Connect with us

india

വർഗീയതക്കും പ്രകോപനപരമായ പ്രസംഗങ്ങൾക്കുമിടയിൽ മഹാ കുംഭ ധർമ സൻസദിൽ ‘സനാതൻ ബോർഡിന്’ അംഗീകാരം

മഥുര ആസ്ഥാനമായുള്ള കഥാകാരന്‍ ദേവകിനന്ദന്‍ താക്കൂര്‍ വിളിച്ചുകൂട്ടിയ സനാതന്‍ ധര്‍മ സന്‍സദിലാണ് സനാതന്‍ ബോര്‍ഡിന് അംഗീകാരം നല്‍കിയത്.

Published

on

വഖഫ് ബോര്‍ഡ് പോലെ രാജ്യത്തെ വിവിധ ഹിന്ദു ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും സ്വത്തുക്കളുടെ പരിപാലനത്തിനും നിയന്ത്രണത്തിനും വേണ്ടി ‘സനാതന്‍ ബോര്‍ഡിന് അംഗീകാരം നല്‍കി മഹാ കുംഭ ധര്‍മ സന്‍സദ്.

മഥുര ആസ്ഥാനമായുള്ള കഥാകാരന്‍ ദേവകിനന്ദന്‍ താക്കൂര്‍ വിളിച്ചുകൂട്ടിയ സനാതന്‍ ധര്‍മ സന്‍സദിലാണ് സനാതന്‍ ബോര്‍ഡിന് അംഗീകാരം നല്‍കിയത്. മതിയായ തെളിവുകള്‍ ഇല്ലെങ്കിലും മറ്റേതെങ്കിലും മത വിശ്വാസത്തിന് കീഴിലുള്ള കെട്ടിടങ്ങളെ ക്ഷേത്ര സ്വത്തായി പ്രഖ്യാപിക്കാന്‍ സനാതന്‍ ബോര്‍ഡിന് അധികാരം ഉണ്ടെന്നും സനാതന്‍ ധര്‍മ സന്‍സദില്‍ പറയുന്നുണ്ട്.

കൂടാതെ സനാതന്‍ ബോര്‍ഡിന് സ്വന്തം ജഡ്ജിമാര്‍ ഉണ്ടെന്നും, ഫണ്ടുകളുടെയും ക്ഷേത്ര സ്വത്തുക്കളുടെയും നിയമ തര്‍ക്കങ്ങള്‍ തീര്‍പ്പാക്കുന്നതിന് ഒരു ട്രൈബ്യൂണല്‍ രൂപീകരിക്കുകയും ചെയ്യുമെന്ന് സന്‍സദില്‍ പറയുന്നു.

‘ഞങ്ങള്‍ മറ്റ് കോടതികളില്‍ പോകില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ കോടതികള്‍ ഉണ്ടാകും, ‘ കാണ്‍പൂരില്‍ നിന്നുള്ള സ്വയം ദര്‍ശകനായി അവകാശപ്പെടുന്ന ബാലയോഗി അരുണ്‍ പുരി പറഞ്ഞു. സനാതന്‍ ബോര്‍ഡ് ട്രിബ്യൂണലിന് രാജ്യത്തെ വഖഫ് ബോര്‍ഡുകള്‍ ‘നിര്‍ബന്ധിതമായി കൈവശപ്പെടുത്തിയ’ ഭൂമി തിരിച്ചെടുക്കാനും സനാതന വിരുദ്ധമായ സിനിമകള്‍, പ്രസ്താവനകള്‍, കോമഡികള്‍ എന്നിവയ്‌ക്കെതിരെയും മതനിന്ദയ്‌ക്കെതിരെയും നിയമം കൊണ്ടുവന്ന് ശിക്ഷാനടപടികള്‍ സ്വീകരിക്കാനും അധികാരമുണ്ടെന്നും സന്‍സദില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ബി.ജെ.പി പാര്‍ലമെന്റ് അംഗം ഹേമമാലിനി, തെലങ്കാനയില്‍ നിന്നുള്ള ബി.ജെ.പിയുടെ വിവാദ എം.എല്‍.എ ടി.രാജ, ഹിന്ദുത്വ നേതാവ് സാധ്വി പ്രാചി, മുസ്‌ലിം വിരുദ്ധ അധിക്ഷേപങ്ങള്‍ക്ക് പ്രസിദ്ധനും അയോധ്യയിലെ ഹനുമാന്‍ ഗര്‍ഹി ക്ഷേത്രത്തിലെ പൂജാരിയുമായ മഹന്ത് രാജു ദാസ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. മഹാ കുംഭമേള കാണാനെത്തിയവരോട് സമാജ്‌വാദി പാര്‍ട്ടിയുടെ പ്രതിമയില്‍ മൂത്രമൊഴിക്കാന്‍ ആവശ്യപ്പെട്ടതിന് മഹന്ത് രാജു ദാസ് നിയമനടപടി നേരിടുകയാണ്.

ഇന്ത്യയിലെ 13 ഹിന്ദു വിഭാഗങ്ങളുടെ പരമോന്നത സംഘടനയായ അഖില്‍ ഭാരതീയ അഖാര പരിഷത്ത് കേന്ദ്രീകൃത ‘സനാതന്‍ ബോര്‍ഡ്’ എന്ന ആശയത്തിന് കഴിഞ്ഞയാഴ്ച അനുമതി നല്‍കിയതിന് ശേഷമാണ് സനാതന്‍ ധര്‍മ സന്‍സദ് വിളിച്ചുകൂട്ടിയത്. വഖഫ് ബോര്‍ഡുകള്‍ വഴി ഇന്ത്യയിലെ മുഴുവന്‍ ഭൂമിയും പിടിച്ചെടുക്കാനുള്ള ഗൂഢാലോചന നടന്നതായി ധര്‍മ്മ സന്‍സദിന്റെ സംഘാടകന്‍ ദേവകിനന്ദന്‍ താക്കൂര്‍ ആരോപിച്ചു.

‘ഇവിടെയെത്തിയ ഹിന്ദുക്കളേ, ഇന്ത്യ മുഴുവന്‍ തങ്ങളുടേതാണെന്ന് വഖഫ് ബോര്‍ഡ് പറയുകയും ഭൂമി മുഴുവന്‍ അവകാശപ്പെടുകയും ചെയ്യുന്ന ദിവസം, നമുക്ക് എന്ത് സംഭവിക്കും? നമ്മള്‍ എവിടെ പോകും. എന്തുകൊണ്ടാണ് പാകിസ്ഥാനിലും ബംഗ്ലാദേശിലും ഹിന്ദുക്കള്‍ക്കായി ഹിന്ദു ബോര്‍ഡുകള്‍ ഇല്ലാത്തത്? എന്തുകൊണ്ടാണ് ഇന്ത്യയില്‍ വഖഫ് ബോര്‍ഡ് ഉള്ളത്, ‘ താക്കൂര്‍ പ്രകോപനപരമായി ചോദിച്ചു. ഹിന്ദുക്കള്‍ ഹിന്ദുക്കളെ മാത്രമേ വിവാഹം കഴിക്കാവൂ എന്നും ഠാക്കൂര്‍ പറഞ്ഞു.

ഹിന്ദുക്കള്‍ സനാതന്‍ ബോര്‍ഡ് സ്ഥാപിക്കണമെന്നും വഖഫ് ബോര്‍ഡിന്റെ നിമജ്ജനം വേണമെന്ന് അയോധ്യയിലെ ജഗദ്ഗുരു ബല്ലഭദാസ് മഹാരാജ് പറഞ്ഞു. ‘ഒരു മുള്ള് നമ്മോടൊപ്പം നടന്നാല്‍, അത് എപ്പോള്‍ വേണമെങ്കിലും നമ്മെ കുത്താം. വഖഫ് ബോര്‍ഡ് ഇല്ലാതായാല്‍ ലൗ ജിഹാദ് അവസാനിക്കും. ഇന്ത്യയിലുടനീളമുള്ള നമ്മുടെ തീര്‍ത്ഥ സ്ഥലങ്ങളും ക്ഷേത്രങ്ങളും സംരക്ഷിക്കപ്പെടും. ഇന്ത്യയിലെ ക്ഷേത്രങ്ങള്‍ക്ക് പകരം നിര്‍മ്മിച്ച എല്ലാ പള്ളികളും ക്ഷേത്രങ്ങളായി തുടരും, പള്ളികള്‍ ഇല്ലാതാകും,’ ബല്ലഭദാസ് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ശാരീരിക ബന്ധത്തിലേര്‍പ്പെടാത്തിടത്തോളം ഭാര്യയ്ക്ക് മറ്റ് പുരുഷന്മാരുമായി പ്രണയമാകാം; അത് വിശ്വാസവഞ്ചനയല്ലെന്ന് കോടതി

ഭാര്യക്ക് ജീവനാംശം നല്‍കുന്നതില്‍ യുവാവ് നല്‍കിയ പുനഃപരിശോധന ഹരജിയിലാണ് കോടതി വിധി

Published

on

ജയ്പൂര്‍: ശാരീരിക ബന്ധമില്ലാത്തിടത്തോളം കാലം വിവാഹിതയായ സ്ത്രീയ്ക്ക് മറ്റൊരു പുരുഷനോട് തോന്നുന്ന അടുപ്പവും പ്രണയവും വിവാഹതേരബന്ധമല്ലെന്ന് വിധിച്ച് മധ്യപ്രദേശ് ഹൈകോടതി. ജസ്റ്റിസ് ജി.എസ്. അഹ്ലുവാലിയാണ് വിധി പുറപ്പെടുവിച്ചത്.

ഭാര്യക്ക് ജീവനാംശം നല്‍കുന്നതില്‍ യുവാവ് നല്‍കിയ പുനഃപരിശോധന ഹരജിയിലാണ് കോടതി വിധി. മറ്റ് പുരുഷന്മാരുമായി ഭാര്യ ശാരീരിക ബന്ധത്തിലേര്‍പ്പെടാത്തോളം ആ ബന്ധത്തെ അവിഹിത ബന്ധമായി കണക്കാക്കാനാകില്ല. ഒരു ബന്ധത്തെ പാതിവ്രത്യഭംഗം, അല്ലെങ്കില്‍ ജാരവൃത്തി എന്നെല്ലാം പറയണമെങ്കില്‍ അവിടെ ലൈംഗിക ബന്ധം കൂടി ഉള്‍പ്പെടണം.- കോടതി നിരീക്ഷിച്ചു.

ഭാരതീയ നിയമസംഹിതയിലെ 144 (5) വകുപ്പ് പ്രകാരവും കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജിയറിലെ 125 (4) വകുപ്പ് പ്രകാരവും ഭാര്യക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ മാത്രമേ കേസ് നിലനില്‍ക്കുകയുള്ളുവെന്നും കോടതി വ്യക്തമാക്കി. വൈകാരികമായ അടുപ്പം ജാരവൃത്തിയല്ലെന്നും കോടതി പറഞ്ഞു.

നിലവില്‍ പിരിഞ്ഞുകഴിയുകയാണ് ദമ്പതികള്‍. മാസങ്ങളായി ഭാര്യക്ക് യുവാവ് എട്ടായിരം രൂപ ജീവനാംശം നല്‍കുന്നുമുണ്ട്. തന്റെ ഒരു മാസത്തെ ശമ്പളമാണ് ഭാര്യക്ക് നല്‍കുന്നതെന്നും ഇതോടെ ശമ്പളം തീരുകയാണെന്നുമാണ് യുവാവിന്റെ പരാതി. പരാതിയില്‍ ഭാര്യക്ക് പരപുരുഷ ബന്ധമുണ്ടെന്നും അതിനാല്‍ യുവതിക്ക് ജീവനാംശത്തിന് അവകാശമില്ലെന്നും യുവാവ് ആരോപിക്കുന്നുണ്ട്.

ഭാര്യക്ക് ഇടക്കാല ധനസഹായം നല്‍കണമെന്ന കുടുംബകോടതിയുടെ ഉത്തരവിനെതിരെയാണ് യുവാവ് ഹൈകോടതിയെ സമീപിച്ചത്. ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 24 പ്രകാരം, ഭാര്യക്ക് ഇതിനകം 4,000 രൂപ നല്‍കുന്നുണ്ടെന്നും സി.ആര്‍.പി.സിയിലെ സെക്ഷന്‍ 125 പ്രകാരം 4,000 രൂപ കൂടി നല്‍കുന്നത് അമിതമാണെന്നുമാണ് യുവാവിന്റെ വാദം.

കാരണങ്ങൾ ചൂണ്ടിക്കാട്ടി യുവാവിന്റെ ഹരജി ഹൈക്കോടതി തള്ളുകയായിരുന്നു. കുടുംബകോടതി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. കോടതിയില്‍ യുവാവ് സമര്‍പ്പിച്ച സാലറി സര്‍ട്ടിഫിക്കറ്റിലെ തീയതിയും സ്ഥലവും അടക്കമുള്ള വിവരങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് കോടതി പറഞ്ഞു.

ഭാര്യക്ക് സ്വന്തമായി വരുമാന മാര്‍ഗമുണ്ടെന്ന വാദം തെളിയിക്കാന്‍ യുവാവിന് കഴിഞ്ഞില്ലെന്നും കോടതി പ്രതികരിച്ചു. യുവതിക്ക് സ്വന്തമായി ബ്യൂട്ടി പാര്‍ലര്‍ ഉണ്ടെന്നാണ് യുവാവ് കോടതിയില്‍ വാദിച്ചത്.

Continue Reading

india

വിദ്യാര്‍ഥികള്‍ക്കെതിരെ പ്രതികാര നടപടിയുമായി ജാമിഅ മില്ലിയ സര്‍വകലാശാല

വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ പരസ്യമാക്കിയാണ് സര്‍വകലാശാലയുടെ പ്രതികാരം.

Published

on

ക്യാമ്പസ് വിലക്ക് ഏര്‍പ്പെടുത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ വിചിത്ര പ്രതികാര നടപടിയുമായി ജാമിഅ മില്ലിയ സര്‍വകലാശാല. വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ പരസ്യമാക്കിയാണ് സര്‍വകലാശാലയുടെ പ്രതികാരം.

3 ദിവസങ്ങളായി വിദ്യാര്‍ഥികള്‍ ശക്തമായി പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്ന് പുലര്‍ച്ചെ വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡയില്‍ എടുത്തിരുന്നു. പിന്നാലെ പെണ്‍കുട്ടികളുടേത് ഉള്‍പ്പടെ 17 വിദ്യാര്‍ഥികളുടെ ചിത്രങ്ങളും ഫോണ്‍ നമ്പറും സഹിതം റോഡില്‍ സര്‍വകാലശാല പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചു. ഇതില്‍ രണ്ട് വിദ്യാര്‍ഥികള്‍ മലയാളികളാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യരുതെന്നും ഭരണഘടനാ പരമായ പദവികള്‍ വഹിക്കുന്നവര്‍ക്കെതിരെ പ്രതിഷേധിക്കരുതെന്നും കഴിഞ്ഞ മാസം ജാമിഅ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതിന് ശേഷം ക്യാമ്പസ്സില്‍ സമരങ്ങള്‍ പാടില്ലെന്നും സര്‍ക്കുലര്‍ ഇറങ്ങിയിരുന്നു.

Continue Reading

india

അനധികൃത കുടിയേറ്റക്കാരുമായി രണ്ട് വിമാനങ്ങള്‍ കൂടി ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്

ഫെബ്രുവരി 15ന് വിമാനം ശ്രീ ഗുരു രാംദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുമെന്ന് സൂചനയുള്ളതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു

Published

on

അനധികൃത കുടിയേറ്റക്കാരുമായി ഈ ആഴ്ച രണ്ട് വിമാനങ്ങള്‍ കൂടി ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി 15ന് വിമാനം ശ്രീ ഗുരു രാംദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുമെന്ന് സൂചനയുള്ളതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

തുടര്‍ന്ന് മൂന്നാമത്തെ വിമാനം കുറച്ച് ദിവസങ്ങള്‍ക്ക് ശേഷവും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി അഞ്ചിന് 104 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുമായെത്തിയ യു.എസ് സൈനിക വിമാനം പഞ്ചാബിലെ അമൃത്സറില്‍ ഇറങ്ങിയിരുന്നു. യാത്രക്കാരെ ചങ്ങലക്കിട്ട് സൈനിക വിമാനത്തില്‍ തിരിച്ചയച്ച നടപടി വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷം നിശിത വിമര്‍ശനമുന്നയിച്ചത് കേന്ദ്രസര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു.
അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ്. പ്രസിഡന്റ് ട്രംപും തമ്മിലുമ്ടായ കൂടിക്കാഴ്ച്ചക്ക് പിന്നാലെയാണ് പുതിയ വിമാനങ്ങള്‍ ഈയാഴ്ച എത്തുമെന്ന റിപ്പോര്‍ട്ട്. ബ്ലൂംബെര്‍ഗ് ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയില്‍ ഏകദേശം 18,000 ഇന്ത്യക്കാര്‍ രേഖകളില്ലാതെ താമസിക്കുന്നതായാണ് റിപ്പോര്‍ട്ട്.

Continue Reading

Trending