Article
രാജ്യത്തെ തീറെഴുതി കൊടുക്കുകയാണ്
അദാനി ഗ്രൂപ്പും മോദിയും തമ്മിലുള്ള ബന്ധമെന്തെന്നു വ്യക്തമാക്കണം, അദാനി നേരിടുന്ന തകര്‍ച്ചയെക്കുറിച്ച് പാര്‍ലമെന്ററി സമിതി അന്വേഷണം നടത്തണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു സംസാരിച്ച രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങള്‍ക്കൊന്നും പ്രധാനമന്ത്രി മറുപടി പറഞ്ഞില്ല

ഡോ. പുത്തൂര്‍ റഹ്മാന്
റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, അദ്ദേഹം ലക്ഷ്യമിടുന്ന ഭാവി ഇന്ത്യയെപ്പറ്റി പറഞ്ഞത് രാജ്യം നിക്ഷേപകര്‍ക്കു പ്രിയപ്പെട്ട കമ്പോളമായി മാറുന്നതിനെക്കുറിച്ചാണ്. രാഷ്ട്രശില്പികള് സ്വപ്നം കാണുകയും അതിനായി അവരെഴുതിയുണ്ടാക്കിയ ഭരണഘടനയിലെ മൂല്യങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന പുതിയൊരു ഇന്ത്യയാണ് വിഭാവനം ചെയ്യപ്പെടുന്നത്. സ്വാശ്രയത്തമല്ല, കോര്‍പറേറ്റുകള്‍ക്കുള്ള വിധേയത്തമാണ് ആ ഇന്ത്യയുടെ നടപ്പുരീതി.
നരേന്ദ്രമോദിയുടെ അഭിലാഷങ്ങള്‍ സാധിച്ചുകൊടുക്കുന്ന വന്‍ കുത്തകകളുടെ ഇന്ത്യ രൂപപ്പെട്ടുകഴിഞ്ഞു. സ്വന്തം താല്പര്യങ്ങളുടെ സംരക്ഷണത്തിനായി മോദി തിരഞ്ഞെടുത്ത ഏതാനും ഗ്രൂപ്പുകള്‍ക്ക് രാജ്യത്തെ തീറെഴുതിക്കൊടുക്കുന്നതിന്റെയും അതിന്റെ സ്വാഭാവിക പരിണതികളുടെയും ദുരന്തങ്ങള്‍കൂടി സംജാതമായിക്കഴിഞ്ഞു, ഇന്ത്യ ഒരു മോദി എന്റര്‍പ്രൈസായി മാറുന്നതിന്റെ ദൃഷ്ടാന്തങ്ങളാണിവയെല്ലാം.
അദാനി ഗ്രൂപ്പും മോദിയും തമ്മിലുള്ള ബന്ധമെന്തെന്നു വ്യക്തമാക്കണം, അദാനി നേരിടുന്ന തകര്‍ച്ചയെക്കുറിച്ച് പാര്‍ലമെന്ററി സമിതി അന്വേഷണം നടത്തണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു സംസാരിച്ച രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങള്‍ക്കൊന്നും പ്രധാനമന്ത്രി മറുപടി പറഞ്ഞില്ല. പകരം നെഹ്റുവിനെയും കുടുംബത്തെയും കുറിച്ചു പറഞ്ഞും ഇന്ത്യയിലെ ജനകോടികള്‍ തനിക്കു സംരക്ഷണ കവചമൊരുക്കുമെന്നു വീരസ്യം പറഞ്ഞും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ഒരധിക പ്രസംഗം മാത്രം കാഴ്ചവച്ചു. അക്കൂട്ടത്തില്‍ പ്രതിപക്ഷത്തെ താന്‍ ഒറ്റക്കു നേരിടുമെന്നൊരു പ്രഖ്യാപനവും നടത്തി.
നേരത്തെ പ്രതിപക്ഷത്തെ ഇല്ലാതാക്കുമെന്നും കോണ്‍ഗ്രസ്സിനെ ഇല്ലാതാക്കുമെന്നും പറഞ്ഞ മോദി ഇപ്പോള്‍ പ്രതിപക്ഷത്തെ നേരിടാന്‍ താനൊറ്റക്കു മതിയെന്നു പറയുന്നു, അഥവാ ബി.ജെ.പി എന്ന സ്വന്തം പാര്‍ട്ടിയുടെ പോലും ആവശ്യമില്ല തനിക്കെന്നു പ്രഖ്യാപിക്കുന്നു. രാജ്യത്ത് ലക്ഷണമൊത്ത സ്വേച്ഛാധിപത്യം ആഗതമായിരിക്കുന്നു എന്നു തിരിച്ചറിയേണ്ട സന്ദര്‍ഭമാണിത്.
വാചാടോപം കൊണ്ട് പ്രതിച്ഛായ സംരക്ഷിക്കുകയും ജനാധിപത്യ മദ്യാദകള്‍ ലവലേശം പുലര്‍ത്താതെ, വാ തുറക്കേണ്ട സന്ദര്‍ഭങ്ങളില്‍ മൗനം പാലിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി, ഏകാധിപത്യം ഒരു ഭരണരീതിയാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. അദാനിക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍, അദാനിയുമായിതന്നെ ദീര്‍ഘകാല ബന്ധമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അത് നാണക്കേടും അദാനിയുടെ കമ്പനികളില്‍ നിക്ഷേപിച്ചിട്ടുള്ള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും അപകടസാധ്യതയുമാണ്. പ്രശ്നങ്ങളുടെ കിടപ്പ് ഇങ്ങനെയായിട്ടും ഇതുവരേ കൃത്യമായ ഒരു പ്രതികരണവും പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല.
2002ലെ ഗുജറാത്ത് വംശഹത്യ അന്നത്തെ മുഖ്യമന്ത്രിയായ മോദിയുടെ പ്രതിച്ഛായക്കു കോട്ടമുണ്ടാക്കുക മാത്രമല്ല, ഗുജറാത്തിലെ കലാപം കാരണമുണ്ടായ തീരാകളങ്കത്തെക്കുറിച്ച് അന്നത്തെ പ്രധാനമന്ത്രി വാജ്പെയ് അടക്കമുള്ള ബി.ജെ.പി നേതൃത്വമടക്കം രോഷാകുലരുമായി. ഇന്ത്യയിലെ പരമ്പരാഗത ബിസിനസ് ഗ്രൂപ്പുകളായ ബജാജിന്റെയും ഗോദ്റെജിന്റെയും ഉള്‍പ്പടെയുള്ള വ്യാപാര പ്രമുഖര്‍, 2003ല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ട്രേഡ് അസോസിയേഷന്റെ യോഗത്തില്‍ മോദിയെ ക്രമസമാധാന പാലനത്തിന്റെ കാര്യത്തില്‍ കുറ്റപ്പെടുത്തി.
ഗുജറാത്തികളായ വ്യവസായികളുടെ കൂട്ടായ്മയാണ് അന്ന് മോദിയുടെ സഹായത്തിനെത്തിയത്. അദാനിയായിരുന്നു അന്നു മുന്നിലുണ്ടായിരുന്നത്. ഗുജറാത്തിലെ മോദി സര്‍ക്കാരുമായി ചേര്‍ന്ന് ‘വൈബ്രന്റ് ഗുജറാത്ത്’ എന്ന പേരില്‍ നിക്ഷേപക സമ്മേളനം നടത്താന്‍ സഹായിച്ചുകൊണ്ടായിരുന്നു ഇതിന്റെയെല്ലാം തുടക്കം. അദാനിയും മോദിയും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ ആര്‍ക്കും അറിയാത്ത കാര്യമല്ല. ഗുജറാത്തില്‍നിന്നും ഇന്ത്യന്‍ പ്രധാനമന്ത്രിയാവാനുള്ള യാത്രയില്‍ മോദി സഞ്ചരിച്ച സ്വകാര്യ വിമാനം അദാനിയുടേതായിരുന്നു. ഇരുവരുടെയും സൗഹൃദം രണ്ടായിരാമാണ്ടു മുതല്‍ സജീവമാണ്. 2001ല്‍ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായതോടെ അദാനി അത്യപൂര്‍വമായ വളര്‍ച്ച കൈവരിക്കുന്നതാണ് വ്യാപാരലോകം കണ്ടത്.
2014ല്‍ നരേന്ദ്രമേദി ഡല്‍ഹിയിലേക്ക് വന്നതോടെ അദാനിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ വളര്‍ച്ച, അംബാനി ഒഴിച്ചുള്ള മറ്റ് കോര്‍പറേറ്റുകള്‍ക്ക് സ്വപ്നത്തില്‍മാത്രം കാണാന്‍ കഴിയുന്നതായി. രാജ്യത്തും ലോകത്തുമുള്ള എത്രയേ കുത്തകകള്‍ പ്രതിസന്ധികള്‍ നേരിട്ടപ്പോള്‍ അതൊന്നും ബാധിക്കാത്ത രണ്ടേ രണ്ട് കമ്പനി മാത്രമാണുള്ളത്. കഴിഞ്ഞ ആറേഴു വര്‍ഷങ്ങള്‍കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന കമ്പനികളിലൊന്നായി അദാനി മാറിയതെങ്ങനെ എന്നറിയാന്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം അദാനി വാങ്ങിക്കൂട്ടിയ കമ്പനികളുടെ പട്ടിക കണ്ടാല്‍ മാത്രം മതി.
മുംബൈ എയര്‍പോര്‍ട്ട് ജി.വി.കെ ഗ്രൂപ്പില്‍നിന്ന് ഏറ്റെടുക്കാന്‍ അദാനിയെ സഹായിച്ചത് ജി.വി.കെ ഗ്രൂപ്പിന്റെ കാര്യാലയങ്ങളില്‍ ആദായനികുതി കേസുകളടക്കം എടുത്ത് റെയ്ഡുകള്‍ നടത്തി സമ്മര്‍ദ്ദം ചെലുത്തിയായിരുന്നു. ഗുജറാത്തിലെ മുന്ദ്ര തുറമുഖ വികസനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ 4200 കോടി മുടക്കി പണിത എല്‍. എന്‍.ജി ടെര്‍മിനല്‍ 750 കോടി രൂപക്ക് അദാനി വാങ്ങുന്നു. സ്വകാര്യതുറമുഖ മേഖല, കല്‍ക്കരി ഖനനം, ഇറക്കുമതി, ഊര്‍ജോത്പാദനം, നഗരങ്ങളിലെ ഗ്യാസ് വിതരണം, ഭക്ഷ്യ എണ്ണ ഇറക്കുമതി, വിതരണം തുടങ്ങിയ നിരവധി മേഖലകളില്‍ ഏറ്റവും വലിയ കമ്പനിയായി അദാനി മാറി.
റയില്‍വേ, വിമാനത്താവളം, അര്‍ബന്‍ വാട്ടര്‍ മാനേജ്മെന്റ്, ഊര്‍ജവിതരണം, ഡാറ്റ സെന്റര്‍, ഡിഫന്‍സ് തുടങ്ങി പുതിയ പല മേഖലകളിലും അദാനി ചുവടുറപ്പിച്ചു. എന്നാല്‍ രാജ്യത്തെ മറ്റൊരു കോര്‍പറേറ്റായ മുകേഷ് അംബാനി വ്യാപരിക്കുന്ന രംഗങ്ങളില്‍ അദാനി കൈവെക്കുന്നേയില്ല. രണ്ടു ഗുജറാത്തി പ്രഭുക്കളും പരസ്പര ധാരണയോടെയാണ് തങ്ങളുടെ സാമ്ര്യാജ്യം വികസിപ്പിക്കുന്നതെന്നു ചുരുക്കം. അംബാനി എണ്ണ ശുദ്ധീകരണം, വിതരണം, പ്രകൃതിവാതക പര്യവേക്ഷണം, ടെലി കമ്യൂണിക്കേഷന്‍, ചെറുകിട, ഓണ്‍ലൈന്‍ വ്യാപാരം, പ്രതിരോധം, മീഡിയ എന്റര്‍ടൈന്‍മെന്റ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, ലോജിസ്റ്റിക് തുടങ്ങിയ നിരവധി മേഖലകളില്‍ വന്‍ കുത്തകയായി മാറുമ്പോള്‍ അദാനി ആ മേഖലയില്‍ കാലൂന്നുന്നേയില്ല, അഥവാ വ്യാപാരത്തിനുപുറത്തുള്ള ഏതോ ശക്തിയുടെ ആജ്ഞാനുവര്‍ത്തികള്‍ കൂടിയാണ് ഈ രണ്ടു ഗുജറാത്തി കുത്തകകളുമെന്ന് വാണിജ്യ രംഗത്തെ നിരീക്ഷകര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ ഇന്ത്യക്കെതിരായ ആക്രമണമെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ വിശേഷിപ്പിക്കുന്നത്. നരേന്ദ്രമോദി പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ നേരിടുന്ന അതേ രീതിയാണത്. ആരോപണങ്ങളെ ദേശീയതയില്‍ പൊതിഞ്ഞ പ്രതികരണങ്ങള്‍ കൊണ്ട് പ്രതിരോധിക്കുക. സാധാരണ കമ്പനികള്‍ അവരുടെ പത്രസമ്മേളനങ്ങളില്‍ കമ്പനി ലോഗോയും പേരും പശ്ചാത്തലത്തില്‍ അടയാളപ്പെടുത്തുമ്പോള്‍ അദാനി ഇന്ത്യന്‍ പതാകയാണ് പശ്ചാത്തലത്തില്‍ കാണിച്ചിരുന്നത്. ഇന്ത്യ സമം അദാനി എന്നു വരുത്താനുള്ള ശ്രമം മാത്രമല്ല, അത്തരമൊരു മനസ്ഥിതികൂടി ഈ കുത്തകകള്‍ക്ക് വന്നുതുടങ്ങി എന്നതാണതിന്റെ അര്‍ത്ഥം.
ഇന്ത്യയുടെ അഭിമാനം ഒരു വ്യവസായിയുടെ സമ്പത്തല്ല, ഇന്ത്യയുടെ അഭിമാനം അതിന്റെ സ്ഥാപനപരമായ ഘടനകളുടെ ദൃഢതയിലാണ്, രാജ്യത്തെ ദശലക്ഷക്കണക്കിന് റീട്ടെയില്‍ നിക്ഷേപകരെ ബാധിച്ചേക്കാവുന്ന വലിയ പ്രശ്നങ്ങളുടെ ലക്ഷണങ്ങളാണ് കണ്ടു തുടങ്ങുന്നത് എന്നിങ്ങനെയുള്ള തൃണമൂല്‍ എം.പി മഹുവ മൊയ്ത്രയുടെ വാക്കുകള്‍ അതുകൊണ്ടുതന്നെ സുപ്രധാനമാണ്. ഏതാനും കുത്തകകള്‍ ഭരണകൂടവുമായി ചേര്‍ന്ന് അവിശുദ്ധമായ കൂട്ടുകെട്ട് സൃഷ്ടിക്കുന്നതോടെ ഏകാധിപത്യ, സമഗ്രാധിപത്യ പ്രവണതകള്‍ തലപൊക്കുന്നു.
രാഷ്ട്രീയ ഏകാധിപതിയുടെ ഭാഷയില്‍ പ്രധാനമന്ത്രി പെരുമാറുന്ന രാജ്യമായും, സാമ്പത്തിക ഏകാധിപത്യം ഏതാനും കമ്പനികള്‍ക്കു പതിച്ചുകിട്ടുന്ന ശക്തിയായും ഇന്ത്യ മാറുമ്പോള്‍ അത് പുതിയ വിഘടനവാദത്തിലേക്കും ശിഥിലീകരണത്തിലേക്കും നാശത്തിലേക്കുമാണ് രാജ്യത്തെ നയിക്കുക. രാഷ്ട്രീയത്തിലും സമ്പത്തിലും തങ്ങളുടെമാത്രം നിലനില്‍പ്പും വളര്‍ച്ചയും ലക്ഷ്യമിടുന്ന അച്ചുതണ്ടുശക്തികള്‍ വര്‍ഗീയതയും കപടദേശീയതയും കൂടി പ്രയോഗിക്കുന്ന സ്ഥിതിവിശേഷം കൂടിയായാല്‍ ഈ ദുരന്തം പൂര്‍ണമായി. ഇന്ത്യ അപകടകരമായ അത്തരമൊരു ദശാസന്ധിയിലേക്ക് നീങ്ങുന്നതിന്റെ പ്രത്യക്ഷലക്ഷണങ്ങളാണ് നാം കാണുന്നതു മുഴുവന്‍.
അനുബന്ധം: കഴിഞ്ഞ ദിവസം പത്രവായനക്കിടയില്‍ ടൈംസ് ഓഫ് ഒമാനില്‍ ഒരു വാര്‍ത്ത കണ്ടു. സെന്റര്‍ ഫോര്‍ പോളിസി അനാലിസിസ് (സി.പി.എ) ലോകത്തിലെ നൂറ്റിപ്പത്ത് രാജ്യങ്ങളിലെ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന മതപരമായ ഉള്‍ക്കൊള്ളല്‍ വിഷയമാക്കി ഒരു റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നു. റിപ്പോര്‍ട്ടിലെ പട്ടിക പ്രകാരം, മതന്യൂനപക്ഷങ്ങളെ ഉള്‍ക്കൊള്ളുന്ന കാര്യത്തില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്.
ടൈംസ് ഓഫ് ഒമാന്‍ ഈ റിപ്പോര്‍ട്ടിനെപ്പറ്റിയുള്ള വാര്‍ത്ത നല്‍കിയിരിക്കുന്നത്, ദി ഓസ്ട്രേലിയ ടുഡേ എന്ന പത്രത്തെ ഉദ്ദരിച്ചാണ്. വാര്‍ത്തയില്‍ താല്പര്യം തോന്നി വായിച്ചു പോയപ്പോള്‍ സെന്റര്‍ ഫോര്‍ പോളിസി അനാലിസിസ് ബീഹാറിലെ പാറ്റ്ന ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ദുര്‍ഗ നന്ദ് ജാ എന്നു പേരുള്ള ‘മുന്‍ ജേണലിസ്റ്റും ഇപ്പോള്‍ പ്രഫഷണല്‍ എകോണമിസ്റ്റു’മായ ഒരാളുടെ ഒറ്റയാള്‍ പോരാട്ടമാണ് സി.പി.എയില്‍ നടക്കുന്നത്. അദ്ദേഹം പാറ്റ്നയിലിരുന്ന് സൂമിലും ഗൂഗിള്‍ മീറ്റിലും രാജ്യാന്തര കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിക്കുന്നു. പാറ്റ്നയില്‍ തന്നെയിരുന്നു ലോകരാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങളുടെ സാമൂഹിക സാഹചര്യങ്ങള്‍ പഠിക്കുന്നു. ശേഷം ലോക രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങളോടുള്ള അനുഭാവത്തില്‍ ഇന്ത്യയാണ് ഒന്നാമതെന്നു കണ്ടെത്തുന്നു, രാജ്യാന്തര റിപ്പോര്‍ട്ടുണ്ടാക്കുന്നു, ദക്ഷിണ കൊറിയ, ജപ്പാന്, പനാമ, യു.എസ് മാലിദ്വീപ്, അഫ്ഗാനിസ്ഥാന്, സൊമാലിയ എന്നീ രാജ്യങ്ങളെ പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്തേക്കു വെക്കുന്നു, യു. എ.ഇക്ക് അറുപത്തിനാലാം സ്ഥാനം കൊടുത്തേക്കാമെന്നു തീരുമാനിക്കുന്നു.
റിപ്പോര്‍ട്ട് ലോകമെങ്ങുമുള്ള മാധ്യമങ്ങള്‍ക്ക് അയക്കുന്നു. ഏതെങ്കിലും ഒരു മാധ്യമം റിപ്പോര്‍ട്ടിനെപ്പറ്റി വാര്‍ത്ത കൊടുത്താല്‍, ആ വാര്‍ത്തയെ ഉദ്ദരിച്ചായിരിക്കും പിന്നീടുള്ള വാര്‍ത്തയെഴുത്ത്. അങ്ങനെ ദുര്‍ഗ നന്ദ് ജാ ഇന്ത്യയെ ലോരാജ്യങ്ങളുടെ പട്ടികയില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ വളരെ കഷ്ടപ്പെടുകയാണ്. ഇത്രയും ദേശഭക്തിയുള്ള മാധ്യമപ്രവര്ത്തകന് ആര്‍ക്കുവേണ്ടിയാണ് ഇങ്ങനെ ഒറ്റത്തടിയായി കഷ്ടപ്പെടുന്നതെന്നറിയാന് അദ്ദേഹത്തിന്റെ ട്വിറ്റര്‍ പേജ് കണ്ടാല്‍ മതിയാവും. നാളെ ഇന്ത്യയിലെ മാധ്യമങ്ങളെ മൊത്തം നിയന്ത്രിക്കുന്ന ശക്തികേന്ദ്രമായി അദ്ദേഹം മാറിയേക്കാം, സത്യവും ധര്‍മവും നീതിയുമല്ല, മുഖസ്തുതിയും പരസ്പര സഹായവും പുകഴ്ത്തുപാട്ടുകളുമാണ് ഇപ്പോഴത്തെ ഇന്ത്യയിലെ യോഗ്യതകള്‍.

ഇക്കഴിഞ്ഞ ഞായറാഴ്ച്ച അഗ്നിപടര്‍ത്തിയ ഭീതിയിലായിരുന്നു. ഹൈദരാബാദിലെ ചാര്‍മിനാറിനടുത്തുള്ള ഗുല്‍സാര്‍ ഹൗസിലുണ്ടായ അഗ്നിയുടെ താണ്ഡവത്തില്‍ 17 ജീവനുകളാണ് പൊലിഞ്ഞു പോയതെങ്കില്‍ കോഴിക്കോട്ടുണ്ടായത് കോടികളുടെ നഷ്ടമാണ്. നഗര മധ്യത്തില്‍, ഏറ്റവും ജനത്തിരക്കേറിയ മൊഫ്യൂസല്‍ ബസ് സ്റ്റാന്റില്‍ ആറുമണിക്കൂറോളം അഗ്നി സംഹാരതാണ്ഡവമാടിയപ്പോള്‍ 30 കോടിയോളം രൂപയാണ് ചാമ്പലായിപ്പോയത്.
കോഴിക്കോട് ജില്ലയിലെയും സമീപ പ്രദേശങ്ങളിലേയും 25 ഫയര്‍ യൂണിറ്റുകളും കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ പാന്താര് ഫയര്‍ എഞ്ചി നും ഉള്‍പ്പെടെ മണിക്കൂറുകള്‍ കഠിനാധ്വാനം ചെയ്തതാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പുതിയ ബസ് ബസ്സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സിലെ കാലിക്കറ്റ് ടെക്സ്റ്റൈല്‍സ് എന്ന മൊത്ത വസ്ത്ര വ്യാപാര സ്ഥാപനം പൂര്‍ണമായി കത്തി നശിച്ചിട്ടുണ്ട്. തൊട്ടടുത്ത റീട്ടെയില്‍ വസ്ത്ര വ്യാപാര സ്ഥാ പനത്തിലേക്കും തീ പടര്‍ന്നു. സ്റ്റാന്റിന്റെ താഴെ നിലയിലെ പടിഞ്ഞാറ് ഭാഗത്തെ കടകളും വെള്ളം നനഞ്ഞും മറ്റും നശിച്ചു. തീ സമീപത്തെ പല കടകളിലേക്കും പടരുകയുണ്ടായി. പുതിയ സ്റ്റാന്റ്, മാവൂര്‍ റോഡ് പ്രദേശമാകെ ആളുകളെ ഒഴിപ്പിച്ചാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ആളാപയമുണ്ടായില്ല എന്നതുമാത്രമാണ് ആശ്വാസത്തിനുള്ള ഏക വക.
യു.എന്നിന്റെ സാഹിത്യ പദവി ഉള്‍പ്പെടെ അസൂയാവഹമായ അംഗീകാരങ്ങളും വിശേഷണങ്ങളുമുള്ള നഗരമാണ് കോഴിക്കോട്. എന്നാലിപ്പോള്‍ തീപിടിത്തങ്ങളുടെ നഗരം എന്ന കോഴിക്കോട്ടുകാര്‍ ഒരിക്കലും ആഗ്രഹിക്കാത്ത ഒരു വിശേഷണം കൂടി ഈ നഗരത്തിന് വന്നു ചേര്‍ന്നിരിക്കുകയാണ്. കേവലം പതിനെട്ടുവര്‍ഷങ്ങള്‍ക്കിടയില്‍ പത്തു വലിയ അഗ്നിബാധകളാണ് നഗരത്തിലുണ്ടായത്. 2007 ല്‍ മിഠായിത്തെരുവിലെ പടക്കക്കടയിലുണ്ടായ തീപിടിത്തം നാടിനെ ഒന്നടങ്കം നടുക്കിക്കളഞ്ഞിരുന്നു. ആറുപേര്‍ സംഭവ സ്ഥലത്തുവെച്ചു മരണപ്പെടുകയും അമ്പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അമ്പതിലധികം കടകളാണ് അഗ്നിക്കിരയായത്. പത്തു വര്‍ഷങ്ങള്‍ക്കുശേഷം 2017 ല്‍ കോടികളുടെ നഷ്ടം സംഭവിക്കുകയും ചെയ്തു. ഈ മാസം ആദ്യത്തില്‍ മൂന്നു ദിവസത്തെ ഇടവേളയില്‍ രണ്ടുതവണയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പുകയും പൊട്ടിത്തെറിയുമുണ്ടായത്.
എന്തുകൊണ്ട് കോഴിക്കോട് നഗരം അടിക്കടി അഗ്നിബാധക്കിരയാകുന്നുവെന്ന ചോദ്യത്തിനുള്ള ഒന്നാമത്തെ ഉത്തരം നഗരം ഭരിക്കുന്ന കോര്‍പറേഷന്റെ പിടിപ്പുകേടെന്ന് നിസംശയം വിലയിരുത്താന്‍ സാധിക്കും. അഴമിതിയുടെയും സ്വജനപക്ഷപാതത്തിന്റെയും വിളയാട്ടത്തിലൂടെ അനധികൃത നിര്‍മാണങ്ങളുടെ പറുദീസയായി നഗരം മാറിയിരിക്കുകയാണ്. സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ കാര്യത്തിലും, മറ്റു കെട്ടിടങ്ങള്‍ക്കുള്ള അനുമതിയിയുടെ കാര്യത്തിലുമെല്ലാം കോര്പറേഷന് ഒരുപോലെ കണ്ണടക്കുക യാണ്. പാര്‍ട്ടി നേതൃത്വവും ഉദ്യോഗസ്ഥലോബിയും ചേര്‍ന്നുള്ള മാഫിയ കൂട്ടുകെട്ടിലൂടെയുള്ള നീക്കുപോക്കുക ളില്‍ ഔദ്യോഗിക സംവിധാനങ്ങളെല്ലാം നോക്കുകുത്തികളായി മാറിയ സാഹചര്യം ഇവിടെ പരസ്യമായ രഹസ്യമാണ്. പാര്‍ട്ടിക്കാര്‍ക്കും പണക്കാര്‍ക്കും എന്തുമാകാമെന്നതിനുള്ള തെളിവായി നഗരത്തില്‍ പലനിര്‍മിതികളും അഹങ്കാരത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്. ഇന്നലെ അഗ്നിക്കിരയായ മൊഫ്യൂസല്‍ ബസ്സ്റ്റാന്റിലെ കെട്ടിടം തന്നെ ഈ നിയമലംഘനത്തിന്റെ നിദര്‍ശനമാണ്. കെട്ടിടത്തില്‍ സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തെക്കുറിച്ച് ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗം നാലുവര്‍ഷങ്ങള്‍ക്കു മുമ്പ് കോര്‍പറേഷനെ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ ഒ രു നടപടിയും സ്വീകരിച്ചിരുന്നില്ല. മാത്രമല്ല, കെട്ടിടത്തില്‍ നടന്നിട്ടുള്ളത് അശാസ്ത്രീയവും അനധികൃതവുമായ നിര്‍മാണത്തിന്റെ കൂമ്പാരം തന്നെയാണ്.
കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ പ്രധാന കവാടങ്ങളല്ലാതെ ഒരു പഴുതുമില്ലാത്തതിനാല്‍ അഗ്നിശമന സേനക്ക് അകത്തേക്ക് കടക്കാനോ ത്വരിത ഗതിയില്‍ തീയണക്കാനോ സാധിക്കാതിരുന്നതാണ് നഷ്ടക്കണക്കുകള്‍ ഇങ്ങനെ വര്‍ധിക്കാന്‍ കാരണമായത്. ഔദ്യോഗിക സംവിധാനങ്ങളുടെ എല്ലാ ദൗര്‍ബല്യവും ഈ അഗ്നിബാധയില്‍ പ്രകടമായിരുന്നു.
നഗര മധ്യത്തിലെ ഒരു കെട്ടിടമാണ് ആറുമണിക്കൂറോളം ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാതെ നിന്നു കത്തിയത് എന്നിരിക്കെ അപകടങ്ങളെയും അത്യാഹിതങ്ങളെയും പ്രതിരോധിക്കാന്‍ എന്തുസംവിധാനങ്ങളാണ് നമ്മുടെ ഭരണകൂടത്തിന്റെ കൈവശമുള്ളതെന്ന ചോദ്യമാണ് ഉയരുന്നത്. അ വധിദിനത്തില്‍ ഏറെ കടകളും അടഞ്ഞു കിടന്നതിനാല്‍ ആളപായമുണ്ടായില്ലെന്ന് സമാധാനിക്കുമ്പോഴും നീണ്ട കെട്ടിടം അപ്പാടെ തീ വിഴുങ്ങുമ്പോഴും മണിക്കൂറുകള്‍ ഒന്നും ചെയ്യാനാവാതെ അന്തംവിട്ട് നില്‍ക്കുകയായിരുന്നു അധിക്യതര്‍.
നഗരത്തിലും പരിസരപ്രദേശങ്ങളിലും നിരന്തരം തീപിടുത്തമുണ്ടായിട്ടും നഗരത്തിനകത്തുള്ള ഫയര്‍ സ്റ്റേഷന് ഇതുവരെ പുനസ്ഥാപിക്കാത്തതുള്‍പ്പെടെ ആവര്‍ത്തിക്കുന്ന ദുരന്തങ്ങളില്‍ നിന്നും ഒന്നും പഠിക്കാന്‍ ഭരണകൂടം തയ്യാറാവുന്നില്ല. അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് നിയമത്തിന്റെയും നീതിയുടെയും പാതയിലൂടെ സഞ്ചരിച്ച് നാടിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കോര്പറേഷന് ഭരണകൂടം തയാറാകേണ്ടതുണ്ട്.

ആതുര ശുശ്രൂഷാ രംഗത്തെ മലബാറിന്റെ അത്താണിയായ കോഴിക്കോട് മെഡിക്കല്‍ കോളജിലുണ്ടായ പൊട്ടിത്തെറിയും പുകയുമെല്ലാം നാടിനെ ആശങ്കയുടെ മുള്‍മുനയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. അടിക്കടിയുണ്ടാകുന്ന ചികിത്സാ പിഴവും മരുന്നുകളുടെയും അനുബന്ധ വസ്തുക്കളുടെയും ലഭ്യതക്കുറവും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവുമൊക്കെയായി നിരന്തര പരാതികള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇന്നലെയും കഴിഞ്ഞ ദിവസവുമുണ്ടായ അസാധാരണ സംഭവങ്ങള്‍ക്ക് മെഡിക്കല്‍ കോളജ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിലെ സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യരുടെ അവസാന ആശ്രയവും, ദിനംപ്രതി പതിനായിരങ്ങള്‍ ചികിത്സക്കെത്തുന്ന ഇടവുമായ ഈ ആതുരാലയത്തിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളാണ് ഇതുവഴി ചോദ്യചിഹ്നമായി മാറിയിരിക്കുന്നത്.
ആദ്യ ദിവസത്തിലുണ്ടായ പൊട്ടിത്തെറി സംബന്ധിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ പരിശോധനയ്ക്കിടെയാണ് ഇന്നലെ വീണ്ടും പുക ഉയര്‍ന്നത്. കാഷ്വാലിറ്റിയിലെ യു.പി.എസ് പൊട്ടിത്തെറിച്ചാണ് ആദ്യ തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. രാത്രി എട്ടുമണിയോടെ കാഷ്വാലിറ്റിയില്‍ പെട്ടെന്ന് കനത്ത പുക പടര്‍ന്ന തോടെ അഗ്നിബാധ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പല രോഗികള്‍ക്കും അസ്വാസ്ഥ്യം അനുഭവപ്പെടുകയും പൊലീസും ഡോക്ടര്‍മാരും സന്നദ്ധപ്രവര്‍ത്തകരും രോഗികളുടെ കൂട്ടിരിപ്പുകാരും ചേര്‍ന്ന് കാഷ്വാലിറ്റിയിലെ രോഗികളെ പുറത്തെത്തിക്കുകയുമായിരുന്നു.
ഈ സംഭവത്തില്‍ തന്നെ രോഗികളെ മാറ്റുന്നതുള്‍പ്പെടെ അധികൃതരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ച്ചയുണ്ടാതായി ആരോപണമുയര്‍ന്നിരുന്നു. തീ അണക്കുന്നതില്‍പോലും കാലതാമസം നേരിട്ടുവെന്ന് മാത്രമല്ല, വെള്ളിമാട്കുന്ന്, ബീച്ച് തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്ന് ഏറെ പരിശ്രമിച്ചായിരുന്നു ഫയര്‍ഫോഴ്സ് ടീം പോലും എത്തിച്ചേര്‍ന്നത്. ഒരു അത്യാഹിതമുണ്ടാകുമ്പോള്‍ എന്ത് ചെയ്യണമെന്ന് സര്‍ക്കാറിനോ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കോ ഒരു ധാരണയുമില്ലെന്നതിന്റെ നിദര്‍ശനമായിരുന്നു ഈ പൊട്ടിത്തെറി. ഇത്ര വലിയ ഒരു ആശുപത്രി കോമ്പൗണ്ടില്‍ ഒരു ഫയര്‍ യൂണിറ്റ് പോലുമില്ലെന്നത് എത്രമാത്രം ഗൗരവതരമാണെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെടാന്‍ ഇനി എന്തൊക്കെ സംഭവിക്കണമെന്നാണ് ജനങ്ങളുയര്‍ത്തുന്ന ചോദ്യം.
അധികൃതരുടെ നിസംഗതയുടെ ഏറ്റവും മികച്ച ഉദാഹരണം ഫയര്‍ഫോഴ്സ് യൂണിറ്റിന്റെ അഭാവം തന്നെയാണ്. ഫയര്‍ യൂണിറ്റിനായി പ്ലാന്‍ ഉള്‍പ്പെടെ തയ്യാറായിട്ടും അതിനായി 20 സെന്റ് ഭൂമി കൊടുക്കാന്‍ ഏക്കര്‍ കണക്കിന് ഭൂമി കാടുപിടിച്ചുകിടക്കുന്ന ഒരു സ്ഥാപനത്തിന് ഇതുവരെ സാധിച്ചിട്ടില്ലെന്നത് എന്തിന്റെ പേരിലാണ് ന്യായീകരിക്കാനാവുക. വെന്റിലേറ്ററില്‍ കഴിയുന്ന രോഗികളെ കൈകാര്യം ചെയ്യുന്നതിന് പ്രോട്ടോക്കോളുകളൊന്നും പ്രസ്തുത സംഭവത്തില്‍ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അഞ്ചുജീവനുകള്‍ പൊലിഞ്ഞതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒറ്റയടിക്ക് കൈകഴുകാനുള്ള വ്യഗ്രതയായിരുന്നു ഉത്തരവാദപ്പെട്ടവരില്‍ നിന്ന് കാണാനായത്. സാധാരണക്കാരില്‍ സാധാരണക്കാരായവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്ക് എത്താറുള്ളത്. അങ്ങനെയുള്ള പാവങ്ങളെയാണ് ഒരു ദയാദാക്ഷിണ്യവുമില്ലാതെ സ്വകാര്യ ആശുപത്രികളിലേക്ക് ഈ സംഭവത്തോടെ തള്ളിവിട്ടത്.
ഈയൊരു പശ്ചാത്തലത്തിലാണ് ഇതേ കെട്ടിടത്തിന്റെ ആറാം നിലയില്‍ ഇന്നലെ വീണ്ടും തീപ്പിടുത്തമുണ്ടായിരിക്കുന്നത്. സൂപ്പര്‍ സ്പെഷ്യാലിറ്റി ഓപറേഷന് തിയേറ്ററുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. നേരത്തെയുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിടം മുഴുവന്‍ പരിശോധന നടത്തിയിരുന്നുവെന്നും ഈ ഘട്ടത്തിലുണ്ടായ ഷോര്‍ട് സര്‍ക്യൂട്ടായിരിക്കാം അപകട കാരണമെന്നുമാണ് പ്രാഥമിക നിഗമനം. ഇന്ന് മുതല്‍ കെട്ടിടത്തില്‍ വീണ്ടും ഓപ്പറേഷന് തിയറ്റര്‍ അടക്കം പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുകയുമായിരുന്നു.
എന്നാല്‍ വലിയൊരു അപകടത്തിനു പിന്നാലെ ഒരു വിധത്തിലുള്ള ജാഗ്രതയുമില്ലാതെയാണ് ഇവിടേക്ക് രോഗികളെ മാറ്റാനും ഓപറേഷന് തിയേറ്ററുള്‍പ്പെടെ സജ്ജീകരിക്കാനും അധികൃതര്‍ തയാറായതെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. പതിവു പോലെ മുഖ്യമന്ത്രിയുടെ നടുക്കവും ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനവും പത്രസമ്മേളനവും അന്വേഷണ പ്രഖ്യാപനവുമുള്‍പ്പെടെയുള്ള കലാപരിപാടികളെല്ലാം അരങ്ങേറിയിട്ടുണ്ടെങ്കിലും ഇതെല്ലാം എത്രമാത്രം പ്രഹസനമാണെന്നതാണ് അടിക്കടിയുണ്ടാകുന്ന ഈ ദുരന്തങ്ങള്‍ തെളിയിക്കുന്നത്. ആരോഗ്യ രംഗത്തെക്കുറിച്ചുള്ള ഒന്നും രണ്ടും പിണറായി സര്‍ക്കാറിന്റെ അവകാശവാദങ്ങളിലെ കാപട്യത്തിനുള്ള ഒന്നാമത്തെ ഉദാഹരണമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്. ദിവസങ്ങളുടെ ഇടവേളകളിലുണ്ടായ ഈ മുന്നറിയിപ്പുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മെഡിക്കല്‍ കോളജില്‍ ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും ഒരു ക്കാനെങ്കിലും സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകേണ്ടതുണ്ട്.

നിന്റെ കാലിലൊന്ന് നഷട്മാകുമ്പോള്‍ നീ ഒരു കാലില്‍ നില്‍ക്കണം, കാലുകള്‍ രണ്ടും നഷ്ടമാകുമ്പോള്‍ കൈകളാകണം കരുത്ത്, കൈകളും വിധി കൊണ്ടു പോകുമ്പോള്‍ നീ നിന്റെ ബുദ്ധിയുടെ കരുത്തില്‍ മുന്നേറണം’. വിധിയോട് പൊരുതി ഒരു നാടിന്റെ മാത്രമല്ല, ഒരു ജനതയുടെ തന്നെ വെളിച്ചമായി മാറിയ കെ.വി റാബിയയുടെ വാക്കുകളാണിത്. ആയുസ് മുഴുവന്‍ ചക്രക്കസേരയിലിരുന്ന്, ജീവിതം പോരാട്ടമാക്കിമാറ്റിയ കെ.വി റാബിയയെന്ന പത്മ പുരസ്കാര ജേതാവിന്റെ വിയോഗം ഒരു കാലഘട്ടത്തിന്റെ അന്ത്യംകൂടിയാണെന്ന് നിസംശയം പറയാന്‍ കഴിയും. തളര്‍ന്നുപോവാന്‍ കാരണങ്ങള്‍ അനവധിയുണ്ടായിട്ടും തനിക്ക് ചെയ്തുതീര്‍ക്കാനെന്തക്കെയുണ്ടെന്ന് മാത്രം ചിന്തിച്ച അവര്‍ പുതുതലമുറക്ക് സമ്മാനിക്കുന്നത് ഏറ്റവും വലിയ കൗതുകവും പ്രചോദനവുമാണ്. പത്മത്തിളക്കത്തില്‍, തന്റെ കലാലയമായ തിരൂരങ്ങാടി പി.എ സ്.എം.ഒ കോളജ് ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ തിങ്ങിക്കൂടിയ ആബാല വൃദ്ധത്തെനോക്കി അവര്‍ പറഞ്ഞു, ‘നിങ്ങള്‍ക്കുള്ളത് ഞങ്ങള്‍ക്കില്ല, എന്നാല്‍ ഞങ്ങള്‍ക്കുള്ളത് നിങ്ങള്‍ക്കുമില്ല’. അംഗീകാരങ്ങളുടെ അഹന്തയായിരുന്നില്ല, ആത്മവിശ്വാസത്തിന്റെ പിന്‍ബലമായിരുന്നു അവരെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. അവശതയും അനാഥത്വവും പേറുന്നവര്‍ക്ക് ആരോഗ്യമുള്ളവര്‍ പിന്തുണ നല്‍കണമെന്നും ശാരീരിക വൈകല്യങ്ങള്‍ മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കാരണമാവരുതെന്നും അവര്‍ അതിയായി ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയും ചെയ്തു.
തകര്‍ന്നുപോവാനും തളര്‍ന്നിരിക്കാനും കാരണങ്ങളെമ്പാടുമുണ്ടായിരുന്നു റാബിയക്ക്. ചെറുപ്പത്തിലേ പിടിപെട്ട പോളിയോ, പാതി തളര്‍ന്ന ശരീരം, കാന്‍സര്‍, വീല്‍ചെയര്‍ ജീവിതം അങ്ങനെ പരീക്ഷണങ്ങളുടെ പട്ടിക നീണ്ടു നിവര്‍ന്നു കിടക്കുന്നു. എന്നാല്‍ എല്ലാ പരിമിതികളെയും പ്രതിരോധിക്കാന്‍ അവര്‍ കൂടെ കൂട്ടിയത് ഒരിക്കലും നശിക്കാത്ത അക്ഷരങ്ങളെയായിരുന്നു. ആ കരുത്തില്‍ സ്വന്തം ഗ്രാമമായ വെള്ളിലക്കാടില്‍ നിന്നാരംഭിച്ച വൈജ്ഞാനിക, സാമൂഹിക വിപ്ലവം കേരളവും ഇന്ത്യയും കടന്ന് ലോകത്തോളം ഉയര്‍ന്നുപൊങ്ങുകയായിരുന്നു. പ്രയാസങ്ങളും പരിമിതികളും ഒന്നിന്റെയും ഒടുക്കമല്ലെന്നു മാത്രമല്ല, പലതിന്റെയും തുടക്കം കൂടിയാണെന്ന് അവര്‍ ജീവിതംകൊണ്ട് തെളിയിച്ചു. വേദനകളേയും കൂടെ കൂട്ടിയായിരുന്നു കുഞ്ഞുറാബിയയുടെ ഭൂമുഖത്തേക്കുള്ള കടന്നു വരവു തന്നെ. മുട്ടിലിഴയുമ്പോഴും പിച്ചവെക്കുമ്പോഴും വിടാതെ പിന്തുടര്‍ന്ന വേദനകള്‍ സ്കൂള്‍ പ്രായത്തിലും റാബിയയെ വിട്ടുപോകാന്‍ തയാറായില്ല. എന്നാല്‍ അതിന്റെ പേരില്‍ സങ്കടപ്പെട്ട് വീട്ടിലിരിക്കാന്‍ ആ മിടുക്കിക്കുട്ടി തയാറല്ലായിരുന്നു. വേദനകള്‍ കടിച്ചമര്‍ത്തി അക്ഷരങ്ങളെ കൂട്ടുപിടിച്ച് കൂട്ടുകാരികളെ താങ്ങാക്കി അവള് സ്കൂളിലേക്ക് നടന്നു നീങ്ങി. പത്താം ക്ലാസിലെത്തിയപ്പോഴേക്കും വിധി പോളിയോയുടെ രൂപത്തിലായിരുന്നു റാബിയയെ പരീക്ഷിച്ചത്. സ്വപ്നങ്ങള്‍ മടക്കിവെച്ച് കിടക്കപ്പായയില്‍ അഭയം തേടിപ്പോകേണ്ടിവരുന്ന അസന്നിഗ്ധ ഘട്ടത്തിലും ആ കൗമാരക്കാരി തോറ്റുകൊടുക്കാന്‍ തയാറായില്ല. കു ടുംബത്തിന്റെ കൂടി പൂര്‍ണ പിന്തുണയില്‍ വേദനകള്‍ കടിച്ചമര്‍ത്തി അവള് സ്കൂള്‍ കാലത്തെ മാത്രമല്ല, കോളജ് കാലത്തെയും അതിജയിച്ചു. പരന്ന വായനയുടെ പിന്‍ബലത്തില്‍ ലോകത്തെ അടുത്തറിയുകയും സ്വയം വേദനകള്‍ മാറ്റിവെച്ച്, സങ്കടപ്പെടുന്നവരുടെയും ഒറ്റപ്പെട്ടുപോയ വരുടെയും ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്തു. പിന്നീടങ്ങോട്ട് ഇക്കഴിഞ്ഞ ദിവസം വരയുള്ള ജീവിതമാകട്ടെ ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു.
സാക്ഷരതാ പ്രവര്‍ത്തനങ്ങളിലൂടെ സ്വയം അനുഭവിച്ചറിഞ്ഞ അക്ഷരങ്ങളുടെ വെളിച്ചം മറ്റുള്ളവരിലേക്കു കൂടി പകര്‍ന്നു നല്‍കിയായിരുന്നു തന്റെ ജീവിത ദൗത്യത്തിന്റെ തുടക്കം. സ്വന്തം വീടിനോട് ചേര്‍ത്ത് കെട്ടിയുണ്ടാക്കിയ വെള്ളിലക്കാട് ട്യൂഷന് സെന്റര്‍ പില്ക്കാലത്ത് അക്ഷര വിപ്ലവത്തിന്റെ മാത്രമല്ല, കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനത്തിന്റെ കൂടി അടയാളപ്പെടുത്തലായി മാറി. 1990 ല്‍ തുടക്കം കുറിച്ച സാക്ഷരതാ പ്രവര്‍ത്തനത്തില്‍ എട്ടു വയസ് മുതല്‍ 80 വയസുവരെയുള്ളവര്‍ പങ്കാളികളായി. അസാധ്യവും അല്‍ഭുതകരവുമായ ഈ ഉദ്യമം ഉദ്യോഗസ്ഥ വൃന്ദത്തെപ്പോലും ഞെട്ടിച്ചുകളഞ്ഞു. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ പ്രശസ്തിയുടെ കൊടുമുടി കയറിയ പ്രസ്ഥാനത്തിന് പിന്തുണയുമായി സംസ്ഥാന സര്‍ക്കാര്‍ തന്നെ രംഗത്തെത്തുകയുണ്ടായി. ജന്‍ ശിക്ഷണ്‍ സന്സ്ഥാന് എന്ന പദ്ധതിയുടെ ഭാഗമായി ട്യൂഷന് സെന്റര്‍, സ്ത്രീകളുടെ ഗ്രന്ഥശാല, സ്വയം തൊഴില്‍ സംരഭങ്ങള്‍, ബോധവല്‍ക്കരണ ശാക്തീകരണ പരിപാടികള്‍ തുടങ്ങിയ പദ്ധതികള്‍ക്കും അവര്‍ തുടക്കം കുറിച്ചു.
അക്ഷര വെളിച്ചം മാത്രമല്ല, അക്ഷരാര്‍ത്ഥത്തില്‍ നാടിന്റെ വെളിച്ചവും വഴികാട്ടിയുമായി മാറാനും അവര്‍ക്ക് സാധിച്ചു. സൗകര്യപ്രദമായ റോഡ്, വൈദ്യുതി കണക്ഷന്, ടെലിഫോണ്‍ കണക്ഷന്, കുടിവെള്ളം എന്നിവയെല്ലാം റാബിയയിലൂടെയാണ് വെള്ളിലക്കാടിലും പരിസര പ്രദേശ ങ്ങളിലും എത്തിച്ചേര്‍ന്നത്. കടന്നുപോയ പരീക്ഷണങ്ങളെയെല്ലാം അതിജയിച്ച അവര്‍ തന്നെപ്പോലെയുള്ളവരെ കൈപ്പിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങളിലും മുഴുകുകയുണ്ടായി. ‘ചലനം’ എന്ന സന്നദ്ധ സംഘടനയുടെ രൂപീകരണത്തിലൂടെ ശാരീരിക വെല്ലുവളി നേരിടുന്നവര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നവരെയെല്ലാം ചേര്‍ത്തുനിര്‍ത്തി. സ്ത്രീധനം തുടങ്ങിയ സാമൂഹ്യ തിന്മകള്ക്കെതിരായ പോരാട്ടവും ഇതിലൂടെ അവര്‍ നിര്‍വഹിച്ചു. കഠിനാധ്വാനത്തിനുള്ള അംഗീകാരമായി നാഷണല്‍ യൂത്ത് അവാര്‍ഡ്, സംസ്ഥാന സാക്ഷരതാ മിഷന് അവാര്‍ഡ്, യു.എന്‍ നാഷണല്‍ അവാര്‍ഡ്, ഏറ്റവും ഒടുവില്‍ രാജ്യത്തിന്റെ പരമോന്നത പുരസ്കാരമായ പത്മശ്രീ എന്നിവയെല്ലാം അവരെ തേടിയെത്തി. പ്രതിസന്ധികളെ പ്രസന്നതയോടെ നേരിട്ട ഈ ധീരവനിത തന്റെ കാലക്കാര്‍ക്കു മാത്രമല്ല, വരാനിരിക്കുന്ന തലമുറകള്‍ക്കും വലിയ പ്രചോദനം ബാക്കിവെച്ചാണ് ചരിത്രത്തിന്റെ ഭാഗമായിത്തീരുന്നത്.
-
kerala17 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala2 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
india2 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
-
Health2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി