Connect with us

Article

ഏക സിവില്‍ കോഡ് വര്‍ഗീയതയാണ്

സംഘ്പരിവാറിന്റെ കണ്ണ് എങ്ങോട്ടാണെന്ന് മനസ്സിലാക്കാന്‍ ശാസ്ത്രജ്ഞന്റെ ബുദ്ധിയോ തത്വചിന്തകന്റെ ധിഷണയോ ആവശ്യമില്ല. രാജ്യമിന്ന്എത്തിനില്‍ക്കുന്ന രാഷ്ട്രീയ സാമൂഹ്യാവസ്ഥകളെ നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും വിശദീകരണമാവശ്യമില്ലാത്തവിധം അത് തിരിച്ചറിയാനാവും.

Published

on

ഷംസീര്‍ കേളോത്ത്

ഏക സിവില്‍ കോഡ് എന്ന ഭൂതം പെട്ടിയില്‍നിന്ന് വീണ്ടും പുറത്ത് ചാടിയിരിക്കുന്നു. സംഘ്പരിവാര്‍ ബോധപൂര്‍വം അതിനെ തുറന്നുവിട്ടിരിക്കുന്നു എന്ന് പറയുന്നതാവും ശരി. എണ്‍പതുകളുടെ മധ്യേ അതുയര്‍ത്തിയ പ്രശ്‌നങ്ങള്‍ ചെറുതായിരുന്നില്ല. ഇന്ന് വീണ്ടും ഭരണപക്ഷ മാധ്യമങ്ങളും അവരുടെതന്നെ നിരീക്ഷകരും സര്‍ക്കാര്‍ പ്രീതി കാംക്ഷിക്കുന്ന ഭാഗ്യാന്വേഷികളും വിദ്വേഷ പ്രസംഗങ്ങളില്‍ ഗവേഷണം നടത്തുന്നവരുമടങ്ങുന്ന സംഘ്പരിവാര്‍ ഇക്കോസിസ്റ്റം ആക്ടിവേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. രാജ്യസഭയില്‍ രാജസ്ഥാനില്‍ നിന്നുള്ള ബി.ജെ.പി അംഗംസ്വകാര്യ ബില്ലായി അവതരണാനുമതി തേടുകയും ചര്‍ച്ച നടക്കട്ടേ എന്ന ആമുഖത്തോടെ ഏക സിവില്‍ കോഡിന്‍മേലുള്ള ചര്‍ച്ചക്ക് ഭരണകക്ഷി സമ്മതം മൂളുകയും ചെയ്തു. സംഘ്പരിവാറിന്റെ കണ്ണ് എങ്ങോട്ടാണെന്ന് മനസ്സിലാക്കാന്‍ ശാസ്ത്രജ്ഞന്റെ ബുദ്ധിയോ തത്വചിന്തകന്റെ ധിഷണയോ ആവശ്യമില്ല. രാജ്യമിന്ന്എത്തിനില്‍ക്കുന്ന രാഷ്ട്രീയ സാമൂഹ്യാവസ്ഥകളെ നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും വിശദീകരണമാവശ്യമില്ലാത്തവിധം അത് തിരിച്ചറിയാനാവും. ഹിന്ദുരാഷ്ട്ര നിര്‍ മിതിയിലേക്കുള്ള പദ്ധതികളുടെ ഭാഗമാണ് സംഘ്പരിവാറിന്റെ ഏകസിവില്‍ കോഡ്. അതുകൊണ്ടുതന്നെ അവര്‍ കൊണ്ടുവരാനാഗ്രഹിക്കുന്ന ഏകസിവില്‍ കോഡ് മുസ്‌ലിം വിരുദ്ധവും വര്‍ഗീതയവുമാണ്.

ദേശീയ ഐക്യമെന്നാല്‍ ഏകസ്വരതയല്ല

രണ്ട് പ്രധാന വാദങ്ങളാണ് ഏക സിവില്‍ കോഡിനനുകൂലമായി പൊതുവെ ഉയര്‍ത്തപ്പെടാറുള്ളത്. അതിലൊന്ന് ലിംഗ സമത്വവും മറ്റൊന്ന് ദേശീയ ഐക്യവുമാണ്. ഏക സിവില്‍കോഡ് കൊണ്ട് ഈ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിയില്ല എന്ന് മാത്രമല്ല ഫലത്തില്‍ നേര്‍ വിപരീതമാണ് നടക്കാന്‍ സാധ്യതകളേറേയുള്ളത്. ദേശീയ ഐക്യവും ലിംഗസമത്വവും പുലര്‍ന്നു കാണാനുള്ള താല്‍പര്യമല്ല മറിച്ച് രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിം മത സ്വത്വമുള്‍െപ്പയടെ അപര മത സംസ്‌കാരങ്ങളെ തകര്‍ക്കുകയാണ് സംഘ്പരിവാര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ഐക്യം അതിന്റെ ബഹുസ്വരതയിലാണെന്ന് രാജ്യം സ്വാതന്ത്ര്യത്തിന് മുമ്പേ തിരിച്ചറിഞ്ഞതാണ്. നവ സ്വാതന്ത്ര്യ രാഷ്ട്ര നിര്‍മിതിയില്‍ ന്യൂനപക്ഷാവകാശങ്ങള്‍ക്കുള്ള പങ്ക് ദേശീയ സ്വാതന്ത്ര്യ സമര കാലത്തെ എല്ലാ പ്രഖ്യാപനങ്ങളിലും കാണാവുന്നതാണ്. അവിടെയൊന്നും ഏക സിവില്‍ കോഡിനെ പറ്റി പരാമര്‍ശങ്ങളില്ല. 1947 മാര്‍ച്ച് 26ന് ചേര്‍ന്ന ഭരണഘടനാനിര്‍മാണ സഭയിലെ മൗലികാവാകശങ്ങളുടെ സബ് കമ്മിറ്റിയിലാണ് ഒരംഗം ഈയൊരു നിര്‍ദ്ദേശം മുന്നോട്ട് വെക്കുന്നത്. അങ്ങനെയാണ് മാര്‍ഗനിര്‍ദ്ദേശ തത്വങ്ങളുടെ കൂട്ടത്തില്‍ ഏകസിവില്‍ കോഡിനായുള്ള നിര്‍ദ്ദേശം കടന്നുകൂടിയത് (അനുച്ഛേദം 44). ദേശീയ ഐക്യം സാധ്യമാക്കേണ്ടത് ബഹുസ്വരതയെ ഇല്ലാതാക്കി ഏകസ്വരതയെ സൃഷ്ടിച്ചല്ല. ഒരിടത്തും അങ്ങനെയൊരു ഐക്യം സാധ്യമായിട്ടില്ല. യൂറോപ്യന്‍ ദേശീയതയുടെയും ആധുനികതയുടെയും ഉത്പന്നമാണ് ഏകമത/ഭാഷാ/വംശ പൗരസമൂഹങ്ങള്‍. ഏകസ്വരതയില്‍നിന്ന് സമൂഹങ്ങള്‍ പിന്നീട് എത്രത്തോളം ബഹുസ്വരമായി എന്നത് നമുക്ക് മുമ്പാകെയുണ്ട്. വിവിധ യൂറോപ്യന്‍ രാജ്യങ്ങളുടെ ഫുട്‌ബോള്‍ ടീമിന്റെ വൈവിധ്യം മാത്രമൊന്ന് പരിശോധിച്ചാല്‍ മതി. ചരിത്രാതീത കാലം തൊട്ടേ പൗരസ്ത്യര്‍ ബഹുസ്വരതെയെ ഉള്‍ക്കൊള്ളുന്നവരായിരുന്നു. ഗാന്ധിയുടെ മതമൂല്യങ്ങളെ പറ്റിയുള്ള സങ്കല്‍പ്പങ്ങള്‍ ബഹുസ്വരതയെ ഉള്‍ക്കൊള്ളുന്നതിനുള്ള തെളിവാണ്. ഇന്ത്യയിലെ വിവിധ വിശ്വാസ ധാരകളെ, വിശുദ്ധ ഗ്രന്ഥങ്ങളെ ആകെ പൊതുരാഷ്ട്രീയ സമസ്യകളിലേക്ക് ഉള്‍ച്ചേര്‍ത്താണ് അദ്ദേഹം ദേശീയ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയത്. ദേശീയ നിര്‍മിതിക്കായി എല്ലാത്തിനെയും പരിത്യജിച്ച് പുതിയതൊന്ന് പൊതുവായി ഉണ്ടാക്കിയല്ല. ‘പൊതു’ എന്നതില്‍ പലതും അധീശത്വ ഭൂരിപക്ഷ സ്വാധീനമുള്ളവയായിരിക്കുമെന്നത് പലപഠനങ്ങളില്‍നിന്നും നിരീക്ഷണങ്ങളില്‍ നിന്നും വ്യക്തവുമാണ്. ഏക സിവില്‍ കോഡ് നടപ്പാക്കിയ സ്ഥലമായി പറയപ്പെടാറുള്ള ഗോവയുടെ കാര്യം തന്നെയെടുക്കാം. പോര്‍ച്ചുഗീസ് കുടുംബ പിന്തുടര്‍ച്ചാനിയമമാണ് അവിടെ പ്രാബല്യത്തിലുള്ളത്. പ്രമുഖ നിയമ പണ്ഡിതന്‍ ഫൈസാന്‍ മുസ്തഫ ഗോവയിലെ സിവില്‍ നിയമത്തെ പറ്റി എഴുതിയിട്ടുണ്ട്. അദ്ദേഹം പറയുന്നത് പോര്‍ച്ചുഗീസ് സിവില്‍ നിയമവും ഒപ്പം ഹിന്ദു മതശാസ്ത്രങ്ങളെ മുന്‍നിര്‍ത്തിയുള്ള നിയമുവാണ് അവിടെ ഉള്ളത് എന്നാണ്. പരിഷ്‌കരണത്തിന് വിധേയമായ ഹിന്ദു നിയമങ്ങള്‍ മറ്റ് പ്രദേശങ്ങളില്‍ നിലനില്‍ക്കുമ്പോള്‍ ഗോവയില്‍ പൂര്‍ണമായും മതശാസ്ത്രങ്ങളെ മുന്‍നിര്‍ത്തിയുള്ള ഹിന്ദുമത ശാസനകളാണ് നിലകൊള്ളുന്നത്. ഈ രണ്ട് നിയമങ്ങളാണ് മുസ്‌ലിംകളടക്കമുള്ള മറ്റു വിഭാഗങ്ങള്‍ക്ക് ഗോവയില്‍ ബാധകമാക്കിയിരിക്കുന്നതെന്നും കാണാം. അപ്പോള്‍ ഏകസിവില്‍ കോഡ് ഫലത്തില്‍ എന്തായിരിക്കും എന്നത് ഊഹിക്കാമല്ലോ. മതം വ്യക്തി ജീവിതത്തില്‍ ഒതുങ്ങണമെന്നും പൊതുരാഷ്ട്രീയത്തില്‍ ഇടപെടാന്‍ പാടില്ലെന്നുമുള്ള യൂറോപ്യന്‍ ആധുനികതാ യുക്തിയെ തള്ളി മതമൂല്യങ്ങള്‍ രാഷ്ട്രീയ സാമൂഹ്യ ബന്ധങ്ങളുടെ ആണിക്കല്ലാണെന്ന് പ്രഖ്യാപിച്ച ഗാന്ധിയുടെ മണ്ണാണ് ഇന്ത്യ. അവിടെയാണ് പൗരന്റെ വ്യക്തിമൂല്യങ്ങളെ നിര്‍ണയിക്കുന്ന വ്യത്യസ്ത മതശാസനകളെല്ലാം ത്യജിച്ച് പൊതുവായൊന്ന് സ്വീകരിക്കണമെന്ന് ഭരണകൂടം പറയുന്നത്. ആഷിശ് നന്ദിയെ പോലുള്ളവര്‍ നിരീക്ഷിച്ചത് പോലെ ആധുനികതയിലൂന്നിയ ഇത്തരം കടുംപിടുത്തങ്ങള്‍ ഫലത്തില്‍ പ്രതിലോമാശയങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകരുക മാത്രമേ ചെയ്യൂ.

ഏക സിവില്‍ കോഡ്
ലിംഗ നീതിയുമല്ല
പ്രമുഖ സ്ത്രീപക്ഷ ചിന്തകയും ആക്ടിവിസ്റ്റുമായ പ്രൊഫ. നിവേദിത മേനോന്‍ 2014ല്‍ എഴുതിയ ലേഖനത്തില്‍ ഏകസിവില്‍ കോഡിനായുള്ള സ്ത്രീപക്ഷ വാദങ്ങളിലെ പരിണാമത്തെ വരച്ചുകാട്ടുന്നുണ്ട്. ഏക സിവില്‍ കോഡ് എന്ന ആവശ്യത്തില്‍നിന്ന് 1995 ആവുമ്പോഴേക്ക് അത് വ്യക്തിനിയമങ്ങളിലെ കാലാനുസൃത പരിഷ്‌കരണം എന്ന വാദത്തിലേക്ക് സ്ത്രീപക്ഷ സംഘടനകള്‍ എത്തിയിട്ടുണ്ട്. ഇത് കാണിക്കുന്നത് ഏക സിവില്‍ കോഡ് വഴി ലിംഗനീതി നടപ്പാക്കപ്പെടില്ല എന്നും ഫലത്തില്‍ വൈവിധ്യങ്ങളെ ഇല്ലാതാക്കാന്‍ ഫാഷിസ്റ്റുകള്‍ക്ക് വടി കൊടുക്കുക മാത്രമാണുണ്ടാവുകയെന്നും അവര്‍ ശരിയാംവണ്ണം തിരിച്ചറിഞ്ഞു എന്നതാണ്. മുസ്‌ലിം ശരീഅത്ത് നിയമങ്ങളില്‍ സ്ത്രീക്ക് കല്യാണ വേളയില്‍ നിര്‍ബന്ധ അവകാശമായ മഹറ് നല്‍കല്‍ പോലുള്ള ആചാരങ്ങള്‍ പൊതു ഏകീകൃത നിയമങ്ങളില്‍ ഇടംപിടിക്കാതെ വരുമ്പോള്‍ ഫലത്തില്‍ അത് ലിംഗ നീതിയുടെ നിഷേധമാവുമെന്നും നിവേദിത മേനോനെ പോലുള്ളവര്‍ വിലയിരുത്തുന്നുണ്ട്. അതേസമയം 2019ലെ ബി.ജെ.പി തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഏക സിവില്‍ കോഡ് നടപ്പാക്കാതെ ലിംഗസമത്വം സാധ്യമാവില്ലെന്നാണ് പറയുന്നത്. ബല്‍ക്കീസ് ബാനു കൂട്ടബലാല്‍സംഗ കേസില്‍ ശിക്ഷിക്കപ്പെട്ടവരെ ശിക്ഷാകാലവധി തീരുന്നതിന് മുന്‍പ് മോചിപ്പിച്ചവരാണ് ഇത് പറയുന്നതെന്ന് ഓര്‍ക്കണം. സ്ത്രീപക്ഷ സംഘടനകള്‍ കാലാനുസൃത തിരുത്തിന് തയ്യാറാവുമ്പോള്‍ നേരത്തെ ഹിന്ദു കോഡ് ബില്ലിനെയും മറ്റും എതിര്‍ത്ത ബി.ജെ.പി ഏക സിവില്‍കോഡിന് വേണ്ടി വാദിക്കുന്നതിന് പിന്നിലെ വൈരുധ്യം തന്നെയാണ് അവരുടെ രാഷ്ട്രീയം.

ഫാഷിസ്റ്റ് യുക്തി
വിധ്വസംകവും പ്രതിലോമകരവുമായ പരിപാടികളില്‍ നാടിന്റെ വിപ്ലവാത്മകമായ മാറ്റത്തിന്റെ തോന്നിപ്പിക്കലുകള്‍ സന്നിവേശിപ്പിക്കും എന്നത് ഫാഷിസത്തി ന്റെ പ്രയോഗവത്കരണത്തിലെ പ്രത്യേകതകളിലൊന്നാണ്. നാടിനെയും ജനങ്ങളെയും അപകടപ്പെടുത്തുന്ന പദ്ധതികളാ ണെങ്കില്‍കൂടി ദേശീയ മുന്നേറ്റത്തെയും ഐക്യത്തെയും മുന്‍നിര്‍ത്തിയാണ് തങ്ങളിത് ചെയ്യുന്നതെന്ന വാദം അവരുയര്‍ത്തും. നാസി ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ നടപ്പാക്കിയ ന്യൂറംബര്‍ഗ് നിയമങ്ങളടക്കം ഇത്തരത്തിലുള്ളതായിരുന്നു. ശുദ്ധ ജര്‍മനിയുടെ നിര്‍മിതിക്കായുള്ള നീതിയുക്തമായ നീക്കങ്ങളായാണ് ജൂതരുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും നിലനില്‍പ്പിനെ അപകടത്തിലാക്കുന്ന നിയമങ്ങളെ അവര്‍ വിശേഷിപ്പിച്ചത്. എഴുത്തുകാരനും ചിന്തകനുമായ ബി. രാജീവന്‍ നിരീക്ഷിക്കുന്നത് പോലെ ജനാധിപത്യ ശക്തികളെ ഒരു നിഷേധാത്മക ശക്തിയായി തലകീഴ് മറിക്കുന്നതിലൂടെ ജനങ്ങളെ ഒരു മിഥ്യാവിമോചന വിപ്ലവത്തിന്റെ ഉന്മാദത്തിലേക്ക് തള്ളിയിടാന്‍ ഫാഷിസത്തിന് കെല്‍പ്പുണ്ട്. എണ്ണത്തില്‍ കുറഞ്ഞവരെ അപരവത്കരിക്കുന്ന, മുഖ്യധാരയില്‍നിന്ന് പുറംതള്ളുന്നതിന് ആക്കംകൂട്ടുന്ന യാതൊരു തത്വദീക്ഷയുമില്ലാത്ത അജണ്ടകളാണ് നടപ്പാക്കുകയെങ്കിലും ഫാഷിസ്റ്റ് ഭരണകൂടങ്ങള്‍ അതിനെ അവതരിപ്പിക്കുക നാടിന്റെ മുന്നേറ്റമായാണ്. അങ്ങനെയാണവര്‍ ഭൂരിപക്ഷത്തിന്റെ സാധുത തങ്ങളുടെ അജണ്ടകള്‍ക്ക് നേടിയെടുക്കുന്നത്. ലിംഗ സമത്വത്തിന്റെയും ദേശീയ ഐക്യത്തിന്റെയും മേലങ്കി ചാര്‍ത്തി സംഘ്പരിവാര്‍ സര്‍ക്കാര്‍ ഏകസിവില്‍ കോഡ് നടപ്പാക്കാന്‍ ശ്രമിക്കുന്നതും അത്തരമൊരു ശ്രമമായാണ് മതേതര ഇന്ത്യ മനസ്സിലാക്കുന്നത്.

എതിര്‍പ്പ്, പോരാട്ടം
മത ന്യൂനപക്ഷങ്ങളുടെ സാംസ്‌കാരിക നിലനില്‍പ്പിനെ അപകടത്തിലാക്കാന്‍ ഏകസിവില്‍ കോഡ് എന്ന സങ്കല്‍പ്പത്തിന് കെല്‍പ്പുണ്ടെന്ന് സാമുദായിക രാഷ്ട്രീയ സംഘശക്തി തുടക്കത്തില്‍തന്നെ തിരിച്ചറിഞ്ഞിരുന്നു. അതിനാല്‍തന്നെ ഏകസിവില്‍ കോഡിനെതിരെയുള്ള മുസ്‌ലിംലീഗിന്റെ പോരാട്ടത്തിന് ഏഴര പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. അനുച്ഛേദം 44 ന്റെ അപകടത്തെപറ്റി ഭരണഘടനാനിര്‍മാണസമതിയില്‍തന്നെ ഖാഇദെ മില്ലത്തിനെ പോലുള്ളവര്‍ മുന്നറിയിപ്പ് നല്‍കി. അനുച്ഛേദം 44 ന്യൂനപക്ഷ സാംസ്‌കാരിക നിലിനല്‍പ്പിന്‌മേല്‍ തൂങ്ങിയാടുന്ന വാളാണെന്ന് അവര്‍ അന്നേ തിരിച്ചറിഞ്ഞു. വ്യക്തിനിയമം അനുസരിച്ച് ജീവിക്കാനുള്ള അവകാശം മൗലികാവകാശങ്ങളില്‍ പെടുത്തി സംരക്ഷണം നല്‍കണമെന്നവര്‍ വാദിച്ചു. ഭരണഘടനാനിര്‍മാണ സമിതിയില്‍ ഖാഇദെ മില്ലത്ത് ഭേദഗതി അവതരിപ്പിച്ചു. അനുച്ഛേദം 13 ന്റെ പരിധിയില്‍ കൊണ്ടുവന്ന് അവയ്ക്ക് പരിരക്ഷ വേണമെന്ന ആവശ്യമാണ് അദ്ദേഹം മുന്നോട്ട് വച്ചത്. പക്ഷേ, അവരുടെ മുന്നറിയിപ്പുകള്‍ വിഭജനം തീര്‍ത്ത പ്രത്യേക സാഹചര്യത്തില്‍ പലരും കേള്‍ക്കാന്‍ തയ്യാറായില്ല. മൗലികാവകാശങ്ങളില്‍ (അനുച്ഛേദം 25, 26, 29) മതഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും ഭയപ്പെടാന്‍ ഒന്നുമില്ലെന്നുമായിരുന്നു അവര്‍ക്ക് ലഭിച്ച മറുപടി. പക്ഷേ ആ ഉറപ്പില്‍ അവര്‍ തൃപ്തരായിരുന്നില്ല. പിന്നീടും ജനാധിപത്യ വേദികളില്‍ അനുച്ഛേദം 44ന്റെ പ്രശ്‌നങ്ങള്‍ തുടരെ തുടരെ അവര്‍ തുറന്നുകാട്ടി. അനുച്ഛേദം 44 പിന്‍വലിക്കാന്‍ ഗുലാം മഹ്മൂദ് ബനാത് വാല 1985 മാര്‍ച്ച് 29ന് ഭരണഘടന പരിഷ്‌കരണ ബില്ല് കൊണ്ടുവന്നു. പാസ്സാക്കപെട്ടില്ലെങ്കിലും രാജ്യത്തിന്റെ പൊതുമനസ്സാക്ഷിക്ക് മുന്‍പാകെ ഏകസിവില്‍ കോഡിന്റെ പ്രശ്‌നങ്ങള്‍ വൃത്തിയായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിനായി. ഷാബാനു കേസിനെ തുടര്‍ന്നുണ്ടായ സാഹചര്യത്തില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ നേതൃത്വത്തില്‍ സമുദായം ഒറ്റക്കെട്ടായി ഏകസിവില്‍ കോഡ് നീക്കത്തെ ചെറുത്തു. അവസാനം സര്‍ക്കാറിന് പിന്തിരിയേണ്ടിയും വന്നു.

ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ രാജ്യസഭയില്‍ ബില്ല് വന്നപ്പോള്‍ നിതാന്ത ജാഗ്രതയോടെ അബ്ദുല്‍ വഹാബ് എം.പി അതിനെ ചോദ്യം ചെയ്തതും ഖാഇദെ മില്ലത്തില്‍ നിന്നാരംഭിച്ച ശരീഅത്ത് സംരക്ഷണ രാഷ്ട്രീയ ജാഗ്രതയുടെ തുടര്‍ച്ചയായാണ്. സംഘ്പരിവാര്‍ സര്‍ക്കാര്‍ അവരുടെ വര്‍ഗീയ അജണ്ട നടപ്പാക്കാനാണ് ശ്രമിക്കുന്നത്. അതിനെ ചെറുത്ത്‌തോല്‍പ്പിക്കാനുള്ള ജനാധിപത്യ മുന്നേറ്റങ്ങള്‍ സാധ്യമാക്കാന്‍ ഇനിയും കഴിയണം.

 

Article

വഖഫില്‍ തൊടാന്‍ സമ്മതിക്കില്ല

EDITORIAL

Published

on

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ വഖഫ് ഭേദഗതി നിയമത്തിനെതിരെ മുസ്ലിം ലീഗ് ഉള്‍പ്പെടെ സമര്‍പ്പിച്ച ഹരജിയില്‍ സുപ്രിംകോടതി നടത്തിയിട്ടുള്ള നിരീക്ഷണങ്ങള്‍ പ്രതിക്ഷാ നിര്‍ഭരവും കരിനിയമത്തിന്റെ അന്തസത്ത ചോദ്യം ചെയ്യപ്പെടുന്നതുമാണ്. കേസ് കൂടുതല്‍ വാദം കേള്‍ക്കാനായി ഇന്നത്തേക്ക് മാറ്റിവെക്കുമ്പോള്‍ തീര്‍ത്തും ഭരണഘടനാവിരുദ്ധമായ നിയമനിര്‍മാണത്തിന്റെ പേരില്‍ സര്‍ക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഉത്തരംമുട്ടി നില്‍ക്കുകയും ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ ആഞ്ഞടിക്കുകയുമായിരുന്നു. ഇന്നലെ തന്നെ ഇടക്കാല ഉത്തരവ് പറയാതിരിക്കാന്‍ സോളിസിറ്റര്‍ ജനറലിന് കോടതിക്കു മുന്നില്‍ കേണപേക്ഷിക്കേണ്ട സ്ഥിതിയിലായിരുന്നു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ പി.വി. സഞ്ജയ് കുമാര്‍, കെ.വി.വിശ്വനാഥന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്ന കേസില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സമസ്ത ഉള്‍പ്പെടെ സാമുദായിക സംഘടനകളും വ്യക്തികളും അടക്കം 73 ഓളം ഹരജികളാണ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. മുസ്ലിം ലീഗിന് വേണ്ടി ഹാജരായ കബില്‍ സിബല്‍ ഉയര്‍ത്തിയ വാദങ്ങളിലാണ് നിയമവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാറിനോട് നിര്‍ണായക ചോദ്യങ്ങളും സംശയങ്ങളുമെല്ലാം സുപ്രീംകോടതി ചോദിച്ചിരിക്കുന്നത്. വഖഫ് ബൈയൂസര്‍ നിയമത്തിലെ ആശങ്കകളാണ് ഇതില്‍ ഏറ്റവും പ്രധാനം.

മുസ്ലിം ലീഗിനുവേണ്ടി ഹാജരായ കബില്‍ സിബലും അഡ്വ. വി.കെ ഹാരിസ് ബീരാനും പ്രധാനമായും നിരത്തിയ വാദം പുതിയ നിയമത്തിലെ വ്യവസ്ഥകളില്‍ പലതും മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 26 ന്റെ ലംഘനമാണ് എന്ന തായിരുന്നു. വഖഫ് വിഷയങ്ങളില്‍ കലക്ടര്‍ക്ക് അമിതാധികാരങ്ങള്‍ നല്‍കുന്ന നിയമത്തിലെ വ്യവസ്ഥയെയും അദ്ദേഹം ചോദ്യം ചെയ്തു. കലക്ടര്‍ സര്‍ക്കാറിന്റെ ഭാഗമാണെന്നും അദ്ദേഹത്തിന് ഒരു ജഡ്ജിയുടെ അവകാശാധികാരങ്ങള്‍ നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം തുറന്നുകാട്ടി. വഖഫ് ബൈയൂസര്‍ വിഷയത്തില്‍ സിബല്‍ ഉന്നയിച്ചിട്ടുള്ള വാദങ്ങളായിരുന്നു ഏറ്റവും ശ്രദ്ധേയം. പുതിയ വ്യവസ്ഥ പ്രകാരം 3000 വര്‍ഷങ്ങള്‍ക്കുമുമ്പ് വഖഫ് സ്ഥാപിക്കപ്പെട്ട വസ്തുക്കളുടെ പോലും രേഖകള്‍ ഹാജരാക്കേണ്ട അവസ്ഥയാണ് ഉണ്ടാ യിത്തീരുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതേ തുടര്‍ന്ന് വഖഫ് ബൈ യൂസര്‍ പ്രകാരം ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വഖഫ് സ്വത്തുക്കള്‍ എങ്ങിനെ രജിസ്റ്റര്‍ ചെയ്യുമെന്നും അവക്ക് എന്തു രേഖകളാണ് ഉണ്ടാക്കുകയെന്നും ചീഫ് ജസ്റ്റിസ് കേന്ദ്ര സര്‍ക്കാറിനോട് ചോദിച്ചിരിക്കുകയാണ്. ഡല്‍ഹി ജുമാ മസ്ജിദ് പോലുള്ള ചരിത്രപ്രസിദ്ധമായ നിര്‍മിതികള്‍ വഖഫ് ബൈ യൂസര്‍ പ്രകാരം നിലവില്‍ വന്നതാണെന്നും പുതിയ നിയമമനുസരിച്ച് ഇത്തരം സ്ഥാപനങ്ങള്‍ വഖഫ് ബോര്‍ഡിന്റെ പരിധിയില്‍ നിന്ന് പുറത്തുപോകാന്‍ സാധ്യതയുണ്ടെന്നുമുള്ള കോടതിയുടെ ചൂണ്ടിക്കാട്ടലും ഏറെ ശ്രദ്ധേയമാണ്.

വഖഫ് കൗണ്‍സിലില്‍ മുസ്ലിമേതര അംഗങ്ങളെ ഉള്‍പ്പെടുത്തുന്ന വിഷയത്തിലും ഇടപെട്ട കോടതി എക്‌സ് ഒഫീഷ്യാ അംഗങ്ങളൊഴികെയുള്ളവരെല്ലാം ഇസ്ലാംമത വിശ്വാസികളായിരിക്കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഹിന്ദു എന്റോവ്മെന്റ് ബോര്‍ഡുകളില്‍ മുസ്ലിം സമുദായത്തില്‍ പെട്ടവരെ ഉള്‍പ്പെടുത്താന്‍ നിങ്ങള്‍ തയാറുണ്ടോയെന്ന സര്‍ക്കാര്‍ അഭിഭാഷകനോടുള്ള കോടതിയുടെ ചോദ്യം കേന്ദ്രത്തിന്റെ ഉദ്ദേശ ശുദ്ധിയിലുള്ള കോടതിയുടെ സംശയത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. കോടതി നടത്തിയിട്ടുള്ള നിര്‍ണായക നിരീക്ഷണങ്ങള്‍ ഇന്നത്തെ ഇടക്കാല വിധിയെ സ്വാധീനിക്കുമെന്നു തന്നെയാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍. പ്രത്യേകിച്ച് മുസ്ലിം ന്യൂനപക്ഷത്തെ ഏറെ പ്രതിസന്ധിയിലേക്ക് തള്ളി വിടുന്ന വഖഫ് ബൈ യൂസര്‍, വഖഫ് ബോര്‍ഡിലെ അമുസ്ലിം പ്രാതിനിധ്യം തുടങ്ങിയ വിഷയങ്ങളില്‍. നീതിയും നിയമവും നോക്കു കുത്തിയാക്കി സര്‍ക്കാര്‍ നിര്‍മിച്ചിട്ടുള്ള നിയമത്തിന്റെ അസാംഗത്യത്തെ കോടതി തുറന്നുകാ ട്ടുമ്പോള്‍ നിയമപോരാട്ടത്തിന് വലിയ പ്രതീക്ഷയാണ് ലഭിക്കുന്നത്. അനധികൃതമായി വഖഫില്‍ തൊടാന്‍ ആരെയും അനുവദിക്കില്ല എന്ന ശക്തമായ മുന്നറിയിപ്പായിരുന്നു ഇന്നലെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച മഹാറാലി. അന്തിമവിധിയിലും കോടതി ഇന്നലെ നടത്തിയ നിരീക്ഷണങ്ങളുടെ പ്രതിഫലനമുണ്ടാകുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Continue Reading

Article

ചരിത്ര ദൗത്യവുമായി മുസ്ലിംലീഗ്

EDITORIAL

Published

on

സമാനതകളില്ലാത്ത ദുരന്തത്തിന്റെ അടയാളപ്പെടുത്തലാണ് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍. ഒരു നാട് ഒന്നാകെയാണ് ഇല്ലാതായിപ്പോയത്. ഗ്രാമീണ വിശുദ്ധിയുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും മടിത്തട്ടില്‍ പ്രാരാബ്ധങ്ങളെയും പ്രതിസന്ധികളെയും വകഞ്ഞുമാറ്റി പകലന്തിയോളം പണിയെടുത്ത് ജീവിതം കെട്ടിപ്പടുത്ത ഒരുജനത പതിവുപോലെ കിടന്നുറങ്ങിയപ്പോള്‍ ജീവനും ജീവിതവും മാത്രമല്ല, ആ നാടൊന്നടങ്കം മണ്ണില്‍പുതഞ്ഞുപോവുകയായിരുന്നു. കേള്‍വിയില്‍ പോലും ഇടംനേടിയില്ലാത്ത വിധം മണ്ണും മനുഷ്യനും കുത്തിയൊലിച്ചുപോയ ഒരു ദുരന്തം സ്വന്തംകണ്‍മുന്നില്‍ കാണേണ്ടിവന്നപ്പോള്‍ വയനാടു മാത്രമല്ല, മലയാളക്കരയൊന്നടങ്കം ഒരുവേള വിറങ്ങലിച്ചുപോയി.

എവിടെ തുടങ്ങണം, എങ്ങിനെ നേരിടണമെന്നറിയാതെ പകച്ചുപോയ ഏതാനും നിമിഷങ്ങള്‍ക്കുശേഷം പിന്നെ നടന്നത് കൂട്ടായ്മയുടെ കരുത്തിലുള്ള ദുരിതാശ്വാസത്തിന്റെ മഹാ വിപ്ലവം തന്നെയായിരുന്നു. ദുരന്തത്തിന്റെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സര്‍ക്കാര്‍ സംവിധാനങ്ങളും രാഷ് ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും തുടങ്ങി മുഴുവന്‍ ജന വിഭാഗങ്ങളും രക്ഷാ പ്രവര്‍ത്തനമെന്ന ആ പോരാട്ടത്തില്‍ ഭാഗവാക്കായിത്തീര്‍ന്നു. ജീവന്റെ തുടിപ്പുതേടി ഒഴുകിയെത്തിയ മണ്ണിലേക്കും ചെളിയിലേക്കും എടുത്തു വെച്ച കാല്‍ അവര്‍ പിറകോട്ടുവലിക്കുമ്പോഴേക്കും ആഴ്ച്ച കള്‍ പിന്നിട്ടു കഴിഞ്ഞിരുന്നു. എത്തിപ്പെടാനാകുന്നിടത്തെല്ലാം അവര്‍ തിരഞ്ഞുകൊണ്ടേയിരുന്നു. ചൂരല്‍ മല മുതല്‍ ചിലായാറിന്റെ ഓരങ്ങളിലൂടെ ആ അന്വേഷണങ്ങള്‍ നീണ്ടു. മുപ്പതും നാല്‍പ്പതു കിലോമീറ്ററുകള്‍ക്കിപ്പുറത്തുനിന്നുവരെ മനുഷ്യന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തി.

ചരിത്രപരമായ നിയോഗമായിട്ടായിരുന്നു ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗും പോഷകസംഘടനകളും ഈ ദുരന്ത നിവാരണത്തെ ഏറ്റെടുത്തത്. ശരവേഗത്തില്‍ ദുരന്തഭൂമിയില്‍ പാഞ്ഞെത്തി കൈമെയ്മറന്നുള്ള പ്രയത്‌നങ്ങളിലേര്‍പ്പെടുമ്പോള്‍തന്നെ, രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭക്ഷണവും വെള്ളവും ഒരുക്കി സേവനത്തിന്റെ മഹത്തായ പാതയിലൂടെയായിരുന്നു ഇളംപച്ചക്കുപ്പായക്കാരായ വൈറ്റുഗാര്‍ഡുകളുടെ സഞ്ചാരം. ജീവനോടെയും അല്ലാതെയും പുറത്തെത്തുന്ന മനുഷ്യ ശരീരങ്ങളുമായി ശിഹാബ് തങ്ങളുടെ പേരിലുള്ള ആംബുലന്‍സുകള്‍ ചീറിപ്പാഞ്ഞുകൊണ്ടേയിരുന്നു. തിരിച്ചറിഞ്ഞതും അറിയപ്പെടാത്തതുമായി മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിലും മണ്ണോടുചേര്‍ത്തുവെക്കുന്നതിലും അവര്‍ മുന്‍പന്തിയില്‍ നിലയുറപ്പിച്ചു. സാധ്യതകളുടെ മുഴുവന്‍ വഴികളിലൂടെയുമുള്ള അന്വേഷണങ്ങളില്‍ കൊക്കില്‍ ജീവനുള്ള എല്ലാ ജീവികള്‍ക്കും അവര്‍ സ്‌നേഹവും സാന്ത്വനവുമായി. ഉടമയെ ഉരുള്‍കൊണ്ടുപോയ പശുവിന്റെ അകിടിലെ പാല്‍ അവര്‍ കറന്നെടുത്തു. വളര്‍ത്തുമൃഗങ്ങളെയും ദുരന്ത ഭൂമിയിലൂടെ അലഞ്ഞുതിരിഞ്ഞ തെരുവ് നായകളിലേക്കു പോലും ആ കാരുണ്യ ഹസ്തങ്ങള്‍ നീണ്ടു.

എല്ലാം നഷ്ടപ്പെട്ട്, ബാക്കിയായ ജീവന്‍ ഒരു ഭാരമായിമാറിയവരിലൂടെയായിരുന്നു പിന്നീട് ആ കാരുണ്യയാത്ര. ഒരു സംവിധാനത്തെയും കാത്തുനില്‍ക്കാതെ, ഒരു നിമിഷംപോലും പാഴാക്കാതെ സ്വന്തമായി പണം കണ്ടെത്തി നഷ്ടപ്പെട്ടത് ഒന്നൊന്നായി തിരികെ നല്‍കി അവരെ ജീവിതത്തി ലേക്ക് കൊണ്ടുവരാനുള്ള ഭഗീരത പ്രയത്‌നമായിരുന്നു പിന്നീട് കണ്ടത്. ഒറ്റപ്പെട്ടുപോയി എന്ന തോന്നല്‍ ഇല്ലാതാക്കാന്‍, ഞങ്ങളുണ്ട് കൂടെ എന്നുറപ്പുവരുത്താന്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തുനല്‍കി. ദുരന്തബാധിതരായ 691 കുടുംബങ്ങള്‍ക്ക് ആശ്വാസ ധനമായി 15000 രൂപ വീതം നല്‍കി. വ്യാപാര സ്ഥാപനങ്ങള്‍ നഷ്ടപ്പെട്ട 56 കച്ചവടക്കാര്‍ക്ക് 50000 രൂപയും. ടാക്സി ജീപ്പ് നഷ്ടപ്പെട്ട നാലു പേര്‍ക്ക് ജിപ്പും ഓട്ടോറിക്ഷ നഷ്ടപ്പെട്ട മൂന്നുപേര്‍ക്ക് ഓട്ടോയും സ്‌കൂട്ടറുകളും നല്‍കി അവരെ ചേര്‍ത്തുപിടിച്ചു. പുനരധിവാസ മെന്ന മഹാദൗത്യത്തിലേക്കായിരുന്നു പിന്നീടുള്ള നീക്കം. വീടുനിര്‍മിച്ചു നല്‍കാന്‍ സ്ഥലത്തിനായി സര്‍ക്കാറിനെ അല്‍പംകാത്തുനിന്നു. ചിറ്റമ്മ നയം ബോധ്യമായപ്പോള്‍ സ്ഥലവും സ്വന്തമായി കണ്ടെത്തി. ദുരന്തബാധിതരുടെ ആവശ്യം മുഖവിലക്കെടുത്ത് അവരുടെ സ്വന്തം പഞ്ചായത്തില്‍തന്നെ കണ്ണായ സ്ഥലം കണ്ടെത്തി. വിലക്കെടുത്ത 11 ഏക്കര്‍ ഭൂമിയില്‍ 105 പേര്‍ക്ക് സ്വപ്നഭവനങ്ങള്‍ ഉയരും. 1000 സ്‌ക്വയര്‍ഫീറ്റ് വീടുകളാണ് നിര്‍മിച്ചുനല്‍കുന്നത്. കുടിവെള്ളവും വൈദ്യുതിയും വഴിയുമെല്ലാം ഉറപ്പാക്കിയിട്ടുണ്ട്. കേരളത്തിലെ മികച്ച ആര്‍കിടെക്റ്റിനെ തന്നെ നിര്‍മാണ ചുമതല ഏല്‍പ്പിച്ചുകഴിഞ്ഞു. എട്ട് മാസങ്ങള്‍കൊണ്ട് പദ്ധതി പൂര്‍ത്തീകരിച്ച് കൈമാറാനാണ് ആഗ്രഹം. സയ്യിദ് സാദിഖലി തങ്ങളുടെ അനുഗ്രഹിത കരങ്ങളാല്‍ ആ മഹാ ദൗത്യത്തിന് ശിലയിടുമ്പോള്‍ ദുരിതബാധിതര്‍ക്ക് ഉയരുന്നത് സ്വപ്‌ന ഭവനങ്ങളാണെങ്കില്‍ മുസ്ലിം ലീഗ് നിര്‍വഹിക്കുന്നത് ചരിത്ര ദൗത്യമാണ്.

Continue Reading

Article

ലഹരി വിപത്തിനൊപ്പം എയ്ഡ്സ് കൂടി

EDITORIAL

Published

on

മദ്യ, മയക്കുമരുന്ന്, ലഹരി വ്യാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ ആവോളം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ സംസ്ഥാനം. ഓരോ ദിനവും പുറത്തുവരുന്ന വാര്‍ത്തകള്‍ ഭയപ്പെടുത്തുന്നതാണ്. ഈ ഭയപ്പാടുകള്‍ക്കിടയില്‍തന്നെ മറ്റൊരു ദുരന്തവും കൂടി സംസ്ഥാനത്ത് പതുക്കെ തലപൊക്കുന്നുണ്ട് എന്ന വിവരമാണ് പുറത്തുവരുന്നത്. സംസ്ഥാനത്ത് ലഹരി ഉപയോഗത്തിലൂടെ എയ്ഡ്സ് വ്യാപിക്കുന്നുവെന്ന അത്യന്തം ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇന്നലെ അധികൃതര്‍ പങ്കുവെച്ചത്.

മലപ്പുറം വളാഞ്ചേരിയില്‍ ലഹരി സംഘത്തിലെ പത്ത് പേര്‍ക്കാണ് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് മാസം മുമ്പ് കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി ഒരു സര്‍വേ നടത്തിയിരുന്നു. ലൈംഗിക തൊഴിലാളികള്‍, മയക്കുമരുന്ന് ഉപയോഗിക്കുന്ന സംഘങ്ങള്‍ എന്നിവര്‍ക്കിടയിലായിരുന്നു സര്‍വേ നടത്തിയത്. സര്‍വേയുടെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. സര്‍വേയില്‍ ആദ്യം വളാഞ്ചേരിയില്‍ നിന്നുള്ള ഒരു വ്യക്തിക്ക് എച്ച്.ഐ.വി സ്ഥിരീകരിക്കുകയും പിന്നീട് അയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഈ വ്യക്തിയടക്കം ഉള്‍പ്പെട്ടിരിക്കുന്ന വലിയൊരു ലഹരി സംഘത്തിലേക്ക് എത്തുകയുമായിരുന്നു.

തുടര്‍ന്ന് ബാക്കിയുള്ളവര്‍ക്കും രോഗബാധയുള്ളതായി കണ്ടെത്തി. എച്ച്.ഐ.വി സ്ഥിരീകരിച്ച സംഘത്തിലെ മൂന്ന് പേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. ബാക്കിയുള്ളവര്‍ മലയാളികളാണ്. ഒരേ സിറിഞ്ച് ഉപയോഗിച്ച് ഇവര്‍ ലഹരി കുത്തി വെച്ചതാണ് രോഗ ബാധക്ക് കാരണമെന്ന് ഡി.എം.ഒ അറിയിച്ചു. കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാം എന്നാണ് സംശയിക്കുന്നത്.

രോഗം സ്ഥിരീകരിച്ച ഒന്‍പത് പേരും സുഹൃത്തുക്കളാണ്. ഇവരില്‍ പലരും വിവാഹിതരുമാണ്. കുത്തിവെക്കുന്ന ലഹരി ഉപയോഗത്തിലൂടെ സംസ്ഥാനത്ത് ഓരോ മാസവും ശരാശരി പത്തിലധികം പേര്‍ക്ക് എച്ച്.ഐ.വി സ്ഥിരീകരിക്കുന്നുണ്ട് എന്ന വാര്‍ത്ത വളരെ ഗൗരവതരമാണ്. വളാഞ്ചേരിയില്‍ മാത്രമല്ല, ജില്ലയിലേയും സംസ്ഥാനത്തേയും മറ്റിടങ്ങളിലും സമാനമായ രോഗ വ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇതിനായി വ്യാപക പരിശോധന ആവശ്യമാണെന്നും ആരോഗ്യവകുപ്പ് പറയുന്നു.

കേരളത്തില്‍ 2021ന് ശേഷം യുവാക്കള്‍ക്കിടയില്‍ എച്ച്.ഐ.വി കൂടുന്നതായാണ് എയ്ഡ്സ് കണ്‍ട്രോള്‍ സെസൈറ്റിയുടെ കണക്ക്. വര്‍ഷം ശരാശരി 1200 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുമ്പോല്‍ 15 ശതമാനം പേരും 19-25 പ്രായക്കാരാണ്. ലഹരി കുത്തിവെപ്പാണ് ഇതിനു കാരണമായി വിലയിരുത്തുന്നത്. നേരത്തേ 43 വയസ്സുവരെയുള്ളവര്‍ക്കായിരുന്നു രോഗബാധ കൂടുതല്‍ കണ്ടിരുന്നത്. എച്ച്.ഐ.വി അണുബാധ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം.

പ്രായപൂര്‍ത്തിയായവരിലെ എച്ച്.ഐ.വി സാന്ദ്രത ഇന്ത്യയില്‍ 0.22 ആണെങ്കില്‍ കേരളത്തില്‍ 0.06 ആയിരുന്നു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം അനുസരിച്ച് 2030 ഓടുകൂടി പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമ ത്തിലാണ് ലോക രാജ്യങ്ങള്‍. 2025 ആവുന്നതോടെ എച്ച്.ഐ.വി വിമുക്ത കേരളം സൃഷ്ടിക്കുന്നതിനുള്ള ഊര്‍ജിത പ്രവര്‍ത്തനങ്ങളായിരുന്നു നടന്നുവന്നിരുന്നത്. എന്നാലിപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ആ പ്രതീക്ഷകളെല്ലാം തകര്‍ക്കുന്നതാണ്.

മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്നും ഒരാളെ തിരികെ കൊണ്ടുവരാന്‍ ചികിത്സയുണ്ട്. എന്നാല്‍ എച്ച്.ഐ.വി ബാധിച്ചാല്‍ മരണത്തിലേക്കാണ് നടന്നടുക്കുന്നത്. മാത്രമല്ല, നിരപരാധികള്‍ക്കും അവര്‍ രോഗം പരത്തുന്നു എന്നതിനാല്‍ വലിയ സാമൂഹ്യ പ്രശ്നമാണ് ഇത് സൃഷ്ടിക്കുക. ഇത്തരത്തില്‍ രോഗ ബാധിതരായവര്‍ അറിയാതെ തന്നെ അവരുടെ ലൈംഗിക പങ്കാളികള്‍ക്കും സന്തതികള്‍ക്കും അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നു. മയക്കുമരുന്നിന്റെ തിക്ത ഫലങ്ങള്‍ നുഭവിക്കേണ്ടിവരുന്നത് പലപ്പോഴും വീട്ടിലെ സ്ത്രീകളും കുട്ടികളുമാണ്.

ഇവിടെയും അവര്‍ തന്നെയാണ് ഒന്നുമറിയാതെ ഇരകളാകുന്നത്. മയക്കുമരുന്നു തന്നെ വലിയ സാമൂഹ്യ വിപത്താണ്. അക്കൂട്ടത്തില്‍ എയ്ഡ്സ് വ്യാപനത്തിനുകൂടി മയക്കുമരുന്ന് ഉപയോഗം കാരണമായി തീരുന്നുവെന്നറിയുമ്പോള്‍ വല്ലാത്ത നിരാശയാണ്. ലഹരി വില്‍പ്പനക്കാര്‍ സിറിഞ്ചില്‍ നിറച്ചാണ് ലഹരി നല്‍കുന്നത്. ലഹരി ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ഇവര്‍ ഒരേ സിറിഞ്ച് തന്നെയാണ് നല്‍കുന്നത്. പല ആളുകള്‍ ഉപയോഗിച്ച ഇത്തരം സിറിഞ്ചുകളാണ് എയ്ഡ്‌സ് പരത്തുന്നത്.

സമൂഹത്തെ ബാധിച്ച ലഹരി വിപത്തിനെതിരെ പോരാടിക്കൊണ്ടിരിക്കുന്നതിനിടയില്‍ വന്ന വാര്‍ത്ത നിരാശാജനകമാണ്. ലഹരി ഉപയോഗിക്കുന്ന ഇത്രയധികം പേര്‍ക്ക് രണ്ട് മാസത്തിനിടെ എച്ച്.ഐ.വി സ്ഥിരീകരിച്ചത് ആശങ്ക ഉണ്ടാക്കുന്ന സംഭവമാണ്. എം.ഡി.എം.എക്ക് പണം നല്‍കാത്തതിനാല്‍ മാതാപിതാക്കളെ യുവാവ് ആക്രമിച്ച വാര്‍ത്തയും മലപ്പുറത്തു നിന്ന് ഇതേ ദിവസം റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ജോലിക്ക് പോവുകയും വീട് നോക്കുകയും ചെയ്തിരുന്ന യുവാവാണ് ലഹരി മരുന്ന് ഉപയോഗിച്ചു തുടങ്ങുകയും അതിന് അടിമയാവുകയും ചെയ്തതോടെ ജോലിക്ക് പോകാതാവുകയും മയക്കുമരുന്ന് വാങ്ങാനായി വീട്ടില്‍ നിന്നും പണം ആവശ്യപ്പെടാനും തുടങ്ങുകയായിരുന്നു. നിരവധി തവണ മാതാവിനെ മര്‍ദിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ബഹളം വെക്കുകയും വലിയ രീതിയില്‍ ആക്രമണം നടത്തുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ പിടികൂടിയത്.

ആരോഗ്യമുള്ള സമൂഹമാണ് രാജ്യത്തിന്റെ സമ്പത്ത്. ലഹരിയിലൂടെയും എയ്ഡ്സിലൂടെയും അത് നശിക്കാന്‍ പാടില്ല. നാടിനെ പിടിമുറുക്കിയ വിപത്തിനെതിരെ ശക്തമായ നടപടി ഉണ്ടായോ പറ്റൂ.

Continue Reading

Trending