Connect with us

Video Stories

നേരിന്റെ രാഷ്ട്രീയത്തെ അപശബ്ദങ്ങള്‍ക്ക് തടയാനാകില്ല: പി.കെ കുഞ്ഞാലിക്കുട്ടി

സംഘപരിവാരം മാത്രമല്ല, മതേതര പക്ഷത്തു നില്‍ക്കുന്നു എന്ന് അവകാശവാദമുന്നയിക്കുന്നവര്‍ പോലും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഈ നിലപാട് സ്വീകരിക്കുന്നതിന് മതേതര കേരളം തന്നെ സാക്ഷിയായിട്ടുണ്ട്. തിരഞ്ഞെടുപ്പ് മുഖങ്ങളില്‍ അവസാന അടവെന്ന നിലയിലുള്ള ഈ പൊടിക്കൈ പക്ഷേ ജനങ്ങള്‍ പുറംകാല്‍ കൊണ്ട് തട്ടിത്തെറിപ്പിച്ചുകളയാറാണ് പതിവ്.

Published

on

പി.കെ കുഞ്ഞാലിക്കുട്ടി

ഓരോ മുസ്‌ലിം ലീഗുകാരനും അഭിമാനിക്കാവുന്ന തീരുമാനമാണ് രാജ്യത്തിന്റെ പരമോന്നത നീതി പീഠത്തില്‍ നിന്നുണ്ടായിരിക്കുന്നത്. നമ്മുടെ അസ്ത്വിത്തത്തെയും നിലനില്‍പ്പിനെയും ചോദ്യം ചെയ്തവര്‍ കടലാസ് മടക്കി തിരിഞ്ഞോടിയിരിക്കുന്നു. ഈ പേരും ചിഹ്നവും വെച്ച് ഒരക്ഷരം പോലും മാറ്റിയെഴുതാതെ നമ്മള്‍ അഭിമാനകരമായ ഈ രാഷ്ട്രീയ പ്രയാണം തുടരും. മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംഘപരിവാര്‍ നേതാവ് നല്‍കിയ കേസ് തള്ളിക്കൊണ്ട് സുപ്രീം കോടതി നടത്തിയിട്ടുള്ള വിലയിരുത്തല്‍ ഏറെ ശ്രദ്ധേയമാണ്. ‘ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മതേതരത്വം കണക്കാക്കേണ്ടത് അതിന്റെ പ്രവര്‍ത്തനങ്ങളും നിലപാടുകളും വിലയിരുത്തി കൊണ്ടാകണമെന്നും മറിച്ച് പേര് നോക്കിയും ചിഹ്നം നോക്കിയുമാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മതേതരത്വം കണക്കാക്കുന്നതെങ്കില്‍ താമര ചിഹ്നമുള്ള ബി.ജെ.പി യുടെ രാഷ്ട്രീയവും മതേതരമെന്നു പറയാന്‍ സാധിക്കില്ല, അത് മതവുമായി ബന്ധപെട്ടതാണ്’ എന്ന മുസ്‌ലിം ലീഗ് പാര്‍ട്ടിയുടെ വാദം കോടതി പൂര്‍ണമായും അംഗീകരിക്കുകയായിരുന്നു.

ചില രാഷ്ട്രീയ പാര്‍ട്ടികളെ തിരഞ്ഞു പിടിച്ച് അതിന്റെ പേരുകള്‍ വച്ച് കൊണ്ട് മാത്രം മതേതരത്വം അളക്കാന്‍ ശ്രമിക്കുകയാണ് ചിലര്‍ ചെയ്യുന്നത്. മുസ്‌ലിം ലീഗിന്റെ മതേതരത്വ സ്വഭാവം തെളിയിക്കുന്ന പ്രവര്‍ത്തന രീതികളെ കോടതിയില്‍ നേരത്തേ അറിയിച്ചിരുന്നു. ഇത് വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും പൊതു സമൂഹം മുസ്‌ലിം ലീഗിന്റെ മതേതരത്വത്തെ അംഗീകരിച്ചിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ ഈ ഹര്‍ജി നില നില്‍ക്കുന്നതല്ല എന്നതായിരുന്നു മുസ്‌ലിം ലീഗിന്റെ നിലപാട്. ലീഗിന് വേണ്ടി സീനിയര്‍ അഡ്വക്കേറ്റ് ദുഷ്യന്‍ ദാവെ, അഡ്വക്കേറ്റ് ഹാരിസ് ബീരാന്‍, അഡ്വക്കേറ്റ് മുഹമ്മദ് ഷാഹ് തുടങ്ങിയവരൊക്കെ കേസില്‍ ഹാജരായിരുന്നു. ഇപ്പോള്‍ ഹര്‍ജിക്കാരന്‍ തന്നെ സുപ്രീം കോടതിയില്‍ നിന്നുള്ള കേസ് പിന്‍വലിച്ചിരിക്കുകയാണ്. 2021 ല്‍ കൊടുത്ത ഹര്‍ജി മുസ്‌ലിം ലീഗിന്റെ മറുപടി ലഭിച്ചതിനു ശേഷം വിജയ പ്രതീക്ഷ ഇല്ല എന്ന ബോധ്യത്തോടു കൂടി പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അത് സുപ്രീം കോടതി പിന്‍വലിക്കാന്‍ അനുവദിക്കുകയും ചെയ്തിരിക്കുന്നു.
മുസ്‌ലിം ലീഗിന്റെ പ്രഖ്യാപിത നിലപാടിനുള്ള അംഗീകാരമാണ് കോടതിവിധി. രാഷ്ട്രീയമായി മുസ്‌ലിംലീഗിനോട് ഏറ്റുമുട്ടാന്‍ സാധിക്കാത്ത ഘട്ടങ്ങളില്‍ എതിരാളികള്‍ ലീഗിനെതിരെ വജ്രായുധമായി ഉപയോഗിക്കാന്‍ ശ്രമിക്കുന്ന ഒന്നാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് എന്നപാര്‍ട്ടിയുടെ നാമധേയത്തിലെ മുസ്‌ലിം എന്ന ഭാഗം. വര്‍ഗീയ ധ്രുവീകരണത്തിലൂടെ അധികാരം നിലനിര്‍ത്തുകയെന്നത് അജണ്ടയായി പ്രഖ്യാപിച്ച ഫാസിസ്റ്റ് ശക്തികള്‍ രാജ്യം ഭരിക്കുന്ന ഘട്ടത്തില്‍ വിശേഷിച്ചും. മുസ്‌ലിംലീഗ് എന്ന പേരുമാത്രമല്ല, പാര്‍ട്ടി പതാകയും അതിലെ അടയാളങ്ങള്‍ പോലും പേരിന്റെ പിന്‍ബലത്തില്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള ശ്രമങ്ങള്‍ പലപ്പോഴായി ഉണ്ടായി. ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ജനവിധി തേടിയപ്പോള്‍ മുസ്‌ലിംലീഗിന്റെ പച്ചപ്പതാകയുടെ പേരില്‍ ഉണ്ടാക്കാന്‍ ശ്രമിച്ച വിവാദങ്ങള്‍ ഇതിനുള്ള ഉദാഹരണങ്ങളില്‍ ഒന്നുമാത്രമാണ്. സംഘപരിവാരം മാത്രമല്ല, മതേതര പക്ഷത്തു നില്‍ക്കുന്നു എന്ന് അവകാശവാദമുന്നയിക്കുന്നവര്‍ പോലും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഈ നിലപാട് സ്വീകരിക്കുന്നതിന് മതേതര കേരളം തന്നെ സാക്ഷിയായിട്ടുണ്ട്. തിരഞ്ഞെടുപ്പ് മുഖങ്ങളില്‍ അവസാന അടവെന്ന നിലയിലുള്ള ഈ പൊടിക്കൈ പക്ഷേ ജനങ്ങള്‍ പുറംകാല്‍ കൊണ്ട് തട്ടിത്തെറിപ്പിച്ചുകളയാറാണ് പതിവ്.
മുസ്‌ലിംലീഗിനെ സംബന്ധിച്ചിടത്തോളം ഈ പേര് പാര്‍ട്ടിയുടെ ഐഡന്റിറ്റി തന്നെയാണ്. ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ ന്യൂനപക്ഷങ്ങള്‍ എങ്ങിനെയാണ് ജീവിക്കേണ്ടതെന്ന് വ്യക്തിത്വം അടയാളപ്പെടുത്തിക്കൊണ്ട് തന്നെ മുസ്‌ലിംലീഗ് വരച്ചുകാണിക്കുകയായിരുന്നു. രാജ്യത്തിന്റെ ഭരണഘടന അനുവദിച്ചുതന്ന ഈ അവകാശം വിനിയോഗിക്കുന്നതിന് ആരുടെയും സമ്മതത്തിനു കാത്തുനില്‍ക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ല. സമുദായത്തിന്റെ അസ്ഥിത്വം ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം അധസ്ഥിത പിന്നോക്ക ജനവിഭാഗങ്ങളെ അതിന് പ്രേരിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുക എന്നതും പാര്‍ട്ടി ഉത്തരവാദിത്തമായി കാണുകയാണ്. സ്വന്തം അസ്ഥിത്വത്തില്‍ ഉറച്ചു നിന്നുകൊണ്ട് തന്നെ ഇതുപോലെ മതേതര സങ്കല്‍പ്പങ്ങളുടെ പ്രതിരൂപമായി നിലകൊള്ളാന്‍ മുസ്‌ലിംലീഗിനെ പോലെ ഇന്ത്യയില്‍ തന്നെ മറ്റൊരു രാഷ്ട്രീയപ്രസ്ഥാനത്തിന് സാധിച്ചിട്ടുണ്ടോ എന്നത് ആലോചനക്ക് വിധേയമാക്കേണ്ടതാണ്. ജീവകാരുണ്യ, സാമൂഹ്യ ക്ഷേമ രംഗങ്ങളിലെ ഇടപെടലിലൂടെ പൊതുപ്രവര്‍ത്തനത്തിന്റെ രീതിശാസ്ത്രങ്ങള്‍ക്കു തന്നെ പുതിയ മാനങ്ങള്‍ നല്‍കിയ പ്രസ്ഥാനം രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ഒരു വിസ്മയമായി മാറിയിരിക്കുകയാണ്. നേരിന്റെ ശബ്ദത്തെ തടയാന്‍ അപശബ്ദങ്ങള്‍ക്കാവില്ല.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending