Connect with us

Article

ദൗത്യം മറക്കുന്ന ഭരണാധിപന്മാര്‍

മനുഷ്യന്റെ ഏറ്റവും വലിയ ശത്രു ദാരിദ്ര്യം അഥവാ വിശപ്പാണ്. വിശപ്പകറ്റാന്‍ വകയില്ലാത്തവന്‍ ഗത്യന്തരമില്ലാതെ ഏത് വൃത്തത്തിലേക്കും ചെന്നുചാടും, വിശേഷിച്ചും കുടുംബം പുലര്‍ത്തേണ്ടുന്ന വ്യക്തി. മനുഷ്യന്റെ മറ്റൊരു ശത്രു അജ്ഞതയാണ്. അതൊരു അനുബന്ധവിഷയം കൂടിയാണ്. കാരണം വിശക്കുന്നവന്റെ മുന്നില്‍ സംഹിതകള്‍ക്കൊന്നും ഒരു സ്ഥാനവുമില്ല.

Published

on

പ്രൊഫ. പി.കെ.കെ തങ്ങള്‍

ലോകത്ത് എവിടെ പരിശോധിച്ചാലും മനുഷ്യന്‍ മുതല്‍ ഉറുമ്പുവരെയുള്ള സൃഷ്ടിജാലങ്ങളില്‍ നേതാവിനെയും അനുയായികളെയും കാണാന്‍ കഴിയും. ഇതൊരു പ്രകൃതി സംവിധാനമാണ്, സ്വാഭാവികമാണ്. മനുഷ്യന്‍ ഉണ്ടാക്കിയതല്ല. മനുഷ്യന്‍ ചെയ്യുന്നത് ഈയൊരു സംവിധാനത്തിന് വഴങ്ങുകയെന്നതാണ്, അങ്ങനെ വഴങ്ങിയേ പറ്റൂ. മനുഷ്യന്‍ നാഗരികതയിലേക്ക് എത്തിച്ചേരുന്നതിന് മുമ്പുതന്നെ ഈ സംവിധാനം നിലവിലുണ്ട്. കാലം കഴിയുന്തോറം അതിന്റെ രൂപഭാവങ്ങള്‍ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന് മാത്രം. കുടുംബതലം തൊട്ട് ഐക്യരാഷ്ട്രസഭവരെ ആധുനിക മനുഷ്യവൃന്ദത്തില്‍ ഈയൊരു ഘടന നമ്മുടെ മുന്നിലുണ്ട്. മനുഷ്യന്റെ ക്രമമായ നിലനില്‍പിനും വളര്‍ച്ചക്കുമായാണ് ഇങ്ങനെയൊരു ഘടന മനുഷ്യന്‍ സ്വീകരിച്ചതും തുടര്‍ന്നുകൊണ്ടിരിക്കുന്നതും. അല്ലായിരുന്നെങ്കില്‍ ഇന്ന് നാം പുലരുന്ന ഒരു സമൂഹം തന്നെ രൂപപ്പെടുമായിരുന്നില്ല. ഇത് തീര്‍ത്തും പ്രകൃതിപരമാണ്, കാരണം ഇത് രൂപപ്പെടുത്തിയത് നാം മനുഷ്യരല്ല, മറിച്ച് പ്രപഞ്ചനാഥന്‍ തന്നെയാണ്. അക്കാരണത്താലാണ് അത് അനുസ്യൂതം നിലനില്‍ക്കുന്നതും കരുത്തോടെ മുന്നേറിക്കൊണ്ടിരിക്കുന്നതും.

മുന്നേറ്റത്തിന്റെ ഓരോ ഘട്ടങ്ങളിലും പുതിയ പുതിയ ആവശ്യങ്ങള്‍ നേരിട്ടപ്പോള്‍ അതെല്ലാം അവനില്‍ നിക്ഷിപ്തമായ വിശേഷബുദ്ധിയും, ക്രമേണ ആര്‍ജിച്ച അറിവും ശേഷിയും ഉള്‍പ്പെടുത്തി നേരിടാന്‍ മനുഷ്യന്‍ പഠിച്ചു. കുറെക്കൂടി കഴിഞ്ഞപ്പോള്‍ ഇതെല്ലാം വ്യവസ്ഥകളും ചിട്ടകളും നിയമങ്ങളുമൊക്കെയായി. അവ കൈകാര്യം ചെയ്യാന്‍ പ്രത്യേക സംവിധാനങ്ങള്‍ ആവശ്യമായി വന്നു. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും നിര്‍വഹിക്കാനും, നിര്‍വഹിക്കപ്പെടാനുമുള്ള സംവിധാനങ്ങള്‍ കണ്ടെത്തി. അങ്ങനെ ചുമതലക്കാരും മേല്‍നോട്ടക്കാരനുമൊക്കെയുണ്ടായി. ആ സംവിധാനം ശക്തിപ്പെട്ട് ജനങ്ങള്‍ക്ക് നേതാവ്, നോക്കിനടത്തുന്നവന്‍, ഉത്തരവാദപ്പെട്ടവന്‍ എന്നൊക്കെയുള്ള പദവികളും ഔേദ്യാഗിക സ്വഭാവവും നിലവില്‍ വന്നു. ഇതെല്ലാം കാലാനുസൃതമായ ക്രമപ്പെടുത്തലുകളിലൂടെ ഇന്ന് നാം ജീവിതത്തിന്റെ എല്ലാ തുറകളിലും പിന്തുടരുന്നു.

ക്രമപ്രവൃദ്ധമായ മുന്നേറ്റത്തിലൂടെ മനുഷ്യമുന്നേറ്റം ഇന്ന് നാം സാക്ഷ്യം വഹിക്കുന്ന അവസ്ഥയിലെത്തിയതിന്റെ പിന്നില്‍ സഹസ്രാബ്ദങ്ങളുടെ ചരിത്രമുണ്ട്. ആ ചരിത്ര വഴിയില്‍ പരസഹസ്രം പ്രവാചകന്മാരും മഹത്തുക്കളും അവരുടേതായ നേതൃപങ്കാളിത്തം നമുക്കായി നല്‍കിയിട്ടുണ്ട്. അതില്‍ നിന്നെല്ലാം സാരാംശങ്ങള്‍ ഉള്‍ക്കൊണ്ടാണ് ആധുനിക നാഗരികത നിലകൊള്ളുന്നത്. ആധുനിക സമൂഹത്തില്‍ ജീവിക്കുന്ന ഒരു വ്യക്തിയും അഭീഷ്ടത്തിനനുസരിച്ച് ജീവിക്കുന്നവനാവാന്‍ പാടില്ല. അങ്ങനെയുള്ള, എവിടെയും കൊള്ളാത്ത ഒരു ജീവിതശൈലി ഏതെങ്കിലും വ്യക്തിയോ വ്യക്തികളോ പിന്തുടരുന്നുണ്ടെങ്കില്‍ അവരെ ‘നല്ല സമൂഹ’ത്തില്‍ ഉള്‍പ്പെടുത്താനാവില്ല.

പ്രവാചകന്‍ തന്റെ അന്ത്യപ്രഭാഷണത്തില്‍ മനുഷ്യരാശിയുടെ മുന്നില്‍ അവതരിപ്പിച്ചത് പില്‍ക്കാലത്ത് മാറ്റത്തിരുത്തലുകള്‍ ആവശ്യം വരാത്തവിധത്തിലുള്ള കുറ്റമറ്റ ഒരു ആദര്‍ശസംഹിതയും ജീവിതശൈലിയുമാണ്. വ്യക്തിജീവിതവും സാമൂഹ്യജീവിതവും ലളിതവും ഭദ്രവുമാക്കേണ്ടുന്ന എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പ്രവാചകന്‍ തന്റെ മാതൃകാജീവിതത്തിലൂടെ മുന്നില്‍ തുറന്നുവെച്ചിട്ടുണ്ട്. നേതാവ്, ഭരണാധികാരി, അനുയായികള്‍ തുടങ്ങി സമൂഹത്തിന്റെ ഓരോ തലത്തിലുമുള്ളവര്‍ കൈക്കൊള്ളേണ്ട നിലപാടുകള്‍, അവയുടെയെല്ലാം അടിസ്ഥാനം, രീതികള്‍, മാനദണ്ഡങ്ങള്‍, സ്വഭാവസംഹിത മുതല്‍ സര്‍വവും ഒരു തുറന്ന പുസ്തകമായി നമ്മുടെ മുന്നിലുണ്ട്. ലളിതവും മാന്യവുമായ ജീവിതശൈലി എങ്ങനെയായിരിക്കണമെന്നതിന്റെ മാതൃക, പ്രവാചകനും തുടര്‍ന്നു ഭരണനിര്‍വഹണം നടത്തിയ ഖലീഫമാരുമായിരുന്നു. അക്കാരണം കൊണ്ടു തന്നെയാണ് നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിയെത്തുടര്‍ന്ന് ‘ഖലീഫ ഉമറിന്റെ ഭരണരീതിയാണ് ഞാന്‍ ആഗ്രഹിക്കുന്നത്’ എന്ന് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി പ്രഖ്യാപിച്ചത്. ലളിതജീവിതം നയിച്ചുകൊണ്ട് ജനങ്ങള്‍ക്കുവേണ്ടി ജീവിക്കുകയെന്നതാവണം ഒരു ഭരണകര്‍ത്താവിന്റെ ജീവിതശൈലി എന്ന മഹത്തായ ആശയമാണ് ഗാന്ധിജി നമ്മുടെ മുന്നില്‍ സമര്‍പ്പിച്ചത്. പാവങ്ങളെ പിഴിഞ്ഞ് ആഡംബരജീവിതം നയിക്കുന്നവരാവരുത് ഭരണകര്‍ത്താക്കള്‍.

മനുഷ്യന്റെ ഏറ്റവും വലിയ ശത്രു ദാരിദ്ര്യം അഥവാ വിശപ്പാണ്. വിശപ്പകറ്റാന്‍ വകയില്ലാത്തവന്‍ ഗത്യന്തരമില്ലാതെ ഏത് വൃത്തത്തിലേക്കും ചെന്നുചാടും, വിശേഷിച്ചും കുടുംബം പുലര്‍ത്തേണ്ടുന്ന വ്യക്തി. മനുഷ്യന്റെ മറ്റൊരു ശത്രു അജ്ഞതയാണ്. അതൊരു അനുബന്ധവിഷയം കൂടിയാണ്. കാരണം വിശക്കുന്നവന്റെ മുന്നില്‍ സംഹിതകള്‍ക്കൊന്നും ഒരു സ്ഥാനവുമില്ല. വിശപ്പും അജ്ഞതയും ഒത്തിണങ്ങിയാല്‍ അത്തരക്കാര്‍ എന്തായി മാറും? മനുഷ്യസമൂഹത്തിലെ ഏറ്റവും ഗുരുതരമായ വിഷയമാണിത്. അക്കാരണം കൊണ്ടു തന്നെയാണ് അഗതി സംരക്ഷണത്തിന് പ്രഥമ പ്രാധാന്യം നല്‍കി നിര്‍ബന്ധമാക്കിയിട്ടുള്ളതും. നിര്‍ബന്ധദാനം എന്ന ‘സക്കാത്ത്’ നിര്‍ബന്ധദാനമായിതന്നെയാണ് നിശ്ചയിച്ചിട്ടുള്ളത്, ഐച്ഛികമല്ല. നല്‍കുന്നവന് പുണ്യവും കിട്ടുന്നവന് ആശ്വാസവും പകരുന്ന ദിവ്യമായ ഒരു സല്‍ക്കര്‍മം. ഭരണകര്‍ത്താക്കള്‍ ഏറ്റവും ശുഷ്‌കാന്തിയോടെ നടപ്പില്‍ വരുത്തേണ്ടുന്ന ഒരു വിഷയമാണിത്. അയല്‍ക്കൂട്ടങ്ങളും സാമൂഹികപ്രസ്ഥാനങ്ങളുമെല്ലാം ഇത്തരം ദുരിത നിവാരണശ്രമങ്ങളില്‍ എത്ര തന്നെ നിരതരായാലും പാവപ്പെട്ടവന്റെ വിശപ്പിന്റെ ഉത്തരവാദിത്തം ഏല്‍ക്കേണ്ടത് ഭരണകൂടം തന്നെയാണ്. വിശപ്പിന്റെ മാത്രമല്ല ഇതരയാതനകളുടെയും കഷ്ടപ്പാടുകളുടെയുമെല്ലാം പരിഹാരചുമതലയും അവര്‍ക്ക് തന്നെയാണ്. നാട്ടില്‍ ഒരു ഔദ്യോഗിക ഭരണകൂടം നിലനില്‍ക്കുന്നിടത്തോളം ഒരു വ്യക്തിയെങ്കിലും പട്ടിണിയില്‍ കഴിയേണ്ടി വന്നാല്‍ അതിന്റെ ഉത്തരവാദി ഭരണകൂടം തന്നെയാണ്. ‘ഭരണാധികാരി’ എന്ന പദവി, ആ പദവിയിലിരിക്കുന്ന വ്യക്തിയെ സംബന്ധിച്ച് സ്വര്‍ഗീയമായി അനുഭവപ്പെടുമെങ്കിലും അത് അഗ്‌നി തുല്യമാണെന്നവര്‍ മനസ്സിലാക്കുന്നുണ്ടോ? നിയമങ്ങള്‍ എഴുതിയുണ്ടാക്കുന്നതിനേക്കാള്‍ അത് നടപ്പിലായെന്ന് ഉറപ്പുവരുത്തുന്നതിലാണ് ഒരു ഭരണാധികാരിയുടെ മിടുക്ക്. ഒരു രാജ്യത്തെ ഏറ്റവും ഒടുവിലത്തെ പട്ടിണിക്കാരന്‍ കൂടി പട്ടിണിമുക്തനായി എന്ന് ഉറപ്പുവരുത്തുമ്പോള്‍ മാത്രമെ രാജ്യഭരണം ക്രമത്തിലാവുന്നുള്ളൂ. ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ ആരോഹണാരോഹണക്രമത്തെ സംബന്ധിച്ച് വ്യക്തമായ അറിവും ഉത്തരവാദിത്തബോധവും ഉളളവര്‍ക്കേ ആ സ്ഥാനം അലങ്കരിക്കാന്‍ അര്‍ഹതയുള്ളൂ. വിശേഷിച്ചും ഒരു ജനാധിപത്യ സംവിധാനത്തില്‍.

ഏതൊരു രാജ്യത്തെയും ഭരണസംവിധാനം, അത് ജനാധിപത്യമാണെങ്കിലും അല്ലെങ്കിലും, അവിടുത്തെ ജനങ്ങളുടെ സ്ഥിതി സമത്വം ഉറപ്പുവരുത്തുകയെന്നതായിരിക്കണം അവരുടെ പ്രഥമദൗത്യം. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നത് എല്ലാവര്‍ക്കും തുല്യ സ്വാതന്ത്ര്യവും അനുബന്ധ അവകാശങ്ങളുമാണ്, തുല്യമായ സ്ഥിതി സമത്വം അവസരസമത്വവും, അപ്രകാരം തന്നെ സാഹോദര്യവും പൂര്‍ണ വ്യക്തിത്വവും.

നോട്ടപ്പിശകോ, കൈപ്പിഴയോ അല്ലാതെ മനഃപൂര്‍വം ക്രമം വിട്ട് ആരും ഭരണം നടത്തുന്നുവെന്നും നമുക്ക് പറയാനാവില്ല. എന്നിട്ടും പലപ്പോഴും കേള്‍ക്കാനും കാണാനും അനുഭവിക്കാനും ഇടവരുന്ന പല കാര്യങ്ങളും എഴുതപ്പെട്ട നിയമങ്ങള്‍ക്കപ്പുറമോ ഇപ്പുറമോ ആയിപ്പോവാറില്ലേ? നീതി നടപ്പില്‍ വരുത്തുമ്പോള്‍ അത് തുല്യനീതിയായിരിക്കണമെന്ന വസ്തുത ചിലപ്പോള്‍ ലംഘിക്കപ്പെടുന്നതായി നാം അനുഭവിക്കാറില്ലേ? ഭീതിയോ, പ്രീതിയോ കണക്കിലെടുക്കാതെ നീതി മാത്രം പരിരക്ഷിക്കണമെന്ന് സത്യപ്രതിജ്ഞ ചെയ്യുന്നതിനപ്പുറത്തേക്ക് കാര്യങ്ങള്‍ കടന്നുപോകാറില്ലേ? കഷ്ടപ്പാടുകാരണം അയ്യായിരമോ പത്തായിരമോ ലോണെടുത്ത് തട്ടുകടയോ മുറുക്കാന്‍ കടയോ നടത്തുന്നവനെ തിരിച്ചടവ് ഒന്നോ രണ്ടോ തവണ മുടങ്ങിപ്പോയാല്‍ വെച്ചു കെട്ടിയ കിടപ്പാടത്തില്‍ നിന്ന് ഇറക്കിവിടുകയോ ജയിലിലടക്കുകയോ ചെയ്യുന്നതും വിമാനക്കമ്പനി നടത്താന്‍ ആയിരക്കണക്കിന് കോടികള്‍ കടം വാങ്ങി മുങ്ങുന്നവനെ ആദരിച്ചനുമോദിക്കുന്നതും, കാതില്‍ ഒരു മിന്നാമിനുങ്ങ് സ്വര്‍ണമിട്ടവളെക്കൊണ്ട് പിഴയടപ്പിക്കുന്നതും സ്വര്‍ണപ്പലകകള്‍ തന്നെ കടത്തിക്കൊണ്ടു വരുന്നവര്‍ക്ക് ഭരണകൂടം തുണയാവുന്നതുമെല്ലാം നിത്യസംഭവമെന്നോണമായിട്ടില്ലേ? സര്‍ക്കാര്‍ ഓഫീസിലെ ഒരു പ്യൂണ്‍ അരമണിക്കൂര്‍ എത്താന്‍ വൈകിയാല്‍ അര ദിവസം ‘കട്ട്’ ചെയ്യുന്നതും മേലാള സെക്രട്ടറിമാര്‍ എത്രനാള്‍ ‘മുങ്ങിയാലും’ വേണ്ടപ്പെട്ടവര്‍ മൗനാനുവാദം നല്‍കുന്നതും രക്ഷകരായി നിലകൊള്ളുന്നതും നാം കാണുന്നില്ലേ? സമാനമായ പ്രവര്‍ത്തനശൈലിയല്ലേ ഉന്നതങ്ങളില്‍ ദിനേനയെന്നോണം നടമാടിക്കൊണ്ടിരിക്കുന്നത്. ഭരണഘടനയുടെ ആമുഖമോ, സത്യപ്രതിജ്ഞാവചനങ്ങളോ ആര്‍ക്കാണോര്‍മയുള്ളത്?

രാജ്യത്തെ പ്രഥമ പൗരനായി നാം കാണേണ്ടതും ഇവിടുത്തെ ഏറ്റവും ദുര്‍ബ്ബലനായ പൗരനെയാണ്. ‘ഏറ്റവും ദുര്‍ബലനാവട്ടെ യാത്രാ സംഘത്തിന്റെ നേതാവ്’ എന്നൊരു പാഠമുണ്ട്. എന്നാല്‍ അത്തരം പരിഗണന ആധുനിക കാലഘട്ടത്തില്‍ ദുര്‍ബലന് കിട്ടുന്നുണ്ടോ? അവന് അവഗണനക്ക് മേല്‍ അവഗണന, അതേസമയം വമ്പന്മാര്‍ക്കും, അധികാരദാര്‍ഷ്ട്യക്കാര്‍ക്കും പിണിയാളുകള്‍ക്കും പരിഗണന. അത്തരക്കാരുടെ മേല്‍ പതിയുന്ന ഏതൊരു കളങ്കവും തിളക്കമാര്‍ന്നതും.

Article

അഗ്നി ഭീതിയിലെ കോഴിക്കോട്

EDITORIAL

Published

on

ഇക്കഴിഞ്ഞ ഞായറാഴ്ച്ച അഗ്‌നിപടര്‍ത്തിയ ഭീതിയിലായിരുന്നു. ഹൈദരാബാദിലെ ചാര്‍മിനാറിനടുത്തുള്ള ഗുല്‍സാര്‍ ഹൗസിലുണ്ടായ അഗ്‌നിയുടെ താണ്ഡവത്തില്‍ 17 ജീവനുകളാണ് പൊലിഞ്ഞു പോയതെങ്കില്‍ കോഴിക്കോട്ടുണ്ടായത് കോടികളുടെ നഷ്ടമാണ്. നഗര മധ്യത്തില്‍, ഏറ്റവും ജനത്തിരക്കേറിയ മൊഫ്യൂസല്‍ ബസ് സ്റ്റാന്റില്‍ ആറുമണിക്കൂറോളം അഗ്‌നി സംഹാരതാണ്ഡവമാടിയപ്പോള്‍ 30 കോടിയോളം രൂപയാണ് ചാമ്പലായിപ്പോയത്.

കോഴിക്കോട് ജില്ലയിലെയും സമീപ പ്രദേശങ്ങളിലേയും 25 ഫയര്‍ യൂണിറ്റുകളും കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ പാന്താര്‍ ഫയര്‍ എഞ്ചി നും ഉള്‍പ്പെടെ മണിക്കൂറുകള്‍ കഠിനാധ്വാനം ചെയ്തതാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പുതിയ ബസ് ബസ്സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സിലെ കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സ് എന്ന മൊത്ത വസ്ത്ര വ്യാപാര സ്ഥാപനം പൂര്‍ണമായി കത്തി നശിച്ചിട്ടുണ്ട്. തൊട്ടടുത്ത റീട്ടെയില്‍ വസ്ത്ര വ്യാപാര സ്ഥാ പനത്തിലേക്കും തീ പടര്‍ന്നു. സ്റ്റാന്റിന്റെ താഴെ നിലയിലെ പടിഞ്ഞാറ് ഭാഗത്തെ കടകളും വെള്ളം നനഞ്ഞും മറ്റും നശിച്ചു. തീ സമീപത്തെ പല കടകളിലേക്കും പടരുകയുണ്ടായി. പുതിയ സ്റ്റാന്റ്, മാവൂര്‍ റോഡ് പ്രദേശമാകെ ആളുകളെ ഒഴിപ്പിച്ചാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ആളാപയമുണ്ടായില്ല എന്നതുമാത്രമാണ് ആശ്വാസത്തിനുള്ള ഏക വക.

യു.എന്നിന്റെ സാഹിത്യ പദവി ഉള്‍പ്പെടെ അസൂയാവഹമായ അംഗീകാരങ്ങളും വിശേഷണങ്ങളുമുള്ള നഗരമാണ് കോഴിക്കോട്. എന്നാലിപ്പോള്‍ തീപിടിത്തങ്ങളുടെ നഗരം എന്ന കോഴിക്കോട്ടുകാര്‍ ഒരിക്കലും ആഗ്രഹിക്കാത്ത ഒരു വിശേഷണം കൂടി ഈ നഗരത്തിന് വന്നു ചേര്‍ന്നിരിക്കുകയാണ്. കേവലം പതിനെട്ടുവര്‍ഷങ്ങള്‍ക്കിടയില്‍ പത്തു വലിയ അഗ്‌നിബാധകളാണ് നഗരത്തിലുണ്ടായത്. 2007 ല്‍ മിഠായിത്തെരുവിലെ പടക്കക്കടയിലുണ്ടായ തീപിടിത്തം നാടിനെ ഒന്നടങ്കം നടുക്കിക്കളഞ്ഞിരുന്നു. ആറുപേര്‍ സംഭവ സ്ഥലത്തുവെച്ചു മരണപ്പെടുകയും അമ്പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അമ്പതിലധികം കടകളാണ് അഗ്‌നിക്കിരയായത്. പത്തു വര്‍ഷങ്ങള്‍ക്കുശേഷം 2017 ല്‍ കോടികളുടെ നഷ്ടം സംഭവിക്കുകയും ചെയ്തു. ഈ മാസം ആദ്യത്തില്‍ മൂന്നു ദിവസത്തെ ഇടവേളയില്‍ രണ്ടുതവണയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പുകയും പൊട്ടിത്തെറിയുമുണ്ടായത്.

എന്തുകൊണ്ട് കോഴിക്കോട് നഗരം അടിക്കടി അഗ്‌നിബാധക്കിരയാകുന്നുവെന്ന ചോദ്യത്തിനുള്ള ഒന്നാമത്തെ ഉത്തരം നഗരം ഭരിക്കുന്ന കോര്‍പറേഷന്റെ പിടിപ്പുകേടെന്ന് നിസംശയം വിലയിരുത്താന്‍ സാധിക്കും. അഴമിതിയുടെയും സ്വജനപക്ഷപാതത്തിന്റെയും വിളയാട്ടത്തിലൂടെ അനധികൃത നിര്‍മാണങ്ങളുടെ പറുദീസയായി നഗരം മാറിയിരിക്കുകയാണ്. സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ കാര്യത്തിലും, മറ്റു കെട്ടിടങ്ങള്‍ക്കുള്ള അനുമതിയിയുടെ കാര്യത്തിലുമെല്ലാം കോര്‍പറേഷന്‍ ഒരുപോലെ കണ്ണടക്കുക യാണ്. പാര്‍ട്ടി നേതൃത്വവും ഉദ്യോഗസ്ഥലോബിയും ചേര്‍ന്നുള്ള മാഫിയ കൂട്ടുകെട്ടിലൂടെയുള്ള നീക്കുപോക്കുക ളില്‍ ഔദ്യോഗിക സംവിധാനങ്ങളെല്ലാം നോക്കുകുത്തികളായി മാറിയ സാഹചര്യം ഇവിടെ പരസ്യമായ രഹസ്യമാണ്. പാര്‍ട്ടിക്കാര്‍ക്കും പണക്കാര്‍ക്കും എന്തുമാകാമെന്നതിനുള്ള തെളിവായി നഗരത്തില്‍ പലനിര്‍മിതികളും അഹങ്കാരത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്. ഇന്നലെ അഗ്‌നിക്കിരയായ മൊഫ്യൂസല്‍ ബസ്സ്റ്റാന്റിലെ കെട്ടിടം തന്നെ ഈ നിയമലംഘനത്തിന്റെ നിദര്‍ശനമാണ്. കെട്ടിടത്തില്‍ സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തെക്കുറിച്ച് ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗം നാലുവര്‍ഷങ്ങള്‍ക്കു മുമ്പ് കോര്‍പറേഷനെ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ ഒ രു നടപടിയും സ്വീകരിച്ചിരുന്നില്ല. മാത്രമല്ല, കെട്ടിടത്തില്‍ നടന്നിട്ടുള്ളത് അശാസ്ത്രീയവും അനധികൃതവുമായ നിര്‍മാണത്തിന്റെ കൂമ്പാരം തന്നെയാണ്.

കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ പ്രധാന കവാടങ്ങളല്ലാതെ ഒരു പഴുതുമില്ലാത്തതിനാല്‍ അഗ്‌നിശമന സേനക്ക് അകത്തേക്ക് കടക്കാനോ ത്വരിത ഗതിയില്‍ തീയണക്കാനോ സാധിക്കാതിരുന്നതാണ് നഷ്ടക്കണക്കുകള്‍ ഇങ്ങനെ വര്‍ധിക്കാന്‍ കാരണമായത്. ഔദ്യോഗിക സംവിധാനങ്ങളുടെ എല്ലാ ദൗര്‍ബല്യവും ഈ അഗ്‌നിബാധയില്‍ പ്രകടമായിരുന്നു.

നഗര മധ്യത്തിലെ ഒരു കെട്ടിടമാണ് ആറുമണിക്കൂറോളം ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാതെ നിന്നു കത്തിയത് എന്നിരിക്കെ അപകടങ്ങളെയും അത്യാഹിതങ്ങളെയും പ്രതിരോധിക്കാന്‍ എന്തുസംവിധാനങ്ങളാണ് നമ്മുടെ ഭരണകൂടത്തിന്റെ കൈവശമുള്ളതെന്ന ചോദ്യമാണ് ഉയരുന്നത്. അ വധിദിനത്തില്‍ ഏറെ കടകളും അടഞ്ഞു കിടന്നതിനാല്‍ ആളപായമുണ്ടായില്ലെന്ന് സമാധാനിക്കുമ്പോഴും നീണ്ട കെട്ടിടം അപ്പാടെ തീ വിഴുങ്ങുമ്പോഴും മണിക്കൂറുകള്‍ ഒന്നും ചെയ്യാനാവാതെ അന്തംവിട്ട് നില്‍ക്കുകയായിരുന്നു അധിക്യതര്‍.

നഗരത്തിലും പരിസരപ്രദേശങ്ങളിലും നിരന്തരം തീപിടുത്തമുണ്ടായിട്ടും നഗരത്തിനകത്തുള്ള ഫയര്‍ സ്‌റ്റേഷന്‍ ഇതുവരെ പുനസ്ഥാപിക്കാത്തതുള്‍പ്പെടെ ആവര്‍ത്തിക്കുന്ന ദുരന്തങ്ങളില്‍ നിന്നും ഒന്നും പഠിക്കാന്‍ ഭരണകൂടം തയ്യാറാവുന്നില്ല. അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് നിയമത്തിന്റെയും നീതിയുടെയും പാതയിലൂടെ സഞ്ചരിച്ച് നാടിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കോര്‍പറേഷന്‍ ഭരണകൂടം തയാറാകേണ്ടതുണ്ട്.

Continue Reading

Article

മെഡിക്കല്‍ കോളജിലെ പുകയും പൊട്ടിത്തെറിയും

EDITORIAL

Published

on

ആതുര ശുശ്രൂഷാ രംഗത്തെ മലബാറിന്റെ അത്താണിയായ കോഴിക്കോട് മെഡിക്കല്‍ കോളജിലുണ്ടായ പൊട്ടിത്തെറിയും പുകയുമെല്ലാം നാടിനെ ആശങ്കയുടെ മുള്‍മുനയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. അടിക്കടിയുണ്ടാകുന്ന ചികിത്സാ പിഴവും മരുന്നുകളുടെയും അനുബന്ധ വസ്തുക്കളുടെയും ലഭ്യതക്കുറവും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവുമൊക്കെയായി നിരന്തര പരാതികള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇന്നലെയും കഴിഞ്ഞ ദിവസവുമുണ്ടായ അസാധാരണ സംഭവങ്ങള്‍ക്ക് മെഡിക്കല്‍ കോളജ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിലെ സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യരുടെ അവസാന ആശ്രയവും, ദിനംപ്രതി പതിനായിരങ്ങള്‍ ചികിത്സക്കെത്തുന്ന ഇടവുമായ ഈ ആതുരാലയത്തിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളാണ് ഇതുവഴി ചോദ്യചിഹ്നമായി മാറിയിരിക്കുന്നത്.

ആദ്യ ദിവസത്തിലുണ്ടായ പൊട്ടിത്തെറി സംബന്ധിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ പരിശോധനയ്ക്കിടെയാണ് ഇന്നലെ വീണ്ടും പുക ഉയര്‍ന്നത്. കാഷ്വാലിറ്റിയിലെ യു.പി.എസ് പൊട്ടിത്തെറിച്ചാണ് ആദ്യ തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. രാത്രി എട്ടുമണിയോടെ കാഷ്വാലിറ്റിയില്‍ പെട്ടെന്ന് കനത്ത പുക പടര്‍ന്ന തോടെ അഗ്‌നിബാധ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പല രോഗികള്‍ക്കും അസ്വാസ്ഥ്യം അനുഭവപ്പെടുകയും പൊലീസും ഡോക്ടര്‍മാരും സന്നദ്ധപ്രവര്‍ത്തകരും രോഗികളുടെ കൂട്ടിരിപ്പുകാരും ചേര്‍ന്ന് കാഷ്വാലിറ്റിയിലെ രോഗികളെ പുറത്തെത്തിക്കുകയുമായിരുന്നു.

ഈ സംഭവത്തില്‍ തന്നെ രോഗികളെ മാറ്റുന്നതുള്‍പ്പെടെ അധികൃതരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ച്ചയുണ്ടാതായി ആരോപണമുയര്‍ന്നിരുന്നു. തീ അണക്കുന്നതില്‍പോലും കാലതാമസം നേരിട്ടുവെന്ന് മാത്രമല്ല, വെള്ളിമാട്കുന്ന്, ബീച്ച് തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്ന് ഏറെ പരിശ്രമിച്ചായിരുന്നു ഫയര്‍ഫോഴ്‌സ് ടീം പോലും എത്തിച്ചേര്‍ന്നത്. ഒരു അത്യാഹിതമുണ്ടാകുമ്പോള്‍ എന്ത് ചെയ്യണമെന്ന് സര്‍ക്കാറിനോ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കോ ഒരു ധാരണയുമില്ലെന്നതിന്റെ നിദര്‍ശനമായിരുന്നു ഈ പൊട്ടിത്തെറി. ഇത്ര വലിയ ഒരു ആശുപത്രി കോമ്പൗണ്ടില്‍ ഒരു ഫയര്‍ യൂണിറ്റ് പോലുമില്ലെന്നത് എത്രമാത്രം ഗൗരവതരമാണെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെടാന്‍ ഇനി എന്തൊക്കെ സംഭവിക്കണമെന്നാണ് ജനങ്ങളുയര്‍ത്തുന്ന ചോദ്യം.

അധികൃതരുടെ നിസംഗതയുടെ ഏറ്റവും മികച്ച ഉദാഹരണം ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെ അഭാവം തന്നെയാണ്. ഫയര്‍ യൂണിറ്റിനായി പ്ലാന്‍ ഉള്‍പ്പെടെ തയ്യാറായിട്ടും അതിനായി 20 സെന്റ് ഭൂമി കൊടുക്കാന്‍ ഏക്കര്‍ കണക്കിന് ഭൂമി കാടുപിടിച്ചുകിടക്കുന്ന ഒരു സ്ഥാപനത്തിന് ഇതുവരെ സാധിച്ചിട്ടില്ലെന്നത് എന്തിന്റെ പേരിലാണ് ന്യായീകരിക്കാനാവുക. വെന്റിലേറ്ററില്‍ കഴിയുന്ന രോഗികളെ കൈകാര്യം ചെയ്യുന്നതിന് പ്രോട്ടോക്കോളുകളൊന്നും പ്രസ്തുത സംഭവത്തില്‍ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അഞ്ചുജീവനുകള്‍ പൊലിഞ്ഞതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒറ്റയടിക്ക് കൈകഴുകാനുള്ള വ്യഗ്രതയായിരുന്നു ഉത്തരവാദപ്പെട്ടവരില്‍ നിന്ന് കാണാനായത്. സാധാരണക്കാരില്‍ സാധാരണക്കാരായവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്ക് എത്താറുള്ളത്. അങ്ങനെയുള്ള പാവങ്ങളെയാണ് ഒരു ദയാദാക്ഷിണ്യവുമില്ലാതെ സ്വകാര്യ ആശുപത്രികളിലേക്ക് ഈ സംഭവത്തോടെ തള്ളിവിട്ടത്.

ഈയൊരു പശ്ചാത്തലത്തിലാണ് ഇതേ കെട്ടിടത്തിന്റെ ആറാം നിലയില്‍ ഇന്നലെ വീണ്ടും തീപ്പിടുത്തമുണ്ടായിരിക്കുന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഓപറേഷന്‍ തിയേറ്ററുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. നേരത്തെയുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിടം മുഴുവന്‍ പരിശോധന നടത്തിയിരുന്നുവെന്നും ഈ ഘട്ടത്തിലുണ്ടായ ഷോര്‍ട് സര്‍ക്യൂട്ടായിരിക്കാം അപകട കാരണമെന്നുമാണ് പ്രാഥമിക നിഗമനം. ഇന്ന് മുതല്‍ കെട്ടിടത്തില്‍ വീണ്ടും ഓപ്പറേഷന്‍ തിയറ്റര്‍ അടക്കം പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുകയുമായിരുന്നു.

എന്നാല്‍ വലിയൊരു അപകടത്തിനു പിന്നാലെ ഒരു വിധത്തിലുള്ള ജാഗ്രതയുമില്ലാതെയാണ് ഇവിടേക്ക് രോഗികളെ മാറ്റാനും ഓപറേഷന്‍ തിയേറ്ററുള്‍പ്പെടെ സജ്ജീകരിക്കാനും അധികൃതര്‍ തയാറായതെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. പതിവു പോലെ മുഖ്യമന്ത്രിയുടെ നടുക്കവും ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനവും പത്രസമ്മേളനവും അന്വേഷണ പ്രഖ്യാപനവുമുള്‍പ്പെടെയുള്ള കലാപരിപാടികളെല്ലാം അരങ്ങേറിയിട്ടുണ്ടെങ്കിലും ഇതെല്ലാം എത്രമാത്രം പ്രഹസനമാണെന്നതാണ് അടിക്കടിയുണ്ടാകുന്ന ഈ ദുരന്തങ്ങള്‍ തെളിയിക്കുന്നത്. ആരോഗ്യ രംഗത്തെക്കുറിച്ചുള്ള ഒന്നും രണ്ടും പിണറായി സര്‍ക്കാറിന്റെ അവകാശവാദങ്ങളിലെ കാപട്യത്തിനുള്ള ഒന്നാമത്തെ ഉദാഹരണമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്. ദിവസങ്ങളുടെ ഇടവേളകളിലുണ്ടായ ഈ മുന്നറിയിപ്പുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മെഡിക്കല്‍ കോളജില്‍ ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും ഒരു ക്കാനെങ്കിലും സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകേണ്ടതുണ്ട്.

Continue Reading

Article

അക്ഷര വിപ്ലവത്തിന്റെ ദീപശിഖ

EDITORIAL

Published

on

നിന്റെ കാലിലൊന്ന് നഷട്മാകുമ്പോള്‍ നീ ഒരു കാലില്‍ നില്‍ക്കണം, കാലുകള്‍ രണ്ടും നഷ്ടമാകുമ്പോള്‍ കൈകളാകണം കരുത്ത്, കൈകളും വിധി കൊണ്ടു പോകുമ്പോള്‍ നീ നിന്റെ ബുദ്ധിയുടെ കരുത്തില്‍ മുന്നേറണം’. വിധിയോട് പൊരുതി ഒരു നാടിന്റെ മാത്രമല്ല, ഒരു ജനതയുടെ തന്നെ വെളിച്ചമായി മാറിയ കെ.വി റാബിയയുടെ വാക്കുകളാണിത്. ആയുസ് മുഴുവന്‍ ചക്രക്കസേരയിലിരുന്ന്, ജീവിതം പോരാട്ടമാക്കിമാറ്റിയ കെ.വി റാബിയയെന്ന പത്മ പുരസ്‌കാര ജേതാവിന്റെ വിയോഗം ഒരു കാലഘട്ടത്തിന്റെ അന്ത്യംകൂടിയാണെന്ന് നിസംശയം പറയാന്‍ കഴിയും. തളര്‍ന്നുപോവാന്‍ കാരണങ്ങള്‍ അനവധിയുണ്ടായിട്ടും തനിക്ക് ചെയ്തുതീര്‍ക്കാനെന്തക്കെയുണ്ടെന്ന് മാത്രം ചിന്തിച്ച അവര്‍ പുതുതലമുറക്ക് സമ്മാനിക്കുന്നത് ഏറ്റവും വലിയ കൗതുകവും പ്രചോദനവുമാണ്. പത്മത്തിളക്കത്തില്‍, തന്റെ കലാലയമായ തിരൂരങ്ങാടി പി.എ സ്.എം.ഒ കോളജ് ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ തിങ്ങിക്കൂടിയ ആബാല വൃദ്ധത്തെനോക്കി അവര്‍ പറഞ്ഞു, ‘നിങ്ങള്‍ക്കുള്ളത് ഞങ്ങള്‍ക്കില്ല, എന്നാല്‍ ഞങ്ങള്‍ക്കുള്ളത് നിങ്ങള്‍ക്കുമില്ല’. അംഗീകാരങ്ങളുടെ അഹന്തയായിരുന്നില്ല, ആത്മവിശ്വാസത്തിന്റെ പിന്‍ബലമായിരുന്നു അവരെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. അവശതയും അനാഥത്വവും പേറുന്നവര്‍ക്ക് ആരോഗ്യമുള്ളവര്‍ പിന്തുണ നല്‍കണമെന്നും ശാരീരിക വൈകല്യങ്ങള്‍ മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കാരണമാവരുതെന്നും അവര്‍ അതിയായി ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയും ചെയ്തു.

തകര്‍ന്നുപോവാനും തളര്‍ന്നിരിക്കാനും കാരണങ്ങളെമ്പാടുമുണ്ടായിരുന്നു റാബിയക്ക്. ചെറുപ്പത്തിലേ പിടിപെട്ട പോളിയോ, പാതി തളര്‍ന്ന ശരീരം, കാന്‍സര്‍, വീല്‍ചെയര്‍ ജീവിതം അങ്ങനെ പരീക്ഷണങ്ങളുടെ പട്ടിക നീണ്ടു നിവര്‍ന്നു കിടക്കുന്നു. എന്നാല്‍ എല്ലാ പരിമിതികളെയും പ്രതിരോധിക്കാന്‍ അവര്‍ കൂടെ കൂട്ടിയത് ഒരിക്കലും നശിക്കാത്ത അക്ഷരങ്ങളെയായിരുന്നു. ആ കരുത്തില്‍ സ്വന്തം ഗ്രാമമായ വെള്ളിലക്കാടില്‍ നിന്നാരംഭിച്ച വൈജ്ഞാനിക, സാമൂഹിക വിപ്ലവം കേരളവും ഇന്ത്യയും കടന്ന് ലോകത്തോളം ഉയര്‍ന്നുപൊങ്ങുകയായിരുന്നു. പ്രയാസങ്ങളും പരിമിതികളും ഒന്നിന്റെയും ഒടുക്കമല്ലെന്നു മാത്രമല്ല, പലതിന്റെയും തുടക്കം കൂടിയാണെന്ന് അവര്‍ ജീവിതംകൊണ്ട് തെളിയിച്ചു. വേദനകളേയും കൂടെ കൂട്ടിയായിരുന്നു കുഞ്ഞുറാബിയയുടെ ഭൂമുഖത്തേക്കുള്ള കടന്നു വരവു തന്നെ. മുട്ടിലിഴയുമ്പോഴും പിച്ചവെക്കുമ്പോഴും വിടാതെ പിന്തുടര്‍ന്ന വേദനകള്‍ സ്‌കൂള്‍ പ്രായത്തിലും റാബിയയെ വിട്ടുപോകാന്‍ തയാറായില്ല. എന്നാല്‍ അതിന്റെ പേരില്‍ സങ്കടപ്പെട്ട് വീട്ടിലിരിക്കാന്‍ ആ മിടുക്കിക്കുട്ടി തയാറല്ലായിരുന്നു. വേദനകള്‍ കടിച്ചമര്‍ത്തി അക്ഷരങ്ങളെ കൂട്ടുപിടിച്ച് കൂട്ടുകാരികളെ താങ്ങാക്കി അവള്‍ സ്‌കൂളിലേക്ക് നടന്നു നീങ്ങി. പത്താം ക്ലാസിലെത്തിയപ്പോഴേക്കും വിധി പോളിയോയുടെ രൂപത്തിലായിരുന്നു റാബിയയെ പരീക്ഷിച്ചത്. സ്വപ്നങ്ങള്‍ മടക്കിവെച്ച് കിടക്കപ്പായയില്‍ അഭയം തേടിപ്പോകേണ്ടിവരുന്ന അസന്നിഗ്ധ ഘട്ടത്തിലും ആ കൗമാരക്കാരി തോറ്റുകൊടുക്കാന്‍ തയാറായില്ല. കു ടുംബത്തിന്റെ കൂടി പൂര്‍ണ പിന്തുണയില്‍ വേദനകള്‍ കടിച്ചമര്‍ത്തി അവള്‍ സ്‌കൂള്‍ കാലത്തെ മാത്രമല്ല, കോളജ് കാലത്തെയും അതിജയിച്ചു. പരന്ന വായനയുടെ പിന്‍ബലത്തില്‍ ലോകത്തെ അടുത്തറിയുകയും സ്വയം വേദനകള്‍ മാറ്റിവെച്ച്, സങ്കടപ്പെടുന്നവരുടെയും ഒറ്റപ്പെട്ടുപോയ വരുടെയും ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്തു. പിന്നീടങ്ങോട്ട് ഇക്കഴിഞ്ഞ ദിവസം വരയുള്ള ജീവിതമാകട്ടെ ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു.

സാക്ഷരതാ പ്രവര്‍ത്തനങ്ങളിലൂടെ സ്വയം അനുഭവിച്ചറിഞ്ഞ അക്ഷരങ്ങളുടെ വെളിച്ചം മറ്റുള്ളവരിലേക്കു കൂടി പകര്‍ന്നു നല്‍കിയായിരുന്നു തന്റെ ജീവിത ദൗത്യത്തിന്റെ തുടക്കം. സ്വന്തം വീടിനോട് ചേര്‍ത്ത് കെട്ടിയുണ്ടാക്കിയ വെള്ളിലക്കാട് ട്യൂഷന്‍ സെന്റര്‍ പില്‍ക്കാലത്ത് അക്ഷര വിപ്ലവത്തിന്റെ മാത്രമല്ല, കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനത്തിന്റെ കൂടി അടയാളപ്പെടുത്തലായി മാറി. 1990 ല്‍ തുടക്കം കുറിച്ച സാക്ഷരതാ പ്രവര്‍ത്തനത്തില്‍ എട്ടു വയസ് മുതല്‍ 80 വയസുവരെയുള്ളവര്‍ പങ്കാളികളായി. അസാധ്യവും അല്‍ഭുതകരവുമായ ഈ ഉദ്യമം ഉദ്യോഗസ്ഥ വൃന്ദത്തെപ്പോലും ഞെട്ടിച്ചുകളഞ്ഞു. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ പ്രശസ്തിയുടെ കൊടുമുടി കയറിയ പ്രസ്ഥാനത്തിന് പിന്തുണയുമായി സംസ്ഥാന സര്‍ക്കാര്‍ തന്നെ രംഗത്തെത്തുകയുണ്ടായി. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ എന്ന പദ്ധതിയുടെ ഭാഗമായി ട്യൂഷന്‍ സെന്റര്‍, സ്ത്രീകളുടെ ഗ്രന്ഥശാല, സ്വയം തൊഴില്‍ സംരഭങ്ങള്‍, ബോധവല്‍ക്കരണ ശാക്തീകരണ പരിപാടികള്‍ തുടങ്ങിയ പദ്ധതികള്‍ക്കും അവര്‍ തുടക്കം കുറിച്ചു.

അക്ഷര വെളിച്ചം മാത്രമല്ല, അക്ഷരാര്‍ത്ഥത്തില്‍ നാടിന്റെ വെളിച്ചവും വഴികാട്ടിയുമായി മാറാനും അവര്‍ക്ക് സാധിച്ചു. സൗകര്യപ്രദമായ റോഡ്, വൈദ്യുതി കണക്ഷന്‍, ടെലിഫോണ്‍ കണക്ഷന്‍, കുടിവെള്ളം എന്നിവയെല്ലാം റാബിയയിലൂടെയാണ് വെള്ളിലക്കാടിലും പരിസര പ്രദേശ ങ്ങളിലും എത്തിച്ചേര്‍ന്നത്. കടന്നുപോയ പരീക്ഷണങ്ങളെയെല്ലാം അതിജയിച്ച അവര്‍ തന്നെപ്പോലെയുള്ളവരെ കൈപ്പിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങളിലും മുഴുകുകയുണ്ടായി. ‘ചലനം’ എന്ന സന്നദ്ധ സംഘടനയുടെ രൂപീകരണത്തിലൂടെ ശാരീരിക വെല്ലുവളി നേരിടുന്നവര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നവരെയെല്ലാം ചേര്‍ത്തുനിര്‍ത്തി. സ്ത്രീധനം തുടങ്ങിയ സാമൂഹ്യ തിന്മകള്‍ക്കെതിരായ പോരാട്ടവും ഇതിലൂടെ അവര്‍ നിര്‍വഹിച്ചു. കഠിനാധ്വാനത്തിനുള്ള അംഗീകാരമായി നാഷണല്‍ യൂത്ത് അവാര്‍ഡ്, സംസ്ഥാന സാക്ഷരതാ മിഷന്‍ അവാര്‍ഡ്, യു.എന്‍ നാഷണല്‍ അവാര്‍ഡ്, ഏറ്റവും ഒടുവില്‍ രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരമായ പത്മശ്രീ എന്നിവയെല്ലാം അവരെ തേടിയെത്തി. പ്രതിസന്ധികളെ പ്രസന്നതയോടെ നേരിട്ട ഈ ധീരവനിത തന്റെ കാലക്കാര്‍ക്കു മാത്രമല്ല, വരാനിരിക്കുന്ന തലമുറകള്‍ക്കും വലിയ പ്രചോദനം ബാക്കിവെച്ചാണ് ചരിത്രത്തിന്റെ ഭാഗമായിത്തീരുന്നത്.

Continue Reading

Trending