Connect with us

News

പുതപ്പിനുള്ളില്‍ വിഷപ്പാമ്പ്; കിടന്നപ്പോള്‍ പെണ്‍കുട്ടിക്ക് കടിയേറ്റത് രണ്ടു തവണ, പിന്നീട് സംഭവിച്ചത്

കാലില്‍ കടിച്ചതോടെ മറുകാലു കൊണ്ട് പാമ്പിനെ തട്ടിമാറ്റാന്‍ നോക്കി. ഇതോടെ വീണ്ടും കടിയേല്‍ക്കുകയായിരുന്നു

Published

on

കിടക്കയില്‍ കിടക്കുകയായിരുന്ന പത്തു വയസുകാരിക്ക് പാമ്പു കടിയേറ്റു. ഓസ്‌ട്രേലിയയിലെ ആലിസ് സ്പ്രിങ് നഗരത്തിലാണ് സംഭവം. കിടക്കയിലെ പുതപ്പിനടിയില്‍ പതുങ്ങിക്കിടക്കുകയായിരുന്ന പാമ്പ് പെണ്‍കുട്ടി കിടന്നപ്പോള്‍ കടിക്കുകയായിരുന്നു. കാലില്‍ കടിച്ചതോടെ മറുകാലു കൊണ്ട് പാമ്പിനെ തട്ടിമാറ്റാന്‍ നോക്കി. ഇതോടെ വീണ്ടും കടിയേല്‍ക്കുകയായിരുന്നു. ഓസ്‌ട്രേലിയയിലെ കടുത്ത വിഷപ്പാമ്പുകളിലൊന്നായ കിങ് ബ്രൗണ്‍ സ്‌നേക്ക് വിഭാഗത്തില്‍ പെട്ട പാമ്പാണ് കുട്ടിയെ കടിച്ചത്.

ഉടന്‍ തന്നെ കുട്ടിയെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവിടെയെത്തിയ പാമ്പു പിടുത്ത വിദഗ്ധന്‍ റെക്‌സ് നെയ്ന്‍ഡ്രോഫാണ് കൂറ്റന്‍ വിഷപ്പാമ്പിനെ പിടികൂടിയത്.

അതീവ അപകടകാരികളായ പാമ്പുകളാണ് കിങ് ബ്രൗണ്‍ സ്‌നേക്കുകള്‍. എലിയെയോ വലിയയിനം പല്ലിവര്‍ഗത്തെയോ തേടിയാകാം വീടിനുള്ളിലേക്ക് കടന്നതെന്നാണ് നിഗമനം. ഇത്തരം മൃഗങ്ങളുടെ ഗന്ധമാകാം പാമ്പിനെ കുട്ടിയുടെ മുറിയിലേക്കാകര്‍ഷിച്ചത്. മുള്‍ഗാ പാമ്പുകളെന്നും ഈ വിഭാഗത്തില്‍ പെട്ട പാമ്പുകള്‍ അറിയപ്പെടാറുണ്ട്. ഇവയുടെ കടിയേറ്റ ഭാഗത്ത് അസഹനീയമായ വേദന അനുഭവപ്പെടും.

പാമ്പു കടിയേറ്റിട്ടും മനഃസാന്നിധ്യം കൈവിടാത്ത പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും പെരുമാറ്റമാണ് വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്.

india

മതപരമായ കടമ നിര്‍വഹിക്കാനുള്ള മുസ്‌ലിംകളുടെ അവകാശത്തെ ബില്‍ ലംഘിക്കുന്നു: ടിഎംസി

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26 ലംഘിക്കുകയും ചെയ്യുന്നുവെന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ച വഖഫ് (ഭേദഗതി) ബില്ലിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) നിയമസഭാംഗം കല്യാണ്‍ ബാനര്‍ജി പറഞ്ഞു.

Published

on

മതപരമായ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാനും മതകാര്യങ്ങള്‍ കൈകാര്യം ചെയ്യാനുമുള്ള മുസ്‌ലിംകളുടെ അവകാശത്തെ ബില്‍ ലംഘിക്കുകയും അതുവഴി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26 ലംഘിക്കുകയും ചെയ്യുന്നുവെന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ച വഖഫ് (ഭേദഗതി) ബില്ലിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) നിയമസഭാംഗം കല്യാണ്‍ ബാനര്‍ജി പറഞ്ഞു.

വഖഫ് ഭൂമിയുടെ കാര്യങ്ങളില്‍ സംസ്ഥാന നിയമനിര്‍മ്മാണ അധികാരത്തില്‍ കടന്നുകയറി പാര്‍ലമെന്റ് അതിന്റെ അധികാരപരിധി മറികടക്കുകയാണെന്ന് വാദിച്ച അദ്ദേഹം, ”ബില്‍ മുസ്‌ലിംകള്‍ അവരുടെ മതപരമായ കടമ നിര്‍വഹിക്കുന്നതിനും അവരുടെ മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുമുള്ള വ്യക്തമായ ലംഘനമാണ്. അതിനാല്‍, ബില്‍ ഭരണഘടനയുടെ 26-ാം അനുച്ഛേദത്തിന്റെ പൂര്‍ണ്ണമായ ലംഘനമാണ്,” അദ്ദേഹം പറഞ്ഞു.

ഏഴാം ഷെഡ്യൂളിന് കീഴിലുള്ള സംസ്ഥാന ലിസ്റ്റിലെ വിഷയങ്ങളില്‍ നിയമനിര്‍മ്മാണം നടത്താന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്നും സര്‍ക്കാര്‍ സ്വത്ത് തര്‍ക്കങ്ങള്‍ തീര്‍പ്പാക്കാന്‍ ജില്ലാ മജിസ്ട്രേറ്റിന്റെയോ കളക്ടറുടെയോ റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥനെ അനുവദിക്കുന്ന വ്യവസ്ഥയെ എതിര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. ‘ഒരു വ്യക്തിക്ക് സ്വന്തം കാര്യത്തിന്റെ വിധികര്‍ത്താവാകാന്‍ കഴിയില്ല,’ അദ്ദേഹം അഭിപ്രായപ്പെട്ടു.

വഖഫായി സ്വത്ത് ദാനം ചെയ്യുന്നതിന് ഒരു വ്യക്തി ‘കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും ഇസ്‌ലാം മതം അനുഷ്ഠിച്ചിരിക്കണം’ എന്ന ബില്ലിന്റെ ആവശ്യകതയെക്കുറിച്ച് ബാനര്‍ജി ആശങ്ക ഉന്നയിച്ചു, അതിനെ ‘അന്യായമായ അടിച്ചേല്‍പ്പിക്കല്‍’ എന്ന് വിളിക്കുന്നു.

‘ഭരണഘടനാ വ്യവസ്ഥ പ്രകാരം ഒരു വ്യക്തിയും അവരുടെ മതം ആചരിക്കാന്‍ നിര്‍ബന്ധിതനാകുന്നില്ലെങ്കില്‍, അത്തരമൊരു വ്യക്തിക്ക് തന്റെ സ്വത്ത് ദൈവത്തിന് സമര്‍പ്പിക്കുന്നതില്‍ നിന്ന് തടയാനാവില്ല,’ മറ്റ് വിശ്വാസങ്ങളില്‍ മതപരമായ സംഭാവനകള്‍ക്ക് അത്തരം ആവശ്യകതകളൊന്നുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

film

ഭാവി സുരക്ഷിതമാക്കാന്‍ ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പാക്കണം; വിവാദങ്ങള്‍ക്കിടെ ഫേസ്ബുക്ക് പോസ്റ്റുമായി ആശിര്‍വാദ് സിനിമാസ്

ഭാവി സുരക്ഷിതമാക്കാന്‍ ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന ഫേസ്ബുക്ക് പോസ്റ്റുമായി സിനിമയുടെ നിര്‍മാണ കമ്പനിയായ ആശിര്‍വാദ് സിനിമാസ്.

Published

on

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാന്‍ സിനിമയുടെ വിവാദങ്ങള്‍ക്കിടെ ഭാവി സുരക്ഷിതമാക്കാന്‍ ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന ഫേസ്ബുക്ക് പോസ്റ്റുമായി സിനിമയുടെ നിര്‍മാണ കമ്പനിയായ ആശിര്‍വാദ് സിനിമാസ്.

”സുരക്ഷിതമായ ഭാവിക്കായി നാല് പ്രധാനപ്പെട്ട മാനുഷിക സ്വാതന്ത്ര്യത്തില്‍ സ്ഥാപിതമായ ലോകത്തിനായി ഞങ്ങള്‍ കാത്തിരിക്കുന്നു. ലോകത്ത് എല്ലായിടത്തും സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉറപ്പാക്കണം. ഓരോ വ്യക്തിക്കും സ്വന്തം രീതിയില്‍ ദൈവത്തെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണം. ഇല്ലായ്മകളില്‍ നിന്നും ഭയത്തില്‍ നിന്നുമുള്ള സ്വാതന്ത്ര്യം ഉറപ്പാക്കണം. ഇത് ഏതെങ്കിലും വിദൂര സഹസ്രാബ്ദത്തില്‍ സാധ്യമാകേണ്ട ഒന്നല്ല, അത് നമ്മുടെ സമയത്തും തലമുറയിലും പ്രാപ്യമാവേണ്ട ഒരു ലോകത്തിന്റെ അടിത്തറയാണ്” – ആശിര്‍വാദ് സിനിമാസിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

2002 ലെ ഗുജറാത്ത് കലാപം ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള ഭാഗങ്ങള്‍ എമ്പുരാന്‍ സിനിമയില്‍ ഉണ്ടായിരുന്നു. സിനിമ റിലീസായതോടെ വന്‍ സ്വീകാര്യം കിട്ടിയ സിനിമയ്‌ക്കെതിരെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഘപരിവാര്‍ ആക്രമണത്തിനു പിന്നാലെ സിനിമ റീ എഡിറ്റ് ചെയ്ത് ചില ഭാഗങ്ങള്‍ ഒഴിവാക്കിയാണ് പ്രദര്‍ശനത്തിന് എത്തിച്ചത്. സിനിമയുടെ സംവിധായകനായ പൃഥ്വിരാജിനും കുടുംബത്തിനുമെതിരെ സംഘ്പരിവാര്‍ വ്യക്തിപരമായ അധിക്ഷേപങ്ങളും ഭീഷണിയും മുഴക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ആവിഷ്‌കാര സ്വാതന്ത്ര്യം ഓര്‍മ്മപ്പെടുത്തിയുള്ള ആശിര്‍വാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് തെളിഞ്ഞത്.

 

Continue Reading

kerala

വഖഫ് ഭേദഗതി ബില്‍; കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യവും മതസ്വാതന്ത്ര്യവും കശാപ്പ് ചെയ്യുന്നു; ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

മുസ്‌ലിം ലീഗ് ശക്തമായ പ്രതിരോധം തീര്‍ക്കും

Published

on

മന്ത്രി കിരണ്‍ റിജ്ജു അവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ബില്‍ രാജ്യത്ത് നിലനില്‍ക്കുന്ന ജനാധിപത്യ സംവിധാനത്തെയും മത സ്വാതന്ത്ര്യത്തെയും നഗ്‌നമായി ലംഘിക്കുന്നതാണെന്നും ഇതിനെതിരെ ശക്തമായ പ്രതിരോധവുമായി ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് നിലകൊള്ളുമെന്നും മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പാര്‍ലമെന്റില്‍ പറഞ്ഞു. വഖഫ് ഭേദഗതി ബില്‍ അവതരിപ്പിച്ചത് മുതല്‍ ഈ ബില്ലിലെ ജനാധിപത്യവിരുദ്ധവും മതസ്വാതന്ത്ര്യ വിരുദ്ധവുമായ നിരവധി നിര്‍ദ്ദേശങ്ങള്‍ക്കെതിരെ മുസ്ലിം ലീഗ് പാര്‍ലമെന്റിലും പുറത്തും ശക്തമായ വിയോജിപ്പ് പ്രകടമാക്കിയിരുന്നു. പ്രതിപക്ഷ കക്ഷികളുടെ ശക്തമായ ആവശ്യത്തിനും ഇടപെടലിനും വഴങ്ങി ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിയെ നിയോഗിച്ചിരുന്നുവെങ്കിലും ജെ.പി.സി ഇക്കാര്യത്തില്‍ ബന്ധപ്പെട്ട സമൂഹത്തിന് ആശ്വാസകരമല്ലാത്ത നിലപാടാണ് കൈക്കൊണ്ടത്. കേന്ദ്രസര്‍ക്കാറിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി റിപ്പോര്‍ട്ട് നല്‍കാനുള്ള ഉപാധി മാത്രമായി ജെ പി സി നിലകൊണ്ടു. കേന്ദ്രസര്‍ക്കാറിനു വേണ്ടി ഏതാനും അനുകൂല നിര്‍ദ്ദേശങ്ങള്‍ മാത്രം സ്വീകരിക്കുകയും ഇത് സംബന്ധിച്ച വിവിധ കക്ഷികളുടെ നിര്‍ദ്ദേശങ്ങള്‍ എല്ലാം അവഗണിച്ചുമാണ് ജെ.പി.സി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ ഒരൊറ്റ കാര്യം കൊണ്ടു തന്നെ സര്‍ക്കാര്‍ എന്താണ് ഈ ബില്ല് കൊണ്ടും ജെപിസി കൊണ്ടും ലക്ഷ്യമാക്കിയത് എന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഒരു പരിധിവരെ പാര്‍ലമെന്റിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്ന തരത്തിലാണ് ജെപിസിയെ കൊണ്ട് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിപ്പിച്ചത്. തുടര്‍ന്ന് അവതരിപ്പിക്കപ്പെട്ട ബില്ലില്‍ രാജ്യത്ത് വഖഫ് ചെയ്യപ്പെട്ട ഭൂമികളുടെ കാര്യത്തില്‍ അവയുടെ ഉദ്ദേശത്തിന് വിരുദ്ധമായും അതുപ്രകാരം അവരോട് നന്ദികേട് കാണിക്കുന്ന വിധത്തിലും ആണ് സര്‍ക്കാര്‍ പെരുമാറുന്നത്. ദൈവികമായ ആഗ്രഹത്തോടെ ഉദ്ദേശ്യ ലക്ഷ്യത്തോടെ സമര്‍പ്പിക്കപ്പെട്ട ഭൂമികളുടെ അധികാരത്തില്‍ മറ്റു മതവിഭാഗങ്ങള്‍ക്കും ക്രയവിക്രയ അധികാരം നല്‍കുന്നത് നീതീകരിക്കാന്‍ ആകുന്ന കാര്യമല്ല. രാജ്യത്ത് ആയിരക്കണക്കിന് ട്രസ്റ്റുകള്‍, സീഡുകള്‍, എന്‍ഡോമെന്റുകള്‍ എന്നിവ ഉണ്ടെന്നിരിക്കെ അവയില്‍ ഒന്നും ബന്ധപ്പെട്ടവര്‍ അല്ലാത്തവര്‍ക്ക് അധികാരം നല്‍കുന്നില്ല. എന്നാല്‍ പുതിയ വഖ്ഫ് നിയമത്തില്‍ മാത്രം മുസ്ലിംകള്‍ അല്ലാത്തവര്‍ക്ക് അധികാരം നല്‍കുന്നത് തികഞ്ഞ ദ്രോഹനടപടിയാണ്. വഖഫ് സ്വത്തുക്കള്‍ സര്‍ക്കാര്‍ താല്‍പ്പര്യം അനുസരിച്ച് ക്രയവിക്രയം ചെയ്യാനുള്ള വളരെ തെറ്റായ നിയമനിര്‍മാണത്തിനാണ് സര്‍ക്കാര്‍ ഈ ബില്ലിലൂടെ ലക്ഷ്യം വെക്കുന്നത് എന്ന കാര്യം വ്യക്തമാണ്.

പുതിയ നിയമ ഭേദഗതി ഇന്ത്യന്‍ ഭരണഘടനയുടെ 13, 15 , 25, 26, 30 എന്നീ ആര്‍ട്ടിക്കിളുകളുടെ നഗ്‌നമായ ലംഘനമാണ്. കേന്ദ്ര വഖഫ് ബോര്‍ഡ്, സംസ്ഥാന വഖഫ് ബോര്‍ഡുകള്‍ എന്നിവയുടെ എല്ലാ അധികാരങ്ങളും കവര്‍ന്നെടുത്ത് അവയെ എല്ലാം നോക്കുകുത്തികള്‍ ആക്കി മാറ്റാനാണ് നിയമം ലക്ഷ്യം വെക്കുന്നത്. വഖഫ് ബോര്‍ഡുകള്‍ക്ക് തങ്ങളില്‍ നിക്ഷിപ്തമായ സ്വത്തുവകകള്‍ വഖഫ് ആണോ അല്ലയോ എന്ന് പരിശോധിക്കാനുള്ള പ്രാഥമികമായ അവകാശം പോലും ഇല്ലാതാകും. ജില്ലാ കലക്ടര്‍ക്കും അതിനുമുകളിലുള്ള ഉദ്യോഗസ്ഥന്മാര്‍ക്കും അനര്‍ഹമായതും അമിതവുമായ അധികാര അവകാശങ്ങളാണ് പുതിയ നിയമം വിഭാവനം ചെയ്യുന്നത്. സര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥരോ മറ്റ് പ്രതിനിധികളോ മുസ്‌ലിംകള്‍ അല്ലാത്തവര്‍ ആകാം എന്ന പുതിയ നിയമത്തിലെ നിര്‍ദ്ദേശം വഖഫിന്റെ അന്തസത്ത തന്നെയും തകര്‍ക്കാനുള്ള ഗൂഢ ലക്ഷ്യങ്ങളുടെ ഭാഗമാണെന്ന് തിരിച്ചറിയുവാന്‍ എല്ലാവര്‍ക്കും കഴിയും.
അതുകൊണ്ടുതന്നെ പുതിയ നിയമ നിര്‍മ്മാണം ദുരുദ്ദേശപരവും രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്താന്‍ കാരണം ഉണ്ടാക്കും എന്നതിലും തര്‍ക്കമില്ല. ഓരോ ജനവിഭാഗത്തിനും അവര്‍ക്കനുസൃതമായ നിലയില്‍ ദൈവിക പ്രീതിയോടെ ഭൂമിയും മറ്റ് വസ്തു വകകളും സമര്‍പ്പിക്കാം എന്നിരിക്കെ രാജ്യത്ത് അനേകം വ്യക്തികള്‍ സ്ഥാപനങ്ങള്‍ എന്നിവര്‍ വഖഫായി നല്‍കിയ ഭൂമികള്‍ക്കും സ്വത്തുക്കള്‍ക്കും നേരെ വളരെ നീചവും നിന്ദ്യവുമായ രീതിയില്‍ നിയമനിര്‍മാണം നടത്തി ഈ സ്വത്തുക്കളുടെ അധികാര അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ മാത്രമാണ് പുതിയ നിയമ നിര്‍മ്മാണം ലക്ഷ്യം വെക്കുന്നത് എന്ന് കാണാന്‍ സാധിക്കും.

വഖഫുമായി ബന്ധപ്പെട്ട എല്ലാ അധികാരങ്ങളും സംവിധാനവും തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഉദ്യോഗസ്ഥരെ നിയമിച്ച് നടപ്പിലാക്കാം എന്ന ആഗ്രഹത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഈ പുതിയ നിയമം നടപ്പാക്കാന്‍ ഒരുങ്ങുന്നത്. യഥാര്‍ത്ഥത്തില്‍ ഈ കരി നിയമം ജനാധിപത്യ ധ്വംസനവും മത സ്വാതന്ത്ര്യത്തിന് എതിരെയുള്ള കടന്നുകയറ്റവുമാണ് ലക്ഷ്യം വെക്കുന്നത് എന്ന് ഈ രാജ്യത്തെ ഓരോ പൗരനും മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. ദൈവപ്രീതിക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ട ഭൂമിയും വസ്തുവകകളും പിന്നീട് ഒരിക്കലും മുസ്‌ലിം സമുദായത്തിലെ അംഗങ്ങള്‍ക്ക് ഇടപെടാന്‍ കഴിയാത്ത വിധം വിലക്ക് ഏര്‍പ്പെടുത്തുവാന്‍ ഈ പുതിയ നിയമം നിര്‍മ്മാണം ലക്ഷ്യം വയ്ക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ബന്ധപ്പെട്ട ജനവിഭാഗം ഒറ്റക്കും കൂട്ടായും നടത്തിയിട്ടുള്ള പ്രതിഷേധങ്ങളെയും സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്നില്‍ വെച്ചിട്ടുള്ള നിര്‍ദ്ദേശങ്ങളെയും സര്‍ക്കാര്‍ പുല്ലുവില കല്‍പ്പിക്കാതെ നിയമനിര്‍മാണവുമായി മുന്നോട്ടു പോകുന്നത് ഈ രാജ്യത്തിന്റെ മഹിതമായ പാരമ്പര്യത്തിനും ജനാധിപത്യ സംവിധാനത്തിനും രാജ്യത്തെ നിയമവ്യവസ്ഥയ്ക്കും യോജിച്ചതല്ല. ഒരു വിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചുകൊണ്ട് അവരുടെ സ്വത്തുക്കള്‍ക്കെതിരെയുള്ള കടന്നുകയറ്റവും അങ്ങേയറ്റം ഹീനവും ആയ പ്രവൃത്തികളിലൂടെയാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഈ നിയമനിര്‍മ്മാണത്തിനെതിരെ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് മുന്‍കൈയെടുത്ത് അതിശക്തമായ പ്രക്ഷോഭങ്ങളും നിയമ നടപടികളും കൈക്കൊള്ളാന്‍ പ്രതിജ്ഞാബദ്ധമാണ്. സര്‍ക്കാര്‍ ഇതുമായി മുന്നോട്ടുപോകുന്ന പക്ഷം മുസ്‌ലിം ലീഗ് ഇക്കാര്യത്തില്‍ അടിയന്തരമായ നിയമ പോരാട്ടങ്ങളിലേക്ക് കടക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായ വീണ്ടുവിചാരം കാണിക്കണമെന്നും ഈ നിയമ ഭേദഗതിയില്‍ നിന്ന് പിന്തിരിയണമെന്നും ഇ.ടി ആവശ്യപ്പെട്ടു.
ഇത്രയേറെ പൊതുസമൂഹവും ജനാധിപത്യ മതേതര വിശ്വാസികളും ഈ കാടന്‍ നിയമത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തിയിട്ടും സര്‍ക്കാര്‍ ഇത് പ്രകാരം മുന്നോട്ടു പോകാന്‍ ആണ് ശ്രമിക്കുന്നതെങ്കില്‍ രാജ്യത്തെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തിന് എതിരായിരിക്കും എന്നും ഇടി മുഹമ്മദ് ബഷീര്‍ എംപി പാര്‍ലമെന്റില്‍ വഖഫ് നിയമ ഭേദഗതി ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് പ്രതികരിച്ചു.

 

Continue Reading

Trending