Connect with us

Culture

സ്വന്തം പിഴവുകള്‍ക്ക് ഈജിപ്തുകാര്‍ കൊടുക്കേണ്ടി വന്ന വലിയ വില

Published

on

മുഹമ്മദ് ഷാഫി

റഷ്യ 3 – ഈജിപ്ത് 1

#RUSEGY

സൗദി അറേബ്യക്കെതിരായ കളിയില്‍ അഞ്ചു ഗോളിന് ജയിച്ചെങ്കിലും അത് റഷ്യയുടെ ഒരു ഫ്‌ളൂക്ക് ഡേ ആണെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. ലോകകപ്പിനു മുമ്പുള്ള സമീപകാലത്തെ ഫോമിനെയും യൂറോപ്യന്‍ ഫുട്‌ബോള്‍ മാധ്യമങ്ങളിലെ കളിയെഴുത്തുകളെയും വിശ്വസിച്ചതായിരുന്നു കാരണം. പക്ഷേ, ഇന്നലെ ഈജിപ്തിനെതിരായ മത്സരം കഴിഞ്ഞതോടെ ഒരു കാര്യം തീര്‍ച്ചയായി; ഏതെങ്കിലും വിധത്തില്‍ തങ്ങള്‍ക്ക് മേല്‍ക്കൈയുള്ള ടീമുകള്‍ക്കെതിരെ വിജയിക്കാനുള്ള ‘മരുന്ന്’ റഷ്യക്കാരുടെ കൈവശമുണ്ട്. സ്വന്തം നാട്ടില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ പരമാവധി മുന്നേറാനാണ് അവര്‍ ശ്രമിക്കുന്നത്.

മുഹമ്മദ് സലാഹ് മടങ്ങിയെത്തിയത് ആദ്യകളി തലനാരിഴക്ക് തോറ്റ ഈജിപ്തിന് ആത്മവിശ്വാസം പകര്‍ന്നെങ്കില്‍, ഉയരക്കുറവുള്ള അറബികളെ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ നന്നായി ഗൃഹപാഠം ചെയ്താണ് റഷ്യ ഇറങ്ങിയത്. മൂന്ന് കാര്യങ്ങളാണ് റഷ്യയുടെ കളിയില്‍ പ്രകടമായത്. 1. തങ്ങളുടെ ശരീരപ്രകൃതിക്ക് ഇണങ്ങുകയും ഈജിപ്തുകാരെ വിഷമിപ്പിക്കുകയും ചെയ്യുന്നവിധത്തില്‍ അവര്‍ ഹൈബോളുകളെ നിരന്തരം ഉപയോഗിച്ചു. 2. അപകടമേഖലയില്‍ മുഹമ്മദ് സലാഹിനെ സെക്കന്റ് ടച്ചിന് അനുവദിക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചു. 3. ഗോള്‍ നേടിയപ്പോള്‍ ആശ്വാസത്തില്‍ ദീര്‍ഘനിശ്വാസം വിടുന്നതിനു പകരം അടുത്ത ഗോള്‍കൂടി നേടാന്‍ വേണ്ടി ആക്രമണം ശക്തമാക്കി.

ഉറുഗ്വേയെ അമ്പരപ്പിച്ച ഈജിപ്തിനെ വെറുതെ പ്രതിരോധിച്ച് സമയം കളയേണ്ടതില്ലെന്നും, ആക്രമണത്തിന് മറുപടി ആക്രമണമാണെന്നുമായിരുന്നു ചെര്‍ചസേവിന്റെ സിദ്ധാന്തം. രണ്ട് സുപ്രധാന മാറ്റങ്ങള്‍ അയാള്‍ ടീമില്‍ വരുത്തിയിരന്നു. ഫ്യൊദോര്‍ സ്‌മോളോവ് എന്ന ‘സാധാരണ’ സ്‌ട്രൈക്കര്‍ക്കു പകരം രണ്ട് മീറ്ററോളം ഉയരവും 91 കിലോ ശരീരഭാരവുമുള്ള ആര്‍തം സ്യൂബക്ക് ആക്രമണ ചുമതല നല്‍കി. വേഗതയും കിട്ടിയ താപ്പിന് ഷോട്ട് തൊടുക്കാന്‍ ശേഷിയുമുള്ള ചെറിഷേവിനെ ആദ്യംമുതല്‍ക്കെ കളിപ്പിച്ച് ഇടതുവിങില്‍ വിന്യസിച്ചു.

ഈജിപ്തുകാര്‍ക്ക് സുരക്ഷിതമായ ശൈലി പുല്‍ത്തകിടിയിലൂടെയുള്ള പാസുകളായിരുന്നു. എന്നാല്‍, മൈതാനത്തിന്റെ തലങ്ങും വിലങ്ങും എയര്‍ബോളുകള്‍ കളിച്ച് റഷ്യ അവരെ അരക്ഷിതരാക്കി. സ്വന്തം ഹാഫിന്റെ പകുതിയില്‍ നിന്ന് ഉയര്‍ന്ന് പറക്കുന്ന പന്തുകള്‍ മിക്കപ്പോഴും ഈജിപ്തിന്റെ ഗോള്‍പരിസരത്താണ് ഇറങ്ങിയത്. സ്യൂബയ്ക്കും വലതുവിങിലെ സമദോവിനും അത് കിട്ടുന്നത് ഒഴിവാക്കാന്‍ ഈജിപ്ത് പ്രതിരോധം വിഷമിച്ചു. സ്യൂബയുടെ വലിയ ശരീരത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തില്‍ അലി ഗ്‌റിനും ഹെഗാസിക്കുമുള്ള അങ്കലാപ്പ് പ്രകടമായിരുന്നു. ഹൈബോളെങ്കില്‍ ഹൈബോള്‍ എന്ന രീതിയില്‍ കളിക്കാന്‍ ഈജിപ്ത് നിര്‍ബന്ധിതരായി.

നിലംവഴി പാസ് ചെയ്യാന്‍ കഴിയുമ്പോഴൊക്കെ ഈജിപ്ത് ഭീഷണി ഉയര്‍ത്തിയിരുന്നു. പ്രത്യേകിച്ചും മുഹമ്മദ് സലാഹിന് പന്ത് കിട്ടുമ്പോള്‍. എന്നാല്‍, പിന്നില്‍നിന്ന് ഓവര്‍ലാപ്പ് ചെയ്തുവന്ന ഫാത്തിക്കും എല്‍ സയ്ദിനും എല്‍നേനിക്കും പലപ്പോഴും സലാഹിന്റെ വേഗതയോട് പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. അത് ലിവര്‍പൂള്‍ താരത്തിന്റെ കളിയെ ബാധിച്ചു. എന്നിട്ടും പന്ത് കാലിലുള്ളപ്പോഴൊക്കെ സലാഹ് റഷ്യക്കാരില്‍ ഭീതിയുണ്ടാക്കി. ബോക്‌സിനുള്ളില്‍ ഇഗ്നാഷെവിച്ചിനെ വെട്ടിയൊഴിഞ്ഞ് 180 ഡിഗ്രി തിരിഞ്ഞ് തൊടുത്ത ഷോട്ട് പുറത്തേക്ക് പോയത് അവിശ്വസനീയ കാഴ്ചയായി. ഈജിപ്തിന്റെ ഒറ്റസ്‌ട്രൈക്കറായിരുന്ന മര്‍വാന്‍ മുഹ്‌സിനെ പ്രതിരോധിക്കുക റഷ്യക്കാര്‍ക്ക് താരത്യേന എളുപ്പമായിരുന്നു. അതേസമയം, കഴിഞ്ഞ മത്സരത്തിലെന്ന പോലെ ട്രെസഗേ ഇടതുഭാഗത്ത് സജീവമായി കളിച്ചു. ഗോളെന്നുറച്ച ഒരു കര്‍ളിങ് ഷോട്ട് ഇഞ്ചുകള്‍ വ്യത്യാസത്തിനാണ് പുറത്തുപോയത്.

ദൗര്‍ഭാഗ്യമാണ് ഈജിപ്ത് വഴങ്ങിയ ആദ്യ ഗോളിലേക്ക് വഴിതുറന്നത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. സെല്‍ഫ് ഗോളടിച്ച ഫാത്തിയെയും കുറ്റപ്പെടുത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഗൊളോവിന്റെ വോളി ഗോള്‍മുഖത്തേക്കു വരുമ്പോള്‍, തന്റെ തൊട്ടുപിന്നിലുള്ള സ്യൂബക്ക് പന്ത് കിട്ടാതിരിക്കണമെങ്കില്‍ ഫാത്തിക്ക് സാഹസം ചെയ്യണമായിരുന്നു. പക്ഷേ, പന്ത് കാലില്‍ ശരിയായി കൊണ്ടില്ല. യഥാര്‍ത്ഥത്തില്‍ ഗോള്‍കീപ്പര്‍ കുത്തിയകറ്റിയ പന്ത് ക്ലിയര്‍ ചെയ്യാതെ ബോക്‌സിനു പുറത്ത് ഗൊളോവിന് ഏക്കര്‍ കണക്കിന് സ്‌പേസ് അനുവദിച്ച ഈജിപ്ഷ്യന്‍ ഡിഫന്‍സാണ് ഈ ഗോളിലെ യഥാര്‍ത്ഥ പ്രതികള്‍.

ഗോള്‍വഴങ്ങിയതിനു പിന്നാലെ ഒരു കോര്‍ണര്‍ കിക്ക് റഷ്യന്‍ ഡിഫന്‍സിനിടയിലൂടെ താഴ്ന്നുവന്നത് മുതലാക്കാന്‍ സലാഹിനും മര്‍വാനും കഴിഞ്ഞില്ല. രണ്ടാമത്തെ ഗോള്‍ ഈജിപ്തിന്റെ പ്രതിരോധപ്പിഴവിനും റഷ്യയുടെ ആസൂത്രണത്തിനും മികച്ച തെളിവായിരുന്നു. ഫെര്‍ണാണ്ടസ് ഗോള്‍ലൈനരികില്‍ നിന്ന് പിന്നിലേക്കു നല്‍കിയ പന്ത് പോസ്റ്റിലേക്ക് വഴിതിരിച്ചുവിടാന്‍ മാത്രം സ്വാതന്ത്ര്യം ബോക്‌സില്‍ ചെറിഷേവിന് കിട്ടി. എല്‍നേനി അനുവദിച്ച സ്‌പേസിലാണ് ചെറിഷേവ് ഓടിയെത്തി ഗോളടിച്ചത്.

രണ്ടുഗോളിനു പിന്നില്‍ നിന്ന ശേഷം തിരിച്ചുരവ് ഈജിപ്തിന് ഏറെക്കുറെ അസാധ്യമായിരുന്നു. എങ്കിലും അവര്‍ പൊരുതിനോക്കി. പക്ഷേ, പ്രതിരോധത്തിലെ ആലസ്യത്തിന് വീണ്ടും വിലകൊടുക്കേണ്ടി വന്നു മാത്രം. സ്വന്തം ഹാഫില്‍ നിന്ന് അന്തരീക്ഷത്തിലൂടെ ഉയര്‍ന്നുവന്ന പന്ത് ചെസ്റ്റില്‍ എടുക്കാനും സെക്കന്റ് ടച്ചില്‍ അലി ഗബ്‌റിനെയും ഹെഗാസിയെയും കീഴടക്കാനും സ്യൂബക്ക് നിഷ്പ്രയാസം കഴിഞ്ഞു.

കളിച്ച ആദ്യ ലോകകപ്പ് മത്സരത്തില്‍ തന്നെ ഗോളടിക്കാന്‍ കഴിഞ്ഞു എന്നതില്‍ സലാഹിന് ആശ്വസിക്കാം. അകിന്‍ഫീവിനെ കരുത്തുകൊണ്ട് കീഴടക്കിയ പെനാല്‍ട്ടി കിക്ക് മനോഹരമായിരുന്നു. അവസാന ഘട്ടത്തില്‍ പന്ത് റിക്കവര്‍ ചെയ്ത് സലാഹ് തിടുക്കത്തില്‍ തൊടുത്ത ഷോട്ട് പുറത്തുപോയതോടെ ഈജിപ്തിന് പുറത്തേക്കുള്ള വഴിതെളിഞ്ഞു. റഷ്യക്കാരാകട്ടെ, ഏഷ്യക്കാരെയും ആഫ്രിക്കക്കാരെയും കീഴടക്കിയ ആത്മവിശ്വാസത്തില്‍ ലാറ്റിനമേരിക്കക്കാര്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ്. രണ്ട് മത്സരത്തില്‍ എട്ട്‌ഗോളുകള്‍ എന്നത് ചില്ലറക്കാര്യമല്ല. പക്ഷേ, ശരീരം കൊണ്ടും പ്രതിഭ കൊണ്ടും ഒരേപോലെ കളിക്കുന്ന കരുത്തരെ അവര്‍ക്ക് നേരിടാന്‍ കിട്ടിയിട്ടില്ല. ഉറുഗ്വേയേ വിറപ്പിക്കാന്‍ റഷ്യക്ക് കഴിഞ്ഞാല്‍ അവര്‍ക്ക് ഈ ടൂര്‍ണമെന്റില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകും.

Film

ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്

Published

on

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.  അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.

ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ  സുരാജ് വെഞ്ഞാറമൂട്, ഡിഐജി  കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള  അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ ‌ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.

Continue Reading

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Trending