Connect with us

Article

നിയോ ലിബറലിസത്തിന്റെ താഴ്‌വേരുകള്‍

എല്ലാറ്റിനും അതിര്‍ വരമ്പുകളുണ്ടായിരിക്കണം. മനുഷ്യ സംസ്‌കാരം അനുശാസിക്കുന്ന നിയന്ത്രിത സ്വാതന്ത്ര്യം മതിയാവാത്തതിന്റെ പേരിലല്ലേ ‘അതിനൂതന (വ്യക്തി) സ്വാതന്ത്ര്യം’ എന്ന ‘നിയോ ലിബറലിസ’ത്തിലേക്ക് പുത്തന്‍ തലമുറ കുതിക്കുന്നത്.മുന്നില്‍ കാണുന്ന എന്തിനെയും തിരിച്ചറിവില്ലാതെ വാരിപ്പുണര്‍ന്ന് ജീവിതം ദുരന്തപര്യവസായി ആയി മാറുന്ന സ്ഥിതി സംജാതമായിക്കൂടാ. അങ്ങിനെ വന്നാല്‍ മനുഷ്യന് നല്‍കി അനുഹ്രഹിക്കപ്പെട്ടതും മറ്റു ജീവജാലങ്ങള്‍ക്കൊന്നുമില്ലാത്തതുമായ വിശേഷബുദ്ധിയെന്ന സിദ്ധിക്കെന്തു നേട്ടം?.

Published

on

പ്രൊഫ: പി.കെ.കെ തങ്ങള്‍

മനുഷ്യനില്‍ സ്വതവേ നിക്ഷിപ്തമായ ഉല്‍പതിഷ്ണുതയും, വിശാല വീക്ഷണവും, സ്വാതന്ത്ര്യ ബോധവും ത്വരയും ഉള്‍ക്കൊള്ളുന്ന കാഴ്ചപ്പാടിനെയും പ്രയോഗ തൃഷ്ണയെയുമാണ് സാമാന്യേന ലിബറലിസം എന്ന സാങ്കേതിക സംപ്ജ്ഞ കൊണ്ട് ലക്ഷ്യമാക്കുന്നത്. മനുഷ്യ നാഗരികതയുടെ ആവിര്‍ഭാവം തൊട്ട് കാലാകാലങ്ങളില്‍ ഈ വികാരം മാനുഷികതയുടെ ഭാഗമാണ്. കാലത്തിന്റെയും സാഹചര്യങ്ങളുടെയും മാറ്റങ്ങള്‍ക്കനുസൃതമായ ഇതിന്റെ ആനുപാതികതയില്‍ വ്യതിയാനങ്ങള്‍ കണ്ടേക്കാമെന്ന് മാത്രം.

സ്വാതന്ത്ര തൃഷ്ണയെന്നത് വളരെ അടിസ്ഥാനപരമായി വിലയിരുത്തുകയാണെങ്കില്‍, അത് മാതാവിന്റെ മടിത്തട്ടില്‍ നിന്നും മുലയൂട്ടല്‍ ബന്ധനത്തില്‍ നിന്നും മോചനത്വരയുമായി ശിശു സ്വതന്ത്ര ബാഹ്യചലനങ്ങളിലേക്കെത്തിച്ചേരുന്നതു മുതല്‍ ദൃശ്യമാകുന്നതാണ്. വളരുംതോറും ആനുപാതികത സ്വാതന്ത്ര തൃഷ്ണയുടെ പക്ഷത്തേക്ക് കൂടിക്കൂടി വരുന്നതായും കാണാം. ഈ ത്വരയില്‍ അനുകൂലതയും പ്രതികൂലതയും ഉള്‍ക്കൊണ്ടിരിക്കും. ഇവയുടെ തിരഞ്ഞെടുപ്പിന്റെ ഉത്തരവാദി പ്രാരംഭ ദശ മുതല്‍ മാതാപിതാക്കളും സാഹചര്യവും, നിയന്ത്രണം തലച്ചോറുമാണ്. ഈ ഘട്ടത്തില്‍ അഭിമുഖീകരണം മൂലം അധിക സ്വാധീനം വരുന്നത് നന്മയുടെ വശത്താണെങ്കില്‍ ഫലം തദനുസൃതമായിരിക്കും. മറിച്ച് തിന്മയുടെ വശത്തേക്കാണെങ്കില്‍ ഫലവും തഥൈവ. മനുഷ്യന്‍ പിറവിയെടുത്ത നാള്‍ തൊട്ട് ഈ രണ്ട് അവസ്ഥകളെയും നേരിടേണ്ടി വന്നിട്ടുണ്ട്. അപ്പോഴെല്ലാം അവന്‍ അവലംബിക്കാന്‍ ഇടവന്നതിനനുസരിച്ച് ഫലസിദ്ധിയും ഉണ്ടായിട്ടുണ്ട്. അതിര്‍ വരമ്പുകളെ മാനിക്കാന്‍ തയാറുള്ളവനാണ് നന്മയുടെ വക്താവ്; അതിന് തയ്യാറല്ലാത്തവന്‍ തിന്മയുടെ വക്താവും. ഇതിനെ ദൈവിക നിയമം എന്ന് വിശ്വാസികളും, പ്രാപഞ്ചിക നിയമമെന്ന് അതല്ലാത്തവരും വ്യാഖ്യാനിക്കുന്നു.

അമിതമായ സ്വാതന്ത്രേ്യച്ഛ, അഥവാ ആര്‍ക്കും വഴങ്ങാതിരിക്കുകയെന്നതാണല്ലോ ആദി മനുഷ്യന്റെ രംഗപ്രവേശം മുതല്‍ ഭൂമിയില്‍ സര്‍വ സ്വാതന്ത്യത്തിന്റെ പേരില്‍ കണ്ടു കൊണ്ടിരിക്കുന്നത്! മനുഷ്യന്‍ സ്വതന്ത്രനായി പിറവികൊണ്ടവനാണ്; എല്ലാവരും സമന്മാരായിക്കൊണ്ട്. അതില്‍ പിന്നെ അവന്‍ ലഭ്യമായ അറിവും കഴിവും പ്രയോജനപ്പെടുത്തി ശക്തി പ്രാപിച്ചു മുന്നേറാന്‍ തുടങ്ങി. ശൈശവവും ബാല്യവും യ്യൗവനവും വാര്‍ദ്ധക്യവുമെല്ലാം സ്വന്തം വരുതിയില്‍ തന്നെയാവണമെന്നതാണവന്റെ അഭിലാഷം. ബാഹ്യ ഇടപെടലുകള്‍ അവന്‍ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ തന്റെ അതിര്‍ത്തികളും പരിധികളുമെല്ലാം തന്റെ സൃഷ്ടിപ്പിനോടൊപ്പം തന്നെ നിര്‍ണയിക്കപ്പെട്ടതും തന്റെ അമൂല്യവും അതുല്യവുമായ സിദ്ധിയെന്ന തലച്ചോറില്‍ അത് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്നും അതില്‍ കൈകടത്താന്‍, ആത്മാവിന്റെ വിഷയത്തിലെന്ന പോലെ മനുഷ്യന്‍ അശക്തനാണ് എന്നതും യാഥാര്‍ത്ഥ്യമാണ്. അക്കാരണത്താല്‍ തന്നെ താന്‍ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യത്തിന്റെ പരിധി തനിക്ക് അജ്ഞാതമാണെന്നും, അപകടത്തില്‍ ആപതിക്കാതിരിക്കാന്‍ യുക്തമായ മാര്‍ഗം കരുതല്‍ മാത്രമാണെന്നുമുള്ള തിരിച്ചറിവിലേക്ക് അവന്‍ എത്തിച്ചേരേണ്ടതാണ്. താന്‍ ആഗ്രഹിക്കുന്നതാണ് തന്റെ പരിധിയെന്ന തെറ്റായ വിലയിരുത്തലില്‍ അവന് നേടാനാവുക കനത്ത പരാജയം മാത്രമായിരിക്കും.

ജനനത്തോടൊപ്പം തന്നെ വിധി വിലക്കുകളുടെ പട്ടിക അവന്റെ മുന്നില്‍ അവതീര്‍ണമാക്കുന്നത് വില്ലേജ് ഓഫീസറോ തഹസില്‍ദാറോ കലക്ടറോ അല്ല. മറിച്ച് സ്രഷ്ടാവ് തന്നെയാണ്. മുന്‍ കാലങ്ങളില്‍ രാജാക്കന്മാരുടെയും പിണിയാളുകളുടെയും അടിമകളെപോലെ മനുഷ്യന്‍ കഴിയേണ്ടി വന്നിരുന്ന ദുര്‍ഘട കാലഘട്ടത്തിലെ അനുഭവങ്ങള്‍ അവനെ സ്വാതന്ത്ര്യ ചിന്തയിലേക്കെത്തിച്ചു. അത് തന്നെപ്പോലുള്ളവരുടെ തടവറയില്‍ നിന്നുള്ള മോചനമാണ്. അങ്ങിനെയാണല്ലോ നമ്മുടെ രാജ്യം മേല്‍ക്കോയ്മക്കാരായ ബ്രിട്ടീഷുകാരില്‍ നിന്നും പൊരുതി സ്വാതന്ത്ര്യം നേടിയത്. എന്നാല്‍ ഇവിടെ നാം പരാമര്‍ശിക്കുന്നത് വ്യക്തിയുടെ സ്വാതന്ത്ര്യ തൃഷ്ണയെക്കുറിച്ചാണ്. അതിന്റെ അതിര്‍ വരമ്പുകള്‍ നിശ്ചയിക്കാന്‍, സംവിധാനങ്ങള്‍ ഒരുക്കി നമ്മെ അതിന്റെ ഭാഗമാക്കിയ സ്രഷ്ടാവില്‍ നിന്നുള്ള നിയമ, നിയന്ത്രണ സംവിധാനത്തിന് മാത്രമേ കഴിയൂ.

കാലം മാറി. കാഴ്ചകളും കാഴ്ചപ്പാടുകളും ആഗ്രഹങ്ങളും രീതികളുമെല്ലാം അടിമുടി മാറിക്കൊണ്ടിരിക്കുന്നു. അത് നമുക്ക് ബോദ്ധ്യപ്പെടുന്നത് നമ്മുടെ ചുറ്റുപാടുകളില്‍ നിന്നാണ്. ഒരാളും അവനവന് പ്രായമാകുന്നത്, അവനവനില്‍ വരുന്ന മാറ്റങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും ബോധവാനല്ല. ഓരോരുത്തരും നോക്കിക്കാണുന്നത് മറ്റുള്ളവരെയാണ്. അങ്ങിനെ നോക്കിക്കണ്ട് ചിന്തിക്കുമ്പോഴാണ് തന്നിലും ഈ മാറ്റങ്ങളെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യത്തില്‍ ഓരോരുത്തരും ചെന്നെത്തുന്നത്. മുന്‍ കാലങ്ങളുമായി നാം നമ്മെത്തന്നെ വിലയിരുത്തിയാല്‍ സമൂഹത്തില്‍ വന്നു കഴിഞ്ഞിരിക്കുന്ന മാറ്റങ്ങള്‍ ബോദ്ധ്യപ്പെടും. താന്‍ എന്താണോ, അത് മറ്റുള്ളവനും ആയിത്തീരണം എന്ന തുറന്ന കാഴ്ചപ്പാടാണ് ഈ കാലഘട്ടത്തിന്റേതായി നമുക്ക് മുന്നിലുള്ളത്. അത് തീര്‍ത്തും നമ്മുടെ വഴിക്കാണെന്ന് യാഥാര്‍ത്ഥ്യങ്ങളുമായി തുലനം ചെയ്യുമ്പോള്‍ പറയാനൊക്കുമോ?. എന്നെ ആരും തൊടരുത്. ആരും ചോദ്യം ചെയ്യരുത്. ആരും ഉപദ്രവിക്കരുത്. ഓരോ വ്യക്തിയും വേറെ വേറെയാണ്. ഒന്നിലും മറ്റുള്ളവര്‍ക്ക് ഒരു പങ്കുമില്ല. ചുരുക്കത്തില്‍ ദേഹേച്ഛ അതാണ് നൂതന കാഴ്ചപ്പാടുകളും മുന്നേറ്റങ്ങളും.

പോസിറ്റീവ്, നെഗറ്റീവ് എന്നുള്ള ചിന്തപോലും അത്തരക്കാരിലുണരുന്നില്ല. എന്നിട്ടു വേണ്ടേ പോസിറ്റീവ് തിരഞ്ഞെടുക്കാന്‍. അവന് വേണ്ടത് ആരാലും ചോദ്യം ചെയ്യപ്പെടാത്ത സര്‍വ്വതന്ത്രസ്വതന്ത്രത.
നല്ലത് പറഞ്ഞ് കൊടുക്കാനോ, കാണിച്ചു കൊടുക്കാനോ, ഉപദേശിക്കാനോ മറ്റാര്‍ക്കുമെന്നല്ല, സ്വന്തം മാതാപിതാക്കള്‍ക്ക് പോലും അവകാശമില്ല. അപ്പോഴേക്കും ഒന്നുകില്‍ ആത്മഹത്യ അല്ലെങ്കില്‍ പലായനം അഥവാ കുടുംബത്യാഗം. എത്ര മാതാപിതാക്കളാണ് ഇന്ന് ഇത്തരം മക്കളുടെ ഭീഷണിയില്‍ ഉരുകിക്കഴിയുന്നത്! അതിര്‍ വരമ്പുകളെ മാനിച്ച് എന്നാല്‍ അപരന്റെ അടിമത്തത്തില്‍ നിന്ന് വേറിട്ട് നിന്ന്, ബുദ്ധിയും ചിന്തയും നേര്‍വഴിക്ക് ചിലവഴിച്ച്, താനിന്നനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ സൗഭാഗ്യങ്ങളും തന്റെ മുന്‍ മുറക്കാര്‍ നേര്‍വഴിക്ക് നേടിത്തന്നതാണെന്നും അത് തന്നെയായിരിക്കണം തന്റെ ജീവിത വഴിയെന്നും ഏതെങ്കിലും സര്‍വ്വ സ്വാതന്ത്ര്യ മോഹികള്‍ സമ്മതിക്കാന്‍ തയ്യാറാവുമോ?.

പരിഷ്‌ക്കാരങ്ങളും, മുന്നേറ്റങ്ങളുമൊന്നും വേണ്ടെന്നല്ല ഇപ്പറഞ്ഞതിന്റെ അര്‍ത്ഥം. പ്രതീക്ഷകളോ, ആഗ്രഹങ്ങളോ പാടില്ല എന്നുമല്ല, എല്ലാറ്റിനും അതിര്‍ വരമ്പുകളുണ്ടായിരിക്കണം. മനുഷ്യ സംസ്‌കാരം അനുശാസിക്കുന്ന നിയന്ത്രിത സ്വാതന്ത്ര്യം മതിയാവാത്തതിന്റെ പേരിലല്ലേ ‘അതിനൂതന (വ്യക്തി) സ്വാതന്ത്ര്യം’ എന്ന ‘നിയോ ലിബറലിസ’ത്തിലേക്ക് പുത്തന്‍ തലമുറ കുതിക്കുന്നത്.മുന്നില്‍ കാണുന്ന എന്തിനെയും തിരിച്ചറിവില്ലാതെ വാരിപ്പുണര്‍ന്ന് ജീവിതം ദുരന്തപര്യവസായി ആയി മാറുന്ന സ്ഥിതി സംജാതമായിക്കൂടാ. അങ്ങിനെ വന്നാല്‍ മനുഷ്യന് നല്‍കി അനുഹ്രഹിക്കപ്പെട്ടതും മറ്റു ജീവജാലങ്ങള്‍ക്കൊന്നുമില്ലാത്തതുമായ വിശേഷബുദ്ധിയെന്ന സിദ്ധിക്കെന്തു നേട്ടം?. മനുഷ്യ വംശത്തിന്റെ അതി പവിത്ര ബന്ധമാണ് ഭാര്യാഭര്‍തൃ ബന്ധം. അതില്‍ നിന്നാണല്ലോ മാതൃപിതൃ, പുത്രപുത്രീ ബന്ധങ്ങള്‍ രൂപപ്പെടുന്നത്. അങ്ങിനെ കുടുംബചങ്ങല തുടര്‍ന്ന് പോരുന്നതും. ഭാര്യാ ഭര്‍തൃ ബന്ധം ഇന്ന് വില്‍പനച്ചരക്കായി മാറിയില്ലേ. വിവാഹത്തിന്റെ പവിത്രകളൊന്നുമേ പാലിക്കാതെ വെറും ആണും പെണ്ണും തമ്മിലുള്ള, ഏതാനും കാലയളവ് നിശ്ചയിച്ചുള്ളതും അല്ലാത്തതുമായിട്ടുള്ള ‘സഹജീവിതം’ മാത്രമായി വിവാഹജീവിതം അധ:പതിച്ചില്ലേ! അതില്‍ ജനിക്കുന്ന കുഞ്ഞിന്റെ പദവിയെന്ത്? നേര്‍ പ്രയോഗത്തില്‍ പറഞ്ഞാല്‍,

ഈ രീതി തുടര്‍ന്നാല്‍ ലോകം ചുരുങ്ങിയ കാലം കൊണ്ട് പിതൃത്വം അവകാശപ്പെടാനില്ലാത്ത തലമുറയായി മാറില്ലേ? സമലിംഗ വിവാഹരീതിയും അതിനുള്ള സമൂഹ പിന്തുണയും മറ്റൊരു ദുഷിപ്പല്ലേ? നിങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരായാലും, സഹജീവിത പങ്കാളികളായാലും മൃഗത്തെ പുല്‍കിയാലും ഇനി മറ്റെന്തെങ്കിലുമെല്ലാം ആയാലും ഞങ്ങള്‍ക്ക് വിരോധമില്ല ‘നമുക്കും കിട്ടണം പണം’ എന്ന നിലപാടല്ലേ, സമൂഹഭദ്രതയുടെ ഉത്തരവാദിത്തം പേറുന്ന ഭരണകൂടത്തിന്റേത്? സമൂഹത്തിന്റെ ഇപ്പോഴത്തെ മുന്നേറ്റം പഴയ അന്ധകാരയുഗത്തിലേക്ക് തന്നെയോ, അതോ അതിനേക്കാള്‍ ഭീഭത്സമായ ദുരന്തത്തിലേക്കോ? പാശ്ചാത്യ സംസ്‌കാരത്തിന്റെ കടന്നു കയറ്റത്തെ ഭയന്നവരും അതിനെ തടുത്തു നിര്‍ത്താന്‍ കുറച്ചെങ്കിലും ശ്രമിച്ചവരായിരുന്നു മുന്‍ തലമുറക്കാര്‍. എന്നാല്‍ ഇന്ന് എത്തിച്ചേര്‍ന്നിരിക്കുന്നത് പാശ്ചാത്യരുടെ സ്വീകാര്യമായ സര്‍വ്വ നന്മകളെയും തിരസ്‌കരിച്ച് അവരിലെ ദുര്‍ നടപ്പുകളെയെല്ലാം ഒപ്പിയെടുക്കുന്നവരായി പുതു സമൂഹം മാറിക്കഴിഞ്ഞിരിക്കുന്നുവെന്നിടത്താണ്. അന്ധമായ പാശ്ചാത്യാനുകരണം നവലോകത്തിന്റെ ഭ്രമമാണല്ലോ! മറിച്ചെല്ലാറ്റിനോടും പരമ പുച്ഛവും. ‘ചാടിച്ചാടി വളയമില്ലാതെയും ചാടാം’ എന്ന പഴമൊഴിയിലേക്കല്ലേ ആധുനികതയുടെ പര്യായമായ നിയോ ലിബറലിസം സമൂഹത്തെ കൊണ്ടു ചെന്നെത്തിക്കുന്നത്!

Article

ലഹരി വിപത്തിനൊപ്പം എയ്ഡ്സ് കൂടി

EDITORIAL

Published

on

മദ്യ, മയക്കുമരുന്ന്, ലഹരി വ്യാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ ആവോളം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ സംസ്ഥാനം. ഓരോ ദിനവും പുറത്തുവരുന്ന വാര്‍ത്തകള്‍ ഭയപ്പെടുത്തുന്നതാണ്. ഈ ഭയപ്പാടുകള്‍ക്കിടയില്‍തന്നെ മറ്റൊരു ദുരന്തവും കൂടി സംസ്ഥാനത്ത് പതുക്കെ തലപൊക്കുന്നുണ്ട് എന്ന വിവരമാണ് പുറത്തുവരുന്നത്. സംസ്ഥാനത്ത് ലഹരി ഉപയോഗത്തിലൂടെ എയ്ഡ്സ് വ്യാപിക്കുന്നുവെന്ന അത്യന്തം ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇന്നലെ അധികൃതര്‍ പങ്കുവെച്ചത്.

മലപ്പുറം വളാഞ്ചേരിയില്‍ ലഹരി സംഘത്തിലെ പത്ത് പേര്‍ക്കാണ് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് മാസം മുമ്പ് കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി ഒരു സര്‍വേ നടത്തിയിരുന്നു. ലൈംഗിക തൊഴിലാളികള്‍, മയക്കുമരുന്ന് ഉപയോഗിക്കുന്ന സംഘങ്ങള്‍ എന്നിവര്‍ക്കിടയിലായിരുന്നു സര്‍വേ നടത്തിയത്. സര്‍വേയുടെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. സര്‍വേയില്‍ ആദ്യം വളാഞ്ചേരിയില്‍ നിന്നുള്ള ഒരു വ്യക്തിക്ക് എച്ച്.ഐ.വി സ്ഥിരീകരിക്കുകയും പിന്നീട് അയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഈ വ്യക്തിയടക്കം ഉള്‍പ്പെട്ടിരിക്കുന്ന വലിയൊരു ലഹരി സംഘത്തിലേക്ക് എത്തുകയുമായിരുന്നു.

തുടര്‍ന്ന് ബാക്കിയുള്ളവര്‍ക്കും രോഗബാധയുള്ളതായി കണ്ടെത്തി. എച്ച്.ഐ.വി സ്ഥിരീകരിച്ച സംഘത്തിലെ മൂന്ന് പേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. ബാക്കിയുള്ളവര്‍ മലയാളികളാണ്. ഒരേ സിറിഞ്ച് ഉപയോഗിച്ച് ഇവര്‍ ലഹരി കുത്തി വെച്ചതാണ് രോഗ ബാധക്ക് കാരണമെന്ന് ഡി.എം.ഒ അറിയിച്ചു. കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാം എന്നാണ് സംശയിക്കുന്നത്.

രോഗം സ്ഥിരീകരിച്ച ഒന്‍പത് പേരും സുഹൃത്തുക്കളാണ്. ഇവരില്‍ പലരും വിവാഹിതരുമാണ്. കുത്തിവെക്കുന്ന ലഹരി ഉപയോഗത്തിലൂടെ സംസ്ഥാനത്ത് ഓരോ മാസവും ശരാശരി പത്തിലധികം പേര്‍ക്ക് എച്ച്.ഐ.വി സ്ഥിരീകരിക്കുന്നുണ്ട് എന്ന വാര്‍ത്ത വളരെ ഗൗരവതരമാണ്. വളാഞ്ചേരിയില്‍ മാത്രമല്ല, ജില്ലയിലേയും സംസ്ഥാനത്തേയും മറ്റിടങ്ങളിലും സമാനമായ രോഗ വ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇതിനായി വ്യാപക പരിശോധന ആവശ്യമാണെന്നും ആരോഗ്യവകുപ്പ് പറയുന്നു.

കേരളത്തില്‍ 2021ന് ശേഷം യുവാക്കള്‍ക്കിടയില്‍ എച്ച്.ഐ.വി കൂടുന്നതായാണ് എയ്ഡ്സ് കണ്‍ട്രോള്‍ സെസൈറ്റിയുടെ കണക്ക്. വര്‍ഷം ശരാശരി 1200 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുമ്പോല്‍ 15 ശതമാനം പേരും 19-25 പ്രായക്കാരാണ്. ലഹരി കുത്തിവെപ്പാണ് ഇതിനു കാരണമായി വിലയിരുത്തുന്നത്. നേരത്തേ 43 വയസ്സുവരെയുള്ളവര്‍ക്കായിരുന്നു രോഗബാധ കൂടുതല്‍ കണ്ടിരുന്നത്. എച്ച്.ഐ.വി അണുബാധ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം.

പ്രായപൂര്‍ത്തിയായവരിലെ എച്ച്.ഐ.വി സാന്ദ്രത ഇന്ത്യയില്‍ 0.22 ആണെങ്കില്‍ കേരളത്തില്‍ 0.06 ആയിരുന്നു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം അനുസരിച്ച് 2030 ഓടുകൂടി പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമ ത്തിലാണ് ലോക രാജ്യങ്ങള്‍. 2025 ആവുന്നതോടെ എച്ച്.ഐ.വി വിമുക്ത കേരളം സൃഷ്ടിക്കുന്നതിനുള്ള ഊര്‍ജിത പ്രവര്‍ത്തനങ്ങളായിരുന്നു നടന്നുവന്നിരുന്നത്. എന്നാലിപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ആ പ്രതീക്ഷകളെല്ലാം തകര്‍ക്കുന്നതാണ്.

മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്നും ഒരാളെ തിരികെ കൊണ്ടുവരാന്‍ ചികിത്സയുണ്ട്. എന്നാല്‍ എച്ച്.ഐ.വി ബാധിച്ചാല്‍ മരണത്തിലേക്കാണ് നടന്നടുക്കുന്നത്. മാത്രമല്ല, നിരപരാധികള്‍ക്കും അവര്‍ രോഗം പരത്തുന്നു എന്നതിനാല്‍ വലിയ സാമൂഹ്യ പ്രശ്നമാണ് ഇത് സൃഷ്ടിക്കുക. ഇത്തരത്തില്‍ രോഗ ബാധിതരായവര്‍ അറിയാതെ തന്നെ അവരുടെ ലൈംഗിക പങ്കാളികള്‍ക്കും സന്തതികള്‍ക്കും അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നു. മയക്കുമരുന്നിന്റെ തിക്ത ഫലങ്ങള്‍ നുഭവിക്കേണ്ടിവരുന്നത് പലപ്പോഴും വീട്ടിലെ സ്ത്രീകളും കുട്ടികളുമാണ്.

ഇവിടെയും അവര്‍ തന്നെയാണ് ഒന്നുമറിയാതെ ഇരകളാകുന്നത്. മയക്കുമരുന്നു തന്നെ വലിയ സാമൂഹ്യ വിപത്താണ്. അക്കൂട്ടത്തില്‍ എയ്ഡ്സ് വ്യാപനത്തിനുകൂടി മയക്കുമരുന്ന് ഉപയോഗം കാരണമായി തീരുന്നുവെന്നറിയുമ്പോള്‍ വല്ലാത്ത നിരാശയാണ്. ലഹരി വില്‍പ്പനക്കാര്‍ സിറിഞ്ചില്‍ നിറച്ചാണ് ലഹരി നല്‍കുന്നത്. ലഹരി ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ഇവര്‍ ഒരേ സിറിഞ്ച് തന്നെയാണ് നല്‍കുന്നത്. പല ആളുകള്‍ ഉപയോഗിച്ച ഇത്തരം സിറിഞ്ചുകളാണ് എയ്ഡ്‌സ് പരത്തുന്നത്.

സമൂഹത്തെ ബാധിച്ച ലഹരി വിപത്തിനെതിരെ പോരാടിക്കൊണ്ടിരിക്കുന്നതിനിടയില്‍ വന്ന വാര്‍ത്ത നിരാശാജനകമാണ്. ലഹരി ഉപയോഗിക്കുന്ന ഇത്രയധികം പേര്‍ക്ക് രണ്ട് മാസത്തിനിടെ എച്ച്.ഐ.വി സ്ഥിരീകരിച്ചത് ആശങ്ക ഉണ്ടാക്കുന്ന സംഭവമാണ്. എം.ഡി.എം.എക്ക് പണം നല്‍കാത്തതിനാല്‍ മാതാപിതാക്കളെ യുവാവ് ആക്രമിച്ച വാര്‍ത്തയും മലപ്പുറത്തു നിന്ന് ഇതേ ദിവസം റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ജോലിക്ക് പോവുകയും വീട് നോക്കുകയും ചെയ്തിരുന്ന യുവാവാണ് ലഹരി മരുന്ന് ഉപയോഗിച്ചു തുടങ്ങുകയും അതിന് അടിമയാവുകയും ചെയ്തതോടെ ജോലിക്ക് പോകാതാവുകയും മയക്കുമരുന്ന് വാങ്ങാനായി വീട്ടില്‍ നിന്നും പണം ആവശ്യപ്പെടാനും തുടങ്ങുകയായിരുന്നു. നിരവധി തവണ മാതാവിനെ മര്‍ദിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ബഹളം വെക്കുകയും വലിയ രീതിയില്‍ ആക്രമണം നടത്തുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ പിടികൂടിയത്.

ആരോഗ്യമുള്ള സമൂഹമാണ് രാജ്യത്തിന്റെ സമ്പത്ത്. ലഹരിയിലൂടെയും എയ്ഡ്സിലൂടെയും അത് നശിക്കാന്‍ പാടില്ല. നാടിനെ പിടിമുറുക്കിയ വിപത്തിനെതിരെ ശക്തമായ നടപടി ഉണ്ടായോ പറ്റൂ.

Continue Reading

Article

ഈ അവഗണന മലബാറിന് താങ്ങാനാവില്ല

EDITORIAL

Published

on

2025 – 26 അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് മുന്‍കൂട്ടി അധിക ബാച്ച് അനുവദിക്കേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരിക്കുകയാണ്. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യഘട്ട അലോട്‌മെന്റ്‌റ് കഴിഞ്ഞ ശേഷം കുട്ടികള്‍ കുറവുള്ളതും ഒഴിഞ്ഞു കിടക്കുന്നതുമായ ബാച്ചുകള്‍ പുനഃക്രമീകരിച്ചാല്‍ മതി എന്നും അതിനു ശേഷം സീറ്റ് ക്ഷാമമുണ്ടായാല്‍ മാത്രം അധിക ബാച്ചുകള്‍ അനുവദിക്കുന്നത് പരിശോധിക്കാമെന്നുമാണ് ഉത്തരവില്‍ പറയുന്നത്.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അധ്യക്ഷനായ സംസ്ഥാനതല കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 54,996 പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടന്നതായി കണ്ടത്തിയതിനെ തുടര്‍ന്നാണത്രെ സര്‍ക്കാറിന്റെ തലതിരിഞ്ഞ ഈ തീരുമാനമുണ്ടായിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതലുള്ള മലപ്പുറത്ത് മാത്രം കഴിഞ്ഞ തവണ 7922 സീറ്റുകള്‍ ഒഴിഞ്ഞു കിടന്നുവെന്നും ഉത്തരവിലുണ്ട്.

എന്നാല്‍ കഴിഞ്ഞ വര്‍ഷവും അതിനു മുമ്പത്തെ വര്‍ഷം അധികമായി അനുവദിച്ച 178 താല്‍ക്കാലിക ബാച്ചുകളും മാര്‍ജിനല്‍ സീറ്റുകളും അടക്കം 73,724 സീറ്റുകള്‍ മുന്‍കൂറായി നിലനിര്‍ത്തി പ്രവേശനം നടത്തിയിട്ടും മലബാര്‍ മേഖലയില്‍ സീറ്റ് ക്ഷാമമുണ്ടായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. വന്‍ പ്രതിഷേധങ്ങളെ തുടര്‍ന്നു മലപ്പുറത്ത് 120 ബാച്ചുകളും കാസര്‍കോട്ട് 18 ബാച്ചുകളും കൂടി സപ്ലിമെന്ററി ഘട്ടത്തില്‍ അധികമായി അനുവദിച്ചാണ് പ്രശ്‌നം നേരിയ തോതിലെങ്കിലും പരിഹരിച്ചത്. ഈ സാഹചര്യം നിലനില്‍ക്കെയാണ് വരുന്ന അധ്യയന വര്‍ഷം ഒരു ബാച്ച് പോലും മുന്‍കൂറായി അധികം അനുവദിക്കേണ്ടെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.

പ്ലസ് വണ്‍ സീറ്റ് അനുവദിക്കുന്നതില്‍ മലബാറിനോടുള്ള അവഗണന ഇത്തവണയും തുടരുമെന്നുള്ള സര്‍ക്കാറിന്റെ കാലേക്കൂട്ടിയുള്ള പ്രഖ്യാപനമാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവിലൂടെ നടത്തിയിരിക്കുന്നത്. മലപ്പുറത്തും കോഴിക്കോട്ടുമൊക്കെ ആഗ്രഹിച്ച കോഴ്സ് പഠിക്കാന്‍ ക ഴിയാതെ പുറത്തിരിക്കേണ്ട വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഈ പ്രാവശ്യവും വലിയ വ്യത്യാസമുണ്ടാകില്ലെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.

മലബാര്‍ ജില്ലകളില്‍ മൊത്തത്തിലുള്ള സീറ്റുകളുടെ എണ്ണവും ഐ.ടി.ഐ പോലെയുള്ള അനുബന്ധ കോഴ്സുകളെയും ചൂണ്ടിക്കാട്ടിയാണ് യാഥാര്‍ത്ഥ്യങ്ങളുമായി ഒരുവിധത്തിലും പൊരുത്തപ്പെടാത്ത കണക്കുകൂട്ടലുമായി വിദ്യാഭ്യാസ വകുപ്പിന്റെ രംഗ പ്രവേശം. ഇഷ്ടപ്പെട്ട കോഴസ് തിരഞ്ഞെടുക്കാന്‍ കഴിയാതിരിക്കുകയെന്നതും ഉന്നത പഠനത്തിനുള്ള അവസരം നിഷേധിക്കപ്പെടുന്നതിനു തുല്യമാണ്. തെക്കന്‍ കേരളത്തില്‍ ഉന്നത പഠനത്തിനു യോഗ്യത നേടിയ മുഴുവന്‍ കുട്ടികള്‍ക്കും അവര്‍ ആഗ്രഹിക്കുന്ന കോഴ്സ് തന്നെ ലഭിക്കുമ്പോഴാണ് മലബാറില്‍ മുഴുവന്‍ വിഷയങ്ങളിലും എ.പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കു പോലും ആഗ്രഹിച്ച കോഴ്സുകളോ ഇഷട്‌പ്പെട്ട സ്‌കൂളുകളോ ലഭിക്കുന്നില്ലെന്നുള്ള അവസ്ഥയുള്ളത്. മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും എം.എസ്.എഫ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളും മാസങ്ങളോളം സമരമുഖത്തായിരുന്നു. വിദ്യാര്‍ത്ഥി രോഷത്തിനുമുന്നില്‍ പ്രതിരോധിച്ച് നില്‍ക്കാനാവാതെ സര്‍ക്കാര്‍ അനുകൂല വിദ്യാര്‍ത്ഥി പ്രസ്താനങ്ങള്‍ക്കും ബഹുജന സംഘടനകള്‍ക്കുമെല്ലാം തെരുവിലിറങ്ങേണ്ടിവരികയുണ്ടായി.

അധിക സീറ്റുകള്‍ എന്നതിനപ്പുറം പ്രത്യേക ബാച്ച് അനുവദിക്കുന്ന പ്രശ്‌നമേയില്ലെന്ന് നിലപാടെടുത്ത സര്‍ക്കാറിന് ഒടുവില്‍ മുട്ടുമടക്കേണ്ടി വന്നെങ്കിലും അവിടെയും ഇരട്ടത്താപ്പ് തന്നെയായിരുന്നു സ്വീകരിച്ചത്. കൂടുതല്‍ കുട്ടികളും ആഗ്രഹിച്ചിരുന്ന സയന്‍സ് ഗ്രൂപ്പിന് ഒരു ബാച്ച് പോ ലും അനുവദിക്കാതെ താരതമ്യേന ആവശ്യം കുറഞ്ഞ ഹുമാനിറ്റീസ്, കൊമേഴ്സ് കോഴ്സുകള്‍ക്കാണ് സീറ്റ് അനുവദിച്ചത്. അതാകട്ടേ മലപ്പുറം, കാസര്‍കോട് ജില്ലകള്‍ക്ക് മാത്രവും. അപ്പോഴും സീറ്റ് അപര്യാപ്തതകൊണ്ട് പ്രയാസപ്പെടുന്ന കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, വയനാട് ജില്ലകളെ തിരിഞ്ഞുനോക്കാന്‍ പോലും ഭരണകൂടം തയാറായില്ല. ചുരുക്കത്തില്‍ ഖജനാവിനുണ്ടാകുന്ന നഷ്ടക്കണക്കുകള്‍ അക്കമിട്ട് നിരത്തി ഔദാര്യംപോലെ അനുവദിച്ച ഈ ബാച്ചുകള്‍ക്കൊണ്ട് കാര്യമായ ഗുണം പോലുമുണ്ടായില്ലെന്നതാണ് വസ്തുത.

പുതിയ അധ്യായന വര്‍ഷത്തിലും മല ബാറിലെ വിദ്യാര്‍ത്ഥി സമൂഹത്തെ പൊരിവെയിലില്‍ നിര്‍ത്താനും സമരമുഖത്തേക്ക് ഇറക്കിവിടാനും മാത്രമേ ഈ തീരുമാനം ഉപകരിക്കുകയുള്ളൂ എന്നതുറപ്പാണ്. വിദ്യാഭ്യാസ രംഗത്ത് ഇടതു സര്‍ക്കാര്‍ മലബാറിനോട് എക്കാലത്തും ചിറ്റമ്മ നയമാണ് സ്വീകരിച്ചിട്ടുള്ളത് എന്നതിന് ചരിത്രം സാക്ഷിയാണ്. വിവിധ കാലത്തെ യു.ഡി.എഫ് സര്‍ക്കാറുകളുടെ ശക്തമായ ഇടപെടലുകളാണ് ഈ വിവേചനത്തിന് ഒരു പരിധിവരെയെങ്കിലും ശമനമുണ്ടാക്കിയത്. പിണറായി സര്‍ക്കാറിന് ഭരണത്തുടര്‍ച്ചയുണ്ടായതോടെ ഈ അന്തരം ഗണ്യമായി വര്‍ധിച്ചിരിക്കുകയാണ്. അന്തമായ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ഒരു തലമുറയുടെ അവകാശങ്ങളുടെ കടക്കല്‍ കത്തിവെക്കുന്ന ഈ മഹാ അപരാധത്തില്‍നിന്ന് ഇടതു സര്‍ക്കാര്‍ ഇനിയെങ്കിലും വിട്ടു നില്‍ക്കാന്‍ സന്മനസ്സ് കാണിക്കണം.

Continue Reading

Article

ലഹരിക്കെതിരെ സമൂഹം ഉണരണം

വീടിന്റെയും നാടിന്റെയും ഭാവി യുവാക്കളിലാണെന്ന് സമൂഹം തിരിച്ചറിയണം

Published

on

പി.കെ മുഹമ്മദലി

നമ്മുടെ നാടിനെ കാർന്നു തിന്നുന്ന മഹാവിപത്തായി ലഹരി മാറിയിരിക്കുകയാണ്. കേരളത്തിൽ ഇന്ന് ലഹരി ഉപയോഗം കൊണ്ടുള്ള ദുരന്തങ്ങൾ തുടർക്കഥയായിരിക്കുകയാണ്. ഒരോ ദിവസവും കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. നമ്മുടെ നാടിന്റെ ഭാവിപ്രതീക്ഷയായ യുവാക്കളെയും കുരുന്നുകളെയും ലഹരിയുടെ വലയിൽ കുരുക്കി ഇല്ലായ്മ ചെയ്യുന്ന നാടായി കേരളം മാറിയിരിക്കുകയാണ്.

ലഹരിയുടെ ഉപയോഗം വ്യക്തികളെ മാത്രമല്ല ബാധിക്കുന്നത്.അവരുടെ കുടുംബത്തെയും സമൂഹത്തെയും ഒന്നടങ്കമാണ് ബാധിക്കുന്നത്.ഒരു നാടിന്റെ വളർച്ചക്കും വികസനത്തിനും ഉന്നമനത്തിനും നേതൃത്വം നൽകണ്ടേവരാണ് യുവാക്കൾ.കുടുംബത്തിന്റെ താങ്ങും തണലുമാണ് അവർ.രാജ്യത്തിന്റെ സമ്പത്താണ് പുതിയ തലമുറ.ആരോഗ്യവന്മാരായ യുവ തലമുറ ലഹരിയിൽ അടിമപ്പെടുമ്പോൾ അവരെ നിയന്ത്രിക്കേണ്ടതും ഈ മഹാവിപത്തിനെതിരെ ഉണർന്ന് പ്രവർത്തിക്കേണ്ടതും സമൂഹത്തിന്റെ ബാധ്യതയാണ്.

മത സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക സംഘടനകൾ,മഹല്ല്,ക്ഷേത്ര കമ്മിറ്റികൾ,റസിഡൻസ് അസോസിയേഷനുകൾ തുടങ്ങിയ മുഴുവൻ സംവിധാനങ്ങളും ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ലഹരി കേസുകളിൽ പിടിക്കപ്പെടുന്നത് മുഴുവനും യുവാക്കളാണ്.ആൺ,പെൺ വിത്യാസമില്ലാതെ ചെറുപ്പത്തെ ലഹരിയെന്ന മാരക വിപത്ത് നശിപ്പിക്കുകയാണ്. ന്യൂജൻ കാലത്ത് നടക്കുന്ന എല്ലാം ആഘോഷ പാർട്ടികൾക്കും ക്യാമ്പസുകളിലെ വിവിധ യൂണിയൻ പരിപാടികൾ,വിവാഹങ്ങൾ,ടൂർ,ക്ലബ് നിശാ പരിപാടികൾക്കെല്ലാം മാറ്റ് കൂട്ടുന്നത് ലഹരിയെന്ന വില്ലനാണ്. ആഘോഷങ്ങളെല്ലാം ലഹരിയിൽ മാത്രം ഒതുങ്ങി പോയിരിക്കുകയാണ്.

പേരുകൾ പോലും പറയാൻ സാധിക്കാത്ത നൂറുകണക്കിന് സിന്തറ്റിക്ക് മയക്ക് മരുന്നുകളാണ് വിവിധ രൂപത്തിലും ഭാവത്തിലും യുവതലമുറയുടെ മനസ്സിലേക്കും അവരുടെ ജീവിതത്തിലേക്കും വിഷ മഴയായി പെയ്തിറങ്ങുന്നത്. പുതിയ കാലത്തെ സിനിമകളും സ്റ്റോറികളും റീലുകളുമെല്ലാം ലഹരിയിലേക്ക് ആകർഷിക്കാൻ ഒരുപാട് സ്വാധീനം ചെലുത്തുന്നുണ്ട്. യുവാക്കളിൽ ഭൂരിഭാഗവും നല്ലഉന്മേഷം ലഭിക്കാനും സുഹൃത്തുക്കൾ ഒന്നിച്ച് കൂടി ആഘോഷങ്ങൾ പൊടിപൊടിക്കാനും വെറുതെ ഒരു നേരം പോക്കിനുമെല്ലാമാണ് ലഹരി ഉപയോഗിച്ച് വരുന്നത്.ചിലർ പിരിമുറുക്കം കുറക്കാനും,മാനസിക സമ്മർദ്ദങ്ങൾ കുറക്കാനും തോവിൽകൾ മറക്കാനും യുവാക്കൾക്കിടയിൽ ആളാകാനുമെല്ലാം ലഹരി ഉപയോഗിച്ച് വരുന്നത്.

പക്ഷെ യഥാർത്ഥ്യം മനസ്സിലാകുമ്പോഴേക്കും ലഹരിയിൽ അടിമകളായി ലഹരി മാഫിയകളുടെ നീരാളി പിടുതത്തിൽ അകപ്പെട്ട് ജീവിത നൈരാശ്യത്തിൽ എത്തിയിട്ടുണ്ടാകും. ഭീതിജനകമായ പുതിയ കാലത്ത് ഭാവി തലമുറയെ സംരക്ഷിക്കേണ്ടതും ലഹരിയെന്ന മഹാവിപത്തിൽ നിന്നും യുവത്വത്തെ രക്ഷപ്പെടുത്തേണ്ടതുമായ പ്രവർത്തനങ്ങൾ നമ്മുടെ വീട്ടിൽ നിന്നാണ് ആദ്യം ആരംഭിക്കേണ്ടത്. ന്യൂജൻ കാലത്ത് യുവാക്കളെ തിരിച്ചറിഞ്ഞ് അവരെ സ്നേഹിക്കാനും സമയം കണ്ടെത്തി അവരോട് സംസാരിക്കാനും അവരുടെ ആവിശ്യങ്ങൾ അറിയാനും അവരുടെ സന്തോഷങ്ങളിൽ പങ്ക് ചേർന്ന് നേട്ടങ്ങളിൽ പ്രോൽസാഹനം കണ്ടെത്താനും അവരുടെ പ്രവർത്തന വഴികൾ അന്വേഷിക്കാനും ദുഖങ്ങളിൽ സാന്ത്വന വാക്കുകളായി മാറാൻ രക്ഷിതാക്കൾക്ക് സാധിക്കണം. പ്രവാചകൻ മുഹമ്മദ് നബി(സ)ഹദീസ് വളരെ പ്രസക്തമാണ്. മക്കൾ രാത്രി വൈകി വീട്ടിലേക്ക് വരുമ്പോൾ അവരുടെ വാഴ മണത്ത് നോക്കണമെന്ന് നമ്മെ പഠിപ്പിച്ചിട്ടുണ്ട്. പാതിരാത്രി നമ്മുടെ മക്കൾ വീട്ടിലേക്ക് വരുമ്പോൾ എവിടുന്നാണ് വരുന്നതെന്ന് ചോദിക്കാൻ പോലും രക്ഷിതാക്കൾക്ക് ഭയമാണ്.

സാമൂഹ്യ പൊതു പ്രവർത്തനങ്ങളിൽ മക്കളെ പ്രാപ്തരാക്കാനും രക്ഷിതാക്കൾ പുതിയ കാലത്ത് തയ്യാറാവണം. ലോക ഭൂപടത്തിൽ ലഹരി ഉപയോഗത്തിനും വിൽപ്പനക്കും കേരളത്തിന്റെ സ്ഥാനം ഉയർന്നിരിക്കുകയാണ്. നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്ക് പ്രകാരം ലഹരി ഉപയോഗത്തിന്റെ പേരിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കുറ്റകൃതങ്ങൾ നടക്കുന്നത് കേരളത്തിലാണ്. കൊച്ചി,തിരുവനന്തപുരം,കോഴിക്കോട് പോലോത്ത നഗരങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ജനങ്ങൾ കൂടുതൽ ഇടപെഴകുന്ന സ്ഥലങ്ങളിലും ലഹരിയുടെ പറുദ്ദിസയായി മാറിയിരിക്കുകയാണ്.

എൻപത് ശതമാനവും പതിനഞ്ച് വയസ്സ് ആകുമ്പോഴേക്ക് ലഹരി ഉപയോഗിക്കാൻ തുടങ്ങുന്നുവെന്നും ലഹരിയിൽ അഡിഷനാവുന്നുമെന്നുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സിന്തറ്റിക്ക് മയക്ക് മരുന്നുകളുടെ വ്യാപനം വർഷങ്ങൾക്ക് മുമ്പ് വൻ നഗരങ്ങളിൽ മാത്രമായിരുന്നു. ഇന്ന് എല്ലായിടത്തും സുലഭമായി ഇതിന്റെ വ്യാപനം നടക്കുന്നു. നാട്ടിൻ പുറങ്ങളിലെ പെട്ടികടകളിൽ പോലും രഹസ്യ നാമങ്ങളിൽ ലഹരി വിൽപ്പന വ്യാപകമായി നടന്ന് കൊണ്ടിരിക്കുകയാണ്.സർക്കാർ സംവിധാനങ്ങളും എക്സൈസുമെല്ലാം ലഹരി മാഫിയകളുടെ മുന്നിൽ നോക്കുകുത്തിയായി മാറുകയാണ്.

എം.ഡി.എം.എ പോലോത്ത ലഹരി ആദ്യ തവണ തന്നെ ഉപയോഗിച്ചാൽ തന്നെ അഡിഷനാവുകയും ദിവസങ്ങളോളം അമിതമായ ഉൽസാഹവും ആനന്ദവും സന്തോഷവും ഉത്തേജിപ്പിക്കാനാവും. കൂടാതെ ധൈര്യവും അക്രമ വാസനയും ഉണ്ടാകും.കൂടുതലുള്ള ആത്മ വിശ്വാസവും മറ്റു വേദനകളെല്ലാം മറക്കാനും സാധിക്കും.എൽ എസ് ഡി സ്റ്റാമ്പ് തുടങ്ങിയ വിവിധയിനം സ്റ്റിമുലൻസ് കൂടുതൽ വിഭ്രാന്തിയുണ്ടാക്കാനും മാരക ശക്തിയുള്ളതുമാണ്. മാരക രോഗങ്ങൾക്ക് കാരണമാവുകയും ആത്മഹത്യ ചെയ്യാനും പെട്ടന്നുള്ള മരണങ്ങൾ സംഭവിക്കുകയും ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. കർണാടക,ഗോവ തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്ന് കീലോ കണക്കിന് മയക്ക് മരുന്നുകളാണ് കേരളത്തിൽ എത്തുന്നത്.

ബ്ലാഗൂർ പോലോത്ത നഗരങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ സ്ഥിരമായി പെൺകുട്ടികളടക്കം ലഹരി ഉപയോഗിക്കുന്നവരും കേരളത്തിലേക്ക് വിൽപന നടത്താൻ ലഹരി മാഫിയ സംഘങ്ങൾ ഇവരുടെ പിന്നിൽ പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. വ്യക്തി കുടുംബം സമൂഹം തുടങ്ങി ഒരു രാഷ്ട്രത്തെ മൊത്തം തകർക്കാൻ ശക്തിയുള്ള ഈ സാമൂഹിക വിപത്തിനെതിരെ പൊതു സമൂഹം ജാഗരൂഗരാകേണ്ടതുണ്ട്.വീടിന്റെയും നാടിന്റെയും ഭാവി യുവാക്കളിലാണെന്ന് സമൂഹം തിരിച്ചറിയണം.

Continue Reading

Trending