Connect with us

Video Stories

റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ പ്രിയങ്ക ചോപ്ര, ‘ആ കണ്ണുകളില്‍ ശൂന്യതയാണ് കാണാനാകുക’

Published

on

 

ധാക്ക: ‘അവര്‍ ചിരിക്കുമ്പോള്‍ ആ കണ്ണുകളിലെ ശൂന്യതയാണ് കാണാനാകുക. അവര്‍ക്കായി നമുക്ക് എന്തെങ്കിലും ചെയ്യേണ്ടിരിക്കുന്നു. ഭാവിയുടെ പ്രതീക്ഷയാണ് ഈ കുരുന്നുകള്‍’. ബംഗ്ലാദേശിലെ റോഹിന്‍ഗ്യ അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ച ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ ആര്‍ദ്രമായ വാക്കുകളാണിത്. യൂണിസെഫിന്റെ ചൈല്‍ഡ് റൈറ്റ്‌സ് ഗുഡ് വില്‍ അംബാസിഡറായ പ്രിയങ്ക ഗ്ലാമറിന്റെ ലോകത്തു നിന്നാണ് കഴിഞ്ഞ ദിവസം റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പിലെത്തിയത്. അപ്രതീക്ഷിതമായിരുന്നു സന്ദര്‍ശനം.
ക്യാമ്പിലെത്തിയ പ്രിയങ്ക അഭയാര്‍ത്ഥികളില്‍ ഒരാളായി അവരുടെ വേദനകളില്‍ പങ്കു ചേര്‍ന്നു. ദുരിതങ്ങള്‍ക്ക് നടുവിലും പ്രിയങ്കയുടെ സന്ദര്‍ശനം കുടിയേറ്റക്കാര്‍ക്ക് ആശ്വാസമായി. മിനിറ്റുകളോളം അവര്‍ക്കൊപ്പം ചിലവഴിച്ചു. കുരുന്നുകള്‍ അടക്കമുള്ളവരെ ആശ്വസിപ്പിച്ച ശേഷമാണ് താരറാണി മടങ്ങിയത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ സന്ദര്‍ശിച്ച വിവരം പ്രിയങ്ക പങ്കുവെച്ചത്.
‘യൂണിസെഫിനൊപ്പം ബംഗ്ലാദേശിലെ കോക്‌സ് ബസാറസിലാണ് ഞാനുള്ളത്. ലോകത്തിലെ ഏറ്റവും വലിയ അഭായാര്‍ഥി ക്യാമ്പുകളില്‍ ഒന്ന്. മ്യാന്‍മറിലെ രാഖിനെയിലെ വംശഹത്യയുയുടെ ഭീകരമായ ചിത്രങ്ങളാണ് 2017ന്റെ രണ്ടാം പകുതിയില്‍ ലോകം കണ്ടത്. കലാപം മൂലം ഏഴ് ലക്ഷം റോഹിന്‍ഗ്യകള്‍ക്കാണ് അതിര്‍ത്തി കടന്ന് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്യേണ്ടിവന്നത്. ഇതില്‍ അറുപത് ശതമാനം കുട്ടികളായിരുന്നു. മാസങ്ങള്‍ക്ക് ശേഷവും അവര്‍ അപകടകരമായ, ദയനീയമായ സാഹചര്യങ്ങളില്‍ ക്യാമ്പുകളില്‍ തിങ്ങിപ്പാര്‍ക്കുന്നു. അവര്‍ ചിരിക്കുമ്പോള്‍ ആ കണ്ണുകളിലെ ശൂന്യതയാണ് കാണാനാകുക. സുരക്ഷയൊന്നുമില്ലാതെ, തിങ്ങിക്കൂടി, അടുത്ത നേരത്തെ ഭക്ഷണം എവിടെ നിന്ന് കിട്ടുമെന്നു പോലും അറിയാതെ കഴിയുന്നവര്‍. കെട്ടുറപ്പുള്ള വാസസ്ഥലം പോലുമില്ല. വീടുകള്‍ നിര്‍മിച്ചാലും വരാന്‍ പോകുന്ന കനത്ത മഴക്കാലത്ത് അതു എത്രമാത്രം സുരക്ഷിതമാണ് എന്നത് ആശങ്കപ്പെടുത്തുന്നു. ഭാവിയെകുറിച്ച് ഒരു പ്രതീക്ഷയുമില്ലാത്ത തലമുറയാണിവര്‍. അവരുടെ സുരക്ഷയ്ക്കായി നാം എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു. ഈ കുരുന്നുകള്‍ നമ്മുടെ ഭാവിയാണ്. അവര്‍ക്ക് സഹായം ലഭിച്ചേ പറ്റൂ. ദയവ് ചെയ്ത് അവരെ സഹായിക്കൂ’. സന്ദര്‍ശനത്തിന് ശേഷം പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച ഹൃദയസ്പര്‍ശിയായ വാക്കുകളാണിത്. കഴിഞ്ഞ വര്‍ഷം സിറിയയിലെ അഭയാര്‍ത്ഥി കുരുന്നുകളെ ജോര്‍ദാനില്‍ പ്രിയങ്ക സന്ദര്‍ശിച്ചിരുന്നു.
ബോളിവുഡിലും ഹോളിവുഡിലും അടക്കം ലോകമെങ്ങും ആരാധകരുള്ള താരമാണ് പ്രിയങ്ക. സ്ത്രീ ശാക്തീകരണം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ ഒട്ടേറെ വിഷയങ്ങളില്‍ പ്രിയങ്ക ചോപ്ര സജീവ സാന്നിധ്യമാണ്. കഴിഞ്ഞ ദിവസം ബ്രിട്ടനില്‍ നടന്ന ഹാരി രാജകുമാരന്റെയും മേഗന്‍ മാര്‍ക്കലിന്റെയും വിവാഹ ചടങ്ങില്‍ പ്രിയങ്ക ചോപ്ര പങ്കെടുത്തിരുന്നു.

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

Continue Reading

kerala

കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ സെന്ററുകളില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ തീരുമാനം

എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും.

Published

on

കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ സര്‍വകലാശാല തീരുമാനം. എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും. അണ്‍ എയ്ഡഡ് കോളജുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്. ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടത്താന്‍ നിര്‍ദേശം.

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന കാസര്‍ഗോഡ് പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് കോളജിലെ പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം. മറ്റൊരു സെന്ററിലായിരിക്കും പരീക്ഷ നടത്തുക. ഈ മാസം രണ്ടിന് സെല്‍ഫ് ഫിനാന്‍സിംഗ് സ്ഥാപനമായ ഗ്രീന്‍ വുഡ് കോളജിലെ പരീക്ഷാ ഹാളില്‍ സര്‍വകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ വാട്‌സാപ്പില്‍ നിന്നാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ കണ്ടെത്തുന്നത്.

എന്നാല്‍ പരീക്ഷയുടെ രണ്ടു മണിക്കൂര്‍ മുന്‍പ് പ്രിന്‍സിപ്പലിന്റെ ഇ മെയിലിലേക്ക് അയച്ച ചോദ്യപേപ്പര്‍ ആണ് ചോര്‍ന്നത്. പാസ്സ്വേഡ് സഹിതം അയക്കുന്ന പേപ്പര്‍ പ്രിന്‍സിപ്പലിന് മാത്രമാണ് തുറക്കാന്‍ സാധിക്കുക. ഇത് പ്രിന്റൗട്ടെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുക. എന്നാല്‍ പരീക്ഷയ്ക്ക് മുന്‍പേ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാട്‌സാപ്പിലൂടെ കിട്ടിയതിനുപിന്നില്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെയാണ് സംശയിക്കുന്നത്.

കണ്ണൂര്‍ കമ്മീഷണര്‍ക്കും ബേക്കല്‍ പൊലീസിനും നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. ആഭ്യന്തര അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയെയും സര്‍വകലാശാല ചുമതലപ്പെടുത്തി.

 

Continue Reading

Trending