Connect with us

india

രാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദർബാർ ഹാൾ ഇനി ‘ഗണതന്ത്ര മണ്ഡപം’

ഇന്ത്യൻ സാംസ്കാരിക മൂല്യങ്ങളും ധാർമികതയും പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് പേര് മാറ്റലിന്റെ ഉദ്ദേശമെന്ന് രാഷ്ട്രപതി ഭവൻ അറിയിച്ചു.

Published

on

രാഷ്‌ട്രപതി ഭവൻ ഹാളുകളുടെ പേര് മാറ്റി കേന്ദ്ര സർക്കാർ. രാഷ്ട്രപതി ഭവന്റെ പ്രധാന ഹാളുകളായ ദർബാർ ഹാൾ, അശോക് ഹാൾ എന്നിവയാണ് യഥാക്രമം ഗണതന്ത്ര മണ്ഡപം, അശോക മണ്ഡപം എന്നിങ്ങനെയാണ് പേര് മാറ്റിയിരിക്കുന്നത്. രാഷ്‌ട്രപതി ദ്രൗപതി മുർമുവാണ് പുനർനാമകരണം നടത്തിയത്. ഇന്ത്യൻ സാംസ്കാരിക മൂല്യങ്ങളും ധാർമികതയും പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് പേര് മാറ്റലിന്റെ ഉദ്ദേശമെന്ന് രാഷ്ട്രപതി ഭവൻ അറിയിച്ചു.
‘ഇന്ത്യൻ പ്രസിഡന്റിന്റെ ഓഫീസും വസതിയുമായ രാഷ്ട്രപതി ഭവൻ ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകമാണ്. അതിനാൽ തന്നെ രഷ്ട്രപതി ഭവന്റെ അന്തരീക്ഷം ഇന്ത്യൻ സാംസ്കാരിക മൂല്യങ്ങളും ധാർമികതയും പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ളതായിരിക്കണം. അതനുസരിച്ച്, രാഷ്ട്രപതി ഭവനിലെ രണ്ട് പ്രധാന ഹാളുകളുടെ പേര് ‘ഗണതന്ത്ര മണ്ഡപം’  ‘അശോക മണ്ഡപം’ എന്നിങ്ങനെ പുനർനാമകരണം ചെയ്യുന്നു,’ രാഷ്‌ട്രപതി ഭവൻ പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്തെ കൊളോണിയൽ കാലഘട്ടത്തിന്റെ അവശേഷിപ്പുകളിൽ നിന്ന് മോചിപ്പിക്കുകയാണ് ഇത്തരം പേരുമാറ്റലുകളുടെ ലക്ഷ്യമെന്ന് പ്രസ്താവനയിൽ സൂചിപ്പിക്കുന്നു.
‘ദേശീയ അവാർഡുകൾ വിതരണം ചെയ്യുന്നതുപോലുള്ള പ്രധാനപ്പെട്ട ചടങ്ങുകളുടെയും ആഘോഷങ്ങളുടെയും വേദിയാണ് ദർബാർ ഹാൾ. ദർബാർ എന്ന പദം ബ്രിട്ടീഷ് അസംബ്ലികളെയും കോടതികളെയും സൂചിപ്പിക്കുന്നതാണ്. ഇന്ത്യ റിപ്ലബിക് ആയതുമുതൽ അതിന്റെ പ്രാധാന്യം നഷ്ടപ്പെട്ടു. അത് കൊണ്ട് തന്നെ ഉചിതമായ മറ്റു പേരുകളിലേക്ക് മാറുകയാണ്,’ രഷ്ട്രപതിഭവൻ കൂട്ടിച്ചേർത്തു.
അശോക് എന്ന വാക്ക് അർത്ഥമാക്കുന്നത് എല്ലാ കഷ്ടപ്പാടുകളിൽ നിന്നും മുക്തനായ ആൾ എന്നാണ്. അശോക എന്നത് ഐക്യത്തിൻ്റെയും സമാധാനപരമായ സഹവർത്തിത്വത്തിൻ്റെയും പ്രതീകമായ അശോക ചക്രവർത്തിയെ സൂചിപ്പിക്കുന്നു.
ഇന്ത്യൻ മതപാരമ്പര്യങ്ങളിലും കലകളിലും സംസ്‌കാരത്തിലും ആഴത്തിലുള്ള പ്രാധാന്യമുള്ള അശോകവൃക്ഷത്തെയും ഈ വാക്ക് സൂചിപ്പിക്കുന്നു. അശോക് ഹാളിനെ അശോക മണ്ഡപം എന്ന് പുനർനാമകരണം ചെയ്യുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.
നേരത്തെ കേന്ദ്ര സർക്കാർ പാസാക്കിയ ക്രിമിനൽ നിയമങ്ങൾക്ക് ഹിന്ദി- സംസ്‌കൃത പേരുകൾ നൽകിയതിനെതിരെ വ്യാപക വിമർശനങ്ങൾ വന്നു കൊണ്ടിരിക്കുന്നതിനിടെയാണ് പുതിയ നീക്കം.

india

മധ്യപ്രദേശിലെ ജബൽപൂരിൽ സോംനാഥ് എക്‌സ്പ്രസ് പാളം തെറ്റി; ആളപായമില്ല

രണ്ട് കോച്ചുകളാണ് പാളത്തിൽ നിന്ന് വേർപെട്ടത്

Published

on

മധ്യപ്രദേശിലെ ജബൽപൂരിൽ സോംനാഥ് എക്‌സ്പ്രസ്‌ ട്രെയിൻ പാളം തെറ്റി. രണ്ട് കോച്ചുകളാണ് പാളത്തിൽ നിന്ന് വേർപെട്ടത്. ഇന്ന് പുലർച്ചെ ആറ് മണിയോടെയായിരുന്നു അപകടം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇൻഡോറിൽ നിന്ന് വന്ന ട്രെയിൻ ജബൽപൂർ സ്റ്റേഷന്റെ ആറാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് എത്താനിരിക്കെയാണ് രണ്ട് കോച്ചുകൾ പാളം തെറ്റിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
ഉത്തർപ്രദേശിൽ സബർമതി എക്‌സ്പ്രസ് പാളം തെറ്റി ഒരു മാസത്തിനുള്ളിലാണ് വീണ്ടും മറ്റൊരുപകടം. ആഗസ്റ്റ് 17ന് അഹമ്മദാബാദ്-വാരണാസി സബർമതി എക്‌സ്പ്രസിന്റെ 20 കോച്ചുകളാണ് കാൺപൂർ സ്റ്റേഷന് സമീപം പാളം തെറ്റിയത്.

Continue Reading

crime

സൗഹൃദം സ്ഥാപിച്ച് സയനൈഡ് കലക്കിയ പാനിയം നല്‍കി കൊലപ്പെടുത്തും; ആന്ധ്രയേ വിറപ്പിച്ച സീരിയല്‍ കില്ലര്‍ സ്ത്രീകള്‍ അറസ്റ്റില്‍

മൂന്ന് സ്ത്രീകളും ഒരുപുരുഷനുമുള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തിയതായി ഇവർ പൊലീസിനോട് സമ്മതിച്ചു

Published

on

അപരിചിതരുമായി സൗഹൃദം സ്ഥാപിച്ച്, സയനൈഡ് കലര്‍ത്തിയ പാനിയം നല്‍കി കൊലപ്പെടുത്തി വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കുന്ന മൂന്ന് സ്ത്രീകൾ പിടിയിൽ. പൊലീസ് ‘സീരിയൽ കില്ലേർസ്’ എന്ന് വിശേഷിപ്പിക്കുന്ന മുനഗപ്പ സ്വദേശിയായ രജനി (40) മഡിയാല സ്വദേശിയായ വെങ്കട്ടേശ്വരി (32), ഗുല്‍റ സ്വദേശിയായ രമണമ്മ (60) എന്നിവരെയാണ് ആന്ധ്രാപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് സ്ത്രീകളും ഒരുപുരുഷനുമുള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തിയതായി ഇവർ പൊലീസിനോട് സമ്മതിച്ചു.

ഇരകൾ സയനൈഡ് കലർന്ന പാനീയങ്ങൾ കഴിച്ച് താമസിയാതെ മരിക്കുകയും അതിനുശേഷം അവരുടെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുകയും ചെയ്യുമെന്ന് പോലീസ് വെളിപ്പെടുത്തി. ജൂണിൽ നാഗൂർ ബി എന്ന സ്ത്രീയെ സീരിയൽ കില്ലർമാർ കൊലപ്പെടുത്തിയതോടെയാണ് സീരിയൽ കൊലപാതകങ്ങളെക്കുറിച്ച് പോലീസിന് സൂചന ലഭിക്കുന്നത്. മറ്റ് രണ്ട് പേരെ കൊല്ലാൻ ശ്രമിച്ചെങ്കിലും അവർ രക്ഷപ്പെട്ടുവെന്ന് പോലീസ് പറയുന്നു .

സ്വര്‍ണ്ണാഭരണങ്ങളോ പണമോ കൈവശമുള്ളവരെയാണ് പ്രതികള്‍ ലക്ഷ്യമിടുന്നത്. അത്തരക്കാരെ കണ്ടെത്തി അവരുമായി സൗഹൃദം സ്ഥാപിക്കുകയും അവര്‍ക്ക് സനൈഡ് കലര്‍ന്ന പാനിയം നല്‍കുകയും ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. പാനിയം കുടിച്ച ശേഷം താമസിയാതെ ഇരകള്‍ മരിക്കും, പിന്നാലെ അവരുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിച്ച് കടന്നുകളയുകയാണ് പ്രതികളുടെ രീതി.

Continue Reading

india

അർജുനായുള്ള തിരച്ചിൽ വ്യാഴാഴ്ച പുനഃരാരംഭിക്കും

ഗോവയിൽനിന്നു ഡ്രജർ കൊണ്ടു വരാൻ ഉള്ള ചെലവ് പൂർണമായും കർണാടക സർക്കാരാണ് വഹിക്കുന്നത്

Published

on

ഷീരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ വ്യാഴാഴ്ച  പുനഃരാരംഭിക്കും. ഗോവയിൽനിന്നും ഡ്രജർ ബുധനാഴ്ചയോടെ ഗംഗാവലി പുഴയിലെത്തിക്കും. അർജുനെയും ലോറിയെയും കണ്ടെത്താൻ ഡ്രജർ എത്തിക്കുമെന്നു കർണാടക സർക്കാർ നേരത്തെ പറഞ്ഞിരുന്നു.

ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കാന്‍ സ്വകാര്യ ഷിപ്പിംഗ് കമ്പനിക്ക് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. കാര്‍വാര്‍ ആസ്ഥാനമായുള്ള സ്വകാര്യ ഷിപ്പിംഗ് കമ്പനിയാണ് ഡ്രഡ്ജ്ജിംഗ് നടത്തുക. ഓഗസ്റ്റ് പതിനാറിനാണ് അര്‍ജുനായുള്ള തിരച്ചില്‍ അവസാനിപ്പിച്ചത്.

ഒഴുക്കിലും മണ്ണിളക്കി പരിശോധിക്കാവുന്ന ഡ്രജറാണ് ഗോവയിൽനിന്ന് എത്തിക്കുന്നത്. 15 അടി താഴ്ച വരെ മണ്ണ് ഇളക്കാൻ ഈ ഡ്രജറിന് സാധിക്കും. ഗോവയിൽനിന്നു ഡ്രജർ കൊണ്ടു വരാൻ ഉള്ള ചെലവ് പൂർണമായും കർണാടക സർക്കാരാണ് വഹിക്കുന്നത്. ഇതു സംബന്ധിച്ച് അർജുന്റെ കുടുംബത്തിനു മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പു നൽകിയിരുന്നു. ഒരു കോടി രൂപയാണ് ഡ്രജറിന് ചെലവ് പ്രതീക്ഷിക്കുന്നത്.

 

Continue Reading

Trending