kerala
വിലക്ക് ലംഘിച്ച് വാര്‍ത്താസമ്മേളനം, പി വി അന്‍വറിനെതിരെ കേസെടുക്കും
വാര്‍ത്താ സമ്മേളനം നടത്തരുതെന്ന് നോട്ടീസ് നല്‍കിയിട്ടും നിര്‍ദ്ദേശം ലംഘിച്ച് പിവി അന്‍വര്‍ വാര്‍ത്ത സമ്മേളനം നടത്തിയെന്നാണ് കണ്ടെത്തല്‍.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയില്‍ പൊലീസിന്റെ വിലക്ക് ലംഘിച്ച് വാര്‍ത്താസമ്മേളനം നടത്തിയ പി വി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യനാണ് റിട്ടേണിങ് ഓഫിസര്‍ക്ക് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് വിവേകിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വാര്‍ത്താ സമ്മേളനം നടത്തരുതെന്ന് നോട്ടീസ് നല്‍കിയിട്ടും നിര്‍ദ്ദേശം ലംഘിച്ച് പിവി അന്‍വര്‍ വാര്‍ത്ത സമ്മേളനം നടത്തിയെന്നാണ് കണ്ടെത്തല്‍.
ചേലക്കരയിലെ ഹോട്ടലില്‍ അന്‍വര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഇത് ചട്ടലംഘനമാണെന്നും വാര്‍ത്താ സമ്മേളനം നിര്‍ത്താനും അന്‍വറിനോട് തെരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതു കൂട്ടാക്കാതിരുന്ന അന്‍വര്‍ ഉദ്യോഗസ്ഥരോട് തര്‍ക്കിച്ചു. തുടര്‍ന്ന് വിലക്ക് ലംഘിച്ച അന്‍വറിന് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് നല്കി മടങ്ങുകയായിരുന്നു.
ചേലക്കരയില്‍ ഉപതെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളില്‍ നിശബ്ദ പ്രചാരണം മാത്രമേ പാടുള്ളൂ. വാര്‍ത്താസമ്മേളനം അടക്കമുള്ളവ പാടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പറയുന്നത്. കോളനികളില്‍ ഇടതുമുന്നണി മദ്യവും പണവും ഒഴുക്കുകയാണെന്ന് പി വി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളോട് പറയാനുള്ള കാര്യങ്ങളുണ്ട്. എന്തിനാണ് പിണറായി ഭയപ്പെടുത്തുന്നത് എന്ന് അറിയില്ല. രാവിലെ തന്നെ പൊലീസ് വന്ന് സ്റ്റാഫിനേയും ഹോട്ടലുകാരേയും ഭീഷണിപ്പെടുത്തുന്നു. ഒരു തെരഞ്ഞെടുപ്പ് ചട്ടലംഘനവും ഇവിടെ നടത്തുന്നില്ല. ചെറുതുരുത്തിയില്‍ നിന്നും 25 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. ആരാണ് അവിടെ ക്യാമ്പ് ചെയ്യുന്നത്. മരുമകനല്ലേ. അവിടെ നിന്നല്ലേ ഈ പണം മുഴുന്‍ ഒഴുകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
തെരഞ്ഞെടുപ്പ് സ്ലിപ് കവറിലാക്കി നല്കുന്നു. കവറില്‍ പണം കൂടി വെച്ചാണ് കോളനികളില്‍ സ്ലിപ് നല്‍കുന്നത്. ഇടതുമുന്നണി തന്നെയാണ് പണം കൊടുക്കുന്നത്. ആ നിലയിലേക്ക് അവരെത്തി. മദ്യവും പണവും ഒഴുക്കി വോട്ട് പിടിക്കുകയാണ് ഇടതുമുന്നണിയെന്നും അന്‍വര്‍ ആരോപിച്ചു. ഉപതെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് 40 ലക്ഷം രൂപയാണ് ചെലവഴിക്കാവുന്ന പരമാവധി തുക. എന്നാല്‍ മൂന്ന് മുന്നണികളും കൂടി 36 കോടി രൂപയാണ് ചേലക്കരയില്‍ ചെലവഴിച്ചതെന്നും അന്‍വര്‍ പറഞ്ഞു.
kerala
രണ്ടുദിവസത്തെ വര്‍ധനവിന് ശേഷം സ്വര്‍ണവില താഴോട്ട്
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സ്വര്‍ണത്തിന് 2120 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

രണ്ടുദിവസത്തെ വര്‍ധനവിന് ശേഷം സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 8940 രൂപയും പവന് 71,520 രൂപയുമായി.
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സ്വര്‍ണത്തിന് 2120 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ബുധനാഴ്ച മാത്രം പവന് 1760 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഇന്നലെ പവന് 360 രൂപയും വര്‍ധിച്ചിരുന്നു.
ഏപ്രില്‍ 22നാണ് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിലെത്തിയത്. അന്ന് പവന് 74,320 രൂപയായിരുന്നു സ്വര്‍ണവില. മേയ് 15നാണ് ഈമാസത്തെ ഏറ്റവും കുറഞ്ഞവില രേഖപ്പെടുത്തിയത്. 68,880 രൂപയായിരുന്നു അന്നത്തെ വില.
kerala
പത്തനംതിട്ടയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവം; പ്രൊട്ടക്ഷന്‍ അലാറം സ്ഥാപിച്ചു
പത്തനംതിട്ട കോന്നിയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തിനു പിന്നാലെ സ്ഥലത്ത് കാട്ടാനയെ തുരത്താന്‍ പ്രൊട്ടക്ഷന്‍ അലാറം സ്ഥാപിച്ച് വനം വകുപ്പ്.

പത്തനംതിട്ട കോന്നിയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തിനു പിന്നാലെ സ്ഥലത്ത് കാട്ടാനയെ തുരത്താന്‍ പ്രൊട്ടക്ഷന്‍ അലാറം സ്ഥാപിച്ച് വനം വകുപ്പ്. കുളത്തു മണ്ണിലെ റബ്ബര്‍ തോട്ടത്തിലാണ് വനം വകുപ്പ് പ്രൊട്ടക്ഷന്‍ അലാം സ്ഥാപിച്ചത്. ഇതനുസരിച്ച് സ്ഥലത്ത് കാട്ടാനയുടെ സാന്നിധ്യമുണ്ടായാല്‍ ഇവ തിരിച്ചറിഞ്ഞ് അലാറം ശബ്ദിക്കും.
ശബ്ദം കേട്ട് കാട്ടാന സ്ഥലത്ത് നിന്ന് രക്ഷപ്പെടുമെന്നും പ്രദേശവാസികള്‍ക്ക് ഇത് മുന്നറിയിപ്പ് ആകുമെന്നും വനം വകുപ്പ് വ്യക്തമാക്കുന്നു. ഇത് കൂടാതെ അലാറം വെച്ചിരിക്കുന്ന കുളത്തുമണ്ണില്‍ വനപാലകരുടേയും പ്രദേശവാസികളുടെയും സംയുക്ത ടീമിനെ നിരീക്ഷണത്തിന് രൂപീകരിക്കുകയും ചെയ്യും.
കഴിഞ്ഞ ദിവസം കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍, ഡി എഫ് ഒ എന്നിവര്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തിയിരുന്നു, ഇതിന്റെ അടിസ്ഥാനത്തില്‍ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടതോടെ കാട്ടാനയെ തുരത്താന്‍ വനംവകുപ്പ് അലാറം സ്ഥാപിക്കുകയുമായിരുന്നു.
kerala
നാലു വയസുകാരിയുടെ കൊലപാതകം: കുഞ്ഞിനെ ബന്ധു പീഡിപ്പിച്ച വിവരം അറിയില്ലെന്ന് അമ്മയുടെ മൊഴി

എറണാകുളം തിരുവാണിയൂരിലെ നാലു വയസുകാരിയുടെ കൊലപാതകത്തില്‍ അമ്മയുടെ മൊഴി പുറത്ത്. കുട്ടിയുടെ പീഡന വിവരം തനിക്ക് അറിയില്ലായിരുന്നുവെന്ന് അമ്മ മൊഴി നല്കി. ഭര്‍ത്താവിന്റെ സഹോദരന് കുട്ടിയെ പീഡിപ്പിച്ച വിവരം അറിയില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തിയിരുന്നുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
കുട്ടികളും ഒറ്റപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നും അതിന്റെ പ്രതികാരമായിരുന്നു കൊലപാതകമെന്നും യുവതി മൊഴി നല്കി. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് മോശം അനുഭവം നേരിട്ടിരുന്നതായും കൊലപാതക കേസിലെ ചോദ്യം ചെയ്യലിനിടെ അമ്മ മൊഴി നല്കി.
അതേസമയം നാലു വയസുകാരിയെ പീഡിപ്പിച്ച ബന്ധുവിന് വേണ്ടി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. കുട്ടിയെ പീഡിപ്പിച്ചിരുന്നതായി ഇയാള്‍ പൊലീസിന് മുന്നില്‍ കുറ്റം സമ്മതിച്ചിരുന്നു. കൊലപാതകത്തിന് പിന്നാലെ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലായിരുന്നു നാല് വയസുകാരി ലൈംഗിക ചൂഷണത്തിനിരയായെന്നുള്ള സൂചനകള്‍ ഡോക്ടര്‍മാര്‍ക്ക് ലഭിച്ചത്.
സംശയകരമായ ചില മുറിവുകളും പാടുകളും കുഞ്ഞിന്റെ ശരീരത്തിലുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പൊലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പുത്തന്‍കുരിശ് പൊലീസ് അന്വേഷണം നടത്തുകയും ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റംസമ്മതിച്ചത്.
മെയ് 19 തിങ്കളാഴ്ച അമ്മയ്ക്കൊപ്പമുണ്ടായിരുന്ന നാല് വയസുകാരിയെ കാണാതായി. സംഭവം അറിഞ്ഞ കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കുട്ടിയെ ആലുവയില്‍ ബസില്‍വെച്ച് കാണാതായി എന്നായിരുന്നു അമ്മ നല്കിയ മൊഴി.
പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ കുട്ടിയുമായി പോകുന്ന അമ്മയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ മൂഴിക്കുളം പാലത്തിന് മുകളില്‍ നിന്ന് താഴേയ്ക്ക് എറിഞ്ഞതായി യുവതി പൊലീസിനോട് പറയുകയായിരുന്നു.
-
kerala2 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
Health3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
india3 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
-
india3 days ago
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്
-
kerala3 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket3 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി