Culture
“എന്നെ സലിം കെ .ഉമ്മറാക്കി”; വ്യാജ വാര്‍ത്തയ്ക്കെതിരെ കറുത്ത വസ്ത്രവും തൊപ്പിയും ധരിച്ച് സലിം കുമാറിന്റെ പ്രതിഷേധം

കോഴിക്കോട്: സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ തീവ്രവാദികളാക്കിയ ജനം ടി.വിയ്ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് നടന്‍ സലിം കുമാര്‍. എന്നെ ചിലര്‍ സലിം കെ.ഉമ്മറാക്കിയെന്നും ജനം ടി.വി ആ കുട്ടികളോട് മാപ്പ് പറയണമെന്നും സലിം കുമാര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ കറുത്ത വസ്ത്രവും തൊപ്പിയും ധരിച്ച് നടന്‍ സലീം കുമാര്‍ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയത്. ‘വര്‍ക്കല കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്നത് കള്ള പ്രചാരണമോ?’ എന്ന വിഷയത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് കറുപ്പ് വസ്ത്രം ധരിച്ച് സലീം കുമാര്‍ എത്തിയത്. താന്‍ കൂടി പങ്കെടുത്ത വര്‍ക്കല ഹാജി സി എച്ച് എം എം കോളേജിലെ വാര്‍ഷികാഘോഷത്തെ തീവ്രവാദ പ്രവര്‍ത്തനമെന്ന് വളച്ചൊടിച്ച വ്യാജ വാര്‍ത്തയോടുള്ള പ്രതിഷേധമായാണ് കറുപ്പ് വേഷം ധരിച്ചതെന്ന് സലിം കുമാര്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.
‘ഞാന്‍ എന്റെ വീട്ടിലാണ് ഇരിക്കുന്നത്. വീട്ടില്‍ ധരിക്കുന്ന വസ്ത്രമല്ല ഇത്. എന്നാല്‍ വ്യാജ വാര്‍ത്തയോടുള്ള പ്രതിഷേധമായാണ് ഈ വസ്ത്രധാരണം’ എന്നും സലിം കുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ പറഞ്ഞു. ‘നാളെ എന്നെയും ഭീകരവാദിയാക്കുമെന്നാണ് സംശയം. ഞാന്‍ രണ്ടും കല്‍പ്പിച്ചാണ്. ഈ സമൂഹത്തോട് സത്യം വിളിച്ച് പറയണം. ആ സംഭവത്തിന്റെ സത്യമറിയാവുന്ന പുറത്തുനിന്നുള്ള ഒരേ ഒരാള്‍ ഞാന്‍ ആണ്. എന്റെ ശബ്ദം കുറച്ച് പേര്‍ മാത്രമായിരിക്കും കേള്‍ക്കുക. എന്നാലും ആ കുട്ടികള്‍ക്കൊപ്പമായിരിക്കും. നാളെ സിനിമ നഷ്ടപ്പെട്ടാലും, ഇതിന്റെ പേരില്‍ കുരിശ് ചുമക്കേണ്ടി വന്നാലും എന്ത് തന്നെ സംഭവിച്ചാലും മനുഷ്യനെന്ന നിലയില്‍ ആ കുട്ടികള്‍ക്കൊപ്പം നില്‍ക്കുക തന്നെ ചെയ്യും’ – സലീം കുമാര്‍ പറഞ്ഞു.
ഈ കുട്ടികള്‍ നാളെ സമൂഹത്തെ നയിക്കേണ്ടവരാണെന്നും വ്യാജ വാര്‍ത്ത ചമച്ചവര്‍ കുട്ടികളോട് മാപ്പ് ചോദിക്കണമെന്നും സലീം കുമാര്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. വര്‍ക്കല സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജില്‍ ഭീകര സംഘടനകളുടെ പതാക ഉയര്‍ത്തി വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയെന്നായിരുന്നു ജനം ടിവി നല്‍കിയ വാര്‍ത്ത.
വാര്‍ത്തയ്‌ക്കെതിരെ കോളേജ് മാനേജ്‌മെന്റും നടന്‍ സലിംകുമാറും നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു. താന്‍ കൂടി പങ്കെടുത്ത പരിപാടിയെ ജനം ടി വി തീവ്രവാദ പ്രവര്‍ത്തനമായി ചിത്രീകരിച്ചതാണെന്ന് സലീം കുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു. വിദ്യാര്‍ത്ഥികള്‍ ആഘോഷമായി നടത്തിയ പരിപാടി മാത്രമാണിതെന്നും സലിംകുമാറും വ്യക്തമാക്കി.
വര്‍ക്കല ചവര്‍ക്കാട് സി എച്ച് എം എം കോളേജിലെ വിദ്യാര്‍ത്ഥികള്‍ അല്‍ ഖ്വായ്ദ ഭീകര വാദികളെ പോലെ വേഷം ധരിച്ചു കോളേജില്‍ എത്തിയെന്നായിരുന്നു ജനം ടി വി, ആഘോഷത്തിന്റെ വീഡിയോ സഹിതം നല്‍കിയ വാര്‍ത്ത. അല്‍ ഖ്വായ്ദയുടെ പതാക ഉയര്‍ത്തുന്നുണ്ടെന്നും കേരളം ഇസ്ലാം ഭീകരവാദത്തിന് വളക്കൂറുള്ള മണ്ണായി മാറുകയാണെന്നുമായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം. തലസ്ഥാനത്ത് അടക്കം കേരളത്തിലേക്കും ഐ എസ് – അല്‍ ഖ്വായ്ദ ഭീഷണിയുണ്ടെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ വാര്‍ത്ത തെറ്റാണെന്നും കോളേജിലെ പരിപാടിക്ക് വിദ്യാര്‍ത്ഥികള്‍ നടത്തിയ ആഘോഷത്തിന്റെ തീം ആയാണ് അവര്‍ ആ വസ്ത്രം ധരിച്ചതെന്നും സലീം കുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. നേരത്തേ നിശ്ചയിച്ച രീതിയില്‍ കറുപ്പും വെളുപ്പും വസ്ത്രം ധരിച്ചാണ് വിദ്യാര്‍ത്ഥികളെത്തിയത്. തന്റെ ഒരു സിനിമയിലെ വേഷം അവര്‍ തീമായി ഉപയോഗിക്കുകയായിരുന്നു. തന്നോടും അവര്‍ അത് ആവശ്യപ്പെട്ടിരുന്നു. പാട്ടും നൃത്തവുമായി ആഘോഷിച്ചതല്ലാതേ ഒരു മുദ്രാവാക്യവും വിദ്യാര്‍ത്ഥികള്‍ മുഴക്കിയിട്ടില്ലെന്നും സലീം കുമാര്‍ വ്യക്തമാക്കി.
”കോളേജിനെ കരിവാരിതേക്കാനുള്ള ശ്രമമാണ് ഇത്. ആ കുട്ടികള്‍ വളര്‍ന്നുവരുന്നവരാണ്. അവരെ തീവ്രവാദികളെന്ന് മുദ്രകുത്തുന്ന മാധ്യമപ്രവര്‍ത്തനം അംഗീകരിക്കാനാകില്ല” എന്നും സലീം കുമാര്‍ പറഞ്ഞു. പരിപാടിയില്‍ സലീം കുമാറും കറുപ്പ് വേഷം ധരിച്ചാണ് എത്തിയത്. കോളേജ് വാര്‍ഷികത്തിന്റെ ഭാഗമായായിരുന്നു ആഘോഷം. വിദ്യാര്‍ത്ഥികളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് താനും കറുപ്പ് വസ്ത്രം ധരിച്ചെത്തിയതെന്നും സലിം കുമാര്‍ വ്യക്തമാക്കി.
കുട്ടികളുടെ പരിപാടിയെ വളച്ചൊടിക്കുകയായിരുന്നുവെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം. കോളേജില്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല. കോളേജിലെ ആഘോഷ പരിപാടിയുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്പാണ് തീവ്രവാദ പ്രവര്‍ത്തനമെന്ന പേരിട്ട് പ്രചരിപ്പിക്കുന്നതെന്നും മാനേജ്‌മെന്റ് പറഞ്ഞു.
Film
ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.
ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ സുരാജ് വെഞ്ഞാറമൂട്, ഡിഐജി കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.
ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
-
Celebrity2 days ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
Football3 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
film3 days ago
മരണവീട്ടില്‍ പൊട്ടിച്ചിരിയുടെ കൂട്ടയടി..’വ്യസനസമേതം ബന്ധുമിത്രാദികള്‍’ ; ട്രെയിലര്‍ പുറത്തിറങ്ങി
-
kerala3 days ago
ലൈഗിംകാരോപണം; ജയസൂര്യക്കും ബാലചന്ദ്രമേനോനും എതിരെ തെളിവില്ലെന്ന് പോലീസ്
-
kerala2 days ago
എംഎസ്സി എൽസ 3 കപ്പൽ അപകടം; കേസെടുത്ത് പൊലീസ്
-
kerala2 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala3 days ago
ശക്തമായ മഴ: സംസ്ഥാനത്ത് ഇന്ന് ഒന്‍പത് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്
-
News3 days ago
‘ഗസ്സ സഹായ ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ കൂടുതല്‍ നടപടി സ്വീകരിക്കണം’; ഇസ്രാഈല്‍ നാടുകടത്തിയ ഗ്രെറ്റ തുന്‍ബെര്‍ഗ് പാരീസിലെത്തി