Connect with us

Culture

അമിത് ഷാ പ്രതിയായ കേസിലെ ജഡ്ജിയുടെ മരണം; സംശയങ്ങളുന്നയിച്ച് കുടുംബം

Published

on

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട സി.ബി.ഐ ജഡ്ജ് ബ്രിജ് ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ ദുരൂഹത ഉയര്‍ത്തി കുടുംബം. 2014 നവംബര്‍ 31 -ന് ഒരു സുഹൃത്തിന്റെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പുറപ്പട്ടെ ലോയ അന്നു രാത്രിയാണ് അവിശ്വസനീയ സാഹചര്യങ്ങളില്‍ മരണപ്പെട്ടത്. ലോയയുടെ സഹോദരിയും ഡോക്ടറുമായ അനുരാധ ബിയാനിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍ നിരഞ്ജന്‍ ടാക്ലെ ആണ് ‘കാരവന്‍’ മാഗസിനില്‍ അമിത് ഷാക്കു നേരെ സംശയത്തിന്റെ വിരല്‍ ചൂണ്ടുന്ന ലേഖനം എഴുതിയിരിക്കുന്നത്.

സപ്ന ജോഷി എന്ന സഹപ്രവര്‍ത്തകയുടെ മകളുടെ വിവാഹത്തിന്, താല്‍പര്യമില്ലാതിരുന്നിട്ടും രണ്ട് സഹ ജഡ്ജിമാര്‍ ബ്രിജ് ലോയയെ കൊണ്ടുപോവുകയായിരുന്നു. രാത്രി 11 മണിക്ക് ഭാര്യയുമായി ഫോണില്‍ 40 മിനുട്ടോളം സംസാരിച്ച ലോയ തന്റെ തിരക്കുകളെപ്പറ്റി അവരോട് ബോധിപ്പിച്ചു. ഇതായിരുന്നു കുടുംബവുമായുള്ള അദ്ദേഹത്തിന്റെ അവസാന ബന്ധം. പിറ്റേന്ന് പുലര്‍ച്ചെ, ലോയ മരണപ്പെട്ടുവെന്ന വാര്‍ത്തയാണ് പിതാവ് ഹര്‍കിഷന്‍ ലോയക്കും ഭാര്യ ശര്‍മിളക്കും സഹോദരി അനുരാധ ബിയാനിക്കും ലഭിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ട ലോയയെ നാഗ്പൂരിലെ ഡാന്റെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കു വിധേയനാക്കിയെന്നും പിന്നീട് മറ്റൊരു സ്വകാര്യ ആസ്പത്രിയായ മെഡിട്രിനയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു എന്നുമാണ് കുടുംബത്തിനു ലഭിച്ച വിവരം.

ബ്രിജ് ലോയയുടെ മരണം സംബന്ധിച്ച് നിരവധി ദുരൂഹതകളുണ്ടെന്നും കൊലപാതകം ആവാനുള്ള സാധ്യതകള്‍ നിരവധിയാണെന്നും സഹോദരി അനുരാധ ബിയാനി പറയുന്നു. സിറ്റിങ് ജഡ്ജിയായ ലോയയെ ഓട്ടോറിക്ഷയിലാണ് ആസ്പത്രിയിലേക്ക് കൊണ്ടുപോയത്. ഡാന്റെ ആസ്പത്രിയിലെ സ്റ്റെപ്പുകള്‍ നടന്നു കയറിയ അദ്ദേഹം അവിടെ നിന്ന് മെഡിട്രിനയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചു എന്നത് അവിശ്വസനീയമാണ്. കുടുംബത്തില്‍ ആരെയും അറിയിക്കാതെയാണ് പോസ്റ്റ്‌പോര്‍ട്ടം നടത്തിയത്. മെഡിക്കല്‍ വിദഗ്ധയായ താന്‍ മൃതദേഹത്തില്‍ അസ്വാഭാവികമായ കാര്യങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ആവശ്യപ്പെട്ടെങ്കിലും ജഡ്ജിമാരടക്കമുള്ളവര്‍ ആ ആവശ്യത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെടുകയായിരുന്നു – അനുരാധ പറയുന്നു.

അതിരാവിലെ 6.15-നാണ് ലോയ മരിച്ചത് എന്നാണ് പൊലീസ് റെക്കോര്‍ഡുകളില്‍ ഉള്ളത്. എന്നാല്‍ ആര്‍.എസ്.എസ് പ്രാദേശിക നേതാവായ ഈശ്വര്‍ ബഹേതി എന്നയാണ് പുലര്‍ച്ചെ അഞ്ചു മണിയോടെ മരണം സംബന്ധിച്ച് വിവരം നല്‍കാന്‍ കുടുംബത്തെ വിളിച്ചിരുന്നുവെന്ന് ലോയയുടെ മറ്റൊരു സഹോദരി സരിത മന്ദാനെ പറയുന്നു. സ്വദേശമായ ലാഹോറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഗേറ്റ്ഗാവിലെ ആസ്പത്രിയില്‍ നിന്ന് മൃതദേഹം കൊണ്ടുവരാനുള്ള സൗകര്യങ്ങള്‍ ചെയ്യാമെന്ന് ബഹേതി കുടുംബത്തെ അറിയിക്കുകയായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിറയെ ദുരൂഹതകളാണെന്നും കുടുംബത്തിന്റെ അനുമതി പത്രമില്ലാതെയാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതെന്നും അനുരാധ ആരോപിക്കുന്നു. മൃതദേഹത്തിന്റെ പിന്‍ഭാഗത്തെ കോളറില്‍ രക്തം പുരണ്ടിരുന്നു. പാന്റ് ക്ലിപ്പുകള്‍ തകര്‍ന്ന നിലയിലായിരുന്നു. എന്നാല്‍, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വസ്ത്രത്തില്‍ അസ്വാഭാവികമായി ഒന്നുമില്ല എന്നായിരുന്നു രേഖപ്പെടുത്തിയത്. മരണ കാരണമായി രേഖപ്പെടുത്തിയ ‘കൊറോണറി ആര്‍ട്ടറി ഇന്‍സഫിഷ്യന്‍സി’ ഉണ്ടാകാനുള്ള ഒരു സാഹചര്യവും 48-കാരനായ ലോയക്കുണ്ടായിരുന്നില്ല.

ലോയക്ക് നല്‍കിയ ചികിത്സയുടെ വിശദാംശങ്ങളറിയാന്‍ ദാണ്ഡെ ആസ്പത്രിയുമായി ബന്ധപ്പെട്ടെങ്കിലും വിവരങ്ങള്‍ നല്‍കാന്‍ അവര്‍ വിസമ്മതിക്കുകയായിരുന്നു. അതേസമയം, പോസ്റ്റ്‌മോര്‍ട്ടം നടത്തിയ നാഗ്പൂര്‍ മെഡിക്കല്‍ കോളേജിലെ ഒരാള്‍, പോസ്റ്റ്‌മോര്‍ട്ടം ശരിയായ ദിശയിലല്ല നടന്നത് എന്നു സൂചിപ്പിക്കുന്നുണ്ട്. അര്‍ധരാത്രിയാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടന്നു എന്നു വരുത്താന്‍ മൃതദേഹം കീറിമുറിച്ച് തുന്നിച്ചേര്‍ക്കാന്‍ ‘മുകളില്‍ നിന്ന്’ നിര്‍ദേശം ലഭിച്ചു ഇയാള്‍ ലേഖകനോട് പറഞ്ഞു.

സൊഹ്‌റാബുദ്ദീന്‍ കേസില്‍ അമിത് ഷാ കോടതിയെ സ്വാധീനിച്ചേക്കാമെന്ന സംശയത്തില്‍ സുപ്രീം കോടതിയാണ് വിചാരണ മഹാരാഷ്ട്രയിലേക്ക് മാറ്റിയത്. ഒരേ ജഡ്ജി തന്നെ അവസാനം വരെ വാദം കേള്‍ക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ആദ്യം വാദംകേട്ട ജസ്റ്റിസ് ജെ.ടി ഉത്പത്തിനെ സംശയാസ്പദമായ സാഹചര്യത്തില്‍ സ്ഥലം മാറ്റിയിരുന്നു. ഇതിനു ശേഷമാണ് ബ്രിജ് ലോയക്ക് കേസിന്റെ ചുമതല വന്നു ചേര്‍ന്നത്.

ലോയ കൊല്ലപ്പെട്ട് ഒരു മാസത്തിനുള്ളില്‍ അമിത് ഷായെ സി.ബി.ഐ കോടതി കുറ്റവിമുക്തനാക്കി. തെളിവുകള്‍ ഇല്ല എന്ന കാരണത്താലായിരുന്നു ഇത്.

Film

‘എന്നും എപ്പോഴും കൂടെ നിന്നവർക്ക് നന്ദി’, 200 കോടിയും കടന്ന് ‘തുടരും’: മോഹൻലാൽ

Published

on

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം ‘തുടരും’ 200 കോടി ക്ലബിൽ ഇടംപിടിച്ചു. ‘എന്നും എപ്പോഴും കൂടെ നിന്നവർക്ക് നന്ദി’ എന്ന പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് മോഹൻലാൽ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘ചില യാത്രകള്‍ക്ക് വലിയ ശബ്ദങ്ങള്‍ ആവശ്യമില്ല, മുന്നോട്ടുകൊണ്ടുപോകാന്‍ ഹൃദയങ്ങള്‍ മാത്രം മതി. കേരളത്തിലെ എല്ലാ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ത്ത്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളില്‍ ‘തുടരും’ ഇടംനേടി. സ്‌നേഹത്തിന് നന്ദി’, എന്ന കുറിപ്പോടെയാണ് മോഹൻലാൽ പോസ്റ്റർ പങ്കുവെച്ചത്.

200 കോടി ക്ലബിൽ ഇടം നേടുന്ന മൂന്നാമത്തെ മലയാള ചിത്രവും രണ്ടാമത്തെ മോഹൻലാൽ ചിത്രവുമാണ് തുടരും. ഏപ്രില്‍ 25-ന് തീയേറ്ററുകളില്‍ എത്തിയ ചിത്രം 17 ദിവസംകൊണ്ടാണ് 200 കോടി ആഗോളകളക്ഷന്‍ നേടിയത്.

മോഹൻലാലിനെ നായകനാക്കി പ്രത്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ‘എമ്പുരാനും'(268 കോടി), ചിദംബരം എസ് പൊതുവാൾ സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ (242 കോടി) എന്നിവയാണ് ഈ നേട്ടത്തിലെത്തിയ രണ്ടു സിനിമകൾ.

കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി ചിത്രമായി ‘തുടരും’ കഴിഞ്ഞദിവസം മാറിയിരുന്നു. ടൊവിനോ തോമസ്- ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’-നെ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. 88 കോടിയയായിരുന്നു 2018ന്‍റെ കേരളത്തിലെ കളക്ഷൻ.

കെ.ആർ. സുനിലിനൊപ്പം തരുണുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൺമുഖൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ മോഹൻലാൽ വേഷമിട്ടിരിക്കുന്നത്. ഒരു ടാക്‌സി ഡ്രൈവർ കഥാപാത്രമാണ് ചിത്രത്തിൽ മോഹൻലാലിൻ്റേത്. ലളിത എന്ന വീട്ടമ്മയായി നായികാ കഥാപാത്രമായി ശോഭന എത്തിയിരിക്കുമ്പോൾ ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, ഇർഷാദ് അലി, ആർഷ കൃഷ്‌ണ പ്രഭ, പ്രകാശ് വർമ, അരവിന്ദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്.

Continue Reading

Film

ആസിഫ് അലി വിജയം തുടരും.. കുടുംബപ്രേക്ഷകരും കുട്ടികളും ഒരുപോലെ ഏറ്റെടുത്ത “സർക്കീട്ട്”

Published

on

ആസിഫ് അലിയെ നായകനാക്കി തമർ സംവിധാനം ചെയ്ത സർക്കീട്ട് മികച്ച പ്രേക്ഷകാഭിപ്രായം നേടുന്നു. മനുഷ്യബന്ധങ്ങൾക്കിടയിലെ വൈകാരികതയുടെ ആഴവും വ്യാപ്തിയും പ്രദിപാദിക്കുന്ന ചിത്രത്തിൽ ആസിഫ് അലിയുടെ അമീര്‍ എന്ന കഥാപാത്രം വലിയ കൈയ്യടിയാണ് തീയേറ്ററുകളിലുണ്ടാക്കുന്നത്. പരാജയപ്പെട്ട ആദ്യശ്രമത്തിന് ശേഷം വീണ്ടും ജോലി തേടി സന്ദർശകവിസയ്ക്ക് യുഎഇയിലെത്തിയ ഗൾഫിൽ ജോലിയില്ലാതെ കഷ്ടപ്പെടുന്ന അമീറിന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമ കുടുംബപ്രേക്ഷകരാണ് ഏറ്റെടുത്തിരിക്കുന്നത്. എഡിഎച്ച്ഡി അഥവാ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസ്ഓർഡർ എന്ന രോഗാവസ്ഥയിലൂടെ കടന്നു പോകുന്ന ഏഴു വയസ്സുകാരനായ ജെപ്പു എന്ന ജെഫ്രിനും അമീറും തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ ഇതിവൃത്തം.

ആസിഫ് അലിയുടെ കരിയറിലെ മറ്റൊരു ഗംഭീര സിനിമയാണ് സർക്കീട്ട്. ആമിർ എന്ന കഥാപാത്രത്തിന്റെ നിസ്സഹായവസ്ഥയുടെ നോവും നീറ്റലും കാണിക്കുന്ന ചിത്രം അതിഗംഭീര അഭിനയ മുഹൂർത്തങ്ങളിലൂടെയാണ് ആസിഫ് അലിയെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. സാധാരണക്കാരന്റെ നിസ്സഹായവസ്ഥയും വേദനയും സന്തോഷവും കാണിക്കുന്ന താരത്തിന്റെ പ്രകടനം കുടുംബപ്രേക്ഷകർ ഇരുകൈയും നീട്ടീ സ്വീകരിച്ചിരിക്കുകയാണ്. അയാസ് ആണ് സിനിമയുടെ ഛായാഗ്രാഹകൻ. പ്രവാസജീവിതത്തെ കൃത്യമായി അടയാളപ്പെടുത്തുന്നതാണ് അയാസിന്റെ ഫ്രെയിമുകൾ. ഗോവിന്ദ് വസന്തയുടെ സംഗീതം കഥയുടെ ആഴങ്ങളിലേക്ക് തീവ്രതയോടെ പ്രേക്ഷകരെ എത്തിക്കുന്നതാണ്. ആസിഫ് അലിയുടെ മിന്നും പ്രകടനം തന്നെയാണ് സർക്കീട്ടിന്റെ പ്രധാന ഹൈലൈറ്റ്. നമ്മളുടെ കൂട്ടത്തിൽ എവിടെയോ കണ്ട ഒരു വ്യക്തിയുടെ ഇമോഷൻസ് വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു വിജയിപ്പിക്കാൻ നായകൻ എന്ന നിലയിൽ ആസിഫിന് കഴിഞ്ഞിട്ടുണ്ട്.

കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളായ കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനാകുന്ന ചിത്രം കൂടിയാണ് സർക്കീട്ട്. താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സർക്കീട്ടിൽ ബാലതാരം ഒർഹാനും പ്രധാന വേഷം ചെയ്തിട്ടുണ്ട്. അടുത്തിടെ ത്രില്ലർ ചിത്രങ്ങളിലൂടെ സൂപ്പർ വിജയങ്ങൾ സ്വന്തമാക്കിയ ആസിഫ് അലി, സർക്കീട്ടിലൂടെ ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമയുമായാണ് സർക്കീട്ടിലൂടെ വന്നിരിക്കുന്നത്. ഏതായാലും ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയിരിക്കുകയാണ് ആസിഫ് അലിയിപ്പോൾ. ദിവ്യ പ്രഭ, ദീപക് പറമ്പോള്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീൺ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത് കരുണാകരൻ, കലാസംവിധാനം – വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം – ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി, ലൈൻ പ്രൊഡക്ഷൻ – റഹിം പിഎംകെ, സിങ്ക് സൗണ്ട്- വൈശാഖ്, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പോസ്റ്റർ ഡിസൈൻ-  ഇല്ലുമിനാർട്ടിസ്റ്റ്, സ്റ്റിൽസ്- എസ്‌ബികെ ഷുഹൈബ്.

Continue Reading

Film

കഞ്ചാവുമായി സഹ സംവിധായകന്‍ പിടിയില്‍

മൂന്നുകിലോ കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്

Published

on

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കഞ്ചാവുമായി സഹ സംവിധായകന്‍ പിടിയില്‍. നേമം സ്വദേശി അനീഷ് അലിയാണ് പിടിയിലായത്. മൂന്നുകിലോ കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. തുടര്‍ന്ന് വാഹനപരിശോധനയ്ക്കിടെ അനീഷിനെ എക്‌സൈസ് സംഘം പിടികൂടി. നാലോളം സിനിമകളുടെ സഹസംവിധായകനാണ്. ഇയാളുടെ ഒരു സിനിമ പുറത്തിറങ്ങാന്‍ ഇരിക്കുകയാണെന്ന് എക്‌സൈസ് സംഘം അറിയിച്ചു.

അതേസമയം ഇന്ന് കണ്ണൂര്‍ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിലായി. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം നദീഷിനെ പരിശോധിച്ചത്. തുടര്‍ന്നാണ് നദീഷ് നാരായണന്‍റെ കയ്യിൽ നിന്നും 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ഏറെ നാളായി ഇയാള്‍ എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് ബൈക്കിൽ പോവുകയായിരുന്ന ഇയാളെ റെയില്‍വെ ഗേറ്റിന് സമീപത്ത് വെച്ച് തടഞ്ഞ് പരിശോധിച്ചത്.

Continue Reading

Trending