Connect with us

kerala

പരാതികളില്‍ ജാതി വിവരം വ്യക്തമാക്കണമെന്ന് പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍

പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ തമ്മിലുള്ള വിഷയത്തെ സംബന്ധിച്ചുള്ള പരാതികളിന്മേല്‍ കമ്മീഷന്‍ നടപടി സ്വീകരിക്കില്ലെന്നും രജിസ്ട്രാര്‍ അറിയിച്ചു.

Published

on

സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷനില്‍ സമര്‍പ്പിക്കുന്ന പരാതികളില്‍ സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കുന്നതിന് ജാതി വിവരം വ്യക്തമാക്കണമെന്ന് പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ രജിസ്ട്രാറിന്റെ നിര്‍ദേശം. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ തമ്മിലുള്ള വിഷയത്തെ സംബന്ധിച്ചുള്ള പരാതികളിന്മേല്‍ കമ്മീഷന്‍ നടപടി സ്വീകരിക്കില്ലെന്നും രജിസ്ട്രാര്‍ അറിയിച്ചു.

കമ്മീഷനില്‍ സമര്‍പ്പിക്കുന്ന പരാതികളില്‍ പരാതികക്ഷികളുടെ പേരും പൂര്‍ണമായ മേല്‍വിലാസവും ജില്ല, പിന്‍കോഡ് എന്നിവ ഉള്‍പ്പെടുത്തണം. അപേക്ഷകര്‍ കഴിവതും ഫോണ്‍/ മൊബൈല്‍ നമ്പര്‍ എന്നിവയും ഇമെയില്‍ വിലാസവും ഉള്‍പ്പെടുത്തണം. പരാതിക്കാര്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം. കമ്മീഷനെ നേരിട്ട് അഭിസംബോധന ചെയ്ത് സമര്‍പ്പിക്കുന്ന പരാതികളില്‍ മാത്രമേ നിയമപ്രകാരം കമ്മീഷന് നടപടി എടുക്കാന്‍ സാധിക്കുകയുള്ളൂ. മറ്റ് ഓഫീസുകളെ അഭിസംബോധന ചെയ്ത് സമര്‍പ്പിക്കുന്ന അപേക്ഷകളുടെ പകര്‍പ്പിന് മേല്‍ കമ്മീഷനില്‍ നടപടിയുണ്ടായിരിക്കില്ല.

പരാതി വിഷയം പൊലീസ് ഇടപെടലുകള്‍ ആവശ്യമുള്ളതാണെങ്കില്‍, ഏത് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണെന്നും, അറിയുമെങ്കില്‍ ഏത് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ കീഴിലാണ് ഈ സ്‌റ്റേഷന്‍ എന്നുമുള്ള വിവരവും ഉള്‍പ്പെടുത്തണം. പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി/നഗരസഭ എന്നിവ സംബന്ധിച്ച പരാതികളില്‍ ബന്ധപ്പെട്ട പഞ്ചായത്ത്/ മുന്‍സിപ്പാലിറ്റി / നഗരസഭയുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടുത്തണം. വസ്തു സംബന്ധമായ പരാതി, വഴി തര്‍ക്കം എന്നിവയില്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസ്/താലൂക്ക് ഓഫീസ് എന്നിവയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തണം.

ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തിനെതിരെയോ, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തിനെതിരെയോ ബാങ്കിനെതിരെയോ ആണ് പരാതിയെങ്കില്‍ ആ സ്ഥാപനത്തിന്റെ വ്യക്തമായ പേരും മേല്‍വിലാസവും പരാതിയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. പരാതി ഏതെങ്കിലും വ്യക്തികള്‍ക്കോ സ്വകാര്യ സ്ഥാപനങ്ങള്‍ക്കോ എതിരെയാണെങ്കില്‍ അവരുടെ പേരും മേല്‍വിലാസവും ലഭ്യമെങ്കില്‍ ഫോണ്‍ നമ്പരും പരാതിയില്‍ ഉള്‍പ്പെടുത്തണം. ഇമെയില്‍ മുഖാന്തിരവും അല്ലാതെയും സമര്‍പ്പിക്കുന്ന പരാതികളില്‍ പരാതികക്ഷി ഒപ്പ് രേഖപ്പെടുത്തണം. ഇമെയില്‍ പരാതികളില്‍ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ നിര്‍ബന്ധമായും രേഖപ്പെടുത്തിയിരിക്കണമെന്നും രജിസ്ട്രാര്‍ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യം കുടിച്ച മൂന്ന് വിദ്യാര്‍ത്ഥികള്‍ അവശനിലയില്‍

റോഡരികില്‍ അവശനിലയില്‍ കിടക്കുകയായിരുന്നു കുട്ടികളെ മറ്റു വിദ്യാര്‍ത്ഥികള്‍ വെള്ളംതളിച്ച് ഉണര്‍ത്താന്‍ ശ്രമിക്കുന്നത് കണ്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

Published

on

വീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യം കുടിച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ അവശനിലയിലായി. പാലക്കാട് മാത്തൂരിന് സമീപം വെള്ളിയാഴ്ച ഒരു മണിയോടെയാണ് സംഭവം. റോഡരികില്‍ അവശനിലയില്‍ കിടക്കുകയായിരുന്ന കുട്ടികളെ മറ്റു വിദ്യാര്‍ത്ഥികള്‍ വെള്ളംതളിച്ച് ഉണര്‍ത്തുന്നത്് കണ്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

സംഭവസ്ഥലത്തെത്തിയ മംഗലം ഡാം പൊലീസ് ഉടന്‍ തന്നെ മൂന്ന് പേരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില അപകടകരമല്ലെന്ന് പൊലീസ് അറിയിച്ചു. എല്ലാവരും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.

വീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യം വീട്ടുകാരറിയാതെ ഏഴ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കുടിക്കുകയായിരുന്നെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. മംഗലം ഡാം പൊലീസും ആലത്തൂര്‍ എക്സൈസ് അധികൃതരും കുട്ടികളുടെ രക്ഷിതാക്കളെ സ്‌കൂളിലേക്ക് വിളിച്ചു വരുത്തി ബോധവത്കരണവും താക്കീതും നല്‍കി വിട്ടയച്ചു.

 

Continue Reading

kerala

ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് അപകടം; നവവധുവിന് ദാരുണാന്ത്യം

ഭര്‍ത്താവ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

Published

on

ആറ്റിങ്ങല്‍ മാമത്ത് ദേശീയപാതയില്‍ കണ്ടെയ്നര്‍ ലോറി ദേഹത്തിലൂടെ കയറിയിറങ്ങി നവവധുവിന് ദാരുണാന്ത്യം. ഭര്‍ത്താവ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം.

കൊട്ടാരക്കര മീയന്നൂര്‍ മേലുട്ട് വീട്ടില്‍ കൃപ മുകുന്ദന്‍ (29) ആണ് മരിച്ചത്. തിരുവനന്തപുരത്തുനിന്നും കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന ദമ്പതികളുടെ ബൈക്കില്‍ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ കൃപയുടെ ദേഹത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

ഗുരുതരമായി പരുക്കേറ്റ കൃപയെ ഉടന്‍ തന്നെ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊട്ടാരക്കര ബാര്‍ അസോസിയേഷനിലെ അഭിഭാഷകയാണ് കൃപ.

 

 

Continue Reading

kerala

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനേയും അസിസ്റ്റന്റ് വാര്‍ഡനേയും തിരിച്ചെടുത്ത നടപടി ഗവര്‍ണര്‍ മരവിപ്പിച്ചു

ഇക്കഴിഞ്ഞ ഫെബ്രുവരി 18നാണ് കോളേജ് ഹോസ്റ്റലിലെ ശുചിമുറിയില്‍ സിദ്ധാര്‍ത്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

on

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സസ്പെന്‍ഷന്‍ നടപടി നേരിട്ട ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാനുള്ള നടപടി മരവിപ്പിച്ചു. സര്‍വകലാശാല മുന്‍ ഡീന്‍ എം കെ നാരായണന്‍, മുന്‍ അസിസ്റ്റന്റ് വാര്‍ഡന്‍ കാന്തനാഥന്‍ എന്നിവരെ തിരിച്ചെടുക്കാനുള്ള നടപടിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മരവിപ്പിച്ചത്.

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമായതോടെയായിരുന്നു ഡീനിനെയും മുന്‍ അസിസ്റ്റന്റ് വാര്‍ഡനെയും സസ്പെന്‍ഡ് ചെയ്തത്. ഇരുവരുടേയും സസ്പെന്‍ഷന്‍ കാലാവധി ആറ് മാസം പൂര്‍ത്തിയായിരുന്നു. ഇതിനിടെ ഇരുവരേയും സര്‍വീസില്‍ തിരിച്ചെടുക്കാന്‍ സര്‍വകലാശാലാ മാനേജ്മെന്റ് കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു. ഇരുവരേയും തിരുവാഴംകുന്ന് കോളേജ് ഓഫ് ഏവിയേഷന്‍ സയന്‍സസ് ആന്‍ഡ് മാനേജ്മെന്റില്‍ നിയമനം നല്‍കാനായിരുന്നു തീരുമാനം. ഇതിനെതിരെ സിദ്ധാര്‍ത്ഥന്റെ കുടുംബം ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡീനിനേയും അസിസ്റ്റന്റ് വാര്‍ഡനേയും തിരിച്ചെടുക്കാനുള്ള നടപടി ഗവര്‍ണര്‍ മരവിപ്പിച്ചത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 18നാണ് കോളേജ് ഹോസ്റ്റലിലെ ശുചിമുറിയില്‍ സിദ്ധാര്‍ത്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഹപാഠിയായ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നാരോപിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ സിദ്ധാര്‍ത്ഥനെ ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയമാക്കിയെന്നാണ് ആരോപണം. ഇതില്‍ മനംനൊന്ത് സിദ്ധാര്‍ത്ഥന്‍ ആത്മഹത്യ ചെയ്തതായിരുന്നെന്നും പരാതി ഉയര്‍ന്നു. തുടക്കത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുത്തു.

Continue Reading

Trending