌ന സുരേഷ് എന്ന വ്യക്തിയുടെ സത്രീത്വത്തെ അപമാനിച്ച സംഭവത്തില്‍ സി.പി.എമ്മിന്റെ വനിതാ സംഘടനയും വായ തുറക്കുന്നില്ല. സ്ത്രീപക്ഷക്കാരെന്ന് കൊട്ടിഘോഷിക്കുകയും നവോത്ഥാന മതില്‍ സംഘടിപ്പിക്കുകയും ചെയ്ത പാര്‍ട്ടിയും സര്‍ക്കാരും വളരെ ഗുരുതരമായ ആരോപണത്തിന് മറുപടി നല്‍കാന്‍ തയറാകാത്തത് സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് കൂടിയാണ് പുറത്താക്കിയത്. സി.പി.എം ഭരിക്കുന്ന സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വനിതാ കമ്മീഷനും വിഷയം അറിഞ്ഞഭാവം കാട്ടിയിട്ടില്ല. കടകംപള്ളിക്കെതിരെ നേരത്തെ സമാനമായ ആരോപണം ഉണ്ടാവുകയും ഓഡിയോ ക്ലിപ്പുകള്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതുമായി ബന്ധപ്പെട്ട് പരാതിയുണ്ടായില്ല. ലൈംഗികാതിക്രമം ഉണ്ടാകുന്ന സമയത്ത് താന്‍ ഉയര്‍ന്ന പദവിയിലായിരുന്നെന്നും തനിക്ക് ഇതാണ് അവസ്ഥയെങ്കില്‍ സാധാരണ സ്ത്രീകളുടെ സ്ഥിതി എന്താകുമെന്നും സ്വപ്‌ന സുരേഷ് ചോദിക്കുന്നുണ്ട്. ഇതാണ് വെളിപ്പെടുത്തലിന് വളരെ ഗുരുതര സ്വഭാവം നല്‍കുന്നത്.

എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എക്കെതിരെ കേസെടുക്കാന്‍ ആര്‍ജ്ജവം കാട്ടിയ സര്‍ക്കാര്‍, സമാനപദവിയിലുള്ള കടകംപള്ളിക്കെതിരെ എന്തുകൊണ്ട് എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്യുന്നില്ലെന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. എല്‍ദോസിനും കടകംപളളിക്കും നിയമം ഒന്നുതന്നെയല്ലേയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ ചോദിച്ചു. സി.പി.എമ്മില്‍ നേരത്തെയും ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിയുടെ ഒന്നാംനിരയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പ്രമുഖര്‍ കുടുങ്ങുന്നത് ഇതാദ്യമാണ്. മൂന്ന് നേതാക്കളുടെയും ഘടകം സംസ്ഥാന കമ്മിറ്റി ആയതിനാല്‍ സി.പി.എം കേന്ദ്രനേതൃത്വം വിഷയത്തില്‍ ഇടപെടാനുള്ള സാധ്യതയുമില്ല.

kerala

നിലമ്പൂര്‍- ഷൊര്‍ണൂര്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസം; മെമു സര്‍വീസ് ഉടന്‍

Published

on

ഡല്‍ഹി: മലപ്പുറം- പാലക്കാട് മേഖലകളിലെ ജനങ്ങളുടെ യാത്രാദുരിതത്തിന് ആശ്വാസവുമായി നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് മെമു സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ വര്‍ഷങ്ങളായുള്ള ശ്രമഫലമായാണ് ഇപ്പോള്‍ മെമു സര്‍വീസ് നിലമ്പൂരിലേക്ക് നീട്ടുന്നതിനുള്ള അറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഈ ആവശ്യം ഉയര്‍ത്തി റെയില്‍വേ മന്ത്രി, ഉദ്യോഗസ്ഥര്‍ തുടങ്ങിയ അധികാരികളെ നിരന്തരം അദ്ദേഹം സമീപിച്ചിരുന്നു.

ട്രെയിന്‍ നമ്പര്‍ 66325/66326 അനുവദിച്ചതായി ചൂണ്ടിക്കാട്ടി അശ്വിനി വൈഷ്ണവ് കത്തയച്ചു. കേന്ദ്ര റെയില്‍ മന്ത്രിക്ക് എറണാകുളം-ഷൊര്‍ണൂര്‍ മെമു സര്‍വീസ് നിലമ്പൂരിലേക്ക് നീട്ടണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇ.ടി മുഹമ്മദ് ബഷീറും കേന്ദ്ര റെയില്‍വെ മന്ത്രിയെ കണ്ടിരുന്നു.

Continue Reading

kerala

പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കണം: ഹൈക്കോടതി

പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ 24 മണിക്കൂറും തുറന്നു നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു

Published

on

കൊച്ചി: പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവില്‍ മാറ്റം വരുത്തി ഹൈക്കോടതി. ദേശീയപാതയോരത്തെ പെട്രോള്‍ പമ്പുകളിലെ ശൗചാലയം പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു.

പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ 24 മണിക്കൂറും തുറന്നു നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഉപയോക്താക്കള്‍ക്കും യാത്രികര്‍ക്കും ശൗചാലയം ഉപയോഗിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ ദേശീയ പാതയോരത്ത് അല്ലാത്ത പെട്രോൾ പമ്പുകളിലെ ശൗചാലയ ഉപയോഗത്തിന് നിയന്ത്രണമുണ്ടാകും. അവിടങ്ങളില്‍ ഉപയോക്താക്കള്‍ക്കും ദീര്‍ഘദൂര യാത്രക്കാര്‍ക്കും മാത്രമായിരിക്കും ശൗചാലയം ഉപയോഗിക്കാന്‍ അനുമതി.

സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ പൊതു ശൗചാലയങ്ങളാക്കാനുളള സര്‍ക്കാരിന്റെ ശ്രമങ്ങളെ ചോദ്യംചെയ്ത് പെട്രോളിയം ട്രേഡേഴ്‌സ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസസ് സൊസൈറ്റിയും മറ്റ് അഞ്ച് പെട്രോളിയം റീട്ടെയിലര്‍മാരും സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് സി എസ് ഡയസാണ് ഇടക്കാല ഉത്തരവ് ഭേദഗതി ചെയ്തത്. പെട്രോള്‍ പമ്പുകളോട് അനുബന്ധിച്ചുളളത് സ്വകാര്യ ശൗചാലയങ്ങളാണെന്നും അത് പൊതുശൗചാലയങ്ങളാക്കി മാറ്റുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന സ്വത്തവകാശത്തിന്റെ ലംഘനമാണെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.

Continue Reading

kerala

ഓണ്‍ലൈന്‍ മദ്യവില്‍പ്പന അനുവദിക്കില്ല

മാധ്യമ പ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു

Published

on

കോഴിക്കോട്: നാട് മുഴുവന്‍ ലഹരിയില്‍ മുങ്ങുമ്പോള്‍ ഓണ്‍ലൈന്‍ മദ്യവില്‍പ്പന എന്ന സര്‍ക്കാര്‍ നീക്കം എന്ത് വില കൊടുത്തും തടയുമെന്ന് ലഹരി നിര്‍മാര്‍ജ്ജന സമിതി. നാടിന്റെ ഭാവി പോലും പരിഗണിക്കാതെയാണ് ഇടത് സര്‍ക്കാര്‍ പെരുമാറുന്നതെന്ന് ലഹരി നിര്‍മാര്‍ജന സമിതി (എല്‍.എന്‍.എസ് ) സംസ്ഥാന കമ്മിറ്റി കോഴിക്കോട് ചേര്‍ന്ന സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ആരോപിച്ചു.

മാധ്യമ പ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. ഇന്ന് കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി വ്യാപനം ഗൗരവമായി കാണണമെന്നും ഓണ്‍ലൈന്‍ വഴിയില്‍ എളുപ്പത്തിലും വേഗത്തിലും മദ്യം എത്തിച്ചു കൊടുക്കുന്ന ഉദാരമായ നയസമീപനം കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തില്‍ വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സാമൂഹ്യ സമാധാന അന്തരീക്ഷം അതുവഴി പൂര്‍ണമായി തകരുമെന്നും ഇതിനെതിരെയുള്ള പോരാട്ടം ഓരോ പൗരന്റെയും ധാര്‍മിക ബാധ്യതയുമാണെന്നും കമാല്‍ അഭിപ്രായപ്പെട്ടു.

നേരത്തെ ലഹരി ഉപയോഗം പരിമിതമായ മേഖലകളില്‍ ഒതുങ്ങി നിന്നിരുന്നുവെങ്കില്‍ ഇന്ന് വിദ്യാര്‍ത്ഥികളിലും സ്ത്രീ പുരുഷ ഭേദമന്യേ സമൂഹം വ്യാപകമായി ലഹരിയുടെ വലയത്തില്‍ അകപ്പെട്ടിട്ടുണ്ട്. കൃത്യമായ ലഹരിക്കെതിരെയുള്ള പ്രവര്‍ത്തന പദ്ധതികളും ബോധവല്‍ക്കരണവും കക്ഷിരാഷ്ട്രീയ ജാതി മത ഭേദമന്യേ സംഘടനകളും പൊതുസമൂഹവും ഏറ്റെടുക്കേണ്ടത് നിര്‍ബന്ധമാണ്. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് കെ.പി ഇമ്പിച്ചി മമ്മു ഹാജി അധ്യഷ്യം വഹിച്ചു.

സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ഒ.കെ. കുഞ്ഞിക്കോമു മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം എത്രയും പെട്ടെന്ന് പൂര്‍ത്തീകരിച്ച് ജനുവരിയോടെ സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിക്കുന്നതിനും സ്‌കൂള്‍ ഉന്നത കോളേജ്തലം വരെയുള്ള കുട്ടികള്‍ക്ക് ബോധവല്‍ക്കരണം ഉദ്ദേശിച്ചുകൊണ്ട് നടത്തുന്ന ‘ബോധം ക്യാമ്പയിന്‍’ കൂടുതല്‍ ജനകീയമാക്കുന്നതിനും തീരുമാനിച്ചു സയ്യിദ് ഫസല്‍ ജിഫ്രിതങ്ങള്‍, ഉമര്‍ വിളക്കോട്, എ ഹമീദ് ഹാജി, കെ ഇ അബ്ദുല്‍ ഷുക്കൂര്‍, അബ്ദുല്‍ ജലീല്‍ കെ ടി, അബ്ദുല്‍ ലത്തീഫ് ഇ കെ, എം ഹമീദ് ഹാജി, ഖാദര്‍ മുണ്ടേരി, മജീദ് കോടമ്പുഴ, ഷാനവാസ് ടി, കാളാക്കല്‍ മുഹമ്മദ് അലി, സുബൈര്‍ നെല്ലോളി, മജീദ് ഹാജി വടകര, ബാപ്പു ഹാജി താനൂര്‍, എന്‍ കെ അബ്ദുല്‍ ജലീല്‍, മുഹമ്മദ് അലി വി കെ, എ എം എസ് അലവി, നവാസ് എറണാകുളം എന്നിവര്‍ സംസാരിച്ചു. എം കെ എ ലത്തീഫ് സ്വാഗതവും, ജമാലുദ്ധീന്‍ നന്ദിയും പറഞ്ഞു.

Continue Reading

Trending