Connect with us

kerala

സി.പി.എം വിട്ടതിന് കാരണം പാർട്ടിയിൽ നിന്നേറ്റ അപവാദ പ്രചാരണം മൂലം: സിന്ധു ജോയ്

പിത്രുശൂന്യരായ ‘ചിലർ നിരത്തിയ അപവാദങ്ങളുടെ ശരശയ്യയിൽ പിടഞ്ഞുതീരുകയായിരുന്നുവെന്നും അവർ ഓർക്കുന്നു.

Published

on

സി.പി.എം വിട്ടതിന് കാരണം പാർട്ടിയിൽ നിന്നേറ്റ അപവാദ പ്രചാരണം മൂലമാണെന്ന് മുൻ പാർട്ടി അംഗം സിന്ധു ജോയ്. തന്റെ ഫെയ്സ്ബൂക് പോസ്റ്റിലാണ് പാർട്ടിയിൽ നിന്നിറങ്ങേണ്ടിവന്ന ചതിയുടെ നാൾവഴികളെ  കുറിച്ച്  സിന്ധു ജോയ് കുറിപ്പിൽ വിശദമായി എഴുതിയിരിക്കുന്നത്.പാർട്ടിയിലെ വിഭാഗീയതയുടെ അസുരവിത്തുകൾ കരുതിക്കൂട്ടി ഒരുക്കിയ വാരിക്കുഴിയിൽ അകപ്പെടുകയായിരുന്നുവെന്ന് അവർ പറയുന്നു.പിത്രുശൂന്യരായ ‘ചിലർ നിരത്തിയ അപവാദങ്ങളുടെ ശരശയ്യയിൽ പിടഞ്ഞുതീരുകയായിരുന്നുവെന്നും അവർ ഓർക്കുന്നു.

 

കുറിപ്പിന്റെ പൂർണ്ണരൂപം :

സൂസന്നയും ദാനിയേലും പിന്നെ നികേഷ്‌കുമാറും…

ഞാൻ കൊളുത്താതെ എനിക്കുചുറ്റും എരിഞ്ഞ അപവാദത്തിന്റെ അഗ്നി! ഒരുപക്ഷെ, അതിൽ പൂർണമായി എരിഞ്ഞമർന്നേനെ ഞാൻ. വിഭാഗീയതയുടെ അസുരവിത്തുകൾ കരുതിക്കൂട്ടി ഒരുക്കിയ വാരിക്കുഴി ആയിരുന്നു ആ നുണക്കഥ. ചെങ്കൊടിത്തണലിൽ നിന്ന് കണ്ണുനീരോടെ പടിയിറങ്ങാനും കാരണക്കാരായത് നെറികേടിന്റെ ആ ‘നേരാങ്ങള’മാർ!

ബൈബിൾ പഴയനിയമത്തിൽ സൂസന്ന എന്നൊരു യുവതിയുടെ കഥയുണ്ട്. അപവാദത്തിന്റെ അഗ്നിയിൽ എരിഞ്ഞ അവളുടെ പരിശുദ്ധി തെളിയിച്ചത് ദാനിയേൽ എന്ന കൊച്ചു പയ്യനാണ്. ഇന്നലെ റിപ്പോർട്ടർ ചാനലിൽ എം വി നികേഷ്‌കുമാർ നടത്തിയതും സമാനമായൊരു വെളിപ്പെടുത്തൽ. അക്കാലം ഇന്ത്യാവിഷൻ ചാനലിനെ നയിച്ച എം വി നികേഷ്‌കുമാറിന്റെ സാക്ഷ്യം അങ്ങേയറ്റം സത്യമാണ്. നീണ്ട പതിനാറു വർഷം നുണയുടെ കല്ലടപ്പുകൊണ്ട് മൂടിവച്ച സത്യത്തെ തുറന്നുകാട്ടുകയായിരുന്നു ഇപ്പോൾ റിപ്പോർട്ടർ ചാനലിന്റെ എഡിറ്റർ ഇൻ ചീഫ് ആയ നികേഷ്. എത്ര മൂടിവെച്ചാലും സത്യം ഒരുനാൾ ശുഭ്രശോഭയോടെ പുറത്തുവരും. കാലം കാത്തുവച്ച കാവ്യനീതി. നന്ദി നികേഷ്!
(ലിങ്ക് ആദ്യകമന്റിൽ)

എന്തിനു ഞാൻ പാർട്ടി വിട്ടു എന്ന് ഫേസ്‌ബുക്ക് കമന്റുകളിലും ഇൻബോക്സിലും ചോദിച്ച പ്രിയ സഖാക്കളുടെ ശാഠ്യപൂർണമായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ പോസ്റ്റ്; സിന്ധു ജോയി എന്തിനു പാർട്ടി വിട്ടു? അന്നുമുതൽ ഉയരുന്ന ചോദ്യമാണിത്. ഇന്നുമോർക്കുന്നു; ആ ദിവസങ്ങളിലൊന്നിൽ മലപ്പുറത്തെ ഒരു ഗ്രാമത്തിൽ നിന്ന് ഒരു പയ്യൻ എന്നെ വിളിച്ചത് കരഞ്ഞുകൊണ്ടാണ്. സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണത്രെ അവൻ എന്റെ രാജിവാർത്ത അറിഞ്ഞത്. കളിക്കളത്തിലിരുന്ന് വിതുമ്പിക്കരഞ്ഞ അവനെ കൂട്ടുകാരാണ് സമാശ്വസിപ്പിച്ചത്. ഓർക്കുമ്പോൾ ഇപ്പോഴുമെനിക്ക് ഉള്ളിലൊരു നൊമ്പരം ബാക്കി; അങ്ങനെ എത്രയെത്ര സ്നേഹസ്പർശങ്ങൾ!

വെറും 43 ദിവസം മാത്രമാണ് ഞാൻ കോൺഗ്രസിൽ പ്രവർത്തിച്ചത്. ‘സ്വരം നന്നായിരുന്നപ്പോൾ തന്നെ’ ആ പാട്ട് ഞാൻ പാടിത്തീർത്തു! പിന്നീട് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിലും ഞാൻ പ്രവർത്തിച്ചില്ല; സ്വയം തീർത്ത ഏകാന്തതയുടെ വാല്മീകത്തിൽ സ്വയം തെരെഞ്ഞെടുത്ത തപസ്യ.

ഒരു സ്നേഹക്കൂടാരത്തിൽ നിന്ന് സ്വയം ഇറങ്ങിപ്പോയവളുടെ കുറ്റബോധം ഇന്നും ഇല്ലാതില്ല. പക്ഷേ, അതിലേക്ക് നയിച്ച ചതിയുടെ നാൾവഴികൾ നിങ്ങളറിയണം. തിരുവനന്തപുരത്തെ ഒരു ഓഫീസിനെ ചുറ്റിപ്പറ്റി രൂപപ്പെട്ട ‘അഞ്ചാംപത്തി’കളുടെ ഒരു ചെറുസംഘം. ഇവരിൽ പലരും ആ നാളുകളിൽ തന്നെ അച്ചടക്കനടപടി നേരിട്ട് പുറത്തായി. എന്നാൽ, പാർട്ടിക്കെതിരെ അവരൊരു സിൻഡിക്കേറ്റ് തന്നെ രൂപീകരിച്ചിരുന്നു. സിന്ധു ജോയി അവർക്കൊരു ഇരയായിരുന്നു; ദയ അർഹിക്കാത്ത ഇര! വൻസ്രാവുകളെ കുടുക്കാൻ അവർ കണ്ടെത്തിയ വെറും ഇര. അവിവാഹിതയും അനാഥയും യുവതിയുമായ ഒരു ഇര. അവർ ഒരുക്കിയ പെരുംനുണയുടെ അരക്കില്ലത്തിൽ നീണ്ട 16 വർഷങ്ങൾ കൊണ്ട് കത്തിയമർന്നത് എന്റെ സൽപ്പേര്, സ്വസ്ഥത. ഇതെഴുതുമ്പോഴും ഒരു വിങ്ങലുണ്ട് ഹൃദയത്തിൽ!

ആ നുണക്കഥ ചില മാധ്യമ കൂട്ടായ്മകളിലും മറുഭാഗത്തെ ചില നേതാക്കളുടെ വെടിവട്ടങ്ങളിലും മാത്രം ഒതുങ്ങിനിന്നു ആദ്യമൊക്കെ. പക്ഷേ, 2009 ലോക്‌സഭാ ഇലക്ഷനിൽ എറണാകുളത്തെ അപ്രതീക്ഷിത സ്ഥാനാർത്ഥിയായി സിന്ധു ജോയിയെ പാർട്ടി പ്രഖ്യാപിച്ചപ്പോൾ ആ നുണബോംബ് അതിൻ്റെ സകല രൗദ്രതകളോടെയും പൊട്ടിച്ചിതറി. തികച്ചും അപ്രതീക്ഷിതമായിരുന്നു എന്റെ സ്ഥാനാർത്ഥിത്വം; പാർട്ടി പറഞ്ഞു, ഞാൻ അനുസരിച്ചു. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിന്ന് ലോക്സഭാ സ്ഥാനാർത്ഥിയായി എറണാകുളത്തേക്ക് തീവണ്ടി കയറുമ്പോൾ വരാനിരിക്കുന്ന വിപത്തിന്റെ ചെറുസൂചന പോലും എനിക്കുണ്ടായിരുന്നില്ല. ജനിച്ച നഗരമാണെങ്കിലും അജ്ഞാതമായിരുന്നു അവിടുത്തെ രാഷ്ട്രീയ അടിയൊഴുക്കുകൾ.

ഒരു നാലാംകിട വാരികയുടെ താളുകളിൽ അവരെന്റെ രാഷ്ട്രീയജാതകം കുറിച്ചു; മസാലയിൽ പൊരിച്ചെടുത്ത ആ നുണക്കഥ ആ മഞ്ഞത്താളുകളിൽ അച്ചടിച്ച് എറണാകുളത്തെ വീടുവീടാനന്തരം വിതരണം ചെയ്തു. പാർട്ടിയിലെ പുറത്താക്കപ്പെട്ട കുലംകുത്തികൾ തന്നെയാണ് ആ തിരക്കഥയുടെ സംവിധായകർ എന്ന് ‘പത്രാധിപർ’ കഴിഞ്ഞ ദിവസം പരസ്യമായി കുമ്പസാരിച്ചതും കേട്ടു. തെരെഞ്ഞെടുപ്പിൽ പാർട്ടിക്കാർക്കിടയിൽ വിഭാഗീയത ഉണ്ടായിരുന്നുവെന്നത് സത്യം തന്നെ. ഇക്കിളി മാസിക വിതരണം ചെയ്തത് സിപിഎംകാർ തന്നെയെന്ന് അടുത്തകാലംവരെ ഞാനും വിശ്വസിച്ചു. എന്നാൽ പാർട്ടി ഇടപെട്ട് ഇവയുടെ വിതരണം തടഞ്ഞിരുന്നെന്ന സത്യവും അടുത്തകാലത്തു ബോധ്യമായി.

അവിടെയും അവസാനിച്ചില്ല ചതിയുടെ ആ പത്മവ്യൂഹം. പ്രചാരണത്തിന് സഖാവ് വി എസ് എത്തിയപ്പോൾ ഏറെ അകലെയുള്ള മറ്റൊരു സ്റ്റേജിൽ തളച്ചിടപ്പെട്ടുപോയി ഞാൻ. മറ്റൊരിടത്ത് പ്രചാരണം നടത്തിയിരുന്ന ഞാൻ സഖാവ് വിഎസിന്റെ വേദിയിൽ എത്തുന്നതിൽ നിന്ന് ചിലരെന്നെ തടഞ്ഞു. അവർ ഇറക്കിയത് കൗടില്യനെ വെല്ലുന്ന തന്ത്രങ്ങൾ. സഖാവ് അച്യുതാനന്ദന്റെ വേദിയിൽ സ്ഥാനാർഥി സിന്ധു ജോയി മനഃപൂർവം എത്തിയില്ല എന്നായിരുന്നു പിറ്റേന്ന് ചില പത്രങ്ങളുടെ തലക്കെട്ട്. ഇത് അദ്ദേഹത്തിന്റെ ചെവിയിലും എത്തിച്ചു ഈ ശകുനികളുടെ കൂട്ടം. അക്കാലംവരെ എന്നെ വാത്സല്യത്തോടെ കണ്ടിരുന്ന അദ്ദേഹത്തിൻറെ കണ്ണുകളിൽ ഞാൻ വെറുക്കപ്പെട്ടവളായി. ഒടുക്കം ചെറിയൊരു മാർജിനിൽ എതിർ സ്ഥാനാർഥി ജയിച്ചു.

സത്യമാണ്; തോൽവി എന്നെ തളർത്തിയില്ല. എന്നാൽ പിത്രുശൂന്യരായ ‘അവർ’ നിരത്തിയ അപവാദങ്ങളുടെ ശരശയ്യയിൽ ഞാൻ പിടഞ്ഞു; അവരെന്നെ തകർത്തുകളഞ്ഞു എന്ന് പറയുന്നതാകും കൂടുതൽ ശരി.

ആരുമില്ലാത്തവളാണ് ഞാനെന്ന ചിന്ത കൂടുതൽ ദുർബലയാക്കി. പാർട്ടി എന്ന ഉരുക്കുകോട്ടയ്ക്കുള്ളിൽ എക്കാലവും സുരക്ഷിതയായിരുന്നു ഞാൻ. ആ സുരക്ഷിതതത്വമാണ് ഏതാനും ചില വ്യക്തികളുടെ ചതിക്കെണിയിൽ ഇല്ലാതെയായത്. എന്റെ ആത്മാഭിമാനമാണ് അവർ തുലച്ചത്; ജീവിതമാണവർ താളം തെറ്റിച്ചത്; സ്ത്രീത്വത്തെയാണ് അവർ അപമാനിച്ചത്.

സ്വന്തമായി അപ്പോഴെനിക്കൊരു വീടില്ലായിരുന്നു; എനിക്ക് ജോലിയോ വരുമാനമാർഗങ്ങളോ ഉണ്ടായിരുന്നില്ല. ചില സ്‌കോളർഷിപ്പുകൾ, വിദേശത്തു ഡോക്ടർ ആയ അമ്മായി അയച്ചുതരുന്ന പഠനസഹായം എന്നിവയായിരുന്നു എന്റെ മൂലധനം. തിരുവനന്തപുരത്തെ പഠനകാലയളവിൽ തുടർച്ചയായി യൂനിവേഴ്‌സിറ്റി ഹോസ്റ്റലിൽ കഴിയാൻ സാധിച്ചത് അനുഗ്രഹമായി; വാടക നിസാരമാണല്ലോ, ഭക്ഷണവും കിട്ടും.

മറ്റെല്ലാ കുട്ടികൾക്കും അവധിക്കാലം ആഹ്ളാദകരമാണ്; പക്ഷേ, പോകാനൊരിടം ഇല്ലാത്തതുകൊണ്ട് അവധിക്കാലങ്ങളെ ഞാൻ വെറുത്തു. ഹോസ്റ്റൽ മെസ്സും അപ്പോൾ ഉണ്ടാവില്ലല്ലോ? വഴിയോരത്തെ ചെറുകടയിൽ നിന്ന് വാങ്ങുന്ന ബ്രെഡും ഞാലിപ്പൂവൻ പഴവും കഴിച്ച് ‘ആഘോഷിച്ച’ തിരുവോണങ്ങൾ; അത്രപോലും ഭക്ഷണമില്ലാ തിരുന്ന ക്രിസ്‌മസ്‌ രാത്രികൾ. നക്ഷത്രവിളക്കുകളും കേക്കും രുചികരമായ ക്രിസ്മസ് വിഭവങ്ങളും സ്വപ്‍നം കണ്ട് കരഞ്ഞുറങ്ങിയ ആ നാളുകൾ. അപ്പോഴും പാർട്ടി ആയിരുന്നു എന്റെ പ്രത്യാശ; സഖാക്കളായിരുന്നു എന്റെ കുടുംബം. ഇപ്പോൾ പ്രശസ്ത കോളമിസ്റ്റും എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമൊക്കെയായ പ്രിയപ്പെട്ട കൂട്ടുകാരി സുധാ മേനോൻ ഇല്ലായ്മകളുടെ ഈ നിറവറുതിക്ക് സാക്ഷിയായിരുന്നു. അതേക്കുറിച്ച് അവൾ എഴുതിയ കുറിപ്പ് ഫേസ്‌ബുക്കിൽ വൈറൽ ആയിരുന്നു.

ഗവേഷണകാലം കഴിഞ്ഞതോടെ ഹോസ്റ്റൽ വിടേണ്ട അവസ്ഥയായി; എസ്എഫ്ഐയിൽ നിന്ന് പാർട്ടിയുടെ ജില്ലാകമ്മിറ്റിയിലേക്ക് മാറിയതോടെ സ്ഥിരമായി പ്രവർത്തിക്കാനുള്ള ഒരിടം നഷ്ടം. പാർട്ടിയുടെ നേതൃനിരയിലേക്കുള്ള ചുവടുമാറ്റം എനിക്കുണ്ടാക്കിയത് അപരിചിതമായ ഒരിടത്ത് എത്തിച്ചേർന്ന തോന്നൽ. ഒരു പഞ്ചായത്ത് മെമ്പർ പോലും ആകാത്ത എനിക്ക് പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാൻ യാത്രക്കുള്ളത്ര പോലും പണം ഉണ്ടായിരുന്നില്ല. വെടിപ്പുള്ള വസ്ത്രം ധരിച്ച് പ്രസന്നതയോടെ നടക്കുന്ന എനിക്ക് ഇത്തരമൊരു ദുര്യോഗമുള്ളതായി പാർട്ടി നേതൃത്വം മനസിലാക്കിയതുമില്ല. ഗ്രനേഡ് വീണ് കാൽപാദം തകർന്നതുകൊണ്ട് ബസ് യാത്രകൾ ദുഷ്കരവുമായിരുന്നു; ജില്ലാകമ്മിറ്റികളിൽ പോലും ഞാൻ പങ്കെടുക്കാതെയായി.

നിരാശതയുടെ നീരാളിപ്പിടുത്തത്തിലായിരുന്നു ഞാനപ്പോൾ. വ്യാജവാർത്തയെത്തുടർന്ന് പലരും എന്നോട് അകലം പാലിച്ചുതുടങ്ങിയിരുന്നു; മുതിർന്ന നേതാക്കളിൽ ചിലർ അനിഷ്ടത്തോടെ പെരുമാറുന്നതായി എനിക്ക് തോന്നി. സുഹൃത്തുക്കളും സഹപാഠികളും പോലും എന്നെ അവഗണിക്കുന്നതായി അനുഭവപ്പെട്ടു. ഒരുപക്ഷേ, അന്നത്തെ പാർട്ടി സെക്രട്ടറി സഖാവ് പിണറായി വിജയൻ എന്റെ ദുരവസ്ഥകൾ അറിഞ്ഞിരുന്നുവെങ്കിൽ ചിത്രം വ്യത്യസ്തമാകുമായിരുന്നേനെ! ജില്ലാ കമ്മിറ്റി യോഗങ്ങളിൽ ഞാൻ നിരന്തരം പങ്കെടുക്കുന്നില്ലെന്ന് അറിഞ്ഞ അദ്ദേഹം എന്നെ എകെജി സെന്ററിലെക്ക് വിളിപ്പിച്ചു. ‘എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ പറയാൻ മടിക്കരുത്’ എന്ന് അദ്ദേഹം നിർദേശിച്ചു. അപ്പോഴേക്കും സമ്പൂർണ നിരാശതയുടെ കാണാക്കയങ്ങളിൽ ആഴ്ന്നു തുടങ്ങിയിരുന്നു എൻ്റെ മനസ്. അന്ന് വിജയേട്ടനോട് എന്റെ അവസ്ഥ തുറന്നു പറയണമായിരുന്നെന്ന് പിന്നീട് പലപ്പോഴും ഞാൻ പരിതപിച്ചിട്ടുണ്ട്.

മനസ് കൈവിട്ടുപോയ ഏതോ ഒരു നിമിഷത്തിലെ അപക്വമായൊരു തീരുമാനമായിരുന്നു കോൺഗ്രെസ്സിലേക്കുള്ള കൂടുമാറ്റം. കുറുമ്പിയായ ഒരു കൊച്ചുകുട്ടിയെപ്പോലെ എൻ്റെ മനസ് പറഞ്ഞു: ‘എന്നെ പരിഗണിക്കാത്ത പാർട്ടിയെ എനിക്കും വേണ്ട’.

അങ്ങനെ ഒരുവേള ആ തീരുമാനം. കോൺഗ്രസ് എനിക്കു തികച്ചും അപരിചിതമായ ഇടമായിരുന്നു. ഏതാനും തെരെഞ്ഞെടുപ്പു യോഗങ്ങളിൽ പ്രസംഗിച്ചതിൽ ഒതുങ്ങി എന്റെ കോൺഗ്രസ് ചങ്ങാത്തം. പിന്നെയും എന്റെ ഏകാന്തതയുടെ ഇത്തിരിവട്ടത്തിലേക്ക് ഞാൻ ഒതുങ്ങികൂടി. അപ്പോഴാണ് പിറവം ഉപതെരഞ്ഞെടുപ്പ് വരുന്നത്. ആ സമയത്തായിരുന്നു മറ്റൊരു വിവാദം. അതോടെ വീണ്ടും പിറവത്തു പ്രചാരണ യോഗങ്ങളിൽ ഞാൻ പ്രസംഗിച്ചു.

എനിക്കുവേണ്ടി യുഡിഎഫ് പുതിയൊരു തസ്തിക തന്നെ സൃഷ്ടിച്ചു; സംസ്ഥാന യൂത്ത് കമ്മീഷൻ അധ്യക്ഷയെന്ന നിലയിൽ ഈ അർദ്ധപട്ടിണിക്കാരിക്ക് പ്രതിമാസം നല്ലൊരു ഹോണറേറിയം, സഞ്ചരിക്കാൻ കാറും ഡ്രൈവറും, പ്രവർത്തിക്കാൻ ഓഫിസും സ്റ്റാഫും. പാക്കേജ് മോശമല്ല. കാബിനറ്റ് തീരുമാനമുണ്ടായി.

പക്ഷേ, അതൊരു ‘പ്രതിഫലം’ പോലെ എനിക്ക് തോന്നി. അത് സ്വീകരിക്കാൻ എന്റെയുള്ളിലെ ‘ദുരഭിമാനി’യായ പഴയ സഖാവ് സമ്മതിച്ചില്ല. സാമൂഹ്യക്ഷേമ വകുപ്പിലെ ഒരുന്നത വനിത ഞാൻ താമസിക്കുന്ന ഇടം കണ്ടെത്തി; ഞാൻ മുഖം കൊടുത്തില്ല. ഗവർണറുടെ നിയമന ഉത്തരവും ഒരു കത്തും ലെറ്റർ ബോക്സിൽ നിക്ഷേപിച്ച് അവർ മടങ്ങി. ഒടുക്കം, ഈ പദവി എനിക്ക് വേണ്ടെന്ന് മുഖ്യമന്ത്രിക്ക് രേഖാമൂലം കത്തുനൽകി ഞാൻ വീണ്ടും എന്റെ ‘അഹങ്കാരം’ പുറത്തെടുത്തു.

അതായിരുന്നു അവസാനത്തെ കോൺഗ്രസ് ബാന്ധവം. എന്തൊരു വിഡ്ഢിയാണ്, ദുരഭിമാനിയാണ് ഞാനെന്നു നിങ്ങൾക്ക് തോന്നാം. അത്തരമൊരു പദവി നൽകുന്ന സൗകര്യങ്ങളെക്കാൾ ആത്മാഭിമാനമായിരുന്നു സഖാവ് ജോയിയുടെ ഈ മകൾക്ക് മുഖ്യം.
സഖാവ് എകെജിയുടെയും സഖാവ് ഇഎംഎസിന്റെയുമൊക്കെ കഥകൾ കേട്ട് വളർന്നതായിരുന്നു എന്റെ ബാല്യം. ആദരവോടെ എൻ്റെ പിതാവ് പറഞ്ഞുകേട്ട ആ കഥകളത്രയും വാനിൽ പറക്കുന്ന ചെങ്കൊടിയെക്കുറിച്ചു മാത്രമായിരുന്നല്ലോ?

പ്രിയപ്പെട്ടവരേ, ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ല ഞാനിപ്പോൾ. തൽക്കാലം ഈ രഷ്ട്രീയ വനവാസം തുടരാൻതന്നെയാണ് തീരുമാനവും. ഉടനെ നാട്ടിലേക്കുമില്ല; പക്ഷേ , ഉള്ളിൽ ഇപ്പോഴുമൊരു ആൾക്കൂട്ടത്തിന്റെ ഇരമ്പലുണ്ട്.

കാലമാണല്ലോ ഏറ്റവും മികച്ച വഴികാട്ടി!
നന്ദി.

film

ഭാവി സുരക്ഷിതമാക്കാന്‍ ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പാക്കണം; വിവാദങ്ങള്‍ക്കിടെ ഫേസ്ബുക്ക് പോസ്റ്റുമായി ആശിര്‍വാദ് സിനിമാസ്

ഭാവി സുരക്ഷിതമാക്കാന്‍ ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന ഫേസ്ബുക്ക് പോസ്റ്റുമായി സിനിമയുടെ നിര്‍മാണ കമ്പനിയായ ആശിര്‍വാദ് സിനിമാസ്.

Published

on

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാന്‍ സിനിമയുടെ വിവാദങ്ങള്‍ക്കിടെ ഭാവി സുരക്ഷിതമാക്കാന്‍ ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന ഫേസ്ബുക്ക് പോസ്റ്റുമായി സിനിമയുടെ നിര്‍മാണ കമ്പനിയായ ആശിര്‍വാദ് സിനിമാസ്.

”സുരക്ഷിതമായ ഭാവിക്കായി നാല് പ്രധാനപ്പെട്ട മാനുഷിക സ്വാതന്ത്ര്യത്തില്‍ സ്ഥാപിതമായ ലോകത്തിനായി ഞങ്ങള്‍ കാത്തിരിക്കുന്നു. ലോകത്ത് എല്ലായിടത്തും സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉറപ്പാക്കണം. ഓരോ വ്യക്തിക്കും സ്വന്തം രീതിയില്‍ ദൈവത്തെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണം. ഇല്ലായ്മകളില്‍ നിന്നും ഭയത്തില്‍ നിന്നുമുള്ള സ്വാതന്ത്ര്യം ഉറപ്പാക്കണം. ഇത് ഏതെങ്കിലും വിദൂര സഹസ്രാബ്ദത്തില്‍ സാധ്യമാകേണ്ട ഒന്നല്ല, അത് നമ്മുടെ സമയത്തും തലമുറയിലും പ്രാപ്യമാവേണ്ട ഒരു ലോകത്തിന്റെ അടിത്തറയാണ്” – ആശിര്‍വാദ് സിനിമാസിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

2002 ലെ ഗുജറാത്ത് കലാപം ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള ഭാഗങ്ങള്‍ എമ്പുരാന്‍ സിനിമയില്‍ ഉണ്ടായിരുന്നു. സിനിമ റിലീസായതോടെ വന്‍ സ്വീകാര്യം കിട്ടിയ സിനിമയ്‌ക്കെതിരെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഘപരിവാര്‍ ആക്രമണത്തിനു പിന്നാലെ സിനിമ റീ എഡിറ്റ് ചെയ്ത് ചില ഭാഗങ്ങള്‍ ഒഴിവാക്കിയാണ് പ്രദര്‍ശനത്തിന് എത്തിച്ചത്. സിനിമയുടെ സംവിധായകനായ പൃഥ്വിരാജിനും കുടുംബത്തിനുമെതിരെ സംഘ്പരിവാര്‍ വ്യക്തിപരമായ അധിക്ഷേപങ്ങളും ഭീഷണിയും മുഴക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ആവിഷ്‌കാര സ്വാതന്ത്ര്യം ഓര്‍മ്മപ്പെടുത്തിയുള്ള ആശിര്‍വാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് തെളിഞ്ഞത്.

 

Continue Reading

kerala

വഖഫ് ഭേദഗതി ബില്‍; കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യവും മതസ്വാതന്ത്ര്യവും കശാപ്പ് ചെയ്യുന്നു; ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

മുസ്‌ലിം ലീഗ് ശക്തമായ പ്രതിരോധം തീര്‍ക്കും

Published

on

മന്ത്രി കിരണ്‍ റിജ്ജു അവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ബില്‍ രാജ്യത്ത് നിലനില്‍ക്കുന്ന ജനാധിപത്യ സംവിധാനത്തെയും മത സ്വാതന്ത്ര്യത്തെയും നഗ്‌നമായി ലംഘിക്കുന്നതാണെന്നും ഇതിനെതിരെ ശക്തമായ പ്രതിരോധവുമായി ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് നിലകൊള്ളുമെന്നും മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പാര്‍ലമെന്റില്‍ പറഞ്ഞു. വഖഫ് ഭേദഗതി ബില്‍ അവതരിപ്പിച്ചത് മുതല്‍ ഈ ബില്ലിലെ ജനാധിപത്യവിരുദ്ധവും മതസ്വാതന്ത്ര്യ വിരുദ്ധവുമായ നിരവധി നിര്‍ദ്ദേശങ്ങള്‍ക്കെതിരെ മുസ്ലിം ലീഗ് പാര്‍ലമെന്റിലും പുറത്തും ശക്തമായ വിയോജിപ്പ് പ്രകടമാക്കിയിരുന്നു. പ്രതിപക്ഷ കക്ഷികളുടെ ശക്തമായ ആവശ്യത്തിനും ഇടപെടലിനും വഴങ്ങി ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിയെ നിയോഗിച്ചിരുന്നുവെങ്കിലും ജെ.പി.സി ഇക്കാര്യത്തില്‍ ബന്ധപ്പെട്ട സമൂഹത്തിന് ആശ്വാസകരമല്ലാത്ത നിലപാടാണ് കൈക്കൊണ്ടത്. കേന്ദ്രസര്‍ക്കാറിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി റിപ്പോര്‍ട്ട് നല്‍കാനുള്ള ഉപാധി മാത്രമായി ജെ പി സി നിലകൊണ്ടു. കേന്ദ്രസര്‍ക്കാറിനു വേണ്ടി ഏതാനും അനുകൂല നിര്‍ദ്ദേശങ്ങള്‍ മാത്രം സ്വീകരിക്കുകയും ഇത് സംബന്ധിച്ച വിവിധ കക്ഷികളുടെ നിര്‍ദ്ദേശങ്ങള്‍ എല്ലാം അവഗണിച്ചുമാണ് ജെ.പി.സി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ ഒരൊറ്റ കാര്യം കൊണ്ടു തന്നെ സര്‍ക്കാര്‍ എന്താണ് ഈ ബില്ല് കൊണ്ടും ജെപിസി കൊണ്ടും ലക്ഷ്യമാക്കിയത് എന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഒരു പരിധിവരെ പാര്‍ലമെന്റിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്ന തരത്തിലാണ് ജെപിസിയെ കൊണ്ട് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിപ്പിച്ചത്. തുടര്‍ന്ന് അവതരിപ്പിക്കപ്പെട്ട ബില്ലില്‍ രാജ്യത്ത് വഖഫ് ചെയ്യപ്പെട്ട ഭൂമികളുടെ കാര്യത്തില്‍ അവയുടെ ഉദ്ദേശത്തിന് വിരുദ്ധമായും അതുപ്രകാരം അവരോട് നന്ദികേട് കാണിക്കുന്ന വിധത്തിലും ആണ് സര്‍ക്കാര്‍ പെരുമാറുന്നത്. ദൈവികമായ ആഗ്രഹത്തോടെ ഉദ്ദേശ്യ ലക്ഷ്യത്തോടെ സമര്‍പ്പിക്കപ്പെട്ട ഭൂമികളുടെ അധികാരത്തില്‍ മറ്റു മതവിഭാഗങ്ങള്‍ക്കും ക്രയവിക്രയ അധികാരം നല്‍കുന്നത് നീതീകരിക്കാന്‍ ആകുന്ന കാര്യമല്ല. രാജ്യത്ത് ആയിരക്കണക്കിന് ട്രസ്റ്റുകള്‍, സീഡുകള്‍, എന്‍ഡോമെന്റുകള്‍ എന്നിവ ഉണ്ടെന്നിരിക്കെ അവയില്‍ ഒന്നും ബന്ധപ്പെട്ടവര്‍ അല്ലാത്തവര്‍ക്ക് അധികാരം നല്‍കുന്നില്ല. എന്നാല്‍ പുതിയ വഖ്ഫ് നിയമത്തില്‍ മാത്രം മുസ്ലിംകള്‍ അല്ലാത്തവര്‍ക്ക് അധികാരം നല്‍കുന്നത് തികഞ്ഞ ദ്രോഹനടപടിയാണ്. വഖഫ് സ്വത്തുക്കള്‍ സര്‍ക്കാര്‍ താല്‍പ്പര്യം അനുസരിച്ച് ക്രയവിക്രയം ചെയ്യാനുള്ള വളരെ തെറ്റായ നിയമനിര്‍മാണത്തിനാണ് സര്‍ക്കാര്‍ ഈ ബില്ലിലൂടെ ലക്ഷ്യം വെക്കുന്നത് എന്ന കാര്യം വ്യക്തമാണ്.

പുതിയ നിയമ ഭേദഗതി ഇന്ത്യന്‍ ഭരണഘടനയുടെ 13, 15 , 25, 26, 30 എന്നീ ആര്‍ട്ടിക്കിളുകളുടെ നഗ്‌നമായ ലംഘനമാണ്. കേന്ദ്ര വഖഫ് ബോര്‍ഡ്, സംസ്ഥാന വഖഫ് ബോര്‍ഡുകള്‍ എന്നിവയുടെ എല്ലാ അധികാരങ്ങളും കവര്‍ന്നെടുത്ത് അവയെ എല്ലാം നോക്കുകുത്തികള്‍ ആക്കി മാറ്റാനാണ് നിയമം ലക്ഷ്യം വെക്കുന്നത്. വഖഫ് ബോര്‍ഡുകള്‍ക്ക് തങ്ങളില്‍ നിക്ഷിപ്തമായ സ്വത്തുവകകള്‍ വഖഫ് ആണോ അല്ലയോ എന്ന് പരിശോധിക്കാനുള്ള പ്രാഥമികമായ അവകാശം പോലും ഇല്ലാതാകും. ജില്ലാ കലക്ടര്‍ക്കും അതിനുമുകളിലുള്ള ഉദ്യോഗസ്ഥന്മാര്‍ക്കും അനര്‍ഹമായതും അമിതവുമായ അധികാര അവകാശങ്ങളാണ് പുതിയ നിയമം വിഭാവനം ചെയ്യുന്നത്. സര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥരോ മറ്റ് പ്രതിനിധികളോ മുസ്‌ലിംകള്‍ അല്ലാത്തവര്‍ ആകാം എന്ന പുതിയ നിയമത്തിലെ നിര്‍ദ്ദേശം വഖഫിന്റെ അന്തസത്ത തന്നെയും തകര്‍ക്കാനുള്ള ഗൂഢ ലക്ഷ്യങ്ങളുടെ ഭാഗമാണെന്ന് തിരിച്ചറിയുവാന്‍ എല്ലാവര്‍ക്കും കഴിയും.
അതുകൊണ്ടുതന്നെ പുതിയ നിയമ നിര്‍മ്മാണം ദുരുദ്ദേശപരവും രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്താന്‍ കാരണം ഉണ്ടാക്കും എന്നതിലും തര്‍ക്കമില്ല. ഓരോ ജനവിഭാഗത്തിനും അവര്‍ക്കനുസൃതമായ നിലയില്‍ ദൈവിക പ്രീതിയോടെ ഭൂമിയും മറ്റ് വസ്തു വകകളും സമര്‍പ്പിക്കാം എന്നിരിക്കെ രാജ്യത്ത് അനേകം വ്യക്തികള്‍ സ്ഥാപനങ്ങള്‍ എന്നിവര്‍ വഖഫായി നല്‍കിയ ഭൂമികള്‍ക്കും സ്വത്തുക്കള്‍ക്കും നേരെ വളരെ നീചവും നിന്ദ്യവുമായ രീതിയില്‍ നിയമനിര്‍മാണം നടത്തി ഈ സ്വത്തുക്കളുടെ അധികാര അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ മാത്രമാണ് പുതിയ നിയമ നിര്‍മ്മാണം ലക്ഷ്യം വെക്കുന്നത് എന്ന് കാണാന്‍ സാധിക്കും.

വഖഫുമായി ബന്ധപ്പെട്ട എല്ലാ അധികാരങ്ങളും സംവിധാനവും തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഉദ്യോഗസ്ഥരെ നിയമിച്ച് നടപ്പിലാക്കാം എന്ന ആഗ്രഹത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഈ പുതിയ നിയമം നടപ്പാക്കാന്‍ ഒരുങ്ങുന്നത്. യഥാര്‍ത്ഥത്തില്‍ ഈ കരി നിയമം ജനാധിപത്യ ധ്വംസനവും മത സ്വാതന്ത്ര്യത്തിന് എതിരെയുള്ള കടന്നുകയറ്റവുമാണ് ലക്ഷ്യം വെക്കുന്നത് എന്ന് ഈ രാജ്യത്തെ ഓരോ പൗരനും മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. ദൈവപ്രീതിക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ട ഭൂമിയും വസ്തുവകകളും പിന്നീട് ഒരിക്കലും മുസ്‌ലിം സമുദായത്തിലെ അംഗങ്ങള്‍ക്ക് ഇടപെടാന്‍ കഴിയാത്ത വിധം വിലക്ക് ഏര്‍പ്പെടുത്തുവാന്‍ ഈ പുതിയ നിയമം നിര്‍മ്മാണം ലക്ഷ്യം വയ്ക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ബന്ധപ്പെട്ട ജനവിഭാഗം ഒറ്റക്കും കൂട്ടായും നടത്തിയിട്ടുള്ള പ്രതിഷേധങ്ങളെയും സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്നില്‍ വെച്ചിട്ടുള്ള നിര്‍ദ്ദേശങ്ങളെയും സര്‍ക്കാര്‍ പുല്ലുവില കല്‍പ്പിക്കാതെ നിയമനിര്‍മാണവുമായി മുന്നോട്ടു പോകുന്നത് ഈ രാജ്യത്തിന്റെ മഹിതമായ പാരമ്പര്യത്തിനും ജനാധിപത്യ സംവിധാനത്തിനും രാജ്യത്തെ നിയമവ്യവസ്ഥയ്ക്കും യോജിച്ചതല്ല. ഒരു വിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചുകൊണ്ട് അവരുടെ സ്വത്തുക്കള്‍ക്കെതിരെയുള്ള കടന്നുകയറ്റവും അങ്ങേയറ്റം ഹീനവും ആയ പ്രവൃത്തികളിലൂടെയാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഈ നിയമനിര്‍മ്മാണത്തിനെതിരെ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് മുന്‍കൈയെടുത്ത് അതിശക്തമായ പ്രക്ഷോഭങ്ങളും നിയമ നടപടികളും കൈക്കൊള്ളാന്‍ പ്രതിജ്ഞാബദ്ധമാണ്. സര്‍ക്കാര്‍ ഇതുമായി മുന്നോട്ടുപോകുന്ന പക്ഷം മുസ്‌ലിം ലീഗ് ഇക്കാര്യത്തില്‍ അടിയന്തരമായ നിയമ പോരാട്ടങ്ങളിലേക്ക് കടക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായ വീണ്ടുവിചാരം കാണിക്കണമെന്നും ഈ നിയമ ഭേദഗതിയില്‍ നിന്ന് പിന്തിരിയണമെന്നും ഇ.ടി ആവശ്യപ്പെട്ടു.
ഇത്രയേറെ പൊതുസമൂഹവും ജനാധിപത്യ മതേതര വിശ്വാസികളും ഈ കാടന്‍ നിയമത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തിയിട്ടും സര്‍ക്കാര്‍ ഇത് പ്രകാരം മുന്നോട്ടു പോകാന്‍ ആണ് ശ്രമിക്കുന്നതെങ്കില്‍ രാജ്യത്തെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തിന് എതിരായിരിക്കും എന്നും ഇടി മുഹമ്മദ് ബഷീര്‍ എംപി പാര്‍ലമെന്റില്‍ വഖഫ് നിയമ ഭേദഗതി ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് പ്രതികരിച്ചു.

 

Continue Reading

india

വഖഫ് ബില്‍; മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുകയാണ് സര്‍ക്കാരിന്റെ അജണ്ട: കെ സി വേണുഗോപാല്‍ എംപി

ബില്ലിനെ ഇന്ത്യാ സഖ്യത്തിലെ കക്ഷികള്‍ എതിര്‍ത്തു.

Published

on

വഖഫ് ബില്ലില്‍ ലോക്സഭയില്‍ ചര്‍ച്ച പുരോഗമിക്കുന്നതിനിടെ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാല്‍ എംപി. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുകയാണ് സര്‍ക്കാരിന്റെ അജണ്ടയെന്ന് കെ സി വേണുഗോപാല്‍ എംപിയും പറഞ്ഞു.

ബിജെപി മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കാന്‍ ശ്രമിക്കുന്നുവെന്ന് കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി. ബില്ലിലൂടെ മുസ്‌ലിം വിഭാഗത്തെ ഒറ്റപ്പെടുത്താന്‍ ശ്രമമെന്ന് സിപിഎം അംഗം കെ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി.

പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടെയാണ് വഖഫ് നിയമഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ആരാധനാലയങ്ങള്‍ നിയന്ത്രിക്കാനല്ല, വഖഫ് ഭൂമികള്‍ നിയന്ത്രിക്കാന്‍ മാത്രമാണ് ബില്ലെന്നായിരുന്നു ബില്‍ അവതരിപ്പിച്ച ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജുവിന്റെ അവകാശ വാദം.

എന്നാല്‍ പ്രതിപക്ഷം ബില്‍ സമൂഹത്തെ വിഭജിക്കുന്നതാണെന്ന് കുറ്റപ്പെടുത്തി. നിയമനിര്‍മാണത്തെ കേന്ദ്രം അട്ടിമറിക്കുന്നെന്ന് കെ സി വേണുഗോപാലും പുതിയ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിക്കാന്‍ ജെപിസിയ്ക്ക് അധികാരമില്ലെന്ന് എന്‍ കെ പ്രേമചന്ദ്രനും പറഞ്ഞു.

ബില്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്നതെന്ന് ലോക്‌സഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയും മുസ്‌ലിം സമൂഹത്തിന്റെ ഭൂമി തട്ടിയെടുക്കാനാണ് ശ്രമമെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും ആരോപിച്ചു. ബില്ലിനെ ഇന്ത്യാ സഖ്യത്തിലെ കക്ഷികള്‍ എതിര്‍ത്തു.

Continue Reading

Trending