Article
പൊളിഞ്ഞുവീണത് ഗുജറാത്ത് മോഡല്‍ നുണ
ബംഗാള്‍ ദുരന്തം നടക്കുമ്പോള്‍ തിരഞ്ഞെടുപ്പായിരുന്നു. ഇപ്പോള്‍ ഗുജറാത്തും തിരഞ്ഞെടുപ്പിന് ഒരുങ്ങിയ സമയമാണ്. എല്ലാം ഒത്തുവന്ന സ്ഥിതിക്ക്, അന്ന് മോദി ചോദിച്ച അതേ ചോദ്യം തൃണമൂലുകാര്‍ ഉച്ചത്തില്‍ ചോദിക്കട്ടെ. ഭരണകൂടത്തെ പ്രതിയാക്കണം

അഡ്വ. ഫൈസല്‍ ബാബു
അത്യഗാധമായ ദുഃഖത്തോടെയാണ് ഗുജറാത്തിലെ മോര്‍ബിയില്‍നിന്നുള്ള വാര്‍ത്ത കേട്ടത്. നൂറ്റാണ്ട് പഴക്കമുള്ള മോര്‍ബിയിലെ തൂക്കുപാലം മരണത്തിലേക്കുള്ള പാതയായപ്പോള്‍, പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടക്കം 142 പേര് താഴെവീണ് മുങ്ങിപ്പൊന്തി നിലവിളിക്കുന്ന ദൃശ്യം തല്‍സമയം ലോകരുടെ ഹൃദയം തൊട്ടു. ഒരുകാര്യം പ്രഥമ ദൃഷ്ട്യാല്‍ പറയാന്‍ പറ്റും; ബി.ജെ.പി ഭരണത്തിന്റെ അഴിമതിയും കഴിവുകേടും മുതലാളിത്ത ദാസ്യവും ഒരുപറ്റം സാധാരണ മനുഷ്യരെ നദിയിലെറിഞ്ഞ് ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു എന്ന്. ഒരേസമയം കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നത്കൊണ്ട് ഡബ്ള്‍ എന്‍ഞ്ചിന്‍ സര്‍ക്കാര്‍ എന്നാണ് ബി. ജെ.പി മന്ത്രിമാര്‍ സ്വയം പരിചയപ്പെടുത്താറുള്ളത്. അധികാരത്തിന്റെ ലഹരി നല്കുന്ന വെറും ഗര്‍വാണ് ഈ പറച്ചില്. തങ്ങളുടെ ഉറ്റവരെവിടെ എന്ന് ചോദിച്ച് ബന്ധുക്കള്‍ വിലപിക്കുമ്പോള്‍ തടാകത്തില്‍ ബോട്ടിംഗ് നടത്തുന്ന ലാഘവത്തോടെ തപ്പിക്കളിക്കുകയായിരുന്നു സുരക്ഷാവേഷമണിഞ്ഞവര്‍, ഒരു ഫലവുമില്ലാതെ. ‘ഇത്രവലിയ ദുരന്തം തല്‍സമയം കണ്ടിട്ട് ആംബുലന്‍സ് പോലും പെട്ടെന്ന് എത്തിയില്ല. വൈകി വന്ന ആംബുലന്‍സുകള്‍ രൂക്ഷമായ ഗതാഗതക്കുരുക്കില്‍ പെട്ട് പിന്നെയും ഏറെ സമയമെടുത്തു. ഈ ഘട്ടത്തിലും റോഡിലെ തിരക്ക് നിയന്ത്രിക്കാന്‍ ട്രാഫിക് പൊലീസ് പോലും ആവശ്യത്തിന് ഉണ്ടായിരുന്നില്ല’- ദുരന്ത മുഖത്ത്നിന്ന് രക്ഷപ്പെട്ട യശ്വന്ത്സിംഗ് ദോദിയ മാധ്യമങ്ങളോട് പറഞ്ഞു. തന്ത്രപ്രധാനമായ സ്ഥലത്ത് അപകടം സംഭവിച്ചിട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞാണ് പൊലീസ് സേന എത്തുന്നത്. അടിയന്തിര സാഹചര്യം കൈകാര്യം ചെയ്യുന്ന ഡിസാസ്റ്റര്‍ മാനേജ്മെന്റില്‍ പൂജ്യം മാര്‍ക്കാണ് ഗുജറാത്തിന് എന്ന് ചുരുക്കം.
ഗുജറാത്തുകാരനായ പ്രധാനമന്ത്രി സംസ്ഥാനത്തുണ്ടായിട്ടും പിന്നെയും രണ്ട് ദിവസം വൈകിയാണ് എത്തിയത്. സ്വന്തം ജനത ശ്വാസംമുട്ടി മരിക്കുമ്പോഴും മോദി വരാന്‍ വൈകിയതിന്റെ കാരണം പരതണ്ട. നല്ലോണം ഒരുക്കണം. അതുകൊണ്ട് ഇമേജ് മാനേജ്മെന്റ് ഗ്രൂപ്പ് പെട്ടെന്ന് സമ്മതം കൊടുക്കില്ല. പി.ആര് ഗ്രൂപ്പാണല്ലോ ‘ശുഭനേരം’ നിശ്ചയിക്കുന്നത്. ചിട്ടപ്പെടുത്തിയ തിരക്കഥയില്‍, അമ്മയെ വണങ്ങല്‍ മുതല്‍ അന്താരാഷ്ട്ര ഇടങ്ങള്‍ വരെ ഷൂട്ടിംഗ് ലൊക്കേഷനായി സങ്കല്‍പ്പിച്ച് നിറഞ്ഞാടി അഭിനയിക്കുന്ന ഒരാളാണ് ഇപ്പോള്‍ പ്രധാനമന്ത്രി. അപ്പോള്‍ മറുത്തൊന്നും പ്രതീക്ഷിക്കരുത്.
മരിച്ചവരെ മോര്‍ച്ചറിയിലാക്കി
മതിലിന് ചായം പൂശുന്ന നാട്
മൃതദേഹങ്ങള്‍ സൂക്ഷിച്ച മോര്‍ച്ചറിയുടെ മുന്നില്‍ വന്ന് ബന്ധുക്കള്‍ വിവരങ്ങള്‍ തേടുമ്പോള്‍ മോര്‍ബി ഗവ. ആശുപത്രിയിലെ അധികൃതര്‍ക്ക് ഉത്തരം പറയാന്‍ പറ്റുന്നില്ല. മോദിയുടെ വരവില്‍ അവര്‍ തിരക്കിലായിരുന്നു. മിനുക്ക് പണിയുടെ വന്‍ തിരക്ക്. പുതിയ കിടക്കകള്‍ വിരിച്ചും ഫര്‍ണിച്ചറുകള്‍ നിരത്തിയും ഫാനും ലൈറ്റും ഘടിപ്പിച്ചും ഭിത്തിയില്‍ ചായം തേച്ചും തിരക്കോട് തിരക്ക്. പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയുടെ ചിത്രങ്ങളും ദൃശ്യങ്ങളും മാധ്യമങ്ങളിലൂടെ പുറം ലോകത്തെത്തുമ്പോള്‍ ‘പശ്ചാത്തലഭംഗി’ ഉറപ്പുവരുത്താന്‍ മുകളില്‍നിന്ന് ഉത്തരവുണ്ടാകും. മൃതദേഹങ്ങള്‍ അനാഥ പ്രേതങ്ങളായി മോര്‍ബി സര്‍ക്കാറാശുപത്രിയുടെ മോര്‍ച്ചറിയില്‍ നിറഞ്ഞപ്പോള്‍, തിരിച്ചറിയാന്‍ പറ്റാതെ, തങ്ങളുടെ പ്രിയപ്പെട്ടവരെവിടെ എന്നന്വേഷിക്കുന്ന ബന്ധുക്കളുടെ കണ്ണുനീര് ഒരു നേരിനെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മറ്റൊന്നുമല്ല; ഗുജറാത്തിന്റെ പ്രാഥമികാരോഗ്യ സൂചികയും പൂജ്യത്തിലാണ്.
കാര്യക്ഷമത ഒന്നിലുമില്ല
ഇന്ത്യയില്‍ മറ്റൊരിടത്തുമില്ലാത്തത് എന്ന വിശേഷണത്തോടെയാണ് ടൂറിസം വകുപ്പ് മോര്‍ബി പാലത്തെ പരിചയപ്പെടുത്തുന്നത്. ഒരേ സമയം 100 പേര് മാത്രം കയറേണ്ടിടത്ത് 650 പേര് കയറിയത് പൊലീസുണ്ടെങ്കില്‍ നിയന്ത്രിക്കാമായിരുന്നു. പൊതുമരാമത്തിലുള്ള എഞ്ചിനീയര്‍മാര്‍ പാലം പരിശോധിച്ചിട്ടുപോലുമില്ല. അറ്റകുറ്റപണിക്ക്ശേഷം ജില്ലാ മജിസ്ട്രേറ്റും ഈ പൈതൃക പാലം കണ്ടിട്ടില്ല. അഥവാ ഗുജറാത്തിലെ സുരക്ഷാസേന കൃത്യമല്ല. പൊതുമരാമത്ത് കാര്യക്ഷമമല്ല. ജില്ലാഭരണകൂടം ഒന്നും ചെയ്യുന്നില്ല. മോര്‍ബി ദുരന്തം ഇരന്ന് വാങ്ങിയതാണെന്ന് വ്യക്തം. ആടുന്ന പാലമായത്കൊണ്ട് കൊല്‍ക്കത്തയിലെ ഹൗറയേക്കാള്‍ ഋഷികേശിലെ പാലത്തേക്കാള്‍ മികച്ചതാണത്രെ.
(കേരളത്തിലെ ചെറു ഗ്രാമങ്ങളിലെ പുഴകള്‍ക്ക് മീതെപ്പോലും ഇത്തരം തൂക്കുപാലങ്ങള്‍ വ്യാപകമായുണ്ട് എന്നത് കേരളത്തെ ഗുജറാത്താക്കുമെന്ന് വായ്ത്താരി നടത്തുന്ന ബി.ജെ.പി നേതാക്കളെങ്കിലും ഓര്‍ക്കണം.)
കോര്‍പറേറ്റ് ദാസ്യം
പാലത്തിന്റെ പുനരുദ്ധാരണം കരാര്‍ കൊടുത്തത് ഒറേവ എന്ന സ്വകാര്യ കമ്പനിക്കായിരുന്നു. മുനിസിപ്പാലിറ്റിയില്‍നിന്ന് ഫിറ്റ്നസ് രേഖ കിട്ടാതെ പാലം ജനങ്ങള്‍ക്കായി തുറന്ന്കൊടുത്ത ‘ധൈര്യം’ ഒരു വസ്തുതയെ സമ്മതിക്കുന്നുണ്ട്. പ്രാദേശിക ഭരണകൂടം എന്ന സംവിധാനം തന്നെ ഗുജറാത്തില്‍ പ്രവര്‍ത്തിക്കുന്നില്ല എന്നതാണത്. ദുരന്ത നേരത്ത് ബി.ജെ.പി സര്‍ക്കാര്‍ ഒട്ടും ജാഗ്രത കാണിച്ചില്ല എന്ന് കുറ്റപ്പെടുത്തരുത്. മാധ്യമങ്ങളുടെ ക്യാമറക്കണ്ണുകള്‍ പതിയും മുമ്പ് ടവറില്‍ ഘടിപ്പിച്ചിരുന്ന ഒറേവാ കമ്പനിയുടെ പേരുള്ള വലിയ ഫലകം വെള്ളത്തുണി കൊണ്ട് കൃത്യമായി മറച്ചു. ഘടികാരം നിര്‍മിച്ച് മാത്രം പരിചയമുള്ള സ്വകാര്യ കമ്പനിക്ക് പാലം പുനരുദ്ധാരണത്തിന്റെ കരാര്‍ നല്കിയ കച്ചവടത്തിലെ കമ്മീഷന് പറഞ്ഞുറപ്പിച്ച മട്ടില്‍ കിട്ടിക്കാണും. ആ കടപ്പാടാണ് കമ്പനിയുടെ ബ്രാന്റ് ഇമേജിനെ വെള്ളത്തുണിയില്‍ പൊതിഞ്ഞ് സംരക്ഷിക്കാന്‍ ഭരണകൂട മെഷിനറി ശുഷ്കാന്തി കാട്ടിയത്. സാധാരണഗതിയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരിക്കുമ്പോള്‍ കോര്‍പറേറ്റുകള്‍ ഇടപെടും, സഹായിക്കും. എന്നാല്‍ ബി.ജെ.പി ഭരിക്കുമ്പോള്‍ തിരിച്ചാണ്; കോര്‍പറേറ്റുകള്‍ നേരിട്ട്തന്നെ ഭരിക്കും.
ദൈവത്തിന്റെ സന്ദേശം
ഇരുപത്തിയൊന്ന് പേരുടെ ജീവനെടുത്ത 2016 ല്‍ പശ്ചിമ ബംഗാളില്‍ പാലം തകര്‍ന്ന സന്ദര്‍ഭം. ദുരന്തത്തില്‍ അകപ്പെട്ടവരോടുള്ള അനുതാപത്തേക്കാള്‍ മമതബാനര്‍ജിയോട് പക വീട്ടാനാണ് മോദി തിടുക്കപ്പെട്ടത്. ‘ഇത് ദൈവത്തില്‍ നിന്നുള്ള സന്ദേശമാണ്’ എന്നായിരുന്നു ആദ്യ പ്രതികരണം. തൃണമൂലില്‍നിന്ന് നാടിനെ രക്ഷിക്കാന്‍ ബംഗാള്‍ ജനതയോട് ആ ദുരന്ത നേരത്ത് അദ്ദേഹം ആഹ്വാനം ചെയ്തു. മരിച്ചവരുടെ കുഴിമാടങ്ങള്‍ അധികാരത്തിലേക്കുള്ള വഴിയാക്കുമ്പോള്‍ മോദിയുടെ ശീലംവെച്ച് ഔചിത്യ പ്രശ്നങ്ങള്‍ ഉദിക്കുന്നില്ല. എന്നാല്‍ ആര്.എസ്.എസ് ശാഖയില്‍ പരിശീലനം കിട്ടാത്തതിനാലാകും, രാഹുല്‍ ഗാന്ധിക്കുള്ളിലെ മനുഷ്യന് എന്ന ഉണ്മ നഷ്ടപ്പെട്ടിട്ടില്ല. അത് കൊണ്ട് ‘ഈ ദുരന്തത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. മരിച്ചവരുടെ ഉറ്റവര്‍ക്ക് എന്റെ അനുശോചനം’ എന്ന രണ്ട് വാചകത്തിലെ ട്വീറ്റില്‍ രാഹുല്‍ കൈകൂപ്പി. പക്ഷേ മമതക്ക് ചോദിക്കാം; ഈ ദുരന്തം ഗോഡ് വഴി സംഭവിച്ചതാണോ? അതോ, ഫ്രോഡുകള്‍ സൃഷ്ടിച്ചതാണോ? അന്ന് ബംഗാള്‍ ദുരന്തം നടക്കുമ്പോള്‍ തിരഞ്ഞെടുപ്പായിരുന്നു. ഇപ്പോള്‍ ഗുജറാത്തും തിരഞ്ഞെടുപ്പിന് ഒരുങ്ങിയ സമയമാണ്. എല്ലാം ഒത്തുവന്ന സ്ഥിതിക്ക്, അന്ന് മോദി ചോദിച്ച അതേ ചോദ്യം തൃണമൂലുകാര്‍ ഉച്ചത്തില്‍ ചോദിക്കട്ടെ. ഭരണകൂടത്തെ പ്രതിയാക്കണം
‘ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കേണ്ടത് ഭരണകൂടമാണ്. അത് ചെയ്യാതിരിക്കുന്നത് ഭരണഘടനാപരമായ വീഴ്ചയാണ്. മോര്‍ബി സംഭവത്തില്‍ സംസ്ഥാന ഭരണകൂടത്തെ നിയമ നടപടിക്ക് വിധേയമാക്കണം’. സുപ്രീംകോടതി ബാര്‍ അസോസിയേഷന് മുന്‍ അധ്യക്ഷന്‍ ദൃഷ്യന്ത് ദവേയുടെ വാക്കുകളാണിത്. രാഹുല്‍ഗാന്ധിയെ ട്രോളാന്‍ വ്യഗ്രത കാട്ടുന്ന മീഡിയയെ വിടാം. മറ്റു മാധ്യമങ്ങള്‍ പോലും ഗുജറാത്ത് ഭരണവര്‍ഗത്തെ തുറന്ന്കാട്ടാന്‍ ധൈര്യപ്പെടുന്നില്ല. ‘നേര് പറയലാണ് എല്ലായ്പ്പോഴുമുള്ള വിപ്ലവ പ്രവര്‍ത്തനം’ എന്ന ഗ്രാംഷിയുടെ ചിന്ത ഫാഷിസ്റ്റ് ഭരണകൂടങ്ങള്‍ക്കെതിരെ ജനകീയ പോരാട്ടം ഉയര്‍ത്തുന്നവര്‍ക്കുള്ള ആദ്യ പാഠമാണ്. പെരുംനുണകളാല്‍ ആവര്‍ത്തിച്ചുറപ്പിച്ച ഗുജറാത്ത് മോഡല്‍ എന്ന മിഥ്യയുടെ തീരത്തേക്കുള്ള പാലം കൂടിയാണ് മോര്‍ബിയില്‍ പകല്‍വെളിച്ചത്തില്‍ പൊളിഞ്ഞ് വീണത് എന്ന നേര് ഉറക്കെയുറക്കെ പറയേണ്ട നേരമാണിത്.
ഇരകള്‍ രക്ഷകരാകുമ്പോള്‍
ഏറ്റവും സന്തോഷകരവും മനോഹരവുമായ ദൃശ്യം ദുരന്ത സ്ഥലത്ത് കണ്ടു. അപകടസമയത്ത് മുസ്ലിം യുവാക്കള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന രംഗമാണത്. ആരെയാണോ അരികുവത്കരിച്ച് അകറ്റിനിര്‍ത്തുന്നത്, വെറുക്കണമെന്ന് ബി. ജെ.പി ആവശ്യപ്പെടുന്നത്, അവര്‍ അവരോട് ചെയ്ത അനീതികളൊന്നും വകവെക്കാതെ ദുരന്ത മുഖത്ത് അവര്‍ മനുഷ്യത്വം കാട്ടി. രക്ഷകരായി അവതരിച്ച ആ മുസ്ലിം ചെറുപ്പത്തെ ഹൃദയം തൊട്ട് നമുക്കഭിവാദ്യം ചെയ്യാം.
ആത്മഗതം: സബര്‍മതി എതിര് ദിശയില്‍ ഒഴുകാന്‍ തുടങ്ങിയിട്ട് ദശകങ്ങള്‍ പലതായി. ഗാന്ധിയുടെ ഹൃദയദേശത്ത്നിന്ന് ഇനിയെന്നാണ് ശുഭ വാര്‍ത്തകള്‍ കേട്ട് തുടങ്ങുക.

ആതുര ശുശ്രൂഷാ രംഗത്തെ മലബാറിന്റെ അത്താണിയായ കോഴിക്കോട് മെഡിക്കല്‍ കോളജിലുണ്ടായ പൊട്ടിത്തെറിയും പുകയുമെല്ലാം നാടിനെ ആശങ്കയുടെ മുള്‍മുനയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. അടിക്കടിയുണ്ടാകുന്ന ചികിത്സാ പിഴവും മരുന്നുകളുടെയും അനുബന്ധ വസ്തുക്കളുടെയും ലഭ്യതക്കുറവും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവുമൊക്കെയായി നിരന്തര പരാതികള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇന്നലെയും കഴിഞ്ഞ ദിവസവുമുണ്ടായ അസാധാരണ സംഭവങ്ങള്‍ക്ക് മെഡിക്കല്‍ കോളജ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിലെ സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യരുടെ അവസാന ആശ്രയവും, ദിനംപ്രതി പതിനായിരങ്ങള്‍ ചികിത്സക്കെത്തുന്ന ഇടവുമായ ഈ ആതുരാലയത്തിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളാണ് ഇതുവഴി ചോദ്യചിഹ്നമായി മാറിയിരിക്കുന്നത്.
ആദ്യ ദിവസത്തിലുണ്ടായ പൊട്ടിത്തെറി സംബന്ധിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ പരിശോധനയ്ക്കിടെയാണ് ഇന്നലെ വീണ്ടും പുക ഉയര്‍ന്നത്. കാഷ്വാലിറ്റിയിലെ യു.പി.എസ് പൊട്ടിത്തെറിച്ചാണ് ആദ്യ തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. രാത്രി എട്ടുമണിയോടെ കാഷ്വാലിറ്റിയില്‍ പെട്ടെന്ന് കനത്ത പുക പടര്‍ന്ന തോടെ അഗ്നിബാധ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പല രോഗികള്‍ക്കും അസ്വാസ്ഥ്യം അനുഭവപ്പെടുകയും പൊലീസും ഡോക്ടര്‍മാരും സന്നദ്ധപ്രവര്‍ത്തകരും രോഗികളുടെ കൂട്ടിരിപ്പുകാരും ചേര്‍ന്ന് കാഷ്വാലിറ്റിയിലെ രോഗികളെ പുറത്തെത്തിക്കുകയുമായിരുന്നു.
ഈ സംഭവത്തില്‍ തന്നെ രോഗികളെ മാറ്റുന്നതുള്‍പ്പെടെ അധികൃതരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ച്ചയുണ്ടാതായി ആരോപണമുയര്‍ന്നിരുന്നു. തീ അണക്കുന്നതില്‍പോലും കാലതാമസം നേരിട്ടുവെന്ന് മാത്രമല്ല, വെള്ളിമാട്കുന്ന്, ബീച്ച് തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്ന് ഏറെ പരിശ്രമിച്ചായിരുന്നു ഫയര്‍ഫോഴ്സ് ടീം പോലും എത്തിച്ചേര്‍ന്നത്. ഒരു അത്യാഹിതമുണ്ടാകുമ്പോള്‍ എന്ത് ചെയ്യണമെന്ന് സര്‍ക്കാറിനോ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കോ ഒരു ധാരണയുമില്ലെന്നതിന്റെ നിദര്‍ശനമായിരുന്നു ഈ പൊട്ടിത്തെറി. ഇത്ര വലിയ ഒരു ആശുപത്രി കോമ്പൗണ്ടില്‍ ഒരു ഫയര്‍ യൂണിറ്റ് പോലുമില്ലെന്നത് എത്രമാത്രം ഗൗരവതരമാണെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെടാന്‍ ഇനി എന്തൊക്കെ സംഭവിക്കണമെന്നാണ് ജനങ്ങളുയര്‍ത്തുന്ന ചോദ്യം.
അധികൃതരുടെ നിസംഗതയുടെ ഏറ്റവും മികച്ച ഉദാഹരണം ഫയര്‍ഫോഴ്സ് യൂണിറ്റിന്റെ അഭാവം തന്നെയാണ്. ഫയര്‍ യൂണിറ്റിനായി പ്ലാന്‍ ഉള്‍പ്പെടെ തയ്യാറായിട്ടും അതിനായി 20 സെന്റ് ഭൂമി കൊടുക്കാന്‍ ഏക്കര്‍ കണക്കിന് ഭൂമി കാടുപിടിച്ചുകിടക്കുന്ന ഒരു സ്ഥാപനത്തിന് ഇതുവരെ സാധിച്ചിട്ടില്ലെന്നത് എന്തിന്റെ പേരിലാണ് ന്യായീകരിക്കാനാവുക. വെന്റിലേറ്ററില്‍ കഴിയുന്ന രോഗികളെ കൈകാര്യം ചെയ്യുന്നതിന് പ്രോട്ടോക്കോളുകളൊന്നും പ്രസ്തുത സംഭവത്തില്‍ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അഞ്ചുജീവനുകള്‍ പൊലിഞ്ഞതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒറ്റയടിക്ക് കൈകഴുകാനുള്ള വ്യഗ്രതയായിരുന്നു ഉത്തരവാദപ്പെട്ടവരില്‍ നിന്ന് കാണാനായത്. സാധാരണക്കാരില്‍ സാധാരണക്കാരായവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്ക് എത്താറുള്ളത്. അങ്ങനെയുള്ള പാവങ്ങളെയാണ് ഒരു ദയാദാക്ഷിണ്യവുമില്ലാതെ സ്വകാര്യ ആശുപത്രികളിലേക്ക് ഈ സംഭവത്തോടെ തള്ളിവിട്ടത്.
ഈയൊരു പശ്ചാത്തലത്തിലാണ് ഇതേ കെട്ടിടത്തിന്റെ ആറാം നിലയില്‍ ഇന്നലെ വീണ്ടും തീപ്പിടുത്തമുണ്ടായിരിക്കുന്നത്. സൂപ്പര്‍ സ്പെഷ്യാലിറ്റി ഓപറേഷന് തിയേറ്ററുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. നേരത്തെയുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിടം മുഴുവന്‍ പരിശോധന നടത്തിയിരുന്നുവെന്നും ഈ ഘട്ടത്തിലുണ്ടായ ഷോര്‍ട് സര്‍ക്യൂട്ടായിരിക്കാം അപകട കാരണമെന്നുമാണ് പ്രാഥമിക നിഗമനം. ഇന്ന് മുതല്‍ കെട്ടിടത്തില്‍ വീണ്ടും ഓപ്പറേഷന് തിയറ്റര്‍ അടക്കം പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുകയുമായിരുന്നു.
എന്നാല്‍ വലിയൊരു അപകടത്തിനു പിന്നാലെ ഒരു വിധത്തിലുള്ള ജാഗ്രതയുമില്ലാതെയാണ് ഇവിടേക്ക് രോഗികളെ മാറ്റാനും ഓപറേഷന് തിയേറ്ററുള്‍പ്പെടെ സജ്ജീകരിക്കാനും അധികൃതര്‍ തയാറായതെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. പതിവു പോലെ മുഖ്യമന്ത്രിയുടെ നടുക്കവും ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനവും പത്രസമ്മേളനവും അന്വേഷണ പ്രഖ്യാപനവുമുള്‍പ്പെടെയുള്ള കലാപരിപാടികളെല്ലാം അരങ്ങേറിയിട്ടുണ്ടെങ്കിലും ഇതെല്ലാം എത്രമാത്രം പ്രഹസനമാണെന്നതാണ് അടിക്കടിയുണ്ടാകുന്ന ഈ ദുരന്തങ്ങള്‍ തെളിയിക്കുന്നത്. ആരോഗ്യ രംഗത്തെക്കുറിച്ചുള്ള ഒന്നും രണ്ടും പിണറായി സര്‍ക്കാറിന്റെ അവകാശവാദങ്ങളിലെ കാപട്യത്തിനുള്ള ഒന്നാമത്തെ ഉദാഹരണമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്. ദിവസങ്ങളുടെ ഇടവേളകളിലുണ്ടായ ഈ മുന്നറിയിപ്പുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മെഡിക്കല്‍ കോളജില്‍ ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും ഒരു ക്കാനെങ്കിലും സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകേണ്ടതുണ്ട്.

നിന്റെ കാലിലൊന്ന് നഷട്മാകുമ്പോള്‍ നീ ഒരു കാലില്‍ നില്‍ക്കണം, കാലുകള്‍ രണ്ടും നഷ്ടമാകുമ്പോള്‍ കൈകളാകണം കരുത്ത്, കൈകളും വിധി കൊണ്ടു പോകുമ്പോള്‍ നീ നിന്റെ ബുദ്ധിയുടെ കരുത്തില്‍ മുന്നേറണം’. വിധിയോട് പൊരുതി ഒരു നാടിന്റെ മാത്രമല്ല, ഒരു ജനതയുടെ തന്നെ വെളിച്ചമായി മാറിയ കെ.വി റാബിയയുടെ വാക്കുകളാണിത്. ആയുസ് മുഴുവന്‍ ചക്രക്കസേരയിലിരുന്ന്, ജീവിതം പോരാട്ടമാക്കിമാറ്റിയ കെ.വി റാബിയയെന്ന പത്മ പുരസ്കാര ജേതാവിന്റെ വിയോഗം ഒരു കാലഘട്ടത്തിന്റെ അന്ത്യംകൂടിയാണെന്ന് നിസംശയം പറയാന്‍ കഴിയും. തളര്‍ന്നുപോവാന്‍ കാരണങ്ങള്‍ അനവധിയുണ്ടായിട്ടും തനിക്ക് ചെയ്തുതീര്‍ക്കാനെന്തക്കെയുണ്ടെന്ന് മാത്രം ചിന്തിച്ച അവര്‍ പുതുതലമുറക്ക് സമ്മാനിക്കുന്നത് ഏറ്റവും വലിയ കൗതുകവും പ്രചോദനവുമാണ്. പത്മത്തിളക്കത്തില്‍, തന്റെ കലാലയമായ തിരൂരങ്ങാടി പി.എ സ്.എം.ഒ കോളജ് ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ തിങ്ങിക്കൂടിയ ആബാല വൃദ്ധത്തെനോക്കി അവര്‍ പറഞ്ഞു, ‘നിങ്ങള്‍ക്കുള്ളത് ഞങ്ങള്‍ക്കില്ല, എന്നാല്‍ ഞങ്ങള്‍ക്കുള്ളത് നിങ്ങള്‍ക്കുമില്ല’. അംഗീകാരങ്ങളുടെ അഹന്തയായിരുന്നില്ല, ആത്മവിശ്വാസത്തിന്റെ പിന്‍ബലമായിരുന്നു അവരെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. അവശതയും അനാഥത്വവും പേറുന്നവര്‍ക്ക് ആരോഗ്യമുള്ളവര്‍ പിന്തുണ നല്‍കണമെന്നും ശാരീരിക വൈകല്യങ്ങള്‍ മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കാരണമാവരുതെന്നും അവര്‍ അതിയായി ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയും ചെയ്തു.
തകര്‍ന്നുപോവാനും തളര്‍ന്നിരിക്കാനും കാരണങ്ങളെമ്പാടുമുണ്ടായിരുന്നു റാബിയക്ക്. ചെറുപ്പത്തിലേ പിടിപെട്ട പോളിയോ, പാതി തളര്‍ന്ന ശരീരം, കാന്‍സര്‍, വീല്‍ചെയര്‍ ജീവിതം അങ്ങനെ പരീക്ഷണങ്ങളുടെ പട്ടിക നീണ്ടു നിവര്‍ന്നു കിടക്കുന്നു. എന്നാല്‍ എല്ലാ പരിമിതികളെയും പ്രതിരോധിക്കാന്‍ അവര്‍ കൂടെ കൂട്ടിയത് ഒരിക്കലും നശിക്കാത്ത അക്ഷരങ്ങളെയായിരുന്നു. ആ കരുത്തില്‍ സ്വന്തം ഗ്രാമമായ വെള്ളിലക്കാടില്‍ നിന്നാരംഭിച്ച വൈജ്ഞാനിക, സാമൂഹിക വിപ്ലവം കേരളവും ഇന്ത്യയും കടന്ന് ലോകത്തോളം ഉയര്‍ന്നുപൊങ്ങുകയായിരുന്നു. പ്രയാസങ്ങളും പരിമിതികളും ഒന്നിന്റെയും ഒടുക്കമല്ലെന്നു മാത്രമല്ല, പലതിന്റെയും തുടക്കം കൂടിയാണെന്ന് അവര്‍ ജീവിതംകൊണ്ട് തെളിയിച്ചു. വേദനകളേയും കൂടെ കൂട്ടിയായിരുന്നു കുഞ്ഞുറാബിയയുടെ ഭൂമുഖത്തേക്കുള്ള കടന്നു വരവു തന്നെ. മുട്ടിലിഴയുമ്പോഴും പിച്ചവെക്കുമ്പോഴും വിടാതെ പിന്തുടര്‍ന്ന വേദനകള്‍ സ്കൂള്‍ പ്രായത്തിലും റാബിയയെ വിട്ടുപോകാന്‍ തയാറായില്ല. എന്നാല്‍ അതിന്റെ പേരില്‍ സങ്കടപ്പെട്ട് വീട്ടിലിരിക്കാന്‍ ആ മിടുക്കിക്കുട്ടി തയാറല്ലായിരുന്നു. വേദനകള്‍ കടിച്ചമര്‍ത്തി അക്ഷരങ്ങളെ കൂട്ടുപിടിച്ച് കൂട്ടുകാരികളെ താങ്ങാക്കി അവള് സ്കൂളിലേക്ക് നടന്നു നീങ്ങി. പത്താം ക്ലാസിലെത്തിയപ്പോഴേക്കും വിധി പോളിയോയുടെ രൂപത്തിലായിരുന്നു റാബിയയെ പരീക്ഷിച്ചത്. സ്വപ്നങ്ങള്‍ മടക്കിവെച്ച് കിടക്കപ്പായയില്‍ അഭയം തേടിപ്പോകേണ്ടിവരുന്ന അസന്നിഗ്ധ ഘട്ടത്തിലും ആ കൗമാരക്കാരി തോറ്റുകൊടുക്കാന്‍ തയാറായില്ല. കു ടുംബത്തിന്റെ കൂടി പൂര്‍ണ പിന്തുണയില്‍ വേദനകള്‍ കടിച്ചമര്‍ത്തി അവള് സ്കൂള്‍ കാലത്തെ മാത്രമല്ല, കോളജ് കാലത്തെയും അതിജയിച്ചു. പരന്ന വായനയുടെ പിന്‍ബലത്തില്‍ ലോകത്തെ അടുത്തറിയുകയും സ്വയം വേദനകള്‍ മാറ്റിവെച്ച്, സങ്കടപ്പെടുന്നവരുടെയും ഒറ്റപ്പെട്ടുപോയ വരുടെയും ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്തു. പിന്നീടങ്ങോട്ട് ഇക്കഴിഞ്ഞ ദിവസം വരയുള്ള ജീവിതമാകട്ടെ ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു.
സാക്ഷരതാ പ്രവര്‍ത്തനങ്ങളിലൂടെ സ്വയം അനുഭവിച്ചറിഞ്ഞ അക്ഷരങ്ങളുടെ വെളിച്ചം മറ്റുള്ളവരിലേക്കു കൂടി പകര്‍ന്നു നല്‍കിയായിരുന്നു തന്റെ ജീവിത ദൗത്യത്തിന്റെ തുടക്കം. സ്വന്തം വീടിനോട് ചേര്‍ത്ത് കെട്ടിയുണ്ടാക്കിയ വെള്ളിലക്കാട് ട്യൂഷന് സെന്റര്‍ പില്ക്കാലത്ത് അക്ഷര വിപ്ലവത്തിന്റെ മാത്രമല്ല, കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനത്തിന്റെ കൂടി അടയാളപ്പെടുത്തലായി മാറി. 1990 ല്‍ തുടക്കം കുറിച്ച സാക്ഷരതാ പ്രവര്‍ത്തനത്തില്‍ എട്ടു വയസ് മുതല്‍ 80 വയസുവരെയുള്ളവര്‍ പങ്കാളികളായി. അസാധ്യവും അല്‍ഭുതകരവുമായ ഈ ഉദ്യമം ഉദ്യോഗസ്ഥ വൃന്ദത്തെപ്പോലും ഞെട്ടിച്ചുകളഞ്ഞു. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ പ്രശസ്തിയുടെ കൊടുമുടി കയറിയ പ്രസ്ഥാനത്തിന് പിന്തുണയുമായി സംസ്ഥാന സര്‍ക്കാര്‍ തന്നെ രംഗത്തെത്തുകയുണ്ടായി. ജന്‍ ശിക്ഷണ്‍ സന്സ്ഥാന് എന്ന പദ്ധതിയുടെ ഭാഗമായി ട്യൂഷന് സെന്റര്‍, സ്ത്രീകളുടെ ഗ്രന്ഥശാല, സ്വയം തൊഴില്‍ സംരഭങ്ങള്‍, ബോധവല്‍ക്കരണ ശാക്തീകരണ പരിപാടികള്‍ തുടങ്ങിയ പദ്ധതികള്‍ക്കും അവര്‍ തുടക്കം കുറിച്ചു.
അക്ഷര വെളിച്ചം മാത്രമല്ല, അക്ഷരാര്‍ത്ഥത്തില്‍ നാടിന്റെ വെളിച്ചവും വഴികാട്ടിയുമായി മാറാനും അവര്‍ക്ക് സാധിച്ചു. സൗകര്യപ്രദമായ റോഡ്, വൈദ്യുതി കണക്ഷന്, ടെലിഫോണ്‍ കണക്ഷന്, കുടിവെള്ളം എന്നിവയെല്ലാം റാബിയയിലൂടെയാണ് വെള്ളിലക്കാടിലും പരിസര പ്രദേശ ങ്ങളിലും എത്തിച്ചേര്‍ന്നത്. കടന്നുപോയ പരീക്ഷണങ്ങളെയെല്ലാം അതിജയിച്ച അവര്‍ തന്നെപ്പോലെയുള്ളവരെ കൈപ്പിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങളിലും മുഴുകുകയുണ്ടായി. ‘ചലനം’ എന്ന സന്നദ്ധ സംഘടനയുടെ രൂപീകരണത്തിലൂടെ ശാരീരിക വെല്ലുവളി നേരിടുന്നവര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നവരെയെല്ലാം ചേര്‍ത്തുനിര്‍ത്തി. സ്ത്രീധനം തുടങ്ങിയ സാമൂഹ്യ തിന്മകള്ക്കെതിരായ പോരാട്ടവും ഇതിലൂടെ അവര്‍ നിര്‍വഹിച്ചു. കഠിനാധ്വാനത്തിനുള്ള അംഗീകാരമായി നാഷണല്‍ യൂത്ത് അവാര്‍ഡ്, സംസ്ഥാന സാക്ഷരതാ മിഷന് അവാര്‍ഡ്, യു.എന്‍ നാഷണല്‍ അവാര്‍ഡ്, ഏറ്റവും ഒടുവില്‍ രാജ്യത്തിന്റെ പരമോന്നത പുരസ്കാരമായ പത്മശ്രീ എന്നിവയെല്ലാം അവരെ തേടിയെത്തി. പ്രതിസന്ധികളെ പ്രസന്നതയോടെ നേരിട്ട ഈ ധീരവനിത തന്റെ കാലക്കാര്‍ക്കു മാത്രമല്ല, വരാനിരിക്കുന്ന തലമുറകള്‍ക്കും വലിയ പ്രചോദനം ബാക്കിവെച്ചാണ് ചരിത്രത്തിന്റെ ഭാഗമായിത്തീരുന്നത്.

സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ലോകത്തിനു സമര്‍പ്പിക്കുന്നതിനായി പ്രതീക്ഷയോടെ കാത്തിരിക്കുമ്പോള്‍ പിണറായി സര്‍ക്കാറിന്റെ നെറികെട്ട രാഷ്ട്രീയക്കളികള്‍ അതിനുമേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടിരിക്കുന്നത് കേരളത്തിനാകെ അപമാനം വരുത്തിവെച്ചിരിക്കുകയാണ്. സങ്കുചിത രാഷ്ട്രീയ താല്പര്യത്തിന്റെ പേരില്‍ സി.പി.എമ്മും ഇടതുപക്ഷവും വിഴിഞ്ഞം പദ്ധതിയോട് കാണിച്ചിട്ടുള്ള എതിര്‍പ്പ് ചരിത്രത്തിന്റെ ഭാഗമാണ്. അവയെല്ലാം തൃണവല്‍ക്കരിച്ച്കൊണ്ട് പദ്ധതിക്ക് അടിത്തറപാകിയത് 2011-16 കാലത്തെ യു.ഡി.എഫ് സര്‍ക്കാറിന്റെ വികസന കാഴ്ച്ചപ്പാടും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇഛാശക്തിയുമാണ് എന്നത് പകല്‍ വെളിച്ചം പോലെയുള്ള യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ 2016 ല്‍ അധികാരത്തിലേറിയ ഒന്നാം പിണറായി സര്‍ക്കാര്‍ ഈ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനും യു.ഡി.എഫിന്റെ പരിശ്രമങ്ങളെ ഇല്ലാതാക്കാനും നടത്തിക്കൊണ്ടിരിക്കുന്ന ഹീനശ്രമങ്ങള്‍ കണ്ടാമൃഗത്തെ പോലും നാണിക്കുന്ന തൊലിക്കട്ടിയോടെയാണ്. ഒരു ജനാധിപത്യ സംവിധാനത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ തുടര്‍ പ്രകിയയാണെന്ന പ്രാഥമിക ധാരണ പോലുമില്ലാതെയുള്ള ഈ ചെയ്തികള്‍ നാണക്കേടിന്റെ അങ്ങേയറ്റത്തെത്തി നില്ക്കുന്നു.
വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുള്ള ആലോചനകള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആ ചരിത്രത്തിന് കേരളത്തേക്കാളും പഴക്കമുണ്ട്. 1940 ല്‍ വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകളെ കുറിച്ച് പരിശോധിക്കുകയും തുടര്‍ന്ന് സര്‍വെ നടത്താന്‍ തീരുമാനം എടുക്കുകയും ചെയ്തത് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുന്നാള്‍ ബാലരാമവര്‍മയാണ്. തിരുവിതാംകൂറിന്റെ പല വികസന പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ച ദിവാന് സര് സി.പി. രാമസ്വാമി അയ്യര്‍ തന്നെയാണ് ഇതിനുവേണ്ടി ഇംഗ്ലണ്ടിലെ ഒരു തുറമുഖ കമ്പനിയുമായി ചര്‍ച്ചകള്‍ തുടങ്ങിയത്. പലകാരണങ്ങള്‍ ആ ചര്‍ച്ചകള്‍ നിലച്ചുപോയെങ്കിലും 1991 ല്‍ കെ. കരുണാകരന് സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതി പൊടിതട്ടിയെടുക്കുകയായിരുന്നു. അന്ന് തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവനാണ് തുറമുഖ നിര്‍മാണത്തെക്കുറിച്ച് പഠിക്കാന്‍ കുമാര്‍ ഗ്രൂപ്പുമായി ചര്‍ച്ചകള്‍ നടത്തിയത്. 2001 ല്‍ എ.കെ. ആന്റണി മന്ത്രിസഭയിലും തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവന് വീണ്ടും തുറമുഖ നിര്‍മാണത്തിന് ആഗോള ടെന്‍ഡര്‍ വിളിച്ചു. 2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് അസ്ഥിവാരമിട്ടത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തുറമുഖ വ കുപ്പ് മന്ത്രി കെ. ബാബു എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുകയും പദ്ധതിയുമായി മുന്നോട്ടു പോകാന്‍
തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പദ്ധതിക്കെതിരെ പ്രതിഷേധം ആളിക്കത്തിക്കുന്ന തിരക്കിലായിരുന്നു. സംസ്ഥാനത്തിന്റെ താല്പര്യങ്ങള്ക്ക് പുല്ലുവില കല്‍പ്പിച്ച്, പാവപ്പെട്ട മത്സ്യത്തൊഴിലാളികളെയുള്‍പ്പെടെ ഇളക്കി വിടാനുള്ള ആസൂത്രിത നീക്കങ്ങളാണ് സംഘടനാപരമായി തന്നെ സി.പി.എം നടത്തിയിട്ടുള്ളത്. അന്നത്തെ പാര്‍ട്ടി സെക്രട്ടറിയുടെയും പ്രതിപക്ഷ നേതാവിന്റെയുമെല്ലാം പ്രതികരണങ്ങള്‍ ഇതിന് സാക്ഷിയാണ്. അദാനി ഗ്രൂപ്പിന് അവിഹിതമായ ഔദാര്യം നല്കിയിരിക്കുന്നു എന്നായിരുന്നു അവരുടെ ആരോപണം.
പദ്ധതിക്കായി അഹോരാത്രം പരിശ്രമിച്ച ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളെ പോലും മായ്ച്ചുകളയുന്ന പിണറായി സര്‍ക്കാര്‍ ട്രയല്‍ റണ്ണിന്റെ സമയത്ത് അദ്ദേഹത്തിന്റെ സംഭാവനകളെ വിസ്മരിക്കുകയും പ്രതിപക്ഷ നേതാവിന് സംസാരിക്കാനുള്ള അവസരം പോലും നിഷേധിക്കുകയുമായിരുന്നു. ഇപ്പോള്‍ ഉദ്ഘാടനച്ചടങ്ങിലും അതേ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പ്രതിപക്ഷ നേതാവിനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കം തിരിച്ചിയായപ്പോള് തൊടിന്യായങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. തുറമുഖ മന്ത്രിയുടെ വിശദീകരണങ്ങളാകട്ടെ വെളുക്കാന്‍ തേച്ചത് പാണ്ടായ മട്ടിലുമാണ്. ഏതായാലും സി.പി.എമ്മിന്റെ ഈ നിഴല്‍ യുദ്ധങ്ങള്‍ തന്നെയാണ് കേരളത്തിന്റെ സ്വപ്ന പദ്ധതിയില്‍ യു.ഡി.എഫിനുള്ള പങ്കിന്റെ ഏറ്റവും വലിയ തെളിവ്.
-
india3 days ago
വ്യാജ നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ സ്വീകരിക്കരുത്; മുന്നറിയിപ്പ് നല്കി പ്രതിരോധ വകുപ്പ്
-
india2 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
kerala3 days ago
നിപ; യുവതി ഗുരുതരാവസ്ഥയില്‍ തുടരുന്നു; രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്
-
kerala3 days ago
പിണറായിക്കാലം, കലിക്കാലം; മുസ്ലിം യൂത്ത് ലീഗ് സമരക്കാലം മെയ് 19ന്
-
india1 day ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
kerala2 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
Cricket3 days ago
മെയ് 17 മുതല്‍ ഐപിഎല്‍ പുനരാരംഭിക്കും: ഫൈനല്‍ ജൂണ്‍ 3ന്
-
india3 days ago
ഹൈദരാബാദിലെ കറാച്ചി ബേക്കറി ആക്രമിച്ച് ബിജെപി പ്രവർത്തകർ