Connect with us

Education

പ്ലസ് വൺ സീറ്റ്; അധിക ബാച്ച് പ്രഖ്യാപിക്കണമെന്ന് എം.എസ്.എഫ്

പ്ലസ് വണ്‍ പ്രതിസന്ധി കണക്ക് കൊണ്ട് മറികടക്കാൻ ശ്രമിച്ചത് മന്ത്രിയുടെ ന്യൂമറിക്കൽ നോൻസൺസ് ആണെന്ന് പികെ നവാസ്

Published

on

മലബാറിലെ പ്ലസ് വണ്‍ അപേക്ഷകരുടെ കണക്ക് ബോധ്യമായ സ്ഥിതിക്ക് അധിക ബാച്ച് പ്രഖ്യാപിക്കണമെന്ന് എം.എസ്.എഫ്. പ്ലസ് വണ്‍ പ്രതിസന്ധി കണക്ക് കൊണ്ട് മറികടക്കാന്‍ ശ്രമിച്ചത് മന്ത്രിയുടെ ന്യൂമറിക്കല്‍ നോന്‍സണ്‍സ് ആണെന്നും സപ്ലിമെന്ററി അലോട്ട്മെന്റ് കണക്കുകള്‍ സൂചിപ്പിക്കുന്നത് മലബാറിലെ രൂക്ഷമായ സീറ്റ് പ്രതിസന്ധിയാണെന്നും പി കെ നവാസ് ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം:

പ്ലസ് വണ്‍ സീറ്റ്: കണക്ക് കൊണ്ട് മറികടക്കാന്‍ ശ്രമിച്ചത് ന്യൂമറിക്കല്‍ നോന്‍സണ്‍സ് ആണെന്ന് മന്ത്രിക്ക് ഇന്നലെ ബോധ്യപ്പെട്ട് കാണണം.

50 പേരിരിക്കേണ്ട ക്ലാസ് മുറിയില്‍ 65 പേരെ കുത്തിനിറച്ച് വാഗണ്‍ ട്രാജഡി ക്ലാസ് മുറികളാക്കിയിട്ടും, സപ്ലിമെന്ററി അലോട്ട്മെന്റ് കണക്കുകള്‍ സൂചിപ്പിക്കുന്നത് മലബാറിലെ രൂക്ഷമായ സീറ്റ് പ്രതിസന്ധിയാണ്.

ആകെ 57,712 അപേക്ഷകരില്‍ 70 ശതമാനവും മലബാറില്‍ നിന്നുള്ളവ, അതായത് മലബാറില്‍ നിന്ന് മാത്രം 40945 പേര് സീറ്റില്ലാതെ പുറത്തിരിക്കുന്നു,

മലബാറില്‍ നിന്നും അപേക്ഷിച്ച 40945 കുട്ടികളില്‍ 42% വും മലപ്പുറം ജില്ലയില്‍ നിന്ന് അതായത് 16881 കുട്ടികള്‍.

മന്ത്രിയുടെ കണക്കിലെ കളികള്‍ കഴിഞ്ഞിട്ടും വിവിധ സംവരണ സീറ്റുകള്‍ ഉള്‍പ്പെടെ ആകെ മലപ്പുറത്ത് ബാക്കിയുള്ളത് 6937 സീറ്റ്. അത് കുറച്ചാലും ഇനിയും പതിനായിരത്തോളം (9944) വിദ്യാര്‍ഥികള്‍ മലപ്പുറത്ത് മാത്രം പെരുവഴിയിലാണ്.

നോണ്‍-ജോയിനിംഗ് കുട്ടികളെ സപ്ലിമെന്ററിയില്‍ അപേക്ഷിക്കാന്‍ അനുവദിക്കാതിരിക്കുക വഴി മലപ്പുറത്ത് sslc പരീക്ഷയില്‍ ജയിച്ച 7054 കുട്ടികളെയാണ് മന്ത്രി ബുദ്ധിയില്‍ ഏകജാലക വിദ്യയിലൂടെ തോല്‍പ്പിച്ചത്.

മന്ത്രിയും പറഞ്ഞില്ലെങ്കിലും, പറയാന്‍ മടിച്ചാലും, ഈ തെരുവില്‍ ഞങ്ങള്‍ ഉറക്കെ പറയും: ‘പരീക്ഷ ജയിച്ചിട്ടും മന്ത്രി തോല്‍പ്പിച്ച 7054 കുട്ടികളെ കണക്ക് കൂടി കൂട്ടി മലപ്പുറത്ത് മാത്രം 16998 സീറ്റുകളുടെ കുറവുണ്ട്’

കണക്കും, കണക്ക് പുസ്തകവും മൊക്കെ അലമാരയില്‍ വെച്ച് കുറവുണ്ടെന്ന് സ്വയം ബോധ്യപ്പെട്ട നിലക്ക്, ആ അധിക ബാച്ച് പ്രഖ്യാപിക്ക് സാറെ , ഇല്ലെങ്കില്‍ വീണ്ടും സമര മുഖത്ത് വെച്ച് കാണാം

 

Education

ഒമ്പതാം ക്ലാസിലെ സയന്‍സ്, സോഷ്യല്‍ സയന്‍സ് പരീക്ഷകളില്‍ മാറ്റം വരുത്തി സി.ബി.എസ്.ഇ

സ്റ്റാന്‍ഡേര്‍ഡ്, അഡ്വാന്‍സ്ഡ് എന്നിങ്ങനെ രണ്ട് നിലവാരത്തിലായായിരിക്കും പരീക്ഷകള്‍ നടത്തുക

Published

on

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒമ്പതാം ക്ലാസിലെ സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലെ പരീക്ഷകളില്‍ മാറ്റം വരുത്തി സി.ബി.എസ്.ഇ. സ്റ്റാന്‍ഡേര്‍ഡ്, അഡ്വാന്‍സ്ഡ് എന്നിങ്ങനെ രണ്ട് നിലവാരത്തിലായായിരിക്കും പരീക്ഷകള്‍ നടത്തുക.

2028 അധ്യയന വര്‍ഷം മുതല്‍ പത്താം ക്ലാസിലും ഈ മാറ്റം കൊണ്ടുവരും. സി.ബി.എസ്.ഇ കരിക്കുലം കമ്മിറ്റി മുന്നോട്ടുവെച്ച നിര്‍ദേശത്തിന് ബോര്‍ഡ് ഉന്നതാധികാര സമിതി അംഗീകാരം നല്‍കി.

2019-20 അധ്യയന വര്‍ഷം മുതല്‍ മാത്സ് വിഷയത്തില്‍ രണ്ട് നിലവാരത്തിലുള്ള പരീക്ഷയുണ്ട്. അടിസ്ഥാന വിവരങ്ങള്‍ ഉള്‍പ്പെടുന്ന ബേസിക്, കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുന്ന സ്റ്റാന്‍ഡേഡ് എന്നിങ്ങനെയാണവ. രണ്ട് നിലവാരത്തിലുള്ള പരീക്ഷയുണ്ട്. സിലബസ് ഒന്നാണെങ്കിലും ചോദ്യങ്ങളില്‍ വ്യത്യാസമുണ്ടാകും. ഇതേ മാതൃകയില്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലെ പരീക്ഷകള്‍ സ്റ്റാന്‍ഡേര്‍ഡ്, അഡ്വാന്‍സ്ഡ് എന്നിങ്ങനെ നടത്താനാണ് നിര്‍ദേശം. ഏത് വേണമെന്ന് ഒമ്പതാം ക്ലാസില്‍ എത്തുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് തീരുമാനിക്കാം.

അഡ്വാന്‍സ്ഡ് വിദ്യാര്‍ഥികള്‍ക്കുള്ള അധിക ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒറ്റചോദ്യപേപ്പറോ രണ്ട് വിഭാഗക്കാര്‍ക്കും പ്രത്യേകം ചോദ്യപേപ്പര്‍ ഉപയോഗിച്ചോ പരീക്ഷ നടത്തുന്നത് സംബന്ധിച്ചുള്ള കാര്യങ്ങളില്‍ പിന്നീട് തീരുമാനമെടുക്കും. ഇത്തരത്തില്‍ ഓപ്ഷന്‍ ലഭിക്കുന്നത് ജെ.ഇ.ഇ പോലുള്ള പ്രവേശന പരീക്ഷകള്‍ എഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഗുണം ചെയ്യുമെന്നാണ് സി.ബി.എസ്.ഇ വിലയിരുത്തല്‍.

Continue Reading

Education

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷക്കുള്ള അപേക്ഷ തീയ്യതി വീണ്ടും നീട്ടി

ഉദ്യോഗാര്‍ഥികള്‍ http://upsconline.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം

Published

on

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷകള്‍ക്കും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പ്രിലിമിനറി പരീക്ഷകള്‍ക്കും അപേക്ഷിക്കുന്നതിനായുള്ള തീയതി ഫെബ്രുവരി 21 വരെ നീട്ടി. ഇരു പരീക്ഷകള്‍ക്കും അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 21 വൈകുന്നേരം ആറ് മണി വരെ നീട്ടിയിരിക്കുന്നതായി യു.പി.എസ്.സി ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു.

പരീക്ഷക്കായി അപേക്ഷ നല്‍കുമ്പോള്‍ സാങ്കേതിക തകരാറുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഓണ്‍ലൈന്‍ അപേക്ഷ സംവിധാനത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. ഉദ്യോഗാര്‍ഥികള്‍ http://upsconline.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം.

സിവില്‍ സര്‍വീസ് പരീക്ഷയുടെ വിജ്ഞാപനം ജനുവരിയില്‍ പുറപ്പെടുവിച്ചിരുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 11 ആയിരുന്നു. ഈ മാസം ആദ്യം അത് ഫെബ്രുവരി 18 വരെ നീട്ടിയിരുന്നു. സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ മെയ് 25 ന് നടക്കും.

Continue Reading

Education

എ.പി.ജെ.അബ്ദുൽ കലാം സ്‌കോളർഷിപ്പ്: 10 വരെ അപേക്ഷിക്കാം

കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനികൾക്കാണ് സ്‌കോളർഷിപ്പ് നൽകും.

Published

on

സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക് (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) 2024-25 സാമ്പത്തിക വർഷം എ.പി.ജെ.അബ്ദുൽ കലാം സ്‌കോളർഷിപ്പ് നൽകുന്നതിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 10 വരെ നീട്ടി.

കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനികൾക്കാണ് സ്‌കോളർഷിപ്പ് നൽകും. 6,000 രൂപയാണ് സ്‌കോളർഷിപ്പ് തുകയായി അനുവദിക്കുന്നത്. സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മെറിറ്റ് സീറ്റിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നൽകും. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും. രണ്ടാം വർഷക്കാരേയും മൂന്നാം വർഷക്കാരേയും സ്‌കോളർഷിപ്പിനായി പരിഗണിക്കും.

ഒറ്റത്തവണ മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കുകയുളളൂ. കഴിഞ്ഞ വർഷം സ്‌കോളർഷിപ്പിന് അപേക്ഷിച്ച് ലഭിച്ചവർ ഈ വർഷം അപേക്ഷിക്കേണ്ടതില്ല. 30% സ്‌കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികളേയും സ്‌കോളർഷിപ്പിന് പരിഗണിക്കും. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക്/ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.

http://www.minoritywelfare.kerala.gov.in/ ലെ സ്‌കോളർഷിപ്പ് മെന്യൂ ലിങ്ക് മുഖേനയോ ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിച്ച് നിർദ്ദിഷ്ട രേഖകൾ upload ചെയ്ത് പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും നിശ്ചിത തീയതിക്കുളളിൽ സ്ഥാപനമേധാവിയ്ക്ക് സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക്
0471 2300524, 0471-2302090, 0471-2300523

Continue Reading

Trending