Connect with us

kerala

മുഖ്യമന്ത്രി വരുന്നതിനാല്‍ കടകള്‍ അടച്ചിടമെന്ന് പൊലീസ്;  ‘പാവപ്പെട്ടവരുടെ കഞ്ഞികുടി മുട്ടിക്കാതെ തിരുവെഴുന്നെള്ളത്ത് നടത്താന്‍ പറ്റില്ല എന്നുണ്ടോ’; വി.ടി. ബല്‍റാം 

കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തുന്നത്.

Published

on

ആലപ്പുഴ കടപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുന്നതിനാല്‍ കടപ്പുറത്തെ കച്ചവട സ്ഥാപനങ്ങള്‍ ഇന്ന് പൂര്‍ണ്ണമായി അടച്ചിടണമെന്ന് കച്ചവടക്കാരോട് പൊലീസിനെറ ഉത്തരവ്. കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തുന്നത്. പതിനായിരക്കണക്കിന് ആളുകള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാല്‍ വലിയ ജനക്കൂട്ടം കടപ്പുറത്ത് ഉണ്ടാകും. ഇതിനാല്‍ പൊതുസുരക്ഷയുടെ ഭാഗമായി കച്ചവട സ്ഥാപനങ്ങള്‍ 11.04.2025 തീയതി പൂര്‍ണ്ണമായി അടച്ചിടണമെണന്നുമാണ് ഉത്തരവില്‍ പറയുന്നത്.

ഇതിനെതിരെ കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം വിമര്‍ശിച്ചു. ‘ബഹു. മുഖ്യമന്ത്രി ഒരു നാട്ടില്‍ വരുമ്പോള്‍ അവിടുള്ളവര്‍ സന്തോഷപൂര്‍വ്വം അദ്ദേഹത്തെ വരവേല്‍ക്കുന്ന സാഹചര്യമാണ് സാധാരണ ഗതിയില്‍ ഉണ്ടാവേണ്ടത്. സന്ദര്‍ശിക്കുന്ന വ്യക്തിയോട് ജനങ്ങള്‍ക്ക് സ്‌നേഹ ബഹുമാനങ്ങള്‍ ആണ് ഉള്ളതെങ്കില്‍ അഥവാ സന്ദര്‍ശനം കൊണ്ട് നാട്ടുകാര്‍ക്ക് ഏതെങ്കിലും രീതിയില്‍ ഗുണമാണുണ്ടാവുന്നതെങ്കില്‍ മനസ്സു നിറഞ്ഞ സ്വീകരണം സ്വാഭാവികമായിത്തന്നെ ഉണ്ടാവും. അതല്ല, പ്രതിഷേധമാണ് ജനങ്ങളുടെ മനസ്സിലെങ്കില്‍ സന്ദര്‍ശനവേളയില്‍ നാട്ടുകാര്‍ കടകളടച്ചും മറ്റും ഹര്‍ത്താലാചരിക്കും. ഇതിപ്പോ പൊലീസ് തന്നെ ഔദ്യോഗികമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പോലെയായി. പാവപെട്ട കുറേ കച്ചവടക്കാരുടെ കഞ്ഞികുടി മുട്ടിക്കുന്ന തരത്തിലല്ലാതെ ഈ തിരുവെഴുന്നെള്ളത്ത് നടത്താന്‍ പറ്റില്ല എന്നുണ്ടോ?’ -ബല്‍റാം ചോദിച്ചു.

പൊലീസ് അറിയിപ്പില്‍നിന്ന്:

11.04.2025 തിയതി ബഹു കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ അവര്‍കള്‍ ആലപ്പുഴ ബീച്ചില്‍ KPMS ന്റെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നതാണ്. ടി സമ്മേളനത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്നതിനാല്‍ ഒരു വലിയ ജനക്കൂട്ടം ബീച്ച് പരിസരത്ത് സംജാതമാകുന്നതിനാലും പൊതുസുരക്ഷയുടെ ഭാഗമായി താങ്കളുടെ ഉടമസ്ഥതയില്‍ ഉള്ള ബീച്ചിലെ കച്ചവട സ്ഥാപനം നാളെ 11.04.2025 തീയതി പൂര്‍ണ്ണമായി അടച്ചിടണം എന്ന് താങ്കളെ തെര്യപ്പെടുത്തി കൊള്ളുന്നു.

സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സൗത്ത് പൊലീസ് സ്റ്റേഷന്‍

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ദേശീയപാത തകര്‍ന്ന സംഭവം; എന്‍എച്ച്എഐക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി

ദേശീയപാത തകര്‍ന്നതിന് ശേഷവും റോഡ് നിര്‍മാണത്തില്‍ വിദഗ്ധരെന്ന് ഇപ്പോഴും ആത്മവിശ്വാസമുണ്ടോയെന്ന് ദേശീയപാതാ അതോറിറ്റിയോട് ഹൈക്കോടതി ചോദിച്ചു.

Published

on

സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ദേശീയപാത തകര്‍ന്ന വിഷയത്തില്‍ എന്‍എച്ച്എഐയെ വിമര്‍ശിച്ച് ഹൈക്കോടതി. ജനങ്ങള്‍ ക്ഷമയോടെ കാത്തിരുന്ന പാതയാണ് തകര്‍ന്നതെന്നും സംഭവിച്ച കാര്യങ്ങളില്‍ കേരളത്തിന് സന്തോഷമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

മലപ്പുറത്ത് ദേശീയപാത തകര്‍ന്നതിന് ശേഷവും റോഡ് നിര്‍മാണത്തില്‍ വിദഗ്ധരെന്ന് ഇപ്പോഴും ആത്മവിശ്വാസമുണ്ടോയെന്ന് ദേശീയപാതാ അതോറിറ്റിയോട് ഹൈക്കോടതി ചോദിച്ചു. എന്താണ് സംഭവിച്ചതെന്നതില്‍ ഇടക്കാല റിപ്പോര്‍ട്ട് ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി എന്‍എച്ച്എഐയ്ക്ക് നിര്‍ദേശം നല്‍കി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടത്.

അതേസമയം, തകര്‍ന്ന പാതകളില്‍ ഘടനാപരമായ മാറ്റം വരുത്തുമെന്നും തെറ്റായ കാര്യങ്ങള്‍ സംഭവിച്ചുവെന്നും ദേശീയപാതാ അതോറിറ്റി കോടതിയെ അറിയിച്ചു. ഉദ്യോഗസ്ഥര്‍ സംഭവസ്ഥലങ്ങളിലാണെന്നും മറുപടി നല്‍കാന്‍ പത്ത് ദിവസത്തെ സമയം വേണമെന്നും ദേശീയപാത അതോറിറ്റി ഹൈക്കോടതിയില്‍ പറഞ്ഞു. ഈ മാസം 16 ന് മലപ്പുറത്ത് ദേശീയപാത തകര്‍ന്ന സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് ചോദിച്ചിരുന്നു.

Continue Reading

GULF

ചങ്ങരംകുളം സ്വദേശി റാസൽഖൈമയിൽ നിര്യാതനായി

Published

on

റാസൽഖൈമ: മലപ്പുറം ചങ്ങരംകുളം സ്വദേശി മജീദ് കിഴക്കേതിൽ (52) റാസൽഖൈമയിൽ നിര്യാതനായി. നന്നംമുക്ക് കിഴക്കേതിൽ വീട്ടിൽ സൈദ് (മൊനുട്ടി) – ആമിനു ദമ്പതികളുടെ മകനാണ്. ദീർഘനാളായി യുഎഇയിലുള്ള മജീദ് ആഭ്യന്തരമന്ത്രാലയം ജീവനക്കാരനായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം.

നടപടികൾ പൂർത്തിയാക്കി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഭാര്യ: റസിയ തരിയത്ത്. മക്കൾ: അസ്‌ലം, ഫൈസാൻ, അമീൻ. സഹോദരങ്ങൾ: റുഖിയ, ജമീല, ഷാഫി.

Continue Reading

kerala

പത്തനംതിട്ടയില്‍ 17 വയസുകാരിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയ സംഭവം: കാമുകന്‍ കുറ്റക്കാരന്‍

നാളെയാണ് ശിക്ഷാവിധി

Published

on

പത്തനംതിട്ട: പത്തനംതിട്ട കടമ്മനിട്ടയില്‍ 17 കാരിയെ പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്ന കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ഒന്നാണ് പ്രതി സജിൻ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. നാളെയാണ് ശിക്ഷാവിധി.

2017 ജൂലൈ 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശാരിക എന്ന പെൺകുട്ടിയേയായിരുന്നു ഇയാൾ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവ ദിവസം മുത്തച്ഛന്റെ വീട്ടിലായിരുന്നു ശാരിക. വൈകിട്ട് ആറരയോടെ പ്രതി സജിന്‍ പെട്രോളുമായി പെണ്‍കുട്ടി ഉണ്ടായിരുന്ന മുത്തച്ഛന്റെ വീട്ടിലേക്ക് എത്തി. വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ഉണ്ടായിരുന്നില്ല. വീടിന്റെ മുന്‍ഭാഗത്ത് മെഴുകുതിരി കത്തിച്ചുവെച്ചിരുന്നു. ശാരികയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച ശേഷം മെഴുകുതിരി സജിന്‍ ശാരികയുടെ ദേഹത്തേയ്ക്ക് ഇടുകയായിരുന്നു.

അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ ശാരികയെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജൂലൈ 22ന് മരണം സംഭവിച്ചു. സജിനാണ് തീ കൊളുത്തിയതെന്ന് ശാരിക മരണമൊഴി നല്‍കിയിരുന്നു. കോടതിയില്‍ ഈ തെളിവ് നിര്‍ണായകമായി. കൂടാതെ പ്രതി സജിന് മുപ്പത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. തീ കൊളുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുന്നതിന് സാക്ഷികള്‍ ഉണ്ടായിരുന്നു. കൂടെ വരണം എന്ന ആവശ്യം പെണ്‍കുട്ടി നിരാകരിച്ചതിനെ തുടര്‍ന്നാണ് പ്രതി പെണ്‍കുട്ടിയെ തീ കൊളുത്തിയത്. സജിനിന്റെ നിരന്തരമായ ഉപദ്രവം മൂലമാണ് സ്വന്തം വീടിന്റെ സമീപത്തുള്ള മുത്തച്ഛന്റെ വീട്ടിലേക്ക് ശാരിക പോയത്.

Continue Reading

Trending