Connect with us

Culture

രൂക്ഷവിമര്‍ശനവുമായ് പഴയ വി എസ് പക്ഷ നേതാക്കള്‍ ‘എ പ്രദീപ്കുമാര്‍ ഇന്ന് ഉണ്ണുന്ന ഓരോ ഉരുളയിലും ടി പിയുടെ ചോരയുണ്ടായിരുന്നു’

Published

on


കോഴിക്കോട്: കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എ പ്രദീപ്കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായ് പഴയ സഹപ്രവര്‍ത്തകര്‍. വി എസ് പക്ഷക്കാരനായി നിന്ന കാലത്ത് പ്രദീപ്കുമാര്‍ സ്വീകരിച്ച നിലപാടും പിന്നീട് കൂടെ നിന്ന ടി പി ചന്ദ്രശേഖരന്റെ ഓര്‍മ്മകളെപ്പോലും ഒറ്റുകൊടുത്തതും ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. പ്രദീപ് കുമാറിന്റെ നിശബ്ദത കേരളം കണ്ട പ്രധാന സന്ദര്‍ഭം ടി പി ചന്ദ്രശേഖരന്‍ ക്രൂരമായി കൊലചെയ്യപ്പെട്ടപ്പോളായിരുന്നുവെന്ന് മുന്‍കാല സഹപ്രവര്‍ത്തകനായ കെ പി പ്രകാശന്‍ സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. ”ചന്ദ്രശേഖരന്‍, പ്രദീപിന് ആരായിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നോ ആവോ? തന്റെ കൂടപ്പിറപ്പിനെ എന്ന പോലെയോ സമരസഖാവിനെ എന്നവണ്ണമോ ഉളള ഒരു കരുതല്‍ ടി പിക്ക് പ്രദീപിനോട് എന്നുമുണ്ടായിരുന്നു. പ്രദീപിനോ? ടി പിയും അദ്ദേഹത്തിന്റെ ഭാര്യ കെ കെ രമയും എസ് എഫ് ഐയുടെ ജില്ലാ-സംസ്ഥാന കമ്മറ്റികളില്‍ പ്രദീപിനൊപ്പം ഒന്നിച്ചു പ്രവര്‍ത്തിച്ചവരായിരുന്നിട്ടു കൂടി 2012 മെയ് നാലിന് ശേഷം ഒഞ്ചിയത്തെ വീട്ടില്‍ കാലു കുത്താനോ, ഫോണിലൂടെയെങ്കിലും രമയോട് ഒരാശ്വാസ വാക്ക് ഉച്ചരിക്കാനോ കഴിയാതെ പോയ ‘ഉദാരമനസ് ‘ എവ്വിധമുള്ളതായിരിക്കും? സ്തുതിപാഠകര്‍ നിര്‍മ്മിച്ചവതരിപ്പിക്കുന്ന വീര- കരുണ രസങ്ങള്‍ക്ക് പ്രാമുഖ്യമുള്ള കഥകളിലും പാട്ടുകളിലും ജ്വലിച്ചു നില്‍ക്കുന്ന അവതാരമൂര്‍ത്തിക്ക് ഹൃദയമോ നീതിബോധമോ മര്യാദപോലുമോ ഉണ്ടായിരുന്നില്ല ഒരുകാലത്തുമെന്ന് ആരറിയും? എം ടിയുടെ ഒരു കഥാസന്ദര്‍ഭമുപയോഗിച്ച് പറഞ്ഞാല്‍ ‘സേതുവിന് സ്‌നേഹം സേതുവിനോടു മാത്രം” -പ്രകാശന്‍ അഭിപ്രായപ്പെടുന്നു.
2012 മെയ് നാലിന് ശേഷം പ്രദീപ് കുമാറിനെ തേടിയെത്തിയ എല്ലാ നേട്ടങ്ങളിലും ടി പിയുടെ ചോരക്കറപിടിച്ചിരിക്കുന്നുണ്ട് . എന്തിന്, പ്രദീപ് ഉണ്ണുന്ന ഓരോ ഉരുളയിലും ടി പിയുടെ ചോരയുണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് കുറ്റിപ്പുറം ഡിവിഷനില്‍ ജീവനക്കാരനായിരുന്ന കെ പി മനോജ് കുമാറിനെ പിണറായി സര്‍ക്കാര്‍ രാഷ്ട്രീയപ്രേരിതമായ് സസ്‌പെന്റ് ചെയ്ത സംഭവം ചൂണ്ടാക്കാട്ടിയാണ് മറ്റൊരു വിമര്‍ശനം.
വടകര എല്‍ ഡി എഫ് സ്ഥാനാര്‍ഥിയെപ്പറ്റിയുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്തതിന്റെ പേരിലാണ് സസ്‌പെഷന്‍. പ്രദീപ്കുമാര്‍ എസ് എഫ് ഐ, ഡി വൈ എഫ് ഐ സംഘടനകളുടെ ജില്ല സെക്രട്ടറിയായിരുന്നപ്പോള്‍ മനോജും ജില്ലാ നേതൃത്വത്തിലുണ്ടായിരുന്നു. പഴയ സി എച്ച് കണാരന്‍ മന്ദിരത്തിലെ പൊടിപിടിച്ച മുറികളില്‍ ഒരേ പായയില്‍ ഉറങ്ങി ഉണര്‍ന്നവരായിരുന്നു അവര്‍. പക്ഷെ, ഭരണകൂടം മനോജിനോട് ചെയ്ത നെറികേടിനെപ്പറ്റി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രദീപ്കുമാര്‍ പ്രതികരിച്ചിട്ടില്ല. പ്രദീപിന്റെ ഉദാരമനസിനെപ്പറ്റിയും ഉയര്‍ന്ന മാനവികതയെ കുറിച്ചും സൗഹൃദ കൂട്ടായ്മയുണ്ടാക്കി വാഴ്ത്തുപാട്ടുകള്‍ ആലപിച്ചവരുണ്ടായിരുന്നു. കൂട്ടരെ, തന്റെ സഖാവായിരുന്ന ഒരാള്‍ തികഞ്ഞ അനീതിക്ക് വിധേയമായപ്പോള്‍ മൗനം കൊണ്ട് തന്റെ പദവികള്‍ക്ക് കാവല്‍ നിന്ന ഒരാളെ നാം എന്താണ് വിളിക്കുകയെന്ന് കെ പി പ്രകാശന്‍ ചോദിക്കുന്നു.

Film

‘എന്നും എപ്പോഴും കൂടെ നിന്നവർക്ക് നന്ദി’, 200 കോടിയും കടന്ന് ‘തുടരും’: മോഹൻലാൽ

Published

on

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം ‘തുടരും’ 200 കോടി ക്ലബിൽ ഇടംപിടിച്ചു. ‘എന്നും എപ്പോഴും കൂടെ നിന്നവർക്ക് നന്ദി’ എന്ന പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് മോഹൻലാൽ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘ചില യാത്രകള്‍ക്ക് വലിയ ശബ്ദങ്ങള്‍ ആവശ്യമില്ല, മുന്നോട്ടുകൊണ്ടുപോകാന്‍ ഹൃദയങ്ങള്‍ മാത്രം മതി. കേരളത്തിലെ എല്ലാ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ത്ത്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളില്‍ ‘തുടരും’ ഇടംനേടി. സ്‌നേഹത്തിന് നന്ദി’, എന്ന കുറിപ്പോടെയാണ് മോഹൻലാൽ പോസ്റ്റർ പങ്കുവെച്ചത്.

200 കോടി ക്ലബിൽ ഇടം നേടുന്ന മൂന്നാമത്തെ മലയാള ചിത്രവും രണ്ടാമത്തെ മോഹൻലാൽ ചിത്രവുമാണ് തുടരും. ഏപ്രില്‍ 25-ന് തീയേറ്ററുകളില്‍ എത്തിയ ചിത്രം 17 ദിവസംകൊണ്ടാണ് 200 കോടി ആഗോളകളക്ഷന്‍ നേടിയത്.

മോഹൻലാലിനെ നായകനാക്കി പ്രത്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ‘എമ്പുരാനും'(268 കോടി), ചിദംബരം എസ് പൊതുവാൾ സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ (242 കോടി) എന്നിവയാണ് ഈ നേട്ടത്തിലെത്തിയ രണ്ടു സിനിമകൾ.

കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി ചിത്രമായി ‘തുടരും’ കഴിഞ്ഞദിവസം മാറിയിരുന്നു. ടൊവിനോ തോമസ്- ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’-നെ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. 88 കോടിയയായിരുന്നു 2018ന്‍റെ കേരളത്തിലെ കളക്ഷൻ.

കെ.ആർ. സുനിലിനൊപ്പം തരുണുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൺമുഖൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ മോഹൻലാൽ വേഷമിട്ടിരിക്കുന്നത്. ഒരു ടാക്‌സി ഡ്രൈവർ കഥാപാത്രമാണ് ചിത്രത്തിൽ മോഹൻലാലിൻ്റേത്. ലളിത എന്ന വീട്ടമ്മയായി നായികാ കഥാപാത്രമായി ശോഭന എത്തിയിരിക്കുമ്പോൾ ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, ഇർഷാദ് അലി, ആർഷ കൃഷ്‌ണ പ്രഭ, പ്രകാശ് വർമ, അരവിന്ദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്.

Continue Reading

Film

ആസിഫ് അലി വിജയം തുടരും.. കുടുംബപ്രേക്ഷകരും കുട്ടികളും ഒരുപോലെ ഏറ്റെടുത്ത “സർക്കീട്ട്”

Published

on

ആസിഫ് അലിയെ നായകനാക്കി തമർ സംവിധാനം ചെയ്ത സർക്കീട്ട് മികച്ച പ്രേക്ഷകാഭിപ്രായം നേടുന്നു. മനുഷ്യബന്ധങ്ങൾക്കിടയിലെ വൈകാരികതയുടെ ആഴവും വ്യാപ്തിയും പ്രദിപാദിക്കുന്ന ചിത്രത്തിൽ ആസിഫ് അലിയുടെ അമീര്‍ എന്ന കഥാപാത്രം വലിയ കൈയ്യടിയാണ് തീയേറ്ററുകളിലുണ്ടാക്കുന്നത്. പരാജയപ്പെട്ട ആദ്യശ്രമത്തിന് ശേഷം വീണ്ടും ജോലി തേടി സന്ദർശകവിസയ്ക്ക് യുഎഇയിലെത്തിയ ഗൾഫിൽ ജോലിയില്ലാതെ കഷ്ടപ്പെടുന്ന അമീറിന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമ കുടുംബപ്രേക്ഷകരാണ് ഏറ്റെടുത്തിരിക്കുന്നത്. എഡിഎച്ച്ഡി അഥവാ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസ്ഓർഡർ എന്ന രോഗാവസ്ഥയിലൂടെ കടന്നു പോകുന്ന ഏഴു വയസ്സുകാരനായ ജെപ്പു എന്ന ജെഫ്രിനും അമീറും തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ ഇതിവൃത്തം.

ആസിഫ് അലിയുടെ കരിയറിലെ മറ്റൊരു ഗംഭീര സിനിമയാണ് സർക്കീട്ട്. ആമിർ എന്ന കഥാപാത്രത്തിന്റെ നിസ്സഹായവസ്ഥയുടെ നോവും നീറ്റലും കാണിക്കുന്ന ചിത്രം അതിഗംഭീര അഭിനയ മുഹൂർത്തങ്ങളിലൂടെയാണ് ആസിഫ് അലിയെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. സാധാരണക്കാരന്റെ നിസ്സഹായവസ്ഥയും വേദനയും സന്തോഷവും കാണിക്കുന്ന താരത്തിന്റെ പ്രകടനം കുടുംബപ്രേക്ഷകർ ഇരുകൈയും നീട്ടീ സ്വീകരിച്ചിരിക്കുകയാണ്. അയാസ് ആണ് സിനിമയുടെ ഛായാഗ്രാഹകൻ. പ്രവാസജീവിതത്തെ കൃത്യമായി അടയാളപ്പെടുത്തുന്നതാണ് അയാസിന്റെ ഫ്രെയിമുകൾ. ഗോവിന്ദ് വസന്തയുടെ സംഗീതം കഥയുടെ ആഴങ്ങളിലേക്ക് തീവ്രതയോടെ പ്രേക്ഷകരെ എത്തിക്കുന്നതാണ്. ആസിഫ് അലിയുടെ മിന്നും പ്രകടനം തന്നെയാണ് സർക്കീട്ടിന്റെ പ്രധാന ഹൈലൈറ്റ്. നമ്മളുടെ കൂട്ടത്തിൽ എവിടെയോ കണ്ട ഒരു വ്യക്തിയുടെ ഇമോഷൻസ് വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു വിജയിപ്പിക്കാൻ നായകൻ എന്ന നിലയിൽ ആസിഫിന് കഴിഞ്ഞിട്ടുണ്ട്.

കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളായ കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനാകുന്ന ചിത്രം കൂടിയാണ് സർക്കീട്ട്. താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സർക്കീട്ടിൽ ബാലതാരം ഒർഹാനും പ്രധാന വേഷം ചെയ്തിട്ടുണ്ട്. അടുത്തിടെ ത്രില്ലർ ചിത്രങ്ങളിലൂടെ സൂപ്പർ വിജയങ്ങൾ സ്വന്തമാക്കിയ ആസിഫ് അലി, സർക്കീട്ടിലൂടെ ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമയുമായാണ് സർക്കീട്ടിലൂടെ വന്നിരിക്കുന്നത്. ഏതായാലും ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയിരിക്കുകയാണ് ആസിഫ് അലിയിപ്പോൾ. ദിവ്യ പ്രഭ, ദീപക് പറമ്പോള്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീൺ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത് കരുണാകരൻ, കലാസംവിധാനം – വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം – ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി, ലൈൻ പ്രൊഡക്ഷൻ – റഹിം പിഎംകെ, സിങ്ക് സൗണ്ട്- വൈശാഖ്, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പോസ്റ്റർ ഡിസൈൻ-  ഇല്ലുമിനാർട്ടിസ്റ്റ്, സ്റ്റിൽസ്- എസ്‌ബികെ ഷുഹൈബ്.

Continue Reading

Film

കഞ്ചാവുമായി സഹ സംവിധായകന്‍ പിടിയില്‍

മൂന്നുകിലോ കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്

Published

on

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കഞ്ചാവുമായി സഹ സംവിധായകന്‍ പിടിയില്‍. നേമം സ്വദേശി അനീഷ് അലിയാണ് പിടിയിലായത്. മൂന്നുകിലോ കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. തുടര്‍ന്ന് വാഹനപരിശോധനയ്ക്കിടെ അനീഷിനെ എക്‌സൈസ് സംഘം പിടികൂടി. നാലോളം സിനിമകളുടെ സഹസംവിധായകനാണ്. ഇയാളുടെ ഒരു സിനിമ പുറത്തിറങ്ങാന്‍ ഇരിക്കുകയാണെന്ന് എക്‌സൈസ് സംഘം അറിയിച്ചു.

അതേസമയം ഇന്ന് കണ്ണൂര്‍ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിലായി. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം നദീഷിനെ പരിശോധിച്ചത്. തുടര്‍ന്നാണ് നദീഷ് നാരായണന്‍റെ കയ്യിൽ നിന്നും 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ഏറെ നാളായി ഇയാള്‍ എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് ബൈക്കിൽ പോവുകയായിരുന്ന ഇയാളെ റെയില്‍വെ ഗേറ്റിന് സമീപത്ത് വെച്ച് തടഞ്ഞ് പരിശോധിച്ചത്.

Continue Reading

Trending