columns
പെന്‍ഷന്‍ തടയാന്‍ ഓരോരോ കാരണങ്ങള്‍
അനാവശ്യവും ദുര്‍വിനിയോഗവും കാരണം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ പദ്ധതി ഗുണഭോക്താക്കളെ വെട്ടിനിരത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ കടുത്ത പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

ഗഫൂര്‍ കോല്‍കളത്തില്‍
അനാവശ്യവും ദുര്‍വിനിയോഗവും കാരണം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ പദ്ധതി ഗുണഭോക്താക്കളെ വെട്ടിനിരത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ കടുത്ത പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. പ്രതിമാസം ലഭിക്കുന്ന പെന്‍ഷന്‍ തുകകൊണ്ട് ജീവിതം തള്ളിനീക്കുന്ന പതിനായിരങ്ങളായ പാവപ്പെട്ട ഗുണഭോക്താക്കളാണ് ഇതോടെ ആശങ്കയിലായിരിക്കുന്നത്. പെന്‍ഷന്‍ ഗുണഭോക്താക്കളുടെ കഴുത്തിന് പിടിക്കുന്ന തീരുമാനമാണ് ഒടുവില്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. 2016 ല്‍ അധികാരത്തില്‍വന്ന പിണറായി സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ പദ്ധതിയുടെ മൊത്തം കുത്തക ഏറ്റെടുത്ത് ശക്തമായ രാഷ്ട്രീയ പ്രചാരണം നടത്തിയിരിന്നു. ഏറെ കഴിയും മുന്നേ പെന്‍ഷന്‍ പദ്ധതിയെതന്നെ തകര്‍ക്കുന്ന സ്ഥിതിയിലേക്കാണിപ്പോള്‍ സംസ്ഥാനത്തിന്റെ പോക്ക്.
2019 ഡിസംബര്‍ 31 വരെയുള്ള സംസ്ഥാനത്തെ മുഴുവന്‍ സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ ഗുണഭോക്താക്കളും പെന്‍ഷന്‍ അനുവദിച്ച അതത് തദ്ദേശ സ്ഥാപന മേധാവികള്‍ക്ക് പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 3,92,755 പേര്‍ കര്‍ഷക തൊഴിലാളി പെന്‍ഷന്‍ വാങ്ങുന്നവരും 29,46,104 പേര്‍ വാര്‍ധക്യകാല പെന്‍ഷന്‍ കൈപ്പറ്റുന്നവരുമാണ്. മാനസിക, ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന 4,18,774 പെന്‍ഷന്‍ ഗുണഭോകതാക്കളും 88,342 അമ്പത് വയസ് കഴിഞ്ഞ അവിവാഹിതരായ വനിതാഗുണഭോക്താക്കളുമാണ്. 14,04,709 വിധവാപെന്‍ഷന്‍ കൈപ്പറ്റുന്നവരും ഉള്‍പ്പെടെ സംസ്ഥാനത്ത് 52,50,000 ത്തില്‍ അധികം സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ ഗുണഭോക്താക്കളുണ്ട്.
സെപ്തംബര്‍ ഒന്ന് മുതല്‍ വരുമാന സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. 2023 ഫെബ്രുവരി 28 നുള്ളില്‍ നല്‍കിയിരിക്കണം. നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തവരെ സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ ഗുണഭോക്തൃ പട്ടികയില്‍നിന്ന് നീക്കം ചെയ്യുമെന്നും ഇത്തരക്കാര്‍ക്ക് 2023 മാര്‍ച്ച് മുതല്‍ പെന്‍ഷന്‍ അനുവദിക്കില്ലന്നുമാണ് സര്‍ക്കാര്‍ കര്‍ശനമായി അറിയിച്ചിരിക്കുന്നത്. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തതുമൂലം തടയപ്പെട്ട കാലത്തെ പെന്‍ഷന്‍ കുടിശികയ്ക്ക് ഗുണഭോക്താവിന് അര്‍ഹതയുണ്ടാകില്ല. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള വരുമാന പരിധി ഒരു ലക്ഷം രൂപയാണ്. ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവരെ പെന്‍ഷന്‍ പട്ടികയില്‍നിന്ന് സ്ഥിരമായി ഒഴിവാക്കുകയാണ് ഇതുകൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വരുമാനമുള്ള അനര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തി ഗുണഭോക്തൃ ലിസ്റ്റ് ശുദ്ധീകരിക്കലാണ് ലക്ഷ്യമെന്ന് അധികൃതര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ പരമാവധി പെന്‍ഷന്‍ ഗുണഭോക്താക്കളുടെ എണ്ണം വെട്ടിച്ചുരുക്കാനാണ് ഇപ്പോള്‍ ശ്രമം ആരംഭിച്ചിട്ടുള്ളത്.
എട്ടു വര്‍ഷം മുമ്പ് 2014 ലാണ് ഒരു ലക്ഷം രൂപ വരുമാന പരിധി നിശ്ചയിച്ചിരിക്കുന്നത്. അന്നത്തെ സാധാരണക്കാരന്റെ വാര്‍ഷിക വരുമാനം ശരാശരി പന്ത്രണ്ടായിരം മുതല്‍ ഇരുപത്തി നാലായിരം രൂപ വരെയാണ് വില്ലേജ് അധികൃതര്‍ കണക്കാക്കിയിരുന്നത്. 2014 ല്‍ 800 രൂപയായിരുന്നു പെന്‍ഷന്‍ തുക. 2013 വരെ 22400 രൂപ വരുമാന പരിധി ഉണ്ടായിരുന്നത് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വര്‍ധിപ്പിക്കുകയായിന്നു. വാര്‍ധക്യകാല പെന്‍ഷന്‍ പ്രായം 65 എന്നത് 60 ആയി ചുരുക്കിയപ്പോള്‍ വരുമാനപരിധി ഒരു ലക്ഷമാക്കി ഏകീകരിച്ചു. 250 മുതല്‍ 400 രൂപ വരെയായിരുന്നു അന്നത്തെ ദിവസക്കൂലി. അതുകൊണ്ട് തന്നെ ഒരു ലക്ഷം വരുമാനം എന്നത് പാവപ്പെട്ടവര്‍ക്ക് ചിന്തിക്കാന്‍പോലും കഴിയാത്തതായിരുന്നു. പക്ഷേ ഇന്ന് നിത്യ ജീവിത ചെലവിനൊപ്പം കൂലിയിലും വര്‍ധനവുണ്ടായി. ദിവസക്കൂലി 600 മുതല്‍ 1000 വരെയാണ്. ഒരു തൊഴിലും ഇല്ലാത്തയാള്‍ക്കും മേല്‍കൂലി കണക്കാക്കിയാണ് വരുമാനം നിശ്ചയിച്ചുനല്‍കുന്നത്. ഇക്കാരണത്താല്‍ നിരവധി നിര്‍ധനര്‍ വരുമാനപരിധിക്കുമുകളില്‍ എത്തുമെന്നതിനാല്‍ പെന്‍ഷന്‍ ആനുകൂല്യം നഷ്ടമാവും. തരിശായി കിടക്കുന്നതോ കൃഷി യോഗ്യമല്ലാത്തതും യാതൊരു വരുമാനം ലഭിക്കാത്തതുമായ ഭൂമിയുള്ളവരും പരിധിക്കു പുറത്താകും. പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫിസില്‍നിന്ന് നേടിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ് ഗുണഭോക്താക്കള്‍. പ്രായമായവരും വിധവകളും വികലാംഗരുമായ പാവപ്പെട്ട ആയിരങ്ങളാണ് അക്ഷയ കേന്ദ്രങ്ങളും വില്ലേജ് ഓഫീസുകളും കയറിയിറങ്ങേണ്ടിവരുന്നത്. മാത്രമല്ല ഓരോ ദിവസവും 200 ല്‍ അധികം അപേക്ഷകകളാണ് ഓരോ വില്ലേജ് ഓഫീസിലും സര്‍ട്ടിഫിക്കറ്റിന് വേണ്ടി ലഭിച്ചുകൊണ്ടിരിക്കുന്നത്. സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ആവശ്യാര്‍ഥം ലഭിക്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകള്‍ കര്‍ശനമായി പരിശോധിക്കണമെന്നാണ് സര്‍ക്കാര്‍ വില്ലേജ് അധികൃതര്‍ക്ക് രേഖാമൂലം നല്‍കിയ നിര്‍ദ്ദേശം. ഉദ്യോഗസ്ഥര്‍ക്ക് താക്കീതും നല്‍കിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഓണ്‍ലൈനായി ലഭിക്കുന്ന ഓരോ അപേക്ഷകളിന്മേലും അന്വേഷണം നടത്തി വരുമാനം നിശ്ചയിക്കാനും അപേക്ഷകളുടെ മുന്‍ഗണന നോക്കി സര്‍ട്ടിഫിക്കറ്റ് അനുവദിക്കാനും കഴിയാത്ത സ്ഥിതിയിലാണ് വില്ലേജ് അധികൃതര്‍.
എട്ടു വര്‍ഷം മുമ്പുള്ള വാര്‍ഷിക വരുമാന പരിധിയില്‍ കാലാനുസൃതമായ മാറ്റം വരുത്താന്‍ തയ്യാറാവാതെ രണ്ടര വര്‍ഷം മുമ്പുവരെ പെന്‍ഷന്‍ തുക കൈപ്പറ്റുന്ന ഗുണഭോക്താക്കളെ ഇപ്പോള്‍ ഈ രീതിയില്‍ ബുദ്ധിമുട്ടിക്കുന്നത് ക്രൂരതയാണ്. അനധികൃത ഗുണഭോക്താക്കളുണ്ടെങ്കില്‍ അവരെ ഒഴിവാക്കണമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. അനര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്താനും ഒഴിവാക്കാനും സര്‍ക്കാറിനു പ്രായോഗികമായ ഒട്ടേറെ സംവിധാനങ്ങളുണ്ട്. അത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന്പകരം അവശത നേരിട്ടുകൊണ്ടിരിക്കുന്നവരെ ഇങ്ങനെ ബുദ്ധിമുട്ടിക്കേണ്ടായിരുന്നു. സര്‍ക്കാരിന്റെ ദുരഭിമാനവും രാഷ്ട്രീയ നേട്ടവും സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ പദ്ധതിയില്‍ വലിയ തോതില്‍ അനാവശ്യ ചെലവാണ് വരുത്തികൊണ്ടിരിക്കുന്നത്. എല്ലാ ഇടപാടുകളും നെറ്റ് ബാങ്കിങ് വഴി നടക്കുന്ന കാലത്ത് പെന്‍ഷന്‍ വിതരണം ബാങ്ക് വഴി നടത്തുന്നതാണ് ഗുണഭോക്താക്കള്‍ക്ക് ഏറെ പ്രയോജനപ്പെടുക. എന്നാല്‍ ഇത്തരം ഇടപാടുകള്‍ ഉപയോഗിക്കാത്തവരും ബാങ്കുകളില്‍ പോകാന്‍ കഴിയാത്തവരുമായവര്‍ക്ക് വീടുകളില്‍ തുക എത്തിച്ചുനല്‍കുന്നത് സൗകര്യമാണ്. പക്ഷേ പിണറായി സര്‍ക്കാര്‍ ഹോം ടു ഡെലിവറി സംവിധാനം പ്രോത്സാഹിപ്പിച്ചതോടെ ഈ ഇനത്തില്‍ കോടികളാണ് പെന്‍ഷന്‍ വിതരണത്തിന് മാത്രമായി ഖജനാവില്‍നിന്ന് നഷ്ടമാകുന്നത്. 24, 97,489 പേര്‍ക്കാണ് നിലവില്‍ ഹോം ടു ഡെലിവറി മുഖേന പെന്‍ഷന്‍ വിതരണം നടത്തുന്നത്. ഇങ്ങനെ വിതരണം നടത്തുമ്പോള്‍ ഒരു ഗുണഭോക്താവിന് 40 രൂപ എന്ന നിരക്കില്‍ ഏജന്റിന് ഇന്‍സെന്റീവ് നല്‍കുന്നുണ്ട്. ഒരു തവണ പെന്‍ഷന്‍ വിതരണം നടത്താന്‍ 10 കോടി രൂപയാണ് ചെലവഴിക്കപ്പെടുന്നത്. കൂടാതെ ഓരോ സഹകരണ ബാങ്കുകള്‍ക്കും വിതരണം നടത്തുന്ന തുകയുടെ ഒരു ശതമാനവും ഓദറൈസ്ഡ് ഉദ്യോഗസ്ഥന് രണ്ടു ശതമാനവും കമ്മീഷന്‍ നല്‍കുന്ന ഇനത്തില്‍ പ്രതിമാസം എട്ട് കോടിയും ചെലവഴിക്കപ്പെടുന്നു. രണ്ടോ മൂന്നോ മാസത്തെ തുക ഒന്നിച്ചു വിതരണം ചെയ്താലും പ്രതിമാസ ചെലവ് വരുന്നുണ്ട്. അത്യാവശ്യകാര്‍ക്ക് മാത്രമായി ഹോം ടു ഡെലിവറി പരിമിധിപ്പെടുത്തിയാല്‍ കോടികള്‍ ലാഭിക്കാനാകും. സംസ്ഥാനത്തു വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സഹകരണ ബാങ്കുകള്‍ ഉണ്ടെങ്കിലും 90 ശതമാനവും പെന്‍ഷന്‍ വിതരണം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സംഘങ്ങള്‍ക്കാണ് പെന്‍ഷന്‍ വിതരണ ചുമതല നല്‍കിയിരിക്കുന്നത്. പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് അവകാശമായി സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന പെന്‍ഷന്‍തുക സഖാക്കള്‍ ഔദാര്യമായി എത്തിച്ചുകൊടുക്കുന്നതിനും അതുവഴി പാര്‍ട്ടിക്ക് മൈലേജ് ഉണ്ടാക്കാനുമുള്ള തന്ത്രമാണ് ഹോം ടു ഡെലിവറി എന്നത് തുടക്കം മുതല്‍ തന്നെ ആക്ഷേപം ഉയര്‍ന്നതാണ്. കൂടാതെ തുക തിരിമറി നടത്തിയ പരാതികളും നിത്യമാണ്.
സാമൂഹ്യ പെന്‍ഷന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ പലപ്പോഴും അനാവശ്യ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. വിധവ പെന്‍ഷന്‍ സ്‌കീമില്‍ അഗതികളായ വിവാഹ ബന്ധം വേര്‍പെട്ടവര്‍ക്കും ഭര്‍ത്താവ് ഉപേക്ഷിക്കപ്പെട്ടു ഏഴു വര്‍ഷം കഴിഞ്ഞവര്‍ക്കും പെന്‍ഷന്‍ നല്‍കിയിരുന്നത് ഒഴിവാക്കപ്പെട്ടതും വിവിധ ക്ഷേമനിധികളില്‍ മാസ തവണകളായി തുകയടച്ചു പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് മറ്റു പെന്‍ഷന്‍ ആനുകൂല്യം നിഷേധിച്ചതും പിണറായി സര്‍ക്കാരാണ്. 60 വയസ്സ് ആവാത്ത വിധവാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ഓരോ വര്‍ഷവും പുനര്‍ വാഹിതയല്ല എന്ന സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന നിബന്ധനയും കൊണ്ട്‌വന്നു.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
kerala1 day ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
kerala3 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF1 day ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
Video Stories3 days ago
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്ക്കെതിരായ ഇന്ത്യയുടെ വിട്ട്വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു
-
GULF2 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Cricket2 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
kerala3 days ago
വീട്ടുമുറ്റത്ത് നിന്ന് കുട്ടിക്ക് ഭക്ഷണം നല്‍കുന്നതിനിടെ പാമ്പ് കടിയേറ്റ് യുവതി മരിച്ചു
-
india3 days ago
ഊട്ടി-ഗൂഡല്ലൂര്‍ പാതയില്‍ ഗതാഗത നിയന്ത്രണം; ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രം അനുമതി