Connect with us

Sports

വെടിപുരക്ക് സിറ്റിയുടെ തീ

Published

on

 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആര്‍സനലിന്റെ മുറിവില്‍ മുളകരച്ചു തേച്ച് മാഞ്ചസ്റ്റര്‍ സിറ്റി. ഇംഗ്ലീഷ് ലീഗ് കപ്പ് ഫൈനലില്‍ ആര്‍സനലിനെ മൂന്നു ഗോളിന് തകര്‍ത്ത പെപ് ഗ്വാര്‍ഡിയോളയുടെ സംഘം ആര്‍സനലിന്റെ തട്ടകത്തില്‍ നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തിലും അതാവര്‍ത്തിച്ചു. എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ ബെര്‍ണാര്‍ഡോ സില്‍വ, ഡേവിഡ് സില്‍വ, ലിറോയ് സാനെ എന്നിവരാണ് ഇത്തിഹാദ് ടീമിന് വിജയമൊരുക്കിയത്. ഗ്വാര്‍ഡിയോളക്കു കീഴിലെ നൂറാം മത്സരത്തില്‍ മിന്നും വിജയവുമായി സിറ്റി കിരീടത്തോട് ഒരുപടി കൂടി അടുത്തപ്പോള്‍ ആര്‍സനലിന്റെ യൂറോപ്യന്‍ സ്വപ്‌നങ്ങളും കോച്ച് ആര്‍സീന്‍ വെങറുടെ ഭാവിയും തുലാസിലായി.
സീസണിലെ ഏക കിരീട പ്രതീക്ഷയായിരുന്ന ലീഗ് കപ്പ് കഴിഞ്ഞ ഞായറാഴ്ച അടിയറ വെക്കേണ്ടി വന്നതിന് പകരം ചോദിക്കാനുള്ള അവസരമാണ് സ്വന്തം തട്ടകത്തില്‍ ഗണ്ണേഴ്‌സ് നഷ്ടപ്പെടുത്തിയത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച സിറ്റി 15-ാം മിനുട്ടില്‍ തന്നെ ലീഡെടുത്തു. ഇടതുവിങിലെ വിനാശകാരിയായ ലിറോയ് സാനെ പ്രതിരോധം ഭേദിച്ച് ഓടിക്കയറി നല്‍കിയ പന്ത് അതിമനോഹരമായ ഫിനിഷിലൂടെ ബെര്‍ണാര്‍ഡോ സില്‍വ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. അഞ്ച് പ്രതിരോധക്കാരെ കാഴ്ചക്കാരാക്കി മുന്നേറിയ സാനെ നല്‍കിയ പന്ത് ബോക്‌സിനു പുറത്തു നിയന്ത്രിച്ചു നിര്‍ത്തിയ പോര്‍ച്ചുഗീസ് താരം പ്രതിരോധക്കാര്‍ക്ക് മുകളിലൂടെ വലതു പോസ്റ്റിലേക്ക് നിറയൊഴിച്ചപ്പോള്‍ ഡൈവ് ചെയ്ത പീറ്റര്‍ ചെക്കിന്റെ ഡൈവ് വിഫലമായി.
തുടക്കത്തിലെ ഷോക്കില്‍ നിന്നു രക്ഷപ്പെടാന്‍ ആര്‍സനല്‍ ആക്രമണം ശക്തമാക്കിയെങ്കിലും സിറ്റി കീപ്പര്‍ എഡേഴ്‌സന്റെ മികവ് തിരിച്ചടിയായി. 17-ാം മിനുട്ടില്‍ ഗ്രനിത് ഷാക്കയുടെ ഫ്രീകിക്ക് ഇടത്തേക്ക് ഡൈവ് ചെയ്ത് വിഫലമാക്കിയ ബ്രസീലിയന്‍ കീപ്പര്‍ 23-ാം മിനുട്ടില്‍ ഗോളെന്നുറച്ച ഷോട്ടും തടഞ്ഞിട്ടു. മത്സരം അര മണിക്കൂര്‍ പിന്നിടുംമുമ്പ് സിറ്റി ലീഡുയര്‍ത്തി. ഇത്തവണയും സാനെയുടെ മികവാണ് ഗണ്ണേഴ്‌സിനെ വലച്ചത്. ഇടതുവിങില്‍ നിന്ന് ജര്‍മന്‍ താരം നല്‍കിയ ക്രോസ് ബോക്‌സിന്റെ അതിരില്‍ നിന്ന് സര്‍ജിയോ അഗ്വേറോ മുന്നോട്ടു തള്ളി. പന്ത് സ്വീകരിച്ച ഡേവിഡ് സില്‍വ ക്ലോസ് റേഞ്ചില്‍ നിന്ന് സര്‍വസ്വതന്ത്രനായി തൊടുത്ത ഷോട്ട് തടയാന്‍ ചെക്കിനു കഴിഞ്ഞില്ല.
ആദ്യ രണ്ടു ഗോളുകളിലും നിര്‍ണായക ചരടുവലിച്ച ലിറോയ് സാനെ 33-ാം മിനുട്ടില്‍ സ്‌കോര്‍ ഷീറ്റില്‍ പേരു ചേര്‍ത്തു. വലതുവിങിലൂടെ സിറ്റി നടത്തിയ മുന്നേറ്റത്തിനൊടുവില്‍ കെയ്ല്‍ വാക്കര്‍ ഗോളിന് കുറുകെ നല്‍കിയ പാസില്‍ കാല്‍വെച്ച് ജര്‍മന്‍ താരം പന്ത് വലയിലാക്കുകയായിരുന്നു. 53-ാം മിനുട്ടില്‍ നിക്കോളാസ് ഒറ്റമെന്‍ഡി മിഖതര്‍യാനെ ബോക്‌സില്‍ വീഴ്ത്തിയതിന് ആര്‍സനലിന് അനുകൂലമായി പെനാല്‍ട്ടി ലഭിച്ചു. എന്നാല്‍ ഓബമിയാങിന്റെ കിക്ക് തടഞ്ഞിട്ട എഡേഴ്‌സണ്‍ ആതിഥേയരുടെ തിരിച്ചുവരവിന്റെ അവസാന വാതിലും കൊട്ടിയടച്ചു.
സ്വന്തം ഗ്രൗണ്ടില്‍ ആര്‍സനല്‍ നേരിടുന്ന ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി ബുധനാഴ്ച രാത്രിയിലേത്. ഇതിനു മുമ്പ് നാല് തവണ മാത്രമാണ് സ്വന്തം ഗ്രൗണ്ടില്‍ ആര്‍സനല്‍ എതിരില്ലാത്ത മൂന്നു ഗോളിന് തോറ്റത്. 2018-ല്‍ എല്ലാ മത്സരങ്ങളിലുമായി ഏഴ് തോല്‍വികള്‍ ഏറ്റുവാങ്ങിയ ആര്‍സനല്‍, ഈ വര്‍ഷം ഏറ്റവുമധികം മത്സരങ്ങള്‍ തോല്‍ക്കുന്ന പ്രീമിയര്‍ ലീഗ് ടീം എന്ന അപഖ്യാതിയും സ്വന്തം പേരിലാക്കി.
28 റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 24 വിജയങ്ങളോടെ 75 പോയിന്റ് സ്വന്തമായുള്ള മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ് കിരീടം ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് 59 പോയിന്റാണുള്ളത്. ലിവര്‍പൂള്‍ (57), ടോട്ടനം ഹോട്‌സ്പര്‍ (55), ചെല്‍സി (53) ടീമുകളാണ് മൂന്നു മുതല്‍ അഞ്ചു വരെയുള്ള സ്ഥാനങ്ങളില്‍. ആദ്യ നാല് സ്ഥാനക്കാര്‍ക്ക് ചാമ്പ്യന്‍സ് ലീഗിലേക്കും അഞ്ചാം സ്ഥാനക്കാര്‍ക്ക് യൂറോപ്പ ലീഗിലേക്കും യോഗ്യത ലഭിക്കുന്ന ലീഗില്‍ നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ അടുത്ത വര്‍ഷം ആര്‍സനലിന് യൂറോപ്യന്‍ മത്സരങ്ങള്‍ കളിക്കാനുണ്ടാവില്ല. കോച്ച് ആര്‍സീന്‍ വെങറുടെ ഭാവിയും ഇതോടെ ചോദ്യം ചെയ്യപ്പെടുകയാണ്.

More

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ദക്ഷിണാഫ്രിക്കയ്ക്ക്

Published

on

ലണ്ടന്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്കിരീടം നേടി ദക്ഷിണാഫ്രിക്ക വിഖ്യാതമായ ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രമെഴുതി. ഫൈനലില്‍ ഓസ്‌ട്രേലിയയെ 5 വിക്കറ്റിന് വീഴ്ത്തിയാണ് പ്രോട്ടീസിന്റെ കിരീട നേട്ടം. 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദക്ഷിണാഫ്രിക്ക ഒരു ഐസിസികിരീടത്തില്‍ മുത്തമിട്ടു. 1998ല്‍ നേടിയ ചാംപ്യന്‍സ് ട്രോഫി കിരീടം മാത്രമായിരുന്നു അവരുടെ ഏക ഐസിസി ട്രോഫി. ഹാന്‍സി ക്രോണ്യയ്ക്കു ശേഷം ദക്ഷിണാഫ്രിക്കയ്ക്ക് ഐസിസി ട്രോഫി സമ്മാനിക്കുന്ന നായകനെന്ന ഒരിക്കലും മായാത്ത നേട്ടത്തില്‍ കൈയൊപ്പു ചാര്‍ത്താന്‍ അവരുടെ ക്യാപ്റ്റന്‍ ടെംബ ബവുമയ്ക്കും സാധിച്ചു.

ഒന്നാം ഇന്നിങ്സില്‍ 212 റണ്‍സില്‍ പുറത്തായ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് വെറും 138 റണ്‍സില്‍ അവസാനിപ്പിച്ച് 74 റണ്‍സ് ലീഡുമായാണ് രണ്ടാം ഇന്നിങ്‌സ് ബാറ്റ് വീശിയത്. ഓസീസിന്റെ രണ്ടാം ഇന്നിങ്‌സ് 207 റണ്‍സില്‍ അവസാനിപ്പിക്കാന്‍ പ്രോട്ടീസിനു സാധിച്ചു. ഓസീസ് 282 റണ്‍സ് വിജയ ലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ വയ്ക്കുകയും ചെയ്തു. ഒരു ദിവസവും മൂന്ന് സെഷനുകളും ബാക്കി നില്‍ക്കെ 5 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക 282 റണ്‍സ് കണ്ടെത്തിയാണ് ലോര്‍ഡ്‌സില്‍ ചരിത്രമെഴുതിയത്.

3 ദിവസം മുന്നില്‍ നില്‍ക്കെ കരുതലോടെ ബാറ്റ് വീശിയാണ് ദക്ഷിണാഫ്രിക്ക വിജയം പിടിച്ചത്. ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം നേടിയ ഐതിഹാസിക സെഞ്ച്വറിയും ക്യാപ്റ്റന്‍ ടെംബ ബവുമ നേടിയ അര്‍ധ സെഞ്ച്വറിയുമാണ് ദക്ഷിണാഫ്രിക്കന്‍ ജയം അനായാസമാക്കിയത്.

Continue Reading

kerala

ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിന് തുടക്കമാകുന്നു; യുഎസ് വേദിയാവും

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 32 ടീമുകളാണ് പങ്കെടുക്കുന്നത്.

Published

on

മയാമി: ഫിഫ ലോകകപ്പിന്റെ പുതിയ അധ്യായത്തിന് മുന്നോടിയായുളള മത്സരങ്ങള്‍ക്ക് ഞായറാഴ്ച തുടക്കമാവും. പുലര്‍ച്ചെ 5.30ന് നടക്കുന്ന മത്സരത്തില്‍ ഇന്റര്‍ മയാമി ഈജിപ്ഷ്യന്‍ ക്ലബ് അല്‍ അഹ്ലിയുമായി ഏറ്റുമുട്ടും. അതേദിവസം രാത്രി 9.30ന് ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്ക് ന്യൂസീലാന്‍ഡില്‍ നിന്നുള്ള ഓക്ലന്‍ഡ് സിറ്റിയെ നേരിടും.
ടൂര്‍ണമെന്റ ഏകദേശം ഒരു മാസം നീണ്ടുനില്‍ക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 32 ടീമുകളാണ് പങ്കെടുക്കുന്നത്. യുഎസ്എയിലെ 11 നഗരങ്ങളിലായി 12 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ജൂലൈ 13നാണ് കിരീടപ്പോരാട്ടം.

ഈ മത്സരം ആകെ 32 ടീമുകളെ എട്ട് ഗ്രൂപ്പുകളായി തിരിച്ച് നടത്തപ്പെടുന്നു. ഓരോ ഗ്രൂപ്പില്‍ നിന്നും മുന്നോട്ട് വരുന്ന രണ്ട് ടീമുകളാണ് പ്രീക്വാട്ടര്‍ ഘട്ടത്തിലേക്ക് എത്തുന്നത്. 2021 മുതല്‍ 2024 വരെയുള്ള ബ്ലൈന്‍ഡ് ഫുട്‌ബോളിലെ പ്രകടനങ്ങളെ അടിസ്ഥാനമാക്കിയാണ് 28 ടീമുകളെ തിരഞ്ഞെടുത്തത്.
യൂറോപ്പില്‍ നിന്ന് 12 ടീമുകളെും തെക്കേ അമേരിക്കയില്‍ നിന്ന് 8 ടീമുകളും ആഫ്രിക്ക ഏഷ്യ കോണ്‍കാഫ് എന്നിവടങ്ങളില്‍ നിന്ന് 4 ടീമുകള്‍ വീതവും ഓസ്ട്രലിയയില്‍ നിന്ന് ഒരു ടീമും ഇതില്‍ പങ്കെടുക്കും. അതിഥേയരായ യുഎസ് ടീമിനും ഈ മത്സരത്തില്‍ പങ്കേടുക്കാന്‍ യോഗ്യതയുണ്ട്.

ഈ മത്സരത്തില്‍ ലയണല്‍ മെസ്സി, കിലിയന്‍ എംബാപ്പെ,ബാരി കെയ്ന്‍,വിനീഷ്യസ് ജൂനിയര്‍, എര്‍ലിംഗ് ഹാളാണ്ട്,ഔസ്മാന്‍ ഡെമബലെ,തിയാഗോ സില്‍വ, സെര്‍ജിയോ റാമോസ്,കോള്‍ പാര്‍മര്‍, ജൂലിയന്‍ അല്‍വാരസ് തുടങ്ങിയ നിരവധി സൂപ്പര്‍ താരങ്ങള്‍ അണിനിരക്കും.
എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മുഹമ്മദ് സല, ലാമില്‍ യമാല്‍, റൊമേലു ലുക്കാക്കു തുടങ്ങിയവര്‍ കളിക്കാനുണ്ടാവില്ല. ക്ലബ് ലോക കപ്പിലേക്ക് യോഗ്യത നേടുന്നതില്‍ അവരുടെ ടീമുകളായ അല്‍ നസര്‍,ബാര്‍സലോണ, ലിവര്‍പൂള്‍ നാപ്പോളി എന്നീ ടീമുകള്‍ക്ക് ക്ലബ് ലോകകപ്പില്‍ യോഗ്യത നേടാന്‍ കഴിഞ്ഞിട്ടില്ല. നാല് വര്‍ഷത്തിനിടെ വന്‍കരയിലെ പ്രധാനകിരീടമോ റാങ്കിങ്ങിലോ മികച്ച പ്രകടനം നടത്താന്‍ സാധിക്കാത്തതാണ് ഇവര്‍ക്ക് തിരിച്ചടിയായത്.

Continue Reading

Football

പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്

Published

on

By

സാവോപോളോ: കരുത്തരായ പാരഗ്വായെ കീഴടക്കി ബ്രസീൽ അടുത്തവർഷം നടക്കുന്ന ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയപ്പോൾ സ്വന്തം ഗ്രൌണ്ടിൽ കൊളംബിയക്കെതിരെ സമനില വഴങ്ങി അർജന്റീന.

പുതിയ കോച്ച് കാർലോ ആൻചലോട്ടിക്കു കീഴിൽ സ്വന്തമാക്കുന്ന ആദ്യ ജയത്തോടെയാണ് മഞ്ഞപ്പട അമേരിക്കയിലേക്കുള്ള ടിക്കറ്റെടുത്തത്. 44-ാം മിനുട്ടിൽ വിനിഷ്യസ് ജൂനിയർ നേടിയ ഗോളിലായിരുന്നു ബ്രസീലിന്റെ ജയം. ഇതോടെ, എല്ലാ ഫുട്ബോൾ ലോകകപ്പിനും യോഗ്യത നേടിയ ടീം എന്ന സ്വന്തം റെക്കോർഡ് ബ്രസീൽ നിലനിർത്തി.

അതേസമയം, സ്വന്തം കാണികൾക്കു മുന്നിൽ ലോകചാമ്പ്യന്മാരായ അർജന്റീനയ്ക്ക് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 2024 നവംബറിനു ശേഷം ആദ്യമായി സൂപ്പർ താരം ലയണൽ മെസ്സി പ്ലെയിങ് ഇലവനിൽ വന്നെങ്കിലും കൊളംബിയക്കെതിരെ ജയം കാണാൻ കഴിഞ്ഞില്ല. ആദ്യപകുതിയിൽ ലൂയിസ് ഡിയാസ് കൊളംബിയക്കു വേണ്ടിയും രണ്ടാം പകുതിയിൽ തിയാഗോ അൽമാഡ ആതിഥേയർക്കു വേണ്ടിയും ഗോൾ നേടി. രണ്ടാം പകുതിയിൽ മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസ് ചുവപ്പുകാർഡ് കണ്ടത് അർജന്റീനയ്ക്ക് തിരിച്ചടിയായി.

കരുത്തുകാട്ടി ബ്രസീൽ

ഇക്വഡോറിനെതിരെ ഗോൾരഹിത സമനില വഴങ്ങിയ സംഘത്തിൽ കാര്യമായ അഴിച്ചുപണി നടത്തിയാണ് ആൻചലോട്ടി പാരഗ്വായ്‌ക്കെതിരെ ബ്രസീൽ ടീമിനെ ഇറക്കിയത്. പ്രതിരോധനിരക്കാരെയും ഗോൾകീപ്പറെയും അതേപടി നിലനിർത്തിയെങ്കിലും റഫിഞ്ഞ, ഗബ്രിയേൽ മാർട്ടിനെല്ലി, മാത്യൂസ് കുഞ്ഞ എന്നിവരെ ഉൾപ്പെടുത്തി ആക്രമണം ശക്തമാക്കി. തുടക്കം മുതൽ തന്നെ ബ്രസീലിന്റെ നീക്കങ്ങളിൽ കൂടുതൽ ലക്ഷ്യബോധം ദൃശ്യമായിരുന്നു.

മൂന്നാം മിനുട്ടിൽ വാൻഡേഴ്‌സന്റെ പാസിൽ നിന്ന് മാത്യൂസ് കുഞ്ഞക്ക് അവസരം ലഭിച്ചെങ്കിലും മുതലെടുക്കാൻ കഴിഞ്ഞില്ല. എട്ടാം മിനുട്ടിൽ റഫിഞ്ഞയുടെ ഷോട്ട് പാരഗ്വായ് കീപ്പർ പിടിച്ചെടുക്കുകയും ചെയ്തു. 12-ാം മിനുട്ടിൽ വലതുഭാഗത്തു നിന്ന് ഗോളിന് കുറുകെ കുഞ്ഞ നൽകിയ പാസിൽ വിനിഷ്യസ് ടച്ച് നൽകിയെങ്കിലും ഗോളിലേക്കു നയിക്കാൻ കഴിഞ്ഞില്ല.

മികച്ച നീക്കങ്ങളുണ്ടായിട്ടും ഗോൾ മാത്രം അകന്നു നിൽക്കുന്നതിനിടെയാണ് 44-ാം മിനുട്ടിൽ വിനിഷ്യസിന്റെ ഗോൾ വന്നത്. ഗോൾകീപ്പർ അലിസൺ ബക്കർ തുടങ്ങിവച്ച നീക്കത്തിനൊടുവിൽ മാത്യുസ് കുഞ്ഞ നൽകിയ പാസ് രണ്ട് പ്രതിരോധക്കാർക്കിടയിലൂടെ വിനിഷ്യസ് വലയിലാക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ ലീഡ് വർധിപ്പിക്കാൻ ബ്രസീൽ കിണഞ്ഞു ശ്രമിച്ചെങ്കിലും പാരഗ്വായ് പ്രതിരോധത്തിന്റെ കണിശതയും ഗോൾകീപ്പർ ഗറ്റിറ്റോ ഫെർണാണ്ടസിന്റെ സേവുകളും തടസ്സമായി. കിട്ടിയ അവസരങ്ങളിൽ പാരഗ്വായ് ആക്രമണം നടത്താൻ ശ്രമിച്ചെങ്കിലും ബ്രസീലിന്റെ ഒത്തൊരുമയ്ക്കും താരപ്പൊലിമയ്ക്കും മുന്നിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

തിരിച്ചുവന്ന് അർജന്റീന

ലിവർപൂൾ താരം ലൂയിസ് ഡിയാസിന്റെ മനോഹരമായ ഒരു സോളോ ഗോളിലാണ് അർജന്റീനയക്കെതിരെ കൊളംബിയ മുന്നിലെത്തിയത്. കൗണ്ടർ അറ്റാക്കിൽ മിഡ്ഫീൽഡർ കസ്താനോയിൽ നിന്ന് പന്ത് സ്വീകരിച്ച് ഇടതുവിംഗിലൂടെ സ്വതന്ത്രനായി കുതിച്ചുകയറിയ ഡിയാസ് നാല് പ്രതിരോധക്കാർക്കിടയിലൂടെ ബോക്‌സിൽ പ്രവേശിച്ച് എമിലിയാനോ മാർട്ടിനസിനെ കീഴടക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ അർജന്റീന സമനില ഗോളിനായി ശ്രമിക്കുന്നതിനിടെ പന്തിനായുള്ള പോരാട്ടത്തിൽ എൻസോ കൊളംബിയൻ താരം കെവിൻ കസ്താനോയുടെ മുഖത്ത് ചവിട്ടിയതോടെ റഫറി ചുവപ്പുകാർഡ് പുറത്തെടുത്തു.

77-ാം മിനുട്ടിൽ പ്രതിരോധക്കാർക്കിടയിലൂടെ വെട്ടിച്ചുകയറിയ മെസ്സിയുടെ ഗോൾശ്രമം കൊളംബിയ വിഫലമാക്കിയതിനു പിന്നാലെ സൂപ്പർ താരത്തെ പിൻവലിച്ച് അർജന്റീന എസിക്വീൽ പലാഷ്യസിനെ കൊണ്ടുവന്നു.

പൂർണമായും പ്രതിരോധത്തിലേക്കു വലിഞ്ഞ കൊളംബിയ ലീഡ് സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 81-ാം മിനുട്ടിലാണ് ഗോൾ വന്നത്. മികച്ച പാസുകളിലൂടെ സമ്മർദം ചെലുത്തിയ ലോകചാമ്പ്യന്മാർക്ക് ഇത്തവണ തുണയായത് യുവതാരം തിയാഗോ അൽമാഡയുടെ വ്യക്തിഗത മികവാണ്. പലാഷ്യസിൽ നിന്ന് പന്ത് സ്വീകരിച്ച് പ്രതിരോധക്കാരെ നിഷ്പ്രഭരാക്കി ബോക്‌സിൽ കയറി അൽമാഡ വലങ്കാൽ കൊണ്ടു തൊടുത്ത ഷോട്ട് ഗോൾകീപ്പർക്ക് അവസരം നൽകാതെ ഇടതുബോക്‌സിന്റെ മൂലയിൽ ചെന്നുകയറി. രണ്ട് കൊളംബിയൻ താരങ്ങളുടെ കാലുകൾക്കിടയിലൂടെ ചെന്നാണ് പന്ത് ലക്ഷ്യം കണ്ടത്.

 

 

Continue Reading

Trending