Connect with us

EDUCATION

പ്ലസ് വണ്‍; സ്കൂളും വിഷയവും മാറാൻ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുവരെ അപേക്ഷിക്കാം

സ്കൂള്‍ മാറ്റത്തിന് 32,985 സീറ്റ്

Published

on

ഏകജാലകംവഴി മെറിറ്റില്‍ പ്ലസ്വണ്‍ പ്രവേശനം നേടിയവർക്ക് സ്കൂളും വിഷയവും മാറാൻ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ അപേക്ഷിക്കാം. www.hscap.kerala.gov.in കാൻഡിഡേറ്റ് ലോഗിൻ വഴിയാണിതു ചെയ്യേണ്ടത്.

ആദ്യ സപ്ലിമെന്ററി അലോട്മെന്റിനുശേഷം മിച്ചമുള്ള സീറ്റും മലപ്പുറം, കാസർകോട് ജില്ലകളില്‍ അധികമായി അനുവദിച്ച 138 താത്കാലിക ബാച്ചുകളിലെ സീറ്റുമാണ് സ്കൂള്‍ മാറ്റത്തിനു പരിഗണിക്കുന്നത്.

മെറിറ്റില്‍ ആദ്യ ഓപ്ഷനില്‍ത്തന്നെ അലോട്മെന്റ് ലഭിച്ചവർക്കും സ്പോർട്സ്, ഭിന്നശേഷി, മാനേജ്മെന്റ്, കമ്യൂണിറ്റി, അണ്‍ എയ്ഡഡ് ക്വാട്ടകളില്‍ പ്രവേശനം ലഭിച്ചവർക്കും അപേക്ഷിക്കാനാകില്ല.

പ്രവേശനം ലഭിച്ച ജില്ലയ്ക്കുള്ളില്‍ മാത്രമേ മാറ്റം അനുവദിക്കൂ. നിലവില്‍ പഠിക്കുന്ന സ്കൂളില്‍ മറ്റൊരു വിഷയത്തിലേക്കു മാറുന്നതിനോ മറ്റൊരു സ്കൂളില്‍ അതേ വിഷയത്തിലേക്കോ മറ്റൊരു വിഷയത്തിലേക്കോ മാറുന്നതിനോ തടസ്സമില്ല. ഓരോ സ്കൂളിലും മിച്ചമുള്ള സീറ്റിന്റെ എണ്ണം സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതു പരിശോധിച്ചാല്‍ സ്കൂള്‍ മാറ്റത്തിനുള്ള ഏകദേശ സാധ്യത മനസ്സിലാകും. സ്കൂളും വിഷയവും മാറാൻ എത്ര ഓപ്ഷൻ വേണമെങ്കിലും നല്‍കാം.

നിലവില്‍ സീറ്റൊഴിവില്ലാത്ത സ്കൂളിലേക്കും വിഷയത്തിലേക്കും അപേക്ഷിക്കാം. സ്കൂള്‍ മാറ്റംവഴി അവിടെയുണ്ടായേക്കാവുന്ന ഒഴിവില്‍ ഈ അപേക്ഷകരെ പരിഗണിക്കും. അപേക്ഷ പ്രകാരം മാറ്റം അനുവദിച്ചാല്‍ നിർബന്ധമായും പുതിയ സ്കൂളിലേക്കു മാറണം.

സ്കൂള്‍ മാറ്റത്തിന് 32,985 സീറ്റ്:

സ്കൂളും വിഷയവും മാറുന്നതിന് ആകെ 32,985 മെറിറ്റ് സീറ്റാണുള്ളത്. 120 താത്കാലിക ബാച്ചുകളുള്ള മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം സീറ്റുള്ളത്. 8,456 എണ്ണം. മറ്റു ജില്ലകളിലെ സീറ്റുനില. തിരുവനന്തപുരം -2,306, കൊല്ലം -2,764, പത്തനംതിട്ട -2,753, ആലപ്പുഴ -2,508, കോട്ടയം -1,786, ഇടുക്കി -1,054, എറണാകുളം -2,831, തൃശ്ശൂർ -2,208, പാലക്കാട് -1,137, കോഴിക്കോട് -1,099, വയനാട് -583, കണ്ണൂർ -1,420, കാസർകോട് -2,082.

 രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് സീറ്റുനില 22ന്:

രണ്ടാം സപ്ലിമെന്ററി അലോട്മെന്റിനുള്ള നടപടി 22-നു തുടങ്ങും. അന്നുച്ചയ്ക്ക് ഒന്നിന് ഒഴിവുള്ള സീറ്റ് പ്രസിദ്ധപ്പെടുത്തും. ആദ്യ സപ്ലിമെന്ററി അലോട്മെന്റില്‍ ഇടംകിട്ടാത്തവരെയാണ് രണ്ടാമത്തേതിലേക്കു പരിഗണിക്കുക.

അവസാനഘട്ടത്തില്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ച്‌ തത്സമയ പ്രവേശനം നടത്തി ഒഴിവുള്ള സീറ്റ് നികത്തും. അപേക്ഷകരുണ്ടെങ്കില്‍ സപ്ലിമെന്ററി അലോട്മെന്റുകള്‍ക്കുശേഷം ജില്ലാന്തര സ്കൂള്‍ മാറ്റത്തിന് അവസരം നല്‍കും. ജൂലായ് 31-ന് ഈ വർഷത്തെ പ്രവേശന നടപടി അവസാനിപ്പിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

അക്ഷരത്തെറ്റുകള്‍ ആവര്‍ത്തിച്ച് പ്ലസ് ടു മലയാളം ചോദ്യപേപ്പര്‍

നാലാമത്തെ ചോദ്യത്തിൽ ‘താമസം’ എന്ന വാക്കിന് പകരം ‘താസമം’ എന്നാണ് അച്ചടിച്ചു വന്നിരിക്കുന്നത്.

Published

on

അക്ഷരതെറ്റുകൾ കൊണ്ട് നിറഞ്ഞ് പ്ലസ് ടു മലയാളം ചോദ്യപേപ്പർ.14 അക്ഷരതെറ്റുകളാണ് ചോദ്യപേപ്പറിൽ കണ്ടെത്തിയത്. ഒഎൻവിയുടെ ഒരു കവിതയിൽ മാത്രം മൂന്ന് അക്ഷരത്തെറ്റുകളാണുള്ളത്.

പ്രയോഗങ്ങളിലും വ്യാകരണത്തിലും പിശകുകൾ ഉണ്ടെന്ന് പരാതിയുണ്ട്. നാലാമത്തെ ചോദ്യത്തിൽ ‘താമസം’ എന്ന വാക്കിന് പകരം ‘താസമം’ എന്നാണ് അച്ചടിച്ചു വന്നിരിക്കുന്നത്.

ഇതിന് പുറമെ ‘സച്ചിനെക്കുറിച്ച്’ എന്നതിന് പകരം ‘സച്ചിനെക്കറിച്ച്’ എന്നതടക്കം നിരവധി തെറ്റുകളും ചോദ്യപേപ്പറിൽ കാണാം. ഇതുപോലെ പല ചോദ്യങ്ങളിലും നിരവധി അക്ഷരത്തെറ്റുകള്‍ കടന്നുകൂടിയെന്ന് അധ്യാപകര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. അക്ഷരത്തെറ്റിന് പുറമെ പല ചോദ്യങ്ങളിലും വ്യാകരണ പിശകും ഉണ്ടെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

Continue Reading

EDUCATION

വിദ്യാഭ്യാസത്തിന്റെ പവിത്രത നശിപ്പിക്കരുത്

Published

on

വിദ്യാഭ്യാസത്തിന്റെ പവിത്രത നമ്മുടെ രാജ്യത്തെ പരീക്ഷാ സമ്പ്രദായത്തെ ആശ്രയിച്ചിരിക്കുന്നു. വിദ്യാഭ്യാസവും പരിക്ഷകളും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങള്‍ പോലെയാണ്. അവ പരസ്പര പൂരകങ്ങളാണ്. ഒന്ന് മറ്റൊന്നിനെ മെച്ചപ്പെടുത്തുന്നതാണ്. ഇക്കാര്യങ്ങളെല്ലാം പരീക്ഷ നടത്തിപ്പിന് ഉത്തരവാദപ്പെട്ടവര്‍ക്കെല്ലാം ബോധ്യമുണ്ടാകേണ്ടതുമാണ്. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, നമ്മുടെ വിദ്യാഭ്യാസ വകുപ്പ് പരീക്ഷയെ വളരെ ലാഘവത്തോടെയാണ് കാണുന്നത്. കുട്ടികളുടെ ഭാവി തന്നെ അവതാളത്തിലാക്കുന്ന താളത്തിലാക്കുന്ന സമീപനമാണ് വകുപ്പില്‍ നിന്നുണ്ടാകുന്നത്. പിണറായി സര്‍ക്കാറിലെ മറ്റു വകുപ്പുകളെ പോലെ വിദ്യാഭ്യാസ വകുപ്പും നാഥനില്ലാ കളരിയാണ്. അവിടെ തോന്നിയപോലെയൊക്കെയാണ് കാര്യങ്ങള്‍ നടക്കുന്നത്. ഒന്നിനും ഒരു വ്യവസ്ഥയില്ല. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഇയ്യിടെയുണ്ടായ ചോദ്യപേപ്പര്‍ ചോര്‍ച്ച. പത്താം ക്ലാസിന്റെയും പ്ലസ് വണ്ണിന്റെയും ക്രിസ്മസ് പരീക്ഷാ ചോദ്യ ക്കടലാസുകളാണ് എം.എസ് സൊല്യൂഷന്‍സ് യുട്യൂബ് ചാനലിലൂടെ ചോര്‍ന്നത്. എന്നാല്‍ അതിനെ ന്യായീകരിക്കുന്ന സമീപനമാണ് വിദ്യാഭ്യാസ മന്ത്രിയില്‍നിന്നും വകുപ്പില്‍ നിന്നുമുണ്ടായത്. ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ അവകാശവാദം. വളരെ ലാഘവത്തോടെയായിരുന്നു സംഭവത്തെ വിദ്യാഭ്യാസ വകുപ്പ് സമീപിച്ചത്. എന്നാല്‍ ഇന്നലെ ഹൈക്കോടതിക്കുതന്നെ വകുപ്പിനെതിരെ വടി എടുക്കേണ്ടി വന്നു. ചോദ്യപേപ്പര്‍ ചോര്‍ന്നത് പരീക്ഷാ പ്രക്രിയയിലും വിദ്യാര്‍ഥികളിലും കാര്യമായ സ്വാധീനം ചെലുത്തുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചത് വിദ്യാഭ്യാസ വകുപ്പിന് പാഠമാകേണ്ടതുണ്ട്. പരീക്ഷയുടെ പവിത്രത നിലനിര്‍ത്തണമെന്നും ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ ഉറവിടം കണ്ടു പിടിക്കണമെന്നും എം.എസ് സൊല്യൂഷന്‍ സി.ഇ.ഒയുടെ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഉത്തരവില്‍ കോടതി പറഞ്ഞത് സര്‍ക്കാറിനുള്ള മുന്നറിയിപ്പാണ്.

പൊതു വിദ്യാലയങ്ങളിലെ പരീക്ഷകളുടെ വിശ്വാസ്യത തകര്‍ക്കുന്ന തരത്തില്‍ ചോദ്യപേപ്പറുകള്‍ ചോരുന്ന സംഭവം ഗൗരവത്തോടെയാണ് കാണേണ്ടത്. ചോദ്യക്കടലാസ് ചോര്‍ത്തിയ മലപ്പുറത്തെ സ്വകാര്യ സ്‌കൂളിലെ പ്യൂണ്‍ അബ്ദുല്‍ നാസറിന്റെ അറസ്റ്റോടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന മന്ത്രിയുടെ വാദം തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനുപിന്നാലെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച കേസില്‍ ഓണ്‍ലൈന്‍ ട്യൂഷന്‍ സ്ഥാപനമായ എം.എസ് സൊലൂഷന്‍സ് സി.ഇ.ഒ ഷുഹൈബ് കീഴടങ്ങുകയും ചെയ്തു. കേസില്‍ ഒന്നാം പ്രതിയാണ് ഷുഹൈബ്. അധ്യാപകരായ ഫഹദ്, ജിഷ്ണു എന്നിവരെയും ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്ലസ് വണ്‍ സയന്‍സിന്റെ നാലു വിഷയങ്ങളാണ് നാസര്‍ ചോര്‍ത്തി നല്‍കിയത്. മുന്‍വര്‍ഷങ്ങളിലും ചോദ്യങ്ങള്‍ ചോര്‍ത്തിയതായി നാസര്‍ മൊഴി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടന്ന പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചകളാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പ്രധാന തെളിവുകളായുള്ളത്. കഴിഞ്ഞ ഓണ പരീക്ഷയില്‍ മുന്‍ പരീക്ഷകളിലൊന്നും വരാത്ത മിസ്റ്റര്‍ ത്രോട്ട് എന്ന റിംഗ് മാസ്റ്ററുടെ ചോദ്യം ചോദിക്കുമെന്ന് എം.എസ് സൊല്യൂഷന്‍ പ്രവചിച്ചിരുന്നു. ഇതേ പരീക്ഷയില്‍ തന്നെ ന്യൂസ് റിപ്പോര്‍ട്ട് തയ്യാറാക്കുക എന്ന 25ാമത്തെ ചോദ്യവും എം.എസ് സൊല്യൂഷന്‍സ് പ്രവചിച്ചതാണ്. ഇക്കഴിഞ്ഞ അര്‍ധ വാര്‍ഷിക പരീക്ഷയില്‍ പത്താംക്ലാസ് ഇംഗ്ലീഷ് പേപ്പറില്‍ വന്ന 18 മുതല്‍ 26 വരെയുള്ള എല്ല ചോദ്യങ്ങളും എം.എസ് സൊല്യൂഷന്‍സ പ്രവചിച്ച രീതിയില്‍ തന്നെയാണ് വന്നത്. സാധാരണ നിലയില്‍ ഇംഗ്ലീഷ് പരീക്ഷയില്‍ പാസേജ് ചോദ്യത്തില്‍ അഞ്ച് ചോദ്യങ്ങളാണ് ഉണ്ടാകാറുള്ളത്. എന്നാല്‍, ഇക്കുറി ആറ് ചോദ്യങ്ങള്‍ ഉണ്ടാകുമെന്ന് എം.എസ് സൊല്യൂഷന്‍സ് പ്രവചിച്ചിരുന്നു. ആറാമത്തെ ചോദ്യം ഏത് തരത്തിലാകുമെന്നും പ്രവചിച്ചു. ചോദ്യപേപ്പര്‍ നേരത്തെ കാണാത്ത ഒരാള്‍ക്ക് ഇത്തരത്തില്‍ പ്രവചനം നടത്താന്‍ കഴിയില്ല. കെമിസ്ട്രി അധ്യാപകനായ ഷുഹൈബ് ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യങ്ങള്‍ ഇത്തരത്തില്‍ കൃത്യമായി പ്രവചിച്ചതില്‍നിന്ന് തന്നെ ചോദ്യപേപ്പര്‍ ചോര്‍ച്ച നടന്നതായി വ്യക്തമായിരുന്നു.

ചോദ്യക്കടലാസ് ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് മലപ്പുറത്തെ അണ്‍എയ്ഡഡ് സ്‌കൂളിലെ പ്യൂണിനെ ക്രൈം ബ്രാഞ്ച് പിടികൂടിയ പശ്ചാത്തലത്തില്‍ വകുപ്പുതല നടപടികള്‍ ആരംഭിക്കാന്‍ പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസിന് നിര്‍ദേശം നല്‍കിയതും മറ്റൊരു പ്രഹസനമാണ്. അണ്‍എയ്ഡഡ് സ്‌കൂളിലെ പ്യൂണിനെതിരെ സര്‍ക്കാര്‍ തലത്തില്‍ എന്ത് വകുപ്പുതല നടപടിയാണ് സ്വീകരിക്കാനാകുകയെന്നത് കണ്ടറിയണം.

നമ്മുടെ പവിത്രമായ വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള ഏതൊരു നീക്കത്തെയും ശക്തമായി എതിര്‍ക്കേണ്ടതുണ്ട്. ഭാവിയില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളും സ്വീകരിക്കണം. വിദ്യാഭ്യാസ മന്ത്രി ഇനിയെങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കണം. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും ഭാവി കഷ്ടത്തിലാക്കുന്ന നടപടികളില്‍ നിന്ന് എല്ലാവരും പിന്മാറണം.

 

Continue Reading

EDUCATION

ഇനി പരീക്ഷാക്കാലം; എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടങ്ങും

സംസ്ഥാനത്തെ 2964 കേന്ദ്രങ്ങളിലായി 4,27,021 വിദ്യാർഥികൾ എസ്എസ്എൽസിയും 4,44,693 വിദ്യാര്‍ഥികള്‍ പ്ലസ്ടു പരീക്ഷയും എഴുതും.

Published

on

സംസ്ഥാനത്ത് എസ്എസ്എൽസി, രണ്ടാം വർഷ ഹയർസെക്കന്‍ഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം. സംസ്ഥാനത്തെ 2964 കേന്ദ്രങ്ങളിലായി 4,27,021 വിദ്യാർഥികൾ എസ്എസ്എൽസിയും 4,44,693 വിദ്യാര്‍ഥികള്‍ പ്ലസ്ടു പരീക്ഷയും എഴുതും.

കേരളത്തിന് പുറത്ത് ലക്ഷദ്വീപിൽ ഒൻ‌പത് കേന്ദ്രങ്ങളും ​ഗൾഫിൽ ഏഴ് കേന്ദ്രങ്ങളുമാണ് പരീക്ഷകൾക്കായി ഒരുക്കിയിരിക്കുന്നത്. ഗൾഫ് മേഖലയിൽ 682 വിദ്യാർഥികളും ലക്ഷദ്വീപ് മേഖലയിൽ 447 വിദ്യാർഥികളുമാണ് പരീക്ഷയെഴുതുന്നത്. എപ്രിൽ 3നാണ് മൂല്യനിർണയം.

ഈ അധ്യയനവർഷം കൂടുതൽ വിദ്യാർഥികൾ എസ്‌എസ്‌എൽസി പരീക്ഷ എഴുതുന്നത്‌ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ്. 28,358 കുട്ടികളാണ്‌ പരീക്ഷയ്ക്കിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് കുറവ്‌ വിദ്യാർഥികൾ, 1893 പേർ.

തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പികെഎംഎം എച്ച്എസ്എസാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതുന്ന കേന്ദ്രം. 2,017പേരാണ് ഇവിടെ പരീക്ഷ എഴുതുക. ഒരു കുട്ടി മാത്രം പരീക്ഷ എഴുതുന്ന തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ ഫോർട്ട്‌ ഗവ. സംസ്കൃതം എച്ച്എസാണ് കുറവ് വിദ്യാർഥികളുള്ള കേന്ദ്രം.

രാവിലെ 9.30നാണ് എസ്എസ്എൽസി പരീക്ഷകൾ ആരംഭിക്കുക. 1.30ന് രണ്ടാം വർഷ ഹയർസെക്കന്‍ഡറി പരീക്ഷകളും. ഇന്ന് ആരംഭിക്കുന്ന പരീക്ഷകൾ മാർച്ച് 26ന് അവസാനിക്കും. മാർച്ച് ആറിന് ആരംഭിക്കുന്ന പ്ലസ് വൺ പരീക്ഷകൾ 29നും അവസാനിക്കും.

പരീക്ഷാ നടത്തിപ്പ് സു​ഗമമാക്കുന്നതിനും ചോദ്യപേപ്പറുകളും ഉത്തരകടലാസുകളും സുരക്ഷിതമായി സൂക്ഷിക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിച്ചതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് കടുത്ത ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്കായി പരീക്ഷാ ഹാളുകളിൽ കുടിവെള്ള സംവിധാനവുമുണ്ടാകും.

Continue Reading

Trending