Connect with us

Article

അന്ധവിശ്വാസവും സി.പി.എമ്മിന്റെ കാപട്യവും

ഒരു കാലത്ത് മതവിശ്വാസത്തെ എത്രമാത്രം പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തവരാണ് മാര്‍ക്‌സിസ്റ്റുകാര്‍. ഹിന്ദു മത വിശ്വാസത്തെയും ഇസ്‌ലാംെ്രെകസ്തവ വിശ്വാസത്തെയുമെല്ലാം അവര്‍ അന്ധവിശ്വാസമാക്കി. ‘ഒരമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിച്ചു’ എന്ന സി. കേശവന്റെ വാക്യത്തെ ഏറ്റവും കൂടുതല്‍ പ്രചരിപ്പിച്ചത് കമ്യൂണിസ്റ്റുകളായിരുന്നു. കാലം കുറെ കഴിഞ്ഞപ്പോള്‍ വോട്ടു ലഭിക്കാന്‍ വേണ്ടി ‘അംഗങ്ങള്‍ക്ക് മതവിശ്വാസമാവാം’ എന്ന നിലയിലേക്ക് അവര്‍ നയം മാറ്റി. പിന്നീട് ബലിയിടല്‍ കര്‍മം വരെ പാര്‍ട്ടി ആഭിമുഖ്യത്തില്‍ നടത്തുന്നതിന് കേരളം സാക്ഷ്യം വഹിച്ചു. ഒന്നാം പിണറായി മന്ത്രിസഭയിലെ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ വരെ ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനവും പൂജയും പുഷ്പാഞ്ജലിയും നടത്തി.

Published

on

റസാഖ് ആദൃശ്ശേരി

2013ല്‍ പാലക്കാട് നടന്ന സി.പി.എം പ്ലീനത്തില്‍ അംഗീകരിച്ച പ്രധാന പ്രമേയങ്ങളിലൊന്ന് ‘വിശ്വാസവും അന്ധവിശ്വാസവും’ സംബന്ധിച്ചുള്ളതായിരുന്നു. ‘സമൂഹത്തെ പിറകോട്ടടിപ്പിക്കുംവിധത്തില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വ്യാപകമാകുകയാണ്. ആള്‍ദൈവങ്ങള്‍ വ്യാപകമാകുന്നു. ഇതെല്ലാം കേരളത്തിന്റെ ഇടതുപക്ഷ മനസ്സ് തളര്‍ത്താനും അരാഷ്ട്രീയത വളര്‍ത്താനും ഉദ്ദേശിച്ചുള്ളതാണ്. ഇതുകണ്ടുകൊണ്ട് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നിലപാട് സ്വീകരിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്കാകണം. ഒരു പാര്‍ട്ടിയംഗവും അന്ധവിശ്വാസത്തിനും അനാചാരത്തിനും വിധേയരാകരുത’. ഈ പ്രമേയം അംഗീകരിച്ചതിനുശേഷം അന്ധവിശ്വാസത്തിനെതിരെ അംഗങ്ങളെ പഠിപ്പിക്കാന്‍ പാര്‍ട്ടി കഠിനമായി യത്‌നിച്ചുവെന്നു കരുതാം. വര്‍ഷം 9 കഴിഞ്ഞു. കേരള സമൂഹത്തെയാകെ നാണിപ്പിക്കുംവിധം പാര്‍ട്ടിക്കാര്‍ നടത്തുന്ന നരബലിയിലെത്തി കാര്യങ്ങള്‍.

പത്തനംതിട്ട ഇലന്തൂരില്‍ ആഭിചാരത്തിനിടെ രണ്ട് സ്ത്രീകളെ നരബലി നടത്തിയ കേസിലെ പ്രതി ഭഗവല്‍ സിംഗ് സി. പി.എം നേതാവാണ്. ആദ്യം ബ്രാഞ്ച് കമ്മിറ്റിയംഗമെന്നാണ് സി.പി.എം നേതാക്കള്‍ പറഞ്ഞത്. പിന്നീട് അനുഭാവിയും സഹയാത്രികനുമായി. ശേഷം കര്‍ഷക സംഘം ഏരിയാ കമ്മിറ്റി അംഗമാണെന്നെങ്കിലും പതിവിനു വിപരീതമായി നേതൃത്വം സമ്മതിച്ചു. സാധാരണ നിലയില്‍ ഇത്തരം കേസുകളില്‍പെട്ടവരെ പാര്‍ട്ടി തള്ളിപ്പറയലാണ് ചെയ്യാറ്. ഇയാളുടെ ഭാര്യ ലൈലയും പാര്‍ട്ടിക്കാരിയാണ്. ഒരു സി. പി.എം അംഗം ഇത്തരത്തില്‍ തരംതാഴുമ്പോള്‍ അത് പാര്‍ട്ടിയുടെ അപചയം കൂടിയാണ് സൂചിപ്പിക്കുന്നത്. പുരോഗമന പ്രസ്ഥാനമെന്നു എപ്പോഴും അവകാശപ്പെടുന്ന പാര്‍ട്ടിയുടെ അംഗം, അയാള്‍ സാധാരണക്കാരനൊന്നുമല്ല. പാര്‍ട്ടി പരിപാടികളില്‍ പ്രസംഗിക്കുകയും ഫെയ്‌സ്ബുക്കില്‍ ഹൈക്കു സ്‌പെഷലിസ്റ്റ് എന്നു പറഞ്ഞു ചെറു കവിതകള്‍ എഴുതുകയും പാര്‍ട്ടിക്ക് വേണ്ടി സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നയാളാണ്. എന്നിട്ടും ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി അയാളുടെ മുന്നില്‍വെച്ചു ഭാര്യ ലൈലയുമായി വ്യാജ സിദ്ധന്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നു. പിന്നീട് ഐശ്വര്യം കൈവരുന്നതിനുവേണ്ടി പാവപ്പെട്ട രണ്ടു സ്ത്രീകളെ ചതിയില്‍ തട്ടികൊണ്ടു വന്നു ക്രൂരമായി കൊലപ്പെടുത്തുന്നു. ആ സ്ത്രീകളുടെ മാംസം വരെ അവര്‍ കാര്യസിദ്ധിക്ക് വേണ്ടിയെന്നു കരുതി ഭക്ഷിക്കുന്നു. ഇതെല്ലാം കണ്ടു പ്രബുദ്ധ കേരളം നാണത്താല്‍ തല താഴ്ത്തുമ്പോള്‍ ഭഗവല്‍ സിംഗുമാരെ പടച്ചുവിട്ടതില്‍ സി.പി.എമ്മിനുള്ള പങ്ക് വിലയിരുത്തേണ്ടതല്ലേ.

ധനശേഖരണമായിരുന്നു ഈ കൊലകളുടെ ലക്ഷ്യം. ഏത് മാര്‍ഗത്തിലൂടെയും പണം സമ്പാദിക്കാമെന്നു പഠിപ്പിച്ച കൊടുക്കുന്ന രീതിയിലേക്ക് ഇപ്പോള്‍ സി.പി. എം എത്തിയിട്ടുണ്ട്. സാമ്രാജ്യത്വത്തിനെതിരെ പടപൊരുതിയിരുന്ന പാര്‍ട്ടി ബി. ജെ.പി ചങ്ങാത്തം സ്വീകരിച്ചപ്പോള്‍ കോര്‍പറേറ്റുകളുടെ വിനീതദാസന്മാരായി മാറി. പട്ടിണി പാവങ്ങളുടെയും മര്‍ദ്ദിതരുടെയും പാര്‍ട്ടി, ഇന്നു സാധാരണക്കാരെ ദ്രോഹിക്കുന്ന കക്ഷിയായി മാറി. ജനങ്ങള്‍ക്കാവശ്യമില്ലാത്ത കെ റെയില്‍ പോലെയുള്ള പദ്ധതികള്‍ കൊണ്ടുവരാന്‍ എന്തൊരു ഉല്‍സാഹമാണ് പാര്‍ട്ടിക്ക്. കമ്മീഷന്‍ മുഖേന കോടികള്‍ അടിച്ചെടുക്കാമെന്ന മോഹം മാത്രമാണ് അതിനു പിന്നിലുള്ളത്. കേരളത്തില്‍ മാത്രമാണ് സി.പി. എമ്മിനു ഭരണമുള്ളത്. പക്ഷേ, പാര്‍ട്ടിയുടെ സ്വത്ത് ദേശീയ കക്ഷികളെ പോലും അമ്പരപ്പിക്കുന്നതാണ്. എങ്ങനെയാണിതുണ്ടായത്? നേതൃത്വം വഴിവിട്ട മാര്‍ഗത്തിലൂടെ സമ്പാദിക്കുമ്പോള്‍ അണികളും കാശുണ്ടാക്കാന്‍ അവിഹിതമാര്‍ഗം സ്വീകരിക്കുന്നുവെന്നാണ് നരബലി സംഭവത്തിലൂടെ മനസ്സിലാക്കേണ്ടത്. പ്രശ്‌നത്തെ രാഷ്ട്രീയമായി പരിശോധിക്കാന്‍ പോലും സി.പി. എം തയ്യാറായിട്ടില്ല. അതിന്റെ ഉത്തരവാദിത്തം മുഴുവനും മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കാനാണ് ഡി.വൈ.എഫ്.ഐ ശ്രമിക്കുന്നത്. ‘സാമൂഹിക വിദ്യാഭ്യാസത്തില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍നിന്ന് വാര്‍ത്തകളില്‍മാത്രം കേട്ടുശീലിച്ച ഇത്തരം കൃത്യങ്ങള്‍ കേരളത്തിലെ മണ്ണില്‍ എങ്ങനെ നടന്നു എന്നത് സാംസ്‌കാരിക കേരളം ഗൗരവത്തിലെടുക്കേണ്ടതാണ്. കേരളത്തില്‍ വലതുപക്ഷവത്കരണത്തിനുവേണ്ടി നടത്തപ്പെടുന്ന ആശയപ്രചാരണമാണ് ഇത്തരം പിന്തിരിപ്പന്‍ ശക്തികള്‍ക്ക് വളമാകുന്നത്’. ഡി.വൈ.എഫ്.ഐയുടെ പ്രസ്താവന പോലും യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്നും ഓടിയൊളിക്കാന്‍ വേണ്ടിയുള്ളതാണ്. വലതുപക്ഷ ആശയ പ്രചാരണം മാത്രമാണോ ഇതിനു കാരണം? മനുഷ്യന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍നിന്ന് ഓടിയൊളിച്ച കമ്യൂണിസം ഇതിനു കാരണമല്ലെ. മനുഷ്യന്റെ പ്രശ്‌നങ്ങള്‍ വര്‍ഗസമരത്തില്‍ മാത്രം ഒതുക്കിയ കമ്യൂണിസ്റ്റുകള്‍ക്ക് മനുഷ്യന് നേര്‍വഴി കാണിച്ചുകൊടുത്ത മതം അന്ധവിശ്വാസമായിരുന്നു. ജനങ്ങളെ ചൂഷണംചെയ്യുന്ന മതപുരോഹിതന്മാരെയും ആള്‍ദൈവങ്ങളെയും മാത്രമാണ് മാര്‍ക്‌സിസം കണ്ടത്. എല്ലാവിധ ചൂഷണങ്ങളില്‍നിന്നും മനുഷ്യനെ മോചിപ്പിക്കുന്ന ഇസ്‌ലാം മതത്തെ മാര്‍ക്‌സ് കണ്ടതേയില്ല. മനുഷ്യന്റെ ആന്തരിക സംഘര്‍ഷങ്ങളാണ് സമൂഹത്തിന്റെ മാറ്റങ്ങള്‍ക്കുള്ള പ്രധാന കാരണമെന്നു മാര്‍ക്‌സ് പറഞ്ഞിട്ടുണ്ട്. പക്ഷേ, കേരളത്തിലെ ഇടതുപക്ഷം അത് അംഗീകരിച്ചിട്ടില്ല. അവര്‍ എന്നും പ്രചരിപ്പിച്ചത് സാമ്രാജ്യത്വത്തിന്റെ കറുത്ത കൈകളാണ് ലോകത്തുള്ള മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നാണ്.

ഒരു കാലത്ത് മതവിശ്വാസത്തെ എത്രമാത്രം പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തവരാണ് മാര്‍ക്‌സിസ്റ്റുകാര്‍. ഹിന്ദു മത വിശ്വാസത്തെയും ഇസ്‌ലാം-ക്രൈസ്തവ വിശ്വാസത്തെയുമെല്ലാം അവര്‍ അന്ധവിശ്വാസമാക്കി. ‘ഒരമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിച്ചു’ എന്ന സി. കേശവന്റെ വാക്യത്തെ ഏറ്റവും കൂടുതല്‍ പ്രചരിപ്പിച്ചത് കമ്യൂണിസ്റ്റുകളായിരുന്നു. കാലം കുറെ കഴിഞ്ഞപ്പോള്‍ വോട്ടു ലഭിക്കാന്‍ വേണ്ടി ‘അംഗങ്ങള്‍ക്ക് മതവിശ്വാസമാവാം’ എന്ന നിലയിലേക്ക് അവര്‍ നയം മാറ്റി. അപ്പോള്‍ അണികളില്‍ ഭൂരിഭാഗവും ചെന്നെത്തിയത് മതത്തിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുസംഘങ്ങളിലും കൂടോത്ര സംഘങ്ങളിലും കപടഭക്തിപ്രസ്ഥാനങ്ങളിലുമൊക്കെയായിരുന്നു. പിന്നീട് ബലിയിടല്‍ കര്‍മം വരെ പാര്‍ട്ടി ആഭിമുഖ്യത്തില്‍ നടത്തുന്നതിന് കേരളം സാക്ഷ്യം വഹിച്ചു. ഒന്നാം പിണറായി മന്ത്രിസഭയിലെ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ വരെ ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനവും പൂജയും പുഷ്പാഞ്ജലിയും നടത്തി. എല്ലാ മുതലാളിത്ത വ്യവസ്ഥയും തകര്‍ത്ത് ഭൂമിയില്‍ സ്വര്‍ഗം പണിയാന്‍ വന്ന കമ്യൂണിസ്റ്റുകള്‍, മരണശേഷം പരലോകത്തുള്ള സ്വര്‍ഗത്തെകുറിച്ചു മതം പറഞ്ഞപ്പോള്‍ അതിനെ പരിഹസിച്ചു. യുക്തിവാദികള്‍ മുടന്തന്‍ വാദങ്ങളുമായിവന്നു. അവരുടെ ആശയ നിലപാടുകളെ എല്ലാ നിലയിലും മാര്‍ക്‌സിസ്റ്റുകള്‍ പിന്തുണച്ചു. അവസാനം കേരളത്തിലെ യുക്തിവാദികള്‍ സംഘ്പരിവാറിനു ആളെ കൂട്ടികൊടുക്കുന്നവരായി മാറിയിരിക്കുന്നു. കേരള യുക്തിവാദി നേതാവ് രവിചന്ദ്രനെ പോലെയുള്ളവര്‍ മുസ്‌ലിം വിരുദ്ധത പ്രസംഗിക്കുകയും അനുയായികളെ ആര്‍.എസ്.എസിലേക്ക് ആനയിക്കുന്നതും കാഴ്ചക്കാരനെ പോലെ നോക്കി നില്‍ക്കാന്‍ മാത്രമേ സി.പി.എമ്മിനു കഴിയുന്നുള്ളു. ഒപ്പം തങ്ങളുടെ പ്രവര്‍ത്തകര്‍ അന്ധവിശ്വാസത്തിലും അനാചാരങ്ങളിലും മുഴുകുന്നത് നിസ്സഹായരായി നോക്കി നില്‍ക്കാനും.

മാര്‍ക്‌സിസ്റ്റുകളും യുക്തിവാദികളും ഒരു സി.പി.എം കുടുംബം നരബലി പോലെയുള്ള ക്രൂരകൃത്യം ചെയ്തിട്ടും അതില്‍ നിരാശപ്പെടാതെ, ഇസ്‌ലാം മതത്തില്‍ നരഹത്യയുണ്ടെന്നും ബലിപെരുന്നാള്‍ അത്തരത്തിലുള്ള നരഹത്യയുടെ ഓര്‍മപെരുന്നാളാണെന്നും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സ്വന്തം ജാള്യത മറച്ചുവെക്കാനുള്ള ശ്രമമാണിത്. അല്ലാഹുവിന്റെ കല്‍പനപ്രകാരം പ്രിയപ്പെട്ട മകനെ ബലി അര്‍പ്പിക്കാന്‍ ഇബ്രാഹിം നബി തയ്യാറായതിലൂടെ ദൈവത്തിന്റെ കല്‍പന അനുസരിക്കാന്‍ അത് എത്ര പ്രയാസമേറിയതാണെങ്കിലും ഒരു മടിയുമില്ലാത്ത ഇബ്രാഹിം നബിയുടെയും കുടുംബത്തിന്റെയും ഉത്തമ മാതൃക കാണിച്ചു തരുകയായിരുന്നു അല്ലാഹു. ഇതൊരു പരീക്ഷണം മാത്രമായിരുന്നുവെന്നും മനുഷ്യനെ അറുക്കാനല്ല മറിച്ച് നിങ്ങളുടെ ത്യാഗസന്നദ്ധത പരീക്ഷിക്കുക മാത്രമാണ് ലക്ഷ്യമെന്നുമാണ് അല്ലാഹു ഇബ്രാഹിം പ്രവാചകനോടു പറയുന്നത്. ഈ ചരിത്രം ഖുര്‍ആനിലും ബൈബിളിലുമെല്ലാം ഉദ്ധരിച്ചിട്ടുണ്ട്. ഇതില്‍ എവിടെയാണ് നരബലിയെ പ്രോല്‍സാഹിപ്പിക്കുന്നത്?

കേരളത്തില്‍ മയക്കുമരുന്നുകള്‍ പോലെ അന്ധവിശ്വാസവും ലഹരിയായി പടര്‍ന്നുകഴിഞ്ഞിട്ടുണ്ട്. മനുഷ്യത്വഹീനവും മാനവിക സംസ്‌കാരത്തിനു നിരക്കാത്തതുമായ ദുരാചാരങ്ങള്‍ കര്‍ശനമായി തടയുന്നതിനു നിയമനിര്‍മാണം നടത്തണമെന്ന് ആവശ്യം ഉയര്‍ന്നുവരുന്നുണ്ട്. അങ്ങനെയാണെങ്കില്‍ അന്ധവിശ്വാസം എന്താണെന്നു വ്യക്തമായി നിര്‍വചിക്കണം. നിരീശ്വരവാദികള്‍ക്ക് ദൈവവിശ്വാസവും മതവിശ്വാസികള്‍ക്ക് പ്രകൃതി വാദികളുടെവാദവും അന്ധവിശ്വാസമാണ്. അന്ധവിശ്വാസവും ദുര്‍മന്ത്രവാദവും നിരോധിക്കണമെന്നാവശ്യപ്പെട്ടു 2019 നവംബര്‍ 15 നു പി.ടി തോമസ് സ്വകാര്യ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. ഈ ബില്‍ സര്‍ക്കാര്‍ ഔദ്യോഗിക ബില്ലായി പരിഗണിക്കുന്നത് ആലോചിക്കണമെന്ന് അന്നത്തെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സര്‍ക്കാരിനോടു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്വകാര്യ ബില്ലായതിനാല്‍ പരിഗണിക്കേണ്ടതില്ലെന്നാണ് അന്നു സര്‍ക്കാര്‍ വ്യക്തമാക്കിയത്. പിന്നീട് ഇതിനുള്ള നിയമനിര്‍മാണത്തിന് കരടുബില്‍ തയ്യാറാക്കാന്‍ ജസ്റ്റിസ് കെ.ടി തോമസ് ചെയര്‍മാനായ നിയമ പരിഷ്‌കരണ കമ്മീഷനെ ചുമതലപ്പെടുത്തിയിരുന്നു. 2021 ഒക്ടോബറില്‍ കമ്മീഷന്‍ കരട്ബില്‍ സര്‍ക്കാരിനു സമര്‍പ്പിച്ചുവെങ്കിലും ഇതുവരെ സര്‍ക്കാര്‍ അത് നിയമമാക്കിയിട്ടില്ല.

അന്ധവിശ്വാസങ്ങളും അനാചാരവും പ്രചരിപ്പിക്കുകയും കൈകാര്യംചെയ്യുകയും ചെയ്യുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ഉറപ്പാക്കുന്നതാണ് കരട് നിയമം. മന്ത്രവാദം, കൂടോത്രം, നഗ്‌നരാക്കി നടത്തിക്കല്‍, പ്രേതബാധ ഒഴിപ്പിക്കല്‍, നിധി തേടിയുള്ള ഉപദ്രവം തുടങ്ങിയവ നിയമമനുസരിച്ചു ശിക്ഷാര്‍ഹമാണ്. മന്ത്രവാദത്തിന്റെ പേരില്‍ ലൈംഗികമായി പീഢിപ്പിക്കലും കടുത്ത കുറ്റമാണ്. നിയമവും നിയമപാലകരും മാത്രം വിചാരിച്ചാല്‍ തീരാവുന്ന സാമൂഹിക പ്രശ്‌നമല്ല അന്ധവിശ്വാസങ്ങളുടെ പേരിലുള്ള ചെയ്തികള്‍. ഇതിന്റെ ദോഷവശങ്ങളെ പറ്റി ശക്തമായ ബോധവത്കരണമാണ് ആവശ്യം.

 

Article

ലഹരി വിപത്തിനൊപ്പം എയ്ഡ്സ് കൂടി

EDITORIAL

Published

on

മദ്യ, മയക്കുമരുന്ന്, ലഹരി വ്യാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ ആവോളം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ സംസ്ഥാനം. ഓരോ ദിനവും പുറത്തുവരുന്ന വാര്‍ത്തകള്‍ ഭയപ്പെടുത്തുന്നതാണ്. ഈ ഭയപ്പാടുകള്‍ക്കിടയില്‍തന്നെ മറ്റൊരു ദുരന്തവും കൂടി സംസ്ഥാനത്ത് പതുക്കെ തലപൊക്കുന്നുണ്ട് എന്ന വിവരമാണ് പുറത്തുവരുന്നത്. സംസ്ഥാനത്ത് ലഹരി ഉപയോഗത്തിലൂടെ എയ്ഡ്സ് വ്യാപിക്കുന്നുവെന്ന അത്യന്തം ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇന്നലെ അധികൃതര്‍ പങ്കുവെച്ചത്.

മലപ്പുറം വളാഞ്ചേരിയില്‍ ലഹരി സംഘത്തിലെ പത്ത് പേര്‍ക്കാണ് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് മാസം മുമ്പ് കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി ഒരു സര്‍വേ നടത്തിയിരുന്നു. ലൈംഗിക തൊഴിലാളികള്‍, മയക്കുമരുന്ന് ഉപയോഗിക്കുന്ന സംഘങ്ങള്‍ എന്നിവര്‍ക്കിടയിലായിരുന്നു സര്‍വേ നടത്തിയത്. സര്‍വേയുടെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. സര്‍വേയില്‍ ആദ്യം വളാഞ്ചേരിയില്‍ നിന്നുള്ള ഒരു വ്യക്തിക്ക് എച്ച്.ഐ.വി സ്ഥിരീകരിക്കുകയും പിന്നീട് അയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഈ വ്യക്തിയടക്കം ഉള്‍പ്പെട്ടിരിക്കുന്ന വലിയൊരു ലഹരി സംഘത്തിലേക്ക് എത്തുകയുമായിരുന്നു.

തുടര്‍ന്ന് ബാക്കിയുള്ളവര്‍ക്കും രോഗബാധയുള്ളതായി കണ്ടെത്തി. എച്ച്.ഐ.വി സ്ഥിരീകരിച്ച സംഘത്തിലെ മൂന്ന് പേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. ബാക്കിയുള്ളവര്‍ മലയാളികളാണ്. ഒരേ സിറിഞ്ച് ഉപയോഗിച്ച് ഇവര്‍ ലഹരി കുത്തി വെച്ചതാണ് രോഗ ബാധക്ക് കാരണമെന്ന് ഡി.എം.ഒ അറിയിച്ചു. കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാം എന്നാണ് സംശയിക്കുന്നത്.

രോഗം സ്ഥിരീകരിച്ച ഒന്‍പത് പേരും സുഹൃത്തുക്കളാണ്. ഇവരില്‍ പലരും വിവാഹിതരുമാണ്. കുത്തിവെക്കുന്ന ലഹരി ഉപയോഗത്തിലൂടെ സംസ്ഥാനത്ത് ഓരോ മാസവും ശരാശരി പത്തിലധികം പേര്‍ക്ക് എച്ച്.ഐ.വി സ്ഥിരീകരിക്കുന്നുണ്ട് എന്ന വാര്‍ത്ത വളരെ ഗൗരവതരമാണ്. വളാഞ്ചേരിയില്‍ മാത്രമല്ല, ജില്ലയിലേയും സംസ്ഥാനത്തേയും മറ്റിടങ്ങളിലും സമാനമായ രോഗ വ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇതിനായി വ്യാപക പരിശോധന ആവശ്യമാണെന്നും ആരോഗ്യവകുപ്പ് പറയുന്നു.

കേരളത്തില്‍ 2021ന് ശേഷം യുവാക്കള്‍ക്കിടയില്‍ എച്ച്.ഐ.വി കൂടുന്നതായാണ് എയ്ഡ്സ് കണ്‍ട്രോള്‍ സെസൈറ്റിയുടെ കണക്ക്. വര്‍ഷം ശരാശരി 1200 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുമ്പോല്‍ 15 ശതമാനം പേരും 19-25 പ്രായക്കാരാണ്. ലഹരി കുത്തിവെപ്പാണ് ഇതിനു കാരണമായി വിലയിരുത്തുന്നത്. നേരത്തേ 43 വയസ്സുവരെയുള്ളവര്‍ക്കായിരുന്നു രോഗബാധ കൂടുതല്‍ കണ്ടിരുന്നത്. എച്ച്.ഐ.വി അണുബാധ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം.

പ്രായപൂര്‍ത്തിയായവരിലെ എച്ച്.ഐ.വി സാന്ദ്രത ഇന്ത്യയില്‍ 0.22 ആണെങ്കില്‍ കേരളത്തില്‍ 0.06 ആയിരുന്നു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം അനുസരിച്ച് 2030 ഓടുകൂടി പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമ ത്തിലാണ് ലോക രാജ്യങ്ങള്‍. 2025 ആവുന്നതോടെ എച്ച്.ഐ.വി വിമുക്ത കേരളം സൃഷ്ടിക്കുന്നതിനുള്ള ഊര്‍ജിത പ്രവര്‍ത്തനങ്ങളായിരുന്നു നടന്നുവന്നിരുന്നത്. എന്നാലിപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ആ പ്രതീക്ഷകളെല്ലാം തകര്‍ക്കുന്നതാണ്.

മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്നും ഒരാളെ തിരികെ കൊണ്ടുവരാന്‍ ചികിത്സയുണ്ട്. എന്നാല്‍ എച്ച്.ഐ.വി ബാധിച്ചാല്‍ മരണത്തിലേക്കാണ് നടന്നടുക്കുന്നത്. മാത്രമല്ല, നിരപരാധികള്‍ക്കും അവര്‍ രോഗം പരത്തുന്നു എന്നതിനാല്‍ വലിയ സാമൂഹ്യ പ്രശ്നമാണ് ഇത് സൃഷ്ടിക്കുക. ഇത്തരത്തില്‍ രോഗ ബാധിതരായവര്‍ അറിയാതെ തന്നെ അവരുടെ ലൈംഗിക പങ്കാളികള്‍ക്കും സന്തതികള്‍ക്കും അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നു. മയക്കുമരുന്നിന്റെ തിക്ത ഫലങ്ങള്‍ നുഭവിക്കേണ്ടിവരുന്നത് പലപ്പോഴും വീട്ടിലെ സ്ത്രീകളും കുട്ടികളുമാണ്.

ഇവിടെയും അവര്‍ തന്നെയാണ് ഒന്നുമറിയാതെ ഇരകളാകുന്നത്. മയക്കുമരുന്നു തന്നെ വലിയ സാമൂഹ്യ വിപത്താണ്. അക്കൂട്ടത്തില്‍ എയ്ഡ്സ് വ്യാപനത്തിനുകൂടി മയക്കുമരുന്ന് ഉപയോഗം കാരണമായി തീരുന്നുവെന്നറിയുമ്പോള്‍ വല്ലാത്ത നിരാശയാണ്. ലഹരി വില്‍പ്പനക്കാര്‍ സിറിഞ്ചില്‍ നിറച്ചാണ് ലഹരി നല്‍കുന്നത്. ലഹരി ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ഇവര്‍ ഒരേ സിറിഞ്ച് തന്നെയാണ് നല്‍കുന്നത്. പല ആളുകള്‍ ഉപയോഗിച്ച ഇത്തരം സിറിഞ്ചുകളാണ് എയ്ഡ്‌സ് പരത്തുന്നത്.

സമൂഹത്തെ ബാധിച്ച ലഹരി വിപത്തിനെതിരെ പോരാടിക്കൊണ്ടിരിക്കുന്നതിനിടയില്‍ വന്ന വാര്‍ത്ത നിരാശാജനകമാണ്. ലഹരി ഉപയോഗിക്കുന്ന ഇത്രയധികം പേര്‍ക്ക് രണ്ട് മാസത്തിനിടെ എച്ച്.ഐ.വി സ്ഥിരീകരിച്ചത് ആശങ്ക ഉണ്ടാക്കുന്ന സംഭവമാണ്. എം.ഡി.എം.എക്ക് പണം നല്‍കാത്തതിനാല്‍ മാതാപിതാക്കളെ യുവാവ് ആക്രമിച്ച വാര്‍ത്തയും മലപ്പുറത്തു നിന്ന് ഇതേ ദിവസം റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ജോലിക്ക് പോവുകയും വീട് നോക്കുകയും ചെയ്തിരുന്ന യുവാവാണ് ലഹരി മരുന്ന് ഉപയോഗിച്ചു തുടങ്ങുകയും അതിന് അടിമയാവുകയും ചെയ്തതോടെ ജോലിക്ക് പോകാതാവുകയും മയക്കുമരുന്ന് വാങ്ങാനായി വീട്ടില്‍ നിന്നും പണം ആവശ്യപ്പെടാനും തുടങ്ങുകയായിരുന്നു. നിരവധി തവണ മാതാവിനെ മര്‍ദിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ബഹളം വെക്കുകയും വലിയ രീതിയില്‍ ആക്രമണം നടത്തുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ പിടികൂടിയത്.

ആരോഗ്യമുള്ള സമൂഹമാണ് രാജ്യത്തിന്റെ സമ്പത്ത്. ലഹരിയിലൂടെയും എയ്ഡ്സിലൂടെയും അത് നശിക്കാന്‍ പാടില്ല. നാടിനെ പിടിമുറുക്കിയ വിപത്തിനെതിരെ ശക്തമായ നടപടി ഉണ്ടായോ പറ്റൂ.

Continue Reading

Article

ഈ അവഗണന മലബാറിന് താങ്ങാനാവില്ല

EDITORIAL

Published

on

2025 – 26 അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് മുന്‍കൂട്ടി അധിക ബാച്ച് അനുവദിക്കേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരിക്കുകയാണ്. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യഘട്ട അലോട്‌മെന്റ്‌റ് കഴിഞ്ഞ ശേഷം കുട്ടികള്‍ കുറവുള്ളതും ഒഴിഞ്ഞു കിടക്കുന്നതുമായ ബാച്ചുകള്‍ പുനഃക്രമീകരിച്ചാല്‍ മതി എന്നും അതിനു ശേഷം സീറ്റ് ക്ഷാമമുണ്ടായാല്‍ മാത്രം അധിക ബാച്ചുകള്‍ അനുവദിക്കുന്നത് പരിശോധിക്കാമെന്നുമാണ് ഉത്തരവില്‍ പറയുന്നത്.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അധ്യക്ഷനായ സംസ്ഥാനതല കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 54,996 പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടന്നതായി കണ്ടത്തിയതിനെ തുടര്‍ന്നാണത്രെ സര്‍ക്കാറിന്റെ തലതിരിഞ്ഞ ഈ തീരുമാനമുണ്ടായിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതലുള്ള മലപ്പുറത്ത് മാത്രം കഴിഞ്ഞ തവണ 7922 സീറ്റുകള്‍ ഒഴിഞ്ഞു കിടന്നുവെന്നും ഉത്തരവിലുണ്ട്.

എന്നാല്‍ കഴിഞ്ഞ വര്‍ഷവും അതിനു മുമ്പത്തെ വര്‍ഷം അധികമായി അനുവദിച്ച 178 താല്‍ക്കാലിക ബാച്ചുകളും മാര്‍ജിനല്‍ സീറ്റുകളും അടക്കം 73,724 സീറ്റുകള്‍ മുന്‍കൂറായി നിലനിര്‍ത്തി പ്രവേശനം നടത്തിയിട്ടും മലബാര്‍ മേഖലയില്‍ സീറ്റ് ക്ഷാമമുണ്ടായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. വന്‍ പ്രതിഷേധങ്ങളെ തുടര്‍ന്നു മലപ്പുറത്ത് 120 ബാച്ചുകളും കാസര്‍കോട്ട് 18 ബാച്ചുകളും കൂടി സപ്ലിമെന്ററി ഘട്ടത്തില്‍ അധികമായി അനുവദിച്ചാണ് പ്രശ്‌നം നേരിയ തോതിലെങ്കിലും പരിഹരിച്ചത്. ഈ സാഹചര്യം നിലനില്‍ക്കെയാണ് വരുന്ന അധ്യയന വര്‍ഷം ഒരു ബാച്ച് പോലും മുന്‍കൂറായി അധികം അനുവദിക്കേണ്ടെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.

പ്ലസ് വണ്‍ സീറ്റ് അനുവദിക്കുന്നതില്‍ മലബാറിനോടുള്ള അവഗണന ഇത്തവണയും തുടരുമെന്നുള്ള സര്‍ക്കാറിന്റെ കാലേക്കൂട്ടിയുള്ള പ്രഖ്യാപനമാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവിലൂടെ നടത്തിയിരിക്കുന്നത്. മലപ്പുറത്തും കോഴിക്കോട്ടുമൊക്കെ ആഗ്രഹിച്ച കോഴ്സ് പഠിക്കാന്‍ ക ഴിയാതെ പുറത്തിരിക്കേണ്ട വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഈ പ്രാവശ്യവും വലിയ വ്യത്യാസമുണ്ടാകില്ലെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.

മലബാര്‍ ജില്ലകളില്‍ മൊത്തത്തിലുള്ള സീറ്റുകളുടെ എണ്ണവും ഐ.ടി.ഐ പോലെയുള്ള അനുബന്ധ കോഴ്സുകളെയും ചൂണ്ടിക്കാട്ടിയാണ് യാഥാര്‍ത്ഥ്യങ്ങളുമായി ഒരുവിധത്തിലും പൊരുത്തപ്പെടാത്ത കണക്കുകൂട്ടലുമായി വിദ്യാഭ്യാസ വകുപ്പിന്റെ രംഗ പ്രവേശം. ഇഷ്ടപ്പെട്ട കോഴസ് തിരഞ്ഞെടുക്കാന്‍ കഴിയാതിരിക്കുകയെന്നതും ഉന്നത പഠനത്തിനുള്ള അവസരം നിഷേധിക്കപ്പെടുന്നതിനു തുല്യമാണ്. തെക്കന്‍ കേരളത്തില്‍ ഉന്നത പഠനത്തിനു യോഗ്യത നേടിയ മുഴുവന്‍ കുട്ടികള്‍ക്കും അവര്‍ ആഗ്രഹിക്കുന്ന കോഴ്സ് തന്നെ ലഭിക്കുമ്പോഴാണ് മലബാറില്‍ മുഴുവന്‍ വിഷയങ്ങളിലും എ.പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കു പോലും ആഗ്രഹിച്ച കോഴ്സുകളോ ഇഷട്‌പ്പെട്ട സ്‌കൂളുകളോ ലഭിക്കുന്നില്ലെന്നുള്ള അവസ്ഥയുള്ളത്. മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും എം.എസ്.എഫ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളും മാസങ്ങളോളം സമരമുഖത്തായിരുന്നു. വിദ്യാര്‍ത്ഥി രോഷത്തിനുമുന്നില്‍ പ്രതിരോധിച്ച് നില്‍ക്കാനാവാതെ സര്‍ക്കാര്‍ അനുകൂല വിദ്യാര്‍ത്ഥി പ്രസ്താനങ്ങള്‍ക്കും ബഹുജന സംഘടനകള്‍ക്കുമെല്ലാം തെരുവിലിറങ്ങേണ്ടിവരികയുണ്ടായി.

അധിക സീറ്റുകള്‍ എന്നതിനപ്പുറം പ്രത്യേക ബാച്ച് അനുവദിക്കുന്ന പ്രശ്‌നമേയില്ലെന്ന് നിലപാടെടുത്ത സര്‍ക്കാറിന് ഒടുവില്‍ മുട്ടുമടക്കേണ്ടി വന്നെങ്കിലും അവിടെയും ഇരട്ടത്താപ്പ് തന്നെയായിരുന്നു സ്വീകരിച്ചത്. കൂടുതല്‍ കുട്ടികളും ആഗ്രഹിച്ചിരുന്ന സയന്‍സ് ഗ്രൂപ്പിന് ഒരു ബാച്ച് പോ ലും അനുവദിക്കാതെ താരതമ്യേന ആവശ്യം കുറഞ്ഞ ഹുമാനിറ്റീസ്, കൊമേഴ്സ് കോഴ്സുകള്‍ക്കാണ് സീറ്റ് അനുവദിച്ചത്. അതാകട്ടേ മലപ്പുറം, കാസര്‍കോട് ജില്ലകള്‍ക്ക് മാത്രവും. അപ്പോഴും സീറ്റ് അപര്യാപ്തതകൊണ്ട് പ്രയാസപ്പെടുന്ന കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, വയനാട് ജില്ലകളെ തിരിഞ്ഞുനോക്കാന്‍ പോലും ഭരണകൂടം തയാറായില്ല. ചുരുക്കത്തില്‍ ഖജനാവിനുണ്ടാകുന്ന നഷ്ടക്കണക്കുകള്‍ അക്കമിട്ട് നിരത്തി ഔദാര്യംപോലെ അനുവദിച്ച ഈ ബാച്ചുകള്‍ക്കൊണ്ട് കാര്യമായ ഗുണം പോലുമുണ്ടായില്ലെന്നതാണ് വസ്തുത.

പുതിയ അധ്യായന വര്‍ഷത്തിലും മല ബാറിലെ വിദ്യാര്‍ത്ഥി സമൂഹത്തെ പൊരിവെയിലില്‍ നിര്‍ത്താനും സമരമുഖത്തേക്ക് ഇറക്കിവിടാനും മാത്രമേ ഈ തീരുമാനം ഉപകരിക്കുകയുള്ളൂ എന്നതുറപ്പാണ്. വിദ്യാഭ്യാസ രംഗത്ത് ഇടതു സര്‍ക്കാര്‍ മലബാറിനോട് എക്കാലത്തും ചിറ്റമ്മ നയമാണ് സ്വീകരിച്ചിട്ടുള്ളത് എന്നതിന് ചരിത്രം സാക്ഷിയാണ്. വിവിധ കാലത്തെ യു.ഡി.എഫ് സര്‍ക്കാറുകളുടെ ശക്തമായ ഇടപെടലുകളാണ് ഈ വിവേചനത്തിന് ഒരു പരിധിവരെയെങ്കിലും ശമനമുണ്ടാക്കിയത്. പിണറായി സര്‍ക്കാറിന് ഭരണത്തുടര്‍ച്ചയുണ്ടായതോടെ ഈ അന്തരം ഗണ്യമായി വര്‍ധിച്ചിരിക്കുകയാണ്. അന്തമായ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ഒരു തലമുറയുടെ അവകാശങ്ങളുടെ കടക്കല്‍ കത്തിവെക്കുന്ന ഈ മഹാ അപരാധത്തില്‍നിന്ന് ഇടതു സര്‍ക്കാര്‍ ഇനിയെങ്കിലും വിട്ടു നില്‍ക്കാന്‍ സന്മനസ്സ് കാണിക്കണം.

Continue Reading

Article

ലഹരിക്കെതിരെ സമൂഹം ഉണരണം

വീടിന്റെയും നാടിന്റെയും ഭാവി യുവാക്കളിലാണെന്ന് സമൂഹം തിരിച്ചറിയണം

Published

on

പി.കെ മുഹമ്മദലി

നമ്മുടെ നാടിനെ കാർന്നു തിന്നുന്ന മഹാവിപത്തായി ലഹരി മാറിയിരിക്കുകയാണ്. കേരളത്തിൽ ഇന്ന് ലഹരി ഉപയോഗം കൊണ്ടുള്ള ദുരന്തങ്ങൾ തുടർക്കഥയായിരിക്കുകയാണ്. ഒരോ ദിവസവും കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. നമ്മുടെ നാടിന്റെ ഭാവിപ്രതീക്ഷയായ യുവാക്കളെയും കുരുന്നുകളെയും ലഹരിയുടെ വലയിൽ കുരുക്കി ഇല്ലായ്മ ചെയ്യുന്ന നാടായി കേരളം മാറിയിരിക്കുകയാണ്.

ലഹരിയുടെ ഉപയോഗം വ്യക്തികളെ മാത്രമല്ല ബാധിക്കുന്നത്.അവരുടെ കുടുംബത്തെയും സമൂഹത്തെയും ഒന്നടങ്കമാണ് ബാധിക്കുന്നത്.ഒരു നാടിന്റെ വളർച്ചക്കും വികസനത്തിനും ഉന്നമനത്തിനും നേതൃത്വം നൽകണ്ടേവരാണ് യുവാക്കൾ.കുടുംബത്തിന്റെ താങ്ങും തണലുമാണ് അവർ.രാജ്യത്തിന്റെ സമ്പത്താണ് പുതിയ തലമുറ.ആരോഗ്യവന്മാരായ യുവ തലമുറ ലഹരിയിൽ അടിമപ്പെടുമ്പോൾ അവരെ നിയന്ത്രിക്കേണ്ടതും ഈ മഹാവിപത്തിനെതിരെ ഉണർന്ന് പ്രവർത്തിക്കേണ്ടതും സമൂഹത്തിന്റെ ബാധ്യതയാണ്.

മത സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക സംഘടനകൾ,മഹല്ല്,ക്ഷേത്ര കമ്മിറ്റികൾ,റസിഡൻസ് അസോസിയേഷനുകൾ തുടങ്ങിയ മുഴുവൻ സംവിധാനങ്ങളും ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ലഹരി കേസുകളിൽ പിടിക്കപ്പെടുന്നത് മുഴുവനും യുവാക്കളാണ്.ആൺ,പെൺ വിത്യാസമില്ലാതെ ചെറുപ്പത്തെ ലഹരിയെന്ന മാരക വിപത്ത് നശിപ്പിക്കുകയാണ്. ന്യൂജൻ കാലത്ത് നടക്കുന്ന എല്ലാം ആഘോഷ പാർട്ടികൾക്കും ക്യാമ്പസുകളിലെ വിവിധ യൂണിയൻ പരിപാടികൾ,വിവാഹങ്ങൾ,ടൂർ,ക്ലബ് നിശാ പരിപാടികൾക്കെല്ലാം മാറ്റ് കൂട്ടുന്നത് ലഹരിയെന്ന വില്ലനാണ്. ആഘോഷങ്ങളെല്ലാം ലഹരിയിൽ മാത്രം ഒതുങ്ങി പോയിരിക്കുകയാണ്.

പേരുകൾ പോലും പറയാൻ സാധിക്കാത്ത നൂറുകണക്കിന് സിന്തറ്റിക്ക് മയക്ക് മരുന്നുകളാണ് വിവിധ രൂപത്തിലും ഭാവത്തിലും യുവതലമുറയുടെ മനസ്സിലേക്കും അവരുടെ ജീവിതത്തിലേക്കും വിഷ മഴയായി പെയ്തിറങ്ങുന്നത്. പുതിയ കാലത്തെ സിനിമകളും സ്റ്റോറികളും റീലുകളുമെല്ലാം ലഹരിയിലേക്ക് ആകർഷിക്കാൻ ഒരുപാട് സ്വാധീനം ചെലുത്തുന്നുണ്ട്. യുവാക്കളിൽ ഭൂരിഭാഗവും നല്ലഉന്മേഷം ലഭിക്കാനും സുഹൃത്തുക്കൾ ഒന്നിച്ച് കൂടി ആഘോഷങ്ങൾ പൊടിപൊടിക്കാനും വെറുതെ ഒരു നേരം പോക്കിനുമെല്ലാമാണ് ലഹരി ഉപയോഗിച്ച് വരുന്നത്.ചിലർ പിരിമുറുക്കം കുറക്കാനും,മാനസിക സമ്മർദ്ദങ്ങൾ കുറക്കാനും തോവിൽകൾ മറക്കാനും യുവാക്കൾക്കിടയിൽ ആളാകാനുമെല്ലാം ലഹരി ഉപയോഗിച്ച് വരുന്നത്.

പക്ഷെ യഥാർത്ഥ്യം മനസ്സിലാകുമ്പോഴേക്കും ലഹരിയിൽ അടിമകളായി ലഹരി മാഫിയകളുടെ നീരാളി പിടുതത്തിൽ അകപ്പെട്ട് ജീവിത നൈരാശ്യത്തിൽ എത്തിയിട്ടുണ്ടാകും. ഭീതിജനകമായ പുതിയ കാലത്ത് ഭാവി തലമുറയെ സംരക്ഷിക്കേണ്ടതും ലഹരിയെന്ന മഹാവിപത്തിൽ നിന്നും യുവത്വത്തെ രക്ഷപ്പെടുത്തേണ്ടതുമായ പ്രവർത്തനങ്ങൾ നമ്മുടെ വീട്ടിൽ നിന്നാണ് ആദ്യം ആരംഭിക്കേണ്ടത്. ന്യൂജൻ കാലത്ത് യുവാക്കളെ തിരിച്ചറിഞ്ഞ് അവരെ സ്നേഹിക്കാനും സമയം കണ്ടെത്തി അവരോട് സംസാരിക്കാനും അവരുടെ ആവിശ്യങ്ങൾ അറിയാനും അവരുടെ സന്തോഷങ്ങളിൽ പങ്ക് ചേർന്ന് നേട്ടങ്ങളിൽ പ്രോൽസാഹനം കണ്ടെത്താനും അവരുടെ പ്രവർത്തന വഴികൾ അന്വേഷിക്കാനും ദുഖങ്ങളിൽ സാന്ത്വന വാക്കുകളായി മാറാൻ രക്ഷിതാക്കൾക്ക് സാധിക്കണം. പ്രവാചകൻ മുഹമ്മദ് നബി(സ)ഹദീസ് വളരെ പ്രസക്തമാണ്. മക്കൾ രാത്രി വൈകി വീട്ടിലേക്ക് വരുമ്പോൾ അവരുടെ വാഴ മണത്ത് നോക്കണമെന്ന് നമ്മെ പഠിപ്പിച്ചിട്ടുണ്ട്. പാതിരാത്രി നമ്മുടെ മക്കൾ വീട്ടിലേക്ക് വരുമ്പോൾ എവിടുന്നാണ് വരുന്നതെന്ന് ചോദിക്കാൻ പോലും രക്ഷിതാക്കൾക്ക് ഭയമാണ്.

സാമൂഹ്യ പൊതു പ്രവർത്തനങ്ങളിൽ മക്കളെ പ്രാപ്തരാക്കാനും രക്ഷിതാക്കൾ പുതിയ കാലത്ത് തയ്യാറാവണം. ലോക ഭൂപടത്തിൽ ലഹരി ഉപയോഗത്തിനും വിൽപ്പനക്കും കേരളത്തിന്റെ സ്ഥാനം ഉയർന്നിരിക്കുകയാണ്. നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്ക് പ്രകാരം ലഹരി ഉപയോഗത്തിന്റെ പേരിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കുറ്റകൃതങ്ങൾ നടക്കുന്നത് കേരളത്തിലാണ്. കൊച്ചി,തിരുവനന്തപുരം,കോഴിക്കോട് പോലോത്ത നഗരങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ജനങ്ങൾ കൂടുതൽ ഇടപെഴകുന്ന സ്ഥലങ്ങളിലും ലഹരിയുടെ പറുദ്ദിസയായി മാറിയിരിക്കുകയാണ്.

എൻപത് ശതമാനവും പതിനഞ്ച് വയസ്സ് ആകുമ്പോഴേക്ക് ലഹരി ഉപയോഗിക്കാൻ തുടങ്ങുന്നുവെന്നും ലഹരിയിൽ അഡിഷനാവുന്നുമെന്നുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സിന്തറ്റിക്ക് മയക്ക് മരുന്നുകളുടെ വ്യാപനം വർഷങ്ങൾക്ക് മുമ്പ് വൻ നഗരങ്ങളിൽ മാത്രമായിരുന്നു. ഇന്ന് എല്ലായിടത്തും സുലഭമായി ഇതിന്റെ വ്യാപനം നടക്കുന്നു. നാട്ടിൻ പുറങ്ങളിലെ പെട്ടികടകളിൽ പോലും രഹസ്യ നാമങ്ങളിൽ ലഹരി വിൽപ്പന വ്യാപകമായി നടന്ന് കൊണ്ടിരിക്കുകയാണ്.സർക്കാർ സംവിധാനങ്ങളും എക്സൈസുമെല്ലാം ലഹരി മാഫിയകളുടെ മുന്നിൽ നോക്കുകുത്തിയായി മാറുകയാണ്.

എം.ഡി.എം.എ പോലോത്ത ലഹരി ആദ്യ തവണ തന്നെ ഉപയോഗിച്ചാൽ തന്നെ അഡിഷനാവുകയും ദിവസങ്ങളോളം അമിതമായ ഉൽസാഹവും ആനന്ദവും സന്തോഷവും ഉത്തേജിപ്പിക്കാനാവും. കൂടാതെ ധൈര്യവും അക്രമ വാസനയും ഉണ്ടാകും.കൂടുതലുള്ള ആത്മ വിശ്വാസവും മറ്റു വേദനകളെല്ലാം മറക്കാനും സാധിക്കും.എൽ എസ് ഡി സ്റ്റാമ്പ് തുടങ്ങിയ വിവിധയിനം സ്റ്റിമുലൻസ് കൂടുതൽ വിഭ്രാന്തിയുണ്ടാക്കാനും മാരക ശക്തിയുള്ളതുമാണ്. മാരക രോഗങ്ങൾക്ക് കാരണമാവുകയും ആത്മഹത്യ ചെയ്യാനും പെട്ടന്നുള്ള മരണങ്ങൾ സംഭവിക്കുകയും ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. കർണാടക,ഗോവ തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്ന് കീലോ കണക്കിന് മയക്ക് മരുന്നുകളാണ് കേരളത്തിൽ എത്തുന്നത്.

ബ്ലാഗൂർ പോലോത്ത നഗരങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ സ്ഥിരമായി പെൺകുട്ടികളടക്കം ലഹരി ഉപയോഗിക്കുന്നവരും കേരളത്തിലേക്ക് വിൽപന നടത്താൻ ലഹരി മാഫിയ സംഘങ്ങൾ ഇവരുടെ പിന്നിൽ പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. വ്യക്തി കുടുംബം സമൂഹം തുടങ്ങി ഒരു രാഷ്ട്രത്തെ മൊത്തം തകർക്കാൻ ശക്തിയുള്ള ഈ സാമൂഹിക വിപത്തിനെതിരെ പൊതു സമൂഹം ജാഗരൂഗരാകേണ്ടതുണ്ട്.വീടിന്റെയും നാടിന്റെയും ഭാവി യുവാക്കളിലാണെന്ന് സമൂഹം തിരിച്ചറിയണം.

Continue Reading

Trending