Connect with us

More

മഞ്ഞില്‍ വിരിയുന്ന ഫുട്‌ബോള്‍

Published

on

കെ.പി മുഹമ്മദ് ഷാഫി

നാലു സിവിലിയന്മാര്‍ക്ക് ഒരാളെന്ന വിധം സൈനികസാന്നിധ്യമുള്ള ശ്രീനഗര്‍ നഗരം. പുകമഞ്ഞിന്റെ നേരിയ ആവരണമുള്ള പ്രഭാതത്തില്‍ ഫുട്‌ബോള്‍ പരിശീലനത്തിനു പോവുകയായിരുന്ന ദാനിഷ് എന്ന ചെറുപ്പക്കാരനെ തോക്കേന്തിയ കമാന്റോകള്‍ തടഞ്ഞുനിര്‍ത്തി. സന്തോഷ് ട്രോഫിയില്‍ ജമ്മുകശ്മീരിനു വേണ്ടി ബൂട്ടുകെട്ടിയ താരമാണ് താനെന്നും ഐലീഗ് രണ്ടാം ഡിവിഷനിലെ ഒരു ക്ലബ്ബിനു വേണ്ടിയാണ് കളിക്കുന്നതെന്നും കൊല്‍ക്കത്തയിലെ മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബിന്റെ കളിക്കാരനായിരുന്ന ഫാറൂഖ് അഹ്മദ് ഭട്ട് തന്റെ പിതാവാണെന്നും ആ ചെറുപ്പക്കാരന്‍ വിശദീകരിച്ചു. ക്രിക്കറ്റിനപ്പുറമുള്ള കായികവിനോദങ്ങളെപ്പറ്റി വലിയ വിവരമില്ലാത്ത ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായതു കൊണ്ടാവണം, സൈനികര്‍ക്ക് അയാളുടെ ന്യായവാദങ്ങളൊന്നും മനസ്സിലായില്ല. അവസാനം മുതിര്‍ന്ന ഒരുദ്യോഗസ്ഥന്‍ എത്തിച്ചേരേണ്ടി വന്നു, ദാനിഷിന് മോചനം ലഭിക്കാന്‍.
.
പ്രക്ഷോഭങ്ങളും സൈനിക ഇടപെടലും കല്ലേറും കര്‍ഫ്യൂവും കടുത്ത കാലാവസ്ഥയും ദുഷ്‌ക്കരമാക്കുന്ന കശ്മീര്‍ സ്വാഭാവിക ഗതിയില്‍ ഫുട്‌ബോളിന് വളക്കൂറുള്ള മണ്ണല്ല. സാധാരണക്കാരന് സൈ്വര്യമായി ഇറങ്ങി നടക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലാത്ത, വെടിയുണ്ടകള്‍ക്കും സ്‌ഫോടനങ്ങള്‍ക്കും കല്ലേറുകള്‍ക്കുമിടയില്‍ ജീവിതം തള്ളിനീക്കുന്ന ആ ജനതക്ക് കായിക വിനോദങ്ങള്‍ തങ്ങളുടെ പരിഗണനയിലെ അവസാന തട്ടില്‍ വരുന്ന കാര്യങ്ങളാണെങ്കില്‍ അത് അത്ഭുതവുമല്ല. മിഹ്‌റാജുദ്ദീന്‍ വദൂവിനെയും ഇഷ്ഫാഖ് അഹ്മദിനെയും പോലെ വിരലിലെണ്ണാവുന്ന ചില കശ്മീരികള്‍ക്കേ ഇന്ത്യന്‍ ഫുട്‌ബോളിന്റെ മുഖ്യധാരയിലേക്കു മുന്നേറാന്‍ കഴിഞ്ഞിട്ടുള്ളൂ. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഉദയവും അണ്ടര്‍ 17 ലോകകപ്പ് ആതിഥേയത്വവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫുട്‌ബോളിന് ഉണര്‍വുണ്ടാക്കിയപ്പോള്‍ യൂറോപ്പിലെ മുന്‍നിര ക്ലബ്ബുകള്‍ ഇന്ത്യയില്‍ അക്കാദമികള്‍ തുറക്കാനെത്തിയപ്പോഴും കശ്മീരിന്റെ കാല്‍പ്പന്തുകളി അവഗണനയുടെ മഞ്ഞില്‍പ്പുതഞ്ഞു കിടന്നു.
.
പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ സ്വയം കരുത്താര്‍ജിച്ചേ മതിയാകൂ എന്നത് കശ്മീരികള്‍ പതിറ്റാണ്ടുകളായി സ്വന്തം ജീവിതം കൊണ്ട് പഠിച്ചതാണ്. ആ ജീവിതപാഠം കാല്‍പ്പന്തു കളിയിലേക്കും അവര്‍ പകര്‍ന്നപ്പോള്‍ ഒട്ടേറെ കൗതുകങ്ങളുള്ള ഒരു ഫുട്‌ബോള്‍ ക്ലബ്ബ് അവിടെ പിറവികൊണ്ടു: റിയല്‍ കശ്മീര്‍ എഫ്.സി. 2016ല്‍ പരിമിതമായ സൗകര്യങ്ങളില്‍ രൂപീകൃതമായ ക്ലബ്ബ് രണ്ടു വര്‍ഷം കൊണ്ട് ഇന്ത്യയിലെ ഒന്നാം ഡിവിഷനായ ഐലീഗില്‍ പന്തുതട്ടാന്‍ യോഗ്യത നേടി. ഉദ്ഘാടന മത്സരത്തില്‍ ചാമ്പ്യന്മാരായ മിനര്‍വ പഞ്ചാബിനെ മുട്ടുകുത്തിക്കുക വരെ ചെയ്തു. ദാനിഷ് ഫാറൂഖും അഹ്മദ് ഹമ്മാദും ഫര്‍ഹാന്‍ ഗനിയും ബിലാല്‍ ഖാനുമെല്ലാം ഇന്ത്യന്‍ ഫുട്‌ബോളില്‍ കശ്മീരിനെ ബലമായിത്തന്നെ മുദ്രണം ചെയ്യുകയാണ്.
.
കാലുകള്‍ക്കിടയിലെ തുകല്‍പ്പന്തിന്റെ സഞ്ചാരഗതി പോലെ വിചിത്രമാണ് തീരെ ചെറിയ കാലയളവില്‍ റിയല്‍ കശ്മീര്‍ ക്ലബ്ബ് താണ്ടിയ ദൂരങ്ങള്‍. മഞ്ഞില്‍ തണുത്തുനില്‍ക്കുന്ന താഴ്‌വരയിലേക്ക് കാല്‍പ്പന്തുകളിയുടെ ചുടുകാറ്റ് വീശുന്ന റിയല്‍ കശ്മീര്‍, ഫുട്‌ബോളിന് മാത്രം സാധ്യമാകുന്ന വിധം വൈജാത്യങ്ങള്‍ നിറഞ്ഞ ആ ജനതയെ ഒരുമിച്ചു നിര്‍ത്തുന്നു.

***

‘കശ്മീര്‍ മോണിറ്റര്‍’ ദിനപത്രത്തിന്റെ എഡിറ്റര്‍ ഷമീം മിറാജിന്റെ ഒരു സായാഹ്നസവാരിയില്‍ നിന്നാണ് എല്ലാം തുടങ്ങുന്നത്. 2014ലായിരുന്നു അത്. താഴ്‌വരയെ ഒട്ടുമുക്കാലും ബാധിച്ച പ്രളയത്തില്‍ നിന്ന് കശ്മീര്‍ കരകയറിത്തുടങ്ങുന്ന സമയം. ഒരു വൈകുന്നേരത്തെ പതിവു നടത്തത്തിനിടയിലാണ് പല പ്രായത്തിലുള്ള കുട്ടികള്‍ ഒന്നും ചെയ്യാനില്ലാതെ ചുറ്റിക്കറങ്ങുന്നതും മടിപിടിച്ച് കൂനിയിരിക്കുന്നതും മിറാജിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. വിനാശകാരിയായ പ്രളയം ജനങ്ങളില്‍ പ്രത്യേകിച്ചും കുട്ടികളില്‍ ഉണ്ടാക്കിയ അരക്ഷിതാവസ്ഥയുടെ ആഴം തിരിച്ചറിയുകയായിരുന്നു അദ്ദേഹം. എന്തെങ്കിലും ചെയ്‌തേ തീരൂ എന്ന് മിറാജിനു തോന്നി.
.
സെന്റ് സ്റ്റീഫന്‍സിലെ പൂര്‍വവിദ്യാര്‍ത്ഥിയായ മിറാജ് ഡല്‍ഹിയിലെ തന്റെ ചില സുഹൃത്തുക്കളെ ബന്ധപ്പെടുകയാണ് ആദ്യം ചെയ്തത്. അവരില്‍ ചിലര്‍ കയ്യയഞ്ഞു സഹായിച്ചു. ആ പണം കൊണ്ട് മിറാജ് ആയിരക്കണക്കിന് പന്തുകള്‍ വാങ്ങി കുട്ടികള്‍ക്കിടയില്‍ വിതരണം ചെയ്തു. അലസമായ കാലുകളില്‍ പൊടുന്നനെ ചടുലതയും മ്ലാനമായ മുഖങ്ങളില്‍ ആഹ്ലാദവും നിറക്കുന്ന അത്ഭുതപ്രവൃത്തിയായിരുന്നു അത്. പഠിക്കുന്ന കാലത്ത് നല്ലൊരു പന്തുകളിക്കാരനായിരുന്ന മിറാജിന് കുട്ടികളുടെ മടുപ്പ് മാറ്റണമെന്നേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ആ പ്രവൃത്തിക്ക് ലഭിച്ച പിന്തുണ ഒരു ക്ലബ്ബ് രൂപീകരിക്കുക എന്ന ആലോചനക്ക് തുടക്കമിട്ടു. ബിസിനസുകാരനായ സുഹൃത്ത് സന്ദീപ് ചട്ടുവിന്റെ പ്രോത്സാഹനം കൂടിയായപ്പോള്‍ അത് രൂപഭാവങ്ങള്‍ കൈവരിച്ചു. 2016ല്‍ ജമ്മു കശ്മീര്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ അനുമതി ലഭിച്ചതോടെ ആ സ്വപ്‌നത്തിന്റെ പ്രാഗ്‌രൂപം യാഥാര്‍ത്ഥ്യമായി.
.
അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തില്‍ രാജ്യത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കശ്മീര്‍; കായിക സൗകര്യങ്ങളാണെങ്കില്‍ തീര്‍ത്തും ദരിദ്രവും. താഴ്‌വരയിലെ മൈതാനങ്ങളില്‍ പലതും പ്രളയത്തില്‍ നശിച്ചുപോയതിനാല്‍ ശ്രീനഗറിലെ ടൂറിസ്റ്റ് റിസപ്ഷന്‍ സെന്റര്‍ മൈതാനത്താണ് റിയല്‍ കശ്മീര്‍ ടീം കളിക്കുന്നതും പരിശീലിക്കുന്നതും. മതിലുകളില്ലാതെ തുറസ്സായി കിടക്കുന്ന ആ ഗ്രൗണ്ടിനെ തന്നെയാണ് ലോണ്‍സ്റ്റാര്‍ എഫ്.സിയടക്കം പ്രദേശത്തെ മറ്റു ക്ലബ്ബുകളും ആശ്രയിക്കുന്നത്. ഊഴമിട്ടു വേണം ടീമുകള്‍ക്കവിടെ പരിശീലനം നടത്താന്‍. പലപ്പോഴും സൈന്യത്തിന്റെ വിചാരണ കടന്നുവേണം കളിക്കാര്‍ക്ക് പരിശീലനത്തിനെത്താന്‍.
.
2016ല്‍ വിഘടനവാദി നേതാവ് ബുര്‍ഹാന്‍ വാനിയെ സൈന്യം വെടിവെച്ചു കൊന്നതോടെ താഴ്‌വരയൊന്നാകെ സംഘര്‍ഷങ്ങളില്‍ തിളച്ചുമറിഞ്ഞു. പന്തുകളിക്കാന്‍ താല്‍പര്യമുള്ള ചെറുപ്പക്കാരുമായി റിയല്‍ കശ്മീര്‍ എഫ്.സി പിച്ചവെച്ചുതുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. വിദ്യാര്‍ത്ഥികളും ജോലിക്കാരുമായിരുന്നു ടീമംഗങ്ങളില്‍ മിക്കവരും. സംഘര്‍ഷങ്ങള്‍ മൂര്‍ധന്യതയില്‍ നില്‍ക്കുന്ന സമയത്ത് ഷമീം മിറാജിന് ജമ്മു കശ്മീര്‍ ഫുട്‌ബോള്‍ അസോസിയേഷനില്‍ നിന്ന് ഒരു കത്ത് വന്നു; മറ്റു ക്ലബ്ബുകളൊന്നും സന്നദ്ധരല്ലാത്തതിനാല്‍ ഇത്തവണ ഡ്യൂറന്റ് കപ്പില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് കളിക്കുക റിയല്‍ കശ്മീര്‍ ആയിരിക്കുമെന്നതായിരുന്നു അതിന്റെ ഉള്ളടക്കം. പ്രാദേശിക ലീഗില്‍ പോലും കളിച്ചു തുടങ്ങിയിട്ടില്ലായിരുന്നെങ്കിലും ആ വെല്ലുവിളി ഏറ്റെടുക്കാമെന്ന് ഷമീം മിറാജിനും സന്ദീപ് ചട്ടൂവിനും ഉള്‍വിളിയുണ്ടായി. സ്ഥിരമായി പരിശീലനത്തിനു വരുന്ന കളിക്കാരെ ഉള്‍പ്പെടുത്തി അവര്‍ ഒരു ടീമിനെ തട്ടിക്കൂട്ടിയെടുത്തു. ജെ ആന്റ് കെ ബാങ്കിന്റെ കളിക്കാരായിരുന്നു കൂടുതലും. ഐസ്‌വാള്‍, നെറോക്ക, ഡെംപോ, ആര്‍മി, എയര്‍ഫോഴ്‌സ് തുടങ്ങിയ ടീമുകളോടാണ് ഡ്യൂറന്റ് കപ്പില്‍ ഏറ്റുമുട്ടേണ്ടി വന്നത്. റിയല്‍ കശ്മീര്‍ നാല് ഗോളടിച്ചു, 14 എണ്ണം തിരിച്ചുവാങ്ങി. തോറ്റു തുന്നംപാടിയെങ്കിലും ആ ടൂര്‍ണമെന്റ് മുന്നോട്ടുള്ള കുതിപ്പിന്റെ ചവിട്ടുപടിയായി.

***

അതിനിടയിലേക്കാണ് അത്ഭുതം കണക്കെ ഇംഗ്ലീഷ് കോച്ച് ഡേവിഡ് റോബര്‍ട്‌സന്റെ വരവ്. സ്‌കോട്ട്‌ലാന്റിനു വേണ്ടി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള റോബര്‍ട്‌സണ്‍ അമേരിക്കയില്‍ മികച്ച സൗകര്യങ്ങളുള്ള ഒരു ക്ലബ്ബിനെ പരിശീലിപ്പിച്ചു വരികയായിരുന്നു. ഒരു ഏജന്റ് വഴിയാണ് ഷമീം മിറാജ് അദ്ദേഹത്തെ ബന്ധപ്പെടുന്നത്. അങ്ങനെ ജീവിതത്തിലാദ്യമായി റോബര്‍ട്‌സണ്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്തു. കനത്ത ഹിമപാതമുള്ള സമയത്താണ് അദ്ദേഹം ശ്രീനഗറിലെത്തുന്നത്. റിയല്‍ കശ്മീരിന്റെ ശുഷ്‌കമായ അടിസ്ഥാന സൗകര്യങ്ങള്‍ കണ്ട ഉടന്‍ തന്നെ അദ്ദേഹം തിരിച്ചുപോകാന്‍ തീരുമാനിച്ചു. പക്ഷേ, ടീമുടമകളുടെ ആത്മവിശ്വാസവും കളിക്കാരുടെ ആര്‍ജവവും തീര്‍ത്തും അപരിചിതമായ ആ ദേശത്ത് പിടിച്ചുനിര്‍ത്തി.
.
കഴിഞ്ഞ രണ്ടു വര്‍ഷമായി റോബര്‍ട്‌സണ്‍ ആണ് റിയല്‍ കശ്മീരിന്റെ നെടുംതൂണാണ്; സ്വന്തം നാട്ടുകാരനായ ഒരു അസിസ്റ്റന്റ് കോച്ചുമുണ്ട് അദ്ദേഹത്തിനൊപ്പം. സാമ്പത്തിക പരാധീനതയില്‍ പെട്ടുഴലുന്ന ക്ലബ്ബിനു വേണ്ടി കോച്ച് സ്വന്തം കീശയില്‍ നിന്നുവരെ പണമിറക്കാറുണ്ടെന്ന് മിറാജ്. മാത്രവുമല്ല, പന്തുകളിക്കാരനായ സ്വന്തം മകന്‍ മേസണ്‍ റോബര്‍ട്‌സണെ അദ്ദേഹം റിയല്‍ കശ്മീരിലേക്ക് കൊണ്ടുവന്നു. നൈജീരിയക്കാരന്‍ ലവ്‌ഡേയും മേസണും അടങ്ങുന്ന പ്രതിരോധമാണ് ഇപ്പോള്‍ ക്ലബ്ബിന്റെ ഏറ്റവും ശക്തമായ മേഖല.
ഐലീഗ് രണ്ടാം ഡിവിഷന്‍ പാതിവഴി പിന്നിട്ടപ്പോഴാണ് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാമെന്ന ആത്മവിശ്വാസം തനിക്കും കളിക്കാര്‍ക്കും ഉണ്ടായതെന്ന് റോബര്‍ട്‌സണ്‍ പറയുന്നു. ‘എപ്പോഴും അടുത്ത മത്സരത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്നതാണ് എന്റെ രീതി. പരിമിതികള്‍ നിറഞ്ഞ തുടക്കക്കാരായതിനാല്‍ ഞങ്ങള്‍ക്കു മേല്‍ പ്രതീക്ഷകളുടെ അമിതഭാരമില്ല. കഴിഞ്ഞ രണ്ടുവര്‍ഷമായി ഐലീഗിനെ ഞാന്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഈ ടീമിന് വളരെ ദൂരം മുന്നേറാന്‍ കഴിയുമെന്ന് എനിക്കുറപ്പുണ്ട്…’ കോച്ചിന്റെ വാക്കുകള്‍. ഐലീഗില്‍ റിയല്‍ കശ്മീരിന് ഗുണകരമാകാന്‍ പോകുന്നത് സ്വന്തം നാട്ടിലെ മത്സരങ്ങളാണ്. സമുദ്രനിരപ്പില്‍ നിന്ന് ഏറെ ഉയരത്തിലുള്ള ശ്രീനഗറില്‍ കളിക്കുക മറ്റു ടീമുകള്‍ക്ക് ദുഷ്‌ക്കരമാകും.
.
മാധ്യമശ്രദ്ധയും ആരാധക പിന്തുണയുമുണ്ടെങ്കിലും റിയല്‍ കശ്മീര്‍ ദാരിദ്ര്യത്തില്‍ നിന്നു കരകയറിയിട്ടില്ല. മിറാജിന്റെയും സന്ദീപിന്റെയും സുഹൃത്തുക്കളുടെ സഹായമാണ് ക്ലബ്ബിനെ പിടിച്ചുനിര്‍ത്തുന്നത്. ടീം യാത്രചെയ്യുന്ന സ്ഥലങ്ങളിലെല്ലാം സൗഹൃദത്തിന്റെ പറ്റില്‍ താമസവും മറ്റു സൗകര്യവും ഏര്‍പ്പെടുത്താന്‍ പത്രാധിപരായ മിറാജിന് കഴിയുന്നുണ്ട്. ഐലീഗിന് യോഗ്യത നേടിയപ്പോള്‍ ടീമിനെ സ്‌കോട്ട്‌ലാന്റിലും ജര്‍മനിയിലും പരിശീലനത്തിനയക്കാന്‍ കഴിഞ്ഞത് വലിയ കാര്യമായി ടീമുടമകള്‍ കരുതുന്നു. ബഹുരാഷ്ട്ര വസ്ത്ര പാദുക നിര്‍മാതാക്കളായ അഡിഡാസ് റിയല്‍ കശ്മീരിന്റെ ജഴ്‌സി സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തു കഴിഞ്ഞു. എങ്കിലും പരാധീനതകള്‍ അടുത്തെങ്ങും മാറുന്ന ലക്ഷണമില്ല. ‘മോഹന്‍ ബഗാന്റെ വാര്‍ഷിക ബഡ്ജറ്റ് എത്രയുണ്ടാകുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമോ? അതിന്റെ രണ്ടു ശതമാനമൊക്കെയേ ഞങ്ങളുടേത് കാണൂ…’ ഷമീം മിറാജ് പറയുന്നു.

***

ഇന്ത്യന്‍ പൊതുബോധത്തിന് കശ്മീര്‍ പലപ്പോഴും പ്രശ്‌നബാധിതമായ ഒരു അന്യരാജ്യമാണ്. ആട്ടിയോടിക്കപ്പെടുന്ന പണ്ഡിറ്റുകളെപ്പറ്റിയുള്ള പര്‍വതീകരിക്കപ്പെട്ട കഥകളാണെങ്ങും. പക്ഷേ, ഊതിവീര്‍പ്പിച്ച ആ മുന്‍വിധികളെ തകര്‍ക്കാന്‍ ഫുട്‌ബോളിന് കഴിയുമെന്ന് റിയല്‍ കശ്മീര്‍ തെളിയിക്കുന്നു.
‘ഞാനൊരു കശ്മീരി മുസ്ലിമാണ്. സന്ദീപ് കശ്മീരി പണ്ഡിറ്റും. ഞങ്ങളുടെ ടീമില്‍ ആഫ്രിക്കക്കാരുണ്ട്, സ്‌കോട്ട്‌ലാന്റുകാരുണ്ട്, ഹിന്ദുക്കളും മുസ്ലിംകളും ബുദ്ധമതക്കാരുമുണ്ട്.’ മിറാജിന്റെ വാക്കുകളില്‍ കശ്മീരിന്റെ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യവും ഫുട്‌ബോളിന്റെ മാന്ത്രികശേഷിയും പൂര്‍ണാര്‍ത്ഥത്തില്‍ പതിഫലിക്കുന്നുണ്ട്.

kerala

അട്ടപ്പാടിയില്‍ പുലിപ്പല്ലും ചന്ദനവുമായി മുന്‍ വാച്ചര്‍ ഉള്‍പ്പെടെ മൂന്ന്‌പേര്‍ പിടിയില്‍

Published

on

അട്ടപ്പാടിയില്‍ പുലിപ്പല്ലും ചന്ദനവുമായി വനംവകുപ്പ് മുന്‍ വാച്ചര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍. ഇവര്‍ രണ്ട്
പുലിപ്പലും, അഞ്ച് കിലോ ചന്ദനവുമായാണ് പിടിയിലായത്. മുന്‍ വനം വകുപ്പ് വാച്ചര്‍ കൃഷ്ണമൂര്‍ത്തി (60), പുതൂര്‍ ചേരിയില്‍ വിട്ടില്‍ അബ്ദുള്‍ സലാം (56), ആലുവ ശ്രീമൂലനഗരം ഇടപ്പള്ളത്ത് വീട്ടില്‍ നിയാസ് (42) എന്നിവരാണ് വനം വകുപ്പിന്റെ പാലക്കാട് ഇന്റലിജന്‍സ് ഫ്ളൈയിംഗ് സ്‌ക്വാഡിന്റെ പിടിയിലായത്. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്.

പുലിപ്പലും ചന്ദനവും വാങ്ങിക്കാനെത്തിയവര്‍ എന്ന് നടിച്ചാണ്് വനംവകുപ്പ് വിജിലന്‍സ് സംഘം ആദ്യം അബ്ദുള്‍ സലാമിനെ ബന്ധപ്പെട്ടത്. തുടര്‍ന്ന് അബ്ദുള്‍ സലാമിന്റെ ബൈക്കില്‍ ഇവര്‍ക്കായി ചന്ദനവുമായി എത്തിയ മൂലക്കൊമ്പ് സ്വദേശിയെ വേഷം മാറിയെത്തിയ ഫൈളൈയിംഗ് സ്‌ക്വാഡ് പിടിച്ചുകൂടാന്‍ ശ്രമിച്ചു. എന്നാല്‍ ഇയാള്‍ ബൈക്ക് ഉപേക്ഷിച്ചു ഓടി രക്ഷപ്പെട്ടു. ഇതിന് പിന്നാലെ പുലിപ്പലുമായി എത്തിയ അബ്ദുള്‍ സലാമും നിയാസും സ്‌ക്വാഡിന്റെ പിടിയിലായിരുന്നു.

ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പുലിപ്പല്‍ നല്‍കിയത് മുന്‍ ഫോറസ്റ്റ് വാച്ചറായ കൃഷ്ണമൂര്‍ത്തിയാണെന്ന വിവരം ലഭിച്ചത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച്ച രാവിലെ കൃഷ്ണമൂര്‍ത്തിയെയും അറസ്റ്റ് ചെയ്തു. പിടിയിലായ മൂന്ന് പേരെയും അഗളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Continue Reading

kerala

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കുമ്പളങ്ങാട് ബിജു വധക്കേസ്: എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

തൃശൂർ മൂന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്

Published

on

ഡിവൈഎഫ്ഐ പ്രവർത്തകൻ കുമ്പളങ്ങാട് ബിജുവിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ എട്ട് ആർഎസ്എസ് പ്രവർത്തകർക്കും ജീവപര്യന്തം തടവ് ശിക്ഷ. തൃശൂർ മൂന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്. കേസിൽ 9 പ്രതികളാണ് ആകെയുള്ളത്. 2010ലാണ് കേസിന് ആസ്പദമായ സംഭവം.

പ്രതികളായ ജയേഷ്, സുമേഷ്, സെബാസ്റ്റ്യൻ, ജോൺസൺ, ബിജു, , രവി, സജീഷ്, സുനീഷ്, സനീഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഇതിൽ ആറാം പ്രതി രവി മരണപ്പെട്ടിരുന്നു. 2010 മെയ് 16നാണ് തൃശൂർ കുമ്പളങ്ങാട് വായനശാലയ്ക്ക് മുന്നിൽ വെച്ചായിരുന്നു കൊലപാതകം. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.

ബിജുവിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച കുമ്പളങ്ങാട് പന്തലങ്ങാട്ട് ജിനീഷിന് (39) പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ ജിനീഷ് അടക്കം 24 സാക്ഷികളെ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും വിസ്തരിച്ചു. 82 രേഖകളും വാളുകളും അടക്കം 23 തൊണ്ടി മുതലുകളും ഹാജരാക്കി. വടക്കാഞ്ചേരി സിഐ ആയിരുന്ന ടി.എസ്.സിനോജ് ആണ് കേസന്വേഷണം നടത്തി കുറ്റത്രം സമർപ്പിച്ചത്. വിധി പറയാനായി കേസ് 20 തവണ മാറ്റിവെച്ചിരുന്നു.

Continue Reading

kerala

സംസ്ഥാനത്ത് മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് നാലുജില്ലകളില്‍ തീവ്രമഴ; ഓറഞ്ച് അലര്‍ട്ട്

ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് നാലുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.നാളെ മുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.

നാളെ മുതല്‍ വ്യാഴാഴ്ച വരെ വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. നാളെയും തിങ്കളാഴ്ചയും ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ചയും ബുധനാഴ്ചയും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

പ്രളയ സാധ്യത മുന്നറിയിപ്പ്

അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെ താഴെ പറയുന്ന നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ നിലനില്‍ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

ഓറഞ്ച് അലര്‍ട്ട്

പത്തനംതിട്ട: അച്ചന്‍കോവില്‍ (കോന്നി ഏഉ സ്റ്റേഷന്‍), മണിമല (തോന്ദ്ര – വള്ളംകുളം സ്റ്റേഷന്‍)

കാസര്‍കോട്: ഉപ്പള നദി (ഉപ്പള സ്റ്റേഷന്‍), നീലേശ്വരം (ചെയ്യം റിവര്‍ സ്റ്റേഷന്‍), മൊഗ്രാല്‍ (മധുര്‍ സ്റ്റേഷന്‍), ഷിറിയ (പുത്തിഗെ സ്റ്റേഷന്‍)

മഞ്ഞ അലര്‍ട്ട്

ആലപ്പുഴ: അച്ചന്‍കോവില്‍ (നാലുകെട്ടുകവല സ്റ്റേഷന്‍)

കണ്ണൂര്‍: പെരുമ്പ (കൈതപ്രം റിവര്‍ സ്റ്റേഷന്‍), കവ്വായ് (വെള്ളൂര്‍ റിവര്‍ സ്റ്റേഷന്‍)

കാസര്‍കോട്: കരിയങ്കോട് (ഭീമനടി സ്റ്റേഷന്‍), ചന്ദ്രഗിരി (പല്ലങ്കോട് സ്റ്റേഷന്‍), ഷിറിയ (അങ്ങാടിമോഗര്‍ സ്റ്റേഷന്‍)

കൊല്ലം: പള്ളിക്കല്‍ (ആനയടി സ്റ്റേഷന്‍)

കോട്ടയം: മീനച്ചില്‍ (പേരൂര്‍ സ്റ്റേഷന്‍)

കോഴിക്കോട്: കോരപ്പുഴ (കുന്നമംഗലം സ്റ്റേഷന്‍)

പത്തനംതിട്ട: അച്ചന്‍കോവില്‍ (കല്ലേലി സ്റ്റേഷന്‍ & പന്തളം സ്റ്റേഷന്‍), പമ്പ (ആറന്മുള സ്റ്റേഷന്‍)

തൃശൂര്‍: കരുവന്നൂര്‍ (കരുവന്നൂര്‍ സ്റ്റേഷന്‍)

യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Continue Reading

Trending