Connect with us

india

‘കത്വയിലെ ഭീകരാക്രമണം തന്ത്രപരമായ പരാജയം’; കേന്ദ്ര സർക്കാറിനെതിരെ കോൺഗ്രസ്

അമിത ആത്മവിശ്വാസം ഒഴിവാക്കി ഭീഷണികൾക്കെതിരെ സർക്കാർ കൂടുതൽ ജാഗ്രത പുലർത്തണം

Published

on

കത്വയിൽ അഞ്ചു സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ ഭീകരാക്രമണത്തിൽ കേന്ദ്ര സർക്കാറിനെതിരെ വിമർശനവുമായി കോൺഗ്രസ്. ഭീകരാക്രമണത്തിന് കാരണം തന്ത്രപരമായ പരാജയമാണെന്ന് കോൺഗ്രസ് ആരോപിച്ചു. ജമ്മുവിലെ വർധിച്ചുവരുന്ന ഭീകരാക്രമണങ്ങളെ പ്രതിരോധിക്കാൻ സർക്കാർ സ്വീകരിച്ച മാർഗങ്ങൾ വിശദീകരിച്ച് രാജ്യത്തെ ജനങ്ങളെ വിശ്വാസത്തിലെടുക്കണമെന്ന് കോൺഗ്രസ് നേതാവ് ദീപേന്ദർ സിങ് ഹൂഡ എം.പി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സംഭവത്തിൽ അതീവ ഉത്കണ്ഠ രേഖപ്പെടുത്തിയ അദ്ദേഹം, ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാറുമായി സഹകരിക്കാൻ തയ്യാറാണെന്നും ഉറപ്പുനൽകി. സൈന്യത്തിനും മറ്റു സുരക്ഷാ സേനയ്ക്കുമുള്ള പിന്തുണയിൽ തങ്ങൾ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.

‘ജമ്മു സെക്ടറിൽ വർധിച്ചുവരുന്ന ഭീകരാക്രമണങ്ങളുടെ അസ്വസ്ഥകരമായ ട്രെൻഡുണ്ട്. കശ്മീർ താഴ്വരയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവിടെ കൂടുതൽ ശാന്തമായിരുന്നു. ചൈനയുമായി സംഘർഷം നിലനിൽക്കുന്നതിനാൽ ലഡാഖ് മേഖലയിൽ കൂടുതൽ സൈനികരെ വിന്യസിച്ചതാണ് ജമ്മു സെക്ടറിൽ ആക്രമണം കൂടാൻ കാരണമായതെന്ന് മുൻ സൈനികർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ ഭാഗത്ത് വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല.

അമിത ആത്മവിശ്വാസം ഒഴിവാക്കി ഭീഷണികൾക്കെതിരെ സർക്കാർ കൂടുതൽ ജാഗ്രത പുലർത്തണം. സ്വന്തം വിശദീകരണങ്ങൾ അവതരിപ്പിക്കാനാണ് സർക്കാർ കൂടുതൽ സമയം ചെലവഴിക്കുന്നത്. നോട്ടുനിരോധനം കൊണ്ടുവന്നപ്പോൾ അത് തീവ്രവാദത്തെ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് സർക്കാർ പറഞ്ഞു. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 എടുത്തുകളയുമ്പോഴും ഇതേ വാദം തന്നെയാണ് സർക്കാർ നിരത്തിയത്. ഏറെക്കുറെ സമാധാനപരമായിരുന്ന ജമ്മു മേഖലയിൽ ആക്രമണങ്ങൾ വർധിച്ചത് തന്ത്രപരമായ പരാജയം കാരണമാണ്’ -ഹൂഡ കൂട്ടിച്ചേർത്തു.

ജൂലൈ എട്ടിന് ആർമിയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. അടുത്ത ദിവസം ദോഡ ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിൽ സുരക്ഷ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. കത്വയിലെ ആക്രമണത്തിന് പിന്നിലുള്ള ഭീകരർക്കായി വ്യാപക തിരച്ചിൽ തുടരുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന പിടികൂടി

ഇര്‍ഫാന്‍ ബഷീര്‍, ഉസൈര്‍ സലാം എന്നിവരാണ് പിടിയിലായത്.

Published

on

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ഭീകരരെ പിടികൂടി സുരക്ഷാ സേന. ഇര്‍ഫാന്‍ ബഷീര്‍, ഉസൈര്‍ സലാം എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് തോക്കും ഗ്രനേഡുമുള്‍പ്പടെയുള്ള ആയുധങ്ങളും പിടികൂടി.

സിആര്‍പിഎഫിന്റെ ബറ്റാലിയന്‍ 178, 44 രാഷ്ട്രീയ റൈഫില്‍സ്, കശ്മീര്‍ പോലീസ് എന്നിവര്‍ സംയുക്തമായി നടത്തിയ ഓപറേഷനിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും തുടരന്വേഷണത്തിന് നടപടികള്‍ ആരംഭിച്ചതായും ഷോപ്പിയാന്‍ പൊലീസ് പറഞ്ഞു.

Continue Reading

india

യുപിയില്‍ മുസ്‌ലിം യുവാക്കള്‍ മര്‍ദനത്തിനിരയായ സംഭവം; പിടിച്ചെടുത്തത് പശുവിറച്ചിയല്ലെന്ന് പരിശോധനാ ഫലം

നാല് മുസ്‌ലിം യുവാക്കള്‍ ഗോ രക്ഷാ ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായിരുന്നു.

Published

on

യുപിയിലെ അലിഗഡില്‍ കഴിഞ്ഞ ദിവസം ഗോമാംസം കടത്തിയെന്നാരോപിച്ച് മുസ്‌ലിം യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തത് പശുവിറച്ചിയല്ലെന്ന് പരിശോധനാ ഫലം. സംഭവത്തില്‍ നാല് മുസ്‌ലിം യുവാക്കള്‍ ഗോ രക്ഷാ ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായിരുന്നു.

‘മാംസത്തിന്റെ സാമ്പിളുകള്‍ മഥുരയിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചു. പരിശോധനയില്‍ ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച്, മാംസം പശുവിന്റേത് അല്ലെന്ന് കണ്ടെത്തി. കൂടുതല്‍ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്,’- അത്രൗലിയിലെ സര്‍ക്കിള്‍ ഓഫീസര്‍ (സിഒ) സര്‍ജന സിംഗ് വ്യക്തമാക്കി.

യുവാക്കളുടെ പക്കലുണ്ടായിരുന്നത് പോത്തിറച്ചിയായിരുന്നുവെന്ന് നേരത്തെ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. അലിഗഡിലെ അല്‍ഹദാദ്പൂര്‍ ഗ്രാമത്തിന് സമീപം കഴിഞ്ഞ ശനിയാഴ്ചയാണ് ആക്രമണം നടന്നത്. അകീല്‍ (43), അര്‍ബാജ് (38), അകീല്‍ (35), നദീം (32) എന്നിവരെ മരക്കഷ്ണങ്ങളും ഇരുമ്പ് വടിയും ഉപയോഗിച്ച് ഗോ രക്ഷാ ഗുണ്ടകള്‍ മര്‍ദിച്ച് അവശരാക്കിയത്. ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

അക്രമി സംഘം, യുവാക്കളുടെ ഫോണുകളും പണവും മോഷ്ടിച്ചെന്നും പരാതിയുണ്ട്. ആക്രമണത്തിന് ഇരയായ അകീലിന്റെ പിതാവ് സലിം ഖാന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. കേസില്‍ രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. കണ്ടാലറിയാവുന്ന 13 പേര്‍ക്കെതിരെയും അല്ലാത്ത 25 പേര്‍ക്കെതിരെയുമാണ് കേസ്. നാലു പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. വിജയ് ഗുപ്ത (50), ഭാനു പ്രതാപ് (28), ലവ് കുഷ് (27), വിജയ് ബജ്രംഗി (23) എന്നിവരാണ് അറസ്റ്റിലായത്.

Continue Reading

india

ഊട്ടി-ഗൂഡല്ലൂര്‍ പാതയില്‍ ഗതാഗത നിയന്ത്രണം; ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രം അനുമതി

ടൂറിസ്റ്റ് വാഹനങ്ങള്‍ പൂര്‍ണമായും തടയുമെന്നും, റോഡിലൂടെ സര്‍ക്കാര്‍ ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രമേ അനുമതിയുണ്ടാവെന്നും നിലഗീരി ഭരണകൂടം അറിയിച്ചു

Published

on

ഊട്ടി-ഗൂഡല്ലൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. നടുവട്ടത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് നീലഗിരി ജില്ലാ കലക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഉരുള്‍പൊട്ടലില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ടൂറിസ്റ്റ് വാഹനങ്ങള്‍ പൂര്‍ണമായും തടയുമെന്നും, റോഡിലൂടെ സര്‍ക്കാര്‍ ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രമേ അനുമതിയുണ്ടാവെന്നും നിലഗീരി ഭരണകൂടം അറിയിച്ചു.

ബസുകള്‍ക്ക് രാവിലെ ആറ് മുതല്‍ രാത്രി ആറ് വരെ മാത്രമായിരിക്കും അനുമതിയുണ്ടാവുക. എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് റോഡില്‍ നിയന്ത്രണങ്ങളുണ്ടാവില്ല. ടൂറിസ്റ്റ് വാഹനങ്ങള്‍ പൂര്‍ണമായും നിയന്ത്രിക്കാന്‍ മലപ്പുറം, വയനാട് ചെക്ക്‌പോസ്റ്റുകള്‍ക്ക് തമിഴ്‌നാട് ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതിതീവ്ര മഴക്കുള്ള സാധ്യതയാണ് ജില്ലയില്‍ പ്രവചിക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ നീലഗിരി ജില്ലയില്‍ കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളോട് വീടുകള്‍ക്കുള്ളില്‍ തന്നെ തുടരാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്.

Continue Reading

Trending