Sports
അപരാജിതം ബാര്‍സ-റയല്‍ സമാസമം
ബാര്‍സലോണ: ലാലിഗ ചാമ്പ്യന്മാരായ ബാര്‍സലോണയുടെ വിജയക്കുതിപ്പ് തടയാന്‍ റയല്‍ മാഡ്രിഡിനുമായില്ല. ബാര്‍സയുടെ തട്ടകമായ നൗകാംപില്‍ നടന്ന ഹൈ വോള്‍ട്ടേജ് മത്സരം 2-2 സമനിലയില്‍ അവസാനിച്ചു. ലൂയിസ് സുവാരസ്, ലയണല്‍ മെസ്സി എന്നിവര്‍ ആതിഥേയര്‍ക്കു വേണ്ടി ഗോളുകള്‍ നേടിയപ്പോള്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഗാരെത് ബെയ്ല്‍ എന്നിവരായിരുന്നു സന്ദര്‍ശകരുടെ സ്‌കോറര്‍മാര്‍. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ സെര്‍ജി റോബര്‍ട്ടോ ചുവപ്പു കാര്‍ഡ് കണ്ട് മടങ്ങിയിരുന്നതിനാല്‍, സീസണില്‍ ഇതുവരെ തോല്‍വി വഴങ്ങാത്ത ബാര്‍സ രണ്ടാം പകുതി മുഴുവന്‍ പത്തു പേരുമായാണ് കളിച്ചത്.
കഴിഞ്ഞ ഡിസംബറില്‍ മാഡ്രിഡിലെ സാന്റിയാഗോ ബര്‍ണേബുവില്‍ നടന്ന എല്‍ ക്ലാസിക്കോ ബാര്‍സയോട് തോറ്റ റയല്‍ ഏതുവിധേനയും പ്രതികാരം ചെയ്യുക എന്ന ലക്ഷ്യവുമായാണ് കാറ്റലോണിയയില്‍ എത്തിയതെങ്കിലും ദൗര്‍ഭാഗ്യവും റഫറിയുടെ മോശം തീരുമാനങ്ങളും തിരിച്ചടിയാവുകയായിരുന്നു. അതേസമയം, ആദ്യപകുതിയില്‍ റോബര്‍ട്ടോയെ നഷ്ടമായ ആതിഥേയര്‍ക്ക് രണ്ടാം പകുതിയില്‍ പലതവണ ഭാഗ്യം തുണയായി.കളിയുടെ തുടക്കത്തില്‍ കുറിയ പാസുകളുമായി ആധിപത്യം പുലര്‍ത്തിയ ബാര്‍സ ലൂയിസ് സുവാരസിലൂടെ ആദ്യ ഭീഷണി മുഴക്കിയെങ്കിലും പെട്ടെന്നു തന്നെ റയല്‍ കളി കൈയിലെടുത്തു. സന്ദര്‍ശകരുടെ ആക്രമണത്തിനിടെ അതിവേഗ പ്രത്യാക്രമണത്തിലൂടെ പത്താം മിനുട്ടില്‍ ബാര്‍സയാണ് ആദ്യം മുന്നിലെത്തിയത്. വലതുവിങിലൂടെ കുതിച്ചു കയറി സെര്‍ജി റോബര്‍ട്ടോ നല്‍കിയ ക്രോസ് ലൂയിസ് സുവാരസ് അനായാസം വലയിലാക്കുകയായിരുന്നു. റോബര്‍ട്ടോയ്ക്ക് സമാന്തരമായി ഓടിക്കയറിയ മെസ്സിയെ മാര്‍ക്ക് ചെയ്യുന്നതില്‍ സെര്‍ജിയോ റാമോസും റാഫേല്‍ വരാനും ശ്രദ്ധ നല്‍കിയപ്പോള്‍ സര്‍വസ്വതന്ത്രനായി മുന്നേറിയ സുവാരസിന് പന്തില്‍ കാല്‍വെക്കേണ്ട ചുമതലയേ ഉണ്ടായിരുന്നുള്ളൂ.
ലീഡിന് പക്ഷേ, അല്‍പ്പായുസ്സേ ഉണ്ടായുള്ളൂ. 14-ാം മിനുട്ടില്‍ ടോണി ക്രൂസിനും ബെന്‍സേമക്കുമൊപ്പം നടത്തിയ നീക്കത്തിനൊടുവില്‍ ക്രിസ്റ്റ്യാനോ സന്ദര്‍ശകരെ ഒപ്പമെത്തിച്ചു. ഗോളിന് സമാന്തരമായി വന്ന പന്ത് പോസ്റ്റിലേക്ക് ഹെഡ്ഡ് ചെയ്യുന്നതിനു പകരം ബെന്‍സേമ പോര്‍ച്ചുഗീസ് താരത്തിന്റെ വഴിയിലേക്ക് നല്‍കിയപ്പോള്‍ ക്രിസ്റ്റിയാനോ പിഴവ് വരുത്തിയില്ല.
ഇരുടീമുകളും തുടര്‍ന്നും ഗോളുകള്‍ക്കുവേണ്ടി കളിച്ചപ്പോള്‍ മൈതാനത്തിന്റെ രണ്ടറ്റങ്ങളിലും ഗോളവസരങ്ങള്‍ പിറന്നു. മെസ്സിയുടെ പാസില്‍ നിന്ന് ജോര്‍ദി ആല്‍ബയും ഉംതിതിയും സുവര്‍ണാവസരങ്ങള്‍ നഷ്ടപ്പെടുത്തിയപ്പോള്‍ മറുവശത്ത് അവസരങ്ങള്‍ തുലക്കുന്നതില്‍ ക്രിസ്റ്റിയാനോ ആയിരുന്നു മുന്നില്‍. 42-ാം മെസ്സില്‍ മെസ്സിയും റയല്‍ കീപ്പര്‍ കെയ്‌ലര്‍ നവാസും മുഖാമുഖം വന്നെങ്കിലും അപകടമൊഴിവാക്കുന്നതില്‍ നവാസ് വിജയിച്ചു. 44-ാം മിനുട്ടില്‍ കൈയാങ്കളിയിലേര്‍പ്പെട്ടതിന് ലൂയിസ് സുവാരസും റാമോസും മഞ്ഞക്കാര്‍ഡ് കണ്ടു.
ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ ബാര്‍സ പത്തുപേരായി ചുരുങ്ങി. ശാരീരിക പോരാട്ടത്തിനിടെ മാഴ്‌സലോയെ കൈകൊണ്ട് പ്രഹരിച്ചതിനായിരുന്നു ശിക്ഷ. തക്കസമയത്ത് നിലത്തുവീണ മാര്‍സലോ റോബര്‍ട്ടോയ്ക്ക് കാര്‍ഡ് വാങ്ങിക്കൊടുക്കുകയായിരുന്നു. അതേസമയം, പന്തിനായുള്ള പോരാട്ടത്തിനിടെ ഗരത് ബെയ്ല്‍ സാമുവല്‍ ഉംതിതിയുടെ കണങ്കാകില്‍ ബൂട്ട് കൊണ്ട് ചവിട്ടിയെങ്കിലും റഫറി കാണാതിരുന്നത് ആദ്യ പകുതിയില്‍ റയലിന്റെ ഭാഗ്യമായി.
ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പിന്‍വലിച്ച റയല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലീഡിനായി ആക്രമണം ശക്തമാക്കി. എന്നാല്‍ 53-ാം മിനുട്ടില്‍ പ്രത്യാക്രമണത്തിലൂടെ ബാര്‍സയാണ് ഒരിക്കല്‍ക്കൂടി മുന്നിലെത്തിയത്. ഇടതുവിങില്‍ റാഫേല്‍ വരാനെ വീഴ്ത്തി പന്തുമായി കുതിച്ച സുവാരസ് ബോക്‌സില്‍ പന്ത് മെസ്സിക്ക് നല്‍കി. രണ്ട് പ്രതിരോധക്കാരെ വെട്ടിയൊഴിഞ്ഞ മെസ്സി കൃത്യതയാര്‍ന്ന ഷോട്ടിലൂടെ കെയ്‌ലര്‍ നവാസിനെ നിസ്സഹായനാക്കി. (2-1). മുന്നേറ്റത്തിനിടെ സുവാരസ് വരാനെ ഫൗള്‍ ചെയ്തുവെന്ന് വ്യക്തമായിരുന്നെങ്കിലും റഫറി പ്ലേ ഓണ്‍ വിളിച്ചതാണ് മെസ്സിഗോളില്‍ കലാശിച്ചത്. 55-ാം മിനുട്ടില്‍ ലൂയിസ് സുവാരസ് ഒരിക്കല്‍ക്കൂടി റയലിന്റെ വലയില്‍ പന്തെത്തിച്ചെങ്കിലും ലൈന്‍സ്മാന്‍ ഓഫ്‌സൈഡ് വിളിച്ചതിനാല്‍ ഗോള്‍ നിഷേധിക്കപ്പെട്ടു. ടി.വി റീപ്ലേകളില്‍ റഫറിയുടെ തീരുമാനം നൂറു ശതമാനം ശരിയായിരുന്നോ എന്ന സംശയമുയര്‍ന്നു. 58-ാം മിനുട്ടില്‍ നെല്‍സണ്‍ സെമഡോയുടെ ക്രോസില്‍ അവസാന സ്പര്‍ശം നല്‍കുന്നതില്‍ പൗളിഞ്ഞോ പരാജയപ്പെട്ടപ്പോള്‍ 62-ാം മിനുട്ടില്‍ ബോക്‌സിനു തൊട്ടുപുറത്ത് ഫ്രീകിക്ക് ലഭിച്ചെങ്കിലും മെസ്സിക്ക് വലയിലാക്കാനായില്ല.
70-ാം മിനുട്ടില്‍ റയലിന്റെ ആക്രമണത്തിനിടെ സ്വന്തം ഹാഫില്‍ നിന്ന് പന്തുമായി ഓടിക്കയറിയ മെസ്സിക്ക് ഗോളടിക്കാനുള്ള മികച്ച അവസരം കൈവന്നെങ്കിലും ബോക്‌സില്‍ നിന്നുള്ള ഷോട്ട് നവാസ് ഡൈവ് ചെയ്തു തടഞ്ഞു.
72-ാം മിനുട്ടില്‍ ഗരത് ബെയ്ല്‍ ആണ് റയലിനെ ഒപ്പമെത്തിച്ചത്. മാര്‍ക്കോ അസന്‍സിയോയുടെ പാസില്‍ ക്ഷണവേഗത്തില്‍ ഷോട്ടുതിര്‍ന്ന വെയില്‍സ് താരം ബാര്‍സ കീപ്പര്‍ ടെര്‍ സ്റ്റെയ്ഗന് അവസരം നല്‍കാതെ വലകുലുക്കുകയായിരുന്നു. (2-2).
76-ാം മിനുട്ടില്‍ മാര്‍സലോയെ ബോക്‌സില്‍ ജോര്‍ദി ആല്‍ബ ഫൗള്‍ ചെയ്‌തെങ്കിലും റഫറിയുടെ തീരുമാനം ബാര്‍സയ്ക്ക് അനുകൂലമായി. ആദ്യപകുതിയില്‍ മഞ്ഞക്കാര്‍ഡ് കണ്ട സെര്‍ജിയോ റാമോസ് കളിയുടെ രണ്ടാംപകുതിയില്‍ പലതവണ പരുക്കന്‍ അടവ് പുറത്തെങ്കിലും ചുവപ്പു കാര്‍ഡ് പുറത്തെടുക്കാന്‍ റഫറി മടിച്ചു.
അവസാന ഘട്ടങ്ങളില്‍ ഇരുടീമുകളും വിജയ ഗോളിനായി പൊരുതിയെങ്കിലും ഇരുടീമുകളെയും തോല്‍പ്പിക്കാതെ എല്‍ ക്ലാസിക്കോ അവസാനിച്ചു.
More
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ദക്ഷിണാഫ്രിക്കയ്ക്ക്

ലണ്ടന്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്കിരീടം നേടി ദക്ഷിണാഫ്രിക്ക വിഖ്യാതമായ ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രമെഴുതി. ഫൈനലില്‍ ഓസ്‌ട്രേലിയയെ 5 വിക്കറ്റിന് വീഴ്ത്തിയാണ് പ്രോട്ടീസിന്റെ കിരീട നേട്ടം. 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദക്ഷിണാഫ്രിക്ക ഒരു ഐസിസികിരീടത്തില്‍ മുത്തമിട്ടു. 1998ല്‍ നേടിയ ചാംപ്യന്‍സ് ട്രോഫി കിരീടം മാത്രമായിരുന്നു അവരുടെ ഏക ഐസിസി ട്രോഫി. ഹാന്‍സി ക്രോണ്യയ്ക്കു ശേഷം ദക്ഷിണാഫ്രിക്കയ്ക്ക് ഐസിസി ട്രോഫി സമ്മാനിക്കുന്ന നായകനെന്ന ഒരിക്കലും മായാത്ത നേട്ടത്തില്‍ കൈയൊപ്പു ചാര്‍ത്താന്‍ അവരുടെ ക്യാപ്റ്റന്‍ ടെംബ ബവുമയ്ക്കും സാധിച്ചു.
ഒന്നാം ഇന്നിങ്സില്‍ 212 റണ്‍സില്‍ പുറത്തായ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് വെറും 138 റണ്‍സില്‍ അവസാനിപ്പിച്ച് 74 റണ്‍സ് ലീഡുമായാണ് രണ്ടാം ഇന്നിങ്‌സ് ബാറ്റ് വീശിയത്. ഓസീസിന്റെ രണ്ടാം ഇന്നിങ്‌സ് 207 റണ്‍സില്‍ അവസാനിപ്പിക്കാന്‍ പ്രോട്ടീസിനു സാധിച്ചു. ഓസീസ് 282 റണ്‍സ് വിജയ ലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ വയ്ക്കുകയും ചെയ്തു. ഒരു ദിവസവും മൂന്ന് സെഷനുകളും ബാക്കി നില്‍ക്കെ 5 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക 282 റണ്‍സ് കണ്ടെത്തിയാണ് ലോര്‍ഡ്‌സില്‍ ചരിത്രമെഴുതിയത്.
3 ദിവസം മുന്നില്‍ നില്‍ക്കെ കരുതലോടെ ബാറ്റ് വീശിയാണ് ദക്ഷിണാഫ്രിക്ക വിജയം പിടിച്ചത്. ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം നേടിയ ഐതിഹാസിക സെഞ്ച്വറിയും ക്യാപ്റ്റന്‍ ടെംബ ബവുമ നേടിയ അര്‍ധ സെഞ്ച്വറിയുമാണ് ദക്ഷിണാഫ്രിക്കന്‍ ജയം അനായാസമാക്കിയത്.
kerala
ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിന് തുടക്കമാകുന്നു; യുഎസ് വേദിയാവും
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 32 ടീമുകളാണ് പങ്കെടുക്കുന്നത്.

മയാമി: ഫിഫ ലോകകപ്പിന്റെ പുതിയ അധ്യായത്തിന് മുന്നോടിയായുളള മത്സരങ്ങള്‍ക്ക് ഞായറാഴ്ച തുടക്കമാവും. പുലര്‍ച്ചെ 5.30ന് നടക്കുന്ന മത്സരത്തില്‍ ഇന്റര്‍ മയാമി ഈജിപ്ഷ്യന്‍ ക്ലബ് അല്‍ അഹ്ലിയുമായി ഏറ്റുമുട്ടും. അതേദിവസം രാത്രി 9.30ന് ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്ക് ന്യൂസീലാന്‍ഡില്‍ നിന്നുള്ള ഓക്ലന്‍ഡ് സിറ്റിയെ നേരിടും.
ടൂര്‍ണമെന്റ ഏകദേശം ഒരു മാസം നീണ്ടുനില്‍ക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 32 ടീമുകളാണ് പങ്കെടുക്കുന്നത്. യുഎസ്എയിലെ 11 നഗരങ്ങളിലായി 12 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ജൂലൈ 13നാണ് കിരീടപ്പോരാട്ടം.
ഈ മത്സരം ആകെ 32 ടീമുകളെ എട്ട് ഗ്രൂപ്പുകളായി തിരിച്ച് നടത്തപ്പെടുന്നു. ഓരോ ഗ്രൂപ്പില്‍ നിന്നും മുന്നോട്ട് വരുന്ന രണ്ട് ടീമുകളാണ് പ്രീക്വാട്ടര്‍ ഘട്ടത്തിലേക്ക് എത്തുന്നത്. 2021 മുതല്‍ 2024 വരെയുള്ള ബ്ലൈന്‍ഡ് ഫുട്‌ബോളിലെ പ്രകടനങ്ങളെ അടിസ്ഥാനമാക്കിയാണ് 28 ടീമുകളെ തിരഞ്ഞെടുത്തത്.
യൂറോപ്പില്‍ നിന്ന് 12 ടീമുകളെും തെക്കേ അമേരിക്കയില്‍ നിന്ന് 8 ടീമുകളും ആഫ്രിക്ക ഏഷ്യ കോണ്‍കാഫ് എന്നിവടങ്ങളില്‍ നിന്ന് 4 ടീമുകള്‍ വീതവും ഓസ്ട്രലിയയില്‍ നിന്ന് ഒരു ടീമും ഇതില്‍ പങ്കെടുക്കും. അതിഥേയരായ യുഎസ് ടീമിനും ഈ മത്സരത്തില്‍ പങ്കേടുക്കാന്‍ യോഗ്യതയുണ്ട്.
ഈ മത്സരത്തില്‍ ലയണല്‍ മെസ്സി, കിലിയന്‍ എംബാപ്പെ,ബാരി കെയ്ന്‍,വിനീഷ്യസ് ജൂനിയര്‍, എര്‍ലിംഗ് ഹാളാണ്ട്,ഔസ്മാന്‍ ഡെമബലെ,തിയാഗോ സില്‍വ, സെര്‍ജിയോ റാമോസ്,കോള്‍ പാര്‍മര്‍, ജൂലിയന്‍ അല്‍വാരസ് തുടങ്ങിയ നിരവധി സൂപ്പര്‍ താരങ്ങള്‍ അണിനിരക്കും.
എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മുഹമ്മദ് സല, ലാമില്‍ യമാല്‍, റൊമേലു ലുക്കാക്കു തുടങ്ങിയവര്‍ കളിക്കാനുണ്ടാവില്ല. ക്ലബ് ലോക കപ്പിലേക്ക് യോഗ്യത നേടുന്നതില്‍ അവരുടെ ടീമുകളായ അല്‍ നസര്‍,ബാര്‍സലോണ, ലിവര്‍പൂള്‍ നാപ്പോളി എന്നീ ടീമുകള്‍ക്ക് ക്ലബ് ലോകകപ്പില്‍ യോഗ്യത നേടാന്‍ കഴിഞ്ഞിട്ടില്ല. നാല് വര്‍ഷത്തിനിടെ വന്‍കരയിലെ പ്രധാനകിരീടമോ റാങ്കിങ്ങിലോ മികച്ച പ്രകടനം നടത്താന്‍ സാധിക്കാത്തതാണ് ഇവര്‍ക്ക് തിരിച്ചടിയായത്.
Football
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്

സാവോപോളോ: കരുത്തരായ പാരഗ്വായെ കീഴടക്കി ബ്രസീൽ അടുത്തവർഷം നടക്കുന്ന ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയപ്പോൾ സ്വന്തം ഗ്രൌണ്ടിൽ കൊളംബിയക്കെതിരെ സമനില വഴങ്ങി അർജന്റീന.
പുതിയ കോച്ച് കാർലോ ആൻചലോട്ടിക്കു കീഴിൽ സ്വന്തമാക്കുന്ന ആദ്യ ജയത്തോടെയാണ് മഞ്ഞപ്പട അമേരിക്കയിലേക്കുള്ള ടിക്കറ്റെടുത്തത്. 44-ാം മിനുട്ടിൽ വിനിഷ്യസ് ജൂനിയർ നേടിയ ഗോളിലായിരുന്നു ബ്രസീലിന്റെ ജയം. ഇതോടെ, എല്ലാ ഫുട്ബോൾ ലോകകപ്പിനും യോഗ്യത നേടിയ ടീം എന്ന സ്വന്തം റെക്കോർഡ് ബ്രസീൽ നിലനിർത്തി.
അതേസമയം, സ്വന്തം കാണികൾക്കു മുന്നിൽ ലോകചാമ്പ്യന്മാരായ അർജന്റീനയ്ക്ക് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 2024 നവംബറിനു ശേഷം ആദ്യമായി സൂപ്പർ താരം ലയണൽ മെസ്സി പ്ലെയിങ് ഇലവനിൽ വന്നെങ്കിലും കൊളംബിയക്കെതിരെ ജയം കാണാൻ കഴിഞ്ഞില്ല. ആദ്യപകുതിയിൽ ലൂയിസ് ഡിയാസ് കൊളംബിയക്കു വേണ്ടിയും രണ്ടാം പകുതിയിൽ തിയാഗോ അൽമാഡ ആതിഥേയർക്കു വേണ്ടിയും ഗോൾ നേടി. രണ്ടാം പകുതിയിൽ മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസ് ചുവപ്പുകാർഡ് കണ്ടത് അർജന്റീനയ്ക്ക് തിരിച്ചടിയായി.
കരുത്തുകാട്ടി ബ്രസീൽ
ഇക്വഡോറിനെതിരെ ഗോൾരഹിത സമനില വഴങ്ങിയ സംഘത്തിൽ കാര്യമായ അഴിച്ചുപണി നടത്തിയാണ് ആൻചലോട്ടി പാരഗ്വായ്‌ക്കെതിരെ ബ്രസീൽ ടീമിനെ ഇറക്കിയത്. പ്രതിരോധനിരക്കാരെയും ഗോൾകീപ്പറെയും അതേപടി നിലനിർത്തിയെങ്കിലും റഫിഞ്ഞ, ഗബ്രിയേൽ മാർട്ടിനെല്ലി, മാത്യൂസ് കുഞ്ഞ എന്നിവരെ ഉൾപ്പെടുത്തി ആക്രമണം ശക്തമാക്കി. തുടക്കം മുതൽ തന്നെ ബ്രസീലിന്റെ നീക്കങ്ങളിൽ കൂടുതൽ ലക്ഷ്യബോധം ദൃശ്യമായിരുന്നു.
മൂന്നാം മിനുട്ടിൽ വാൻഡേഴ്‌സന്റെ പാസിൽ നിന്ന് മാത്യൂസ് കുഞ്ഞക്ക് അവസരം ലഭിച്ചെങ്കിലും മുതലെടുക്കാൻ കഴിഞ്ഞില്ല. എട്ടാം മിനുട്ടിൽ റഫിഞ്ഞയുടെ ഷോട്ട് പാരഗ്വായ് കീപ്പർ പിടിച്ചെടുക്കുകയും ചെയ്തു. 12-ാം മിനുട്ടിൽ വലതുഭാഗത്തു നിന്ന് ഗോളിന് കുറുകെ കുഞ്ഞ നൽകിയ പാസിൽ വിനിഷ്യസ് ടച്ച് നൽകിയെങ്കിലും ഗോളിലേക്കു നയിക്കാൻ കഴിഞ്ഞില്ല.
മികച്ച നീക്കങ്ങളുണ്ടായിട്ടും ഗോൾ മാത്രം അകന്നു നിൽക്കുന്നതിനിടെയാണ് 44-ാം മിനുട്ടിൽ വിനിഷ്യസിന്റെ ഗോൾ വന്നത്. ഗോൾകീപ്പർ അലിസൺ ബക്കർ തുടങ്ങിവച്ച നീക്കത്തിനൊടുവിൽ മാത്യുസ് കുഞ്ഞ നൽകിയ പാസ് രണ്ട് പ്രതിരോധക്കാർക്കിടയിലൂടെ വിനിഷ്യസ് വലയിലാക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ ലീഡ് വർധിപ്പിക്കാൻ ബ്രസീൽ കിണഞ്ഞു ശ്രമിച്ചെങ്കിലും പാരഗ്വായ് പ്രതിരോധത്തിന്റെ കണിശതയും ഗോൾകീപ്പർ ഗറ്റിറ്റോ ഫെർണാണ്ടസിന്റെ സേവുകളും തടസ്സമായി. കിട്ടിയ അവസരങ്ങളിൽ പാരഗ്വായ് ആക്രമണം നടത്താൻ ശ്രമിച്ചെങ്കിലും ബ്രസീലിന്റെ ഒത്തൊരുമയ്ക്കും താരപ്പൊലിമയ്ക്കും മുന്നിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
തിരിച്ചുവന്ന് അർജന്റീന
ലിവർപൂൾ താരം ലൂയിസ് ഡിയാസിന്റെ മനോഹരമായ ഒരു സോളോ ഗോളിലാണ് അർജന്റീനയക്കെതിരെ കൊളംബിയ മുന്നിലെത്തിയത്. കൗണ്ടർ അറ്റാക്കിൽ മിഡ്ഫീൽഡർ കസ്താനോയിൽ നിന്ന് പന്ത് സ്വീകരിച്ച് ഇടതുവിംഗിലൂടെ സ്വതന്ത്രനായി കുതിച്ചുകയറിയ ഡിയാസ് നാല് പ്രതിരോധക്കാർക്കിടയിലൂടെ ബോക്‌സിൽ പ്രവേശിച്ച് എമിലിയാനോ മാർട്ടിനസിനെ കീഴടക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ അർജന്റീന സമനില ഗോളിനായി ശ്രമിക്കുന്നതിനിടെ പന്തിനായുള്ള പോരാട്ടത്തിൽ എൻസോ കൊളംബിയൻ താരം കെവിൻ കസ്താനോയുടെ മുഖത്ത് ചവിട്ടിയതോടെ റഫറി ചുവപ്പുകാർഡ് പുറത്തെടുത്തു.
77-ാം മിനുട്ടിൽ പ്രതിരോധക്കാർക്കിടയിലൂടെ വെട്ടിച്ചുകയറിയ മെസ്സിയുടെ ഗോൾശ്രമം കൊളംബിയ വിഫലമാക്കിയതിനു പിന്നാലെ സൂപ്പർ താരത്തെ പിൻവലിച്ച് അർജന്റീന എസിക്വീൽ പലാഷ്യസിനെ കൊണ്ടുവന്നു.
പൂർണമായും പ്രതിരോധത്തിലേക്കു വലിഞ്ഞ കൊളംബിയ ലീഡ് സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 81-ാം മിനുട്ടിലാണ് ഗോൾ വന്നത്. മികച്ച പാസുകളിലൂടെ സമ്മർദം ചെലുത്തിയ ലോകചാമ്പ്യന്മാർക്ക് ഇത്തവണ തുണയായത് യുവതാരം തിയാഗോ അൽമാഡയുടെ വ്യക്തിഗത മികവാണ്. പലാഷ്യസിൽ നിന്ന് പന്ത് സ്വീകരിച്ച് പ്രതിരോധക്കാരെ നിഷ്പ്രഭരാക്കി ബോക്‌സിൽ കയറി അൽമാഡ വലങ്കാൽ കൊണ്ടു തൊടുത്ത ഷോട്ട് ഗോൾകീപ്പർക്ക് അവസരം നൽകാതെ ഇടതുബോക്‌സിന്റെ മൂലയിൽ ചെന്നുകയറി. രണ്ട് കൊളംബിയൻ താരങ്ങളുടെ കാലുകൾക്കിടയിലൂടെ ചെന്നാണ് പന്ത് ലക്ഷ്യം കണ്ടത്.
-
News12 hours ago
ഇസ്രാഈലിനെതിരെ ഇറാന്റെ മിസൈല്‍ ആക്രമണം; നെതന്യാഹുവിന്റെ കുടുംബ വീട് തകര്‍ന്നു
-
News2 days ago
ഇറാന് തിരിച്ചടി; ഇസ്രാഈലില്‍ മരണസംഖ്യ ഉയരുന്നു
-
News2 days ago
ഇസ്രാഈല്‍ ചെയ്തത് ഗുരുതരമായ തെറ്റ്; ഒരു തരത്തിലുമുള്ള ദയയും കാണിക്കില്ല; ഇനി അവരുടെ ജീവിതം ഇരുളടഞ്ഞതായിരിക്കും; ആയത്തുല്ല ഖാംനഇ
-
kerala2 days ago
പീരുമേട്ടില്‍ ആദിവാസി യുവതി മരിച്ചത് കാട്ടാന ആക്രമണത്തിലല്ലെന്ന് കണ്ടെത്തല്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍
-
kerala2 days ago
നീറ്റ് യുജി 2025; ആദ്യ നൂറില്‍ കേരളത്തില്‍ നിന്നും ആരുമില്ല
-
india2 days ago
ഇറാനുമേല്‍ ഇസ്രായേല്‍ കയ്യേറ്റം ഇന്ത്യയും ലോകരാഷ്ട്രങ്ങളും ഇടപെടണം: മുസ്ലിം ലീഗ്
-
india2 days ago
ഇസ്രാഈലിന് അനുകൂലമായ ഇന്ത്യയുടെ നിലപാട്: മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ മഹത്തായ പൈതൃകം തകര്‍ത്തു: കോണ്‍ഗ്രസ്
-
india2 days ago
ഇന്ത്യയുടെ ഇസ്രാഈല്‍ നിലപാട് ലജ്ജാകരം: പ്രിയങ്ക ഗാന്ധി