Connect with us

columns

റജബിന്റെ വിശേഷങ്ങള്‍- ടി.എച്ച് ദാരിമി

റജബില്‍ മനസും ശഅബാനില്‍ ശരീരവും റമസാനിനുവേണ്ടി കടഞ്ഞെടുക്കേണ്ട കാലയളവാണ് എന്ന് ഇമാം ഗസ്സാലിയെ പോലുള്ളവര്‍ പറയുന്നുണ്ട്. ഇസ്‌ലാമിനു മുമ്പേ ഈ മാസത്തിന് കല്‍പ്പിക്കപ്പെട്ടിരുന്ന ആദരവും ഇസ്‌ലാമിക സംസ്‌കൃതി സ്ഥാപിക്കപ്പെട്ടതിനുശേഷം ഉണ്ടായ ചരിത്രങ്ങളുടെ സ്വാധീനവും റമസാനിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ആത്മീയ ലോകം കല്‍പ്പിച്ച സവിശേഷതകളും എല്ലാം ചേര്‍ന്നുണ്ടായ സവിശേഷതകള്‍ അറിവില്ലാത്തവരാല്‍ തെറ്റായിട്ടോ അതിരുവിട്ടോ പല അന്ധവിശ്വാസങ്ങളിലേക്കും തദടിസ്ഥാനമായുള്ള കര്‍മ്മങ്ങളിലേക്കുമെല്ലാം വളര്‍ന്നിട്ടുണ്ട് എന്നത് സത്യമാണ്.

Published

on

ടി.എച്ച് ദാരിമി

ഹിജ്‌റ കലണ്ടറിലെ ഏഴാമത് മാസമായ റജബ്. നാല് വിശുദ്ധ മാസങ്ങളില്‍ ഒന്നും കൂട്ടത്തില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്നുതുമാണ്. ഇസ്‌ലാമിക സംസ്‌കൃതിയില്‍ വലിയ മാനസികവും സാമൂഹ്യവുമായ അര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് വിശുദ്ധ മാസങ്ങള്‍ എന്ന ആശയം. മനുഷ്യര്‍ക്കിടയില്‍ ഉണ്ടാകുന്ന കാലുഷ്യങ്ങള്‍ക്കും തദ്വാരാ ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍ക്കും നിര്‍ബന്ധിതമായ ഇടവേള ലഭിക്കാന്‍ വേണ്ടി യുദ്ധം നിഷിദ്ധമാക്കപ്പെട്ടിരിക്കുന്ന മാസങ്ങളാണിത്. വിശ്വാസികള്‍ യുദ്ധം തുടങ്ങുന്നതിനാണ് ഈ മാസത്തില്‍ വിലക്കുള്ളത്. എന്നാല്‍ ഇങ്ങോട്ടുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന് വിലക്കില്ല. ഇത് വിശുദ്ധഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. വെറും യുദ്ധം ചെയ്യാതിരിക്കുക എന്നതില്‍ മാത്രം ഈ ആശയം ഒതുങ്ങുന്നില്ല. സമാധാനത്തോടും ശാന്തിയോടുംകൂടി മാനുഷികവും ധാര്‍മ്മികവുമായ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതമാകുകകൂടി ഇതിന്റെ അര്‍ഥത്തില്‍ വരുന്നുണ്ട്. അതിനാല്‍ ഈ മാസം ബഹുമാനത്തിന്റെയും ആദരവിന്റെയും മാസമാണ്. റജബ് എന്ന അറബി ശബ്ദത്തിന്റെ അര്‍ഥവും അങ്ങനെയാണ്. അറബികള്‍ പണ്ടു മുതല്‍ തന്നെ വളരെ ആദരവോടെ കണ്ടിരുന്ന മാസമാണ് റജബ്. റജബിനെ ഹദീസുകളില്‍ മുളര്‍ ഗോത്രത്തിന്റെ മാസം എന്ന് വിവരിക്കുന്നതു കാണാം. മുളര്‍ ഗോത്രക്കാര്‍ ഈ മാസത്തെ വല്ലാതെ ആദരിക്കുമായിരുന്നു എന്നതാണ് കാരണം. തങ്ങളുടെ സൗകര്യങ്ങള്‍ക്കുവേണ്ടി മാസങ്ങളെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റുന്ന സ്വഭാവമുണ്ടായിരുന്നു ജാഹിലിയ്യാ കാലത്തെ അറബികള്‍ക്ക്. നസീഅ് എന്നാണ് ഇത് വ്യവഹരിക്കപ്പെടുന്നത്. അത്തൗബ അധ്യായം 37ാം സൂക്തത്തില്‍ വിശുദ്ധ ഖുര്‍ആന്‍ ഈ ദുസമ്പ്രദായത്തെ കുറിച്ച് പറയുന്നുണ്ട്. എന്നാല്‍ റജബിന്റെ കാര്യത്തില്‍ ഒരു തരം മാറ്റത്തിരുത്തലുകളും ചെയ്യാത്തവരായിരുന്നു മുളര്‍ ഗോത്രക്കാര്‍.

ഇസ്‌ലാമിക സംസ്‌കാരത്തില്‍ ഏറെ അടയാളപ്പെടുത്തപ്പെട്ട മാസമാണിത്. ഇവയില്‍ ഒന്ന് ഇസ്‌റാഅ്, മിഅ്‌റാജ് സംഭവങ്ങള്‍ ഈ മാസത്തിന്റെ 27നായിരുന്നു ഉണ്ടായത് എന്നതാണ്. നബി(സ)യെ മക്കയിലെ തന്റെ വീട്ടില്‍ നിന്ന് ഈ രാത്രിയില്‍ ജറൂസലമിലെ മസ്ജിദുല്‍ അഖ്‌സയിലേക്ക് രാപ്രയാണം ചെയ്യിച്ച സംഭവമാണ് ഇസ്‌റാഅ്. അവിടെ നിന്നും ഏഴ് ആകാശങ്ങളിലൂടെ അല്ലാഹു ഉദ്ദേശിച്ച സ്ഥലങ്ങളിലേക്കും സ്ഥാനങ്ങളിലേക്കും കൊണ്ടുപോയ സംഭവമാണ് മിഅ്‌റാജ് എന്ന ആകാശാരോഹണം. നബി(സ)യുടെ ജീവിതത്തിലെ ഏറ്റവും പ്രധാന സംഭവങ്ങളാണ് ഇവ. ഈ രാത്രിയിലാണ് അഞ്ചു നേരത്തെ നമസ്‌കാരം നിര്‍ബന്ധമാക്കപ്പെട്ടത്. ഇത് ഉണ്ടായ രാവിനെകുറിച്ച് പണ്ഡിതര്‍ക്കിടയില്‍ പക്ഷാന്തരമുണ്ട്. മദീന ഹിജ്‌റയുടെ തൊട്ടുമുമ്പുള്ള വര്‍ഷത്തിലെ റജബ് 27നായിരുന്നു ഇത് എന്ന് ഇമാം സുഹ്‌രി, ഇമാം നവവീ തുടങ്ങിയ പണ്ഡിതരുടെ അഭിപ്രായങ്ങള്‍ ചേര്‍ത്തുവെച്ചാല്‍ മനസിലാക്കാം. മുസ്‌ലിം സമുദായത്തിന്റെ ഇതപര്യന്തമുള്ള പൊതു അഭിപ്രായങ്ങളിലും ഇതിനാണ് മുന്‍തൂക്കമുള്ളത്. ഈ മുന്‍തൂക്കം രൂപപ്പെട്ടത് നിരവധി സ്രോതസുകളുടെ പിന്‍ബലമുള്ളതു കൊണ്ടല്ലാതെ വരാന്‍ സാധ്യതയില്ല.

റജബില്‍ ഉണ്ടായ മറ്റൊരു സംഭവം തബൂക്ക് യുദ്ധമാണ്. നബി(സ)യുടെ അവസാന യുദ്ധമാണ് തബൂക്ക് യുദ്ധം. ഹിജ്‌റ 9 ലെ റജബ് മാസത്തിലായിരുന്നു ഇത്. ഹിജ്‌റ എട്ടില്‍ നടന്ന മക്കാ വിജയത്തോടെ അറേബ്യയുടെ ഭീഷണികളെയെല്ലാം മറികടന്ന നബി(സ)യെ പുതിയ ശത്രു വേട്ടയാടാന്‍ തുടങ്ങിയ കാലമായിരുന്നു അത്. അത് റോമന്‍ സാമ്രാജ്യമായിരുന്നു. ബുസ്‌റായിലേക്കുള്ള നബി(സ) യുടെ ദൂതനായിരുന്ന ഹാരിസ് ബിന്‍ ഉമൈര്‍ അല്‍ അസ്ദിയെ റോമന്‍ ഗവര്‍ണര്‍ ശുറഹ്ബീല്‍ ബിന്‍ അംറ് അല്‍ ഗസ്സാനീ വധിച്ചതായിരുന്നു പെട്ടെന്നുണ്ടായ കാരണം. ദൂതന്‍മാരെ വധിക്കുക എന്നത് എക്കാലത്തും ഏറ്റവും വലിയ ധിക്കാരമായാണ് പരിഗണിക്കപ്പെട്ടിരുന്നത്. വലിയ വെല്ലുവിളികള്‍ നേരിട്ട നീക്കമായിരുന്നു തബൂക്കിലേക്കുള്ളത്. ദുര്‍ഘടമായ നീണ്ട വഴി അവര്‍ക്ക് താണ്ടേണ്ടതുണ്ടായിരുന്നു. മാത്രമല്ല, ശക്തമായ ചൂട് കാലവുമായിരുന്നു. ചൂടിന്റെ പ്രശ്‌നത്തിനേക്കാള്‍ ഏറെ വൈഷമ്യമുണ്ടാക്കിയത് അത് ഈന്തപ്പഴം പഴുക്കുന്ന കാലമായിരുന്നു എന്നതാണ്. വിളവെടുപ്പിനായി കര്‍ഷക സഹാബിമാര്‍ക്ക് മദീനയില്‍തന്നെ നില്‍ക്കേണ്ടതുണ്ടായിരുന്നു. ഇത്തരം പ്രയാസങ്ങള്‍ കാരണം പലരും പല കാരണങ്ങളിലും തൂങ്ങിപ്പിടിച്ച് യുദ്ധത്തില്‍നിന്ന് മാറിനിന്നു എങ്കിലും എല്ലാ പ്രയാസങ്ങളും സഹിച്ച് നബിയും സഹാബിമാരും തബൂക്കില്‍ എത്തി. ഇത് റജബ് മാസത്തിലായിരുന്നു.

അബ്‌സീനിയായിലേക്കുള്ള ഹിജ്‌റയും റജബിലായിരുന്നു. മക്കയിലെ പീഡനങ്ങള്‍ താങ്ങാന്‍ കഴിയാതെ വന്നപ്പോള്‍ നബി(സ) അനുയായികളോട് അബ്‌സീനിയായിലേക്ക് പലായനം ചെയ്യാന്‍ പറയുകയായിരുന്നു. പ്രവാചകത്വത്തിന്റെ അഞ്ചാം വര്‍ഷത്തിലായിരുന്നു ഇത്. അസ്സുമര്‍ അധ്യായം പത്താം വചനത്തില്‍ ദുരിതമനുഭവിക്കുന്നവരോട് വിശാലമായ ഭൂമി ഉപയോഗപ്പെടുത്തി പലായനം ചെയ്യാന്‍ അല്ലാഹു കല്‍പ്പിച്ചതോടെയാണ് നബി (സ) അവരോട് ഹിജ്‌റ പോകാന്‍ പറഞ്ഞത്. ആദ്യ സംഘത്തിന്റെ യാത്രയായിരുന്നു റജബില്‍. ഈ സംഘത്തില്‍ 12 പുരുഷന്‍മാരും നാല് സ്ത്രീകളുമാണ് ഉണ്ടായിരുന്നത്. ഉസ്മാന്‍ ബിന്‍ അഫാന്‍(റ), പത്‌നി നബി(സ)യുടെ മകള്‍ റുഖിയ (റ) എന്നിവര്‍ ഈ സംഘത്തിലുണ്ടായിരുന്നു. രാത്രി അവര്‍ ശുഐബ തുറമുഖത്തെത്തിച്ചേരുകയും ആഫ്രിക്കയിലേക്ക് പോകുന്ന കപ്പലില്‍ കയറുകയുമായിരുന്നു. വിവരമറിഞ്ഞ മക്കയിലെ ശത്രുക്കള്‍ പിന്നാലെ വന്നു എങ്കിലും അപ്പോഴേക്കും കപ്പല്‍ തുറമുഖം വിട്ടിരുന്നു. റാശിദീ ഖലീഫമാരുടെ കാലത്തുണ്ടായ പ്രധാന സംഭവങ്ങളില്‍ റജബ് വേദിയായ രണ്ട് എണ്ണമാണ് ഡമാസ്‌കസ് വിജയവും യര്‍മൂക്ക് യുദ്ധവും. ഡമാസ്‌കസ് വിജയം ഹിജ്‌റ 13 ല്‍ ഉമര്‍(റ) വിന്റെ കാലത്തായിരുന്നു. ജമാദുല്‍ ആഖിര്‍ 17 ന് ആരംഭിച്ച നീക്കം റജബ് 20 ല്‍ വിജയത്തിലെത്തി. ഇവിടെ തുടങ്ങിയ മുന്നേറ്റത്തിന്റെ അന്തിമ വിജയമായിരുന്നു ഹിജ്‌റ 15 ല്‍ നടന്ന യര്‍മൂക്ക് യുദ്ധം.

റജബിന്റെ സങ്കടങ്ങളില്‍ പ്രധാനപ്പെട്ട ഏതാനും വിയോഗങ്ങളുണ്ട്. ഒന്നാമത്തേത് നജാശി രാജാവിന്റെ വിയോഗമാണ്. അബ്‌സീനിയായിലെ രാജാവായിരുന്നു അസ് ഹമ എന്ന നജാശി. റോമാസാമ്രാജ്യത്തിന്റെ കീഴില്‍ ഈ രാജ്യം ഭരിക്കുന്ന ഭരണാധികാരിയുടെ സ്ഥാനപ്പേരാണ് നജാശി എന്നത്. അബ്‌സീനിയായിലെത്തിയ അഭയാര്‍ഥി സഹാബിമാരെ സ്വീകരിക്കുകയും വേണ്ട സഹായങ്ങള്‍ ചെയ്യുകയും ചെയ്ത നല്ല ഭരണാധികാരിയായിരുന്നു അസ്ഹമ. നബി(സ) അദ്ദേഹത്തെ ശ്ലാഘിച്ചതായി കാണാം (ബൈഹഖി). അബ്‌സീനിയയിലെ മുഹാജിറുകളില്‍നിന്ന് ഇസ്‌ലാമിനെയും നബി തിരുമേനിയെയും മനസിലാക്കിയ നജാശി ആദ്യ നാള്‍ മുതലേ ഇസ്‌ലാമില്‍ എത്തി. ഹിജ്‌റ 9 റജബിലായിരുന്നു നജാശിയുടെ മരണം. വിവരമറിഞ്ഞ നബി ഏറെ ദുഃഖിക്കുകയും അദ്ദേഹത്തിന്റെ പേരില്‍ മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്തു. രണ്ടാമത്തേത് അമവീ ഖലീഫ ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് (റ) യുടെ വഫാത്താണ്. ഇസ്‌ലാമിക ചരിത്രത്തില്‍ റാശിദീ ഭരണാധികാരികള്‍ക്ക് സമാനനായി പരിഗണിക്കപ്പെടുന്ന നീതിനിഷ്ഠനായ ഭരണാധികാരിയായിരുന്നു ഉമര്‍ബിന്‍ അബ്ദുല്‍ അസീസ്. അമവീ ഖിലാഫത്തിലെ എട്ടാം ഖലീഫയായിരുന്നു അദ്ദേഹം. ഹിജ്‌റ 61ല്‍ ഈജിപ്തിലെ ഹുല്‍വാനിലാണ് ജനനം. മര്‍വാന്റെ പുത്രനും ഈജിപ്ത് ഗവര്‍ണറുമായിരുന്ന അബ്ദുല്‍ അസീസ് ആണ് പിതാവ്. മാതാവ്, ഖലീഫ ഉമറിന്റെ കാലത്തെ പാല്‍ക്കാരി പെണ്‍കുട്ടിയുടെ മകള്‍ ലൈല എന്ന ഉമ്മു ആസിം. ഹിജ്‌റ 101 ല്‍ റജബ് 25 ന് വെള്ളിയാഴ്ചയായിരുന്നു ആ വിയോഗം. മരണപ്പെടുമ്പോള്‍ 39 വയസായിരുന്നു പ്രായം. മറ്റൊരു വിയോഗം മഹാനായ ഇമാം ശാഫി(റ)യുടേതാണ്. ഭൂലോകം മുഴുവന്‍ ജ്ഞാനം നിറക്കുന്ന പണ്ഡിതന്‍ ഖുറൈശികളില്‍നിന്ന് ഉത്ഭവിക്കും എന്ന നബി(സ)യുടെ മുന്‍കൂട്ടിയുള്ള പ്രവചനം ശാഫി ഇമാമിനെയാണ് സൂചിപ്പിക്കുന്നത് എന്ന് പണ്ഡിതര്‍ പറയുന്നു. ഹിജ്‌റ 150ല്‍ ഫലസ്തീനിലെ ഗസ്സയില്‍ ജനിച്ച അദ്ദേഹം ഹിജ്‌റ 204 റജബ് 29 ന് ഈജിപ്തില്‍ വഫാത്തായി. അവിടെ തന്നെയാണ് ഖബറും.

റജബ് കണ്ട മറ്റൊരു വിയോഗം ഇമാം മുസ്‌ലിം(റ) വിന്റേതാണ്. സഹീഹു മുസ്‌ലിം എന്ന ഹദീസ് സമാഹാരത്തിന്റെ കര്‍ത്താവ് ഇമാം മുസ്‌ലിം എന്ന പേരില്‍ വിശ്രുതനായ ഹുജ്ജത്തുല്‍ ഇസ്‌ലാം അബുല്‍ ഹുസൈന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജ് ഇബ്‌നി മുസ്‌ലിം ആണ്. ഹിജ്‌റ 202 ക്രിസ്താബ്ദം 817ലാണ് ഇമാമിന്റെ ജനനം. ഹിജ്‌റ 261 റജബ് അഞ്ചിന് ലോകത്തോട് വിടപറഞ്ഞ അദ്ദേഹത്തിന്റെ അന്ത്യവിശ്രമം നൈസാപൂരില്‍ തന്നെയാണ്.

ഇന്ത്യയുടെ സുല്‍ത്താന്‍ എന്നറിയപ്പെട്ട ഖാജാ മുഈനുദ്ദീന്‍ ചിശ്തി അല്‍ അജ്മീരിയുടെ വഫാത്തും റജബിലായിരുന്നു. ആത്മീയതയും വഹിച്ച് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സൂഫീ വര്യന്മാരില്‍ ഉന്നതനാണ്. ഹിജ്‌റ 547, റജബ് 14 നായിരുന്നു ഇറാനിലെ സിജിസ്ഥാന്‍ പ്രവിശ്യയിലെ സഞ്ചര്‍ എന്ന സ്ഥലത്ത് അദ്ദേഹം ജനിച്ചത്. ഹിജ്‌റ 588 ല്‍ 40 ശിഷ്യരോടൊപ്പം ഇന്ത്യയിലെത്തി ആത്മീയ ദൗത്യങ്ങള്‍ ആരംഭിച്ചു. ലക്ഷങ്ങള്‍ അദ്ദേഹത്തിലൂടെ ഇസ്‌ലാമിന്റെ തണലില്‍ എത്തിച്ചേര്‍ന്നു. ഇന്ത്യയുടെ ഭരണാധികാരികളും സുല്‍താന്‍മാരും എന്നും ആദരിച്ചിട്ടുള്ള വ്യക്തിത്വമാണ് ഖാജാ തങ്ങള്‍. ഹിജ്‌റ 633 റജബ് 6, തിങ്കളാഴ്ച തൊണ്ണൂറ്റി ആറാം വയസില്‍ വിട്ടുപിരിഞ്ഞു.
പരിശുദ്ധ റമസാനിലേക്കുള്ള ആത്മീയ ഒരുക്കങ്ങള്‍ തുടങ്ങുന്ന കാലമായി ആത്മീയ പണ്ഡിതര്‍ റജബിനെ കാണുന്നുണ്ട്. റജബില്‍ മനസും ശഅബാനില്‍ ശരീരവും റമസാനിനുവേണ്ടി കടഞ്ഞെടുക്കേണ്ട കാലയളവാണ് എന്ന് ഇമാം ഗസ്സാലിയെ പോലുള്ളവര്‍ പറയുന്നുണ്ട്. ഇസ്‌ലാമിനു മുമ്പേ ഈ മാസത്തിന് കല്‍പ്പിക്കപ്പെട്ടിരുന്ന ആദരവും ഇസ്‌ലാമിക സംസ്‌കൃതി സ്ഥാപിക്കപ്പെട്ടതിനുശേഷം ഉണ്ടായ ചരിത്രങ്ങളുടെ സ്വാധീനവും റമസാനിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ആത്മീയ ലോകം കല്‍പ്പിച്ച സവിശേഷതകളും എല്ലാം ചേര്‍ന്നുണ്ടായ സവിശേഷതകള്‍ അറിവില്ലാത്തവരാല്‍ തെറ്റായിട്ടോ അതിരുവിട്ടോ പല അന്ധവിശ്വാസങ്ങളിലേക്കും തദടിസ്ഥാനമായുള്ള കര്‍മ്മങ്ങളിലേക്കുമെല്ലാം വളര്‍ന്നിട്ടുണ്ട് എന്നത് സത്യമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending