Connect with us

Sports

ഇംഗ്ലീഷ് സിക്‌സറില്‍ ചതഞ്ഞ് പാനമ

Published

on

 

നൊവൊഗാര്‍ഡ്: ലോകകപ്പ് ഗ്രൂപ്പ് ജി മത്സരത്തില്‍ നിഷ്‌നി സ്‌റ്റേഡിയത്തില്‍ ഇംഗ്ലണ്ട് സംഹാര താണ്ഡവമാടിയപ്പോള്‍ കന്നിക്കാരായ പാനമ എട്ടു നിലയില്‍ പൊട്ടി. ഒന്നിനെതിരെ ആറു ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ട് പാനമയെ ചതച്ചത്. നിരവധി ഇംഗ്ലീഷ് റെക്കോര്‍ഡുകള്‍ കണ്ട മത്സരത്തില്‍ ഒന്നാം പകുതിയില്‍ തന്നെ ഇംഗ്ലണ്ട് എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് മുന്നിലെത്തിയിരുന്നു.
ഹാട്രിക് നേടിയ ഹാരി കെയ്‌നും, ഡബിളടിച്ച സ്‌റ്റോണ്‍സുമാണ് ഇംഗ്ലണ്ടിന്റെ കുതിപ്പിന്റെ കരുത്ത് പകര്‍ന്നത്. ഇതാദ്യമായാണ് ഇംഗ്ലണ്ട് ഒരു ലോകകപ്പില്‍ ആറു ഗോളടിക്കുന്നത്. രണ്ടാം ജയത്തോടെ ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടര്‍ ബെര്‍ത്തു നേടിയപ്പോള്‍. തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയ പാനമ മടക്ക ടിക്കറ്റും സ്വന്തമാക്കി. ഇംഗ്ലണ്ടിനൊപ്പം ഗ്രൂപ്പ് ജിയില്‍ ബെല്‍ജിയവും പ്രീ ക്വാര്‍ട്ടറിന് ടിക്കറ്റെടുത്തു. പാനമക്കൊപ്പം ടുണീഷ്യയും ലോകകപ്പില്‍ നിന്ന് പുറത്തായി. എഴുപത്തിയെട്ടാം മിനിറ്റില്‍ ഫെലിപ്പ് ബലോയുടെ വകയായിരുന്നു പാനമയുടെ ആശ്വാസഗോള്‍.
ടീമിലെ ഏറ്റവും പ്രായം കൂടിയ താരമായ ബലോയ് നേടിയത് ലോകകപ്പിന്റെ ചരിത്രത്തിലെ പാനമയുടെ ആദ്യത്തെ ഗോളാണ്. ലോകകപ്പില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കൂടിയ നാലാമത്തെ താരമാണ് 37കാരനായ ബലോയ്. 22, 46, 62 മിനിറ്റുകളിലായിരുന്നു കെയ്‌നിന്റെ ഗോളുകള്‍. ആദ്യത്തെ രണ്ടെണ്ണം പെനാല്‍റ്റിയില്‍ നിന്നും മൂന്നാമത്തേത് ഭാഗ്യത്തിന്റെ അകമ്പടി കൊണ്ട് സ്വന്തം പേരില്‍ കുറിക്കപ്പെട്ട ഒന്നും. ലോഫ്റ്റസ് ചീക്കിന്റെ ഒരു വെടിയുണ്ട കെയ്‌നിന്റെ കാലില്‍ തട്ടി നെറ്റിലെത്തുകയായിരുന്നു.
ഇതോടെ ഈ ലോകകപ്പിലെ മൊത്തം ഗോള്‍ സമ്പാദ്യം അഞ്ചാക്കിയ കെയ്ന്‍ ഗോള്‍വേട്ടയില്‍ മുന്നിലെത്തി. നാലു ഗോള്‍ വീതം നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും, റൊമേലു ലുക്കാക്കുവുമാണ് രണ്ടാം സ്ഥാനത്ത്. എട്ട്, നാല്‍പത് മിനിറ്റുകളിലായിരുന്നു ജോണ്‍ സ്‌റ്റോണ്‍സിന്റെ ഗോളുകള്‍. മുപ്പത്തിയാറാം മിനിറ്റില്‍ ജെസ്സെ ലിംഗാര്‍ഡും ഇംഗ്ലണ്ടിനുവേണ്ടി വല കുലുക്കി.
ഒരു കോര്‍ണറില്‍ നിന്നായിരുന്നു സ്‌റ്റോണ്‍സിന്റെ ഗോള്‍. പ്രതിരോധഭടന്മാരുടെ മാര്‍ക്കിങ്ങില്‍ നിന്ന് മാറി ഒറ്റപ്പെട്ടുനിന്ന് തൊടുത്ത ഹെഡ്ഡറിന് മുന്നില്‍ പാനമ ഗോളി നിസ്സഹായനായിരുന്നു. ഇംഗ്ലണ്ടിനുവേണ്ടിയുളള സ്‌റ്റോണ്‍സിന്റെ ആദ്യ അന്താരാഷ്ട്ര ഗോളാണിത്. പെനാല്‍റ്റിയിലൂടെയാണ് കെയ്ന്‍ ഇംഗ്ലണ്ടിന്റെ ലീഡുയര്‍ത്തിയത്. എസ്‌കോബാര്‍ ബോക്‌സില്‍ ലിങ്ഗാര്‍ഡിനെ ഫൗള്‍ ചെയ്തതിന് കിട്ടിയ പെനാല്‍റ്റിയാണ് അനായാസം വലയിലാക്കി കെയ്ന്‍ ലീഡ് രണ്ടാക്കിയത്. ടുണീഷ്യയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ കെയ്ന്‍ രണ്ട് ഗോള്‍ നേടിയിരുന്നു. നാലു മിനിറ്റിനുള്ളിലായിരുന്നു പിന്നീടുള്ള രണ്ട് ഗോളുകള്‍. ബോക്‌സിന്റെ പുറത്ത് നിന്ന് പിടിച്ചെടുത്ത പന്തുമായി വേഗത കൂട്ടി ഡിഫന്‍ഡറെ കബളിപ്പിച്ച് ലിങ്ഗാര്‍ഡ് തൊടുത്ത ഷോട്ടിന് മുന്നില്‍ പാനമ ഗോളി തീര്‍ത്തും നിസ്സഹായനായിരുന്നു.
ഒരു ഫ്രീകിക്കില്‍ നിന്ന് വീണുകിട്ടിയ പന്താണ് സ്‌റ്റോണ്‍സ് ഹെഡ്ഡറിലൂടെ വലയിലാക്കിയത്. ട്രിപ്പിയര്‍ എടുത്ത ഫ്രീകിക്കിനു ശേഷം ഹെന്‍ഡേഴ്‌സണ്‍ ബോക്‌സിലേയ്ക്ക് തന്ത്രപൂര്‍വം ചെത്തിയിട്ടുകൊടുത്ത പന്ത് ആദ്യം ഹെഡ്ഡ് ചെയ്തത് കെയ്ന്‍. പന്ത് കിട്ടിയ സ്‌റ്റെര്‍ലിങ് വലയിലേയ്ക്ക് കുത്തി. എന്നാല്‍, ഗോളി അത് തടുത്തിട്ടു. പക്ഷേ, തൊട്ടടുത്ത് നിന്ന സ്‌റ്റോണ്‍സിന് ഒന്ന് കുത്തിയിടുകയേ വേണ്ടിയിരുന്നുള്ളൂ സ്‌കോര്‍ 4-0. ഒരു കോര്‍ണറിനിടെ ഗോഡോയ് കെയ്‌നിനെ പിടിച്ചുവച്ചതിനാണ് ഇംഗ്ലണ്ടിന് രണ്ടാം പെനാല്‍റ്റി കിട്ടിയത്. കിക്കെടുക്കാനെത്തിയത് ഇത്തവണയും കെയ്ന്‍ തന്നെ.
ആദ്യ ഗോളിന് സമാനമായ ഫിനിഷിങ. വലയില്‍ നിന്നും പന്ത് പെറുക്കാന്‍ മാത്രമായിരുന്നു ഇത്തവണയും നിസ്സഹായനായ പാനമ ഗോളിയുടെ വിധി. 5-0. 62-ാം മിനിറ്റില്‍ ലോഫ്റ്റസ് ചീക്കിന്റെ ഷോട്ട് കെയ്‌നിന്റെ കാലില്‍ തട്ടി വലയിലേക്ക്. കെയ്‌നിന് ഹാട്രിക്്. ഇംഗ്ലണ്ടിന്റെ ഗോള്‍ സമ്പാദ്യം അരഡസന്‍. 6-0ന് പിന്നില്‍ നിന്നതോടെ അല്‍പം ഉണര്‍ന്ന് കളിച്ച പാനമ 78-ാം മിനിറ്റില്‍ ചരിത്രം കുറിച്ചു കൊണ്ട് ഫെലിപ്പ് ബലോയിയിലൂടെ ഇംഗ്ലീഷ് വല ചലിപ്പിച്ചു. സ്‌കോര്‍ 6-1.

Cricket

ഐപിഎല്‍: മലയാളി താരം വിഘ്നേഷ് പുത്തൂർ ടീമിലില്ല, ഹാർദിക് തിരിച്ചെത്തി

ഗുജറാത്തിനെ ബാറ്റിങ്ങിനയച്ച് മുംബൈ

Published

on

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തെരഞ്ഞെടുത്തു. സസ്പെൻഷൻ കഴിഞ്ഞെത്തിയ ഹാർദിക് പണ്ഡ്യ മുംബൈ ടീമിനെ നയിക്കും. മലയാളി താരം വിഘ്നേഷ് പുത്തൂർ ഇന്ന് ടീമിൽ ഇല്ല. ഇമ്പാക്ട് പ്ലെയർസിന്റെ ലിസ്റ്റിലും വിഘ്നേഷിന് ഇടമില്ല.

ഇംപാക്ട് പ്ലെയറായി പോലും താരത്തെ പരിഗണിച്ചില്ല. റോഭിൻ മിൻസ്, അശ്വനി കുമാർ, രാജ് അംഗദ് ബാവ, വിൽ ജാക്സ്, കോർബിൻ ബോഷ് എന്നിവരാണ് മുംബൈയുടെ ഇംപാക്ട് പ്ലെയേഴ്സ്. അതേസമയം കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ടീമിലേക്ക് തിരിച്ചെത്തി.

കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ 11 റൺസിന്റെ തോൽവിയാണ് ഗുജറാത്ത് ഏറ്റുവാങ്ങിയത്, 244 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ഡെത്ത് ഓവറുകളിൽ തകർന്നു. മറുവശത്ത്, താൽക്കാലിക നായകൻ സൂര്യകുമാർ യാദവിന്റെ കീഴിൽ മികച്ച തുടക്കമല്ല മുംബൈയ്ക്ക് ലഭിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ നാല് വിക്കറ്റിന്റെ കനത്ത തോൽവി ഏറ്റുവാങ്ങി.

Continue Reading

Football

ഡൊറിവൽ ജൂനിയറിനെ പുറത്താക്കി ബ്രസീൽ

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയോട് 4-1ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി.

Published

on

ബ്രസീൽ ദേശീയ ഫുട്ബോൾ ടീം കോച്ച് ഡോറിവൽ ജൂനിയറിനെ പുറത്താക്കി. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയോട് 4-1ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി. നിര്‍ണായക ലോകകപ്പ് പോരാട്ടത്തില്‍ 4-1ന്റെ കനത്ത തോല്‍വിയാണ് അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സില്‍ നടന്ന പോരാട്ടത്തില്‍ ബ്രസീലിനു നേരിടേണ്ടി വന്നത്. ഇതിനു പിന്നാലെയാണ് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷൻ്റെ കനത്ത നടപടി.

ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷൻ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഡൊറിവാള്‍ ജൂനിയര്‍ ഇനി ടീമിനൊപ്പം ഉണ്ടാകില്ല. അദ്ദേഹത്തിന്റെ ഭാവി പരിപാടിക്ക് എല്ലാവിധ ആശംസകളും നേരുന്നു. ദേശീയ ടീമിനായി ചെയ്ത സേവനങ്ങള്‍ക്കു നന്ദി പറയുന്നു. പുതിയ പരിശീലകനെ ഉടന്‍ തന്നെ നിയമിക്കും.എന്നായിരുന്നു അറിയിപ്പ്.

2022ലെ ലോകകപ്പ് ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോടു പരാജയപ്പെട്ടതിനു പിന്നാലെ കോച്ച് ടിറ്റെയെ പുറത്താക്കിയാണ് ഡൊറിവാളിനെ ബ്രസീല്‍ നിയമിച്ചത്.62കാരനായ പരിശീലകന്‍ 16 മത്സരങ്ങളിലാണ് ടീമിനെ പരിശീലിപ്പിച്ചത്. 7 വീതം ജയവും തോല്‍വിയും 2 സമനിലയുമാണ് ഈ കാലഘട്ടിൽ ബ്രസീൽ നേടിയത്. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അര്‍ന്റീനയോടേറ്റ കനത്ത തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്വവും ഡൊറിവാള്‍ ഏറ്റെടുത്തിരുന്നു.

ബ്രസീലിൻ്റെ സൂപ്പർ താരം നെയ്മർ ഡൊറിവാളിനു കീഴിൽ ഒരു മത്സരങ്ങളിലും കളിച്ചിച്ചില്ല. 5 തവണ ലോക ചാംപ്യന്‍മാരായ ബ്രസീല്‍ നിലവിലെ സാഹചര്യത്തിൽ 2026ലെ ലോകകപ്പിലെത്താന്‍ കഠിനമായി പരിശ്രമിക്കേണ്ടിയിരിക്കുന്നു. അര്‍ജന്റീനയ്ക്കും ഇക്വഡോറിനും യുറുഗ്വെയ്ക്കും പിന്നില്‍ നാലാം സ്ഥാനത്താണ് ഇപ്പോൾ ബ്രസീൽ.

Continue Reading

Cricket

ഇംഗ്ലണ്ട് ടെസ്റ്റിൽനിന്ന് നായകന്‍ രോഹിത് ശർമ വിട്ടുനിന്നേക്കും

. റെഡ് ബാള്‍ ക്രിക്കറ്റില്‍ ഫോം കണ്ടെത്താനാകാത്തതിനാലാണ് താരം വിട്ടുനില്‍ക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Published

on

ജൂണില്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍നിന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ വിട്ടുനിന്നേക്കുമെന്ന് റിപ്പോര്‍ട്ട്. റെഡ് ബാള്‍ ക്രിക്കറ്റില്‍ ഫോം കണ്ടെത്താനാകാത്തതിനാലാണ് താരം വിട്ടുനില്‍ക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആസ്‌ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മോശം ഫോമിനെ തുടര്‍ന്ന് താരത്തിന് വന്‍ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. അതേസമയം സീനിയര്‍ താരം വിരാട് കോഹ്‌ലി ഇംഗ്ലണ്ട് പര്യടനത്തിന് ടീമിനൊപ്പമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ രോഹിത്തിന്റെ അബാവത്തില്‍ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലിറങ്ങിയ ആദ്യ ടെസ്റ്റില്‍ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. രണ്ടാം ടെസ്റ്റ് മുതല്‍ ടീമിനൊപ്പം ചേര്‍ന്ന രോഹിത് മൂന്ന് മത്സരങ്ങളില്‍ 6.2 ശരാശരിയില്‍ 31 റണ്‍സ് മാത്രമാണ് നേടിയത്.

സിഡ്‌നിയില്‍ നടന്ന അഞ്ചാം ടെസ്റ്റില്‍നിന്ന് താരം സ്വയം മാറിനിന്നു. പെര്‍ത്തില്‍ നേടിയ സെഞ്ച്വറിയല്ലാതെ വിരാട് കോഹ്‌ലിക്കും വലിയ പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ ഇരുവരും ടീം ഇന്ത്യക്ക് ബാധ്യതയാണെന്ന തരത്തില്‍ വലിയ വിമര്‍ശനമുയരുകയും ചെയ്തു.

സിഡ്‌നി ടെസ്റ്റില്‍നിന്ന് രോഹിത് മാറിനിന്നതോടെ താരം ലോങ് ഫോര്‍മാറ്റില്‍നിന്ന് വിരമിക്കാനുള്ള തയാറെടുപ്പിലാണെന്ന് അഭ്യൂഹമുയര്‍ന്നു. എന്നാല്‍ ഇത് നിഷേധിച്ച് രോഹിത് തന്നെ രംഗത്തെത്തി.

തനിക്ക് റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടായതിനാല്‍ മാറിനിന്നതാണെന്നും വിരമിക്കാന്‍ ഉദ്ദേശ്യമില്ലെന്നും താരം വ്യക്തമാക്കി. കാര്യങ്ങള്‍ മാറുമെന്നും കമന്ററി ബോക്‌സിലിരിക്കുന്നവരും മാധ്യമങ്ങളുമല്ല തന്റെ ജീവിതത്തിന്റെ ഗതി നിര്‍ണയിക്കുന്നതെന്നും താരം പറഞ്ഞു.

ആസ്‌ട്രേലിയയില്‍നിന്ന് തിരിച്ചെത്തിയ രോഹിത് ഇന്ത്യയെ ചാമ്പ്യന്‍സ് ട്രോഫി കിരീട നേട്ടത്തിലേക്ക് നയിച്ചു. ഫൈനലില്‍ രോഹിത്തിന്റെ ബാറ്റില്‍നിന്ന് പിറന്ന 76 റണ്‍സ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. കോഹ്‌ലിയാകട്ടെ, പാകിസ്താനെതിരെ സെഞ്ച്വറിയും (100*) ആസ്‌ട്രേലിയക്കെതിരെ 84 റണ്‍സുമടിച്ചു.

ഇംഗ്ലണ്ടില്‍ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരക്കാണ് ഇന്ത്യന്‍ സംഘം പോകുന്നത്. ജൂണ്‍ 20നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റ് ലീഡ്‌സിലും തുടര്‍ന്നുള്ള മത്സരങ്ങള്‍ എജ്ബാസ്റ്റന്‍, ലോര്‍ഡ്‌സ്, ഓള്‍ഡ് ട്രാഫോര്‍ഡ്, കെന്നിങ്ടണ്‍ ഓവല്‍ എന്നിവിടങ്ങളിലും നടക്കും.

Continue Reading

Trending